പതിനഞ്ചാമത് മുട്ടുചിറ സംഗമം ബോൾട്ടണിൽ സെപ്റ്റംബർ 27, 28, 29 തീയതികളിൽ
ബോൾട്ടൺ: പതിനഞ്ചാമത് മുട്ടുചിറ സംഗമം സെപ്റ്റംബർ 27, 28, 29 തീയതികളിൽ നോർത്ത് വെസ്റ്റിലെ ബോൾട്ടണിൽ വച്ചു നടത്തപ്പെടുന്നു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും യുകെയിലെ നാട്ട് സംഗമങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ മുട്ടുചിറ സംഗമത്തിന് 2009 ൽ തുടക്കം കുറിച്ചതും ബോൾട്ടണിൽ തന്നെയായിരുന്നു.
കോവിഡ് മഹാമാരി ദുരിതം വിതച്ച 2020 ൽ ഒഴികെ, കഴിഞ്ഞ പതിനാല് വർഷങ്ങളായി വളരെ ഭംഗിയായി നടന്ന് വരുന്ന മുട്ടുചിറ സംഗമത്തിന്റെ പതിനഞ്ചാമത് സംഗമം പൂർവാധികം ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങളിലാണ് ബോൾട്ടണിലെ മുട്ടുചിറക്കാർ. ഭാരതത്തിന്റെ ആദ്യ വിശുദ്ധ, അൽഫോൻസാമ്മ ബാല്യ, കൌമാരങ്ങൾ ചിലവഴിച്ച മുട്ടുചിറ കേരളത്തിലെ ആദിമ ക്രൈസ്തവ കുടിയേറ്റ കേന്ദ്രങ്ങളിൽ ഒന്ന് കൂടിയാണ്. പരിശുദ്ധാത്മാവിന്റെ നാമത്തിൽ സ്ഥാപിതമായ ഏഷ്യയിലെ ആദ്യ ദേവാലയമാണ് മുട്ടുചിറയിലേത്.
വടക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന മുട്ടുചിറ, മലയാളത്തിലെ ആദ്യ സന്ദേശകാവ്യമായ ഉണ്ണുനീലി സന്ദേശത്തിലും പ്രതിപാദ്യ വിഷയമായിരുന്നു. മുട്ടുചിറ കുന്നശ്ശേരിക്കാവിന് വടക്ക് ഭാഗത്തായിരുന്നു ഉണ്ണുനീലി സന്ദേശത്തിലെ നായിക ഉണ്ണുനീലിയുടെ ഭവനമായ മുണ്ടക്കൽ തറവാട്. ഭാഗവതഹംസം ബ്രഹ്മശ്രീ മള്ളിയൂർ ശ്രീ ശങ്കരൻ നമ്പൂതിരിപ്പാടിലൂടെ, കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായി മാറിയ മള്ളിയൂർ ശ്രീ മഹാ ഗണപതി ക്ഷേത്രം, കേരളത്തിലെ ഏക സൂര്യക്ഷേത്രമായ ആദിത്യപുരം സൂര്യക്ഷേത്രം എന്നിവയിലേക്കുള്ള പ്രവേശന കവാടം കൂടിയാണ് മുട്ടുചിറ.
സ്വിറ്റ്സർലൻഡിൽ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ.വർഗീസ് നടക്കൽ രക്ഷാധികാരിയായും ബോൾട്ടണിലെ ജോണി കണിവേലിൽ ജനറൽ കൺവീനറായും 2009 ൽ തുടക്കം കുറിച്ച മുട്ടുചിറ സംഗമം uk, ഇരുവരുടെയും നേതൃത്വത്തിൽ ഊർജ്ജസ്വലതയോടെ, ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ്. മുട്ടുചിറ സംഗമം യുകെയുടെ പതിനഞ്ചാമത് വാർഷിക സംഗമത്തിലേക്ക് യുകെയിലുള്ള മുഴുവൻ മുട്ടുചിറ കുടുംബങ്ങളെയും പ്രതീക്ഷിച്ച് കൊണ്ടുള്ള വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : ജോണി കണിവേലിൽ 07889800292, കുര്യൻ ജോർജ്ജ് 07877348602, സൈബൻ ജോസഫ് 07411437404, ബിനോയ് മാത്യു 07717488268, ഷാരോൺ ജോസഫ് 07901603309.
ന്യൂകാസിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയ കൂദാശ 26 മുതൽ
ബ്ലെയ്ഡൺ: ന്യൂകാസിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയ കൂദാശ ഈ മാസം 26, 27 തീയതികളിൽ നടത്തും. ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ മുഖ്യകാർമികത്വം വഹിക്കും.
യുകെ ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് പങ്കെടുക്കും. 27ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന പൊതുയോഗത്തിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ നേതൃത്വം നൽകും.
ഗേറ്റ്സ്ഹെഡ് മേയർ, എബ്രഹാം മാർ സ്തേഫാനോസ്, ബിഷപ് മാത്യു ഓഫ് സൗരോഷ് റഷ്യൻ ഓർത്തഡോക്സ് ബിഷപ്, ബിഷപ് ആന്റണി കോപ്റ്റിക്ഓർത്തഡോക്സ് ചർച്ച് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ചർച്ച് ഓഫ് ഇംഗ്ലണ്ട് ന്യൂകാസിൽ, കാത്തലിക്ചർച്ച് ന്യൂകാസിൽ, കോപ്റ്റിക് ഓർത്തഡോക്സ് ചർച്ച്ന്യൂകാസിൽ, റൊമാനിയൻ ഓർത്തഡോക്സ് ചർച്ച്ന്യൂകാസിൽ ആൻഡ് ഡർഹാം, ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച്ന്യൂകാസിൽ, എറിട്രിയൻ ഓർത്തഡോക്സ് ചർച്ച്ഗേറ്റ്സ്ഹെഡ്, എത്യോപ്യൻ ഓർത്തഡോക്സ് ചർച്ച്ന്യൂകാസിൽ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ ഭാഗമാകും.
ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുവാൻ എല്ലാവരെടെയും വിലയേറിയ സാന്നിധ്യം ആഗ്രഹിക്കുന്നതായി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.
യുകെ-യൂറോപ്, ആഫ്രിക്ക മേഖലകളിൽ മലങ്കര(ഇന്ത്യൻ) ഓർത്തഡോക്സ് സുറിയാനി സഭയുടെ വേരുകൾ 1930കളിൽ മുതൽക്കേ കണ്ടെത്താനാകും. അക്കാലത്ത് നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട് (ന്യൂകാസിൽ) പ്രദേശത്ത് വളരെ കുറച്ച് മലയാളി ക്രിസ്ത്യാനികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഈ പ്രദേശത്ത് ആദ്യമായി ഇന്ത്യൻ ഓർത്തഡോക്സ് ശുശ്രൂഷ നടത്തിയത് റവ. ഫാ. തോമസ് യോഹന്നാൻ ഗേറ്റ്സ്ഹെഡിലെ ലാംസ്ലിസെന്റ് ആൻഡ്രൂസ് ദേവാലയത്തിലായിരുന്നു.
അതിനുശേഷം, വാൾസെൻഡ് ഏരിയയിലെ ഒരു ആംഗ്ലിക്കൻദേവാലയത്തിൽ ഓരോ മൂന്നുമാസം കൂടിയിരിക്കുമ്പോൾ പതിവായി ശുശ്രൂഷ നടത്തപ്പെട്ടു. 2004 ഓഗസ്റ്റ് ഏഴിന് സണ്ടർലാൻഡിലെ സിറ്റി ഹോസ്പിറ്റൽ ചാപ്പലിൽ ആദ്യയോഗം നടന്നു.
സംഗമം ഉദ്ഘാടനം ചെയ്ത ബിഷപ് എബ്രഹാം മാർ സേവേറിയോസ് സാന്നിധ്യം കൊണ്ട് ദിനം അനുഗ്രഹീതമായി. 2005 ജനുവരി 22ന് എല്ലാ അംഗങ്ങളും സെന്റ് തോമസ് എന്ന പേര് ഈ ഫെലോഷിപ്പിന് തെരഞ്ഞെടുത്തു.
ഈ പേര് ഔദ്യോഗികമായി2008 ജനുവരി അഞ്ചിന് ഡോ.തോമസ് മാർ മക്കാറിയോസ് സഭയായി പ്രഖ്യാപിച്ചു. 2016 ഒക്ടോബർ രണ്ടിന് ന്യൂക്സിൽ - ബ്ലേഡണിൽ ഫ്രണ്ട് സ്ട്രീറ്റിലെവിൻലാട്ടണിലെ ഒരു ദേവാലയം വാങ്ങി.
ഡോ. മാത്യൂസ് മാർതിമോത്തിയോസ് (യുകെ- യൂറോപ്പ് - ആഫ്രിക്ക മുൻ ഭദ്രാസന മെത്രാപ്പോലീത്ത) ദേവാലയ അംഗങ്ങൾക്കായി താത്കാലികമായി തുറന്നുകൊടുത്തു. നിലവിൽ ദേവാലയത്തിൽ ഏകദേശം 58-ഓളം കുടുംബങ്ങൾ ഉണ്ട്.
മലയാളി യുവതി യുകെയിൽ കുഴഞ്ഞുവീണ് മരിച്ചു
ലണ്ടൻ: യുകെയിലെ ഡെർബിയിൽ മലയാളി യുവതി വീടിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. ബർട്ടൻ ഓൺ ട്രെന്റിലെ ജോർജ് വറീതിന്റെ മകൾ ജെറീനയാണ്(25) മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അങ്കമാലി പാലിശേരി വെട്ടിക്കയിൽ കുടുംബാംഗമാണ്. നോട്ടിംഗ്ഹാമിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു.
മാതാവ്: റോസിലി ജോർജ്. സഹോദരങ്ങൾ: മെറീന ലിയോ, അലീന. സംസ്കാരം പിന്നീട്.
ഫാ. സേവ്യർ ഖാൻ നയിക്കുന്ന യൂത്ത് കോൺഫറൻസ് ജൂൺ 28 മുതൽ
ലണ്ടൻ: പ്രശസ്ത വചന പ്രഘോഷകൻ ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന യുവജനങ്ങൾക്കായുള്ള ധ്യാനം "ഗ്രാൻഡ് യൂത്ത് കോൺഫറൻസ്' യുകെയിൽ ജൂൺ 28 മുതൽ ജൂലൈ ഒന്ന് വരെ നടക്കുന്നു.
അത്ഭുതഅടയാളങ്ങളിലൂടെ അനേകരെ ക്രിസ്തുവിശ്വാസത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും ഫാ. ഷൈജു നടുവത്താനിയും അഭിഷേകാഗ്നി ടീമും നയിക്കുന്ന ഈ ധ്യാനത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ഉടൻ അവസാനിക്കും.
WWW.AFCMUK.ORG/REGISTER എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.
അഡ്രസ്: POINEER CENTRE, KIDDERMINISTER, SHROPSHIRE, DY148JG.
കൂടുതൽ വിവരങ്ങൾക്ക്: ജോസ് കുര്യാക്കോസ് - 07414 747573, മിലി തോമസ് - 07877 824673, മെൽവിൻ - 075 461 12573.
ഇയു വിപുലീകരണത്തിന്റെ വാര്‍ഷികം ആഘോഷിച്ചു
ബ്രസല്‍സ്: ഇയുവിന്റെ വിപുലീകരണദിനം ആഘോഷിച്ചു. യൂറോപ്യന്‍ യൂണിയന് 15ല്‍ നിന്ന് 25 അംഗ രാജ്യങ്ങളായി വളര്‍ന്നതിന്റെ ഏറ്റവും വലിയ വിപുലീകരണത്തിന്റെ ഇരുപതാം വാര്‍ഷികമാണ് ഈ മാസം ഒന്നിന് ആഘോഷിച്ചത്.
