വിജയം തുടരാൻ ആർസിബി റോയൽ ചലഞ്ചേഴ്സ് ആണെങ്കിൽ ഈ സീസണിൽനിന്ന് പ്ലേ ഓഫ് കാണാതെ ആദ്യം പുറത്താകുമെന്നു കരുതിയിടത്തുനിന്നു ശക്തമായ തിരിച്ചുവരവോടെ പ്ലേ ഓഫിലെത്തിയ ടീമാണ്. ലീഗിലെ ആദ്യമത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനോടു തോറ്റു. രണ്ടാം മത്സരം ജയിച്ചു. പിന്നീട് തുടർച്ചയായി ഏഴു മത്സരങ്ങളിൽ തോൽവി. എല്ലാംകൊണ്ടും ഡുപ്ലസിയും സംഘവും പുറത്താകുമെന്ന് ഉറപ്പിച്ചു.
ഇനി പ്ലേ ഓഫിലെത്തണമെങ്കിൽ ശേഷിക്കുന്ന ആറു മത്സരങ്ങളിൽ ജയിക്കണം. അഞ്ചു മത്സരം ജയിച്ച് ആറാം മത്സരം ചെന്നൈക്കെതിരേ. അതിൽ ഒരു സാധാരണ വിജയം മാത്രം പോരാ, മികച്ച റണ്‍റേറ്റിൽ ജയിക്കണം. അതും സാധിച്ചെടുത്താണ് റോയൽ ചലഞ്ചേഴ്സ് പ്ലേ ഓഫിലെത്തിയത്.
ആർസിബിക്ക് വിരാട് കോഹ്ലിയുടെ മികവുതന്നെയാണു മത്സരത്തിൽ വ്യത്യാസമുണ്ടാക്കുക. 14 മത്സരങ്ങളിൽനിന്ന് മുൻ നായകൻ 708 റണ്‍സുമായി ഏറ്റവും കൂടുതൽ റണ്‍സ് നേടിയിരിക്കുകയാണ്. നായകൻ ഡുപ്ലസി ഫോം തിരിച്ചുപിടിച്ചു.
ഈ സീസണിൽ അഞ്ച് അർധ സെഞ്ചുറി നേടിയ രജത് പാട്ടിദാറിനും മികച്ച സ്കോർ നേടാനാകുന്നുണ്ട്. മധ്യനിരയിൽ ഫോമിലുള്ള ദിനേശ് കാർത്തിക്കിനൊപ്പം കാമറൂണ്‍ ഗ്രീനും ഗ്ലെൻ മാക്സ് വെല്ലും മികവിലേക്കുയർന്നാൽ ബംഗളൂരുവിനു വൻ സ്കോർ ഉറപ്പാക്കാം.
ഇവർക്കൊപ്പം ബൗളർമാരുംകൂടി മികച്ച പ്രകടനം നടത്തിയാൽ ബംഗളൂരുവിന്റെ പ്രതീക്ഷകളെ മുന്നോട്ടു നയിക്കും.