ട്രംപിന് നന്ദി പറഞ്ഞ് ഇസ്രേലി ജനത
Monday, October 13, 2025 1:42 AM IST
ടെൽ അവീവ്: ബന്ദി മോചനം സാധ്യമാക്കിയ യുഎസ് പ്രസിഡന്റ് ട്രംപിനു നന്ദി പറഞ്ഞ് ഇസ്രേലി ജനത. ശനിയാഴ്ച രാത്രി ടെൽ അവീവ് നഗരത്തിൽ നടന്ന റാലിയിൽ പതിനായിരക്കണക്കിന് ഇസ്രേലികളാണു പങ്കെടുത്തത്. ട്രംപിനു നന്ദി പറയുന്ന മുദ്രാവാക്യങ്ങൾ റാലിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.
ട്രംപിന്റെ മകൾ ഇവാങ്ക, ഇവാങ്കയുടെ ഭർത്താവ് ജാരദ് കുഷ്നർ, യുഎസിന്റെ പശ്ചിമേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ റാലിയെ അഭിസംബോധന ചെയ്തു. വിറ്റ്കോഫ് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിന്റെ പേര് പരാമർശിക്കവേ കൂക്കിവിളികളുണ്ടായി.
ഇതിനിടെ, ഇസ്രേലി സേന പിന്മാറിയ ഗാസ പ്രദേശങ്ങളിലേക്ക് പലസ്തീനികൾ തിരികെയെത്തിക്കൊണ്ടിരിക്കുകയാണ്. തെക്കൻ ഗാസയിൽനിന്ന് അഞ്ചു ലക്ഷം പേർ വടക്കൻ ഗാസയിൽ തിരിച്ചെത്തിയതായി ഹമാസ് വൃത്തങ്ങൾ അറിയിച്ചു. ഭൂരിഭാഗം പേരുടെയും പാർപ്പിടങ്ങൾ നശിച്ചനിലയിലാണ്.
ഗാസയിലേക്കു സഹായവസ്തുക്കൾ കടത്തിവിടുന്നതായി ഇസ്രയേൽ അറിയിച്ചു. വ്യാഴാഴ്ചതന്നെ 500 ട്രക്ക് വസ്തുക്കൾ കടത്തിവിട്ടിരുന്നു.