വന്യജീവി ആക്രമണം; കൂടുതൽ മരണം പാമ്പുകടിയേറ്റ്
1560772
Monday, May 19, 2025 2:07 AM IST
കാസര്‍ഗോഡ്: വന്യജീവി ആക്രമണത്തില്‍ ജില്ലയില്‍ ഏറ്റവുമധികം ആളുകള്‍ മരണപ്പെട്ടത് പാമ്പുകടിയേറ്റ്. 2011 മുതല്‍ 2025 വരെയുള്ള കാലയളവില്‍ 39 പേരാണ് പാമ്പുകടിയേറ്റ് മരണപ്പെട്ടത്. വന്യജീവി ആക്രമണങ്ങളെ തുടര്‍ന്നുള്ള മരണങ്ങളില്‍ 70 ശതമാനവും പാമ്പുകടിയേറ്റാണ്.
920 പേര്‍ക്കാണ് ഇക്കാലയളവില്‍ ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റത്. ഇതിലും 70 ശതമാനവും പാമ്പുകടിയേറ്റ പരിക്കുകളാണ്. ജനവാസകേന്ദ്രങ്ങളിലാണ് ഭൂരിഭാഗം പേര്‍ക്കും പാമ്പുകടിയേറ്റത്. ജില്ലയില്‍ പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നാണ് വനംവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചികിത്സാസൗകര്യങ്ങളുടെ അഭാവമാണ് മരണനിരക്ക് കൂടാന്‍ കാരണമാകുന്നത്.
പാമ്പ് കഴിഞ്ഞാല്‍ കാട്ടുപന്നിയാണ് പ്രധാന വില്ലന്‍. ഏഴുപേരാണ് കാട്ടുപന്നി ആക്രമണത്തില്‍ മരണപ്പെട്ടത്. 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരണപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പാമ്പുകടിയേറ്റ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള സര്‍ക്കാര്‍ നഷ്ടപരിഹാരതുക നാലു ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. പരിക്കേല്‍ക്കുന്നവര്‍ക്ക് രണ്ടു ലക്ഷം വരെ നഷ്ടപരിഹാരം ലഭിക്കും.