സന്ദീപ് സലിം
ആലപ്പുഴ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ആലപ്പുഴയെ ലോകത്തിനു മുമ്പില്‍ പരിചയപ്പെടുത്തിയിട്ട് എഴുപത് വര്‍ഷങ്ങള്‍. വശ്യസുന്ദരമായ കുട്ടനാടും കായലും ചുണ്ടന്വള്ളങ്ങളുമെല്ലാം അദ്ഭുതത്തോടെയാണ് ലോകം കണ്ടത്. ആ അദ്ഭുതകാഴ്ചകളുടെ ജലമയൂരം പുന്നമടക്കായലിൽ പീലിവിടർത്തിയാടാൻ ഇനി ദിവസങ്ങൾ മാത്രം. കുട്ടനാടിന്റെ സംസ്കൃതിയും കായൽപരപ്പിന്റെ ഓളത്താളവും ചേർന്ന് പ്രകൃതി രമണീയമായ കായൽ ഉത്സവത്തിനായി കുട്ടനാടിന്റെ പ്രവേശന കവാടമായ ആലപ്പുഴ ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലെ ഏറ്റവും ചെറിയ പട്ടണമായ ആലപ്പുഴ ജലോത്സവത്തോടെ ഏറ്റവും സുന്ദരിയാകുന്നു.
ആവേശം അലതല്ലും
ഇത്തവണയും ആവേശം അലതല്ലുമെന്നാണ് ഇതുവരെയുള്ള മത്സര ചാര്‍ട്ടുകള്‍ നല്കുന്ന സൂചന. മത്സര വള്ളംകളിയുടെ ദിവസം കായല്‍തീരം മനുഷ്യ മഹാസമുദ്രമായി മാറും. വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ ഏകദേശം ഒരു ലക്ഷം പേര് ഈ മത്സര വള്ളംകളി കാണാന്‍ എത്തുന്നതായി കണക്കാക്കപ്പെടുന്നു. ഏറ്റവുമധികം മത്സരാധിഷ്ഠതവും ജനപ്രിയവുമായ വള്ളംകളികളില്‍ ഒന്നാണിത്. ഇതിലെ പ്രധാന ഇനം ചുണ്ടന് വള്ളങ്ങളുടെ മത്സരമാണ്.
ഏകദേശം 100 അടിക്കുമേല്‍ നീളവും ഉയര്‍ന്ന മുന്‍ഭാഗവുമുള്ള ചുണ്ടന് വള്ളങ്ങളുടെ പോരാട്ടമാണ് ഹൈലൈറ്റ്. ഗ്രാമത്തെ പ്രതിനിധീകരിക്കുന്ന 150 ഓളം തുഴക്കാര്‍ ഓരോരുത്തര്‍ക്കും തുഴയുന്നതുവരെ കര്‍ശനമായ വ്യവസ്ഥകള്‍ പാലിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു.ഓരോ വാര്‍ഡിലും നദീതീരത്തൊരുക്കുന്ന കൂട്ടവിരുന്നുകളില് പരിശീലനത്തിന്റെ ദിവസങ്ങളില്‍ തുഴച്ചിലുകാര്‍ക്ക് കൂട്ടായ്മയുടെ അനുഭവവുമാണ്..
വള്ളംകളികളുടെ തമ്പുരാൻ
നെഹ്റു ട്രോഫി വള്ളംകളി ഇന്ന് കേരളത്തിലെ വള്ളംകളി മത്സരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായതിനാൽ തന്നെ വള്ളംകളികളുടെ തമ്പുരാനാണ്. പാരമ്പര്യമായി പകര്‍ന്നു കിട്ടിയ വഞ്ചിപ്പാട്ടുകളുടെ താളത്തില്‍ 100 അടിയോളം നീളമുള്ള ചുണ്ടന് ള്ളങ്ങൾ കായലിൽ തുഴഞ്ഞുകയറുന്നത് ഒരു കാഴ്ചതന്നെയാണ്.
കഴിഞ്ഞ തവണ കടുത്ത മത്സരത്തിന് ഒടുവില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനാണ് ജലരാജാക്കന്മാരായത്. അഞ്ച് ഹീറ്റ്സിലായി മികച്ച സമയം കുറിച്ച മറ്റ് നാലുചുണ്ടന്‍ വള്ളങ്ങളെ ഫൈനലില്‍ പരാജയപ്പെടുത്തി 4.21.22 മിനിറ്റിലാണ് വീയപുരം ചുണ്ടന് ഒന്നാമതെത്തിയത്. കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് രണ്ടാമതെത്തിയത്. ഇത്തവണയും കടുത്ത മത്സരം തന്നെ നടക്കുമെന്നാണ് വിലയിരുത്തല്‍.