ഇരുപത് വര്‍ഷം മുൻപ് സൈപ്രസ്, ചെക്കിയ, എസ്തോണിയ, ഹംഗറി, ലാത്വിയ, ലിത്വാനിയ, മാള്‍ട്ട, പോളണ്ട്, സ്ളൊവാക്യ, സ്ളൊവേനിയ തുടങ്ങി പത്തോളം രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ ഒരുമിച്ച് ചേര്‍ന്നിരുന്നു.
സൈപ്രസ് ഒഴികെയുള്ള ഈ രാജ്യങ്ങളെല്ലാം ഷെങ്കന്‍ ഏരിയയ്ക്കുള്ളില്‍ സ്വതന്ത്ര സഞ്ചാരം ഉറപ്പുനല്‍കുകയും സുരക്ഷിതമായ യാത്ര പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഷെങ്കന്‍ അംഗരാജ്യങ്ങളുമാണ്.
ലോകത്തിലെ ഏറ്റവും വലിയ സൗജന്യ യാത്രാ മേഖലയാണ് ഷെങ്കന്‍ ഏരിയ. സോണില്‍ പ്രവേശിക്കുന്ന എല്ലാവര്ക്കും അതിര്‍ത്തി പരിശോധനകളെക്കുറിച്ച് വിഷമിക്കാതെ സുഗമവും സുരക്ഷിതവുമായ യാത്ര ആസ്വദിക്കാം.
2004ല്‍ നടന്ന യൂറോപ്യന്‍ യൂണിയന് വിപുലീകരണം, ബാഹ്യ അതിര്‍ത്തികളില്‍ നിരന്തരമായ പോലീസ് സഹകരണം ഉള്ളതിനാല്‍, അധികാരികളുടെ അഭിപ്രായത്തില്‍, ബ്ലോക്കിന്റെ സുരക്ഷ ശക്തിപ്പെടുത്തി.
മാത്രമല്ല, ഈ വിപുലീകരണം പ്രദേശത്തെ മറ്റു പലതിലും സ്ഥിരതയും സമാധാനവും ശക്തിപ്പെടുത്തുകയും ചെയ്തു. ഇത് സമാധാനം, സ്ഥിരത എന്നിവ വര്‍ധിപ്പിക്കുകയും സ്വാതന്ത്ര്യം, സുരക്ഷ, നിയമവാഴ്ച എന്നിവയുടെ മേഖല വിപുലീകരിക്കുകയും ചെയ്തു.
കൂടാതെ മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, ഓണ്‍ലൈന്‍ ക്രിമിനലിറ്റി എന്നിവയുള്‍പ്പെടെ അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങളെ മികച്ച രീതിയില്‍ നേരിടാന്‍ യൂറോപ്യന്‍ യൂണിയനെ പ്രാപ്തരാക്കുകയും ചെയ്തു.
ഇയു കമ്മീഷന്റെ ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഹോം അഫയേഴ്സ് ഇയു രൂപപ്പെടുത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടന്ന് എസ്തോണിയന്‍ പ്രധാനമന്ത്രി പറഞ്ഞു. എസ്തോണിയയുടെ പ്രധാനമന്ത്രി കാജ കല്ലാസ് പറയുന്നതനുസരിച്ച് എസ്തോണിയയുടെ യൂറോപ്യന്‍ യൂണിയനിലേക്കുള്ള പ്രവേശനം ഒരു വിജയഗാഥയാണ്.
ഇതുവരെ നടന്നത് ഏഴ് വിപുലീകരണ റൗണ്ടുകള്‍
∙ 1973 - ഡെന്മാര്ക്ക്, ഗ്രേറ്റ് ബ്രിട്ടന്, അയര്‍ലന്‍ഡ്
∙ 1981 - ഗ്രീസ്
∙ 1986 - പോര്‍ച്ചുഗല്‍, സ്പെയിന്
∙ 1995 - ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, സ്വീഡന്
∙ 2004 - ചെക്കിയ, സൈപ്രസ്, എസ്തോണിയ, ഹംഗറി, ലാത്വിയ, ലിത്വാനിയ, മാള്‍ട്ട, പോളണ്ട്, സ്ളൊവാക്യ, സ്ളൊവേനിയ
∙ 2007 - ബള്‍ഗേറിയ, റൊമാനിയ
∙ 2013 - ക്രൊയേഷ്യ
ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിന, മോണ്ടിനെഗ്രോ, കൊസോവോ, അല്‍ബേനിയ, നോര്‍ത്ത് മാസിഡോണിയ, സെര്‍ബിയ തുടങ്ങിയ മറ്റ് ബാള്‍ക്കന്‍ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ ശ്രമിക്കുന്നുണ്ട്.
എന്നിരുന്നാലും, ഈ രാജ്യങ്ങള്‍ പാലിക്കേണ്ട ചില മാനദണ്ഡങ്ങള്‍ ഇപ്പോഴും ഉണ്ട്. യുക്രെയ്ന്, മോള്‍ഡോവ, ജോര്‍ജിയ എന്നിവയും യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളാകാന് ശ്രമിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ സംഭവവികാസങ്ങളൊന്നും ഉണ്ടായിട്ടില്ല.
ജർമനി ഓര്‍ത്തഡോക്സ് പള്ളി ഭാരവാഹികള്‍ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി
ബെര്‍ലിന്‍: ജർമനി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ഭാരവാഹികള്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുമായി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കൂടിക്കാഴ്ച നടത്തി.
ഇടവക വികാരി റവ. ഫാ. ജിബിന്‍ തോമസ് ഏബ്രഹാം, സഹവികാരി റവ. ഫാ. അശ്വിന് വര്‍ഗീസ് ഈപ്പന്, കമ്മറ്റിയംഗം ജിനു മാത്യു ഫിലിപ്പ്, സണ്ഡേസ്കൂള് ഹെഡ്ടീച്ചര് സിറില്‍ സി. സജി എന്നിവര്‍ ഇടവകയെ പ്രതിനിധീകരിച്ച് കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ജർമനിയിലെ സഭയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ഇടവകയുടെ വളര്‍ച്ചയില്‍ കാതോലിക്കാ ബാവ സന്തോഷം രേഖപ്പെടുത്തുകയും ഇടവകയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
യൂറോപ്പിലേക്കുള്ള സഭാംഗങ്ങളുടെ കുടിയേറ്റം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളും കാതോലിക്കാ ബാവ നല്കി. വിദ്യാര്‍ഥിയായിരിക്കെ ജർമനിയില്‍ പഠനം നടത്തിയതും ആരാധനകള്‍ക്ക് നേതൃത്വം നല്കിയതുമായ സ്മരണകളും ബാവ പങ്കുവച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബൽ കോൺഫറൻസ് ഓഗസ്റ്റ് രണ്ട് മുതല്‍
ബെര്‍ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 14-ാമത് ബീനിയല് ഗ്ലോബൽ കോണ്‍ഫറന്‍സ് ഓഗസ്റ്റ് രണ്ട് മുതല്‍ അഞ്ച് വരെ തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഹോട്ടലില്‍ നടക്കും. ഡബ്ല്യുഎംസി ഇന്ത്യ റീജിയൺ ആണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
1995 ജൂലൈ മൂന്നിന് അമേരിക്കയിലാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്ഥാപിതമായത്. ഡബ്ല്യുഎംസിയുടെ ആദ്യ കണ്വന്ഷന് ന്യൂജഴ്സിയില്‍ നടന്നു.
തുടര്‍ന്നുള്ള ദ്വിവത്സര സമ്മേളനങ്ങള്‍ 1998 ജനുവരിയില്‍ കൊച്ചി, 2000ല്‍ യുഎസ്എ, 2002ല്‍ ജര്‍മനി, 2004ല്‍ ബഹറിന്‍, 2006ല്‍ കൊച്ചി, 2008ല്‍ സിംഗപ്പുര്‍, 2010ല്‍ ഖത്തര്‍, 2012ല്‍ യുഎസ്എ, 2014ല്‍ കോട്ടയം, 2016ല്‍ ശ്രീലങ്ക, 2018ല്‍ ജര്‍മനി, 2022ല്‍ ബഹറിന്‍ എന്നിവിടങ്ങളിലാണ് ഗ്ലോബൽ സമ്മേളങ്ങള്‍ നടന്നത്.
തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബൽ സമ്മേളനത്തില്‍ സജീവമായി പങ്കെടുത്ത് വിജയിപ്പിക്കാന്‍ ഡബ്ല്യുഎംസി ഭാരവാഹികളേയും അംഗങ്ങളേയും അഭ്യുദയകാംക്ഷികളേയും ക്ഷണിക്കുന്നതായി ഗ്ലോബൽ ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പിള്ളി(അമേരിക്ക) അറിയിച്ചു.
താമസത്തിനും മറ്റു സൗകര്യങ്ങള്‍ക്കുമുള്ള ഹോട്ടല്‍ ബുക്കിംഗ് വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
https://www.hyatt.com/enUS/groupbooking/TRVRT/GTHRB
കൂടുതൽ വിവരങ്ങൾക്ക്: +91 4712581234. Email:
[email protected],
[email protected].
ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഒരുക്കുന്ന ധ്യാനം വ്യാഴാഴ്ച മുതൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഓൺലൈനായി "പരിശുദ്ധാത്മ അഭിഷേക ധ്യാനം' സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച (മേയ് ഒന്‍പത്) മുതൽ 19 വരെ ഒരുക്കുന്ന ഓൺലൈൻ റിട്രീറ്റിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ നേതൃത്വം വഹിക്കും.
"കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കുവാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു' ലുക്കാ 4:18.
ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ എസ്എച്ച്, റവ.ഡോ. ടോം ഓലിക്കരോട്ട്, റവ.ഫാ.ജോ മൂലച്ചേരി വിസി, ഫാ. ജെയിംസ് കോഴിമല, ഫാ. ജോയൽ ജോസഫ്, ഫാ. ജോസഫ് മുക്കാട്ട്, ഫാ. ഇഗ്നേഷ്യസ് കുന്നുംപുറത്ത് ഒസിഡി,
ഫാ. ഷൈജു കറ്റായത്ത്, റവ.ഫാ. സെബാസ്റ്റ്യൻ വെള്ളമത്തറ, ഫാ. ജോൺ വെങ്കിട്ടക്കൽ, ഫാ. സെബാസ്റ്റ്യൻ വർക്കി സിഎംഐ, ഫാ. ജോജോ മഞ്ഞളി സിഎംഐ തുടങ്ങിയ അഭിഷിക്ത ധ്യാനഗുരുക്കൾ വിവിധ ദിനങ്ങളിലായി തിരുവചന ശുശ്രൂഷകൾക്കു നേതൃത്വം വഹിക്കും.
ചിന്തയിലും പ്രവർത്തിയിലും ശുശ്രൂഷകളിലും കൃപകളുടെയും നന്മയുടെയും കരുണാദ്രതയുടെയും അനുഗ്രഹ വരദാനമാണ് പരിശുദ്ധാത്മ അഭിഷേകം. ദൈവീക മഹത്വവും സാന്നിധ്യവും അനുഭവിക്കുവാനും അനുകരണീയമായ ജീവിതം നയിക്കുന്നതിനുമുള്ള കൃപകളുടെ ശുശ്രൂഷകളാണ് ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ധ്യാന പരമ്പരയിലൂടെ വിഭാവനം ചെയ്യുന്നത്.
വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന ഓൺലൈൻ പരിശുദ്ധാത്മ അഭിഷേക ധ്യാനം വൈകുന്നേരം 7.30 മണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിച്ച് പ്രെയ്സ് & വർഷിപ്പ്, തിരുവചന ശുശ്രൂഷ, ആരാധന തുടർന്ന് സമാപന ആശീർവാദത്തോടേ രാത്രി ഒമ്പതിന് അവസാനിക്കും.
ദൈവീകമായ പ്രീതിയും കൃപയും ആർജ്ജിക്കുവാനും അവിടുത്തെ സത്യവും നീതിയും മനസിലാക്കുവാനും അനുഗ്രഹ വേദിയാകുന്ന പരിശുദ്ധാത്മ അഭിഷേക ധ്യാനത്തിൽ പങ്കുചേരുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മനോജ് - 078488 08550 , മാത്തച്ചൻ - 079156 02258 (
[email protected]).
സൂം ഐഡി: 5972206305 , പാസ്കോഡ് - 1947. Date & Time: May 9th to 19th From 19:30 -21:00.
ഐറിഷ് പ്രധാനമന്ത്രിയുടെ വസതിക്കു മുൻപിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം
ഡബ്ലിൻ: അയർലൻഡിൽ പ്രധാനമന്ത്രിയുടെ വസതിക്കു മുൻപിൽ പ്രതിഷേധം. സൈമൺ ഹാരിസിന്റെ വീടിനു മുൻപിൽ കുടിയേറ്റ വിരുദ്ധ ബാനറുകൾ പിടിച്ചാണ് പ്രതിഷേധം നടന്നത്.
ഇത്തരം പ്രതിഷേധങ്ങൾ അനുചിതമാണെന്നു പ്രധാനമന്ത്രി പ്രതികരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അഭയാർഥി കുടിയേറ്റങ്ങൾക്കെതിരേ തീവ്ര വലതുപക്ഷക്കാർ പ്രതിഷേധങ്ങൾ നടത്തി വരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഡബ്ലിൻ ഗ്രേസ്റ്റോൺസിലുള്ള വീടിനു മുൻപിൽ സമരം നടന്നത്.
ഇതുമായി ബന്ധപ്പെട്ടു പോലീസ് അന്വേഷണം ആരംഭിച്ചു. അതിർത്തികൾ അടയ്ക്കുക, ആദ്യം ഐറിഷുകാർക്കു വീട് നൽകുക തുടങ്ങിയ മുദ്രാവാക്യങ്ങൾ അടങ്ങിയ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയാണ് പ്രതിഷേധിച്ചത്.
അടുത്തയിടെ ഇന്റഗ്രെഷൻ മന്ത്രി റോഡറിക്കിന്റെ വീടിനു മുൻപിലും പ്രതിഷേധം നടന്നിരുന്നു.
വിയന്നയിൽ അന്താരാഷ്ട്ര വോളിബോൾ ടൂർണമെന്റ് ശനിയാഴ്ച
വിയന്ന: കായിക പ്രേമികൾക്ക് ആവേശം പകർന്ന് വിയന്ന മലയാളി അസോസിയേഷൻ അന്താരാഷ്ട്ര വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഇന്ത്യ, ഓസ്ട്രേലിയ, യുകെ, യുഎഇ, സ്വിറ്റ്സർലഡ്, ഓസ്ട്രിയ, മാൾട്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ വിയന്നയുടെ മണ്ണിൽ ഒന്നിക്കുമ്പോൾ വിയന്ന മലയാളി അസോസിയേഷന്റെ കരുത്തുറ്റ വഴികളിൽ പുതിയ ചരിത്രമാകും.
വിയന്നയിലെ പ്രഥമ മലയാളി സംഘടനയായ വിയന്ന മലയാളി അസോസിയേഷൻ അതിന്റെ പ്രവർത്തപാതയിൽ അഞ്ചു പതിറ്റാണ്ടുകൾ പിന്നിടുന്നു. കല കായിക സാംസ്കാരിക സേവന മേഖലകൾക്ക് പ്രധാന്യം നൽകി കൊണ്ട് ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണജൂബിലി ആഘോഷങ്ങൾ സംഘടന നടത്തി വരുന്നു.
ശനിയാഴ്ച വിയന്നയിലെ സിമ്മറിംഗിൽ അരങ്ങേറുന്ന ഈ വോളിബോൾ മാമാങ്കത്തിന് ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിപിൻ ജോർജും ഇന്ത്യൻ മുൻ താരം കിഷോർകുമാറും അടങ്ങുന്ന ടീം ഉൾപ്പെടെ പത്തോളം ടീമുകൾ മാറ്റുരക്കും.
വിയന്നയിലെ മലയാളി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഈ വോളിബോൾ ടൂർണമെന്റിൽ പങ്കെടുക്കുവാനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള വോളിബോൾ പ്രേമികളും ടീമുകളും വിയന്നയിൽ എത്തിത്തുടങ്ങിയാതായി കോഓർഡിനേറ്റർ ലിന്റോ പാലക്കുടി അറിയിച്ചു.
സ്പോർട്സ് സെക്രട്ടറി രഞ്ചിത്ത് കുറുപ്പ്, വൈസ് പ്രസിഡന്റ് ബാബു പോൾ തട്ടിൽ എന്നവരുടെ നേതൃത്വത്തിൽ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതാതി പ്രസിഡന്റ് സുനിഷ് മുണ്ടിയാനിക്കൽ അറിയിച്ചു.
അരനൂറ്റാണ്ട് പിന്നിടുന്ന വിയന്ന മലയാളി അസോസിയേഷൻ സമാനതകളില്ലാത്ത വിജയഗാഥ അടയാളപ്പെടുത്തുന്ന ഒരു ജൂബിലി ആഘോഷമാക്കുവാൻ ഈ വോളിബോൾ ടൂർണമെന്റിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സെക്രട്ടറി സോണി ചെന്നുംകര അറിയിച്ചു.
19 വര്‍ഷത്തെ സേവനത്തിന് ശേഷം ഫാ. സജി മലയില്‍ നാട്ടിലേക്ക് മടങ്ങുന്നു; യാത്രയയപ്പ് 11ന് മാഞ്ചസ്റ്ററില്‍
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടന് രൂപത വികാരി ജനറലും യുകെയിലെ ക്നാനായ സമൂഹത്തിന്റെ ആത്മീയ ഗുരുവുമായ ഫാ. സജി മലയില്‍ പുത്തന്‍പുര നാട്ടിലേക്ക് മടങ്ങുന്നു.
19 വര്‍ഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഫാ. സജി മലയിലിന് ഹൃദ്യമായ യാത്രയയപ്പാണ് വിശ്വാസി സമൂഹം ഒരുക്കിയിരുക്കുന്നത്. ഈ മാസം 11ന് മാഞ്ചസ്റ്ററിലാണ് യാത്രയയപ്പ് ഒരുക്കിയിരിക്കുന്നത്.
കോട്ടയം എടക്കാട് ഫൊറോനാ പള്ളി വികാരി, കാരിത്താസ് ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ട്ടർ എന്നീ ചുമതലകളുമായിട്ടാണ് നാട്ടിലേക്ക് മടങ്ങുന്നത്.
യുകെയിലേക്കുള്ള മലയാളി കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ മലയാളി സമൂഹത്തിന്റെ ആത്മീയ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ഫാ.സജി.
ക്നാനായ സമുദായത്തിന്റെ അമരക്കാരനായി നിന്ന് യുകെയിൽ പ്രവർത്തിച്ച സജിയച്ചൻ ആണ് യുകെയുടെ മലയാറ്റൂർ എന്ന് അറിയപ്പെടുന്ന മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിന്റെയും യുകെ കെസിഎയുടെയും തുടക്കക്കാരൻ.
2005 സെപ്റ്റംബറിൽ മാഞ്ചസ്റ്ററിലെത്തിയ അച്ചൻ ഷ്രൂഷ്ബറി രൂപതയുടെ കീഴിൽ മാഞ്ചസ്റ്റർ കൂടാതെ ചെസ്റ്റർ, ക്രൂ, നോർത്ത്വിച്ച്, സ്റ്റോക്പോർട്, മാക്കസ്ഫീൽഡ്, ടെൽഫോർഡ് എന്നിവിടങ്ങളിലും ലിവർപൂളിൽ പ്രെസ്കോട്ടിലും സെന്റ് ഹെലൻസിലും മാസ് സെന്ററുകൾക്ക് തുടക്കം കുറിച്ച് വിശ്വാസികളുടെ ആത്മീയ വളർച്ചയിലും പങ്കാളിയായി.
2006ൽ മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിനോട് അനുബന്ധിച്ച് സെന്റ് തോമസ് ആർസി സെന്ററിനും സെന്റ് മേരീസ് സൺഡേ സ്കൂളിനും തുടക്കം കുറിച്ചു.
2008ൽ യുവജനങ്ങൾക്കായി സാന്തോം യൂത്ത് ആരംഭിക്കുകയും യുകെ കെസിഎയ്ക്ക് തുടക്കം കുറിക്കുകയും ചെയ്ത അച്ചൻ 18 വർഷത്തോളം യുകെകെസിഎയുടെ സ്പിരിച്യുൽ ഡയറക്ട്ടറായും സേവനം ചെയ്തു.
2011ൽ ക്നാനായ യുവജനങ്ങൾക്കായി യുകെകെസിവൈഎൽ തുടക്കം കുറിച്ചു. തുടർന്ന് 2014 ഡിസംബറിൽ മാഞ്ചസ്റ്ററിൽ ക്നാനായ ചാപ്ലയൻസി അനുവദിച്ചപ്പോൾ യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ലയനായി സജിയച്ചൻ.
ഷ്രൂഷ്ബറി രൂപതാ ചാപ്ലയനായി സെന്റ് ജോൺ ഫിഷർ ആൻഡ് സെന്റ് തോമസ് മൂർ, സെന്റ് ആന്റണീസ് എന്നീ ദേവാലയങ്ങളിലും ഹോസ്പിറ്റൽ ചാപ്ലയനായും സേവനം ചെയ്തു.
യുകെയിലെ ഏറ്റവും വലിയ ബൈബിൾ കൺവെൻഷൻ മാഞ്ചസ്റ്റർ കൺവെൻഷൻ സെന്ററിൽ ഫാ.സേവ്യർ ഖാൻ വട്ടായിലിന്റെ നേതൃത്വത്തിൽ നടത്തിയതും സാജിയച്ചന്റെ സംഘടക മികവിന്റെ ഉദാഹരണമാണ്.
ഗ്രേറ്റ് ബ്രിട്ടൻ രൂപത നിലവിൽ വന്നപ്പോൾ രൂപതയുടെ വികാരി ജനറലും ഒപ്പം ക്നാനായ സമൂഹത്തിന്റെ അധിക ചുമതലയും സജി മലയിൽപുത്തൻപുരയെ തേടിയെത്തി.
2018 ഡിസംബറിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് ആയിരുന്ന മാർ ജോർജ് ആലഞ്ചേരി ക്നാനായ മിഷൻ പ്രഖ്യാപിച്ചപ്പോൾ മിഷൻ ഡയറക്ടറായി നിയമിതനായി.
തുടർന്ന് യുകെയിൽ എമ്പാടുമായി 15 മിഷനുകൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ക്നാനായ യുവജനങ്ങൾക്കായി പ്രീ മാര്യേജ് കോഴ്സ്, ക്നാ ഫയർ എന്ന പേരിൽ സ്പിരിച്യുൽ സംഘടനയും ലിജിയൻ ഓഫ് മേരിക്കും സജിയച്ചൻ തുടക്കം കുറിച്ചു.
