പാലക്കാട് ജില്ലയിൽ ഹൈറിസ്ക് സന്പർക്കത്തിൽ 52 പേർ
Tuesday, July 8, 2025 2:18 AM IST
പാലക്കാട്: ജില്ലയില്‍ നിപ്പ കേസില്‍ ഹൈറിസ്ക് സമ്പര്‍ക്കത്തില്‍ 52 പേരുണ്ടെന്നു മന്ത്രി വീണാ ജോര്‍ജ്. മസ്തിഷ്കജ്വരമുണ്ടായ കേസുകള്‍ പരിശോധിക്കും. ആശങ്കപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും അവര്‍ പറഞ്ഞു. പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ നിപ്പ അവലോകനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയില്‍ ആദ്യമായാണു നിപ്പ സ്ഥിരീകരിച്ചത്. നിപ്പ ബാധിച്ച യുവതി ഗുരുതരാവസ്ഥയിലാണ്. മോണോ ക്ലോണല്‍ ആന്റിബോഡി നല്‍കിയിട്ടുണ്ട്. 173 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. പ്രാഥമികസമ്പര്‍ക്കത്തില്‍ 100 പേരാണുള്ളത്. സെക്കന്‍ഡറി സമ്പര്‍ക്കത്തില്‍ 73 പേരുണ്ട്. ലോ റിസ്ക് വിഭാഗത്തില്‍ 48 പേരാണുള്ളത്. പാലക്കാടും മഞ്ചേരിയിലുമായി 12 പേരാണ് ഐസലേഷനിലുള്ളത്.
നിപ്പബാധിതമേഖലയിലെ അസ്വാഭാവികമരണങ്ങള്കൂടി പരിശോധിക്കുമെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനായി ഹൗസ് സര്‍വേ നടത്താനാണ് തീരുമാനം. രോഗിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പോലീസ് പരിശോധിച്ചപ്പോള്‍ യുവതിയുമായി സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരു വ്യക്തിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ അവസാന ടവര്‍ ലൊക്കേഷന്‍ മലപ്പുറം ജില്ലയാണെന്നാണു മനസിലാവുന്നത്. ഇയാള്‍ മണ്ണാര്‍ക്കാട് ക്ലിനിക്കിലേക്കു വന്ന ഇതരസംസ്ഥാനക്കാരനാണെന്നാണു നിഗമനം. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍കൂടി പരിശോധിച്ച് പോലീസിന്റെ നേതൃത്വത്തില്‍ ഇയാളെ കണ്ടെത്താനാണു തീരുമാനം.
പാലക്കാട് മെഡിക്കല്‍ കോളജ് പൂര്‍ണസജ്ജമാണ്. കോഴിക്കോട്ട് മരിച്ചയാളില്‍ നിപ്പ കണ്ടെത്തിയ ഫോറന്‍സിക് സര്‍ജനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ആരോഗ്യമേഖലയുടെ പ്രവര്‍ത്തനവിജയമാണ് കോഴിക്കോടു കണ്ടത്.
നിപ്പ ബാധിച്ച് എല്ലാവരും മരിച്ചു എന്നതു വ്യാജമാണ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതു തെറ്റാണ്. മരണനിരക്ക് 33 ശതമാനമായി 2018 ല്‍ കുറയ്ക്കാന്‍ സാധിച്ചു. ലോകത്തുതന്നെ കേരളത്തിലാണ് ഇങ്ങനെ കുറയ്ക്കാന്‍ സാധിച്ചത്. ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഇത്തരം പ്രസ്താവനകള്‍ പാടില്ലെന്നും വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് മന്ത്രിക്കായി ഒരുക്കിയത്. ആശുപത്രിപരിസരത്തും മന്ത്രി പോകുന്ന വഴികളിലും യൂത്ത് കോണ്‍ഗ്രസും ഇവരെ പ്രതിരോധിക്കാന്‍ സിപിഎം - ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്പടിച്ചുവെങ്കിലും അനിഷ്ടസംഭവങ്ങളൊന്നുമില്ലാതെ മന്ത്രി മലപ്പുറത്തേക്കു പോയി.