വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ജനറൽ സെക്രട്ടറിക്ക് കൊളോണിൽ സ്വീകരണം നൽകി
ബര്‍ലിന്‍ : വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസിന് (ദുബായ്) ജർമനിയിലെ കൊളോണിൽ സ്വീകരണം നൽകി.
കൊളോൺ ഹോൾവൈഡെയിലെ ക്രൊയേഷ്യൻ റസ്റ്ററന്റായ സാഗ്രീബിൽ കൂടിയ യോഗത്തിൽ ഡബ്ല്യുഎംസി യൂറോപ്പ് റീജൺ ചെയർമാൻ ജോളി തടത്തിൽ ക്രിസ്റ്റഫർ വർഗീസിന് ബൊക്ക നൽകി സ്വീകരിച്ചു. ഡബ്ല്യുഎംസി ജർമൻ പ്രൊവിൻസ് ചെയർമാൻ ബാബു ചെമ്പകത്തിനാൽ അധ്യക്ഷത വഹിച്ചു. പ്രൊവിൻസ് പ്രസിഡന്റ് ജോസ് കുമ്പിളുവേലിൽ സ്വാഗതം ആശംസിച്ചു.

ഡബ്ല്യുഎംസി ഗ്ലോബൽ ഭാരവാഹികളായ തോമസ് അറമ്പൻകുടി (വൈ. പ്രസി), ഗ്രിഗറി മേടയിൽ (വൈ. ചെയർമാൻ), മേഴ്സി തടത്തിൽ (വൈസ് ചെയർപഴ്സൺ), ജോളി തടത്തിൽ എന്നിവർ സംഘടനയുടെ ഗ്ലോബൽ, റീജൻ, പ്രൊവിൻസ് തലത്തിലുള്ള പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തിരുവനന്തപുരത്ത് നടന്ന ബീനിയൽ കോൺഫറൻസിനെ പറ്റിയും സംഘടനയുടെ കെട്ടുറപ്പിനുതകുന്ന ഭാവി പ്രവർത്തനങ്ങളെയും കുറിച്ച് ഗ്ലോബൽ ജനറൽ സെക്രട്ടറി സംസാരിച്ചു. ഈ വർഷം കൊച്ചിയിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ ബിസിനസ് മീറ്റിനെ പറ്റിയും വിശദീകരിച്ചുകൊണ്ട് സ്വീകരണത്തിന് നന്ദി അറിയിച്ചു. അച്ചാമ്മ അറമ്പൻകുടി, അന്നമ്മ മേടയിൽ, ലൗലി ചെമ്പകത്തിനാൽ, ഷീന കുമ്പിളുവേലിൽ എന്നിവരും പരിപാടികളിൽ പങ്കെടുത്തു.
ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിന് നവനേതൃത്വം
സ്കൻതോർപ്പ്: യുകെയിലെ സ്കൻതോർപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ കോർത്തിണക്കിക്കൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റി 2025-26ലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കും.
സ്കൻതോർപ്പിലെ ഓൾഡ് ബ്രംബി യുണെറ്റഡ് ചർച്ച് ഹാളിൽ വച്ച് നടന്ന അസോസിയേഷൻ ജനറൽ ബോഡി മീറ്റിംഗിലാണ് 15 അംഗ കമ്മിറ്റിയെ ഐകകണ്ഠേന തെരഞ്ഞെടുത്തത്.
ബിനോയി ജോസഫാണ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ്. അമൃത കീലോത്ത് - വൈസ് പ്രസിഡന്റ്, ദിൽജിത്ത് എ.ആർ - സെക്രട്ടറി, സോണാ ക്ലെറ്റസ് - ജോയിന്റ് സെക്രട്ടറി, ലിബിൻ ജോർജ് - ട്രഷറർ സ്ഥാനങ്ങൾ വഹിക്കും.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബിനു വർഗീസ്, വിദ്യാ സജീഷ്, സന്തോഷ് തോമസ്, ഫിയോണ ജോസഫ്, ബിജോ സെബാസ്റ്റ്യൻ എന്നിവരെയും തെരഞ്ഞെടുത്തു. വിപിൻ രാജു ഓഡിറ്റർ സ്ഥാനത്ത് തുടരും.
ഡോ. പ്രീതി മനോജ്, ഹർഷ ഡോമിനിക്, അലീന കെ. സാജു, ഡോയൽ രാജു എന്നിവരെ കമ്യൂണിറ്റി റപ്രസന്റേറ്റീവുകളായി നാമനിർദ്ദേശം ചെയ്തു. ദേവസൂര്യ സജീഷ്, ഗബ്രിയേല ബിനോയി, ലിയാൻ ബ്ലെസൻ, ഇവാന ബിനു വർഗീസ് എന്നിവർ യൂത്ത് റെപ്രസന്റേറ്റീവുമാരായി പ്രവർത്തിക്കും.
നോർത്ത് ലിങ്കൺഷയറിലെ ഇന്ത്യൻ സമൂഹത്തിൽ സജീവമായ പ്രവർത്തനങ്ങളാണ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നടപ്പാക്കുന്നത്. സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിലെ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരേ ശക്തമായ കാമ്പയിന് അസോസിയേഷൻ തുടക്കം കുറിച്ചിട്ടുണ്ട്.
പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോർത്ത് ലിങ്കൺഷയർ കൗൺസിലിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിന് വേണ്ട പരിശ്രമങ്ങളും അസോസിയേഷൻ നടത്തി വരുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും കുടുംബസമേതം പങ്കെടുക്കുവാനും മലയാളികൾക്കൊപ്പം ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഒത്തുചേരുവാനും അനുയോജ്യമായ സാഹചര്യമൊരുക്കിയാണ് അസോസിയേഷൻ പ്രവർത്തനപദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.
അസോസിയേഷന്റെ അംഗങ്ങൾക്കായി ബാഡ്മിന്റൺ കോച്ചിംഗ്, ക്രിക്കറ്റ്, ബോളിവുഡ് ഡാൻസ് ക്ലാസ് അടക്കമുള്ള വിവിധ പരിപാടികൾ കഴിഞ്ഞ വർഷം അസോസിയേഷൻ നടത്തിയിരുന്നു.
ഹൾ, ഗെയിൻസ്ബറോ, ഗൂൾ, ഗ്രിംസ്ബി കമ്യൂണിറ്റികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ടാലന്റ് ഷോയും അവാർഡ് നൈറ്റും നോർത്ത് ലിങ്കൺഷയറിലെ ഇന്ത്യൻ സമൂഹത്തിന്റെ പ്രശംസ നേടി.
അസോസിയേഷന്റെ ഈസ്റ്റർ - വിഷു - ഈദ് ആഘോഷം ഏപ്രിൽ 21ന് നടക്കും. മേയ് 10ന് ഇന്റർനാഷണൽ നഴ്സസ് ഡേ ആഘോഷവും അസോസിയേഷൻ സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന അസോസിയേഷന് എല്ലാ പ്രവാസികളുടെയും പിന്തുണ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർഥിച്ചു.
ജർമനിയിൽ 377 മീറ്റർ നീളമുള്ള പാലം തകർത്തു
ബെര്‍ലിന്‍: നോര്‍ത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ വിൽൻസ്ഡോർഫിൽ 377 മീറ്റർ നീളമുള്ള പാലം 50 കിലോഗ്രാം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്തു. എ45 ലെ ജീർണിച്ച ലാൻഡ്സ്ക്രോണർ വെയ്ഹർ വയഡക്റ്റിന്റെ രണ്ടാം ഭാഗം ഞായറാഴ്ച 11ന് ആസൂത്രണം ചെയ്തതുപോലെ സ്ഫോടനത്തിലൂടെയാണ് തകർത്തത്.
ഹെസൻ സംസ്ഥാന അതിർത്തിക്കടുത്തുള്ള സീഗൻ-വിറ്റ്ജൻസ്റ്റെൻ ജില്ലയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. വടക്കോട്ട് പോകുന്ന പാലത്തിന്റെ ആദ്യഭാഗം 2022 ശരത്കാലത്തിലാണ് തകർത്തത്.
പാലത്തിന്റെ അവശിഷ്ടങ്ങൾ 10,000 ടൺ വരുമെന്ന് ബ്ലാസ്റ്ററിംഗ് മാസ്റ്റർ പറഞ്ഞു. വടക്കോട്ട് പോകുന്ന പുതിയ പാലത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. വൈബ്രേഷൻ ലെവലും പരിധിക്കുള്ളിൽ തന്നെ തുടർന്നു.
ജർമനിയിലെ ഏറ്റവും വലിയ മോട്ടർവേ നിർമാണ പദ്ധതികളിൽ ഒന്നാണ് സൗവർലാൻഡ് ലൈൻ എന്ന് വിളിക്കപ്പെടുന്ന വിപുലീകരണം. ഈ റൂട്ടിലുടനീളം ജീർണിച്ച നിരവധി താഴ്വര പാലങ്ങൾ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്.
അഴിമതിക്കേസ്: മറീൻ ലെ പെന്‍ കുറ്റക്കാരി, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്ക്
പാരിസ്: ഫ്രഞ്ച് തീവ്രവലതുപക്ഷ നേതാവ് മറീൻ ലെ പെന്നിന് ജയിൽ ശിക്ഷ വിധിച്ച് കോടതി. അഞ്ച് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കും നേരിടേണ്ടി വരും. നാഷണൽ റാലി പാർട്ടിയിലൂടെ യൂറോപ്യൻ പാർലമെന്റ് ഫണ്ട് ദുരുപയോഗം ചെയ്ത കേസിലാണ് ശിക്ഷ.
ലെ പെന്നിനെപ്പോലെ യൂറോപ്യൻ പാർലമെന്റിൽ നിയമനിർമാതാക്കളായി സേവനമനുഷ്ഠിച്ച അവരുടെ പാർട്ടിയിലെ മറ്റ് എട്ട് അംഗങ്ങളും കുറ്റക്കാരാണെന്ന് ജഡ്ജി വിധിച്ചു. 12 പാർലമെന്ററി അസിസ്റ്റന്റുമാരും കുറ്റക്കാരാണെന്ന് കണ്ടെത്തി.
കുറ്റകരമായ വിധി തന്റെ "രാഷ്ട്രീയ മരണത്തിലേക്ക്' നയിക്കുമെന്ന് വിധിക്ക് മുമ്പ് ലെ പെൻ പറഞ്ഞിരുന്നു. എന്നാൽ കോടതി വിധിയെ മാനിക്കണമെന്ന് ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടി ദേശീയ സെക്രട്ടറി ഫാബിൻ റൗസൽ അഭിപ്രായപ്പെട്ടു.
പാർലമെന്ററി അസിസ്റ്റന്റുമാർക്കുള്ള യൂറോപ്യൻ പാർലമെന്റ് ഫണ്ടിൽ ലെ പെന്നിനും അവരുടെ നാഷണൽ റാലി പാർട്ടിയും (ആർഎൻ) മൂന്ന് മില്യൺ യൂറോ ദുരുപയോഗം ചെയ്തതായി കോടതി കണ്ടെത്തി.
യൂറോപ്യൻ യൂണിയൻ ചട്ടങ്ങൾ ലംഘിച്ച് 2004നും 2016നും ഇടയിൽ ഫ്രാൻസ് ആസ്ഥാനമായുള്ള പാർട്ടി ജീവനക്കാർക്ക് പണം നൽകാനാണ് ഈ പണം ഉപയോഗിച്ചതെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചു.
ഇസ്രേലി റബ്ബിയെ കൊലപ്പെടുത്തിയ മൂന്നു പേർക്ക് യുഎഇയിൽ വധശിക്ഷ
ദുബായി: ഇസ്രേലി-മൊൾഡോവൻ റബ്ബി സ്വീ കോഗനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർക്ക് യുഎഇ കോടതി വധശിക്ഷ വിധിച്ചു. ഒരു പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
ശിക്ഷിക്കപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മൂന്ന് ഉസ്ബെക് പൗരന്മാരെ തുർക്കിയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് യുഎഇയിലെത്തിച്ചു.
ഇരുപത്തിയെട്ടുകാരനായ കോഗൻ യുഇഎയിൽ പലചരക്ക് സ്റ്റോർ നടത്തിവരികയായിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
മാരാമറ്റത്തിൽ വി.വി. പോൾ അന്തരിച്ചു
ഡബ്ലിൻ: താമരശേരി മാരാമറ്റത്തിൽ വി.വി. പോൾ(86) അന്തരിച്ചു. ഭാര്യ ത്രേസ്യാമ്മ (മക്കോളിൽ കുടുംബാംഗം).
മക്കൾ: ജെസി (റിട്ട. നഴ്സിംഗ് സൂപ്രണ്ട് സിഎച്ച്സി കൂത്താട്ടുകുളം), ജോബിറ്റ് (താമരശേരി), ഷേർളി (അയർലൻഡ്), ലാലി (വാഴപ്പിള്ളി - മുവാറ്റുപുഴ), ബിന്ദു (നെല്ലിപ്പൊയിൽ).
മരുമക്കൾ: ജോയി ജോസഫ് മക്കോളിൽ (വാഴക്കുളം), സിസിലി ജോബിറ്റ് ആക്കപടിക്കൽ (കാട്ടിമൂല), റോബിൻ ജോൺ തോയലിൽ (അയർലൻഡ്), ടോമി നെടുങ്ങാട്ട് (വാഴപ്പിള്ളി), സാബു ജോസഫ് വാഴയിൽ (നെല്ലിപ്പൊയിൽ).
ആപ്പിളിന് ഫ്രാന്‍സില്‍ പിഴ 1388,04,00,000 രൂപ
പാരീസ്: സ്വന്തം സ്വകാര്യതാ നിയമം സ്വയം പാലിക്കാത്ത ആപ്പിളിന് വന്‍ തുക പിഴയിട്ട് ഫ്രാന്‍സ്. 15 കോടി യൂറോ (ഏകദേശം 1388 കോടിയിലേറെ ഇന്ത്യന്‍ രൂപ) പിഴയിട്ടത്. ഫ്രാന്‍സിലെ മത്സര നിയന്ത്രണ അതോറിറ്റിയാണ് പിഴ ചുമത്തിയത്.
തങ്ങളുടെ തീരുമാനം എന്താണെന്ന് ആപ്പിള്‍ ഏഴ് ദിവസത്തിനകം സ്വന്തം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും മത്സര നിയന്ത്രണ അതോറിറ്റി നിര്‍ദ്ദേശിച്ചു. ഫ്രഞ്ച് മത്സര നിയന്ത്രണ അതോറിറ്റിയുടെ തീരുമാനത്തില്‍ തങ്ങള്‍ നിരാശരാണെന്ന് ആപ്പിള്‍ പ്രസ്താവനയിലൂടെ പ്രതികരിച്ചു.
2021ല്‍ അവതരിപ്പിച്ച ആപ്പ് ട്രാക്കിംഗ് ട്രാന്‍സ്പരന്‍സി (എടിടി) എന്ന സോഫ്റ്റ്വെയര് കാരണമാണ് ആപ്പിളിന് പിഴകിട്ടിയത്. ഐഫോണിലോ ഐപാഡിലോ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഒരു ആപ്പ് മറ്റ് ആപ്പുകളിലേയും വെബ്സൈറ്റുകളിലേയും ആക്റ്റിവിറ്റികള്‍ ട്രാക്ക് ചെയ്യുന്നതിന് ഉപഭോക്താവിന്റെ സമ്മതം ആവശ്യപ്പെടുന്നതാണ് എടിടി.
ആപ്പിളിന്റെ പരസ്യസേവനത്തിനായി ഉപഭോക്താക്കളുടെ സമ്മതം ചോദിക്കാതെ വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്ന ആപ്പിള്‍ തങ്ങളുടെ എതിരാളികള്‍ക്ക് ഈ വിവരങ്ങള്‍ നല്കാതിരിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയതാണ് മത്സര നിയന്ത്രണ അതോറിറ്റി പിഴ ചുമത്താന്‍ കാരണമായത്.
ഇതേ പരാതിയിന്മേല് ജര്‍മനി, ഇറ്റലി, റൊമാനിയ, പോളണ്ട് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും വിശദമായി പരിശോധന നടത്തുന്നുണ്ട്.
സുജു ജോസഫ് യുക്മ ന്യൂസ് ചീഫ് എഡിറ്റര്‍
ലണ്ടൻ: യുക്മ ന്യൂസിന്റെ ചീഫ് എഡിറ്ററായി സുജു ജോസഫ് തുടരുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതിയ ഭരണസമിതിയുടെ ആദ്യ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടയത്.
2017 മുതല്‍ യുക്മ ന്യൂസിന്റെ ചീഫ് എഡിറ്ററായ സുജുവിന്റെ പ്രവർത്തന മികവ് കണക്കിലെടുത്താണ് സ്ഥാനത്ത് തുടരാൻ അനുവദിച്ചത്. അവിഭക്ത യുക്മ സൗത്ത് ഈസ്റ്റ് - സൗത്ത് വെസ്റ്റ് റീജിയണിന്റെ വൈസ്പ്രസിഡന്റായിരുന്ന സുജു 2014ല്‍ റീജിയണ്‍ വിഭജിക്കപ്പെട്ടപ്പോള്‍ സൗത്ത് വെസ്റ്റ് റീജിയന്റെ പ്രഥമ പ്രസിഡന്റായി.
2015ല്‍ റീജിയണല്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സുജു ജോസഫ് 2017ല്‍ യുക്മ ദേശീയ വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവിലാണ് യുക്മന്യൂസിന്റെ മുഖ്യ പത്രാധിപരായി ആദ്യം തെരഞ്ഞെടുക്കപ്പെടുന്നത്.
2022 - 2025 കാലയളവില്‍ സൗത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റായും സുജു ജോസഫ് സേവനമനുഷ്ഠിച്ചു. നിലവില്‍ സൗത്ത് വെസ്റ്റ് റീജിയണല്‍ കമ്മിറ്റി പിആര്‍ഒ കൂടിയാണ്. വിദ്യാര്‍ഥി കാലഘട്ടം മുതല്‍ ഇടതുപക്ഷ സഹയാത്രികനാണ് സുജു.
നിലവില്‍ കേരള സര്‍ക്കാരിന്റെ മലയാളം മിഷന് യുകെ ചാപ്റ്റര്‍ കമ്മറ്റി അംഗമെന്ന നിലയിലും സിപിഎം യുകെ ഘടകമായ അസോസിയേഷന് ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് യുകെ ബ്രാഞ്ച് സെക്രട്ടറി എന്ന നിലയിലും സുജു പ്രവര്‍ത്തിക്കുന്നുണ്ട്.
