അർജുനായുള്ള തിരച്ചിലിൽ അനിശ്ചിതത്വം; നാവികസേന ഷിരൂരിൽനിന്ന് മടങ്ങി
Monday, July 29, 2024 1:25 PM IST
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനത്തിൽ അനിശ്ചിതത്വം. ദിവസങ്ങളായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന നാവികസേനയുടെ സംഘം പ്രദേശത്തുനിന്ന് മടങ്ങി.
രാവിലെ മുങ്ങൽവിദഗ്ധർ അടങ്ങുന്ന സംഘം സ്ഥലത്ത് എത്തിയെങ്കിലും ഗംഗാവാലി പുഴയിൽ പരിശോധന നടത്താതെ മടങ്ങുകയായിരുന്നു. ദുരന്തനിവാരണ സേനാംഗങ്ങളും ഇവിടെനിന്ന് മടങ്ങിയിട്ടുണ്ട്.
അതേസമയം പുഴയിലെ മണ്ണുനീക്കി ലോറി പുറത്തെടുക്കാൻ തൃശൂരിൽനിന്ന് ഡ്രഡ്ജിംഗ് മെഷീൻ സംഭവസ്ഥലത്തെത്തിക്കും. ഇതിനായി ഉദ്യോഗസ്ഥർ തൃശൂരിൽ നിന്ന് പുറപ്പെട്ടു.
കൃഷിവകുപ്പിലെ രണ്ട് അസി. ഡയറക്ടർമാർ, മെഷീൻ ഓപ്പറേറ്റർ എന്നിവരാണ് ഷിരൂരിലേക്ക് തിരിച്ചത്. കുത്തൊഴുക്കുള്ള വെള്ളത്തിൽ ഡ്രഡ്ജിംഗ് യന്ത്രം പ്രവർത്തിക്കാൻ കഴിയുമോ എന്നതടക്കം പരിശോധിക്കും.
ഷിരൂരിൽ പ്രാദേശിക മുങ്ങൽവിദഗ്ധനായ ഈശ്വർ മാൽപെയുടെ സഹായത്തോടെ 13ാം ദിവസമായ ഞായറാഴ്ച നടത്തിയ തിരച്ചിലിലും പുരോഗതിയുണ്ടായിരുന്നില്ല. ഇതേ തുടർന്ന് ദൗത്യം അവസാനിപ്പിക്കാനായിരുന്നു അധികൃതരുടെ നീക്കം.
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസാരിച്ചതിനെ തുടർന്നാണ് തിരച്ചിൽ പുന:രാരംഭിക്കാൻ തീരുമാനിച്ചത്. സ്ഥലത്ത് ഡ്രഡ്ജിംഗ് യന്ത്രം അനുയോജ്യമാണോ എന്ന് പരിശോധിക്കും.