ആര്‍ച്ച്ബിഷപ് ഡോ. വാസിലിന്റെ പൊന്തിഫിക്കല്‍ ഡെലഗേറ്റ് ദൗത്യം അവസാനിച്ചു
Tuesday, July 8, 2025 2:19 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ ഡെലഗേറ്റ് എന്നനിലയില്‍ ആര്‍ച്ച്ബിഷപ് ഡോ. സിറില്‍ വാസിലിന്റെ പ്രത്യേക ദൗത്യം അവസാനിച്ചു.
പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലൗദിയോ ഗുജറോത്തിക്ക് ജൂണ്‍ 23ന് അനുവദിച്ച കൂടിക്കാഴ്ചയിലാണ് ലെയോ പതിനാലാമന്‍ മാര്‍പാപ്പ ഈ തീരുമാനം അറിയിച്ചത്.
സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പും അതിരൂപതാധ്യക്ഷനുമായ മാര്‍ റാഫേല്‍ തട്ടിലിനെ കര്‍ദിനാള്‍ ഗുജറോത്തി ഇക്കാര്യം രേഖാമൂലം അറിയിച്ചു. പൊന്തിഫിക്കല്‍ ഡെലഗേറ്റ് എന്നനിലയില്‍ ആര്‍ച്ച്ബിഷപ് വാസിലിന്റെ നിസ്വാര്‍ഥമായ സമര്‍പ്പണത്തിന് മാര്‍പാപ്പയുടെ നന്ദി കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
2023 ജൂണ്‍ 23നാണ് ആര്‍ച്ച്ബിഷപ് വാസിലിനെ അതിരൂപതയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ ഡെലഗേറ്റായി ഫ്രാന്‍സിസ് മാർപാപ്പ നിയമിച്ചത്. ആ വര്‍ഷം ഓഗസ്റ്റ്, ഡിസംബര്‍ മാസങ്ങളില്‍ അദ്ദേഹം അതിരൂപതയില്‍ സന്ദര്‍ശനം നടത്തി.
കഴിഞ്ഞ ജനുവരി 11ന് അതിരൂപതയുടെ ഭരണച്ചുമതല മേജര്‍ ആര്‍ച്ച്ബിഷപ്പിനെയും അദ്ദേഹത്തിന്റെ വികാരിയെയും വത്തിക്കാൻ ഏല്‍പ്പിച്ചിരുന്നെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ചാന്‍സലര്‍ റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍ അറിയിച്ചു.