മൂവാറ്റുപുഴ: ഇടുക്കി ലോക്സഭ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ഇന്നലെ ഉടുന്പൻചോല മണ്ഡലത്തിൽ പര്യടനം പൂർത്തിയാക്കി. നെടുങ്കണ്ടം, പാന്പാടുംപാറ, ഇരട്ടയാർ എന്നീ പഞ്ചായത്തുകളിൽ പര്യടനം നടത്തി. നാൽപ്പതോളം കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. രാവിലെ ആനക്കല്ല് ജംഗ്ഷനിൽ കേരള കോണ്ഗ്രസ് സംസ്ഥാന സമിതി അംഗം ജോസ് പൊട്ടൻപ്ലാക്കൽ പര്യടനം ഉദ്ഘാടനം ചെയ്തു.
ജനം വെറുത്ത ഭരണാധികാരിയാണ് പിണറായി വിജയനെന്ന് യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിനുശേഷം കോന്പയാർ, തിരുവല്ലപ്പടി, നെടുങ്കണ്ടം, നെടുങ്കണ്ടം വെസ്റ്റ്, കൽക്കൂന്തൽ, മഞ്ഞപ്പെട്ടി, പൊന്നാമല, ബഥേൽ, മഞ്ഞപ്പാറ, പച്ചടി കുരിശുപാറ, ചാറൽമേട്, ചക്കക്കാനം എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ അഭ്യർഥിച്ചാണ് ഡീൻ കുര്യാക്കോസ് പ്രചാരണം നടത്തുന്നത്.
എംപി ഫണ്ടിൽ നിന്ന് 2.77 കോടി ഉടുന്പൻചോല മണ്ഡലത്തിൽ അനുവദിച്ചതായി യുഡിഎഫ് നേതാക്കൾ പറഞ്ഞു. പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയിലും സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിലും ഉൾപ്പെടുത്തി നാല് റോഡുകളാണ് അനുവദിച്ചത്.
ആരോഗ്യ മേഖലയിൽ നിരവധി പദ്ധതികൾ ഉടുന്പൻചോല മണ്ഡലത്തിൽ നടപ്പാക്കിയതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.
കല്ലാർ, മുണ്ടിയൊരുമ, ബാലഗ്രാം, തേർഡ്ക്യാന്പ്, അന്യർതോളു, പുളിയൻമല, പത്തിനിപാറ, പാന്പാടുംപാറ, ചെന്പളം, കൗന്തി, എഴകുംവയൽ, ഈട്ടിത്തോപ്പ്, പള്ളിക്കാനം, ചെന്പകപ്പാറ, കൊച്ചുകാമാക്ഷി എന്നീ പ്രദേശങ്ങളിൽ വോട്ടർമാരുടെ അനുഗ്രഹം തേടി.
ഇടഞ്ഞമല, ശാന്തിഗ്രാം, നാലുമുക്ക്, വാഴവര, തുളസിപ്പാറ, ഉപ്പുകണ്ടം, മന്നാക്കൂടി, തോവാള എന്നിവിടങ്ങളിൽ പ്രചാരണം നടത്തി. രാത്രി ഇരട്ടയാറിൽ സമാപിച്ചു. സമാപന സമ്മേളനം കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു.