ചെങ്ങറ പുനരധിവാസ പാക്കേജ്: അനുവദിച്ച ഭൂമി അളന്നുതിരിച്ച് പുതുക്കിയ സ്കെച്ച് നല്കാൻ ഉത്തരവ്
1550028
Friday, May 16, 2025 1:06 AM IST
കാസർഗോഡ്: ചെങ്ങറ പുനരധിവാസ പാക്കേജ് പ്രകാരം ഗുണഭോക്താകകൾക്ക് അനുവദിച്ച ഭൂമി അളന്നുതിരിച്ച് പ്ലോട്ട് നമ്പർ രേഖപ്പെടുത്തി പുതുക്കിയ സ്കെച്ച് നൽകാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.
പെരിയ വില്ലേജിലെ സർവേ നമ്പർ 341/ഒന്നിലാണ് ഭൂമി അനുവദിച്ചത്. പട്ടയം അനുവദിച്ച 63 പേരിൽ പട്ടികജാതി വിഭാഗത്തിലുൾപ്പെട്ടവർക്ക് 0.50 ഏക്കർ വീതവും മറ്റു വിഭാഗങ്ങൾക്ക് 0.25 ഏക്കർ വീതവുമാണ് അനുവദിച്ചത്.
0.08 ഏക്കർ വീതം കിടപ്പാടത്തിനും ബാക്കി കാർഷിക ആവശ്യത്തിനുമെന്ന നിലയിലായിരുന്നു അനുവദിച്ചത്. എന്നാൽ കിടപ്പാടത്തിനായുള്ള 0.08 ഏക്കർ ഭൂമിക്ക് മാത്രമേ നേരത്തേ അതിർത്തി നിർണയിച്ച് നല്കിയിരുന്നുള്ളൂ.
പട്ടയങ്ങളിൽപ്ലോട്ട് നമ്പർ രേഖപ്പെടുത്തിയിരുന്നതുമില്ല. പട്ടയത്തിൽ ഉൾപ്പെട്ട കൃഷിഭൂമി കൂടി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകളും പരാതികളും ലഭിച്ചിരുന്നു. പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്ന് ഹൈക്കോടതിയും സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷനും നിർദേശിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് കളക്ടറുടെ നിർദേശപ്രകാരം കാഞ്ഞങ്ങാട് സബ് കളക്ടറുടെ നേതൃത്വത്തിൽ റീസർവേ നടത്തി നേരത്തേ പട്ടയം അനുവദിച്ച 63 പേരിൽ 58 പേർക്ക് കൃഷിക്കായി നീക്കിവെച്ച ഭൂമിയുടെ അതിർത്തി നിർണയം നടത്തിയത്. ബാക്കിയുള്ള അഞ്ചുപേരിൽ നാലുപേർ ഇതിനകം മരണപ്പെട്ടിരുന്നു. ഒരാൾ അസുഖം മൂലം കിടപ്പിലായതിനാൽ ഹാജരാകാൻ സാധിച്ചില്ല.
അനുവദിച്ച ഭൂമിയിൽ ഏറിയ പങ്കും ചെങ്കൽപ്പാറയായതിനാൽ കൃഷിക്കായി ഉപയോഗപ്പെടുത്താൻ സാധിക്കില്ലെന്ന് ഗുണഭോക്താക്കൾ നേരത്തേ അറിയിച്ചിരുന്നു.
എന്നാൽ ജില്ലയിൽ മറ്റൊരിടത്തും ഈ ആവശ്യത്തിനായി പതിച്ചുകൊടുക്കുന്നതിന് വേറെ ഭൂമി കണ്ടെത്താൻ സാധിക്കാത്തതിനാൽ ഈ ഭൂമി തന്നെ അതിർത്തി നിർണയം നടത്തി നല്കുകയായിരുന്നു.