കല്ലടിക്കോട്: കുടിയേറ്റ ചരിത്രത്തെ അനുസ്മരിച്ചു പാലക്കയത്തെ മലയോര മഹോത്സവത്തിനു തുടക്കം. കുടിയേറ്റത്തിന്റെയും അധിനിവേശത്തിന്റെയും 75 വർഷം തികയുന്നതിന്റെ ആഘോഷമായിട്ടാണ് പ്ലാറ്റിനം ജൂബിലി അഘോഷം. പകർച്ചവ്യാധിയോടും വന്യമൃഗങ്ങളോടും പടനയിച്ച് അതിജീവനത്തിന്റെ ചരിത്രം പുതുതലമുറയ്ക്ക് വ്യക്തമാക്കാനുതകുന്ന രീതിയിലായിരുന്നു തുടക്കം.
ഇന്നലെ ഉച്ചയോടെ കുടിയേറ്റചരിത്രം വിളംബരംചെയ്തു ജാഥാ ക്യാപ്റ്റന്മാരായ സന്തോഷ് കാഞ്ഞിരംപാറ, സച്ചു ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പാലക്കയത്തുനിന്നും ആരംഭിച്ച വിളംബര ജാഥ തച്ചമ്പാറ മുൻ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് രാജൻ ഫ്ലാഗ് ഓഫ് ചെയ്തു.
തുടർന്ന് കാഞ്ഞിരപ്പുഴ, കാഞ്ഞിരം, ചിറക്കൽപ്പടി, തച്ചമ്പാറ, പൊന്നംകോട്, ഇടക്കുർശ്ശി, നിരവ് വഴി പാലക്കയത്തെത്തി വിളംബര ജാഥ സമാപിച്ചു.
തുടർന്ന് ആറുമാസം നീണ്ടു നിൽക്കുന്ന മലയോര മഹോത്സവത്തിനു പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ തിരിതെളിയിച്ചതോടെ തുടക്കമായി. തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. കത്തോലിക്കാ കോൺഗ്രസ് രൂപതാ ഡയറക്ടറും ജൂബിലി അഘോഷ രക്ഷാധികാരിയുമായ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം റെജി ജോസ് മലയോര മഹോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. കുര്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി ജോണി, പഞ്ചായത്ത് അംഗങ്ങംഗങ്ങളായ തനുജ രാധാകൃഷ്ണൻ, ബെറ്റി ലോറൻസ്, കൃഷ്ണൻകുട്ടി, പി.സി. രാജൻ, ഷാജു പഴുക്കാത്തറ, പി.വി. സോണി, സജീവ് മാത്യു, കെ.സി. കുര്യക്കോസ്, ഫാ. ജോവാക്കീം പണ്ടാരക്കുടിയിൽ, ഫാ. വർഗീസ് ജോൺ, സന്തോഷ് കളപ്പുരയ്ക്കൽ, ജോർജ് നടക്കൽ, ആദ്യ കാല കുടിയേറ്റ പ്രതിനിധികളായ ജോസ് കിഴക്കേചെരുവിൽ, അന്നാമ്മ ചാക്കോ ചാലിങ്കൽ, കെ.ജെ .തോമസ് കല്ലോലിൽ എന്നിവർ പ്രസംഗിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും ആദരിച്ചു. ഡിസംബർ വരെ നീണ്ടു നിൽക്കുന്ന മഹോത്സവത്തിൽ ആരോഗ്യ സെമിനാർ, കാർഷിക സെമിനാർ, കാർഷിക മേള, ഓണം ഫെസ്റ്റിവൽ, വോളിബോൾ ടൂർണമെന്റ്, കലാസാംസ്കാരിക പരിപാടികൾ, ആദരിക്കൽ, എന്നിവയുണ്ടാകും.