ജലമാമാങ്കത്തിന്റെ
ചരിത്രം
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ പ്രത്യേകമൊരുക്കിയ ചുണ്ടന്‍വള്ളംകളി മത്സരത്തോടെയാണ് നെഹ്റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. 1952 ഡിസംബര്‍ 27 നാണ് പുന്നമടക്കായലിൽ മത്സരം അരങ്ങേറിയത്.
ചുണ്ടന്‍വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടാം ആവേശത്തോടെ വീക്ഷിച്ച നെഹ്റു മത്സരാന്ത്യത്തില്‍ സകല സുരക്ഷാ ക്രമീകരണങ്ങളും കാറ്റില്‍പ്പറത്തി വള്ളംകളിയില്‍ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനി്ചാടിക്കയറി. നെഹ്റുവിന്റെ ആഹ്ലാദപ്രകടനം അംഗീകാരമായി കരുതിയ വള്ളംകളി പ്രേമികള്‍ അദ്ദേഹത്തെ ചുണ്ടന്‍വള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെയെത്തിച്ചു യാത്രയാക്കി. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിത്തീര്‍ന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളി കാഴ്ചയില്‍ നെഹ്റുവിനൊപ്പം ഉണ്ടായിരുന്നു.
ഡല്‍ഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയില്‍ തീര്‍ത്ത ചുണ്ടന് വള്ളത്തിന്റെ മാതൃക നെഹ്റു അയച്ചുനൽകി. ഈ മാതൃകയാണ് വിജയികള്‍ക്കു നല്കുന്ന നെഹ്റൂ ട്രോഫി. തുടക്കത്തില്‍ പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്നായിരുന്നു വള്ളംകളി അറിയപ്പെട്ടിരുന്നത്. 1969 ജൂണ്‍ ഒന്നിനു കൂടിയ വള്ളംകളി സമിതി നെഹ്റുവിനോടുള്ള ആദരവ് കാരണം കപ്പിന്റെ പേര് നെഹ്റു ട്രോഫി വള്ളംകളി എന്നാക്കിമാറ്റി.
മത്സര രംഗത്തുള്ള ചുണ്ടന് വള്ളങ്ങള്‍
പായിപ്പാടന് (ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ്), ആലപ്പാടന്‍ (സൗത്ത് പറവൂര്‍ ബോട്ട് ക്ലബ്), ചമ്പക്കുളം (പുന്നമട ബോട്ട് ക്ലബ്), ചെറുതന പുത്തന്‍ ചുണ്ടന് (ന്യൂ ചെറതന ബോട്ട് ക്ലബ്), ജവഹര്‍ തായങ്കരി (ജവഹര്‍ ബോട്ട് ക്ലബ്), പായിപ്പാടന് (2) (പായിപ്പാട് ബോട്ട് ക്ലബ്), വലിയ ദിവാന്‍ജി (ചങ്ങനാശ്ശേരി ബോട്ട് ക്ലബ്), കരുവാറ്റ (ൗണ് ബോട്ട് ക്ലബ്ബ് കാരിച്ചാല്‍), തലവടി ചുണ്ടന് (യുബിസി. കൈനകരി), നിരണം ചുണ്ടന് (നിരണം ബോട്ട് ക്ലബ്ബ്), നടുഭാഗം (കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ്) , സെന്റ് ജോർജ് (സെന്റ് ജോസഫ് ബോട്ട് ക്ലബ്), ശ്രീവിനായകന്‍ (എസ്.എച്ച്. ബോട്ട് ക്ലബ്), മേല്പാടം (കെ.ബി.സി & എസ്.എഫ്.ബി.സി കുമരകം), വീയപുരം (വി.ബി.സി. കൈനകരി) , സെന്റ് പയസ് ടെൻത് (സെന്റ് പയസ് ടെൻത് ബോട്ട് ക്ലബ്), ആനാരി (ജീസസ് ബോട്ട് ക്ലബ്), ആയാപറമ്പ് പാണ്ടി (മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബ്), കാരിച്ചാല്‍ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
ചെറുവള്ളങ്ങള്‍
ചുരുളന്‍-3, ഇരുട്ടുകുത്തി എ- 4, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 7, വെപ്പ് ബി-4, തെക്കനോടി തറ-3, തെക്കനോടി കെട്ട്-3 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം. നെഹ്റുട്രോഫി വള്ളംകളിയില്‍ മത്സരവള്ളങ്ങളുടെ രജിസ്ട്രേഷന് ശനിയാഴ്ചയോടെയാണ് പൂര്‍ത്തിയായത്.