കരുമാല്ലൂര്‍ ഖാദി സാരിയും അഡ്വക്കറ്റ്സ് കോട്ടും വിപണിയില്‍
Wednesday, August 20, 2025 1:54 AM IST
കൊച്ചി: ഖാദി പഴയ ഖാദിയല്ലെന്നും ഇന്ന് ഏതു ഡിസൈനിലും ഖാദി വസ്ത്രങ്ങള്‍ ലഭിക്കുമെന്നും മന്ത്രി പി. രാജീവ്. ഖാദി ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന കരുമാല്ലൂര്‍ ഖാദി സാരിയുടെയും അഡ്വക്കറ്റ്സ് കോട്ടിന്റെയും വിപണനോദ്ഘാടനം എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കരുമാല്ലൂര്‍ ഖാദി സാരികള്‍ക്ക് ജിയോ ടാഗ് ലഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ലോകോത്തര ബ്രാൻഡുകളോടു കിടപിടിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇപ്പോഴത്തെ ഖാദി വസ്ത്രങ്ങള്‍. യുവതലമുറ നല്ല രീതിയില്‍ അതു സ്വീകരിക്കുന്നുമുണ്ട്. ഓണക്കാലത്ത് പുതിയ ട്രെൻഡുകളിലുള്ള വസ്ത്ര വൈവിധ്യങ്ങളാണു ഖാദി ബോര്‍ഡ് വിപണിയിലെത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കരുമാല്ലൂര്‍ ഖാദി സാരികളുടെയും അഡ്വക്കറ്റ്സ് കോട്ടിന്റെയും വിപണനോദ്ഘാടനം യഥാക്രമം സെന്റ് തെരേസാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. അനു ജോസഫിനും സ്റ്റേറ്റ് അറ്റോർണി അഡ്വ. എന്‍. മനോജ് കുമാറിനും നല്കി മന്ത്രി നിര്‍വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് നടന്ന സ്വദേശി 2.0 ഫാഷന്‍ ഷോയില്‍ മന്ത്രി റാമ്പ് വാക്കും നടത്തി.
കളമശേരി മണ്ഡലത്തിലെ കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കുന്ന കരുമാല്ലൂര്‍ ഖാദി സാരികള്‍ പൂര്‍ണമായും കൈ കൊണ്ടാണു നിര്‍മിക്കുന്നത്. വിവിധങ്ങളായ ഡിജിറ്റല്‍ പ്രിന്റിംഗുകൂടി പൂര്‍ത്തിയാകുന്നതോടെ പ്രീമിയം നിലവാരത്തിലുള്ള വസ്ത്രമായി മാറും.
ഖാദി വസ്ത്രങ്ങളെ യുവതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സ്വദേശി 2.0 ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. കോളജ് അധികൃതരുടെ ആവശ്യപ്രകാരമായിരുന്നു മന്ത്രി റാമ്പിലൂടെ നടന്നത്.
ഖാദി ബോര്‍ഡ് ഡയറക്ടര്‍മാരായ കെ. ചന്ദ്രശേഖരന്, കെ.എസ്. രമേശ് ബാബു, സാജന് തൊടിക, ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എ. രതീഷ്, കോളജ് ഡയറക്ടര്‍ സിസ്റ്റര്‍ ടെസ, ഖാദി ബോര്‍ഡ് എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസര്‍ എസ്. ശിഹാബുദീന് തുടങ്ങിയവരും പങ്കെടുത്തു.