1995 ഏപ്രിൽ 19ന് മാർ കുര്യാക്കോസ് കുന്നശേരി പിതാവിൽ നിന്നും പട്ടം സ്വീകരിച്ചു. കൈപ്പുഴ, തോട്ടറ, മംഗലംഡാം, കരിപ്പാടം, എടമുഖം, തിരൂർ എന്നീ ഇടവകകളിൽ സേവനം ചെയ്തതിനു ശേഷമാണ് സജിയച്ചൻ യുകെയിൽ എത്തിയത്.
അമേരിക്കയിൽ നിന്നും ഫാ.സുനി പടിഞ്ഞാറേക്കരയാണ് സജിയച്ചന് പകരമായി എത്തുന്നത്.
ലയൺസ് ക്ലബ് ഇറ്റലി റോമയുടെ ഭാഗമായി ലയൺസ് ക്ലബ് റോമാ കേരള
റോം: ലയൺസ് ക്ലബ് റോമാ കേരള ഔദ്യോഗികമായി ലയൺസ് ക്ലബ് ഇറ്റലി റോമയുടെ ഭാഗമായി. റോമിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് ഇറ്റലി റോമിന്റെ ഗവർണർ മിക്കലെ മർത്തല്ല ലയൺസ് ക്ലബ് റോമാ കേരളയുടെ പ്രസിഡന്റ് ജിന്റോ കുര്യാക്കോസിന് പുതിയ ക്ലബിന്റെ ചാർട്ടർ കൈമാറി.
തുടർന്ന് ലയൺസ് ക്ലബ് റോമാ അഗസ്റ്റസ് പ്രസിഡന്റ് അന്തോനല്ല മക്കനിയെല്ലോയുടെ സാന്നിധ്യത്തിൽ പ്രസിഡന്റ് ജിന്റോ കുര്യാക്കോസ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങുകൾക്ക് ലയൺസ് ക്ലബ് റോമാ കേരളയുടെ സെക്രട്ടറി ഗോപകുമാർ നന്ദി അറിയിച്ചു.
സിജു മാത്യു, ആൽബിൻ കുര്യാക്കോസ്, ബിനോയി എബ്രഹാം എന്നിവരുടെ സജീവസാന്നിധ്യം ഉണ്ടായിരുന്നു. തുടർന്ന് ഫാമിലി മീറ്റിംഗും നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളോടും സ്നേഹ വിരുന്നോടും കൂടി മീറ്റിംഗ് അവസാനിച്ചു.
മാര്‍പാപ്പയ്ക്ക് ഏലക്കാമാല സമ്മാനിച്ച് ദമ്പതികൾ
കോട്ടയം: ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് ഏലക്കാമാല അണിയിക്കാനായതിന്റെ നിര്‍വൃതിയിലാണ് അയര്‍ക്കുന്നം ഇലഞ്ഞിക്കല്‍ ജോസ്-മോളി ദമ്പതികള്‍. സുഗന്ധം പ്രസരിക്കുന്ന ഏലക്കാമാല അണിഞ്ഞ് ഇവരുടെ മകന് യൂറോപ്പില്‍ ഉപരിപഠനം നടത്തുന്ന ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍ ഉള്‍പ്പെടെ കേരളത്തില്‍നിന്നുള്ള നാല്പതംഗ വൈദികര്‍ക്കൊപ്പം ഫോട്ടോ എടുക്കാനും മാര്‍പാപ്പ അവസരം നല്കി.
റോം സന്ദര്‍ശന വേളയില്‍ കഴിഞ്ഞ മാസം 24ന് രാവിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്വച്ചായിരുന്ന ആദരം. വണ്ടന്മേട്ടിലെ തോട്ടത്തില്‍ വിളഞ്ഞ ഏലക്കാകൊണ്ടാണ് ജോസ് മാല ഒരുക്കിയത്. അവസരം ലഭിച്ചാല്‍ ഇത് മാർപാപ്പയെ അണിയാക്കാം എന്നേ പ്രതീക്ഷിച്ചിരുന്നുള്ളൂ.
യുറോപ്യന്‍ പാക്കേജ് ടൂറില്‍ പങ്കെടുത്തുവരുന്ന ജോസിനും മോളിക്കും അപ്രതീക്ഷിതമായാണ് മാല അണിയിക്കാന്‍ അവസരം ലഭിച്ചത്. എട്ടു മിനിറ്റ് മലയാളി സംഘത്തോടു മാര്‍പാപ്പ സംസാരിച്ചു. ഇവര്‍ക്കൊപ്പമുള്ള മലയാളി ടൂര്‍ സംഘം ചത്വരത്തില്‍ മറ്റ് തീര്‍ഥാടകര്‍ക്കൊപ്പം നിന്ന് ഫ്രാന്‍സിസ് മാർപാപ്പയെ അടുത്തുകണ്ടു.
ബ്രിട്ടീഷ് കബഡി ലീഗ്: നോട്ടിംഗ്ഹാം റോയൽസ് വനിതാ ടീം ഫൈനലിൽ
ലണ്ടൻ: യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി. മത്സരങ്ങൾ തത്സമയം ബിബിസി ടെലികാസ്റ്റ് ചെയ്യുന്നു. ചാമ്പ്യൻഷിപ്പ് യുക്മാ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡിൽ ലാൻഡ് പ്രസിഡന്റ് ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു.
ഇംഗ്ലണ്ടിലെ വോൾവർഹാംപ്റ്റണിൽ കഴിഞ്ഞമാസം 19നാണ് മത്സരത്തിന് തുടക്കം കുറിച്ചത്. ഈ സീസണിൽ ഒന്‍പത് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. അതിൽ മലയാളികളുടെ സ്വന്തം ടീമായ നോട്ടിംഗ്ഹാം റോയൽസും മത്സരിക്കുന്നു.
ഈ സീസണിൽ ആൺകുട്ടികളുടെ മാത്രമല്ലാതെ നമ്മുടെ കേരള പെൺകുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ടീം ഇറക്കാൻ പറ്റിയതിൽ നോട്ടിംഗ് ഹാം സന്തുഷ്ടരാണ്.
ശക്തരായ മാഞ്ചെസ്റ്റർ ഉൾപ്പെടെയുള്ള ടീമുകൾക്കെതിരേ വമ്പൻ ജയത്തോടെ നോട്ടിംഗ്ഹാം റോയൽസിന്റെ വനിതാ ടീം ഫൈനലിൽ പ്രവേശിച്ചു. ഫൈനൽ മത്സരങ്ങൾ ഈ മാസം 19ന് ബർമിംഗ്ഹാമിൽ വച്ചു നടക്കും.
കെയ്റോ ഫിനാൻഷ്യൽ സർവീസ്, ഫസ്റ്റ് കോൾ, ദി ടിഫിൻ ബോക്സ്, ഐഡിയൽ സോളിസിറ്റേഴ്സ്, ന്യുമെറോ യൂനോ മെഡിക്കൽ റിക്രൂട്ട്മെന്റ്, ഒട്ട കൊമ്പൻ വാട്ട് എന്നിവരാണ് സ്പോൺസർമാർ.
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം: മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്റെ ഈ വർഷത്തെ വാർഷിക സമ്മേളനം "ഥെെബൂസാ' സെപ്റ്റംബർ 21ന് ബർമിംഗ്ഹാം ബെഥേൽ കൺവൻഷൻ സെന്ററിൽ നടക്കും.
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും.
മേജർ ആർച്ച്ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സന്ദർശനത്തിനെത്തുന്ന മേജർ ആർച്ച്ബിഷപ് പങ്കെടുക്കുന്ന പരിപാടി എന്ന നിലയിൽ രൂപതയുടെ എല്ലാ ഇടവക മിഷൻ പ്രൊപ്പോസഡ് മിഷനുകളിൽ നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുവാനുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്റെ വിവിധ തലങ്ങളിലുള്ള ഭാരവാഹികളും രൂപതയിലെ വിമൻസ് ഫോറം അംഗങ്ങളും എന്ന് കമ്മീഷൻ ചെയർമാൻ ഫാ. ജോസ് അഞ്ചാനിക്കൽ, വിമൻസ് ഫോറം ഡയറക്ടർ റവ. ഡോ. സി. ജീൻ മാത്യു എസ്എച്ച്, വിമൻസ് ഫോറം പ്രസിഡന്റ് ട്വിങ്കിൾ റെയ്സൺ, സെക്രട്ടറി അൽഫോൻസാ കുര്യൻ എന്നിവർ അറിയിച്ചു.
ഐഎഫ്എ റമ്മി ടൂർണമെന്റ് നടത്തി
ഡബ്ലിൻ: ദ്രോഹഡയിൽ ഐഎഫ്എയുടെ ആഭിമുഖ്യത്തിൽ റമ്മി ടൂർണമെന്റ് നടത്തി. അയർലൻഡിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്ത മത്സരത്തിൽ ജോബി ഡേവിസ് ഒന്നാം സ്ഥാനം നേടി.
ജിജി നടുകൂടിയിൽ രണ്ടാം സ്ഥാനവും സ്മിത്ത് സലീംകുമാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സാൻഡി മനോജ്, റെനി ജോസഫ്, ജിയോ ജോസ് എന്നിവർ സമ്മാന വിതരണം നടത്തി.
1001 യൂറോയായിരുന്നു ഒന്നാം സമ്മാനം. രണ്ട് മൂന്ന് സ്ഥാനം നേടിയവർക്ക് യഥാക്രമം 501, 201 യൂറോ എന്നിങ്ങനെയായിരുന്നു സമ്മാനത്തുക.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി
ബെര്‍ലിന്‍: ജർമനിയിലെ ബവേറിയ മുര്നൗവില് റഷ്യക്കാരന് ഇരട്ട കൊലപാതകം നടത്തി. കൊല്ലപ്പെട്ട രണ്ടുപേരും യുക്രെയ്ൻ സൈന്യത്തിലെ അംഗങ്ങളാണ്. 36 വയസും 23 വയസുമാണ് കൊല്ലപ്പെട്ടവരുടെ പ്രായം.
57 വയസുള്ള പ്രതിയെ പോലീസ് പിടികൂടി. കൊല്ലപ്പെട്ടവർ മുര്നൗവില് ഒരു ഷോപ്പിംഗ് സെന്ററിന് സമീപം താമസിച്ച് വരികയായിരുന്നു.
കൃത്യം നടന്നതിന് സമീപത്ത് അപ്പാര്‍ട്ട്മെന്റിലേക്കുള്ള വഴിയിലുടനീളം രക്തം കണ്ട പോലീസ് അപ്പാര്‍ട്ട്മെന്റിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർധിക്കുന്നു
ബെര്‍ലിന്‍: ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർധിക്കുന്നു. ജോലി ചെയ്യാനുള്ള ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ജർമനി അഞ്ചാം സ്ഥാനത്തെത്തിയതായി പുതിയ പഠനം വ്യക്തമാക്കുന്നു.
വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുന്നതിനായി ജർമൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ വിജയം കാണുന്നുവെന്നതിന്റെ സൂചനയാണിത്. യൂറോപ്പിലെ സാമ്പത്തിക ശക്തിയായ ജർമനി, രാജ്യത്തെ ഒരു "ആധുനിക കുടിയേറ്റ രാജ്യമായി' മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വാർധക്യം പ്രാപിക്കുന്ന ജനസംഖ്യയെ ചെറുപ്പമാക്കാനും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ജർമൻ തൊഴിലാളികൾ വിദേശത്ത് ജോലി ചെയ്യാൻ മടിക്കുന്നതായും സർവേ വെളിപ്പെടുത്തുന്നു.
ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പും ജോബ് പോർട്ടൽ സ്റ്റെപ്സ്റ്റോണും നടത്തിയ സംയുക്ത പഠനത്തിൽ 188 രാജ്യങ്ങളിലെ 150,000 ജീവനക്കാരാണ് പങ്കെടുത്തത്. വിദേശ ജോലിയിലെ താത്പര്യവും ഏറ്റവും ആകർഷകമായ ലക്ഷ്യസ്ഥാനങ്ങളും പഠനം വിലയിരുത്തി.
ഓസ്ട്രേലിയ, യുഎസ്, യുകെ, കാനഡ എന്നിവയ്ക്ക് പിന്നിൽ വിദേശ തൊഴിലാളികൾക്കിടയിൽ ജർമനി അഞ്ചാം സ്ഥാനത്തെത്തി. ഇംഗ്ലീഷ് മാതൃഭാഷയല്ലാത്ത രാജ്യങ്ങളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കിടയിൽ ജർമനി ഒന്നാമതാണ്.
വിദേശ നഗരങ്ങളുടെ കാര്യത്തിൽ ബെർലിൻ ആറാം സ്ഥാനത്താണ്. ലണ്ടനാണ് ഏറ്റവും ജനപ്രിയ നഗരമെന്ന് ഗവേഷകർ പറയുന്നത്. ഒരു പ്രത്യേക രാജ്യത്തേക്കോ നഗരത്തിലേക്കോ മാറാനുള്ള ആഗ്രഹത്തേക്കാൾ ആകർഷകമായ ജോലികളും മികച്ച തൊഴിലവസരങ്ങളുമാണ് വിദേശ തൊഴിലാളികൾക്ക് കൂടുതൽ പ്രധാനമാണെന്നാണ്.
പഠനത്തിൽ പങ്കെടുത്ത 74 ശതമാനം പേരും മികച്ച തൊഴിലവസരമാണ് അവര്‍ ജര്‍മനി തെരഞ്ഞെടുക്കാന്‍ കാരണമെന്ന് വെളിപ്പെടുത്തി. ഇമിഗ്രേഷന്‍ പ്രക്രിയയിലുള്ള പിന്തുണ ഭൂരിഭാഗം വിദേശ തൊഴിലാളികളും ആഗ്രഹിക്കുന്നു. സ്ഥലം മാറ്റുന്നതിനും വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുന്നതിനും തൊഴിലുടമകളുടെ സഹകരണം തൊഴിലാളികൾ പ്രതീക്ഷിക്കുന്നുണ്ട്.
വിദേശ ജോലി സ്വപ്നം കാണുന്നവരുടെ എണ്ണം ഗണ്യമായി വർധിക്കുമ്പോൾ, ജർമൻ പൗരന്മാർ സ്വന്തം നാട്ടിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നു എന്നതാണ് പുതിയ പഠനത്തിന്റെ മറ്റൊരു കണ്ടെത്തല്‍. 2023ല്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നടത്തിയ പഠനത്തില്‍ പങ്കെടുത്തവരില്‍ നാലിലൊന്ന് പേര് (25 ശതമാനം) വിദേശത്ത് സജീവമായി ജോലി തേടുന്നുണ്ട്.
എന്നാൽ ജർമനിയിലെ താമസക്കാരിൽ ഏഴ് ശതമാനം പേർ മാത്രമാണ് ജോലിക്കായി സ്ഥലം മാറാൻ താത്പര്യപ്പെടുന്നത്. അവരിൽ ഭൂരിഭാഗവും ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് പോലുള്ള ഭാഷാപരമായും സാംസ്കാരികമായും സമാനമായ രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നത്.
യുകെ, ഇറ്റലി, യുഎസ്എ എന്നിവിടങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികളെ ആകർഷിക്കുന്നതിനുള്ള ജർമൻ സർക്കാർ നടത്തുന്ന പരിശ്രമങ്ങൾ ഫലം കാണുന്നുണ്ട്.
പഠനത്തിൽ പങ്കെടുത്ത പകുതിയിലധികം ഇന്ത്യക്കാരും (54 ശതമാനം) വിദേശത്ത് താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹം പ്രകടിപ്പിച്ചു. വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുന്നതിനായി ജർമൻസർക്കാർ നടത്തിയ പൗരത്വ നിയമങ്ങളും കുടിയേറ്റ പരിഷ്കാരങ്ങളും ഈ ഫലങ്ങളിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
തൊഴിൽ വിപണിയിലേക്കുള്ള ഡിജിറ്റൽ പ്രവേശനം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ജർമനി വികസിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടുതൽ തൊഴിലാളികളെ ആകർഷിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്റ്റെപ്സ്റ്റോൺ ഗ്രൂപ്പിലെ തൊഴിൽ വിപണി വിദഗ്ധനായ ഡോ. ടോബിയാസ് സിമ്മർമാൻ പറയുന്നത് ജർമനി കൂടുതൽ വിദേശ തൊഴിലാളികളെ ആകർഷിക്കാൻ കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യണം എന്നാണ്. കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി സ്വകാര്യ - പൊതുമേഖലകളും സഹകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു.
ജർമനിക്ക് തൊഴിൽ വിപണി കൂടുതൽ മികച്ചതും വേഗത്തിലുള്ളതുമാക്കി മാറ്റാനും കഴിയണം. ഇതിലൂടെ കൂടുതൽ വിദേശ തൊഴിലാളികളെ ആകർഷിക്കാനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിലനിർത്താനും സാധിക്കും.
കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് ഈസ്റ്റർ, വിഷു, ഈദ് ആഘോഷം സംഘടിപ്പിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഈസ്റ്റർ, വിഷു, ഈദ് ആഘോഷം വിവിധ കലാപരിപാടികളോടെ സാല്‍ബൗ ടിറ്റൂസ് ഫോറത്തില്‍ അരങ്ങേറി.
കേരള സമാജം പ്രസിഡന്റ് അബി മാങ്കുളം എല്ലാവരെയും സ്വാഗതം ചെയ്തു. മുഖ്യ അതിഥിയായ ഫാ. വിനീത് അജിമോന് ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങളുടെ പ്രസക്തിയും പ്രാധാന്യവും വിശദീകരിച്ചുകൊണ്ട് ആഘോഷ പരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് സെക്രട്ടറി ഡിപിന് പോള്‍, കമ്മിറ്റി അംഗം ബോബി ജോസഫ് എന്നിവര്‍ പരിപാടികളുടെ അവതാരകരായി. വിവിധ കലാപരിപാടികളായ സിനിമാറ്റിക് ഡാന്‍സ്, ഗാനാലാപനം, ഭരതനാട്യം, എന്നിവയ്ക്ക് പുറമെ സമാജത്തിന്റെ നേത്യത്വത്തില്‍ നാടകവും യുവാക്കളുടെ ലഘുനാടകവും കവിതയെ ആസ്പദമാക്കി സംഗീത നൃത്ത നാടകവും ശേഷം ലക്കി ഡ്രോയും നടന്നു.
കേരള സമാജത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സ്കൂളിലെ കുട്ടികള്‍ ഗാനം അവതരിപ്പിച്ചു. കേരളത്തനിമയുള്ള അത്താഴവിരുന്നും പരിപാടികളുടെ ഭാഗമായി ഒരുക്കിയിരുന്നു. സമാജം സെക്രട്ടറി ഡിപിന് പോള്‍ നന്ദി പറഞ്ഞു.
തുടര്‍ന്ന് ദേശീയ ഗാനത്തോടെ ആഘോഷങ്ങള്‍ സമാപിച്ചു. നൂറിലധികം ആര്‍ട്ടിസ്റ്റുകള്‍ അണിനിരന്ന ആഘോഷത്തില്‍ ഏതാണ്ട് നാനൂറ്റി ഇരുപത്തഞ്ചിലധികം ആളുകള്‍ പങ്കെടുത്തു. പുതുതായി ജര്‍മനിയിലെത്തിയ മലയാളികള്‍ക്ക് ആഘോഷം ഏറെ ആസ്വാദ്യകരമായി.
പരിപാടികളുടെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും അബി മാങ്കുളം (പ്രസിഡന്റ്), ഡിപിന് പോള്‍ (സെക്രട്ടറി), ഹരീഷ് പിള്ള (ട്രഷറര്‍), കമ്മറ്റിയംഗങ്ങളായ, ഷംന ഷംസുദ്ദീന്, ജിബിന്‍ എം. ജോണ്‍, രതീഷ് മേടമേല്‍, ബിന്നി തോമസ് എന്നിവര്‍ നേതൃത്വം നല്കി.
മതസൗഹൃദ സംഗമം സംഘടിപ്പിച്ച് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 13-ാം സമ്മേളനം മതേതര കൂട്ടായ്മയുടെ സുഗന്ധം പരത്തുന്ന വേദിയായി മാറി.
ഈസ്റ്റർ, ഈദ്, വിഷു അഘോഷങ്ങളുടെ ഭാഗമായി 27ന് ഇന്ത്യൻ സമയം രാത്രി 7.30ന് യൂറോപ്പിലെ അനുഗ്രഹീത ഗായകനായ സിറിയക്ക് ചെറുകാടിന്റെ മതസൗഹൃദ സന്ദേശം നൽകുന്ന ഗാനത്തോടെയാണ് ആരംഭിച്ചത്.
വെർച്ചൽ പ്ലാറ്റ്ഫോമിലൂടെ നടന്ന ഈ മതസൗഹൃദ സംഗമ കൂട്ടായ്മ മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന സെക്രട്ടറി പാണക്കാട് സെയ്ദ് മുനവ്വറലി ശിഹാബ് തങ്ങൾ, ശാന്തിഗ്രാം ആശ്രമം ജനറൽ സെക്രട്ടറിയും ആത്മീയഗുരുവും സാമൂഹ്യപ്രവർത്തകനുമായ സ്വാമി ഗുരുരത്ന ജ്ഞാന തപസിയും ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു.
തുടർന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, യൂറോപ്പ് റീജിയൺ ചെയർമാൻ ജോളി തടത്തിൽ, യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ, സെക്രട്ടറി ബാബു തോട്ടപ്പിള്ളി, ഷൈബു ജോസഫ്, ഗ്രിഗറി മേടയിൽ തുടങ്ങിയ ഗ്ലോബൽ റീജിയൺ ഭാരവാഹികൾ ദീപം തെളിച്ചു മതസൗഹൃദ സന്ദേശം പകർന്നു.
