ലങ്കയിലെ നിരാശ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യ പരന്പര നേടിയെങ്കിലും സഞ്ജു സാംസണിന്റെ പ്രകടനം അത്ര സുഖകരമല്ലായിരുന്നു. ലങ്കയ്ക്കെതിരേ രണ്ടും മൂന്നും ട്വന്റി-20 പോരാട്ടങ്ങളിലായിരുന്നു സഞ്ജു ടീമിലുൾപ്പെട്ടത്.
രണ്ടാം ട്വന്റി-20യിൽ ഓപ്പണറായെങ്കിലും നേരിട്ട ആദ്യപന്തിൽ ബൗൾഡായി. മൂന്നാം മത്സരത്തിൽ മൂന്നാം നന്പറിൽ ക്രീസിലെത്തിയപ്പോഴും (0) റണ്ണെടുക്കാൻ സഞ്ജുവിനു സാധിച്ചില്ല. ലങ്കയിലെ ദുഃഖത്തിനു ഗ്വാളിയറിൽ റണ്‍ സംഗീതം പൊഴിക്കുമോ സഞ്ജു എന്നതാണ് ആരാധകരുടെ ആകാംക്ഷ.
സച്ചിന്റെ ഡബിൾ സെഞ്ചുറി രാജ്യാന്തര ക്രിക്കറ്റ് ഗ്വാളിയറിലേക്കു തിരിച്ചെത്തുന്നതു നീണ്ട 14 വർഷങ്ങൾക്കുശേഷമാണ്. അവസാനമായി ഗ്വാളിയറിൽ എന്നാണ് രാജ്യാന്തര ക്രിക്കറ്റ് നടന്നതെന്നു ചോദിച്ചാൽ ഒരുത്തരം മാത്രം, ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ചുറി സച്ചിൻ തെണ്ടുൽക്കർ നേടിയ ദിനം.
കൃത്യമായി പറഞ്ഞാൽ 2010 ഫെബ്രുവരി 24. ദക്ഷിണാഫ്രിക്കയ്ക്കെതിരേ 147 പന്തിൽ 200 റണ്‍സുമായി സച്ചിൻ പുറത്താകാതെനിന്നതിനുശേഷം ഗ്വാളിയറിൽ മറ്റൊരു രാജ്യാന്തര പോരാട്ടം നടന്നിട്ടില്ല. നീണ്ട കാത്തിരിപ്പിനുശേഷം മധ്യപ്രദേശിലെ ഈ നഗരത്തിലേക്ക് ക്രിക്കറ്റ് സംഗീതം തിരിച്ചെത്തുന്നു.