മറുപടി ബാറ്റിംഗിൽ 4.3 ഓവറിൽ ഇന്ത്യയുടെ സ്കോർബോർഡിൽ 18 റണ്‍സുള്ളപ്പോൾ സ്മൃതി മന്ദാനയെ (ഏഴ്) നഷ്ടമായി. എന്നാൽ ഷഫാലി വർമ-ജെമിമ റോഡ്രിഗസ് കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ടു നയിച്ചു. 43 റണ്‍സാണ് ഇവരും ചേർന്നെടുത്തത്. സ്കോർബോർഡിൽ 61 റണ്‍സുള്ളപ്പോൾ ഷഫാലി (35 പന്തിൽ 32) ഒമൈമ സൊഹൈലിന്റെ പന്തിൽ അലിയ റിയാസിനു ക്യാച്ച് നല്കി മടങ്ങി. പിന്നീടെത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമായി ചെറിയൊരു കൂട്ടുകെട്ടിനുശേഷം ജെമിമ പിരിഞ്ഞു. 28 പന്തിൽ 23 റണ്‍സ് നേടിയ ജെമിമ 15.2-ാം ഓവറിൽ ഫാത്തിമ സനയുടെ പന്തിൽ പുറത്തായി. അപ്പോൾ സ്കോർബോർഡിൽ 80 റണ്‍സ്. അടുത്ത പന്തിൽ റിച്ച ഘോഷും പുറത്തായതോടെ ഇന്ത്യ ചെറുതായി പേടിച്ചു. എന്നാൽ, ഹർമൻപ്രീതിനൊപ്പം ദീപ്തി ശർമ ചേർന്നതോടെ ഇന്ത്യ ജയത്തോട് അടുത്തു. 19-ാം ഓവറിൽ ജയത്തിനു നാലു റണ്‍സ് അകലെ വച്ച് ഹർമൻപ്രീത് (29) പരിക്കേറ്റ് റിട്ടയേഡ് ഹർട്ടായി മടങ്ങി. പകരമെത്തിയ സജന സജീവൻ സജന നേരിട്ട പന്ത് ബൗണ്ടറിയിലെത്തിച്ച് വിജയ റണ്‍ കുറിച്ചു.
രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ആറു വിക്കറ്റുകൾക്ക് സ്കോട്ലൻഡിനെ പരാജയപ്പെടുത്തി.