അപ്രതീക്ഷിതമായുണ്ടായ ചില സാങ്കേതിക തടസങ്ങൾ കാരണം വെർച്ചൽ പ്ലാറ്റ്ഫോമിൽ കയറുവാൻ കഴിയാതിരുന്ന താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിക്കൽ ഈ മതസൗഹൃദ കൂട്ടായ്മക്കു ആശംസകൾ നേർന്നു സന്ദേശം അയച്ചു.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു. ഭാരതത്തെ ഒറ്റച്ചരടിൽ കോർത്തിണക്കുവാൻ മഹാത്മാഗാന്ധിക്കു കഴിഞ്ഞത് സർവമത പ്രാർഥനയിലൂടെയാണെന്നും അതുപോലെ ബഹുസ്വരതയിൽ നിന്നുകൊണ്ടു സമാധാനത്തിന്റെയും സഹജീവിതത്തിന്റെയും ശാന്തിസന്ദേശം നൽകുന്നതിനുവേണ്ടിയാണ് വേൾഡ് മലയാളി കൗൺസിൽ യൂറോപ് റീജിയൺ മതസൗഹൃദ സംഗമവേദിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ആഴത്തിലുള്ള ആധ്യാത്മിക ചിന്തകളും ശ്രേഷ്ഠങ്ങളായ തത്വചിന്തകളും പല പാശ്ചാത്യ ചിന്താധാരകളെയും സ്വാധീനിച്ചിട്ടും ശ്രേഷ്ഠമായ ഈ ഇന്ത്യൻ വൈജ്ഞാനിക, താത്വിക ചിന്തകളെ തമസ്കരിച്ചുകൊണ്ട്, അൽപാൽപ്പമായുള്ള നമ്മുടെ കുറവുകളെ പർവതീകരിച്ചു ഭാരതത്തെ ഇകഴ്ത്തി കാണിക്കുന്ന ഒരു പ്രവണത ഭാരതത്തിൽ വർധിച്ചു വരുന്നതിൽ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിലിന്റെ സന്ദേശത്തിനുശേഷം ആദരണീയരായ പാണക്കാട് സെയ്ദ് മുനവ്വറലി ശിഹാബ് തങ്ങളും സ്വാമി ഗുരുരത്ന ജ്ഞാന തപസിയും മതസൗഹൃദം കൂട്ടായ്മയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി.
മതസൗഹൃദത്തെ ശക്തിപ്പെടുത്തുന്ന ഇത്തരം സമ്മേളനങ്ങൾ അനിവാര്യമാണെന്നും ഇത്തരം കൂട്ടായ്മകൾ ഇനിയും സംഘടിപ്പിക്കണമെന്നും ഇതിന് നേതൃത്വം നൽകിയ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയണിന് അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനി തന്റെ സന്ദേശത്തിൽ പറഞ്ഞു.
മതസൗഹൃദ സംഗമ സമ്മേളനത്തിൽ പങ്കെടുക്കുവാനായി തന്നെ ക്ഷണിച്ചതു വലിയൊരു അംഗീകാരമായി കാണുന്നുവെന്നും അതിന് കൃതജ്ഞത പ്രകടിപ്പിക്കുന്നുവെന്നു പറഞ്ഞു കൊണ്ടാണ് പാണക്കാട് സെയ്ദ് മുനവ്വറലി ശിഹാബ് തങ്ങൾ തന്റെ പ്രഭാഷണം ആരംഭിച്ചത്.
വേൾഡ് മലയാളി കൗൺസിൽ ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങളെ പ്രശംസിച്ച അദ്ദേഹം, വധശിക്ഷ വിധിച്ചു സൗദി ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൾ റഹിമിന്റെ മോചനത്തിനായി പ്രവാസി മലയാളികൾ 34 കോടി രൂപ സമാഹരിച്ചതായി അറിയിച്ചു.
മതസൗഹൃദത്തിന്റെ പര്യായമായി ഭാരതം ലോകത്തിനു മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും അടുത്തകാലത്ത് ഉടലെടുക്കുന്ന ചില അസ്വാരസ്യങ്ങൾ പ്രത്യേകിച്ചു തെരഞ്ഞെടുപ്പു കാലങ്ങളിൽ കാണപ്പെടുന്നത് എല്ലാവരെയും അസ്വസ്ഥരാക്കുന്നുണ്ടെന്ന് സ്വാമി ഗുരുരത്ന ജ്ഞാനതപസി പ്രഭാഷണത്തിൽ പറഞ്ഞു.
ലോകത്തിലെ എല്ലാ തലങ്ങളിലുമുള്ള മലയാളികളെ ഏകോതര സഹോദരങ്ങളെപ്പോലെ കോർത്തിണക്കുന്ന കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന വേൾഡ് മലയാളി കൗൺസിൽ എന്ന ഈ മഹാപ്രസ്ഥാനം ഒരുക്കിയ മതസൗഹൃദ കൂട്ടായ്മയിൽ പങ്കെടുക്കുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, ജനറൽ സെക്രട്ടറി പിന്റോ കന്നമ്പള്ളി, വൈസ് ചെയർപേഴ്സൻ മേഴ്സി തടത്തിൽ, വൈസ് പ്രസിഡന്റ് തോമസ് അറമ്പൻകുടി, യൂറോപ്പ് റീജിയൺ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, അമേരിക്കൻ റീജിയൺ പ്രസിഡന്റ് ജോൺസൻ തലശല്ലൂർ,
ഇന്ത്യ റീജിയൺ ജനറൽ സെക്രട്ടറി ഡോ. അജി അബ്ദുള്ള, എൻആർകെ പ്രസിഡന്റ് അബ്ദുൾ ഹാക്കിം, ജർമൻ പ്രൊവിൻസ് പ്രസിഡന്റ ജോസ് കുമ്പിളുവേലിൽ, ഐർലണ്ട് പ്രൊവിൻസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, യുകെ നോർത്ത് വെസ്റ്റ് പ്രൊവിൻസ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്,
ഗ്ലോബൽ ആർട്സ് ആന്റ് കൾച്ചറൽ ഫോറം പ്രസിഡന്റ് ചെറിയാൻ ടി കീക്കാട്, ദുബായി പ്രൊവിൻസ് ചെയർമാൻ കെ. എ. പോൾസൻ, ജർമൻ പ്രൊവിൻസ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം പ്രഫസർ ഡോ. അന്നക്കുട്ടി ഫിൻഡെ, സാഹിത്യകാരനും സാംസ്കാരിക നായകനുമായ കാരുർ സോമൻ തുടങ്ങിയവർ മതസൗഹൃദ സന്ദേശം നൽകി.
അമേരിക്കൻ റീജിയണിൽ നിന്നുള്ള തിരുവാതിര നൃത്തം നോർത്ത് ടെക്സസ് പ്രവിൻസിൽ നിന്നുള്ള സ്മിത ഷാൻ മാത്യു, യൂറോപ്യൻ ഗായകരായ സോബിച്ചൻ ചേന്നങ്കര, ജെയിംസ് പാത്തിക്കൻ, സിറിയക് ചെറുകാട്, ശ്രീജ ഷിൽഡ് കാംമ്പ് തുടങ്ങിയവർ ചടുലമായ നൃത്ത ചുവടുകളിലൂടെ ശ്രുതിമധുരമായ ഗാനങ്ങളിലൂടെ ഈ മതസൗഹൃദ കൂട്ടായ്മയെ കൂടുതൽ ധന്യമാക്കി.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാനും കലാസാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ഗ്രിഗറി മേടിയലും മികച്ച പ്രാസംഗികയും നർത്തകിയും ഇംഗ്ലണ്ടിലെ വിദ്യാർഥിനിയുമായ അന്ന ടോമും ചേർന്നാണ് ഈ കലാസാംസ്കാരിക വേദി മോഡറേറ്റ് ചെയ്തത്. കമ്പ്യൂട്ടർ എൻജിനീയറായ നിതീഷ് ഡേവീസ് ആണ് ടെക്നിക്കൽ സപ്പോർട്ട് നൽകിയത്.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് കണ്ണു ബെക്കർ, ഗ്ലോബൽ ട്രഷറർ സാം ഡേവീഡ് മാത്യു, ടൂറിസം ഫോറം പ്രസിഡന്റ് തോമസ് കണ്ണങ്കേരിൽ, ജർമൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി ചിനു പടയാട്ടിൽ, ഫോട്ടോഗ്രാഫറും ജർമൻ പ്രൊവിൻസ് എക്സിക്യൂട്ടീവ് മെമ്പറുമായ ജോൺ മാത്യു,
യൂറോപ്പ് റീജിയൺ വൈസ് പ്രസിഡന്റ് രാജു കുന്നക്കാട്ട്, ട്രഷറർ ഷൈബു ജോസഫ്, എഴുത്തുകാരനും മനഃശാസ്ത്ര വിദഗ്ധനുമായ ഡോ. ജോർജ് കാളിയാടൻ തുടങ്ങിയവർ ഈ മതസൗഹൃദ കൂട്ടായ്മയിൽ സജീവമായി പങ്കെടുത്തു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ കൃതജ്ഞത പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾക്കായി എല്ലാ മാസത്തിന്റെയും അവസാനത്തെ ശനിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ഒരുക്കുന്ന ഈ കലാസാംസ്കാരിക വേദിയുടെ അടുത്ത സമ്മേളനം മേയ് 25ന് ഉച്ചകഴിഞ്ഞ് മൂന്നിന് (യുകെ) വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ നടക്കുന്നതാണ്.
ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നു കൊണ്ടു തന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും ആശയവിനിമയങ്ങൾ നടത്തുവാനും അവസരമുണ്ട്.
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി നടത്തുന്ന ഈ കലാസാംസ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കും.
എല്ലാ പ്രവാസി മലയാളികളെയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ അറിയിച്ചു.
റോമാ ബൈബിൾ കൺവൻഷൻ നടന്നു
റോം: ഇറ്റലിയിലെ സീറോമലബാർ കത്തോലിക്ക സഭയുടെ റോമിലെ സാന്തോം ഇടവകയുടെ നേതൃത്വത്തിൽ റോമാ ബൈബിൾ കൺവൻഷൻ റോമിലെ സാന്ത അനസ്താസിയ ബസിലിക്കയിൽ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു.
ബോംബെ താബോർ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ റവ. ഫാ. മാത്യൂ ഇലവുങ്കലും ടീമംഗങ്ങളുമായിരുന്നു കൺവൻഷൻ നയിച്ചത്. പ്രലോഭനങ്ങളെ അതിജീവിക്കാനും ജീവിതത്തിലെ കുറവുകളെ പരിഹരിക്കാനും ഈ ധ്യാനത്തിൽ പങ്കെടുത്തുകൊണ്ട് വിശ്വാസികൾക്ക് ആത്മീയ ഉണർവ് ലഭിക്കാനും സാധിച്ചു.
സാന്തോ ഇടവക വികാരി ഫാ. ബാബു പാണാട്ട് പറമ്പിലും മറ്റ് വൈദികരും സിസ്റ്റേഴ്സ്, കമ്മിറ്റി അംഗങ്ങൾ, വിശ്വാസികൾ എന്നിവർ മേൽനോട്ടത്തിൽ വൻ വിജയമായി തീരാൻ സാധിച്ചു.
കൺവൻഷനിൽ പങ്കെടുത്ത എല്ലാം വിശ്വാസികൾക്ക് ഇടവകയ്ക്ക് വേണ്ടി വികാരി പ്രത്യേകം നന്ദി അറിയിച്ചു.
യുകെ സ്വപ്നം ബാക്കിയാക്കി സൂര്യ മടങ്ങി
ആലപ്പുഴ: യുകെയില്‍ പോകാന്‍ വേണ്ടി നെടുമ്പാശേരി വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയും തുടര്‍ ചികിത്സയ്ക്കിടയില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്ത പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രൻ - അനിത ദമ്പതികളുടെ മകള്‍ സൂര്യ സുരേന്ദ്രന്റെ (24) ആകസ്മിക വേര്‍പാട് പള്ളിപ്പാട് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി.
പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഒരു പോലെ മികവു പുലര്‍ത്തിയിരുന്ന സൂര്യ നാട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. പൊയ്യക്കര ജംഗ്ഷനില്‍ പിതാവ് നടത്തുന്ന ബേക്കറിയില്‍ ഒഴിവു സമയങ്ങളിലെത്തിസഹായിക്കാറുണ്ടായിരുന്ന സൂര്യയുടെ പെട്ടെന്നുള്ള വേര്‍പാട് നാട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നതായിരുന്നില്ല.
