നാസി ഇരകളുടെ പിൻമുറക്കാർക്ക് ഓസ്ട്രിയ പൗരത്വം നൽശും
Saturday, September 21, 2019 8:56 PM IST
ബർലിൻ: നാസി ക്രൂരതകൾക്ക് ഇരകളായി രാജ്യം വിട്ടവരുടെ പിൻമുറക്കാർക്ക് പൗരത്വം നൽകാൻ ഓസ്ട്രിയൻ പാർലമെന്‍റ് തീരുമാനിച്ചു. സെബാസ്റ്റ്യൻ കർസ് നേതൃത്വം നൽകിയിരുന്ന വലതുപക്ഷ സർക്കാർ അഴിമതി ആരോപണത്തിൽപ്പെട്ട് തകരും മുൻപ് മുന്നോട്ടു വച്ച നിർദേശം വൻ ഭൂരിപക്ഷത്തിലാണ് ഇപ്പോൾ പാർലമെന്‍റ് അംഗീകരിച്ചിരിക്കുന്നത്.

നാസി ഭരണകാലത്ത് രാജ്യം വിട്ട് പലായനം ചെയ്യേണ്ടി വന്നവരുടെ മൂന്നു തലമുറകൾക്ക് ഇനി ഓസ്ട്രിയൻ പൗരത്വത്തിന് അപേക്ഷിക്കാം. നിലവിൽ ഹോളോകോസ്റ്റിൽ നിന്ന് ജീവനോടെ രക്ഷപെട്ടവർക്കു മാത്രമാണ് ഇത്തരത്തിൽ അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്നത്.

1918 വരെ ഇന്നത്തെ ചെക്ക് റിപ്പബ്ലിക് മുതൽ ക്രൊയേഷ്യ വരെ പരന്നു കിടന്ന ഭൂഭാഗത്ത് അധിവസിച്ചിരുന്നവർക്കെല്ലാം അപേക്ഷിക്കാൻ അർഹത ലഭിക്കും. നിലവിൽ ഓസ്ട്രിയയിൽ ഇരട്ട പൗരത്വ സംവിധാനമില്ലെങ്കിലും ഇത്തരത്തിൽ അപേക്ഷിക്കുന്നവർക്ക് നിലവിലുള്ള പൗരത്വം ഉപേക്ഷിക്കാതെ തന്നെ ഓസ്ട്രിയൻ പൗരത്വം അനുവദിക്കും. അവർ ഓസ്ട്രിയയിൽ വന്നു താമസിക്കണമെന്നു നിർബന്ധവുമുണ്ടാകില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