സാലിസ്ബറി മലയാളി അസോസിയേഷന് അംഗമായ സുജു ജോസഫ് അസോസിയേഷന് പ്രസിഡന്റ്, സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിരുന്നു. സാലിസ്ബറി എന്‍എച്ച്എസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ മേരി സുജുവാണ് ഭാര്യ.
യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയായ ലെന സുജു ജോസഫ്, സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയായ സാന്‍ഡ്ര സുജു ജോസഫ് എന്നിവരാണ് മക്കള്‍.
ഡോർസെറ്റ് യൂത്ത് ക്ലബ് സംഘടിപ്പിച്ച ഓൾ യുകെ റമ്മി ടൂർണമെന്റ് വിജയകരമായി
ഡോർസെറ്റ്: ഡോർസെറ്റ് പൂളിൽ കിൻസൺ കമ്യൂണിറ്റി സെന്ററിൽ വച്ച് നടന്ന റമ്മി ടൂർണമെന്റ് മൂന്നാം സീസൺ മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ കളിക്കാരും കാണികളുമായി കൂടുതൽ മിഴിവേകി. തനത് മലയാളം രുചിക്കൂട്ടുകളുടെ കലവറയൊരുക്കി രാവിലെ മുതൽ ഡിവൈസിയുടെ ഫുഡ് സ്റ്റാൾ പരിപാടിയിൽ പങ്കെടുത്ത എല്ലാവരുടെയും വയറും മനസും നിറച്ചു.
സൗത്ത് യുകെയിൽ ആദ്യമായി ഒരു "വാട്ടർ ഡ്രം ഡിജെ' കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്കും പുത്തൻ അനുഭവമായി. കൂടാതെ ഡോർസെറ്റിലെ ഗായകരായ രാകേഷ് നേച്ചുള്ളി, അനിത, ശ്രീകാന്ത്, സച്ചിൻ, കൃപ, അഖിൽ എന്നിവർ നയിച്ച ഗാനമേള രണ്ടു മണിക്കൂർ കാണികളെ പ്രവാസത്തിലെ പ്രയാസങ്ങൾ മറക്കുവാനും നാടിന്റെ ഗൃഹാതുരത്വം നുകരുവാനും സഹായിച്ചു.
റമ്മി ടൂർണമെന്റിൽ ഒന്നാം സ്ഥാനം 501 പൗണ്ട് ട്രോഫിയും ക്രോയിഡൺ നിന്നും വന്ന സുനിൽ മോഹൻദാസ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം 301 പൗണ്ട് ട്രോഫിയും സൗതംപ്ടണിൽ നിന്നും വന്ന ഡേവീസ് കരസ്ഥമാക്കി.
ടൗണ്ടോൺ നിന്നും വന്ന ശ്യാംകുമാർ, ചിച്ച്എസ്റ്ററിൽ നിന്നുള്ള ദീപു വർക്കി, ബോൺമൗത് നിന്നും വന്ന സണ്ണി എന്നിവർ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങൾ കരസ്ഥമാക്കി.പോർട്സ്മൗത്തിൽ നിന്നും വന്ന അബിൻ ജോസ് ലക്കി റമ്മി പ്ലേയറിനുള്ള സമ്മാനം കരസ്ഥമാക്കി.
സമാപന ചടങ്ങിൽ ജേതാക്കളായവർക്കുള്ള ട്രോഫിയും കാഷ് പ്രൈസും വിതരണം ചെയ്തു. കുട്ടികൾക്കായി സൂസന്ന നടത്തുന്ന വിഐപി ഫേസ് പെയ്ന്റിംഗ് സ്റ്റാൾ വൈകുന്നേരം മുതൽ പ്രോഗ്രാം തീരുന്നതുവരെ പ്രവർത്തിച്ചിരുന്നു.
വരുംവർഷങ്ങളിൽ കൂടുതൽ മത്സരാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് വളരെ വിപുലമായ മത്സരങ്ങൾ നടത്തുന്നതാണെന്നു ഡോർസെറ്റ് യൂത്ത് ക്ലബ് ടീം അറിയിച്ചു. കൂടാതെ കാണികൾ ഉൾപ്പെടെ പങ്കെടുത്ത ഏവർക്കുമുള്ള ഹാർദ്ദവമായ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
യൂറോപ്പില്‍ വേനൽ സമയം ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും
ബെര്‍ലിന്‍: യൂറോപ്പില്‍ വേനൽ സമയം ഞായറാഴ്ച (മാര്‍ച്ച് 30) പുലര്‍ച്ചെ ആരംഭിക്കും. ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിവച്ചാണ് വേനൽ സമയം ക്രമീകരിക്കുന്നത്. പുലര്‍ച്ചെ രണ്ടു എന്നുള്ളത് മൂന്നാക്കി മാറ്റും. നടപ്പു വര്‍ഷത്തില്‍ മാര്‍ച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്.
വര്‍ഷത്തിലെ ഏറ്റവും നീളം കുറഞ്ഞ രാത്രിയാണിത്. ജര്‍മനിയിലെ ബ്രൗണ്‍ഷൈ്വഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പിടിബി) ഈ സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള ടവറില്‍ നിന്നും സിഗ്നലുകള്‍ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികള്‍ പ്രവര്‍ത്തിക്കുന്നു.
1980 മുതലാണ് ജര്‍മനിയില്‍ സമയ മാറ്റം ആരംഭിച്ചത്. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലും ഇപ്പോള്‍ സമയ മാറ്റം പ്രാവര്‍ത്തികമാണ്. അതുവഴി മധ്യയൂറോപ്യന്‍ സമയവുമായി (എംഇഇസഡ്) തുല്യത പാലിക്കാന്‍ സഹായകമാകും. പകലിന് ദൈര്‍ഘ്യം കൂടുതലായിരിക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം.
രാത്രിയില്‍ നടത്തുന്ന ട്രെയിന്‍ സര്‍വീസിലെ സമയമാറ്റ ക്രമീകരണങ്ങളിൽ ഓട്ടോമാറ്റിക് സംവിധാനങ്ങളാണ് ചിട്ടയായി മാറ്റം വരുത്തുന്നത്. വേനലിൽ ജര്‍മന്‍ സമയവും ഇന്ത്യൻ സമയവുമായി മൂന്നര മണിക്കൂർ മുൻപോട്ടും ബ്രിട്ടന്, അയര്‍ലൻഡ് തുടങ്ങിയ രാജ്യങ്ങള്‍ യൂറോപ്പിലാണെങ്കിലും ജര്‍മന്‍ സമയവുമായി ഒരു മണിക്കൂര്‍ പുറകിലുമായിരിക്കും.
സമയമാറ്റത്തെ യൂറോപ്യന്‍ ജനത തികച്ചും അര്‍ഥശൂന്യമായിട്ടാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഒരു റഫറണ്ടം നടത്തി ജനഹിതം നേരത്തെ അറിഞ്ഞിരുന്നു. ഈ സമയമാറ്റം മേലില്‍ വേണ്ടെന്നുവയ്ക്കാന്‍ 2019 ഫെബ്രുവരിയില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അനുമതി നല്‍കിയിരുന്നു.
28 അംഗ ഇയു ബ്ലോക്കില്‍ ഹംഗറിയാണ് ശൈത്യകാല, വേനൽ സമയങ്ങള്‍ ഏകീകരിക്കാന്‍ അനുവദിയ്ക്കുന്ന പ്രമേയം ഇയു പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കിയത്. ഒടുവില്‍ 192 വോട്ടിനെതിരേ 410 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ഇതു നിർത്താൻ തീരുമാനിച്ചത്.
ഇയുവില്‍ അവസാനമായി 2021 അവസാനം ഈ സമയമാറ്റ പ്രക്രിയ അവസാനിക്കുമെന്നു ഇയു കമ്മീഷന് പ്രഖ്യാപിച്ചുവെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഈ വര്‍ഷത്തെ ശൈത്യകാല സമയമാറ്റം ഒക്ടോബര്‍ 26ന് പുലര്‍ച്ചെ മൂന്നിന് ഒരു മണിക്കൂര്‍ പിറകോട്ട് ആയിരിക്കും ക്രമീകരിക്കുക.
"സാസി ബോണ്ട് 2025' ഞായറാഴ്ച കവൻട്രിയിൽ
കവന്‍ട്രി: മാതൃ - ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന "സാസി ബോണ്ട് 2025' ഞായറാഴ്ച കവൻട്രിയിലെ എച്ച്എംവി എംപയറില്‍ നടക്കും. ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന കലാ - സാംസ്കാരിക മേളയില്‍ അമ്മമാരും കുഞ്ഞുങ്ങളുമടങ്ങുന്ന ചെറുസംഘങ്ങളുടെ സര്‍ഗാത്മക മത്സരങ്ങളും പരിപാടികളും അരങ്ങേറും.
ഫാഷന്‍ മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതാണ് സാസി ബോണ്ട്. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കമല്‍ മാണിക്കത്ത് നേതൃത്വം നല്കുന്ന "സാസി ബോണ്ട് 2025'ല്‍ പല ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് അമ്മമാരും കുഞ്ഞുങ്ങളുമാണ് പങ്കെടുക്കുന്നത്.
അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുന്ന, ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക് പുതുഭാവവും ആവിഷ്കാരവും നല്കാന് ഏറെ പുതുമകളോടെയാണ് പരിപാടി അണിയിച്ചൊരുക്കിയിരിക്കുന്നത്.
പരിപാടിയിൽ പങ്കെടുക്കുന്നതിനുളള ടിക്കറ്റ് യുക്മയുടെ അംഗ അസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിരക്കിൽ ലഭിക്കും. 40 പൗണ്ട് നിരക്കില്‍ നല്കപ്പെടുന്ന അഞ്ച് പേരുടെ ഫാമിലി ടിക്കറ്റ് പ്രത്യേക കോഡ് വഴി £25നാണ് ലഭ്യമാകും.
15 പൗണ്ട് നിരക്കില്‍ വില്‍ക്കപ്പെടുന്ന വ്യക്തിഗത ടിക്കറ്റുകള്‍ക്ക് 10 പൗണ്ട് നല്കിയാല് മതിയാവും. ടിക്കറ്റുകള്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭ്യമാകും.
ഫാമിലി ടിക്കറ്റിന് UUKMA25 കോഡും വ്യക്തിഗത ടിക്കറ്റുകള്‍ക്ക് UUKMA10 കോഡും ഉപയോഗിച്ചാല്‍ സൗജന്യനിരക്ക് ലഭ്യമാണ്.
https://www.tickettailor.com/events/manickathevents/1566176
സാസി ബോണ്ടിന് കരുത്തേകാന്‍, അമ്മമാര്‍ക്കിടയിലെ ഉത്തമ മാതൃകകളാവാന്‍ സാസി ബോണ്ടില്‍ നിങ്ങള്‍ക്കും പങ്കാളികളാവാം. സാസി ബോണ്ട് 2025 മാതൃത്വത്തിന്റെയും പ്രതിഭയുടെയും ഏറ്റവും മഹത്തായ ആഘോഷമാണ്.
സാസി ബോണ്ട് 2025 അമ്മമാര്‍ക്കും യുവ പ്രതിഭകള്‍ക്കും അവിസ്മരണീയമായ ഒരു തിലകക്കുറിയായാണ് സജീകരിച്ചിരിക്കുന്നത്.
വിവിധ പരിപാടികൾ
സൂപ്പർ മോം അവാർഡുകൾ - "ഓരോ വീടിന്റെയും ഹൃദയമിടിപ്പ് ഞങ്ങൾ മാനിക്കുന്നു'
• കുടുംബത്തിലും സമൂഹത്തിലും മാറ്റമുണ്ടാക്കുന്ന പ്രചോദനം നൽകുന്ന അമ്മമാരെ തിരിച്ചറിയുക.ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള 80 അമ്മമാരെയാണ് 10 വിഭാഗങ്ങളിലായി തെരഞ്ഞെടുത്തിരിക്കുന്നത്.
സാസി ഡ്യുവോ - "സ്നേഹത്തിന്റെയും പൈതൃകത്തിന്റെയും ഒരു നേർക്കാഴ്ച'.
• അമ്മമാരും അവരുടെ കുഞ്ഞുങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധം ആഘോഷിക്കുന്ന ഒരു അതുല്യമായ അമ്മ-കുഞ്ഞ് മത്സരം
മിസ് ഇന്ത്യ ടീൻ 2025 - "യുവതാരങ്ങളിൽ തിളങ്ങുന്നു'
• കൗമാരക്കാരായ പെൺകുട്ടികളുടെ സൗന്ദര്യവും കഴിവും ആത്മവിശ്വാസവും പ്രദർശിപ്പിക്കുന്ന ഒരു വേറിട്ട പ്ലാറ്റ്ഫോമാണിത്.
ബന്ധത്തിന്റെ നിമിഷങ്ങൾ - "സ്നേഹത്തിന്റെ സാരാംശം ഒപ്പിയെടുക്കുന്ന സൃഷ്ടാക്കൾ'
• മാതൃത്വത്തിന്റെ ഹൃദയസ്പർശിയായ കഥകൾ ജീവസുറ്റതാക്കുന്ന ഡിജിറ്റൽ ഉള്ളടക്ക സ്രഷ്ടാക്കളുടെ കരുത്തുറ്റ വെല്ലുവിളി.
സ്നേഹത്തിന്റെ ഫ്രെയിമുകൾ - "ഓരോ ചിത്രവും അമ്മയുടെ കഥ പറയുന്നു'
• അതിമനോഹരമായ ഫ്രെയിമുകളിൽ കാലാതീതമായ വികാരങ്ങൾ പകർത്തുന്ന ഒരു ഫൊട്ടോഗ്രഫി മത്സരം.
സ്നേഹത്തിന്റെ സുഗന്ധങ്ങൾ - "അമ്മയുടെ സ്നേഹത്തിൽ നിറഞ്ഞ ഒരു പാചക യാത്ര'
• നാടിനെ ഓർമിപ്പിക്കുന്ന ഗൃഹാതുരവും കൊതിയൂറുന്നതുമായ രുചികൾ ഉൾക്കൊള്ളുന്ന ഭക്ഷ്യമേള.
എറ്റേണൽ ഗ്രേസ് - "സ്നേഹത്തിന്റെ തലമുറകളിലൂടെ നൃത്തം'
• മാതൃസ്നേഹത്തിന്റെയും പാരമ്പര്യത്തിന്റെയും സൗന്ദര്യം ആഘോഷിക്കുന്ന ഹൃദ്യമായ നൃത്താഞ്ജലി.
ഹൃദയസ്പർശികൾ - "മാതൃത്വത്തിന്റെ നാടക പ്രതിധ്വനി'
• ഒരു അമ്മയുടെ ജീവിതയാത്രയുടെ ഉയർച്ച താഴ്ച്ചകൾ ചിത്രീകരിക്കുന്ന ചലിക്കുന്ന സ്കിറ്റ്.
വിദേശ നിർമിത കാറുകൾക്ക് യുഎസിൽ തീരുവ: ജർമൻ കമ്പനികൾക്ക് തിരിച്ചടി
ബെര്‍ലിന്‍: ഏപ്രില്‍ രണ്ട് മുതല്‍ വിദേശ നിര്‍മിത കാറുകള്‍ക്ക് യുഎസ് തീരുവ ചുമത്തുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ജര്‍മന്‍ കാര്‍ കമ്പനികള്‍ക്ക് തിരിച്ചടിയായി. താരിഫുകള്‍ പ്രാബല്യത്തിലായാൽ യുഎസില്‍ വിദേശ നിർമിത കാറിന്റെ വിലയിൽ ആയിരക്കണക്കിന് ഡോളറിന്റെ വർധനയുണ്ടാകും.
ട്രംപ് താരിഫുകള്‍ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നുവെങ്കിലും ഇറക്കുമതി കണക്കില്‍ യൂറാപ്പിന് വലിയ തിരിച്ചടിയാവും. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കും ലൈറ്റ് ട്രക്കുകള്‍ക്കും 25 ശതമാനം പുതിയ താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്.
താരിഫുകള്‍ ശാശ്വതമായിരിക്കുമെന്നും ഏപ്രില്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മൂന്ന് മുതല്‍ തീരുവ ഈടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. നിലവില്‍ യുഎസിൽ വില്‍ക്കുന്ന 50 ശതമാനം കാറുകളും ആഭ്യന്തരമായി നിര്‍മിച്ചതാണ്.
ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനാണ് താരിഫുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. രാജ്യം മുൻപ് കണ്ടിട്ടില്ലാത്തത്ര വളര്‍ച്ചയ്ക്ക് ഇത് തുടക്കമിടുമെന്നാണ് ട്രംപ് കണക്കുകൂട്ടുന്നത്.
കാര്‍ വില ഉയര്‍ത്തും
താരിഫുകളില്‍ നിന്ന് പ്രതിവര്‍ഷം 100 ബില്യൺ ഡോളര്‍ (93 ബില്യൺ യൂറോ) വരുമാനം സമാഹരിക്കുമെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്. എന്നാല്‍ യുഎസ് വാഹന നിര്‍മാതാക്കള്‍ ഉയര്‍ന്ന ചെലവുകളും കുറഞ്ഞ വില്‍പ്പനയും നേരിടേണ്ടിവരും.
പ്രത്യേകിച്ച് ജര്‍മന്‍ കാര്‍ ഭീമന്മാരായ മെഴ്സിഡസ്, ഫോക്സ് വാഗൺ, ഔഡി, സിയാറ്റ്, പോര്‍ഷെ, സ്കോഡ തുടങ്ങിയ എല്ലാ കമ്പനികളെയും ഇത് ബാധിക്കും. ഓട്ടോമോട്ടീവ് റിസര്‍ച്ച് സെന്റര്‍ നേരത്തെ കണക്കാക്കിയത് പ്രകാരം ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് യുഎസ് താരിഫ് ഏര്‍പ്പെടുത്തിയാല്‍ കാറിന്റെ വില ആയിരക്കണക്കിന് ഡോളര്‍ വര്‍ധിപ്പിക്കുമെന്നാണ്.
പുതിയ യുഎസ് താരിഫുകള്‍ ആഗോള വ്യാപാരത്തെയും സാമ്പത്തിക വളര്‍ച്ചയെയും പ്രതികൂലമായി ബാധിച്ചേക്കാവുന്ന വ്യാപാര യുദ്ധത്തിന് തുടക്കമിടും, താരിഫുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുകയാണെങ്കില്‍, ശരാശരി വാഹന വില 12,500 ഡോളറായി കുതിച്ചുയരും.
