കുത്തൊഴുക്ക് വെല്ലുവിളി; ഗംഗാവാലി പുഴയിലിറങ്ങിയ പ്രാദേശിക മുങ്ങല്‍വിദഗ്ധന്റെ വടംപൊട്ടി
Saturday, July 27, 2024 3:27 PM IST
ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം നിർണായകഘട്ടത്തിൽ. പ്രാദേശിക മുങ്ങല്‍വിദഗ്ധനായ ഈശ്വര്‍ മാല്‍പെ മൂന്ന് തവണ പുഴയില്‍ മുങ്ങി പരിശോധന നടത്തി.
മൂന്നാം തവണ ഇറങ്ങിയപ്പോൾ ശക്തമായ അടിയൊഴുക്ക് മൂലം ദേഹത്ത് ബന്ധിച്ചിരുന്ന വടംപൊട്ടി ഒഴുകിപ്പോയി. ഇദ്ദേഹത്തെ പിന്നീട് സുരക്ഷിതമായി തിരികെയെത്തിച്ചു. തനിക്ക് ആത്മവിശ്വാസം ഉണ്ടെന്നും ദൗത്യം പൂർത്തിയാക്കുമെന്നും മാൽപെ പറഞ്ഞതായി ഷിരൂരിലുള്ള എം.വിജിന് എംഎല്‍എ പറഞ്ഞു.
ഉഡുപ്പിക്ക് സമീപം മാൽപെയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ സംഘമാണ് നേവിയുടെ മുങ്ങൽവിദഗ്ധർക്കൊപ്പമുള്ളത്. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഉള്ള ആളുകളാണ് ഇവർ. സമാനമായ മറ്റ് പല ദൗത്യത്തിലും ഇവർ പങ്കെടുത്തിട്ടുണ്ട്.
നേവിയുടെ സ്കൂബ സംഘത്തിന് പുഴയിലേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യങ്ങളാണ് മറ്റ് മാർഗങ്ങളും പരിശോധിക്കുന്നത്.