കോതമംഗലം: കുട്ടമ്പുഴ, കീരമ്പാറ, കോട്ടപ്പടി, കവളങ്ങാട് തുടങ്ങിയ വില്ലേജ് പരിധിയിൽ വന്യമൃഗ ശല്യം മൂലം ജനജീവിതം ദുഷ്കരമാകുന്നതായി കോതമംഗലം താലൂക്ക് വികസന സമിതി യോഗം വിലയിരുത്തി.
പരിഹാരമായി ജനവാസ മേഖലയിൽ ഫെൻസിംഗ് നിർമാണം പൂർത്തിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വനം അതിർത്തിയായി വരുന്ന മേഖലകളിൽ ഭൂമി രജിസ്ട്രേഷൻ നടപടികൾക്ക് ഫോറസ്റ്റ് അധികൃതരിൽനിന്നും എൻഒസി ലഭിക്കുവാനുള്ള തടസം നീക്കണമെന്നും വികസന സമിതി ചൂണ്ടിക്കാട്ടി.
കൊച്ചി-തേനി ദേശീയപാതയുടെ കോതമംഗലം നഗരസഭ, കവളങ്ങാട് പഞ്ചായത്ത് പരിധിയിലെ അശാസ്ത്രീയമായ രീതിയിലുളള നിർമാണംമൂലം അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. കുടിവെളള പൈപ്പുകളുടെ നാശം, ഡ്രൈനേജ് നിർമാണം എന്നീ വിഷയങ്ങൾ രൂക്ഷമായി തുടരുന്നതിനാൽ അടിയന്തിര പരിഹാരം കാണാൻ ദേശീയപാത അഥോറിറ്റി തയാറാകണമെന്ന് വികസന സമിതി ആവശ്യപ്പെട്ടു. നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടറോട് അഭ്യർഥിക്കുവാനും യോഗം തീരുമാനമെടുത്തു.
മുൻസിപ്പൽ ചെയർമാൻ കെ.കെ. ടോമി അദ്ധ്യക്ഷത വഹിച്ചു. തഹസിൽദാർ എം. അനിൽ കുമാർ, തഹസിൽദാർ (ഭൂരേഖ) എം. മായ, ജില്ലാ പഞ്ചായത്തംഗം റഷീദ സലിം, കോതമംഗലം മുൻസിപ്പൽ വികസന സ്ഥിരംസമിതി ചെയർമാൻ കെ.എ. നൗഷാദ്, പഞ്ചായത്ത് പ്രസിഡന്റുരായ മാമച്ചൻ ജോസഫ്, മിനി ഗോപി, പി.കെ. ചന്ദ്രശേഖരൻ നായർ, പി.ടി. ബെന്നി, നേതാക്കളായ എം.എസ്. എൽദോസ്, ബേബി പൗലോസ്, എ.ടി. പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.