കൂടാതെ, ഇറക്കുമതി ചെയ്ത കാറുകള്‍ ടാര്‍ഗെറ്റുചെയ്യുന്നത് യുഎസിന്റെ പങ്കാളികളായ ജപ്പാന്, ദക്ഷിണ കൊറിയ, കാനഡ, മെക്സിക്കോ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളുമായുള്ള പിരിമുറുക്കം കൂട്ടും. പുതിയ താരിഫ് സംബന്ധിച്ച് വലിയ പ്രതികരണമാണ് രാജ്യാന്തര സമൂഹത്തിൽ നിന്നുള്ളത്.
ജര്‍മന്‍ സാമ്പത്തിക മന്ത്രി റോബര്‍ട്ട് ഹാബെക്ക് ട്രംപിന്റെ ഏറ്റവും പുതിയ താരിഫ് ഭീഷണിയോട് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കൃത്യമായ നിലപാട് ആവശ്യപ്പെട്ടിരുന്നു. യൂറോപ്യന്‍ യൂണിയന് ചര്‍ച്ചകളിലൂടെ പരിഹാരം തേടേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പുതിയ ഓട്ടോമൊബൈല്‍ താരിഫുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ടോക്കിയോ എല്ലാ ഓപ്ഷനുകളും വിലയിരുത്തുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ പറഞ്ഞു.
ജര്‍മന്‍ അസോസിയേഷന് ഓഫ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയുടെ തലവന്‍ ഹില്‍ഡെഗാര്‍ഡ് മുള്ളര്‍, താരിഫുകളെ സ്വതന്ത്രവും നിയമാധിഷ്ഠിതവുമായ വ്യാപാരത്തിനുള്ള മാരകമായ സിഗ്നല്‍ എന്നാണ് വിശേഷിപ്പിച്ചത്.
താരിഫുകള്‍ കമ്പനികള്‍ക്കും ഓട്ടോമോട്ടീവ് വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്ന ആഗോള വിതരണ ശൃംഖലകള്‍ക്കും ഗണ്യമായ ഭാരം സൃഷ്ടിക്കുമെന്ന് മുള്ളര്‍ പറഞ്ഞു. പ്രത്യേകിച്ചും വടക്കേ അമേരിക്ക ഉള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്ക് നെഗറ്റീവ് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബെർലിനിൽ മലയാളി വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസ്: ആഫ്രിക്കൻ വംശജന് എട്ടര വര്‍ഷം തടവ്
ബെര്‍ലിന്‍: റെയ്നിക്കെൻഡോർഫിലെ അപ്പാർട്ട്മെന്റിൽ മലയാളി വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിൽ ആഫ്രിക്കന്‍ വംശജനായ 29 വയസുകാരന് ബെര്‍ലിൻ ജില്ലാ കോടതി എട്ടര വർഷത്തെ തടവ് ശിക്ഷ വിധിച്ചു.
എറിത്രിയക്കാനായ പ്രതി ഇരയെ കത്തി ഉപയോഗിച്ച് അതിക്രൂരമായി കുത്തിയെന്ന് കോടതിക്ക് ബോധ്യമായി. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വിധി. 2024 ഒക്ടോബർ ഒന്നിന് രാത്രിയാണ് പ്രതിയും മാവേലിക്കര മറ്റം നോർത്ത് തട്ടാരമ്പലം പൊന്നോല വീട്ടിൽ ആദം ജോസഫ് കാവുംമുകത്തും(30) കണ്ടുമുട്ടിയത്.
ഇരുവർക്കും മുൻപരിചയമുണ്ടായിരുന്നില്ല. ഇരുവരും മദ്യപിക്കുകയും പിന്നീട് ഒരുമിച്ച് പുകവലിക്കുകയും ചെയ്തു. കോടതിയുടെ കണ്ടെത്തൽ അനുസരിച്ച്, ആദം ജോസഫ് പ്രതിയെ ബെര്‍ലിൻ - റെയ്നിക്കെൻഡോർഫിലെ അപ്പാർട്ട്മെന്റിലേക്ക് അനുഗമിച്ചു. അവിടെ വച്ച് പ്രതി ആദമിനെ 14 തവണ കുത്തി കൊലപ്പെടുത്തി. പിന്നീട് പോലീസിൽ കീഴടങ്ങിയ പ്രതി കുറ്റം സമ്മതിച്ചു.
കൃത്യത്തിനു ശേഷം, പ്രതി ആദം ജോസഫിനെ ഷവറിൽ കഴുകി വൃത്തിയാക്കുകയും ഭിത്തികളിലെ രക്തം വെള്ള പെയിന്റ് ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തു. ഇരയുടെ വസ്ത്രങ്ങൾ, മൊബൈൽ ഫോൺ, വാലറ്റ് എന്നിവയും പ്രതി നീക്കം ചെയ്തു.
അടുത്ത ദിവസം രാത്രി ഒരു പരിചയക്കാരനോടൊപ്പം സമയം ചെലവഴിച്ച ശേഷം പ്രതി ഒരു അഭിഭാഷകനോടൊപ്പം പോലീസിൽ കീഴടങ്ങുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം കണ്ടെത്താൻ കോടതിക്ക് സാധിച്ചില്ല.
എന്നാൽ, പ്രതി മദ്യപിക്കുമ്പോൾ അക്രമാസക്തനാകാറുണ്ടെന്ന് ജഡ്ജി സൂചിപ്പിച്ചു. കുറ്റം സമ്മതിച്ചെങ്കിലും പ്രതി വ്യത്യസ്തവും വിരുദ്ധവുമായ മൊഴികളാണ് നൽകിയത്. ആദ്യം സ്വയരക്ഷയ്ക്കായാണ് പ്രവർത്തിച്ചതെന്നും പിന്നീട് ദേഷ്യം കാരണമാണ് കുത്തിയതെന്നും പ്രതി പറഞ്ഞു. ഒടുവിൽ, പരിഭ്രാന്തനായി സംസാരിച്ചുവെന്നും കോടതി നിരീക്ഷിച്ചു.
പ്രതി പലതവണ നുണ പറഞ്ഞതായി കോടതിക്ക് ബോധ്യപ്പെട്ടു. ആദം ബര്‍ലിന്‍ ആര്ഡേന് യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്സ് വിദ്യാർഥിയായിരുന്നു.
2024 ഒക്ടോബർ ഒന്നു മുതൽ കാണാതായ ആദത്തിനെ രണ്ടു ദിവസത്തിന് ശേഷം കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ബിജുമോൻ എന്ന് വിളിക്കുന്ന ആദമിന്റെ മൃതദേഹം ആഫ്രിക്കൻ വംശജന്റെ അപ്പാർട്ട്മെന്റിലെ കുളിമുറിയിലാണ് കണ്ടെത്തിയത്.
പോലീസിന്റെ സാന്നിധ്യത്തിൽ സുഹൃത്തുക്കളാണ് വലത് കൈയിൽ പച്ചകുത്തിയ റോമൻ അക്ഷരങ്ങളിൽ ജനനത്തീയതി രേഖപ്പെടുത്തിയ ആദത്തെ തിരിച്ചറിഞ്ഞത്. പിന്നീട് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മരിച്ചത് ആദം ജോസഫ് ആണെന്ന് സ്ഥിരീകരിച്ചു.
റെയ്നിക്കെൻഡോർഫിലായിരുന്നു ആദം താമസിച്ചിരുന്നത്. മാവേലിക്കര സ്വദേശിയായ ആദം ബഹറനിലാണ് ജനിച്ചത്. മാവേലിക്കര ഭദ്രാസനത്തിലെ പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമായിരുന്നു.
യുവജനപ്രസ്ഥാനത്തിലെ സജീവ പ്രവർത്തകനും മദ്ബഹയിലെ ശുശ്രൂഷകനുമായിരുന്നു ആദം. ബെര്‍ലിനിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആദമിന്റെ ഭൗതിക ശരീരം സ്വദേശമായ പത്തിച്ചിറ ഇടവകയിൽ സംസ്കരിച്ചു.
ജാലിയൻ വാലാബാഗ് കൂട്ടക്കൊല: ഇന്ത്യയോട് ബ്രിട്ടൺ മാപ്പ് പറയണമെന്ന് കൺസർവേറ്റീവ് പാർട്ടി എംപി
ലണ്ടൻ: ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ അപലപിച്ച് ബ്രിട്ടണിലെ കൺസർവേറ്റിവ് പാർട്ടി എംപി ബോബ് ബ്ലാക്ക്മാൻ. സംഭവത്തിൽ ഇന്ത്യയോട് ബ്രിട്ടീഷ് സർക്കാർ മാപ്പ് പറയണമെന്ന് ബ്ലാക്ക്മാൻ ആവശ്യപ്പെട്ടു. യുകെ പാർലമെന്റിലായിരുന്നു ബോബ് ബ്ലാക്ക്മാന്റെ പ്രതികരണം.
"1919 എപ്രിൽ 19ന് ജാലിയൻ വാലാ ബാഗിൽ നടന്നത് പൈശാചികമായ കാര്യമാണ്. നിരവധി നിരപരാധികളാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. ഈ കൊടുംക്രൂരകൃത്യത്തിന് ഇന്ത്യയോട് ബിട്ടീഷ് സർക്കാർ മാപ്പ് പറയണം '- ബോബ് ബ്ലാക്ക്മാൻ പറഞ്ഞു.
ഹാരോ ഈസ്റ്റിൽ നിന്നുള്ള എംപിയാണ് ബോബ് ബ്ലാക്ക്മാൻ. ജനറൽ ഡയർ എന്ന ക്രൂരനായ ഓഫീസർ ബ്രിട്ടണ് തന്നെ അപമാനകരമായ കാര്യമാണ് അന്ന് ചെയ്തതെന്നും ബ്ലാക്ക്മാൻ കുറ്റപ്പെടുത്തി.
ഫാ. ഫാബിയോ അറ്റാർഡ് സലേഷ്യൻ സഭയുടെ റെക്ടർ മേജർ
റോം: വിശുദ്ധ ഡോൺബോസ്കോ സ്ഥാപിച്ച സലേഷ്യൻ സന്യാസ സഭയുടെ 11-ാമത് റെക്ടർ മേജറായി മാൾട്ടയിൽനിന്നുള്ള ഫാ. ഫാബിയോ അറ്റാർഡ്(66) തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിലെ ടൂറിനടുത്ത് വോൾഡോക്കോയിൽ നടന്ന ജനറൽ ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്.
ജനറൽ ചാപ്റ്ററിനു പുറമേനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ റെക്ടർ മേജറാണ് ഫാ. ഫാബിയോ. റെക്ടർ മേജറായിരുന്ന സ്പെയിനിൽനിന്നുള്ള കർദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർട്ടിമെ വത്തിക്കാനിൽ സമർപ്പിതസമൂഹങ്ങൾക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ പ്രോ-പ്രീഫെക്ടായി കഴിഞ്ഞ ജനുവരിയിൽ തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് സ്ഥാനമൊഴിഞ്ഞതിനാലാണു പുതിയ നിയമനം.
ഫാ. ഫാബിയോ സലേഷ്യൻ സന്യാസസഭയുടെ ജനറൽ കൗൺസിലിൽ യുവജന ശുശ്രൂഷയ്ക്കുവേണ്ടിയുള്ള കൗൺസിലറായി 12 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകമെമ്പാടുമായി 136 രാജ്യങ്ങളിൽ യുവജന ശുശ്രൂഷ ചെയ്യുന്ന സലേഷ്യൻ സമൂഹത്തിന് 92 പ്രവിശ്യകളിലായി 13,750 സമർപ്പിത അംഗങ്ങളുണ്ട്.
ഫാ. ഡർമിറ്റ് ലീകോക്കിന് കണ്ണീരിൽ കുതിർന്ന യാത്രമൊഴിയേകി സീറോമലബാർ സമൂഹം
ഡബ്ലിൻ: അന്തരിച്ച ഫാ. ഡർമിറ്റ് ലീകോക്കിന് ബ്ലാക്റോക്കിൽ സീറോമലബാർ സമൂഹം കണ്ണീരിൽ കുതിർന്ന യാത്രമൊഴിയേകി.
ബ്ലാക്റോക്ക് ഗാർഡിയൻ എയ്ജ്ൽസ് ദേവാലയ വികാരിയായിരുന്ന ഫാ. ഡർമിറ്റ് ലീകോക്കിനായി നടത്തിയ ഒപ്പീസിനും മറ്റു തിരുകർമങ്ങൾക്കും സീറോമലബാർ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയകാട്ടിൽ, ഫാ. സെബാൻ സെബാസ്റ്റ്യൻ എന്നിവർ കാർമികത്വം വഹിച്ചു.
അയർലൻഡിലെ വിവിധ മാസ് സെന്ററുകളിൽ നിന്നുള്ള നൂറു കണക്കിന് സീറോമലബാർ വിശ്വാസികൾ ഫാ.ഡെർമിറ്റ് ലീകോക്കിന്റെ വിടവാങ്ങൽ കർമങ്ങളിൽ പങ്കെടുത്തു.
സീറോമലബാർ സഭ ഡബ്ലിൻ റീജിയൺ ട്രസ്റ്റി സെക്രട്ടറി ജിമ്മി ആന്റണി, റീജിയണൽ പിതൃവേദി പ്രസിഡന്റ് സിബി സെബാസ്റ്റ്യൻ, പിആർഒ ജൂലി ചിറയത്ത്, സീജോ കാച്ചപ്പിള്ളി, ജോയിച്ചൻ മാത്യു, ജയൻ മുകളേൽ, ജിൻസി ജോസഫ്, മെൽബിൻ സ്കറിയ, സിനു മാത്യു, സന്തോഷ് ജോൺ, വിൻസന്റ് നിരപ്പേൽ തുടങ്ങിയവർ ചേർന്ന് റീത്ത് സമർപ്പിച്ചു.
ബുണ്ടെസ്റ്റാഗിന്റെ പ്രസിഡന്റായി ജൂലിയ ക്ലോക്ക്നർ തെരഞ്ഞെടുക്കപ്പെട്ടു
ബെര്‍ലിന്‍: 2025ലെ തെരഞ്ഞെടുപ്പിന് ശേഷം പുതിയ ജർമൻ ബുണ്ടെസ്റ്റാഗ് ആദ്യമായി യോഗം ചേർന്നു. എസ്പിഡി, സിഡിയു സഖ്യ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ജർമൻ പാർലമെന്റിന്റെ അധോസഭ സമ്മേളിച്ചത്.
630 പാർലമെന്റ് അംഗങ്ങൾ പുതിയ പാർലമെന്ററി പ്രസിഡന്റിനെ (സ്പീക്കർ) തെരഞ്ഞെടുക്കാൻ നിശ്ചയിച്ചിരുന്നു. ഫെബ്രുവരി 23ന് നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സമ്മേളനമായിരുന്നു ഇത്.
ചാൻസലർ ഇൻ വെയിറ്റിംഗ് ഫ്രെഡറിക് മെർസിന്റെ നേതൃത്വത്തിലുള്ള ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയനും (സിഡിയു), ക്രിസ്ത്യൻ സോഷ്യൽ യൂണിയനും (സിഎസ്യു) ചേർന്ന യാഥാസ്ഥിതിക കൂട്ടായ്മയാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. പുതിയ സർക്കാർ രൂപീകരിക്കുന്നതിനായി ഇവർ മധ്യ-ഇടതുപക്ഷ സോഷ്യൽ ഡെമോക്രാറ്റുകളുമായി ചർച്ചകൾ നടത്തുകയാണ്.
കൂടുതൽ സീറ്റുകളിൽ രണ്ടാമതെത്തിയെങ്കിലും തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡി യാതൊരു ബന്ധവുമുണ്ടാവില്ലെന്ന് മെർസ് വ്യക്തമാക്കി. ഗ്രീൻസ്, ഇടതുപക്ഷം എന്നിവയാണ് മറ്റു പ്രതിപക്ഷ പാർട്ടികൾ. ജർമൻ ബുണ്ടെസ്റ്റാഗിന്റെ 21-ാമത് സെഷൻ ആരംഭിച്ചത് ഇടതുപക്ഷ പാർട്ടിയുടെ ഗ്രിഗോർ ഗിസിയാണ് .
ബുണ്ടെസ്റ്റാഗിന്റെ ജനസംഖ്യാപരമായ ഘടന ജർമനിയുടെ ജനസംഖ്യാശാസ്ത്രത്തെ പൂർണമായി പ്രതിനിധീകരിക്കുന്നില്ല. പുതിയ പാർലമെന്ററി സെഷൻ മുൻ സമ്മേളനങ്ങളെ അപേക്ഷിച്ച് ചെറുപ്പമാണ്.
നിയമനിർമാക്കളുടെ ശരാശരി പ്രായം 47 ആണ്. 30 വയസിന് താഴെയുള്ളവരുടെ എണ്ണം 6.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി ഉയർന്നു. എന്നാൽ ഇത് ഇപ്പോഴും 30 വയസിന് താഴെയുള്ള ജർമൻ ജനസംഖ്യയുടെ 12.7 ശതമാനത്തിൽ കുറവാണ്.
കുടിയേറ്റ പശ്ചാത്തലമുള്ള നിയമനിർമാതാക്കളുടെ എണ്ണം ജർമൻ ജനസംഖ്യയിലെ കുടിയേറ്റ പശ്ചാത്തലമുള്ളവരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ് (ഏകദേശം 30 ശതമാനം ജനസംഖ്യയിൽ 11.6 ശതമാനം).
12 വർഷം മുൻപുണ്ടായിരുന്ന 5.9 ശതമാനത്തിൽ നിന്ന് ഈ വർധനവ് ഉണ്ടായിട്ടുണ്ട്. സ്ത്രീകളുടെ പ്രാതിനിധ്യത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. പുതിയ സെഷനിലെ നിയമനിർമാതാക്കളിൽ 32.5 ശതമാനം മാത്രമാണ് സ്ത്രീകൾ.
കഴിഞ്ഞ ബുണ്ടെസ്റ്റാഗിലെ 36ശതമാനത്തിൽ നിന്ന് ഇത് കുറവാണ്. എഎഫ്ഡി, സിഎസ്യു എന്നീ പാർട്ടികളിൽ വനിതാ ക്വാട്ട ഇല്ലാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. എഎഫ്ഡി നിയമനിർമാതാക്കളിൽ 12 ശതമാനം മാത്രമാണ് സ്ത്രീകൾ.
കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിലെ 733 സീറ്റിൽ നിന്ന് 630 സീറ്റുകളോടെയാണ് പുതിയ പാർലമെന്റ് സമ്മേളിച്ചത്. രാവിലെ 11ന് ലെഫ്റ്റ് പാർട്ടിയുടെ ഗ്രിഗോർ ഗിസിയുടെ പ്രസംഗത്തോടെ പരിപാടികൾ ആരംഭിച്ചു.
പ്ലീനം പതിവില്ലാത്തവിധം നിറഞ്ഞിരുന്നു. സർക്കാർ ബെഞ്ച് മാത്രമാണ് പൂർണമായും ഒഴിഞ്ഞുകിടന്നത്. ആക്ടിംഗ് മന്ത്രിമാരും ചാൻസലർ ഒലാഫ് ഷോൾസും അവരവരുടെ പാർലമെന്ററി ഗ്രൂപ്പുകളിൽ ഇരുന്നു.
സിഡിയു നേതാവ് ഫ്രെഡറിക് മെർസ് ഭാവി പാർലമെന്ററി പ്രസിഡന്റായി ജൂലിയ ക്ലോക്ക്നറെ നാമനിർദ്ദേശം ചെയ്തു. സമ്മേളനത്തിനിടെ നടന്ന വോട്ടെടുപ്പിലൂടെ അവരെ തെരഞ്ഞെടുക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ബുണ്ടെസ്റ്റാഗ് യോഗം ചേരണം എന്നാണ് നിയമം. സഖ്യ ചർച്ചകളുടെ ആദ്യ ഘട്ടത്തിൽ ഇരുപക്ഷവും നിരവധി തർക്ക വിഷയങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈസ്റ്ററിന് ശേഷം (ഏപ്രിൽ 20 ന് ശേഷം) ഒരു സർക്കാർ അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നതായി നിയുക്ത ചാൻസലർ മെർസ് പറഞ്ഞു.
ജർമൻ ബുണ്ടെസ്റ്റാഗിന്റെ ആദ്യ യോഗം ചേര്‍ന്നു
ബെര്‍ലിന്‍: ബുണ്ടെസ്റ്റാഗിന്റെ പുതിയ പ്രസിഡന്റായി (സ്പീക്കർ) സിഡിയു പാർട്ടി അംഗം ജൂലിയ ക്ലോക്ക്നർ തെരഞ്ഞെടുക്കപ്പെട്ടു. എസ്പിഡിയിൽ നിന്നുള്ള ബേർബൽ ബാസിന്റെ പിൻഗാമിയാണ് 52 വയസുകാരിയായ ക്ലോക്ക്നർ.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റിന്റെ ഭരണഘടനാ സമ്മേളനത്തിൽ എംപിമാർ ക്ലോക്ക്നറെ വലിയ ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുത്തത്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ഉയർന്ന സ്ഥാനമാണ് പാർലമെന്റ് സ്പീക്കറുടേത്.
പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ മുൻ ഫെഡറൽ കൃഷി മന്ത്രി കൂടിയായ ക്ലോക്ക്നർക്ക് 382 വോട്ട് ലഭിച്ചു. 204 അംഗങ്ങൾ എതിർത്തും 31 പേർ വിട്ടുനിന്നും വോട്ട് ചെയ്തു. അഞ്ച് വോട്ടുകൾ അസാധുവായി. ചൊവ്വാഴ്ചയാണ് പുതിയ ബുണ്ടെസ്റ്റാഗ് രൂപീകരിച്ചത്.
വൈസ് പ്രസിഡന്റ് സ്ഥാനാർഥി എഎഫ്ഡിയിലെ ജെറോൾഡ് ഒട്ടൻ മൂന്ന് റൗണ്ട് വോട്ടെടുപ്പിലും പരാജയപ്പെട്ടു. എന്നാൽ ക്ലോക്ക്നറിന് നാല് ഡപ്യൂട്ടിമാരായി പാർലമെന്റ് പ്രസിഡീയം അംഗങ്ങളായി ആൻഡ്രിയ ലിൻഡോൾസ് (സിഎസ്യു), ജോസഫിൻ ഓർട്ലെബ് (എസ്പിഡി), ഒമിദ് നൗരിപുർ (ഗ്രീൻസ്), ബോഡോ റാമെലോ (ഇടത്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
പാർലമെന്റിലെ കക്ഷികൾ ഒന്നടങ്കം വോട്ടെടുപ്പിൽ എഎഫ്ഡിക്കെതിരായി നിന്നത് വിവേചനത്തിലേക്കുള്ള വഴിയാണെന്ന് പാർട്ടി നേതാവ് വീഡൽ മുന്നറിയിപ്പ് നൽകി. ജർമൻ പാർലമെന്റ് സ്പീക്കറായി എത്തുന്ന നാലാമത്തെ വനിതയാണ് ക്ലോക്ക്നർ.
മുൻപ് 1972 മുതൽ 1976 വരെ ആൻമേരി റെംഗർ (എസ്പിഡി), 1988 മുതൽ 1998 വരെ റീത്ത സസ്മുത്ത് (സിഡിയു), 2021 മുതൽ ബേർബൽ ബാസ് (എസ്പിഡി) എന്നിവരാണ് ഈ സ്ഥാനം വഹിച്ചിട്ടുള്ള വനിതകൾ.
സിഡിയു പാർട്ടിയിലെയും പാർലമെന്ററി ഗ്രൂപ്പ് നേതാവുമായ ഫ്രെഡറിക് മെർസ് ക്ലോക്ക്നറെ അഭിനന്ദിച്ച് ബൊക്കെ നൽകി സ്വീകരിച്ചു. സിഡിയു സിഎസ്യുവിന് 208, എഎഫ്ഡി 152, എസ്പിഡി 102, ഗ്രീൻസ് 85, ഇടതുപക്ഷം 64, കക്ഷിരഹിതൻ ഒന്ന് എന്നിങ്ങനെയാണ് പാർലമെന്റിലെ കക്ഷികളുടെ അംഗബലം.
ബുണ്ടെസ്റ്റാഗ് പ്രസിഡന്റിന്റെ പ്രധാന ചുമതലകൾ എന്തൊക്കെയാണ്?
ബുണ്ടെസ്റ്റാഗിന്റെ നടപടിക്രമങ്ങൾ അനുസരിച്ച് പ്രസിഡന്റ് ബുണ്ടെസ്റ്റാഗിനെ പ്രതിനിധീകരിക്കുകയും അതിന്റെ ബിസിനസ് നടത്തുകയും ചെയ്യും. അതായത് പാർലമെന്റിന്റെ ഭരണത്തിന്റെ ചുമതല അവർക്കാണ്.
അവർ ഔദ്യോഗികമായി പാർലമെന്ററി സമ്മേളനങ്ങൾ നടത്തുകയും നിയമനിർമാതാക്കളെ സംസാരിക്കാൻ വിളിക്കുകയും അവർ അധികനേരം സംസാരിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ജോലികളിലൊന്ന്.
പാർലമെന്റിലെ നിയമങ്ങൾ പാലിക്കാത്തവർക്ക് "കോൾ ടു ഓർഡർ' എന്നറിയപ്പെടുന്ന മുന്നറിയിപ്പ് നൽകാൻ അവർക്ക് അധികാരമുണ്ട്. എഎഫ്ഡി കൂടുതൽ സീറ്റുകൾ കൈവശം വച്ചിരിക്കുന്നതിനാൽ ക്ലോക്ക്നറിന് ഇക്കാര്യത്തിൽ വളരെയധികം ജോലികൾ ഉണ്ടായിരിക്കാം.
കഴിഞ്ഞ രണ്ട് പാർലമെന്റ് സമ്മേളനങ്ങളിൽ അവർ പാർലമെന്റിൽ പ്രവേശിച്ചതുമുതൽ നൽകിയ മുന്നറിയിപ്പുകൾ വൻതോതിൽ വർധിപ്പിച്ചതിന് തീവ്ര വലതുപക്ഷ പാർട്ടിയാണ് വലിയ ഉത്തരവാദി. അനിയന്ത്രിത നിയമനിർമാതാക്കൾക്കുള്ള മുന്നറിയിപ്പുകൾ 2017ന് മുമ്പ് കേട്ടുകേൾവി പോലുമില്ലായിരുന്നു.
എന്നാൽ എഎഫ്ഡിയുടെ വരവിനെ തുടർന്ന് 2017നും 2021നും ഇടയിൽ ഇവ 49ലേക്ക് കുതിച്ചുയർന്നു. തുടർന്ന് 2021നും 2025നും ഇടയിൽ 152ലേക്ക് ഉയർന്നു. ഇതിൽ മൂന്നിൽ രണ്ട് ഭാഗവും എഎഫ്ഡിയുടെ ഉത്തരവാദിത്തമാണ്.
ആരാണ് ജൂലിയ ക്ലോക്ക്നർ?
ബുണ്ടെസ്റ്റാഗിലെ ഏറ്റവും വലിയ പാർലമെന്ററി ഗ്രൂപ്പിന് പരമ്പരാഗതമായി നിർദ്ദേശങ്ങൾ നൽകാനുള്ള അവകാശമുണ്ട്. സിഡിയു സിഎസ്യു പാർലമെന്ററി ഗ്രൂപ്പ് ക്ലോക്ക്നറെ ഏകകണ്ഠമായി നാമനിർദ്ദേശം ചെയ്യുകയായിരുന്നു.
മെർസും പുതിയ ബുണ്ടെസ്റ്റാഗ് പ്രസിഡന്റ് ക്ലോക്ക്നറും വളരെക്കാലമായി അടുപ്പക്കാരാണ്. ചാൻസലർ ആംഗല മെർക്കലിന്റെ അവസാന ഭരണകാലത്ത് 2018 മുതൽ 2021 വരെ കൃഷി മന്ത്രിയായിരുന്നു.
ക്ലോക്ക്നർ 2002 മുതൽ 2011 വരെ ബുണ്ടെസ്റ്റാഗിൽ അംഗമായിരുന്നു. 2009 മുതൽ ഫെഡറൽ അഗ്രികൾച്ചറൽ മന്ത്രാലയത്തിൽ പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ജർമനിയിൽ
ബെര്‍ലിന്‍: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ബെർലിനിൽ എത്തി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഭാഗമായ ഓറിയന്റൽ ഓർത്തഡോക്സ് സഭകളും ജർമനിയിലെ പ്രൊട്ടസ്റ്റന്റ് സഭകളും തമ്മിലുള്ള ഡയലോഗിന്റെ മുഖ്യാതിഥിയായിട്ടാണ് കാതോലിക്കാ ബാവ ബെർലിനിൽ എത്തിയത്.
ഈ മാസം 28 വരെയാണ് ഇകെഡി (Evangelische Kirche in Deutschland) ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ ഡയലോഗ് നടക്കുന്നത്. ജർമനിയിലെ 20 പ്രൊട്ടസ്റ്റന്റ് സഭകളുടെ കൂട്ടായ്മയായ ഇകെഡിയും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും തമ്മിലുള്ള ഈ സംവാദം 1983 മുതൽ നടന്നുവരുന്നു.
ജർമനിയിലെ ഇതര ഓർത്തഡോക്സ് സഭകളുടേയും കത്തോലിക്കാ സഭയുടെയും അധ്യക്ഷന്മാരുമായും ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുമായും ബാവ വിവിധ വിഷയങ്ങളിൽ ചർച്ച നടത്തും. 30ന് ജർമനി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും.
യുകെ - യൂറോപ്പ് - ആഫ്രിക്കാ ഭദ്രാസന മെത്രാപ്പൊലീത്ത ഏബ്രഹാം മാർ സ്തേഫാനോസ് ഉൾപ്പെടെയുള്ള പ്രതിനിധി സംഘം കാതോലിക്കാ ബാവയെ അനുഗമിക്കും. സന്ദർശനം പൂർത്തിയാക്കി 31ന് ബാവ ഇന്ത്യയിലേക്ക് മടങ്ങും.
സമീക്ഷ യുകെ അംഗത്വ ക്യാമ്പയിൻ ഏപ്രിൽ അഞ്ചിന് തുടങ്ങും
ലണ്ടൻ: യുകെയിൽ പ്രവർത്തിക്കുന്ന പുരോഗമന കലാസാഹിത്യ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ അംഗത്വ ക്യാമ്പയിൻ ഏപ്രിൽ അഞ്ചിന് ആരംഭിക്കുന്നു.
സമീക്ഷ യുകെയിൽ പങ്കാളികളാവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും നമുക്കൊന്നിച്ച് പോരാടാമെന്നും നാഷണൽ സെക്രട്ടേറിയറ്റ് അറിയിച്ചു.
എട്ട് വർഷം മുൻപ് ബ്രിട്ടനിലെ സ്ഥിര താമസക്കാരായ ഒരുപറ്റം മലയാളികളാണ് സമീക്ഷ യുകെ രൂപീകരിച്ചത്. പുരോഗമന സ്വഭാവമുള്ള മലയാളി കൂട്ടായ്മ എന്ന രീതിയിലാണ് പ്രവർത്തനം ആരംഭിച്ചത്.
പതിയെ കലാ കായികസാംസ്കാരിക മേഖലകളിലും സജീവമായി ഇടപെട്ടുതുടങ്ങി. നിലവിൽ സമീക്ഷയ്ക്ക് ബ്രിട്ടനിലാകെ നാൽപതോളം യൂണിറ്റുകളുണ്ട്.
ജര്‍മന്‍ മന്ത്രിസഭ പിരിച്ചുവിട്ടു
ബെര്‍ലിന്‍: ജർമനിയിൽ പുതിയ പാർലമെന്റ് രൂപീകരിച്ചതിനെത്തുടർന്ന് നിലവിലുണ്ടായിരുന്ന സർക്കാരിനെ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമെയർ പിരിച്ചുവിട്ടു. ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമെയറിൽനിന്ന് ചാൻസലർ ഒലാഫ് ഷോൾസ് പിരിച്ചുവിടൽ സർട്ടിഫിക്കറ്റ് സ്വീകരിച്ചു.
പുതിയ സർക്കാർ ഉണ്ടാകുന്നതുവരെ ഷോൾസ് മന്ത്രിസഭ കാവൽ മന്ത്രിസഭയായി അധികാരത്തിൽ തുടരും. പുതിയ ബുണ്ടെസ്റ്റാഗ് നിലവിൽ വന്നതിനാൽ ഈ നടപടി ഭരണഘടനാപരമായി പതിവാണ്.
പുതിയ സർക്കാർ അധികാരത്തിൽ വരുന്നതുവരെ അടിസ്ഥാന നിയമമനുസരിച്ച് ചുമതലകൾ തുടരാൻ സ്റ്റെയിൻമെയർ ചാൻസലറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അയർലൻഡിൽ സീറോമലബാര്‍ സഭയുടെ നോമ്പുകാല ധ്യാനം വെള്ളിയാഴ്ച ആരംഭിക്കും
ഡബ്ലിൻ: ഡബ്ലിന്‍ സീറോമലബാര്‍ സഭയുടെ നോമ്പുകാല ധ്യാനം വെള്ളിയാഴ്ച ആരംഭിക്കും. മാർച്ച് 28, 29, 30 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ഡബ്ലിൻ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ് (Our Lady of Victories Catholic Church,Ballymun Rd, Glasnevin, Dublin, D09 Y925) ഈ വർഷത്തെ ധ്യാനം നടക്കുക.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതൽ ഒൻപത് വരെയും ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ഒന്‍പത് വരെയും ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ നാലുവരെയുമാണ് ധ്യാനം നടക്കുക. ധ്യാനം നടക്കുന്ന മൂന്നു ദിവസവും വിശുദ്ധ കുർബാനയ്ക്കും ആരാധനയ്ക്കും വചന പ്രഘോഷണത്തിനുമൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
ദിവ്യകാരുണ്യ അനുഭവ നോമ്പുകാല ധ്യാനം നയിക്കുന്നത്. അമേരിക്കയിലെ മരിയൻ ടിവിയുടെ ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ബ്ര. പി.ഡി. ഡൊമിനിക്കാണ്. അമേരിക്കയിലെ ഫിലോഡൽഫിയായിൽ നിന്നുള്ള ബ്ര. പി.ഡി. ഡൊമനിക് ക്യൂൻ മേരി മിനിസ്ട്രി, മറിയൻ യൂക്രിസ്റ്റിക് മിനിസ്ടി എന്നിവയുടേയും ചെയർമാനാണ്.
ഡബ്ലിനിൽ എത്തിച്ചേർന്ന ബ്ര. പി.ഡി. ഡൊമിനിക്കിനെ അയർലൻഡ് സീറോമലബാർ സഭയുടെ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടും ഡബ്ലിൻ സീറോമലബാർ സഭയുടെ ട്രസ്റ്റി സെക്രട്ടറി ജിമ്മി ആന്റണി, നാഷണൽ പാസ്റ്ററൽ കൗൺസിൽ ട്രസ്റ്റി ബിനോയ് ജോസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
ധ്യാനദിവസങ്ങളിൽ ഡബ്ലിനിലെ മറ്റു കുർബാന സെന്ററുകളിൽ കുർബാന ഉണ്ടായിരിക്കുന്നതല്ല. കുർബാനയെ ആഴത്തിൽ മനസിലാക്കുവാനും അനുഭവ പൂർണമായ ബലിയർപ്പണത്തിലൂടെ ജീവിതത്തിലെ എല്ലാ പ്രശനങ്ങൾക്കും പരിഹാരം കാണുവാനും ദൈവം ഒരുക്കിയ ഈ നോമ്പുകാല ദിവ്യകാരുണ്യാനുഭവ നവീകരണ ധ്യാനത്തിലേക്ക് ഏവരേയും ഒരിക്കൽകൂടി സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോമലബാർ സഭാ നേതൃത്വം അറിയിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടേത് അദ്ഭുത സൗഖ്യമെന്നു ഡോക്ടർ
റോം: അതീവ ഗുരുതരാവസ്ഥയിൽ ചികിത്സപോലും ഉപേക്ഷിച്ചാലോ എന്ന ചിന്ത ഉടലെടുത്ത അത്യന്തം ഗുരുതരാവസ്ഥയിൽനിന്നാണു ഫ്രാൻസിസ് മാർപാപ്പ അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് ഡോക്ടർ.
