ട്രെയിനുകളിലേക്ക് പഴകിയ ഭക്ഷണം: റെയില്‍വേ മന്ത്രിക്ക് ഹൈബി ഈഡൻ കത്ത് നല്കി
1549843
Thursday, May 15, 2025 4:55 AM IST
കൊച്ചി: ട്രെയിൻ യാത്രികര്‍ക്ക് വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷണം പിടിച്ചെടുത്ത സംഭവത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഹൈബി ഈഡന് എംപി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനോടും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരോടും ആവശ്യപ്പെട്ടു.
ആരോഗ്യ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്വകാര്യ കാറ്ററര്‍മാരെ നിരോധിക്കുകയും അവരുമായുള്ള റയില്‍വേയുടെ കരാര്‍ റദ്ദാക്കുകയും ചെയ്യുക, വിതരണക്കാരുടെ ഭക്ഷണ നിര്‍മാണം സംബന്ധിച്ച് പരിശോധനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക,
ഭക്ഷണം സംബന്ധിച്ച യാത്രക്കാരുടെ പരാതികളില്‍ ഉടനടി പരിഹര സംവിധാനങ്ങള്‍ നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളും അദ്ദേഹം നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കര്‍ശന നടപടി കുറ്റക്കാര്‍ക്കുള്ള മുന്നറിയിപ്പ്: മേയര്‍
നഗരത്തില്‍ അനാരോഗ്യകരമായ സാഹചര്യത്തില്‍ ഭക്ഷണോത്പാദനവും വിപണനവും നടത്തുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണ് എളംകുളത്തെ കാറ്ററിംഗ് സ്ഥാപനത്തിനെതിരെ കോര്പറേഷന് സ്വീകരിച്ച ശക്തമായ നടപടികളെന്ന് മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ പറഞ്ഞു.
സംഭവം അറിഞ്ഞപ്പോള്‍ തന്നെ സ്ഥലത്ത് പരിശോധന നടത്തുന്നതിനുള്ള നിര്‍ദേശം നല്കി. വൃത്തിഹീനമായ സാഹചര്യങ്ങളും പഴകിയ ഭക്ഷണവും കണ്ടെത്തിയതോടെ സ്ഥാപനം അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചു. മലിനജലം തോട്ടിലേക്ക് ഒഴുക്കിവിട്ടതിന് പിഴയും ഈടാക്കി. സ്ഥാപനത്തിലേക്കുള്ള വൈദ്യുതി കണക്ഷന് വിച്ഛേദിക്കുന്നതിന് വൈദ്യുതി ബോര്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്.
ഭക്ഷണ ശാലകളിലുള്ള പരിശോധനകള്‍ ശക്തമായി തുടരാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെയുള്ള കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും മേയര്‍ പറഞ്ഞു.
ഭരണസമിതിയുടെ പിടിപ്പുകേട്: പ്രതിപക്ഷം
നഗരത്തിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഐസിഐസിഐ ഫൗണ്ടേഷന് 40 ലക്ഷം രൂപ മുടക്കി നഗരസഭയ്ക്ക് നല്കിയ ഫുഡ് ടെസ്റ്റിംഗ് ലാബ് ഉപയോഗിക്കാത്തത് നഗരസഭ ഭരണസമിതിയുടെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ജി. അരിസ്റ്റോട്ടിലും ആരോപിച്ചു.
നഗരത്തില്‍ പഴകിയ ഭക്ഷണങ്ങള്‍ വിപണനത്തില്‍ എത്തുമ്പോള്‍ അത് തടയാന്‍ നഗരസഭയ്ക്ക് ആവശ്യമായ സംവിധാനം ഉണ്ടായിട്ടും അത് ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഇതേ സ്ഥാപനത്തിന് നേരത്തെ നോട്ടീസ് നല്‍കിയിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കാതെ, പ്രവര്‍ത്തിക്കാനുള്ള മൗനാനുവാദമാണ് ആരോഗ്യ വിഭാഗം നല്‍കിയത്.
ഭരണസമിതിയുടെ കഴിവുകേടാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നതെന്നും യുഡിഎഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന ഫുഡ് ടെസ്റ്റ് ലാബിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണയില്‍ ആന്റണി കുരീത്തറ പറഞ്ഞു. കെപിസിസി സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് ധര്‍ണ ഉദ്ഘാടനം ചെയ്തു.