ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ആവേശത്തുടുപ്പിലേക്ക് തുഴഞ്ഞുകയറാൻ വള്ളംകളി പ്രേമികൾ കാത്തുകഴിയുന്നു. ഓഗസ്റ്റ് 10ന് വള്ളംകളി പ്രേമികളുടെ മനസിനും കണ്ണിനും നിറവ് നൽകി പുന്നമടക്കായലിന്റെ ഓളങ്ങളെ മുറിച്ച് വള്ളങ്ങൾ പായുന്നത് കാണാനുള്ള ഒരുക്കത്തിലാണ് ജലോത്സവ പ്രേമികൾ. വിവിധ തലത്തിൽ കമ്മിറ്റികൾ വള്ളംകളിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു. പാരമ്പര്യമായി പകര്‍ന്നു കിട്ടിയ വഞ്ചിപ്പാട്ടുകളുടെ താളത്തില്‍ 100 അടിയോളം നീളമുള്ള ചുണ്ടന് വള്ളങ്ങളുടെ മത്സര വള്ളംകളിക്ക് ദിവസങ്ങൾ മാത്രം.
പുന്നമടക്കായലാണ് ചുണ്ടന്‍വള്ളങ്ങളുടെ നീണ്ട നിരയ്ക്ക് വേദിയൊരുക്കുന്നത്. വള്ളംകളി മത്സരക്കാലത്ത് പുന്നമടക്കായലില്‍ പരിശീലനം നടത്തുന്ന തുഴച്ചില്‍ വള്ളങ്ങളും വള്ളക്കാരും മത്സര വള്ളങ്ങള്‍ നീറ്റിലിറക്കുന്ന ജലഘോഷയാത്രകള്‍, വെള്ളത്തില്‍ അലങ്കരിച്ച് പ്രദര്‍ശന വള്ളങ്ങള്‍ എന്നിങ്ങനെ കാഴ്ചകളുടെ ഒരു പൂരം വിടരും. വമ്പന്‍ ചുണ്ടന്‍വള്ളങ്ങള്‍ മുതല്‍ ചെറിയ ഓടിവള്ളങ്ങള്‍ വരെ കായലില്‍ നിരക്കും. വള്ളംകളിയില്‍ മത്സരം തുഴച്ചില്‍ക്കാരുടെ കായിക ബലത്തിന്റെയും പാട്ടുകാരുടെ താളബോധത്തിന്റെയും അംശങ്ങള്‍ ചേര്‍ന്ന് സ്വയം ഒരു കലാരൂപമായി വികസിക്കും.
കമന്ററി മത്സരം 30ന് ; മത്സരത്തില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല
ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയ്ക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വള്ളംകളി കമന്ററി മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 30-ന് ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് ജോസഫ്സ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത്സരം മുന്‍ എം.എല്‍.എ. സി.കെ. സദാശിവന് ഉദ്ഘാടനം ചെയ്യും.
ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കും പൊതുവിഭാഗത്തി(പ്രായപരിധിയില്ല)ലുമായി രണ്ടു മത്സരങ്ങളാണ് സംഘടിപ്പിക്കുക. അഞ്ചു മിനിറ്റാണ് സമയപരിധി. 2023 നെഹ്റു ട്രോഫി ജലമേളയുടെ ഫൈനലിനെ ആസ്പദമാക്കിയുള്ള കമന്ററിയാണ് അവതരിപ്പിക്കേണ്ടത്. മലയാള പ്രയോഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. വാചകഘടന, പദശുദ്ധി, ഉച്ചാരണ മികവ്, ശബ്ദമികവ് എന്നിവ വിജയിയെ നിശ്ചയിക്കുന്നതിന് മാനദണ്ഡമാകും. താത്പര്യമുള്ളവര്‍ 30ന് ഉച്ചയ്ക്ക് ശേഷം 1.30ന് രജിസ്ട്രേഷനായി സെന്റ് ജോസഫ്സ് കോളജ് ഓഡിറ്റോറിയത്തില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരത്തിന് 0477-2251349.
