ആലപ്പുഴ: മണ്ണെടുപ്പിനെ ചൊല്ലി തര്‍ക്കം രൂക്ഷമായിരിക്കുന്ന മറ്റപ്പള്ളിയില്‍ വീണ്ടും കുന്നിടിച്ച് തുടങ്ങി. തഹസില്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥ സംഘവും ഇവിടെ എത്തിയിട്ടുണ്ട്. ആലപ്പുഴ നൂറനാട്, ദേശീയപാത നിര്‍മ്മാണത്തിനുള്ള മണ്ണെടുപ്പിനെ ചൊല്ലിയാണ് പ്രദേശത്ത് തര്‍ക്കം നിലനില്‍ക്കുന്നത്.

മണ്ണുമായി കുന്നിറങ്ങുന്ന വലിയ ടിപ്പറുകളടക്കം തടയുമെന്ന നിലപാടിലാണ് നാട്ടുകാര്‍. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ ഇവിടെ വന്‍ പോലീസ് സംഘവും എത്തിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെ നിന്നും മണ്ണെടുക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടാകുകയും പിന്നാലെ കുന്നിടിക്കുന്നത് താല്‍ക്കാലികമായി നിറുത്തി വെച്ചിരുന്നു.

മണ്ണെടുപ്പ് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പാലിച്ചേ മതിയാകൂ എന്ന് കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ സജീവ്കുമാര്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധമുണ്ടായാല്‍ നേരിടാനുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ടെന്നും നാട്ടുകാര്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഞവരക്കുന്ന്, പുലിക്കുന്ന്, മഞ്ചുകോട് എന്നിവിടങ്ങളിലെ കുന്നുകളും മറ്റപ്പള്ളിക്ക് പുറമേ തുരക്കുന്നുണ്ട്. ഇതില്‍ മറ്റപ്പള്ളി കുന്നാണ് ആദ്യമായി തുരക്കുന്നത്. ഒരു ഹെക്ടര്‍ തുരക്കുമ്പോള്‍ ഇതില്‍ നിന്നും 95,700 മെട്രിക് ടണ്‍ മണ്ണാണ് കിട്ടുന്നത്.