ഷിരൂർ ദൗത്യം; തൃശൂരിൽനിന്ന് ഉദ്യോഗസ്ഥർ പുറപ്പെട്ടു
Monday, July 29, 2024 9:29 AM IST
ബംഗളൂരു: ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. പുഴയിലെ മണ്ണുനീക്കി ലോറി പുറത്തെടുക്കാൻ തൃശൂരിൽനിന്ന് ഡ്രഡ്ജിംഗ്
മെഷീൻ സംഭവസ്ഥലത്തെത്തിക്കും.
ഇതിനായി ഉദ്യോഗസ്ഥർ തൃശൂരിൽ നിന്ന് പുറപ്പെട്ടു. കൃഷിവകുപ്പിലെ രണ്ട് അസി. ഡയറക്ടർമാർ, മെഷീൻ ഓപ്പറേറ്റർ എന്നിവരാണ് ഷിരൂരിലേക്ക് തിരിച്ചത്. കുത്തൊഴുക്കുള്ള വെള്ളത്തിൽ ഡ്രഡ്ജിംഗ് യന്ത്രം പ്രവർത്തിക്കാൻ കഴിയുമോ എന്നതടക്കം പരിശോധിക്കും.
കോൾപ്പടവുകളിൽ ചെളി വാരാൻ ഉപയോഗിക്കുന്ന മെഷീനാണ് ഇത്. കൃഷിവകുപ്പ് വാങ്ങിയ മെഷീന് 18 മുതൽ 24 അടി വരെ താഴ്ചയുള്ളിടത്ത് ആങ്കർ ചെയ്യാൻ സാധിക്കും.
ഷിരൂരിൽ പ്രാദേശിക മുങ്ങൽവിദഗ്ധനായ ഈശ്വർ മാൽപെയുടെ സഹായത്തോടെ 13ാം ദിവസമായ ഞായറാഴ്ച നടത്തിയ തിരച്ചിലിലും പുരോഗതിയുണ്ടായിരുന്നില്ല. ഇതേ തുടർന്ന് ദൗത്യം അവസാനിപ്പിക്കാനായിരുന്നു അധികൃതരുടെ നീക്കം.
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസാരിച്ചതിനെ തുടർന്നാണ് തിരച്ചിൽ പുന:രാരംഭിക്കാൻ തീരുമാനിച്ചത്. സ്ഥലത്ത് ഡ്രഡ്ജിംഗ് യന്ത്രം അനുയോജ്യമാണോ എന്ന് പരിശോധിക്കും.