സാംസ്കാരിക ഘോഷയാത്ര ഓഗസ്റ്റ് അഞ്ചിന്
ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവത്തിന് തുടക്കം കുറിച്ചുള്ള സാംസ്കാരിക ഘോഷയാത്ര ഓഗസ്റ്റ് അഞ്ചിന് വിപുലമായി നടത്തുന്നതിന് നഗരസഭാ ഘോഷയാത്ര സബ്കമ്മിറ്റി തീരുമാനിച്ചു. ജാഥ ഇഎംഎസ് സ്റ്റേഡിയത്തില്‍നിന്ന് ആരംഭിച്ച് മുല്ലയ്ക്കല് തെരുവ് വഴി നഗരചത്വരത്തില്‍ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
ജനപ്രതിനിധികള്‍, സാംസ്കാരിക നായകന്മാര്, പൗരപ്രമുഖര്‍, സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, വിവിധ കലാ കായിക അക്കാദമികള്‍, കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി, സന്നദ്ധ സംഘടന പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, ഹരിതകര്‍മസേനാംഗങ്ങള്‍ തുടങ്ങി 5000 പേര് ജാഥയില്‍ അണിനിരക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് ജാഥ ക്രമീകരിച്ചിട്ടുള്ളത്.
മികച്ച പ്ലോട്ടുകളോടുകൂടി അണിനിരക്കുന്ന കലാജാഥയ്ക്കുള്ള സമ്മാനങ്ങള്‍ക്കു പുറമേ പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. കേരളത്തിന്റെ തനതു കലാരൂപങ്ങള്‍, പ്ലോട്ടുകള്‍ അടക്കം ക്രമീകരിച്ച് ലോക പ്രശസ്തമായ വള്ളംകളിയുടെ പഴമ വിളിച്ചോതുന്ന പ്രൗഢിയോടു കൂടിയായിരിക്കും ജാഥയുടെ സംഘാടനം. സാംസ്കാരിക ജാഥ നഗരചത്വരത്തില്‍ എത്തിച്ചേരുമ്പോള്‍ ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനത്തോടുകൂടി ഓഗസ്റ്റ് 9 വരെ നീണ്ടുനില്‍ക്കുന്ന കലാസന്ധ്യകള്‍ക്ക് തുടക്കം കുറിക്കുന്നു.
നഗരസഭാധ്യക്ഷ കെ.കെ. ജയമ്മയുടെ അധ്യക്ഷതയിൽ നടന്ന ഘോഷയാത്ര സബ്കമ്മിറ്റി യോഗത്തില്‍ വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, സബ്കമ്മിറ്റി ഭാരവാഹികളായ ആര്. വിനീത, എം.ആര്. പ്രേം, അംഗങ്ങളായ ബി. നസീര്‍, ഗോപിക വിജയപ്രസാദ്, സിമിഷാഫിഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാപ്റ്റന്‍സ് ക്ലിനിക് നാളെ
ആലപ്പുഴ: ഓഗസ്റ്റ് 10-ന് നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കു മുന്നോടിയായുള്ള ക്യാപ്റ്റന്‍സ് ക്ലിനിക്ക് നാളെ രാവിലെ 10ന് ആലപ്പുഴ വൈഎംസിഎ ഹാളില്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ വള്ളംകളിക്കായി ആലപ്പുഴ റവന്യു ഡിവിഷന് ഓഫീസില്‍നിന്നും രജിസ്ട്രേഷന് ഫോം വാങ്ങിയ എല്ലാ ചുണ്ടന് വള്ളങ്ങളുടെയും മറ്റ് കളിവള്ളങ്ങളുടെയും ക്യാപ്റ്റന്മാരും ലീഡിംഗ് ക്യാപ്റ്റന്മാരും നിര്‍ബന്ധമായും മീറ്റില്‍ പങ്കെടുക്കണമെന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു. പരിപാടിയില്‍ ജലോത്സവത്തിന്റെ നിബന്ധനകളും നിര്‍ദേശങ്ങളും വിശദമാക്കുകയും ടീമുകളെ പരിചയപ്പെടുത്തുകയും ചെയ്യും.
