നേര്യമംഗലം ഗവ. ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന്
1560815
Monday, May 19, 2025 5:02 AM IST
കോതമംഗലം: നേര്യമംഗലം ഗവ. ആശുപത്രിയിൽ രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ അധികാരികൾ തയാറാകണമെന്ന് ആർഎസ്പി നേര്യമംഗലം ലോക്കൽ കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു.
കോതമംഗലം താലൂക്കിലെ ആദിവാസികളടക്കം സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലം. സമീപ പഞ്ചായത്തുകളായ അടിമാലി, കഞ്ഞിക്കുഴി, കുട്ടന്പുഴ, കീരംപാറ തുടങ്ങി വിവിധ പഞ്ചായത്തുകളിലെ ദരിദ്ര ജനവിഭാഗങ്ങളുടെ ഏക ആശ്രയമാണ് ഈ ആശുപത്രി.
1968ൽ നേര്യമംഗലം പോലീസ് എയ്ഡ് പോസ്റ്റായി നിലനിന്നിരുന്ന കെട്ടിടമാണ് ഇപ്പോൾ ആശുപത്രിയായി പ്രവർത്തിച്ചുവരുന്നത്. ഇതിനോടനുബന്ധിച്ച് നിരവധി കെട്ടിടങ്ങൾ പണിതെങ്കിലും നാളിതുവരെ കിടത്തി ചികിത്സയ്ക്കുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല.
മഴക്കാലമാകുന്നതോടെ മാരകമായ സാംക്രമികരോഗങ്ങളടക്കം പടർന്നു പിടിക്കാൻ സാധ്യതയുള്ള സമയത്ത് ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് ആശുപത്രിയുടെ സേവനം ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് നേതൃയോഗം ആവശ്യപ്പെട്ടു.
നേതൃയോഗം നിയോജക മണ്ഡലം സെക്രട്ടറി എ.സി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.പി. മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. വി.എം. സുഗതൻ, കെ.പി. സെബാസ്റ്റ്യൻ, എം.കെ. കുട്ടിയമ്മ, ഉഷ കുട്ടപ്പൻ, പി.കെ. രാജമ്മ, മിനി സേവ്യർ എന്നിവർ പ്രസംഗിച്ചു.