പിന്നീട് റോവേഴ്സ് കപ്പ്, കൽക്കട്ട ഐഎഫ്എ ഷീൽഡ്, ഡൽഹി ഡിസിഎം ട്രോഫി, കെ.കെ. ജെയിൻ ടൂർണമെന്റ് എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ടൂർണമെന്റുകളിലും കളിച്ചു. പലതിനും വിന്നേഴ്സും റണ്ണേഴ്സുമായി. കൂടാതെ നിരവധി തവണ റവന്യു ഫുട്ബോൾ മീറ്റ്, ഇന്ത്യൻ സിവിൽ സർവീസ് ടൂർണമെന്റ് എന്നിവയിൽ ജേതാക്കളായി.
സി.ജെ. ബേബിയായിരുന്നു സ്പോർട്സിന്റെ മൊത്തം കോച്ച്. അദ്ദേഹമിന്നില്ല. ആദ്യകാലത്ത് ഫുട്ബോൾ കോച്ച് ഇല്ലാതിരുന്നതിനാൽ ഒളിന്പ്യൻ സൈമണ് സുന്ദർരാജ് സാറായിരുന്നു ഞങ്ങൾക്ക് രണ്ട് കോച്ചിംഗ് ക്യാന്പുകൾ തന്നത്.
സി.സി. ജേക്കബ് കാൽമുട്ടിനു പരിക്കുപറ്റി കളി അവസാനിപ്പിച്ചപ്പോൾ ഞാൻ ടീമിന്റെ ക്യാപ്റ്റനായി; തുടർച്ചയായി 12 വർഷം. പിന്നീട് 2012ൽ വിരമിക്കുംവരെ 22 വർഷം കോച്ചായി തുടർന്നു.
കസ്റ്റംസ് ടീമിൽനിന്ന് ഇന്ത്യൻ ടീമിലേക്ക് ആദ്യകാലത്ത് സി.സി. ജേക്കബിനും എനിക്കും സെലക്ഷൻ കിട്ടി. ഇന്ത്യക്കായി ബാങ്കോക്കിൽ കിംഗ്സ് കപ്പ് കളിക്കുന്പോഴാണ് സി.സി.ക്കു പരിക്കുപറ്റിയത്. പിന്നീട് പി.ആർ. ഹർഷൻകൂടി കസ്റ്റംസ് ടീമിൽനിന്ന് ഇന്ത്യൻ ടീമിന്റെ ഭാഗമായി.’- ദീർഘകാലം കസ്റ്റംസ് ടീമിന്റെ നെടുംതൂണായിരുന്ന എം.എം. ജേക്കബ് പറഞ്ഞു.
പ്രാരംഭകർക്ക് ആദരം 74 - ൽ റിക്രൂട്ട്മെന്റിലൂടെ കസ്റ്റംസ് ടീമിന്റെ പ്രാരംഭകരായ ഒന്പതുപേരിൽ എസ്. ബാലകൃഷ്ണൻ, മണ്ണിൽ വിജയൻ, ശശിധരൻ എന്നിവർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. കെ. ഗോകുലൻ, വേണു പടിയത്ത്, എൻ.ജെ. ജേക്കബ്, സി.ജി. സുഗുണൻ, ഉമർ തയ്യിൽ, എം. അബ്ദുൾ റഫീക്ക് എന്നിവരെയും അന്നത്തെ ടീം മാനേജരായിരുന്ന പി.വി. പോൾ, ജോസ് മാത്യു എന്നിവരെയും ഇന്ന് ഉപഹാരം നൽകി ആദരിക്കും.
എറണാകുളം യുവറാണി ഹോട്ടൽ ഹാളിൽ നടക്കുന്ന സുവർണ ജൂബിലി ആഘോഷം കസ്റ്റംസ് നാഷണൽ ഡയറക്ടർ ജനറലായിരുന്ന (എൻഎസിഐഎൻ ) ഡോ. രാഘവൻ ഐആർഎസ് ഉദ്ഘാടനം ചെയ്യും. കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ അധ്യക്ഷത വഹിക്കും. അന്തർദേശീയ ഫുട്ബോൾ താരവും ഡോക്ടറുമായ മുഹമ്മദ് ബഷീർ മുഖ്യാതിഥിയാകും.
ആദ്യ സന്പൂർണ ടീമിലെ മറ്റംഗങ്ങളായ എം. സതീഷ്, മുഹമ്മദ് സലിം, സി.കെ. പോൾ, എം.കെ. ജയരാജ്, സി.പി. രാജൻ, മോഹൻ കുമാർ, സുനിൽ, എം.കെ. സുരേഷ്, സി.ഒ. ജോൺ, ഗംഗാധരൻ, ബഷീർ അഹമ്മദ് എന്നിവരും കൂട്ടായ്മയിൽ പങ്കെടുക്കും.