ട്രാക്ക് ആന്‍ഡ് ഹീറ്റ്സ് നറുക്കെടുപ്പ് നാളെ
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തില്‍ മത്സരിക്കുന്ന ചുണ്ടന് വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്സും നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വൈഎംസിഎ. ഹാളില്‍ നടക്കും. നറുക്കെടുപ്പിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് നിര്‍വഹിക്കും. എന്‍.ടി.ബി.ആര്. സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സമീര്‍ കിഷന്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ചീഫ് ഒഫീഷ്യൽസിനെ നിശ്ചയിച്ചു
ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ചീഫ് ഒഫിഷ്യല്‍സിനെ നിശ്ചയിച്ചതായി ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനറും ഇറിഗേഷന്‍ വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയറുമായ എം.സി. സജീവ്കുമാര്‍ അറിയിച്ചു.
സി.കെ.സദാശിവന്- മുന്‍ എംഎല്‍എ. (ചീഫ് കോ ഓര്‍ഡിനേറ്റര്‍), എസ്.എം. ഇക്ബാല്‍ (റേസ് കോ-ഓര്‍ഡിനേറ്റര്‍), കെ.കെ. ഷാജു -മുന്‍ എംഎല്‍എ. (ചീഫ് സ്റ്റാര്‍ട്ടര്‍), തങ്കച്ചന് പാട്ടത്തില്‍ (ചീഫ് അമ്പയര്‍), ആര്.കെ. കുറുപ്പ് (മാസ്റ്റര്‍ ഓഫ് സെറിമണി ചീഫ്), എസ്. ഗോപാലകൃഷ്ണന് (ചീഫ് മാസ് ഡ്രില്‍ കണ്ടക്ടര്‍), ഡി. സലിംകുമാര്‍ (ജഡ്ജസ് ഓഫ് മാസ് ഡ്രില്‍ ചീഫ്), കെ.എം. അഷറഫ് (ഒബ്സര്‍വര്‍), എം.സി. സജീവ്കുമാര്‍ (ചീഫ് ജഡ്ജ്), കെ.പി. ഹരണ്‍ ബാബു (ചിഫ് ടൈമര്‍), മാത്യൂ ചെറുപറമ്പന്‍ (പ്രൈസ് ഡിസ്ട്രിബ്യൂഷന്‍ കമ്മറ്റി ചീഫ്) എന്നിവരാണ് ഇത്തവണത്തെ ചീഫ് ഒഫിഷല്സ്.
ആദ്യമായി പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ്
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയില്‍ ഇത്തവണ ആദ്യമായി ഏര്‍പ്പെടുത്തിയ പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റുകളുടെ വില്പന ആരംഭിച്ചു. നാല് പേര്‍ക്ക് പ്രവേശനമുള്ള ടിക്കറ്റ് നിരക്ക് 25,000 രൂപയാണ്. പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റിന്റെ ആദ്യ വില്പന ആര്‍ഡി ഓഫീസിലെ എന്‍ടിബിആര്‍ ഓഫീസില്‍ സബ് കളക്ടര്‍ സമീര്‍ കിഷന് നിര്‍വഹിച്ചു. കേരള മാനേജ്മെന്റ് അസോസിയേഷന് വൈസ് പ്രസിഡന്റ് അല്‍ജിയേഴ്സ് ഖാലിദ്, ചൂസ് പാരിസ് മെട്രോപോളിറ്റന്‍ റീജിയണ്‍ ഇന്ത്യ മാനേജര്‍ അലക്സ് ഗയോണ്‍, റോട്ടറി എറണാകുളം ജോജോ ജേക്കബ് എന്നിവര്‍ ചേര്‍ന്ന് ആദ്യ ടിക്കറ്റ് വാങ്ങി.
