മുതലമട പഞ്ചായത്തിൽ സിപിഎം പിന്തുണയിൽ കോൺഗ്രസ് വിമതർക്കു വിജയം
1564658
Wednesday, June 4, 2025 1:27 AM IST
മുതലമട: ഗ്രാമപഞ്ചായത്ത് ഭരണസമിതി ചേരിപ്പോരിന് തിരശീലയിട്ട് കോൺഗ്രസിൽനിന്നും പുറത്താക്കിയ പതിനാറാം വാർഡ് മെംബർ ജാസ്മിൻ ഷെയ്ക്കിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. 20 അംഗങ്ങളുള്ള പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുവിൽ 13 പേരാണ് പങ്കെടുത്തത്. എട്ട് സിപിഎം, രണ്ട് കോൺഗ്രസ്, മൂന്ന് വിമതകോൺഗ്രസ് അംഗങ്ങൾ എന്നിവരാണ് പങ്കെടുത്തത്.
ഇതിൽ വിമത കോൺഗ്രസ് അംഗം ജാസ്മിൻ ഷെയ്ക്കിനു സിപിഎം പിന്തുണയോടെ പത്തും, കോൺഗ്രസിലെ എതിർസ്ഥാനാർഥി നസീമക്ക് മൂന്നും വോട്ടുകൾ ലഭിച്ചു. ഒരു കോൺഗ്രസ് അംഗം കൃഷ്ണമൂർത്തിയും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ഇതോടെ പത്ത് അംഗങ്ങളുടെ പിന്തുണലഭിച്ച ജാസ്മിൻ വിജയിച്ചതായി വരണാധികാരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ സ്മിത സാമുവൽ പ്രഖ്യാപിച്ചു.
തുടർന്ന് ജാസ്മിൻ അധികാരമേറ്റു. ഉച്ചക്ക്ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതപക്ഷ അംഗം പി. വിനേഷിനെ വൈസ്പ്രസിഡന്റായി തെരഞ്ഞെടുത്തു. വോട്ടിംഗിൽ പി. വിനേഷ് 15 ൽ 9 വോട്ടുകൾ നേടി വിജയിച്ചു. എതിർ സ്ഥാനാർഥിക്ക് 5 വോട്ട് ലഭിച്ചു. ഒരു വോട്ട് അസാധുവായി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജാസ്മിൻ ഷെയ്ക്കിനെ സിപിഎം നേതാക്കൾ ഷാൾ അണിയിച്ച് അനുമോദിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുൻപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഉൾപ്പെടെ മൂന്നു സ്വതന്ത്രരും മൂന്നു ബിജെപി അംഗങ്ങളും വിട്ടുനിന്നു.