ബിജു കലയത്തിനാൽ
ചെറുതോണി: വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളി അങ്കണത്തിൽ ചുവപ്പ് വസന്തം വിടർത്തി നിൽക്കുന്ന ജേഡ് വൈൻ നയനമനോഹരമായ കാഴ്ചയായി മാറുന്നു. വേനൽക്കാലത്ത് ഇത് സുഖശീതളിമ പകരുന്ന തണൽപന്തലായും പച്ചപ്പിന്റെ കേദാരമായും പരിലസിക്കുന്നു.
കത്തീഡ്രൽ വികാരി ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം നഴ്സറിയിൽനിന്ന് വാങ്ങി നട്ടുപിടിപ്പിച്ച ജേഡ് വൈൻ ചെടിയാണ് പടർന്നുപന്തലിച്ച് വർണ വസന്തം വിരിയിച്ച് നിൽക്കുന്നത്. നേരത്തെ രാജകുമാരി പള്ളിയിൽ വികാരിയായിരിക്കുന്പോഴും ഇദ്ദേഹം അവിടെ ജേഡ് വൈൻ തൈ നട്ടുവളർത്തിയിരുന്നു.
അധികം പരിചരണം ആവശ്യമില്ലാത്ത ചെടിയാണ് ജേഡ് വൈൻ. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്താണ് ഇത് വളരുന്നത്. ചെടിയുടെ വിത്ത് നട്ടുമുളപ്പിച്ചും പതിവച്ചും തൈകൾ നിർമിക്കാം. പള്ളിയങ്കണത്തിൽ നട്ട തൈ പടർന്നു പന്തലിച്ച് വളരുന്നതിനായി പത്തടിയോളം ഉയരത്തിൽ ഇരുന്പുകന്പി ഉപയോഗിച്ച് പന്തൽ നിർമിച്ചിട്ടുണ്ട്. ചെടി നട്ട് ഒരു വർഷത്തിനകം പൂവിരിഞ്ഞു. ചെടിയുടെ മൂത്ത ശിഖരങ്ങളിലാണ് പൂവുണ്ടാകുന്നത്.
മേയ്, ജൂണ്‍ മാസങ്ങളിലും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലുമാണ് പൂക്കൾ വിരിയുന്നത്. ഒരു മാസത്തോളം ചെടിയിൽ പൂക്കളുണ്ടാകും എന്നതാണ് ജേഡ് വൈന്റെ പ്രത്യേകത. ഇതിനു പുറമേ വ്യത്യസ്തങ്ങളായ ചെടികളും ഫലവൃക്ഷങ്ങളും ഫ്രാൻസിസ് അച്ചന്റെ നേതൃത്വത്തിൽ പള്ളിയങ്കണത്തിലും പരിസരത്തും നട്ടു വളർത്തുന്നുണ്ട്.
മുള്ളാത്ത, വെൽവറ്റ് ആപ്പിൾ, അത്തി, ആഫ്രിക്കൻ ചെറി, ഇലുന്പി, വിവിധയിനം ചാന്പകൾ, മാവ്, പ്ലാവ്, പേര എന്നിവയെല്ലാം ഇവിടെ സുലഭമായി വളരുന്നു. ജെറുസലേം ക്രിസ്മസ്ട്രീ, അശോകമരം, പെൻസിൽ പൈൻ, സൈപ്രസ്, ചെന്പകം, അംബർല പ്ലാന്റ്സ്, വിവിധതരം ഡിസംബർ മുല്ലകൾ, ബ്രൈഡൻ ബൊക്കെ, ഇൻഡോർ പ്ലാന്റുകൾ, ബിഗോണിയ, ആന്തൂറിയം, വാട്ടർ മെലോണ്‍ പെപ്പ റോമിയകൾ എന്നിവയെല്ലാം ദേവാലയാങ്കണത്തിന്റെ മനോഹാരിത വർധിപ്പിക്കുന്നു.
മണ്ണിനെയും കൃഷിയെയും ഏറെ ഇഷ്ടപ്പെടുന്ന ഫ്രാൻസിസ് അച്ചനിലൂടെ ദേവാലയാങ്കണവും പരിസരവും പച്ചപ്പിന്റെ വിളഭൂമിയായി മാറിയിരിക്കുകയാണ്. പള്ളിവക പുരയിടത്തിൽ ആയിരത്തിൽപരം കായ്ഫലമുള്ള കുരുമുളക് ചെടികളുമുണ്ട്. വൈദിക മന്ദിരത്തോടു ചേർന്നുള്ള അക്വേറിയത്തിൽ വ്യത്യസ്തങ്ങളായ മത്സ്യങ്ങളും അപൂർവയിനം പ്രാവുകളും ലൗ ബേർഡ്സുമുണ്ട്. ചെടികളുടെയും ഫലവൃക്ഷങ്ങളുടെയും പരിപാലനത്തിനായി ഒരു സഹായിയുമുണ്ട്.