ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനുള്ള കൈരളിടിവി യുഎസ്എ ആരംഭിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ വിവിധ സ്റ്റേറ്റുകളിൽ നിന്ന് 40 ചിത്രങ്ങൾ പങ്കെടുത്തു.
അമേരിക്കൻ മലയാളികളുടെ ജീവിത പരിസരങ്ങളെ അധികരിച്ച ലഘു ചിത്രങ്ങളാണ് മത്സരത്തില് ഉണ്ടായിരുന്നത്. അമേരിക്കൻ പ്രവാസികൾക്കിടയിൽ വളർന്നു വരുന്ന ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടിയാണു കൈരളി ടീം ഷോർട് ഫിലിം മത്സരം സംഘടിപ്പിച്ചത്.
ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് ബാലകൃഷ്ണൻ, അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത്, കവിയും മാധ്യമപ്രവർത്തകനുമായ ഡോ.എൻ.പി. ചന്ദ്രശേഖരൻ എന്നിവർ ജൂറിമാരായ കമ്മിറ്റി ഫൈനൽ റൗണ്ടിലേക്ക് 11 ചലച്ചിത്രങ്ങൾ തെരഞ്ഞെടുത്തു.
പ്രേക്ഷകർക്ക് വേണ്ടി കൈരളി ടിവിയിൽ ഈ ചിത്രങ്ങൾ വീണ്ടും പ്രക്ഷേപണം ചെയ്യും. അതിൽ നിന്നും പ്രേക്ഷകരുടെ അഭിപ്രായം കൂടി തേടി മികച്ച ഹ്രസ്വ ചലച്ചിത്രം തെരഞ്ഞെടുക്കും.
രമേശ് കുമാർ(വിസ്കോൺസിൽ) സംവിധാനം നിർവഹിച്ച "മഴ വരുംനേരത്തു', ഡോളർ രാജുവിന്റെ(ന്യൂയോർക്ക്) "ഇൻ ദി നെയിം ഓഫ് ദി ഫാദർ', ദേവസ്യ പാലാട്ടി (ന്യൂജഴ്സി) "അമേരിക്കൻ സ്വീറ്റ് ഡ്രീംസ്', വിനോദ് മേനോന്റെ(കാലിഫോർണിയ) "ചങ്ങമ്പുഴ പാർക്', ജയൻ മുളങ്ങാടിന്റെ (ഷിക്കാഗോ) "മിക്സഡ് ജ്യൂസ്', ശ്രീലേഖ ഹരിദാസിന്റെ(സാന്റിയാഗോ) ഒയാസിസ്,
ജുബിൻ തോമസ് മുണ്ടക്കലിന്റെ(ന്യൂജഴ്സി) "പോസിറ്റീവ്', അജോ സാമുവലിന്റെ (ഡാളസ് ടെക്സസ്) ബെറ്റർ ഹാഫ്, ബിജു ഉമ്മന്റെ(അറ്റ്ലാന്റാ)വേക്ക് അപ്പ് കോൾ, ജെയ്സൺ ജോസ് ദീപ ജേക്കബ് (ബോസ്റ്റൺ) എന്നിവർ സംയുക്തമായി സംവിധാനം നിർവഹിച്ച ബോസ്റ്റൺ എൻജൽസ്, എൽവിസ്ജോർജ ആൻഡ് നീമ നായർ (സാന്റിയാഗോ ) സംവിധാനം നിർവഹിച്ച "ടച്ച് " എന്നി 11 ഷോർട്ട് ഫിലിമുകളാണ് അവസാന റൗണ്ടിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്.
അവസാന റൗണ്ടിൽ എത്തിയവരിൽ നിന്ന് മികച്ച ഷോർട്ഫിലിം, അഭിനേതാക്കൾ, കാമറ വർക്ക് എന്നിവയ്ക്ക് സമ്മാനങ്ങൾ നൽകും. ജോൺ ബ്രിട്ടാസിന്റെ നേതൃത്വത്തിൽ വടക്കേ അമേരിക്കയിലെ കൈരളിടിവിയുടെ പ്രധിനിധികളായ ജോസ് കാടാപുറം, ജോസഫ് പ്ലാക്കാട്ട്, ഷോർട് ഫിലിം കോഓർഡിനേറ്റർ തോമസ് രാജൻ, അവതാരകരായ സുബി തോമസ്, തുഷാര ഉറുമ്പിൽ, പ്രവിധ എന്നിവരാണ് മത്സരങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
കൂടുതൽ വിവരങ്ങൾക്ക്: ജോസ് കാടാപുറം 914 954 9586.
|