ജില്ലയിൽ രണ്ട് മുങ്ങിമരണം : മരിച്ചത് സ്കൂൾ വിദ്യാർഥികൾ
1560821
Monday, May 19, 2025 5:02 AM IST
കൊച്ചി/ തൃപ്പൂണിത്തുറ: ജില്ലയിൽ രണ്ടിടങ്ങളിലായി രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. തമ്മനത്ത് ക്ഷേത്രക്കുളത്തിൽ 13കാരനും, എരൂർ ആസാദ് കോടംകുളങ്ങര കുളത്തിൽ പ്ലസ്ടു വിദ്യാർഥിയുമാണ് മുങ്ങി മരിച്ചത്.
തമ്മനത്ത് കൂട്ടുകാര്‍ക്കൊപ്പം കളികഴിഞ്ഞ് ക്ഷേത്രക്കുളത്തില്കുളിക്കാനിറങ്ങിയപ്പോഴാണ് 13 കാരനായ കറുകപ്പള്ളി തട്ടാന്വീട്ടില് ഹുസൈന്റെ മകന് ഫാസില്‍ മുങ്ങിമരിച്ചത്. ഇന്നലെ രാവിലെ 10.30ഓടെ കൂത്താപ്പാടി ശ്രീധര്‍മ ശാസ്താ നരസിംഹമൂര്‍ത്തി ക്ഷേത്രക്കുളത്തിലായിരുന്നു സംഭവം.
ഫാസിലിനൊപ്പം സുഹൃത്തുക്കളായ രണ്ടു പേർ ഉണ്ടായിരുന്നെങ്കിലും ഇവർ കുളത്തില്‍ ഇറങ്ങിയിരുന്നില്ല. ഫാസില്‍ നീന്തിക്കുളിക്കുന്നതിനിടെ ചെളിയില്‍ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ബഹളംവച്ചതിനെ തുടര്‍ന്ന് നാട്ടുകാർ കുളത്തില്‍ തെരച്ചില്‍ നടത്തി. അര മണിക്കുറിനു ശേഷമാണ് ഫാസിലിന്റെ മൃതദേഹം കണ്ടെത്താനായത്.
കലൂര്‍ സെന്റ് അഗസ്റ്റിന് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഫാസില്‍. സഹോദരിമാര്‍: ഫിദ ഫാത്തിമ, ഫസ്ന. പാലാരിവട്ടം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഇന്ന് രാവിലെ 10 മുതല്‍ കലൂര്‍ ജുമാ മസ്ജിദിലെ പൊതുദര്‍ശനത്തിനുശേഷം സ്വദേശമായ പാലക്കാട് കൊല്ലങ്കോട് ആനമാറി ജുമാ മസ്ജിദ് കബർസ്ഥാനില്‍ ഉച്ചയ്ക്ക് കബറക്കം നടത്തും.
എളംകുളം ബണ്ട് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഉദയംപേരൂർ മാന്ദ്രപ്പറന്പിൽ സാജന്റെ മകൻ അഖിൽ സാജൻ (18) ആണ് എരൂർ ആസാദ് കോടംകുളങ്ങര കുളത്തിൽ മുങ്ങിമരിച്ചത്.
ഇന്നലെ വൈകുന്നേരം നാലിന് കുളിക്കാനെത്തിയ മൂവർ സംഘത്തിൽപ്പെട്ട അഖിൽ മുങ്ങിപ്പോവുകയായിരുന്നു. മാതാവ്: ജോയ്സി. സഹോദരൻ: അരുണ്‍ സാജൻ. ഹിൽപാലസ് പോലീസ് കേസെടുത്തു.