വൈദ്യുതിയും കുടിവെള്ളവുമില്ല; പറമ്പിക്കുളം കോളനിയിൽ ദുരിതം
1563686
Saturday, May 31, 2025 12:56 AM IST
മുതലമട: കഴിഞ്ഞ പത്തുദിവസമായി കനത്തമഴ തുടരുന്നതിനാൽ പറമ്പിക്കുളത്തു വൈദ്യുതിയും കുടിവെള്ളവുമില്ലാതെ ജനം വലയുന്നു. തമിഴ്നാട് സർക്കാർ വൈദ്യുതിവകുപ്പാണ് പറമ്പിക്കുളം മേഖലയിൽ വൈദ്യുതിവിതരണം നടത്തിവരുന്നത്.
ഇടയ്ക്കു വല്ലപ്പോഴും വൈദ്യുതിയെത്തി മിന്നിമറയും, പിന്നീട് മണിക്കൂറുകൾക്കുശേഷം ഇതാവർത്തിക്കും. വൈദ്യുതിതടസം കാരണം പ്രദേശത്തെ ആരോഗ്യ കേന്ദ്രം, മറ്റു സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും താളം തെറ്റിയ നിലയിലാണ്.
കാലവർഷം ആരംഭിച്ചതോടെ പറമ്പിക്കുളം മലമ്പാതയിൽ മരംവീണു ഗതാഗതതടസവും പതിവാകുന്നു. കഴിഞ്ഞദിവസം പുലർച്ചെ ആനപ്പാടി റോഡിനു കുറുകെ മരംവീണു ഗതാഗതം തടസപ്പെട്ടു. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് മണിക്കൂറുകളോളം നിർത്തിയിടേണ്ടതായിവന്നതിനാൽ യാത്രക്കാർ പെരുവഴിയിൽ വലഞ്ഞു.
വനംവകുപ്പിനെ വിവരം അറിയിച്ചിട്ടും സ്ഥലത്തെത്താതിനാൽ യാത്രക്കാരും സമീപതാമസക്കാരും മരം മുറിച്ചനീക്കിയാണ് ബസ്, വിനോദ സഞ്ചാരികളുടെ വാഹനം ഉൾപ്പെടെ ഗതാഗതം ആരംഭിച്ചത്. വനംവകുപ്പ് അത്യാവശ്യഘട്ടങ്ങളിൽ മരംമുറിച്ചുമാറ്റാൻ മൂന്നു കട്ടർമെഷീനുകൾ വാങ്ങിച്ചിട്ടുണ്ടെങ്കിലും ഇതു പ്രവർത്തനക്ഷമമല്ലൊന്നാണ് അറിയിക്കുന്നത്. എന്നാൽ യാത്രിക്കാരെ കൊണ്ട് മരംമുറിച്ചുമാറ്റാൻ വനം വകുപ്പിന്റെ തന്ത്രമാണ് യന്ത്രതകരാറെന്നും ആക്ഷേപമുണ്ട്.
പറമ്പിക്കുളത്തിലേക്കുവരുന്ന വിനോദസഞ്ചാരികളിൽനിന്നും ചുങ്കം പിരിച്ചാണ് വനംവകുപ്പ് കടത്തി വിടുന്നത്. കാലവർഷം ഇനിയും ശക്തിപ്പെട്ടാൽ പറന്പിക്കുളം നിവാസികൾ അത്യാവശ്യ സേവനങ്ങളെന്നും ലഭിക്കാതെ ഒറ്റപ്പെടുമെന്ന ആശങ്കയുമുണ്ട്.