ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയിലെ (നീറ്റ് -യുജി) ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഗുജറാത്ത്, രാജസ്ഥാൻ, ബിഹാർ പോലീസ് അന്വേഷിച്ച അഞ്ച് കേസുകൾകൂടി സിബിഐ ഏറ്റെടുത്തു.
ഗുജറാത്തിലെയും ബിഹാറിലെയും ഓരോ കേസുകളും രാജസ്ഥാനിലെ മൂന്നു കേസുകളുമാണ് സിബിഐ ഏറ്റെടുത്തത്. മഹാരാഷ്ട്രയിലെ ലാത്തൂർ കേന്ദ്രീകരിച്ചു നടന്ന ക്രമക്കേടുകളിൽ രജിസ്റ്റർ ചെയ്ത കേസും സിബിഐ ഏറ്റെടുത്തേക്കും.
ബിഹാറിലേത് ഒഴികെയുള്ള നാലു കേസുകൾ ഒറ്റപ്പെട്ട സംഭവമാണെന്നാണ് സിബിഐയുടെ പ്രാഥമിക വിലയിരുത്തൽ. ആൾമാറാട്ടം ഉൾപ്പെടെയുള്ള കേസുകളാണിവ.
ഗുജറാത്തിലെ കേസുകൾ അന്വേഷിക്കുന്ന സിബിഐ സംഘം ഇന്നലെയാണ് തട്ടിപ്പിന്റെ കേന്ദ്രമെന്നു സംശയിക്കുന്ന പഞ്ച്മഹലിലെ ഗോധ്രയിലെത്തിയത്. കഴിഞ്ഞ എട്ടിന് ഗോധ്ര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിന്റെ തുടരന്വേഷണമാണു ലക്ഷ്യം. ഇതുവരെ അഞ്ചുപേരെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗോധ്രയിലെ സ്കൂൾ പ്രിൻസിപ്പൽ പുരുഷോത്തം ശർമ, അധ്യാപകനായ തുഷാർ ഭട്ട്, വഡോദരയിലെ എഡ്യുക്കേഷൻ കൺസൾട്ടന്റ് പരശുറാം റോയി, സഹായി വി. ആനന്ദ് എന്നിവർക്കൊപ്പം ഇടനിലക്കാരനായ ആരിഫ് വോറയുമാണ് അറസ്റ്റിലായത്.
അതേസമയം, മഹാരാഷ്ട്രയിലെ ലാത്തൂർ കേന്ദ്രീകരിച്ചുള്ള കേസുകളിൽ സുപ്രധാന നീക്കങ്ങളിലേക്ക് സംസ്ഥാന ഭീകരവിരുദ്ധസേന കടന്നു. രണ്ട് അധ്യാപകര്‍ ഉള്‍പ്പെടെ നാലുപേരുടെ അറസ്റ്റ് മഹാരാഷ്ട്ര എടിഎസ് സംഘം രേഖപ്പെടുത്തി.
ലാത്തൂരില്‍നിന്നുള്ള അധ്യാപകരായ സഞ്ജ് തുക്കാറാം ജാദവ്, ജലില്‍ ഉമര്‍ഖാന്‍ പത്താന് എന്നിവരെ ശനിയാഴ്ച വൈകുന്നേരം ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു. ഞായറാഴ്ച രാവിലെ ഇരുവരെയും വിട്ടയച്ചു. പിന്നീട് ധാരാശിവ് സ്വദേശി ഇരണ്ണ മഷ്നാജി കോംഗല്വാര്, ഡല്‍ഹി സ്വദേശി ഗംഗാധര്‍ എന്നിവര്‍ക്കൊപ്പം ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പരീക്ഷയുടെ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു ചോര്‍ത്തിനല്‍കിയെന്നാണ് നാലുപേര്ക്കുമെതിരേയുള്ള കുറ്റം. രഹസ്യവിവരത്തെത്തുടര്‍ന്ന് എടിഎസ് സംഘം ജാദവിന്റെയും പത്താന്റെയും വീടുകളിൽ പരിശോധന നടത്തിയിരുന്നു. ഹാള്‍ ടിക്കറ്റ് സംബന്ധിച്ച സന്ദേശങ്ങള്‍, പണമിടപാട് നടന്നതിന്റെ തെളിവുകൾ എന്നിവ മൊബൈല്‍ഫോണുകളിൽ കണ്ടെത്തുകയും ചെയ്തു.
ഡല്‍ഹി സ്വദേശി ഗംഗാധറാണ് ഇടപാടിന്റെ സൂത്രധാരൻ, അധ്യാപകരെയും ഗംഗാധറിനെയും ബന്ധിപ്പിക്കുന്ന കണ്ണി മഷ്നാജിയായിരുന്നു. നാലുപേരില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചതായി എടിഎസ് സംഘം പറഞ്ഞു.
ഇതിനിടെ, എൻടിഎ പരീക്ഷകൾ കുറ്റമറ്റതും സുതാര്യവുമാക്കുന്നതു പഠിക്കാൻ നിയുക്തമായ കെ. രാധാകൃഷ്ണൻ അധ്യക്ഷനായ ഉന്നതതല സമിതി ഇന്നലെ യോഗം ചേർന്നു.
നിർമിതബുദ്ധി പരീക്ഷിക്കാൻ യുപിഎസ്സി
ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ പരീക്ഷകളിൽ നിർമിതബുദ്ധി ഉപയോഗിച്ചുള്ള സിസിടിവി നിരീക്ഷണ സംവിധാനങ്ങൾ പരീക്ഷിക്കാൻ തീരുമാനിച്ചു. പരിചയസന്പന്നരായ പൊതുമേഖലാ സ്ഥാപങ്ങളിൽനിന്ന് ഇതുമായി ബന്ധപ്പെട്ട് ടെൻഡറുകൾ ക്ഷണിച്ചു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടികളിലേക്ക് യുപിഎസ്സി കടന്നത്.
ആധാർ അടിസ്ഥാനമാക്കിയുള്ള ഫിംഗർപ്രിന്റ്, ഉദ്യോഗാർഥികളുടെ മുഖം തിരിച്ചറിയുന്നതിനുള്ള സംവിധാനം, ഇ-അഡ്മിറ്റ് കാർഡുകളുടെ ക്യുആർ കോഡ് സ്കാനിംഗ് എന്നിവയും നിർമിത ബുദ്ധി ഉപയോഗിച്ചായിരിക്കും പരിശോധിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.