മാർപാപ്പയെ ചികിത്സിച്ച മെഡിക്കൽ സംഘത്തിന്റെ തലവൻ ഡോ. സെർജിയോ ആൽഫിയേരിയാണ് ഇറ്റാലിയൻ പത്രമായ ‘കൊറിയരെെ ഡെല്ല സെറ’യ്ക്കു നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ഫെബ്രുവരി 28നാണ് മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ മാർപാപ്പ ഛർദിച്ചു. ഛർദിയുടെ അവശിഷ്ടങ്ങൾ അദ്ദേഹത്തിന്റെ ശ്വാസകോശത്തിൽ പ്രവേശിച്ചു.
തെറാപ്പി തുടരണോ അതോ മരിക്കാൻ അനുവദിക്കണോ എന്നു തെരഞ്ഞെടുക്കേണ്ടിവന്ന നിർണായക സമയമായിരുന്നു അത്. മാർപാപ്പയുടെ സമീപത്തുണ്ടായിരുന്നവർ കണ്ണീർ വാർക്കുന്നുണ്ടായിരുന്നു.
എന്താണു ചെയ്യേണ്ടതെന്ന് ശരിക്കും പ്രതിസന്ധിയിലായി. ചികിത്സ തുടർന്നാൽ മറ്റ് അവയവങ്ങളും പ്രവർത്തനരഹിതമാകാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ മാർപാപ്പയെ മരിക്കാൻ അനുവദിക്കണോ അതോ സാധ്യമായ എല്ലാ മരുന്നുകളും തെറാപ്പിയും പരീക്ഷിക്കണോ എന്നു തെരഞ്ഞെടുക്കുക ഞങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു.
ഇതോടെ മാർപാപ്പയുടെ സ്വകാര്യ നഴ്സ് മാസിമില്യാനോ സ്ട്രാപ്പെറ്റിയുടെ അഭിപ്രായം തേടി. തീർച്ചയായും ചികിത്സ തുടരാനായിരുന്നു തികഞ്ഞ ആത്മവിശ്വാസത്തോടെയുള്ള അദ്ദേഹത്തിന്റെ നിർദേശം. ഇതോടെ ഞങ്ങൾ ചികിത്സ തുടർന്നു.
ഒടുവിൽ, മാർപാപ്പ ചികിത്സയോട് പ്രതികരിച്ചു. ഗൗരവമേറിയ സാഹചര്യങ്ങൾ ഉണ്ടായപ്പോഴും മാർപാപ്പയ്ക്ക് പൂർണമായ ബോധമുണ്ടായിരുന്നു. ആ രാത്രി താൻ അതിജീവിച്ചേക്കില്ലെന്ന് മാർപാപ്പയ്ക്ക് പൂർണമായ ബോധ്യമുണ്ടായിരുന്നു.
ആദ്യ ദിവസം മുതൽ മാർപാപ്പ തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് ലോകത്തോട് സത്യം പറയണമെന്ന് ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു- ഡോ. ആൽഫിയേരി പറഞ്ഞു.
ശാരീരിക ശക്തിക്കു പുറമെ, ലോകമെമ്പാടുമുള്ള വിശ്വാസികൾ നടത്തിയ പ്രാർഥനകളും അദ്ദേഹത്തിന്റെ രോഗശാന്തിക്കു കാരണമായതായി ഡോക്ടർ വ്യക്തമാക്കി.
“പ്രാർഥന രോഗികൾക്ക് ശക്തി നൽകും. എല്ലാവരും ഈ സാഹചര്യത്തിൽ മാർപാപ്പയ്ക്കുവേണ്ടി പ്രാർഥിച്ചു. രണ്ടുതവണ വളരെ ഗുരുതരമായ സാഹചര്യമുണ്ടായി. എന്നാൽ, ഒരു അദ്ഭുതംപോലെ അദ്ദേഹം തിരിച്ചുവന്നു.
തീർച്ചയായും, മാർപാപ്പ വളരെ സഹകരണമുള്ള ഒരു രോഗിയായിരുന്നു. ഒരിക്കലും പരാതിപ്പെടാതെ എല്ലാ ചികിത്സകളോടും അദ്ദേഹം സഹകരിച്ചു” - ഡോ. ആൽഫിയേരി പറഞ്ഞു.
അയർലൻഡിൽ നാലിലൊന്ന് പേർ ഹസ്തദാനം ഒഴിവാക്കി
ഡബ്ലിൻ: കോവിഡ് കാല ശീലങ്ങളുടെ തുടർച്ചയെന്നോണം അയർലൻഡിൽ നാലിലൊന്ന് പേരും ഹസ്തദാനം നൽകുന്നതു ഒഴിവാക്കുന്നതായി റിപ്പോർട്ട്.
അഞ്ചു വർഷങ്ങൾക്കിപ്പുറം സമൂഹത്തിൽ കോവിഡ് ചെലുത്തിയ സാമൂഹികവും സാമ്പത്തികവുമായ ആഘാതം എത്രമാത്രം എന്ന് അറിയുന്നതിനായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് നടത്തിയ സർവ്വേയിലാണ് ഇക്കാര്യം വ്യക്തമായത്.
ജനുവരി - ഫെബ്രുവരി മാസങ്ങളിൽ 21,000ത്തിലധികം പേരിൽ നടത്തിയ സർവ്വേ പ്രകാരമാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കോവിഡ് ആരംഭിച്ചതിന് അഞ്ചുവർഷങ്ങൾക്ക് ശേഷവും അന്നത്തെ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ശീലങ്ങൾ പലതും നിലനിർത്തി പോരുന്നതായാണ് സർവ്വേ കണ്ടെത്തിയത്.
ആരോഗ്യം മോശമായവരാണ് ഹസ്തദാനം ഒഴിവാക്കാൻ കൂടുതലും ശ്രമിക്കുന്നത്. പുരുഷന്മാരെക്കാൾ അധികം സ്ത്രീകളാണ് ഹസ്തദാനം ഒഴിവാക്കുന്നത്.
അയർലൻഡിലെ മൂന്നിലൊന്നു സ്ത്രീകളും ഹസ്തദാനം ഒഴിവാക്കുമ്പോൾ 18 ശതമാനം പുരുഷന്മാർ ഹസ്തദാനത്തിന് വിമുഖത കാണിക്കുന്നതായും കണ്ടെത്തി.
ഇതുപോലെ പകർച്ചവ്യാധിക്കു ശേഷം സ്ത്രീകൾ കൈകഴുകൽ വർധിപ്പിച്ചു. മുടങ്ങാതെ കൈകഴുകുന്ന ശീലം പകർച്ചവ്യാധിക്ക് മുമ്പ് 50 ശതമാനം സ്ത്രീകളിൽ ഉണ്ടായിരുന്നത് കോവിഡിനു ശേഷം 61 ശതമാനമായി ഉയർന്നു.
വളർത്തുമൃഗങ്ങളെ വാങ്ങലാണ് കോവിഡ് കാലത്തുണ്ടായ മറ്റൊരു മാറ്റം. കോവിഡ് ലോക്ക്ഡൗൺ കാലത്ത് ആറിലൊന്നോളം പേരും വളർത്തുമൃഗങ്ങളെ വാങ്ങി. ഇവരിൽ മൂന്നിൽ രണ്ട് ഓളം പേരും നായയെയും 30 ശതമാനം പേർ പൂച്ചയെയും ആണ് സ്വന്തമാക്കിയത്.
കോവിഡ് ലോക്ക്ഡൗൺ കാലത്ത് വീടുകളിൽ പങ്കാളിയുമായി താമസിച്ചിരുന്നവരിൽ നാലിലൊന്നിലേറെ പേരും അവരുടെ ബന്ധം ദൃഢമായതായും വ്യക്തമാക്കി. ഇക്കാലയളവിൽ മൂന്നിലൊന്നിലേറെ പേരും തങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമായിരുന്നുവെന്നും പറയുന്നു.
പകർച്ചവ്യാധി സമയത്ത് വീട്ടിൽ നിന്ന് ജോലി ചെയ്ത മൂന്നിൽ രണ്ടിലേറെ പേരും അവരുടെ ജോലി സംതൃപ്തി മെച്ചപ്പെട്ടതായും റിപ്പോർട്ട് തുടർന്നു പറയുന്നു.
സൗജന്യ ഓൺലൈൻ ട്യൂഷൻ ക്ലാസുകൾ സംഘടിപ്പിക്കുന്നു
ലണ്ടൻ: യുകെയിലെ പ്രമുഖ വിദ്യാഭ്യാസ സേവന ദാതാക്കളായ ട്യൂട്ടേഴ്സ് വാലിയും യുക്മയും സഹകരിച്ച് ജിസിഎസ്ഇ വിദ്യാർഥികൾക്കായി സൗജന്യ ഓൺലൈൻ ട്യൂഷൻ ക്ലാസുകൾ സംഘടിപ്പിക്കുന്നു.
ജിസിഎസ്ഇ പരീക്ഷകൾക്കായി ഒരുങ്ങുന്ന വിദ്യാർഥികൾക്ക് മാത്സ്, കെമിസ്ട്രി, ഇംഗ്ലീഷ് വിഷയങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്. ക്ലാസുകളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ രജിസ്റ്റർ ചെയ്യണം.
രജിസ്റ്റർ ചെയ്തവരെ തീയതിയും സമയവും അറിയിക്കും. സൗജന്യ ക്ലാസുകൾക്ക് പുറമേ, മണിക്കൂറിന് £10 മുതൽ ആരംഭിക്കുന്ന വിലയിൽ ക്ലാസുകളും ഉണ്ടെന്ന് സംഘാടകർ അറിയിച്ചു.
ലിങ്ക്: https://www.tutorsvalley.com/events/free-year-11-gcse-maths-exam-preparation-group-classes
യൂറോപ്പിൽ ടെസ്ലയ്ക്കു തിരിച്ചടി
ലണ്ടൻ: യൂറോപ്പിൽ യുഎസ് ഇലക്ട്രിക് വാഹന നിർമാതാക്കാളായ ടെസ്ലയ്ക്കു തിരിച്ചടി തുടരുന്നു. ഫെബ്രുവരിയിൽ യൂറോപ്പിൽ ടെസ്ലയുടെ വിപണി വിഹിതം ചുരുങ്ങി.
യൂറോപ്യൻ ഭൂഖണ്ഡത്തിൽ മൊത്തത്തിലുള്ള ഇലക്ട്രിക് വാഹന രജിസ്ട്രേഷനുകൾ വർധിച്ചപ്പോഴും പൂർണമായും ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ലയുടെ വിൽപ്പന തുടർച്ചയായ രണ്ടാം മാസവും കുറഞ്ഞു.
മത്സരം വളരുകയും യൂറോപ്യൻ സന്പദ്വ്യവസ്ഥയിലെ മാന്ദ്യം മൊത്തം കാർ വിൽപ്പനയെ ബാധിക്കുകയും ചെയ്യുന്പോൾ, ഇലോണ്‍ മസ്കിന്റെ ബാറ്ററി-ഇലക്ട്രിക് (ബിഇവി) ബ്രാൻഡ് ഈ വർഷം ഇതുവരെ യൂറോപ്പിൽ 49 ശതമാനത്തിൽ താഴെ കാറുകൾ വിറ്റഴിച്ചതായി യൂറോപ്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ (എസിഇഎ) കണക്കുകൾ വ്യക്തമാക്കുന്നു.
ഫെബ്രുവരിൽ ടെസ്ലയുടെ ആകെ വിപണി വിഹിതം 1.8 ശതമാനവും ബിഇവിയിൽ 10.3 ശതമാനവുമാണ്. 2024ൽ 2.8 ശതമാനവും ബിഇവിക്ക് 21.6 ശതമാനവുമായിരുന്നു. എസിഇഎയുടെ കണക്കനുസരിച്ച് ജനുവരി, ഫെബ്രുവരി മാസക്കാലയളവിൽ ടെസ്ലയുടെ പുതിയ രജിസ്ട്രേഷനുകൾ 19,046 ആയി കുറഞ്ഞു.
2024ൽ ഈ രണ്ടുമാസങ്ങളിൽ 37,000 കാറുകളുടെ വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ മാസം 16,888 കാറുകളാണ് വിറ്റത്. 2024ലിത് 28,000നു മുകളിലായിരുന്നു.
ടെസ്ലയുടെ പഴയതും ചെറുതുമായ മോഡലുകൾ ചൈനീസ്, യൂറോപ്യൻ കാറുകളിൽ നിന്നുള്ള പുതിയ മോഡലുകളുമായി ശക്തമായ മത്സരമാണ് നേരിടുന്നത്.
ഇവി വിൽപ്പന ഉയർന്നു
ജനുവരി, ഫെബ്രുവരി മാസത്തിനിടെ യൂറോപ്യൻ യൂണിയനിലെ മൊത്തത്തിലുള്ള ഇലക്ട്രിക് കാർ വിൽപ്പന 28.4 ശതമാനം വർധിച്ച് 2,55,489 യൂണിറ്റായി. യൂറോപ്യൻ യൂണിയനിൽ ഈ രണ്ടു മാസം ബാറ്ററി ഇലക്ട്രിക്കിന്റെ വിപണി വിഹിതം 15.2 ശതമാനത്തിലെത്തി.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11.5 ശതമാനമായിരുന്നു. ഫെബ്രുവരിയിൽ മൊത്തം പുതിയ കാർ വിൽപ്പന 3.4 ശതമാനം കുറഞ്ഞപ്പോൾ, ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന തുടർച്ചയായ രണ്ടാം മാസവും വർധിച്ച് 23.7 ശതമാനത്തിലെത്തി.
ഹൈബ്രിഡ് കാറുകളുടെ വിൽപ്പന 19 ശതമാനം ഉയർന്നു. വർഷത്തിലെ ആദ്യ രണ്ട് മാസങ്ങളിൽ ഹൈബ്രിഡ്-ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ പ്രധാനിയായി. 35.2 ശതമാനം വിപണി വിഹിതം നേടിയ ഹൈബ്രിഡ് 5,94,059 രജിസ്ട്രേഷനുകൾ നടത്തി.
ഫെബ്രുവരിയിൽ മൊത്തം പാസഞ്ചർ കാർ രജിസ്ട്രേഷനുകളുടെ 58.4 ശതമാനവും ബാറ്ററി-ഇലക്ട്രിക്, ഹൈബ്രിഡ് അല്ലെങ്കിൽ പ്ലഗ്-ഇൻ ഹൈബ്രിഡുകൾ വാഹനങ്ങളാണ് - ഒരു വർഷം മുന്‍പ് ഇത് 48.2 ശതമാനമായിരുന്നു.
അയർലൻഡിൽ ഭവന വില കുതിച്ചുയരുന്നു
ഡബ്ലിൻ: അയർലൻഡിൽ ഭവന വില കുതിച്ചുയരുന്നു. കഴിഞ്ഞ എട്ടുവർഷത്തിനിടയിലുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ. ഏറ്റവും പുതിയ ഡാഫ്റ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ലിംറിക്കിൽ 13.8, ഗാൽവേ 13.2, ഡബ്ലിൻ 12, കോർക്ക് ഒന്‍പത്, വാട്ടർഫോർഡ് 11.2 ശതമാനം എന്നിങ്ങനെയാണ് ഭവന വില വർധിച്ചത്. തലസ്ഥാന നഗരമായ ഡബ്ലിനിൽ വീടിന്റെ ശരാശരി വില 4,60,726 യൂറോയാണ്.
ഗവൺമെന്റ് ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഇനിയും വില ഉയരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പുതിയ വീടുകൾ വേണ്ടത്ര നിർമിക്കാത്തതാണ് പ്രതിസന്ധിക്കു കാരണം.
വിൽപനയ്ക്കായി വേണ്ടത്ര പഴയ വീടുകളും ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. ഈ മാസം ആദ്യം രാജ്യത്താകമാനം 9250 സെക്കൻഡ് ഹാൻഡ് വീടുകൾ മാത്രമാണ് വിൽപനയ്ക്ക് ഉണ്ടായിരുന്നത്. 2007ന് ശേഷമുള്ള ഏറ്റവും വലിയ കുറവാണിത്.
വില്പനയ്ക്ക് വന്ന സെക്കൻഡ് ഹാൻഡ് വീടുകളുടെ കാര്യത്തിൽ കഴിഞ്ഞവർഷം ഇതേ കാലയളവിനെക്കാൾ 17 ശതമാനത്തിന്റെ കുറവുണ്ടായി. ലഭ്യത കുറവ് മൂലം രാജ്യത്താകമാനം ചോദിക്കുന്ന വിലയെക്കാൾ ഉയർന്ന നിരക്കിൽ ആണ് വീട് വില്പന നടക്കുന്നത്.
തലസ്ഥാന നഗരമായ ഡബ്ലിനിൽ ചോദിക്കുന്ന വിലയെക്കാൾ ശരാശരി 10 ശതമാനത്തിലേറെ കൂട്ടിയാണ് വിൽപ്പന നടക്കുന്നത്. കഴിഞ്ഞ 15 വർഷമായി ഈ രീതി തുടർന്നുവരുന്നു.
അയർലൻഡിലെ മറ്റു പ്രധാന നഗരങ്ങളായ ലിംറിക്ക്, കോർക്ക്, ഗാൽവേ, വാട്ടർഫോർഡ് തുടങ്ങിയ ഇടങ്ങളിലെ സ്ഥിതിയും മറിച്ചല്ല. സാധാരണക്കാർക്ക് വീട് വാങ്ങുക എന്നത് ഏറെ ദുഷ്കരമായി മാറുകയാണ് അയർലൻഡിൽ.
ഇഫ്താർ സംഗമം സംഘടിപ്പിച്ച് കെഎംസിസി അയർലൻഡും ഐഒസി അയർലൻഡും
ഡബ്ലിൻ: കെഎംസിസി അയർലൻഡും ഐഒസി അയർലൻഡും സംയുക്തമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബ്ലാഞ്ചാർഡ്സ് ടൗൺ മൗണ്ട്യൂ യൂത്ത് ആൻഡ് കമ്യൂണിറ്റി സെന്ററിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ മുന്നൂറിലധികം പേർ പങ്കെടുത്തു.
മുഹമ്മദ് റയ്യാനിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച സംഗമത്തിന് കെഎംസിസി പ്രസിഡന്റ് ഫവാസ് മാടശേരി അധ്യക്ഷത വഹിച്ചു. കെഎംസിസി അയർലൻഡ് ജനറൽ സെക്രട്ടറി നജം പാലേരി സ്വാഗതം പറഞ്ഞു. അയർലൻഡ് ഇന്ത്യൻ എംബസി ഡപ്യൂട്ടി ഹെഡ് ഓഫ് മിഷൻ മുരുഗരാജ് ദാമോദരൻ ഇഫ്താർ ഉദ്ഘാടനം ചെയ്തു.
