സ്കൂൾബസ് പരിശോധന; 85 ബസുകൾക്കു വിലക്ക്
1563918
Sunday, June 1, 2025 1:25 AM IST
ഒറ്റപ്പാലം: 85 സ്കൂൾ ബസുകൾക്ക് അധ്യയനവർഷാരംഭത്തിൽ സർവീസ് വിലക്ക്. പരിശോധന കർശനമാക്കി അധികൃതർ. പ്രത്യേക ക്യാന്പ് നടത്തിയുള്ള പരിശോധനയിലാണ് ജില്ലയിലാകെ 85 ബസുകൾക്ക് സർവീസ് നടത്താൻ അനുമതി നിഷേധിച്ചത്. ഈ ബസുകൾ ന്യൂനതകൾ പരിഹരിച്ചശേഷം ഹാജരാക്കിയാൽ അനുമതിനൽകും.
ആകെ 647 വാഹനങ്ങളാണ് പരിശോധിച്ചത്. അതിൽ 562 ബസുകൾക്ക് പരിശോധനയ്ക്കുശേഷം സർവീസ് നടത്താനുള്ള അനുമതി നൽകി, ചെക്ക്ഡ് ഒകെ എന്ന സ്റ്റിക്കർ പതിപ്പിച്ചു. ഇന്നലയോടെ മോട്ടോർവാഹനവകുപ്പ് പരിശോധന പൂർത്തിയാക്കി. പട്ടാമ്പി താലൂക്കിലാണ് കൂടുതൽ വാഹനങ്ങൾ പരിശോധന പൂർത്തിയാക്കിയിട്ടുള്ളത്. 200 വാഹനങ്ങൾ പരിശോധിച്ചതിൽ 15 വാഹനങ്ങൾക്കാണ് ന്യൂനതകൾ കണ്ടെത്തിയത്. മണ്ണാർക്കാട്ട് 160 വാഹനങ്ങൾ പരിശോധിച്ചതിൽ 15 വാഹനങ്ങൾക്ക് അനുമതി നിഷേധിച്ചു.
ചിറ്റൂരിൽ 137 വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ 28 വാഹനങ്ങൾക്ക് ന്യൂനതകൾ കണ്ടെത്തി തിരിച്ചയച്ചു. ഒറ്റപ്പാലത്ത് 90 വാഹനങ്ങൾ പരിശോധിച്ചപ്പോൾ 12 വാഹനങ്ങൾക്കാണ് അനുമതി നിഷേധിച്ചത്.
ആലത്തൂരിൽ 60 വാഹനങ്ങൾ പരിശോധിച്ചപ്പോൾ 15 വാഹനങ്ങളെ തിരിച്ചയച്ചു. പാലക്കാട്ട് ഇന്നലെയാണ് പരിശോധന നടന്നത്. ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലും രണ്ടാംഘട്ട പരിശോധന നടന്നു. ജിപിഎസ് സംവിധാനം കൃത്യമല്ലാത്തവ, അപകടമുണ്ടായാൽ കൺട്രോൾ റൂമിൽ അറിയിക്കാനുള്ള പാനിക് ബട്ടൺ പ്രവർത്തിക്കാതിരിക്കുക, ജനലിന്റെ ഗ്ലാസ് വാതിലുകൾ പ്രവർത്തിക്കാതിരിക്കുക, വൈപ്പർ കേടായവ, വിദ്യാവാഹൻ ആപ്പിൽ ബന്ധിപ്പിക്കാത്തവ തുടങ്ങിയവയ്ക്കാണ് അനുമതി നിഷേധിച്ചത്.
പരിശോധനയ്ക്ക് വിധേയമാക്കാത്തതോ അംഗീകാരം ലഭിക്കാത്തതോ ആയ സ്കൂൾ ബസുകൾ നിരത്തിലിറക്കിയാൽ കർശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു. സ്വകാര്യ വാഹനങ്ങളിൽ വിദ്യാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നതും കർശനമായി തടയാനാണ് അധികൃതരുടെ തീരുമാനം.