കോലത്തുനാട് പദ്ധതി അടുത്തമാസം പൂർത്തിയാകും
1550027
Friday, May 16, 2025 1:06 AM IST
കാസർഗോഡ്: വൈദ്യുതിക്ഷാമം നേരിടുന്ന കാസർഗോഡ് ജില്ലയെ സംസ്ഥാനത്തെ മുഖ്യധാരാ വൈദ്യുതിവിതരണ സംവിധാനവുമായി ബന്ധിപ്പിക്കുന്ന കോലത്തുനാട് ലൈൻ പദ്ധതി അടുത്ത മാസത്തോടെ പൂർത്തിയാകും. കണ്ണൂർ ജില്ലയിലെ മുണ്ടയാട് നിന്ന് കാസർഗോഡ് മൈലാട്ടിയിലേക്കാണ് പുതിയ പവർ ലൈനുകൾ സ്ഥാപിക്കുന്നത്.
ലൈനിന്റെ നിർമാണ പ്രവർത്തനങ്ങൾ 98 ശതമാനവും പൂർത്തിയായി. കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി 15 സബ് സ്റ്റേഷനുകളെ പുതിയ ലൈനുകളുമായി ബന്ധിപ്പിക്കും. ഉഡുപ്പി-കരിന്തളം, കരിന്തളം-വയനാട് ലൈനുകൾ പൂർത്തിയാകുമ്പോൾ അവയുമായും ബന്ധിപ്പിച്ച് മുഴുവൻ സമയവും തടസമില്ലാത്ത വൈദ്യുതി ലഭ്യമാക്കും.
1970 ൽ നിർമിച്ച സിംഗിൾ ലൈനിലൂടെയാണ് ഇതുവരെ ജില്ലയിലെ സബ് സ്റ്റേഷനുകളിലേക്ക് വൈദ്യുതിയെത്തിയിരുന്നത്. ഈ ലൈൻ തകരാറിലാവുകയോ അറ്റകുറ്റപണികൾക്കായി ഓഫ് ചെയ്യുകയോ ചെയ്താൽ ജില്ലയിലുടനീളം വൈദ്യുതി മുടങ്ങുന്ന അവസ്ഥയായിരുന്നു. പുതിയ പവർ ലൈനുകൾ വരുന്നതോടെ ഈ സ്ഥിതി മാറും. 220 കെവി ലൈനും 110 കെവി ലൈനും ഒരു ടവറിലൂടെ തന്നെ വലിക്കുന്ന മൾട്ടി ടവർ മൾട്ടി വോൾട്ടേജ് രീതിയിലാണ് പുതിയ പവർ ലൈനുകൾ സ്ഥാപിക്കുന്നത്.
ഇതോടെ ഒരു ലൈൻ തകരാറിലായാലും മറ്റൊരു ലൈനിലൂടെ വൈദ്യുതി വിതരണം ഉറപ്പുവരുത്താൻ കഴിയും. തലശേരി 220 കെവി സബ് സ്റ്റേഷനിൽനിന്ന് 220 കെവി ലൈനും മുണ്ടയാട് 110 കെവി സബ് സ്റ്റേഷനിൽനിന്ന് 110 കെവി ലൈനുമാണ് വലിക്കുന്നത്.
മൈലാട്ടിയിൽനിന്ന് വിദ്യാനഗറിലേക്കുള്ള പുതിയ ലൈനിന്റെ പ്രവൃത്തി നടക്കുകയാണ്. ഇതുകൂടി പൂർത്തിയാകുന്നതോടെ കാസർഗോഡ് നഗരമേഖലയേയും പുതിയ പദ്ധതിയുടെ ഭാഗമാക്കാൻ കഴിയും. ഉഡുപ്പി-കരിന്തളം ലൈൻ കൂടി പൂർത്തിയാകുമ്പോൾ ജില്ലയുടെ എല്ലാ ഭാഗങ്ങലിലും തടസമില്ലാത്ത വൈദ്യുതി ഉറപ്പുവരുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.