യുവതിയുടെയും കുഞ്ഞിന്റെയും മരണം: നിരാഹാര സമരവുമായി ആക്ഷൻ കമ്മിറ്റി
1550032
Friday, May 16, 2025 1:07 AM IST
കാഞ്ഞങ്ങാട്: പ്രസവചികിത്സയ്ക്കിടെ യുവതിയും കുഞ്ഞും മരണപ്പെട്ട സംഭവത്തിൽ രാസപരിശോധന ഫലം വൈകുന്നതിൽ പ്രതിഷേധിച്ചും ഡോക്ടർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടും ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്കു മുന്നിൽ നിരാഹാര സമരം നടത്തി. ചേറ്റുകുണ്ടിലെ സാഗറിന്റെ ഭാര്യ ദീപയും നവജാതശിശുവും മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് നോർത്ത് കോട്ടച്ചേരിയിലെ പത്മ ആശുപത്രിക്ക് മുന്നിൽ 12 മണിക്കൂർ നിരാഹാര സമരം നടത്തിയത്.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗീതാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റും ആക്ഷൻ കമ്മിറ്റി ചെയർമാനുമായ എം.കുമാരൻ അധ്യക്ഷനായി. ആക്ഷൻ കമ്മിറ്റി കൺവീനർ പ്രശാന്ത് മുക്കൂട്, വർക്കിംഗ് ചെയർപേഴ്സണും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നാസ്നിൻ വഹാബ്, ട്രഷറർ സുകുമാരൻ പൂച്ചക്കാട്, പഞ്ചായത്ത് അംഗം അബ്ബാസ് തെക്കുപുറം, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.കെ.അബ്ദുള്ള, ഗോപാലകൃഷ്ണൻ തച്ചങ്ങാട്, സത്യൻ പൂച്ചക്കാട്, സുധാകരൻ പള്ളിക്കര, അരുണൻ ചേറ്റുകുണ്ട്, പ്രീതി വിജയൻ, ഫയാസ് അഹമ്മദ് എന്നിവർ പ്രസംഗിച്ചു. ദീപയുടെ കുടുംബാംഗങ്ങളും നാട്ടുകാരും സമരത്തിൽ പങ്കെടുത്തു.
പ്രസവചികിത്സയുമായി ബന്ധപ്പെട്ട് ദീപ എല്ലാ മാസവും പത്മ ആശുപത്രിയിൽ എത്തിയിരുന്നതായും അന്നൊന്നും ഇവർക്ക് പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി ഗൈനക്കോളജിസ്റ്റ് ഡോ.രേഷ്മ പറഞ്ഞിരുന്നില്ലെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
പ്രസവത്തിനു പിന്നാലെ കുഞ്ഞ് മരിച്ചപ്പോൾ മാത്രമാണ് പതിനായിരത്തിൽ ഒരാൾക്ക് പിടിപെടാറുള്ള രോഗം ദീപയെ ബാധിച്ചിരുന്നതായി ഡോക്ടറും ആശുപത്രി അധികൃതരും പറഞ്ഞത്. ദീപയുടെ രണ്ടാമത്തെ പ്രസവമായിരുന്നു ഇത്. സ്വന്തം പിഴവ് മറച്ചുവയ്ക്കാൻ തെറ്റായ തിരക്കഥ തയ്യാറാക്കിയ ഡോക്ടർക്കെതിരെയും ആശുപത്രി അധികൃതർക്കെതിരെയും നടപടിയെടുക്കണമെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം.