മുസ്തഫിസുർ റഹ്മാൻ എറിഞ്ഞ എട്ടാം ഓവറിന്റെ അഞ്ചാം പന്ത് കവറിനു മുകളിലൂടെ സിക്സർ പറത്തിയതായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി ഇന്നിംഗ്സിലെ ഏറ്റവും മനോഹര സ്ട്രൈക്ക്. സഞ്ജുവിന്റെ ആക്രമണ ബാറ്റിംഗ് സൗന്ദര്യം വിളിച്ചോതിയ സിക്സായിരുന്നു അത്. 10-ാം ഓവറിന്റെ രണ്ടു മുതൽ ആറുവരെയുള്ള പന്തുകൾ നിലംതൊടാതെ ഗാലറിയിലേക്ക് പറത്തിയായിരുന്നു സഞ്ജു 90ലേക്കെത്തിയത്.
റിക്കാർഡുകൾ കടപുഴകി രാജ്യാന്തര പുരുഷ ട്വന്റി-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നേട്ടം ഇനി സഞ്ജു സാംസണിനു സ്വന്തം. 2022ൽ ശ്രീലങ്കയ്ക്കെതിരേ ഇഷാൻ കിഷൻ 89 റണ്‍സ് അടിച്ചെടുത്തതായിരുന്നു ഇതുവരെ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറിന്റെ ഉയർന്ന സ്കോർ. 111 റണ്‍സ് അടിച്ചെടുത്ത് സഞ്ജു റിക്കാർഡ് കുറിച്ചു. മാത്രമല്ല, രാജ്യാന്തര ട്വന്റി-20യിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്ററിന്റെ ഏറ്റവും ഉയർന്ന ആറാമത് സ്കോറുമാണിത്. ന്യൂസിലൻഡ് മുൻ താരം ബ്രണ്ടൻ മക്കല്ലത്തിന്റെ 123 ആണ് റിക്കാർഡ്.
ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യക്കുവേണ്ടി ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. 2017ൽ ലങ്കയ്ക്കെതിരേ 35 പന്തിൽ സെഞ്ചുറി നേടിയ രോഹിത് ശർമയുടെ പേരിലാണ് റിക്കാർഡ്.
രാജ്യാന്തര പുരുഷ ട്വന്റി-20യിൽ ഓവറിൽ 10+, ഏറ്റവും കൂടുതൽ (18) പിറന്ന മത്സരവുമായിരുന്നു ഹൈദരാബാദിലേത്. രാജ്യാന്തര ട്വന്റി-20യിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണ് (297/6) സഞ്ജുവും സൂര്യകുമാർ യാദവും (35 പന്തിൽ 75) റിയാൻ പരാഗും (13 പന്തിൽ 34) ഹാർദിക് പാണ്ഡ്യയും (18 പന്തിൽ 47) ചേർന്നു പടുത്തുയർത്തിയത്. 232 റണ്‍സ് ബൗണ്ടറികളിലൂടെ പിറന്നു, രാജ്യാന്തര ക്രിക്കറ്റിലെ റിക്കാർഡാണിത്. 47 ബൗണ്ടറികളാണ്, 25 ഫോറും 22 സിക്സ്) ഇന്ത്യ പായിച്ചത്, പുരുഷ ട്വന്റി-20യിൽ ഇതും റിക്കാർഡ്.
മത്സരത്തിൽ 133 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. സ്കോർ: ഇന്ത്യ 20 ഓവറിൽ 297/6. ബംഗ്ലാദേശ് 20 ഓവറിൽ 164/7. സഞ്ജു പ്ലെയർ ഓഫ് ദ മാച്ചും ഹാർദിക് പാണ്ഡ്യ പരന്പരയുടെ താരവുമായി.