ഇടപെടുന്ന എല്ലാവര്ക്കും പ്രിയങ്കരിയായിരുന്നു സൂര്യ. ബിഎസ്സി നഴ്സിംഗ് പാസായി യുകെയില്‍ ജോലി നേടണമെന്നും കുടുംബത്തിന് താങ്ങാകണമെന്നും സൂര്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.
അതിനായി പരിശ്രമിക്കുകയും ആഗ്രഹം സാധിച്ചതിന്റെയും സന്തോഷത്തില്‍ ഉത്സാഹവതിയായി ബന്ധുക്കളോടും അയല്‍ക്കാരോടും കൈവീശി യാത്ര പറഞ്ഞുപോയ തങ്ങളുടെ സൂര്യയുടെ വിറങ്ങലിച്ച ശരീരം വീട്ടിലെത്തിയപ്പോള്‍ മാതാപിതാക്കളും ബന്ധുക്കളും അലമുറയിട്ട കാഴ്ച കൂടിനിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി.
പള്ളിപ്പാട് നീണ്ടൂര്‍ ഗ്രാമമൊന്നാകെ തങ്ങളുടെ പ്രിയപ്പെട്ട സൂര്യക്ക് യാത്രാമൊഴിയേകുവാന്‍ എത്തിയിരന്നു. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം വൈകുന്നേരം 4.30 ഓടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ബിനോയ് തോമസിന്റെ സംസ്കാരം വ്യാഴാഴ്ച
ലണ്ടൻ: കാഞ്ഞിരമറ്റം കരിയിലക്കുളം ബേബി തോമസ്-മേരി തോമസ് ദന്പതികളുടെ മകൻ യുകെയിൽ അന്തരിച്ച ബിനോയ് തോമസിന്റെ(41) സംസ്കാരം വ്യാഴാഴ്ച 9.30ന് വീട്ടിൽ ശുശ്രൂഷകളോടെ ആരംഭിച്ച് കാഞ്ഞിരമറ്റം ഹോളി ക്രോസ് പള്ളിയിൽ നടത്തപ്പെടും.
ഭാര്യ രഞ്ജി ജോസ് ബാലഗ്രാം മണ്ണാരിയാത്ത് കുടുംബാംഗം. മക്കൾ: മിയ, ആരോൺ, ഇവാൻ.
ത്രേസ്യാമ്മ ജോൺ ഫ്രാങ്ക്ഫർട്ടിൽ അന്തരിച്ചു
ഫ്രാങ്ക്ഫർട്ട്: രാമപുരം കൂട്ടപറന്പിൽ ജോണിന്റെ ഭാര്യ ത്രേസ്യാമ്മ(79) അന്തരിച്ചു. സംസ്കാരം പിന്നീട് ഫ്രാങ്ക്ഫർട്ടിൽ.
പരേത പള്ളിക്കത്തോട് ഇളംപള്ളി കരിന്പോഴിയിൽ കുടുംബാംഗം. മക്കൾ: ശോഭ, പുഷ്പ.
നൈറ്റ്സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ് ടൂർണമെന്റ്; പ്രിസ്റ്റൺ സ്ട്രൈക്കെസ് ചാമ്പ്യന്മാർ
മാഞ്ചസ്റ്റർ സിറ്റി: രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ് ടൂർണമെന്റ് പ്രിസ്റ്റൺ സ്ട്രൈക്കെസ് ചാമ്പ്യന്മാരായി. പ്ലാറ്റ്ഫീൽഡ് ഇലവൺ രണ്ടാം സ്ഥാനവും നേടി.
മിഡ്ലാഡ്സിലെ 14 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് എഡ്ക്സ് ദുബായി, കുട്ടനാട് ടേസ്റ്റ്, ലൂലു മിനിമാർട്ട് മാഞ്ചസ്റ്റർ, ഡോൺ ജോസഫ് ലൈഫ് ലൈൻ പ്രോട്ടക്റ്റ്, മലബാർ സ്റ്റോർ സ്റ്റോക്പോർട്ട് എന്നിവരുടെ സഹകരണത്തോടെ മാഞ്ചസ്റ്റർ നൈറ്റ്സ് സംഘടിപ്പിച്ചത്.
ആളുകളുടെ പങ്കാളിത്തം കൊണ്ടും സങ്കടനാ മികവുകൊണ്ടും മികവാർന്ന ടൂർണമെന്റ് നടത്താൻ മാഞ്ചസ്റ്റർ നൈറ്റ്സിനായി. ടൂർണമെന്റിലെ എല്ലാം കളികളും ലൈവ് ടെലിക്കാസ്റ്റ് നടത്തി പുതിയ ഒരു തുടക്കം കുറിച്ചു നൈറ്റ്സ് മഞ്ചേരിസ്റ്റർ ക്ലബ്.
വാശിയേറിയ ഫൈനലിൽ 15 റൺസിനാണ് പ്രിസ്റ്റൺ സ്ട്രൈക്കെസ് വിജയിച്ചത്. ഫൈനലിൽ പ്രിസ്റ്റൺ സ്ട്രൈക്കെസിലെ അനുപ് പ്ലെയർ ഓഫ് ദ മാച്ചും ടൂർണമെന്റിൽ നൈറ്റ്സിലെ അബിജിത്ത് ജയൻ പ്ലെയർ ഓഫ് ദ സിരിയസും പ്രിസ്റ്റൺ സ്ട്രൈക്കെസിലെ നരേദ്ര കുമാൻ മികച്ച ബാസ്റ്റ്മാനും പ്ലാറ്റ്ഫീൽഡ് ഇലവനിലെ ഷാരോൺ മികച്ച ബൗളറും ആയി.
സന്ന്യാസജീവിതത്തിന് അപ്പസ്തോലിക ധൈര്യം ആവശ്യം: ഫ്രാൻസിസ് മാർപാപ്പ
റോം: നേതൃത്വത്തിനു വേണ്ടിയുള്ള പൊതുതെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന കനോസിയൻ ഉപവിയുടെ സഹോദരങ്ങളുമായും വിശുദ്ധ ഗബ്രിയേൽ സഭയിലെ അംഗങ്ങളുമായും ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച നടത്തുകയും സന്ദേശം നൽകുകയും ചെയ്തു.
ഇരുസഭകളെയും സ്ഥാപിച്ചവരിൽ പ്രവർത്തിച്ച പരിശുദ്ധാത്മാവിന്റെ വലിയ പ്രചോദനത്തെ ഓർമിപ്പിച്ചുകൊണ്ടാണ് മാർപാപ്പ സന്ദേശം ആരംഭിച്ചത്. ആത്മാവിന്റെ ഈ പ്രചോദനമാകണം പൊതുതെരഞ്ഞെടുപ്പിന്റെ സമയത്ത് അംഗങ്ങളിൽ നിലനിൽക്കേണ്ടതെന്നും മാർപാപ്പ ഓർമപ്പെടുത്തി.
ഇത് അനുകമ്പയോടെ ജീവിക്കുന്നതിനും കഴിഞ്ഞ കാലത്തെ നന്ദിയോടെ സ്മരിക്കുന്നതിനും പരസ്പരം ശ്രദ്ധപുലർത്തിക്കൊണ്ടും കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടും വർത്തമാനകാലം ഫലപ്രദമാക്കുന്നതിനും നമ്മെ സഹായിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു.
തുടർന്ന് കനോസിയൻ സഹോദരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, കാനോസയിലെ മാഗ്ദലീൻ പകർന്നുതന്ന പ്രേഷിതചൈതന്യം ഇന്നും സഭയിൽ തുടരുന്നതിനു സഹോദരങ്ങൾക്ക് നന്ദി അർപ്പിച്ചു.
ഇത്തവണത്തെ ആപ്തവാക്യമായ "അഗ്നിയായി മാറാത്തവർ അഗ്നി പകരുന്നില്ല'എന്ന ചിന്തയും മാർപാപ്പ പങ്കുവച്ചു. എന്നാൽ, ഇന്നത്തെ ലോകത്തിൽ, ആത്മാവിന്റെ അഗ്നി പകരുന്നതിനു പകരം അവ അണച്ചുകളയുന്ന അവസ്ഥാവിശേഷം സന്ന്യാസ സമൂഹങ്ങളിൽ ഉടലെടുക്കുന്നതിൽ തനിക്കുള്ള സങ്കടവും മാർപാപ്പ പങ്കുവച്ചു.
ബുദ്ധിമുട്ടുകൾ ഏറുമ്പോൾ ക്രൂശിതനെ നോക്കിക്കൊണ്ട്, മറ്റുള്ളവരെ സേവിക്കുവാൻ നമ്മുടെ കരങ്ങളും ഹൃദയവും തുറക്കുമ്പോഴാണ് ജീവിതത്തിന്റെ അർഥം ഉൾക്കൊള്ളാൻ സാധിക്കുന്നതെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
തുടർന്ന് ഗബ്രിയേലിയൻ സഹോദരങ്ങളെയും മാർപാപ്പ അഭിസംബോധന ചെയ്തു. അവരുടെ സ്ഥാപകരായ വിശുദ്ധ ലൂയിസ് മോണ്ട്ഫോർട്ടും ഫാ. ഗബ്രിയേലേ ദേഷായെസും കാട്ടിത്തന്ന ജീവിതമാതൃക ഇന്ന് 34 രാജ്യങ്ങളിൽ സമൂഹത്തിലെ അധഃസ്ഥിതരായ ജനതയ്ക്കുവേണ്ടി പ്രത്യേകമായും അന്ധരും മൂക ബധിരരുമായ മക്കൾക്കുവേണ്ടി ജീവിക്കുന്ന നിരവധി സമർപ്പിതരെ ഉരുവാക്കിയ ദൈവീക പരിപാലനയെ മാർപാപ്പ എടുത്തുപറഞ്ഞു.
വെല്ലുവിളികൾ ഏറെ നിറഞ്ഞ ഒരു സമൂഹത്തിൽ ഇപ്രകാരം മറ്റുള്ളവർക്ക് വേണ്ടി ജീവിക്കണമെങ്കിൽ അപ്പസ്തോലിക ധൈര്യം ഏറെ ആവശ്യമാണെന്ന് മാർപാപ്പ പറഞ്ഞു. ശ്രവണവും ധൈര്യവും നമ്മുടെ ജീവിതത്തിൽ പുലരുവാൻ വിശ്വാസവും എളിമയും ഏറെ ആവശ്യമെന്നും മാർപാപ്പ പറഞ്ഞു.
സ്വാർഥതയാൽ വിഭജിതമായിരിക്കുന്ന ലോകത്ത് ഐക്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാൻ നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണെന്ന് മാർപാപ്പ ഉദ്ബോധിപ്പിച്ചു. സന്ന്യാസസമൂഹങ്ങളിൽ ഇപ്രകാരം വൈവിധ്യങ്ങളിൽ ഐക്യം രൂപപ്പെടുത്തുവാൻ പരിശുദ്ധാത്മാവിനോട് ചേർന്നു പ്രവർത്തിക്കുവാനും മാർപാപ്പ ആഹ്വാനം ചെയ്തു.
ഇടവകവികാരിമാരുടെ അന്താരാഷ്ട്ര സമ്മേളനം റോമിൽ ആരംഭിച്ചു
റോം: ആഗോള കത്തോലിക്കാ സഭയിൽ സിനഡിന്റെ ഭാഗമായി ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം തിങ്കളാഴ്ച റോമിൽ ആരംഭിച്ചു. വ്യാഴാഴ്ച സമ്മേളനം അവസാനിക്കും.