ഉച്ചഭക്ഷണവും ലഘുഭക്ഷണവുമുള്പ്പെടെ പകല്‍ 11 മണി മുതല്‍ വള്ളംകളി ആസ്വദിക്കാനുള്ള സൗകര്യങ്ങളോടു കൂടിയതാണ് പ്ലാറ്റിനം കോര്‍ണര്‍ ടിക്കറുകള്‍. മിനി സിവില്‍ സ്റ്റേഷനു എതിര്‍വശത്തെ ബോട്ട് ജെട്ടിയില്‍നിന്ന് ബോട്ടില്‍ കയറ്റി വള്ളംകളി കഴിഞ്ഞശേഷം തിരികെ എത്തിക്കുന്നതാണ് പാക്കേജ്. 25 പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റുകളാണ് ഇത്തവണ വില്‍ക്കുക. നൂറു പേര്‍ക്ക് ഇരിക്കാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുക.
വള്ളംകളി കാണാന്‍ അവസരമൊരുക്കി കെഎസ്ആര്‍ടിസി
ആലപ്പുഴ : നെഹ്റു ട്രോഫി വളളംകളി കാണാന്‍ കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍ വിവിധ ജില്ലകളില്‍നിന്നുള്ള വള്ളംകളി പ്രേമികള്‍ക്ക് അവസരമൊരുക്കുന്നു. നെഹ്രുട്രോഫി വളളംകളിയുടെ ആവേശം അനുഭവിച്ചറിയാന്‍ കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന കായല്‍ ജലോത്സവത്തിന് പങ്കെടുക്കാം. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെഎസ്ആര്‍ടിസിയില്‍ യാത്ര ക്രമീകരിച്ചിരിക്കുന്നത്.
വിവിധ ജില്ലകളില്‍നിന്നു ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ് ഒരുക്കി നെഹ്രുട്രോഫിയുടെ 1500 (റോസ് കോര്‍ണര്‍), 500 (വിക്ടറി ലൈന്‍) എന്നീ കാറ്റഗറിയിലാണ് പ്രവേശനം. മറ്റു ജില്ലകളില്‍നിന്നു ആലപ്പുഴയില്‍ നേരിട്ട് എത്തുന്നവര്‍ക്ക് കെഎസ്ആര്‍ടിസി ആലപ്പുഴ ഡിപ്പോയില്‍ നെഹ്റുട്രോഫി വളളംകളി കാണുവാന്‍ പാസ് എടുക്കാന്‍ പ്രത്യേക കൗണ്ടര്‍ ആലപ്പുഴ ഡിപ്പോയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 100, 200, 400, 500, 1500, 2500, 3000 രൂപ വരെയുളള എല്ലാ തരം പാസുകളും ഈ ടിക്കറ്റ് കൗണ്ടറില്‍നിന്നു ലഭ്യമാകും.
2022 ല്‍ 1,75,100 രൂപയുടെ ടിക്കറ്റുകളും 2023 ല്‍ 2,99,500 രൂപയുടെ ടിക്കറ്റുകളും കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ മുഖേന വില്ക്കുവാന് കഴിഞ്ഞു. 10 ലക്ഷം രൂപയുടെ ടിക്കറ്റ് വില്പനയാണ് 2024 ല്‍ ലക്ഷ്യമിടുന്നത്. ജില്ലയിലെ 7 ഡിപ്പോകളും കൂടാതെ തിരുവനന്തപുരം, കൊല്ലം,കോട്ടയം, പത്തനം തിട്ട എന്നീ ജില്ലാ കേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയായിരിക്കും ടിക്കറ്റ് വില്പന നടത്തുന്നത്.
9846475874 എന്ന നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുളള പാസ്, എത്ര പേര്‍ക്ക് എന്ന വിവരം വാട്ട്സ് ആപ്പ് മെസേജ് ആയി അയച്ച് ആലപ്പുഴ ഡിപ്പോയിലെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ക്യൂആര്‍ കോഡിലേക്ക് ഓണ്‍ലൈനായി പണമടച്ചാലും ടിക്കറ്റ് ലഭ്യമാക്കുന്നതാണ്.
ഈ ടിക്കറ്റുകള്‍ വള്ളംകളി നടക്കുന്ന ആഗസ്റ്റ്10 - ന് ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കൗണ്ടറില്‍നിന്ന് കൈപ്പറ്റി വള്ളംകളി കാണാന്‍ സാധിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846475874.