ഇസ്ലാമിക് റിലീഫ് അയർലൻഡിന്റെ ജനറൽ മാനേജർ യാസിർ യഹിയ, ഐഒസി അയർലൻഡ് പ്രസിഡന്റ് ലിങ്ക്വിൻസ്റ്റാർ മാത്യു, അയർലൻഡ് സർക്കാരിന്റെ അസിസ്റ്റന്റ് ചീഫ് വിപ് ഡപ്യൂട്ടി അമീരി ക്യൂരി ടി.ഡി, ഡബ്ലിൻ മിഡ്-വെസ്റ്റ് ടി.ഡി ഷെയ്ൻ മൊയ്നിഹാൻ, ക്രാന്തി പ്രതിനിധി അജയ് ഷാജി എന്നിവർ പങ്കെടുത്തു.
കെഎംസിസി അയർലൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഷെയിൻ മോയ്നിഹാൻ പ്രകാശനം ചെയ്തു. സാൻജോ മുളവരിക്കൽ, രാജൻ ദേവസി, ജോജി എബ്രഹാം, സിറാജ് സൈദി, ബാബുലാൽ യാദവ്, സി.കെ. ഫമീർ, യംഗ് ഫൈൻ ഗെയിൽ നാഷണൽ സെക്രട്ടറി കുരുവിള ജോർജ് എന്നിവരും മറ്റ് പ്രമുഖ ഇന്ത്യൻ സമൂഹ പ്രതിനിധികളും പ്രസംഗിച്ചു.
കെഎംസിസി അയർലൻഡ് എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് ജസൽ നന്ദി പറഞ്ഞു.
അയർലൻഡിൽ അന്തരിച്ച ഫാ. ഡെർമറ്റ് ലെയ്കോക്കിന്റെ പൊതുദർശനം ബുധനാഴ്ച
ഡബ്ലിൻ: അയർലൻഡിൽ അന്തരിച്ച ബ്ലാക്റോക്ക് മുൻവികാരി ഫാ. ഡെർമറ്റ് ലെയ്കോക്കിന്റെ പൊതുദർശനം ബുധനാഴ്ച ബ്ലാക്റോക്ക് ഗാർഡിയൻ ഏയ്ജൽസ് ദേവാലയത്തിൽ നടക്കും. സീറോമലബാർ കമ്യൂണിറ്റിക്കു രാത്രി എട്ട് മുതൽ 9.30 വരെ പൊതുദർശനത്തിനുള്ള അവസരമുണ്ടാകും.
സീറോമലബാർ സഭ വൈദികർ ഒപ്പീസും മറ്റു പ്രാർഥനാ ശുശ്രൂഷകളും നടത്തും. തിരുകർമങ്ങൾക്ക് സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ മുഖ്യകാർമികത്വം വഹിക്കും.
വ്യാഴാഴ്ച രാവിലെ പത്തിന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ബ്ലാക്റോക്കിലെ സീറോമലബാർ സഭാ സമൂഹവുമായി ഏറെ അടുപ്പം പുലർത്തിവന്ന വൈദികനായിരുന്നു ഫാ. ഡെർമറ്റ്.
കമ്യൂണിറ്റിയെ പിന്തുണച്ച വൈദികശ്രേഷ്ഠന്റെ വിയോഗം സഭയ്ക്ക് തീരാനഷ്ടമാണ്. ഗാർഡിയൻ എയ്ജ്ൽസ് പള്ളിയിൽ മലയാളം കുർബാനയ്ക്ക് സൗകര്യം ഒരുക്കി നൽകിയതും വേദപാഠം പഠിപ്പിക്കുന്നതിന് സെന്റർ അനുവദിച്ച് നൽകിയതും ഫാ. ഡെർമറ്റായിരുന്നു.
മലയാളി സമൂഹത്തോട് ഒരുപാട് കരുണയോടെയും സ്നേഹവാത്സല്യത്തടെയും പെരുമാറിയ ഫാ. ഡെർമറ്റ് ലെയ്കോക്കിന്റെ വിടവാങ്ങൽ കർമങ്ങളിൽ ഇടവക ജനം എല്ലാവരും പങ്കെടുക്കണമെന്ന് വികാരി ഫാ. ബൈജു ഡേവിസ് കണ്ണംപള്ളി അഭ്യർഥിച്ചു.
ഫാ. ഡെർമറ്റ് ലെയ്കോക്കിന്റെ വിയോഗത്തിൽ ട്രസ്റ്റിമാരായ സന്തോഷ് ജോൺ, മെൽബിൻ സ്കറിയ, സെക്രട്ടറിമാരായ റോഹൻ റോയ്, സിനു മാത്യു എന്നിവർ അനുശോചനം രേഖപ്പെടുത്തി.
യുകെയിൽ കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഓഗസ്റ്റിൽ
ലണ്ടൻ: കാദോഷ് മരിയൻ മിനിസ്ട്രീസ് യുകെയിൽ സംഘടിപ്പിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാനം മരിയൻ തീർഥാടന കേന്ദ്രങ്ങളായ വാത്സിംഗ്ഹാമിൽ ഓഗസ്റ്റ് രണ്ട് മുതൽ നാല് വരെയും എയ്ൽസ്ഫോർഡിൽ ഓഗസ്റ്റ് ആറ്, ഏഴ് തീയതികളിലും നടക്കും.
ഇരുധ്യാനങ്ങളിലും കണ്ണൂർ ലത്തീൻ രൂപതയുടെ അധ്യക്ഷൻ ബിഷപ് മാർ ഡോ. അലക്സ് വടക്കുംതലയും കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമായ റവ. ഡോ. ജോസഫ് വലിയവീട്ടിലും നേതൃത്വം നൽകും.
യുകെ റോമൻ കത്തോലിക്കാ പള്ളിയുടെ ചാപ്ലിൻ ഫാ. വിംഗ്സ്റ്റൺ വാവച്ചൻ, ബ്ര. തോമസ് ജോർജ് (കാദോഷ് മരിയൻ മിനിസ്ട്രീസ്) എന്നിവരും ശുശ്രൂഷകൾ നയിക്കും.
രാവിലെ എട്ടിന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രൂഷ സമാപിക്കും.
ധ്യാനത്തിൽ പങ്കുചേരുവാൻ ഏവരെയും ക്ഷണിക്കുന്നതായി കാദോഷ് മരിയൻ മിനിസ്ട്രീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 077707 30769 , 074598 73176.
യുക്മ വെയില്‍സ് റീജിണല്‍ പൊതുയോഗം ശനിയാഴ്ച
ന്യൂപോര്‍ട്ട്: യൂണിയന് ഓഫ് യുകെ മലയാളി അസോസിയേഷന്‍സ്(യുക്മ) വെയില്‍സ് റീജിണല്‍ പൊതുയോഗം ശനിയാഴ്ച ന്യൂപോര്‍ട്ടില്‍ ചേരുന്നു.
യുക്മ ദേശീയ ഭരണസമിതിയിലേക്ക് ഫെബ്രുവരി 22ന് നടന്ന തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന ആദ്യ നാഷണല്‍ എക്സിക്യൂട്ടീവ് യോഗമാണ് വെയില്‍സ് ഉള്‍പ്പെടെയുള്ള റീജിണുകളില് പുതിയ ഭരണസമിതി രൂപീകരിച്ച് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്.
റീജിണല്‍ കമ്മറ്റിയിലെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഈ പൊതുയോഗത്തോട് അനുബന്ധിച്ച് ഉണ്ടാവും. പുതിയ നേതൃത്വത്തിന്റെ രൂപീകരണം വെയില്‍സ് മേഖലയില്‍ യുക്മ പ്രവര്‍ത്തനങ്ങളെ വീണ്ടും ശക്തിപ്പെടുത്തും എന്ന പ്രതീക്ഷയാണ് എല്ലാവരും പങ്കുവയ്ക്കുന്നത്.
പുതിയ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍, വെയില്‍സ് റീജിണിലെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാനും മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്ന വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യാനും ഒരുങ്ങുകയാണ്.
പുതിയ കമ്മിറ്റി രൂപീകരണത്തോടൊപ്പം, ഈ മേഖലയില്‍ യുക്മ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളും ഈ പൊതുയോഗത്തില്‍ അവതരിപ്പിക്കും. ഈ വര്‍ഷം മുതല്‍ സ്ഥിരമായി റീജിണല്‍ കായിക മത്സരങ്ങളും കലാമേളയും സംഘടിപ്പിക്കും.
കായിക മത്സരങ്ങള്‍ വെയില്‍സ് മേഖലയില്‍ സംഘടനകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും വളര്‍ത്തുന്നതിനും വഴിയൊരുക്കും. ഈ പൊതുയോഗത്തില്‍ പങ്കെടുത്ത് പുതിയ ആശയങ്ങള്‍ പങ്കുവയ്ക്കാനും പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്യാനുമുള്ള അവസരമാണ് അംഗഅസോസിയേഷനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് ലഭ്യമാവുന്നത്.
യുക്മയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ജനറല്‍ കൗണ്‍സില്‍ ലിസ്റ്റില്‍ വെയില്‍സ് റീജിണല്‍ നിന്നുമുള്ള അസോസിയേഷനിലെ പ്രതിനിധികള്‍ക്കും യോഗനടപടികള്‍ നിയന്ത്രിക്കുന്നതിന് ദേശീയ ഭരണസമിതി ചുമതലപ്പെടുത്തിയിട്ടുള്ളവര്ക്കുമാണ് പൊതുയോഗത്തില്‍ പങ്കെടുക്കാനാവുന്നത്.
യുക്മ ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ജോ. ട്രഷറര്‍ പീറ്റര്‍ താണോലില്‍ എന്നിവരോടൊപ്പം വെയില്‍സ് റീജിയന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള മുന്‍ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയും പൊതുയോഗത്തില്‍ പങ്കെടുക്കും.
നോര്‍ക്ക ട്രിപ്പിള്‍ വിൻ, ജര്‍മനിയിൽ 250 നഴ്സിംഗ് ഒഴിവുകള്‍
തിരുവനന്തപുരം: കേരളത്തില്‍ നിന്നു ജര്‍മനിയിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമനിയിലെ ആശുപത്രികളിലേക്കാണ് നിയമനം.
ഉദ്യോഗാര്‍ഥികൾ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ മുഖേന ഏപ്രില്‍ ആറിനകം അപേക്ഷിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു. ബിഎസ്സി, ജനറൽ നഴ്സിംഗ് എന്നിവയാണ് അടിസ്ഥാന യോഗ്യത.
ബിഎസ്സി, പോസ്റ്റ് ബേസിക് ബിഎസ്സി യോഗ്യതയുളളവര്‍ക്ക് തൊഴിൽ പരിചയം ആവശ്യമില്ല. ജനറൽ നഴ്സിംഗ് പാസായവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. ഉയർന്ന പ്രായപരിധി 2025 മേയ് 31ന് 38 വയസ്.
കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേർഡ് നഴ്സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയുമാണ്. പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർഥികൾക്ക് ജർമൻ ഭാഷാ പരിജ്ഞാനം നിര്‍ബന്ധമില്ല.
എന്നാല്‍ ഇതിനോടകം ജര്‍മൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 0471 2770577, 536, 540, 544 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
നീനയിൽ വി. ഔസേപ്പിതാവിന്റെ തിരുനാൾ ആഘോഷിച്ചു
ഡബ്ലിൻ: സാർവത്രിക സഭയുടെയും തൊഴിലാളികളുടെയും മധ്യസ്ഥനായ വി. ഔസേപ്പിതാവിന്റെ മരണത്തിരുന്നാൾ നീന സെന്റ് ജോൺസ് ദ ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ ഭക്തിസാന്ദ്രമായി കൊണ്ടാടി.
ഉച്ചയ്ക്ക് ഒന്നിന് കുരിശിന്റെ വഴിയോടെ ആരംഭിച്ച് തുടർന്ന് നൊവേന, ആഘോഷപൂർവമായ തിരുനാൾ കുർബാന, ഊട്ടു നേർച്ച എന്നിവയോടെ തിരുനാൾ കർമങ്ങൾ അവസാനിച്ചു.
നീനാ ഇടവകയിലെ വൈദികരായ ഫാ. റെക്സൻ ചുള്ളിക്കൽ, ഫാ. ജോഫിൻ ജോസ് എന്നിവരുടെ കാർമികത്വത്തിലാണ് തിരുനാൾ കർമങ്ങൾ നടന്നത്.
ഔസേപ്പിതാവിന്റെ തിരുനാളിൽ പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്ഥതയാൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ദേവാലയത്തിലെത്തി.
സെന്റ് പാട്രിക്സ് പരേഡിൽ മികച്ച പ്രകടനവുമായി ടുള്ളമോർ ഇന്ത്യൻ അസോസിയേഷൻ
ഡബ്ലിൻ: ടുള്ളമോറിൽ നടന്ന സെന്റ് പാട്രിക്സ് പരേഡിൽ ഇരട്ട അവാർഡ് നേടി മികച്ച പ്രകടനവുമായി ടുള്ളമോർ ഇന്ത്യൻ അസോസിയേഷൻ. പ്യൂപ്പിള്‍ ചോയ്സ് വിഭാഗത്തിലും മികച്ച എന്റർടൈനിംഗ് വിഭാഗത്തിലുമാണ് അസോസിയേഷൻ ഇരട്ട അവാർഡിനർഹമായത്.
ഗുജറാത്തി ഡാൻസ്, ഭരതനാട്യം, സിനിമാറ്റിക് ഡാൻസ്, ദഫ് മുട്ട് തുടങ്ങിയവ പരേഡിനെ വ്യത്യസ്തമാക്കി. നൂറുകണക്കിന് പേർ പരേഡ് വീക്ഷിക്കാൻ എത്തി.
അബിൻ ജോസഫ്, സോണി ചെറിയാൻ, ടിറ്റോ ജോസഫ്, ജോബിൻസ് ജോസഫ്, ബെന്നി ബേബി, രശ്മി ബാബു, അഞ്ജു തോമസ് തുടങ്ങിയവർ അസോസിയേഷൻ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രാർഥനകൾക്കു നന്ദിപറഞ്ഞ് മാർപാപ്പ ആശുപത്രി വിട്ടു
വത്തിക്കാൻ സിറ്റി: ശ്വാസകോശ രോഗത്തെത്തുടർന്നു ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ 38 ദിവസത്തിനുശേഷം ആശുപത്രി വിട്ടു. പ്രാദേശികസമയം ഞായറാഴ്ച ഉച്ചയ്ക്കു 12ന് വത്തിക്കാനിലേക്ക് മടങ്ങുന്നതിനുമുന്പ് റോമിലെ ജെമെല്ലി ആശുപതിയുടെ അഞ്ചാം നിലയുടെ ബാൽക്കണിയിൽ വീൽചെയറിൽ ഇരുന്നുകൊണ്ട് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു.
വീൽചെയറിൽ ജനാലയ്ക്കരികിലെത്തിയപ്പോഴേക്കും "വിവ ഇൽ പാപ്പ' "പാപ്പ ഫ്രഞ്ചെസ്കോ' വിളികളും കരഘോഷങ്ങളും കൊണ്ട് ആശുപത്രി പരിസരം ശബ്ദമുഖരിതമായിരുന്നു. തന്നെ കാണാന്‍ ആശുപത്രി പരിസരത്ത് കൈകളിൽ പൂക്കളും, "വെൽക്കം ഹോം' എന്നെഴുതിയ ബാനറുകളുമായി കാത്തുനിന്ന വിശ്വാസികള്‍ക്കു നേരേ കൈ വീശി അഭിവാദ്യം ചെയ്ത മാര്‍പാപ്പ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്നും നിങ്ങളുടെ പ്രാർഥനയ്ക്ക് ഒത്തിരി നന്ദിയെന്നും പ്രതികരിച്ചു. തുടർന്ന് എല്ലാവരെയും ആശീർവദിച്ചു.
ഡിസ്ചാർജാകുന്നതിനുമുന്പ് ജെമെല്ലി ആശുപത്രി അധികൃതരുമായും തന്നെ ചികിത്സിച്ച ഡോക്ടർമാരുമായും മെഡിക്കൽ ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തിയ മാർപാപ്പ എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി പറഞ്ഞു. രോഗമുക്തനായി വത്തിക്കാനിലേക്കു മടങ്ങിയ മാർപാപ്പയുടെ വാഹനവ്യൂഹം കടന്നുപോകുന്പോൾ പൂക്കളുമായി നൂറുകണക്കിനു പേരാണ് തടിച്ചുകൂടി അഭിവാദ്യമർപ്പിച്ചത്.
അതേസമയം വത്തിക്കാനിലേക്കുള്ള മടക്കയാത്രയിൽ ഫ്രാൻസിസ് മാർപാപ്പ റോമിലെ മേരി മേജർ ബസിലിക്കയിൽ എത്തുകയും പരിശുദ്ധ കന്യകാമാതാവിന്റെ തിരുസ്വരൂപത്തിനു മുന്പിൽ സമർപ്പിക്കാൻ കർദിനാൾ റോലാൻദാസ് മക്രിക്കാസിനു പൂക്കൾ നൽകുകയും ചെയ്തു.
ശ്വാസനാള വീക്കത്തെത്തുടർന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബ്ലാക്റോക്ക് വികാരിയായിരുന്ന ഫാ. ഡിർമിറ്റ് ലെക്കോക് അന്തരിച്ചു
ഡബ്ലിൻ: മലയാളി സമൂഹവുമായി ഏറെ അടുത്ത ബന്ധം പുലർത്തിപ്പോന്ന ബ്ലാക്റോക്ക് ചർച്ച് ഓഫ് ദ ഗാർഡിയൻ എയ്ജ്ൽസ് വികാരിയായിരുന്ന ഫാ. ഡിർമിറ്റ് ലെക്കോക് അന്തരിച്ചു.
ഇദ്ദേഹം വികാരിയായിരുന്ന കാലത്താണ് ഗാർഡിയൻ എയ്ജ്ൽസ് ദേവാലയത്തിൽ സീറോമലബാർ സഭയുടെ മലയാളം കുർബാന ആരംഭിച്ചത്.
