വടക്കഞ്ചേരി: വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും സ്കൂൾ വാഹനങ്ങളിൽ നിന്നും ഇന്നലെ രാവിലെ മുതൽ ടോൾ പിരിക്കുമെന്ന ടോൾ കമ്പനിയുടെ ഭീഷണി ഏശിയില്ല.
നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ടോൾ കമ്പനി ഉദ്യമത്തിൽ നിന്നും പിന്മാറി. സ്ഥലം എംഎൽഎ ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവരെ അറിയിക്കാതെ ടോൾ പിരിക്കാൻ നീക്കമുണ്ടായാൽ പിന്നീടുണ്ടാകുന്ന സമരങ്ങൾ ഇത്തരത്തിൽ സമാധാനപരമാകില്ലെന്ന് സമര നേതാക്കൾ മുന്നറിയിപ്പ് നൽകി.
ടോൾ പിരിച്ചാൽ ടോൾ പ്ലാസ സ്തംഭിപ്പിക്കുന്നതുൾപ്പെടെയുള്ള സമരങ്ങൾ നടത്തുമെന്ന് പ്രഖ്യാപിച്ച് സിപിഎം, കോൺഗ്രസ്, ജനകീയവേദി എന്നിവയുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ ടോൾ പ്ലാസക്കു മുന്നിൽ ഇന്നലെ രാവിലെ തടിച്ചുകൂടിയിരുന്നു.
രാവിലെ പത്തുമുതൽ ടോൾ പിരിക്കുമെന്നായിരുന്നു ടോൾ കമ്പനി നോട്ടീസ് പതിച്ചിരുന്നത്.
എന്നാൽ പ്രതിഷേധശക്തി കണ്ടതോടെ ടോൾ കമ്പനി തീരുമാനമെല്ലാം വിഴുങ്ങി.
ടോൾ പിരിക്കില്ലെന്നും നിലവിലെ സ്ഥിതി തുടരുമെന്നും ടോൾ കമ്പനിയുമായി വെവ്വേറെ ചർച്ച നടത്തിയ സമര നേതാക്കളോടെല്ലാം പറഞ്ഞു.
ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ഇന്നലെ രാവിലെ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി.
പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഏരിയാ സെക്രട്ടറി ടി.കണ്ണൻ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.എം.ശശി, കെ.പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സിപിഎം നേതാക്കൾ ടോൾ കമ്പനി മാനേജർ മുകുന്ദൻ തുടങ്ങിയ അധികൃതരുമായി ചർച്ച നടത്തി.
കോൺഗ്രസ് നേതാക്കളായ അഡ്വ.എം. ദിലീപ്, ഇല്യാസ് പടിഞ്ഞാറെകളം, റെജി കെ.മാത്യു, കെ.മോഹൻദാസ്, ഡോ.അർസലൻനിസാം, സി.മുത്തു, ഭാസ്കരൻ , ജോസ് ചുവട്ടുപ്പാടം, അമ്പിളി മോഹൻദാസ്, ബാബു മാധവൻ ജനകീയവേദി നേതാക്കളായ ബോബൻ ജോർജ്, ജോർസി ജോസഫ്, ജീജോ അറക്കൽ, സുരേഷ് വേലായുധൻ തുടങ്ങിയവരും ടോൾ കമ്പനി അധികൃതരുമായി വെവ്വേറെ ചർച്ച നടത്തി. ഡിവൈഎഫ്ഐ ഞായറാഴ്ച അർധരാത്രി ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് കെ.ജയദേവൻ ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിതലത്തിൽ
ഇന്നു ചർച്ച നടക്കും
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കുമെന്ന് പറഞ്ഞ് ഇടയ്ക്കിടെ ടോൾ കമ്പനി നടത്തുന്ന ഭീഷണിക്കു ശാശ്വത പരിഹാരം കാണാൻ മുഖ്യമന്ത്രിതലത്തിൽ ഇന്നു ചർച്ച നടക്കുമെന്ന് പി. പി. സുമോദ് എംഎൽഎ അറിയിച്ചു.
ഈ വിഷയത്തിൽ ജില്ലയിലെ മന്ത്രിമാരും മുഖ്യമന്ത്രിയെ കാണും. കേന്ദ്ര സർക്കാരിനു കീഴിലുള്ള ദേശീയ പാത അഥോറിറ്റിക്കാണ് ടോൾ കേന്ദ്രങ്ങളുടെ ചുമതല.എന്നാൽ സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്നതിലെല്ലാം ഇടപെടും.
ഇന്നലെ മുതൽ ടോൾ പിരിക്കാൻ തീരുമാനിച്ച ടോൾ കമ്പനി ചർച്ചയിലൂടെയാണ് തൽക്കാലം ടോൾ പിരിക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയതെന്ന് എംഎൽഎ പറഞ്ഞു. തൃശൂർ പാലിയേക്കരയിൽ പ്രദേശവാസികളുടെ ടോൾ അടയ്ക്കുന്നതു സംസ്ഥാന സർക്കാരാണ്. പന്നിയങ്കരയിലും ഇത് ചെയ്യാനാകുമോ എന്നും പരിശോധിക്കും.
2022 മാർച്ച് ഒമ്പതിന് ടോൾ പിരിവ് ആരംഭിക്കുന്ന ദിവസം ഉണ്ടാക്കിയ ധാരണ പ്രകാരമാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്.ഇതിനെതിരെ ഏകപക്ഷീയമായി ടോൾ കമ്പനി നിലപാടെടുത്താൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.