കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്തിലെ 16, 3, 4, 5, 6, 7 വാർഡുകളിലെ ജനവാസ മേഖലയിലൂടെ 110 കെവി ഡബിൾ സർക്യൂട്ട് ലൈൻ വലിക്കാനുള്ള കെഎസ്ഇബിയുടെ തീരുമാനത്തിനെതിരേ ജനകീയ സമര സമിതി സമരം ആരംഭിക്കുന്നു. ഇന്നു രാവിലെ 10ന് പഴയ ബസ്സ്റ്റാൻഡിൽനിന്ന് കെഎസ്ഇബി കട്ടപ്പന 66 കെവി സബ്സ്റ്റേഷനു മുൻപിലേക്ക് മാർച്ച് സംഘടിപ്പിക്കും. തുടർന്നു നടക്കുന്ന ധർണ കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്യും.
ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ആരാധനാലയങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഒഴിവാക്കി തേക്ക് പ്ലാന്റേഷനിലൂടെയോ അണ്ടർ ഗ്രൗണ്ട് കേബിൾ മുഖേനയോ പദ്ധതി നടപ്പാക്കണമെന്നാണ് ആവശ്യം.
പോത്തുപാറയിൽനിന്ന് കട്ടപ്പന സബ്സ്റ്റേഷനിലേക്ക് 22 മീറ്റർ വീതിയിൽ 11 കെവി ഡബിൾ സർക്യൂട്ട് ലൈൻ വലിക്കാനാണ് പദ്ധതി. മുരിക്കാട്ടുകുടി മുതൽ കല്യാണത്തണ്ട് വരെയുള്ള പ്രദേശത്തെ ജനവാസ മേഖലയിലൂടെയാണ് ഇതു കടന്നുപോകുന്നതെന്നും 350 കുടുംബങ്ങളെ ഇതു പ്രതികൂലമായി ബാധിക്കുമെന്നും സമിതി നേതാക്കൾ പറയുന്നു.
ഇതിനെതിരേ നാലു വർഷമായി സമരം തുടരുകയാണ്. ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നതുപ്രകാരം ലൈൻ വലിക്കാൻ 40 ടവർ ആവശ്യമാണ്. അത് തേക്ക് പ്ലാന്റേഷനിലൂടെ വലിച്ചാൽ 25 ടവർ മാത്രം മതിയാകും. അല്ലെങ്കിൽ മുരിക്കാട്ടുകുടി മുതൽ കട്ടപ്പന സബ് സ്റ്റേഷൻവരെ അണ്ടർ ഗ്രൗണ്ട് കേബിൾ മുഖേന പദ്ധതി നടപ്പാക്കണമെന്ന് സമിതി നേതാക്കളായ ഫാ. ജയിംസ് പൊന്നമ്പേൽ, അനീഷ് മണ്ണൂർ, ജോസ് ഞായർകുളം, വി.വി. ജോസ്, ജിമ്മിച്ചൻ ഇളംതുരുത്തി, രവീന്ദ്രൻ നായർ, ഷാജി വേലംപറമ്പിൽ, ബെന്നി പറപ്പള്ളിൽ, കുര്യാച്ചൻ വേലംപറമ്പിൽ, വർക്കി കൂമ്പുങ്കൽ എന്നിവർ പറഞ്ഞു.