തുടർന്നങ്ങോട്ട് സീറോമലബാർ സഭയുടെ ദേവാലയത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും സഹായ സഹകരണവുമായി ഫാ. ഡിർമിറ്റ് മുൻപന്തിയിലുണ്ടായിരുന്നു.
ഡബ്ലിൻ ബ്ലാക്റോക്ക് മേഖലയിൽ സീറോമലബാർ സഭയുടെ വളർച്ചയ്ക്ക് ഇദ്ദേഹം നൽകിയ സംഭാവനകൾ ഏറെ വിലപ്പെട്ടതാണ്.
മലയാളി സമൂഹത്തിനും സീറോമലബാർ സഭയ്ക്കും ഫാ. ഡെർമിറ്റിന്റെ വിയോഗം തീരാ നഷ്ടമാണെന്ന് സീറോമലബാർ സഭ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ പറഞ്ഞു.
ഫാ. ഡെർമിറ്റ് ലീകോക്കിന്റെ മരണത്തിൽ ഇദ്ദേഹം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സീറോമലബാർ സഭ ബ്ലാക്റോക്ക് ദേവാലയ വികാരി ബൈജു ഡേവിസ് കണ്ണംപള്ളിയും അനുശോചനം രേഖപ്പെടുത്തി.
ലോക ഹാപ്പിനെസ് റിപ്പോർട്ട്: ഫിന്‍ലന്‍ഡ് വീണ്ടും ഒന്നാമത്
ഹെല്‍സിങ്കി: ലോകത്തിലെ ഏറ്റവും സന്തുഷ്ടരാജ്യമായി വീണ്ടും ഫിന്‍ലന്‍ഡിനെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായ എട്ടാം തവണയാണ് ഫിന്‍ലന്‍ഡ് ഈ നേട്ടം സ്വന്തമാക്കുന്നത്.
ആദ്യത്തെ അഞ്ചുരാജ്യങ്ങളില്‍ ഫിന്‍ലന്‍ഡിനൊപ്പം ഡെന്മാര്ക്ക്, ഐസ്ലന്ഡ്, സ്വീഡന്, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളുമുണ്ട്.
ജര്‍മനിയുടെ സ്ഥാനം 22-ാമതാണ്. പട്ടികയില്‍ ഇന്ത്യ 118-ാം സ്ഥാനത്താണ്. നേപ്പാള്‍ 92-ാം സ്ഥാനവും ചൈന 68-ാം സ്ഥാനവും പാക്കിസ്ഥാന് 109-ാം സ്ഥാനവും സ്വന്തമാക്കി.
യുകെയും യുഎസും മുന്‍വര്‍ഷത്തേക്കാള്‍ പിന്നിലായി. 24-ാം സ്ഥാനമാണ് ഇക്കുറി അമേരിക്കയ്ക്ക് ലോക ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ലഭിച്ചത്. യുകെ 23-ാം സ്ഥാനവും സ്വന്തമാക്കി.
ചരിത്രത്തിലാദ്യമായി കോസ്റ്ററിക്കയും മെക്സിക്കോയും പട്ടികയിലെ ആദ്യപത്തില്‍ ഇടംപിടിച്ചു. കോസ്റ്ററിക്ക ആറാം സ്ഥാനവും മെക്സിക്കോ പത്താം സ്ഥാനവുമാണ് സ്വന്തമാക്കിയത്.
ഹീത്രുവിൽ വിമാന സർവീസ് പുനരാരംഭിച്ചു
ലണ്ടൻ: വൈദ്യുതി സബ്സ്റ്റേഷനിൽ തീപിടിത്തം ഉണ്ടായതിനെത്തുടർന്ന് അടച്ചിട്ട ലണ്ടനിലെ ഹീത്രു വിമാനത്താവളം തുറന്നു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചശേഷമുള്ള ആദ്യവിമാനം ലാന്‍ഡ് ചെയ്തു.
ലണ്ടനില്‍ ഹെയ്സിലുള്ള നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെത്തുടര്ന്നാണു വിമാനത്താവളം അടച്ചിട്ടത്. ഹീത്രുവിൽനിന്നു പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ 1351 വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു.
യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ഒരു ദിവസം നിലച്ചതു മൂലം 2.91 ലക്ഷം യാത്രക്കാർ വിഷമവൃത്തത്തിലായി. ഹീത്രുവിലേക്കു വൈദ്യുതി എത്തുന്ന സബ്സ്റ്റേഷനിൽ വ്യാഴാഴ്ച അർധരാത്രിയാണു തീപിടിത്തമുണ്ടായത്.
വൈദ്യുതി നിലച്ചതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനവും നിലയ്ക്കുകയായിരുന്നു.
അയർലൻഡിൽ "ഹിഗ്വിറ്റാ' നാടക ക്യാമ്പ്
ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ "മലയാളം' സംഘടിപ്പിക്കുന്ന ഐ മണ്ഡല പ്രൊഡക്ഷൻസിന്റെ "ഹിഗ്വിറ്റ' എന്ന നാടകത്തിലേക്കു വേണ്ട അഭിനേതാക്കളെ തെരഞ്ഞെടുക്കാനുള്ള ക്യാമ്പ് ശനി, ഞായർ ദിവസങ്ങളിൽ (മാർച്ച് 22, 23) താലയിലെ ടൈമൺ ബൗൺ കമ്യൂണിറ്റി സെന്ററിൽ നടക്കും.
രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെയുള്ള ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെപ്പറയുന്ന ഇമെയിലിലോ, നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. പ്രശസ്ത കഥാകാരൻ എൻ.എസ്. മാധവന്റെ ഹിഗ്വിറ്റ എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്കാരമാണ് ഇത്.
ഡബ്ലിനിൽ എത്തിച്ചേർന്ന പ്രശസ്ത നാടക പ്രവർത്തകനും സംവിധായകനുമായ ശശിധരൻ നടുവിലിനു സ്വീകരണം നൽകി. ഇദ്ദേഹമാണ് അഭിനേതാക്കളെ പരിശീലിപ്പിച്ച് നാടകം അരങ്ങിലെത്തിക്കുന്നത്.
മേയ് മൂന്നിന് വൈകുന്നേരം ആറിന് താലയിലെ ബാസ്കറ്റ്ബോൾ അരീനയിലാണ് നാടകം അവതരിപ്പിക്കുന്നത്. നാടകത്തിന്റെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം ഞായറാഴ്ച (മാർച്ച് 23) വൈകുന്നേരം ഏഴിന് താലായിലെ സയന്റോളജി ഹാളിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്:
[email protected], 08774 36038, 08705 73885, 08716 07720.
മാഞ്ചസ്റ്ററിൽ നിന്നും ഇരുപത് രാജ്യങ്ങളിലേക്ക് സാഹസിക കാർ യാത്രയുമായി മലയാളികൾ
ലണ്ടൻ: മാഞ്ചസ്റ്ററിലെ ക്രിസ്റ്റി കാൻസർ ആശുപത്രിയുടെ ധനശേഖരണാർഥം സാഹസിക കാർ യാത്രയ്ക്ക് തയാറെടുക്കുകയാണ് നാലംഗ മലയാളി സംഘം. ഏപ്രിൽ 14ന് എയർപോർട്ടിന് സമീപത്തെ മോസ് നൂക്ക് ഇന്ത്യൻ റസ്റ്ററന്റ് പരിസരത്ത് നിന്ന് യാത്രയ്ക്ക് തുടക്കമാകും.
സാബു ചാക്കോ, ഷോയി ചെറിയാൻ, റെജി തോമസ്, ബിജു പി.മാണി എന്നിവരാണ് സംഘത്തിലുള്ളത്. 14ന് രാവിലെ 11നും 12നും ഇടയിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖർ എത്തിച്ചേരും. ജെൻ കെന്റ് (കമ്യൂണിറ്റി ഫണ്ട് റെയ്സിംഗ് ഓഫിസർ, ദ ക്രിസ്റ്റി ചാരിറ്റി), യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവരോടൊപ്പം വിവിധ മലയാളി അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും ഫ്ളാഗ് ഓഫിൽ പങ്കെടുക്കും.
വർഷങ്ങളായുള്ള തയാറെടുപ്പുകൾക്ക് ശേഷമാണ് യാത്ര. 14ന് ആരംഭിക്കുന്ന സാഹസിക യാത്ര സൂര്യനസ്തമിക്കാത്ത ഗ്രേറ്റ് ബ്രിട്ടന്റെ മണ്ണിലെ മാഞ്ചസ്റ്ററിൽ നിന്നും ഫ്രാൻസ്, ബെൽജിയം, ജർമനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ക്രൊയേഷ്യ, ഹംഗറി, ബോസ്നിയ, മോണ്ടനോഗ്രോ, സെർബിയ, റൊമാനിയ, തുർക്കി, ജോർജിയ, റഷ്യ, കസഖ്സ്ഥാൻ, ചൈന എന്നിവിടങ്ങളിലൂടെ നേപ്പാൾ വഴി കേരളത്തിലെത്തും.
ഏകദേശം 60 ദിവസങ്ങൾ കൊണ്ട് രണ്ട് ഭൂഖണ്ഡങ്ങളും 20 രാജ്യങ്ങളും സഞ്ചരിച്ചാണ് സംഘം കേരളത്തിലെത്തുന്നത്. കേരളത്തിൽ നിന്നും ഓഗസ്റ്റ് 20ന്ഇ തേ റൂട്ടിലൂടെ തിരികെ മാഞ്ചസ്റ്ററിൽ എത്തിച്ചേരുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
യാത്രയിലൂടെ അനേകം രാജ്യങ്ങൾ കാണുവാനും അവരുടെ സംസ്കാരവും പൈതൃകവും മനസ്സിലാക്കുവാനും സാധിക്കും എന്നുള്ള ഒരു വലിയ ആത്മവിശ്വാസമാണ് യാത്രികരായ നാലു പേരെയും ഈ സാഹസിക യാത്രയ്ക്ക് പ്രചോദനമാകുന്ന മറ്റൊരു കാരണം.
അതേസമയം അനേകായിരം കാൻസർ രോഗികൾക്ക് താങ്ങും തണലും അഭയവുമായ മാഞ്ചസ്റ്ററിലെ കാൻസർ ചികിത്സാ കേന്ദ്രമായ ക്രിസ്റ്റി ആശുപത്രിയിലേക്കുള്ള ധനശേഖരണവും യാത്രയുടെ പ്രധാന ലക്ഷ്യമാണ്.
പി ജയചന്ദ്രന് ശ്രദ്ധാഞ്ജലി; "ഭാവഗീതം’ ഫ്ലാഷ് മ്യൂസിക്കൽ നൈറ്റ് സംഗീതാദരവായി
പൂൾ: മലയാളികളുടെ പ്രിയ ഗായകൻ പി.ജയചന്ദ്രന് മഴവിൽ സംഗീതം "ഭാവഗീതം’ ഫ്ളാഷ് മ്യൂസിക്കൽ നൈറ്റ് നടത്തി സംഗീതാദരവ് നൽകി. വിവിധ ഭാഷകളിലായി പതിനാറായിരത്തിൽപരം ഗാനങ്ങൾ ആലപിച്ച അദ്ദേഹത്തിന് യുകെയിലെ ആരാധകരും സംഗീത പ്രേമികളും ഒത്തുചേർന്നാണ് സംഗീതാർച്ചന അർപ്പിച്ചത്. പൂളിലാണ് പരിപാടി സംഘടിപ്പിച്ചത്.
വൈകുന്നേരം 6.30ന് ആരംഭിച്ച പരിപാടി രാത്രി 11 വരെ നീണ്ടുനിന്നു. കലാഭവൻ ബിനു "നീലഗിരിയുടെ സഖികളെ’ എന്ന ഗാനം ആലപിച്ചതോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് മറ്റ് ഗായകരും ജയചന്ദ്രന്റെ ഗാനങ്ങൾ ആലപിച്ച് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
മഴവിൽ സംഗീതം സംഘടിപ്പിച്ച പരിപാടിയിൽ നൃത്തവും മിമിക്സ് പരേഡും ഉൾപ്പെടെ മറ്റു പല കലാപരിപാടികളും അരങ്ങേറി. ഇതര സംസ്ഥാനങ്ങളിലെ ഗായകർ വിവിധ ഭാഷകളിലുള്ള അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ചു.
മഴവിൽ സംഗീതം എല്ലാ വർഷവും സംഘടിപ്പിക്കുന്ന സംഗീതപരിപാടിയുടെ ടീസർ ഈ പരിപാടിയിൽ പ്രദർശിപ്പിച്ചു. ജൂൺ 14നാണ് അടുത്ത പരിപാടി സംഘടിപ്പിക്കുന്നത്. ഗ്രേസ് മെലോഡീസിന്റെ ഉണ്ണികൃഷ്ണന് ഭാവഗീതം പുരസ്കാരം നൽകി. മുഖ്യ കോഓർഡിനേറ്റർ അനീഷ് ജോർജാണ് പുരസ്കാരം സമ്മാനിച്ചത്.
ഗ്രേസ് മെലഡീസ് ഹാംപ്ഷെർ ഒരുക്കിയ എൽഇഡി ലൈറ്റ്, സൗണ്ട് സിസ്റ്റം പരിപാടിയെ ആകർഷകമാക്കി. മഴവിൽ സംഗീതത്തിനുവേണ്ടി അനീഷ് ജോർജ് നന്ദി പ്രകാശിപ്പിച്ചതോടെ പരിപാടികൾ അവസാനിച്ചു.
സബ് സ്റ്റേഷനിലെ തീപിടിത്തം; ആയിരത്തിലധികം വിമാന സർവീസുകളെ ബാധിച്ചതായി റിപ്പോർട്ട്
ലണ്ടൻ: തീപിടിത്തമുണ്ടായതിനെ തുടർന്ന് ഹീത്രു വിമാനത്താവളം അടച്ചത് ആയിരത്തിലധികം വിമാന സര്‍വീസുകളെ ബാധിച്ചുവെന്ന് വിലയിരുത്തല്‍. എയർഇന്ത്യയുടേത് ഉൾപ്പടെ 1,351 വിമാന സർവീസുകൾ റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തു.
ലണ്ടനിലെ ഹെല്ലിംഗ്ടണ് ബറോയിലെ ഹെയ്സിലുള്ള നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനിലായിരുന്നു തീപിടിത്തമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
സബ്സ്റ്റേഷനിലെ തീപ്പിടിത്തത്തെത്തുടർന്ന് 16,000-ത്തിലധികം വീടുകളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. 150-ലധികം ആളുകളെ ഒഴിപ്പിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വരും ദിവസങ്ങളില്‍ കാര്യമായ തടസങ്ങള്‍ പ്രതീക്ഷിക്കുന്നതായി വിമാനത്താവള അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
പ്രതിദിനം രണ്ട് ലക്ഷത്തോളം യാത്രികര്‍ ആശ്രയിക്കുന്ന ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് ഹീത്രു.
ജർമൻ സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ നിരോധിക്കുന്നു
ബെർലിൻ: ജർമനിയിലെ ബാഡൻ - വർട്ടൻബെർഗ് സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധിക്കാൻ ആലോചന. വിദ്യാർഥികളുടെ ഭാവിയെക്കരുതിയാണു നടപടിയെന്ന് സാംസ്കാരികവകുപ്പ് മന്ത്രി തെരേസാ ഷോപ്പർ പറഞ്ഞു.
മൊബൈൽ ഫോണിന്റെ ഉപയോഗം മാനസികാരോഗ്യത്തെയും പഠനശേഷിയയെും ബാധിക്കും. പ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണങ്ങളെന്നും മന്ത്രി വിശദീകരിച്ചു. ഇറ്റലി, ഫ്രാൻസ്, ഡെന്മാർക്ക് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തരം നിയന്ത്രണങ്ങളുണ്ട്.
ജർമനിയിൽ വിദ്യാഭ്യാസ നയം തീരുമാനിക്കുന്നത് സംസ്ഥാനങ്ങളാണ്. അതിനാൽ പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾക്കു വ്യത്യാസമുണ്ട്.
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യം മെച്ചപ്പെട്ടു
വത്തിക്കാൻ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നു വത്തിക്കാൻ. മെക്കാനിക്കൽ വെന്റിലേറ്റർ സംവിധാനം പൂർണമായി നിർത്തി.
ഉയർന്ന പ്രവാഹമുള്ള ഓക്സിജൻ തെറാപ്പിയുടെ അളവു കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും ഇത് ശ്വസന-ചലന പ്രക്രിയകളിൽ കൈവരിച്ച പുരോഗതി എടുത്തുകാണിക്കുന്നുവെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
അതേസമയം, വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ മാർപാപ്പ കാർമികത്വം വഹിക്കുമോയെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് വത്തിക്കാൻ അറിയിച്ചു. മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് ഇന്നലെ 33 ദിവസം പിന്നിട്ടു.
അനാരോഗ്യത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിസ് മാർപാപ്പ രാജിവയ്ക്കുമെന്ന അഭ്യൂഹം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ വീണ്ടും തള്ളി. മാർപാപ്പയുടെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്.
ചികിത്സയിൽ തുടരുന്പോഴും മാർപാപ്പ സഭാ ഭരണത്തിൽ സജീവമായി ഇടപെടുന്നുണ്ട്. യഥാസമയം നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു - കർദിനാൾ പാരോളിൻ വ്യക്തമാക്കി.
തനിക്കു ലഭിച്ച അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ ഫ്രീഡം മെഡൽ ഫ്രാൻസിസ് മാർപാപ്പ താൻ ആർച്ച്ബിഷപ്പായിരുന്ന അർജന്റീനയിലെ ബുവാനസ് ആരിസ് രൂപതയുടെ മെട്രോപൊളിറ്റൻ കത്തീഡ്രലിന് സമ്മാനിച്ചു.
ജനുവരിയിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനമൊഴിയുന്നതിനുമുമ്പ് പ്രഖ്യാപിച്ച ഉന്നത ബഹുമതി അമേരിക്കയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ കർദിനാൾ ക്രിസ്റ്റോഫ് പിയറിന് വൈറ്റ് ഹൗസ് കൈമാറിയിരുന്നു.
ഫ്രാന്‍സിസ് മാർപാപ്പ ലോകത്തിനു നല്കുന്ന നിരവധിയായ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകിയത്.
