ഇഡി കേസ് ഒഴിവാക്കാൻ പണം ആവശ്യപ്പെട്ട രണ്ടുപേരെ വിജിലന്‍സ് പിടികൂടി
1560273
Saturday, May 17, 2025 3:55 AM IST
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കേസ് ഒഴിവാക്കുന്നതിന് രണ്ടു കോടി കൈക്കൂലി ആവശ്യപ്പെട്ട രണ്ടു പേരെ വിജിലന്‍സ് പിടികൂടി. തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന് സ്വദേശി മുരളി മുകേഷ് എന്നിവരെയാണ് രണ്ടു ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം വിജിലന്‍സ് യൂണിറ്റ് പിടികൂടിയത്.
കൊട്ടാരക്കര സ്വദേശിയും കശുവണ്ടി വ്യവസായിയുമാണ് പരാതിക്കാരൻ. കശുവണ്ടി വ്യവസായ സ്ഥാപനത്തിന് ടേണോവര്‍ കൂടുതലാണെന്നും, കണക്കുകളില്‍ വ്യാജ രേഖകള്‍ കാണിച്ച് പണം കൂടുതലും വിദേശത്താണ് ഉപയോഗിക്കുന്നത് എന്നും മറ്റും കാണിച്ച് കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ നിന്നും കഴിഞ്ഞവര്‍ഷം ഒരു സമന്‍സ് ലഭിച്ചിരുന്നു.
ഇതുപ്രകാരം കൊച്ചി ഇഡി ഓഫീസില്‍ ഹാജരായ പരാതിക്കാരനോട് വളരെ വര്‍ഷങ്ങള്‍ക്കു മുമ്പു നടത്തിയ ബിസിനസുകളുടെ രേഖകളും കണക്കുകളും ഹാജരാക്കാന്‍ ആവശ്യപ്പെടുകയും, അല്ലാത്ത പക്ഷം കേസെടുക്കുമെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് ഇഡി ഓഫീസിലെ ഏജന്റാണെന്ന് പറഞ്ഞ് വില്‍സണ്‍ പരാതിക്കാരനെ പല പ്രാവശ്യം ഫോണില്‍ വിളിക്കുകയും, നേരില്‍ കണ്ട് കേസില്‍ നിന്ന് ഒഴിവാക്കുന്നതിന് രണ്ടു കോടി ഇഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നുവെന്നും പറഞ്ഞു.
ഇഡി ഓഫീസുമായുള്ള ബന്ധം തെളിയിക്കുന്നതിലേക്ക് ഓഫീസില്‍ നിന്നും വീണ്ടും സമന്‍സ് അയപ്പിക്കാമെന്ന് വില്‍സണ്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ 14ന് വീണ്ടും പരാതിക്കാരന് സമന്‍സ് ലഭിച്ചു. പിന്നീട് പരാതിക്കാരനെ നേരില്‍ കണ്ട് കേസ് സെറ്റില്‍ ചെയ്യുന്നതിന് 50 ലക്ഷം രൂപ വീതം നാലു തവണകളായി രണ്ടു കോടി ആക്സിസ് ബാങ്കിന്റെ മുംബൈയിലുള്ള അക്കൗണ്ടിലേക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
കൂടാതെ രണ്ടു ലക്ഷം രൂപ പണമായി നേരിട്ട് വില്‍സനെ ഏല്‍പ്പിക്കണമെന്നും, 50,000 രൂപ കൂടി അധികമായി അക്കൗണ്ടില്‍ ഇട്ട് നല്‍കണമെന്നും പറഞ്ഞു. അക്കൗണ്ട് നമ്പര്‍ പരാതിക്കാരന് കൈമാറുകയും ചെയ്തു.
കൈക്കൂലി നല്കി കാര്യം സാധിക്കുന്നതിന് താല്പര്യമില്ലാതിരുന്ന പരാതിക്കാരന് ഈ വിവരം എറണാകുളം വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം 3.30 ന് പനമ്പള്ളിനഗറില്‍ വച്ച് പരാതിക്കാരനില്‍ നിന്നും 2,00,000 രൂപ കൈക്കൂലി വാങ്ങവേ വില്‍സണെ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടി.
ഇയാളെ ചോദ്യം ചെയ്തതില്‍ മറ്റൊരു പ്രതിയായ രാജസ്ഥാന് സ്വദേശി മുരളി മുകേഷിന്റെ പങ്ക് വെളിവാകുകയും ഇയാളെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.