കാഴ്ചയുടെ വിരുന്നൊ രുക്കി ബന്ദിപ്പൂപാടം; സൗന്ദര്യം നുകരാൻ കാഴ്ചക്കാരെത്തുന്നു
Wednesday, September 4, 2024 6:23 AM IST
കൊട്ടാരക്കര: കൃഷി വകുപ്പു ജീവനക്കാരൻ വിളയിച്ച ബന്ദിപ്പൂ പാടം കാണാൻ അകലങ്ങളിൽ നിന്നു പോലും കാഴ്ചക്കാരെത്തുന്നു. മനസിന് കുളിർമ നൽകുന്ന മഞ്ഞയും ചുവപ്പും നിറങ്ങളിൽ വിരിഞ്ഞ ബന്ദിപ്പൂക്കൾ, വട്ടമിട്ട് പറക്കുന്ന ഓണത്തുമ്പികളും ശലഭങ്ങളും.കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് ബന്ദിപ്പാടം.

കൊല്ലം പ്രിൻസിപ്പൽ കൃഷി ഓഫീസിലെ സൂപ്രണ്ടും കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ ഭാരവാഹിയുമായ കോട്ടാത്തല പണയിൽ ശ്രീഭവനിൽ(പനങ്ങാട്ട്) സി.ആർ.ശരത് ചന്ദ്രനാണ് ഓണക്കാലത്തേക്കുള്ള ബന്ദിത്തോട്ടമൊരുക്കിയത്. മുപ്പത് സെന്‍റ് ഭൂമിയിൽ 1200 ബന്ദിച്ചെടികളാണ് നട്ടത്. കൃത്യമായ പരിചരണത്തിലൂടെ ചെടികൾ തലയുയർത്തി വളർ‌ന്നു.

ഇപ്പോൾ നിറയെ മൊട്ടിട്ടു പൂത്തു. കൃഷിക്കൂട്ടം ഗ്രൂപ്പിലെ പ്രവർത്തകരും ബന്ദിത്തോട്ടമൊരുക്കാൻ സഹായത്തിനുണ്ടായിരുന്നു. നേരത്തെ കണി വെള്ളരിക്കൃഷി ചെയ്ത് ശ്രദ്ധ നേടിയ കർഷകനാണ് ശരത് ചന്ദ്രൻ. വെണ്ടയും തക്കാളിയും വഴുതനയും ചുരയ്ക്കയും പയറും മത്തനുമടക്കം പച്ചക്കറി കൃഷിയും ഈ ഓണക്കാല വിളവെടുപ്പിന് തയ്യാറാകുന്നുണ്ട്.


നെടുവത്തൂർ കൃഷി ഭവനിൽ നിന്നാണ് ബന്ദിത്തൈകൾ നൽകിയത്. അതുകൊണ്ടുതന്നെ ബന്ദിപ്പൂക്കളുടെ വിളവെടുപ്പിനും കൃഷിഭവനും പഞ്ചായത്തും മുൻകൈയെടുക്കുന്നു. നാളെ അത്തം നാളിൽ രാവിലെ കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്എ.അഭിലാഷ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിക്കും. ജനപ്രതിനിധികളും പൊതുപ്രവർത്തകരും പങ്കെടുക്കും.