താലയിൽ സെന്റ് പാട്രിക്സ് ദിനാഘോഷം വർണാഭമായി
ഡബ്ലിൻ: താലയിൽ നടന്ന സെന്റ് പാട്രിക്സ് ദിനാഘോഷ പരിപാടി വർണാഭമായി. ഇതുമായി ബന്ധപ്പെട്ട് നടന്ന പരേഡ് വീക്ഷിക്കാൻ ആയിരങ്ങൾ എത്തി. ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താലയിൽ സെന്റ് പാട്രിക്സ് ഡേ പരേഡ് നടക്കുന്നത്.
സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ മേയർ ബേബി പെരേപ്പാടൻ സെന്റ് പാട്രിക്സ് ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. അയർലൻഡിൽ ആദ്യ മലയാളി മേയറായി തെരഞ്ഞെടുത്ത ബേബി പെരേപ്പാടന്റെ ശ്രമഫലമായാണ് മുടങ്ങിക്കിടന്ന പരേഡ് പുനരാരംഭിച്ചത്.
പരേഡിന് മുന്നോടിയായി താല സ്ക്വയറിൽ നിന്നും ടിയുഡി വരെ മാരത്തൺ സംഘടിപ്പിച്ചു. സെന്റ് പാട്രിക് ഡേ പരേഡിൽ മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.
സ്ട്രീറ്റ് ഗെയിംസ്, കഥകളി രൂപങ്ങൾ, തെയ്യം, ചെണ്ടമേളം, ബിനു ഉപേന്ദ്രന്റെ വെളിച്ചപ്പാട്, സെബിൻ പാലാട്ടിയുടെ തെയ്യക്കോലം, മറ്റ് കലാരൂപങ്ങൾ തുടങ്ങിയവ പരേഡിനെ വ്യത്യസ്തമാക്കി.
ഡബ്ലിയു എംഎഫ്, എംഐസി, മലയാളം തുടങ്ങിയ പ്രമുഖ സംഘടനകൾ താലയിൽ നടന്ന പരേഡിന്റെ ഭാഗമായി.
കബഡി ലോകകപ്പ്: വെയില്‍സ് ടീമില്‍ ഇടംപിടിച്ച് മലയാളികള്‍
ലണ്ടന്‍: ബര്‍മിംഗ്ഹാമില്‍ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ലോകകപ്പ് കബഡി മത്സരങ്ങളില്‍ വെയില്‍സ് പുരുഷ - വനിതാ ടീമുകളെ പ്രതിനിധീകരിച്ച് മലയാളികൾ. അഭിഷേക് അലക്സ് പുരുഷ ടീമിലു ജീവാ ജോണ്സന്, വോള്‍ഗാ സേവ്യര്‍, അമൃത എന്നിവര്‍ വനിതാ ടീമിലുമാണ് പങ്കെടുക്കുന്നത്.
ബിബിസി വര്‍ഷം തോറും നടത്തി വരുന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും സെലക്ഷന് ലഭിച്ചാണ് ഇവര്‍ വെയില്‍സ് ടീമിലെത്തിയത്. ഇംഗ്ലണ്ട്, വെയില്‍സ് ടീമുകളെ പരിശീലിപ്പിക്കുന്നത് കേരളത്തിലെ പ്രമുഖ താരമായ സാജു മാത്യുവാണ്.
വെയില്‍സ് പുരുഷ ടീമിലെ ഏക മലയാളി സാന്നിധ്യമാണ് യോര്‍ക് യൂണിവേഴ്സിറ്റി ഹള്‍ യോര്‍ക് മെഡിക്കല്‍ സ്കൂളിലെ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി കൂടിയായ അഭിഷേക് അലക്സ്. യുക്മ മുന്‍ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസിന്റെ മകനാണ് ഈ 23 വയസുകാരന്.
നോട്ടിംഗ്ഹാം റോയല്‍സ് താരങ്ങളായ ഇവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നത് ഡയറക്ടര്‍മാരായ സാജു മാത്യു, രാജു ജോര്‍ജ്, ജിത്തു ജോസ് എന്നിവരാണ്.
രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരങ്ങളില്‍ പുരുഷന്മാരുടെ ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ, സ്കോട്ലന്ഡ്, ഇറ്റലി, ഹേംകോംഗ് തുടങ്ങിയ കരുത്തരായ രാജ്യങ്ങളുടെ കൂടെയാണ് വെയില്‍സ് ടീം കളിക്കുന്നത്. രണ്ടാമത്തെ ഗ്രൂപ്പില്‍ ഇംഗ്ലണ്ട്, അമേരിക്ക, പോളണ്ട്, ഹംഗറി എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
ആദ്യ മത്സരത്തില്‍ സ്കോട്ലന്‍ഡിനോട് പരാജയപ്പെട്ടെങ്കിലും തുടര്‍ന്ന് നടന്ന മത്സരങ്ങളില്‍ ഇറ്റലിയേയും ഹോംകോംഗിനെയും തറപറ്റിച്ചു ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരിക്കുകയാണ് വെയില്‍സ് ടീം.
യു കെയിലെ വിവിധ ടീമുകളെ പ്രതിനിധീകരിക്കുന്ന മലയാളി താരങ്ങളെ യുക്മ പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍, സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗീസ് തുടങ്ങിയവര്‍ അഭിനന്ദിച്ചു.
വിവിധ ഷോകൾക്കായുള്ള ഓഡിഷൻ ഏപ്രിലിൽ
നോർവിച്ചിൽ: ഫ്ലവേഴ്സ് ചാനലിൽ നടന്നുവരുന്ന "ഇതു ഐറ്റം വേറെ', "സ്മാർട്ട് ഷോ", "ടോപ് സിംഗർ-5' എന്നീ കുടുംബ ഷോകളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർക്കായി വിവിധ പ്രായപരിധിയിലുള്ള മത്സരാർഥികളെ തെരഞ്ഞെടുക്കുവാനുള്ള ഓഡിഷൻ യുകെയിലെ രണ്ട് പ്രമുഖ നഗരങ്ങളിൽ വച്ച് നടക്കുന്നു.
ഏപ്രിൽ ഏഴിന് നോർവിച്ചിലും 12ന് നോട്ടിംഗ്ഹാമിലും വച്ചാണ് ഓഡിഷൻ നടക്കുന്നത്. പ്രസ്തുത ഓഡിഷൻ പരിപാടി യുക്മയുമായി ചേർന്നാണ് ഫ്ലവേഴ്സ് ടിവി സംഘടിപ്പിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച പ്രാരംഭ ചർച്ചകൾ യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായരും ഫ്ലവേഴ്സ് ടിവി മനേജിംഗ് ഡയറക്ടർ ശ്രീകണ്ഠൻ നായരും നാട്ടിൽ വച്ച് നടത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം കൂടിയ യുക്മ ദേശീയ സമിതി യോഗം ഇക്കാര്യം ചർച്ച ചെയ്ത് നോർവിച്ചിൽ വച്ചും നോട്ടിംഗ്ഹാമിൽ വച്ചും ഓഡിഷൻ നടത്തുവാൻ തീരുമാനമെടുത്തുവെന്ന് യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു.
ഓഡിഷനിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ തങ്ങളുടെ കഴിവുകൾ തെളിയിക്കുന്ന വീഡിയോ തയാറാക്കി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലേതെങ്കിലും ഒന്നിലേക്ക് അയച്ചു കൊടുക്കേണ്ടതാണ്. ഡിക്സ് ജോർജ്: 074033 12250, സ്മിതാ തോട്ടം: 07450 964670, റെയ്മോൾ നിധിരി: 07789 149473.
യുകെയിലെ മലയാളി കലാകാരൻമാർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് യുക്മ ദേശീയ സമിതി അഭ്യർഥിച്ചു. ഒഡീഷനിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള കലാകാരന്മാർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്:
https://docs.google.com/forms/d/1Nx8sy7Vbss3tJde1xjnNNr5mQl2ENW6aitBIaNJ_YfY/edit
ബ്ലാക്റോക്കിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ ആഘോഷിച്ചു
ഡബ്ലിൻ: ബ്ലാക്റോക്ക് ചർച്ച് ഓഫ് ദ ഗാർഡിയൻ എയ്ജൽസ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ ആഘോഷിച്ചു. ഇടവകയുടെ മധ്യസ്ഥനും കുടുംബങ്ങളുടെ കാവൽപിതാവുമായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിന്റെ ഭാഗമായി ദേവാലയത്തിൽ മാർച്ച് 16 മുതൽ വി. കുർബാന, നൊവേന എന്നിവ നടന്നു.
തിരുനാൾ ദിനത്തിൽ ആഘോഷമായ കുർബാന, ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച എന്നിവ നടന്നു. തിരുനാൾ അനുബന്ധിച്ചുള്ള വി. കുർബാനയ്ക്കും മറ്റു തിരുകർമ്മങ്ങൾക്കും വികാരി ഫാ. ബൈജു കണ്ണംപള്ളി, ഫാ. ജിൻസ് വാളിപ്ലാക്കൽ, ഫാ. പ്രിയേഷ് പുതുശേരി എന്നിവർ കാർമ്മികത്വം വഹിച്ചു.
തിരുനാൾ ദിവസം ജോസഫ് നാമധാരികൾ കാഴ്ചവയ്പ്പും നടത്തി. ട്രസ്റ്റിമാരായ സന്തോഷ് ജോൺ, മെൽബിൻ സ്കറിയ, സെക്രട്ടറിമാരായ റോഹൻ റോയ്, സിനു മാത്യു, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ തിരുനാൾ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.
ജര്‍മനിയിലെ ടെസ്ല കമ്പനിയില്‍ രോഗികളായ ജീവനക്കാർക്ക് വേതനം നൽകില്ലെന്ന് മസ്ക്
ബര്‍ലിന്‍: ടെസ്ല കാർ കമ്പനിയുടെ ബർലിനിലെ നിർമാണ കേന്ദ്രത്തിലെ രോഗികളായ ജീവനക്കാർക്ക് ശമ്പളം നൽകില്ലെന്ന ടെക് കോടീശ്വരൻ ഇലോൺ മസ്ക്കിന്റെ ഭീഷണി വിവാദമാകുന്നു. ടെസ്ലയുടെ യൂറോപ്പിലെ പ്രധാന ഫാക്ടറിയാണ് ബർലിനിലേത്.
രോഗാവധിയുടെ സർട്ടിഫിക്കറ്റ് സംബന്ധിച്ച് ജീവനക്കാരെ ചോദ്യം ചെയ്യുകയും വേതനം തടഞ്ഞുവച്ചുവെന്നുമാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ജർമനിയിലെ പ്രധാന ട്രേഡ് യൂണിയൻ രംഗത്ത് വന്നിട്ടുണ്ട്.
തൊഴിലാളികളോടുള്ള ടെസ്ലയുടെ സമീപനം തെറ്റും നിയമലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി ബർലിനിൽ പ്രതിഷേധവും ശക്തമാണ്. അതേസമയം രോഗികളായ ജീവനക്കാർക്ക് വേതനം നൽകില്ലെന്ന് ഭീഷണിപ്പെടുത്തി അയച്ച കത്തുകളിന്മേൽ ടെസ്ല മാനേജ്മെന്റ് പ്രതികരിച്ചിട്ടില്ല.
ശമ്പളം നൽകുന്നത് അടിയന്തരമായി നിർത്തണമെന്നും ഇതിനകം നൽകിയ വേതനം തിരിച്ചടയ്ക്കണമെന്നും ഭീഷണിപ്പെടുത്തി ഫാക്ടറി ജീവനക്കാർക്ക് കത്ത് നൽകിയിട്ടുണ്ട്. ബ്രാന്‍ഡന്‍ബര്‍ഗിലെ ടെസ്ള ഗിഗാഫാക്ടറിയില്‍, ജർമന്‍ തൊഴില്‍ നിയമം അനുശാസിക്കുന്നതിനപ്പുറം തങ്ങളുടെ രോഗങ്ങൾ തെളിയിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കമ്പനിയിലെ രോഗാവധിയിലുള്ള ജീവനക്കാർക്ക് കത്ത് അയച്ചതോടെ പ്രശ്നം ആളികത്തുകയാണ്.
ജീവനക്കാരുടെ രോഗാവധി സർട്ടിഫിക്കറ്റുകളിൽ കമ്പനിക്ക് സംശയമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് കത്തുകളെന്നാണ് റിപ്പോർട്ടുകൾ. ജോലി ചെയ്യാൻ ആകില്ലെന്ന് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിൽ കൃത്യമായ രോഗനിർണയനം നടത്തണമെന്നും അവരെ ചികിത്സിക്കുന്ന ഡോക്ടർമാരെ രോഗവിവരങ്ങളിൽ രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ജർമനിയിലെ ഓട്ടോ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ഐജി മെറ്റല്‍ ട്രേഡ് യൂണിയന് ഈ നീക്കത്തെ നിശിതമായി വിമര്‍ശിക്കുകയും അസ്വീകാര്യമായ സമീപനമാണ് മസ്ക്കിന്റേതെന്ന് ആരോപിക്കുകയും ചെയ്തു.
അതേസമയം ബ്രാന്‍ഡന്‍ബര്‍ഗിലെ ഗ്രുണ്ഹൈഡിലുള്ള ടെസ്ല പ്ലാന്റിലെ മാനേജര്‍മാര്‍ ജീവനക്കാർക്കിടയിൽ രോഗികളാകുന്നവരുടെ എണ്ണം കൂടുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിഇഒ ഇലോണ്‍ മസ്ക് ഈ സാഹചര്യം വ്യക്തിപരമായി ശ്രദ്ധിക്കുമെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ വർഷം രോഗബാധിതരായ തൊഴിലാളികളെ പരിശോധിക്കാന്‍ സൂപ്പര്‍വൈസര്‍മാരെ ജീവനക്കാരുടെ വീടുകളിലേക്ക് അയച്ചത് വിവാദമായിരുന്നു. രോഗാവധിയിലുള്ള ജീവനക്കാർക്ക് വേതനം നൽകണമെന്നതാണ് ജർമനിയിലെ തൊഴിൽ നിയമം.
ആറ് ആഴ്ചയിലേറെയായി രോഗബാധിതരായ തൊഴിലാളികൾ ഒഴികെ മറ്റ് രോഗികളായ ജീവനക്കാരുടെ ശമ്പളം തടഞ്ഞുവച്ചാൽ നിയമപരമായ പ്രശ്നങ്ങൾ ടെസ്ല നേരിടേണ്ടി വരുമെന്നാണ് വിവരം. യൂറോപ്പിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജർമനിയിലെ രോഗാവധിക്ക് ശമ്പളം ഉണ്ട്.
ജോലിക്ക് ഹാജരാകാത്തതിന്റെ നാലാം ദിവസമെങ്കിലും ഡോക്ടറുടെ സർട്ടിഫിക്കറ്റ് വാങ്ങുന്നത് പോലെ, ശമ്പളം ലഭിക്കുന്നതിന് തൊഴിലാളികള്‍ പാലിക്കേണ്ട മറ്റ് ചില മാനദണ്ഡങ്ങളുണ്ട്. (തൊഴില്‍ കരാറില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍, തൊഴിലുടമകള്‍ക്ക് ഒരു രോഗാവധി സർട്ടിഫിക്കറ്റ് ഉടന്‍ ആവശ്യമായി വന്നേക്കാം).
അതേസമയം ജർമനിയിലും യൂറോപ്പിലുടനീളമുള്ള വില്‍പ്പനയില്‍ ടെസ്ല ബ്രാന്‍ഡ് വന്‍ ഇടിവ് നേരിടുന്ന സാഹചര്യത്തിലാണ്.
ജര്‍മനിയിലെ ഡോഷെ ബാങ്ക് 2000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു
ബര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും വലിയ ബാങ്കായ ഡോഷെ ബാങ്ക് ഈ വര്‍ഷം റീട്ടെയില്‍ ബാങ്കിംഗ് വിഭാഗത്തില്‍ 2,000 ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുന്നതായി ഗ്രൂപ്പി ചീഫ് എക്സിക്യൂട്ടീവ് ക്രിസ്ററ്യന്‍ സെവിംഗ് പറഞ്ഞു.
ലാഭം കുറയുന്ന സാഹചര്യത്തിലാണ് തുക കുറയ്ക്കാനുള്ള നീക്കം, ചെലവ് കുറയ്ക്കാനുള്ള ബാങ്കിന്റെ വിപുലമായ തന്ത്രത്തിന്റെ ഭാഗമാണിത്. ബാങ്കിന്റെ നിരവധി ശാഖകള്‍ അടച്ചുപൂട്ടാനും പദ്ധതിയുണ്ട്.
ഡോഷെ ബാങ്കിനെയും അതിന്റെ അനുബന്ധ സ്ഥാപനമായ പോസ്റ്റ് ബാങ്കിനെയും ബാധിയ്ക്കും. ചെലവ് ചുരുക്കാനുള്ള ശ്രമത്തില്‍ കഴിഞ്ഞ വര്‍ഷം 3,500 സപ്പോര്‍ട്ട് സ്ററാഫുകളെ പിരിച്ചുവിട്ടത്. ലോകത്താകമാനം 90,000 പേര് ഈ ബാങ്കില്‍ ജോലി ചെയ്യുന്നുണ്ട്.
സെപ്റ്റംബറില്‍, ബാങ്ക് ഈ വര്‍ഷം അതിന്റെ 400 പ്രാദേശിക ശാഖകളില്‍ 50 എണ്ണം അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. പോസ്റ്റ്ബാങ്കിലെ 200ലധികം ശാഖകളും ഇതില്‍പ്പെടും. ബാങ്ക് ക്രമേണ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ സംയോജിപ്പിച്ച് സ്വകാര്യ ഉപഭോക്താക്കള്‍ക്കായി വീഡിയോ, ഫോണ്‍ കണ്‍സള്‍ട്ടേഷനുകള്‍ വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു.
2025ഓടെ 10 ശതമാനത്തില്‍ കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട്, കഴിഞ്ഞ വര്‍ഷത്തെ 4.7 ശതമാനത്തില്‍ നിന്ന് ഇക്വിറ്റിയിലെ വരുമാനം മെച്ചപ്പെടുത്താന്‍ പുനഃക്രമീകരണ നടപടികള്‍ ഉണ്ടാക്കുകയാണ് ശ്രമം.
2024-ല്‍ ബാങ്കിന്റെ പ്രകടനം പ്രതീക്ഷിച്ചതിലും താഴെയായി, നികുതിക്ക് മുമ്പുള്ള ലാഭം 5.3 ബില്യണ്‍ യൂറോ (5.8 ബില്യണ്‍ ഡോളര്‍) മുന്‍ വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനം കുറവാണ്.