ഇരുനൂറോളം അംഗങ്ങളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. എല്ലാ രാജ്യങ്ങളിൽ നിന്നും വ്യക്തിഗത സഭകളിൽ നിന്നും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കാളികളാകും.
സിനഡ് സെക്രട്ടറിയേറ്റ്, വൈദികർക്കുവേണ്ടിയുള്ള ഡിക്കസ്റ്ററി, പൗരസ്ത്യസഭകൾക്കായുള്ള ഡിക്കസ്റ്ററി, സുവിശേഷവത്കരണത്തിനായുള്ള ഡിക്കസ്റ്ററി എന്നിവ സംയുക്തമായിട്ടാണ് സമ്മേളനത്തിന് നേതൃത്വം നൽകുന്നത്.
സിനഡൽ സഭയുടെ മുഖം, ശിഷ്യരും പ്രേഷിതരും, സമൂഹരൂപീകരണവും പഠിപ്പിക്കലും എന്നീ വിഷയങ്ങളിൽ ആദ്യമൂന്നു ദിവസം ചർച്ചകൾ നടക്കും. വ്യാഴാഴ്ച അംഗങ്ങളുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തും.
ഒരു സിനഡൽ സഭാ രൂപീകരണത്തിൽ ഇടവകവികാരിമാരുടെ പങ്കിനെ പറ്റിയാണ് പ്രധാനമായും സമ്മേളനത്തിൽ പ്രതിപാദിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടൻ രൂപത പാസ്റ്ററൽ കൗൺസിൽ സംയുക്ത സമ്മേളനം ലെസ്റ്ററിൽ നടന്നു
ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ നിലവിൽ ഉണ്ടായിരുന്ന അഡ്ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പുതുതായി നിലവിൽ വന്ന ആദ്യ പാസ്റ്ററൽ കൗൺസിലിന്റെയും സംയുക്ത സമ്മേളനം ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളിയിൽ നടന്നു.
രാവിലെ യാമപ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിന് രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട് സ്വാഗതം ആശ്വസിച്ചു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പാസ്റ്ററൽ കൗൺസിലിന്റെ ഉത്തരവാദതിത്വങ്ങൾ നിർവഹിക്കാനുള്ള അടിസ്ഥാന ചോദന മിശിഹായോടും അവിടുത്തെ ശരീരമായ തിരു സഭയോടുമുള്ള സ്നേഹമായിരിക്കണം. അൾത്താരയിലേക്കും അൾത്താരക്ക് ചുറ്റുമായി മിശിഹയോന്മുഖമായി നിലയുറപ്പിക്കുന്ന സംവിധാനവുമാണതെന്നും മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കത്തോലിക്ക സഭയിലെ 24 വ്യക്തിസഭകളും തനത് വിശ്വാസവും ആധ്യാത്മികതയും ദൈവ വിശ്വാസവും ശിക്ഷണക്രമവും മനസിലാക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുമ്പോഴാണ് സഭ ഈ ലോകത്തിൽ അവളുടെ ദൗത്യങ്ങളോട് വിശ്വസ്തത പുലർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റവ.ഡോ. ടോം ഓലിക്കരോട്ട് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. രൂപത ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട്, ഫിനാൻസ് ഓഫീസർ റവ ഫാ. ജോ മൂലച്ചേരി വിസി, ട്രസ്റ്റി സേവ്യർ എബ്രഹാം എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു.
തുടർന്ന് നടന്ന ഗ്രൂപ് ചർച്ചകൾക്കായുള്ള വിഷയങ്ങൾ അഡ്ഹോക് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ജോളി മാത്യു സമ്മേളനത്തിലെ പരിപാടികളുടെ ഏകോപനം നിർവഹിച്ചു.
ചർച്ചകളുടെ അടിസ്ഥാനത്തിൽ ശേഷം വിവിധ ഗ്രൂപ്പുകൾ ക്രോഡീകരിച്ച ആശയങ്ങൾ റീജിയണൽ കോഓർഡിനേറ്റർമാർ സമ്മേളനത്തിൽ അവതരിപ്പിച്ചു. ട്രസ്റ്റി ആൻസി ജാക്സൺ മോഡറേറ്ററായിരുന്നു.
ഡോ. മാർട്ടിൻ ആന്റണി സമ്മേളനത്തിന് നന്ദി അർപ്പിച്ചു. തുടർന്ന് അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് സമ്മേളനം അവസാനിച്ചത്.
മേരി വിസ്കോട്ട് ജർമനിയിൽ അന്തരിച്ചു
കാൾസ് റൂഹെ: തൃശൂർ പുത്തൻചിറ കൊമ്പത്ത്കടവ് വടക്കിനേടത്ത് ചേരിയപ്പറമ്പിൽ വർഗീസിന്റെ മകൾ ഗുണ്ടർ വിസ്കോട്ടിന്റെ ഭാര്യയുമായ മേരി വിസ്കോട്ട് (75) ജർമനിയിലെ കാൾസ് റൂഹെയിൽ അന്തരിച്ചു.
സംസ്കാരം പിന്നീട് ജർമനിയിൽ. മകൾ: മാർട്ടീന സൊറെന്റിനോ. മരുമകൻ നിക്കോളാസ് സൊറെന്റിനോ. സഹോദരങ്ങൾ: സിസിലി, ജോണി, തോമസ്, ഡെയ്സി, ഡേവിസ്, ജോസ്.
"ലണ്ടൻ ടു കലേനഹള്ളി'; വോട്ട് ചെയ്യാൻ പറന്നെത്തി കന്നഡ യുവതി, ചെലവ് ഒന്നരലക്ഷം രൂപ..!
ബംഗളൂരു: രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലാണ്. രണ്ടാം ഘട്ടത്തിൽ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടന്നു. വെള്ളിയാഴ്ചയായിരുന്നു കർണാടകയിലെ ഒന്നാം ഘട്ട വോട്ടെടുപ്പ്.
നാലു ബംഗളൂരു മണ്ഡലങ്ങൾ ഉൾപ്പെടെ 14 സീറ്റിൽ ജനം വിധിയെഴുതി. കർണാടയിൽ ആദ്യഘട്ടത്തിലെ വോട്ടർമാരിൽ സൂപ്പർസ്റ്റാർ ഒരു യുവതിയായിരുന്നു. മണ്ഡ്യയിലെ കലേനഹള്ളി ഗ്രാമത്തിലെ സോണിക വോട്ട് ചെയ്യാൻ യാത്രയ്ക്കായി ചെലവഴിച്ച തുകയാണ് അവരെ ദേശീയ ശ്രദ്ധയിലെത്തിച്ചത്.
ഒന്നരലക്ഷത്തിലേറെ രൂപയാണ് വോട്ട് ചെയ്യാൻ സോണികയ്ക്കു വന്ന ചെലവ്. ലണ്ടനിൽനിന്നെത്തിയ സോണിക കലേനഹള്ളി സർക്കാർ സീനിയർ പ്രൈമറി സ്കൂളിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി.
ബംഗളൂരു നഗരത്തിലെ മണ്ഡലങ്ങളിൽ അന്‍പതു ശതമാനത്തോളം പേർ മാത്രമാണു വോട്ട് ചെയ്തതെന്നിരിക്കെ സോണികയുടെ വോട്ടിനു മൂല്യമേറെയാണ്. ഇത്രയേറെ പണം ചെലവഴിച്ച് ആരെങ്കിലും വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് സോണിക പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു:
"വോട്ട് നമ്മുടെ അവകാശമാണ്, അവഗണന കൂടാതെ നിസംഗത കാണിക്കാതെ സമ്മതിദാനാവകാശം വിനിയോഗിക്കുക'.
ജര്‍മനിയിലെ ഭരണമുന്നണി കക്ഷികളുടെ ജനപിന്തുണയില്‍ വന്‍ ഇടിവ്
ബെര്‍ലിന്‍: ജര്‍മനിയിലെ ഭരണകക്ഷിയായ ട്രാഫിക് ലൈറ്റ് മുന്നണിയിലെ പാര്‍ട്ടികളുടെ ജനപിന്തുണയില്‍ വന്‍ ഇടിവ്. സര്‍വേ പ്രകാരം 33 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ഒലാഫ് ഷോള്‍സിന്റെ എസ്പിഡി പാര്‍ട്ടിയുടെ പിന്തുണ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു പോയിന്റ് നഷ്ടപ്പെട്ടു 15 ശതമാനത്തിലെത്തി. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ ചൈനയിലേക്കുള്ള യാത്രയും പാര്‍ട്ടിയുടെ മുഖം വീണ്ടെടുക്കാന്‍ സഹായിച്ചില്ലെന്നാണ് സർവേ പറയുന്നത്.
സിഡിയു/സിഎസ്യുവിന്റെ നില 30 ശതമാനമായി തുടരുന്നു. എഫ്ഡിപിന്റെ നില (അഞ്ച് ശതമാനം) മാറ്റമില്ലാതെ നില്ക്കുമ്പോള്, പുതിയ വാഗൻക്നെക്റ്റ് പാര്‍ട്ടിയുടെ നില (ബിഎസ്ഡബ്ല്യു) ഒരു പോയിന്റ് വർധിച്ച് ഏഴ് ശതമാനത്തിലെത്തി.
ഇടതുപക്ഷം ഒരു പോയിന്റ് നേടുകയും അഞ്ച് ശതമാനത്തില്‍ എത്തുകയും ചെയ്തു. കുടിയേറ്റ വിരുദ്ധരായ എഎഫ്ഡിയുടെ പിന്തുണ 18 ശതമാനത്തില്‍ തുടരുകയാണ്.
തടവുകാരും കലാകാരന്മാരുമായി കൂടിക്കാഴ്ച നടത്തി മാർപാപ്പ
റോം: ഇറ്റലിയിലെ വെനീസിൽ വനിതാ തടവുകാരുമായും കലാകാരന്മാരുമായും കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പ. ഒരു ദിവസത്തെ സന്ദർശനത്തിനാണ് മാർപാപ്പ വെനീസിലെത്തിയത്.
വത്തിക്കാനിൽനിന്ന് ഇന്നലെ രാവിലെ 6.30ന് ഹെലികോപ്റ്ററിൽ പുറപ്പെട്ട മാർപാപ്പ രാവിലെ എട്ടിനു വെനീസിലെത്തി. വനിതാ തടവുകാരുമായി കൂടിക്കാഴ്ചയ്ക്കുശേഷം ജയിൽ ചാപ്പലിൽ ബിനാലെ കലാകാരന്മാരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തി.
വെനീസിലെ സെന്റ് മാർക്സ് ചത്വരത്തിൽ മാർപാപ്പ അർപ്പിച്ച വിശുദ്ധ കുർബാനയിൽ അനേകർ പങ്കുകൊണ്ടു.
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ലീഡർഷിപ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മേയ് പത്തിന് വെെകുന്നേരം ആറിന് ആരംഭിച്ച് പന്ത്രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് സമാപിക്കുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ലീഡർഷിപ് ഡവലപ്മെന്റ് പ്രോഗ്രാം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും.
നേതൃത്വ പരിശീലന രംഗത്ത് വ്യക്തി മുദ്ര പതിപ്പിക്കുകയും കാലങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഡോ. ജാക്കി ജെഫ്റി, രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലികാട്ട്, റവ. ഫാ. ജോസ് അഞ്ചാനിക്കൽ, റവ. ഡോ. ടോം ഓലിക്കരോട്ട്, റവ. ഡോ. സിസ്റ്റർ ജീൻ മാത്യു എസ്എച്ച്, ഡോ. ജോസി മാത്യു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.
റാംസ് ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വച്ച് നടത്തുന്ന പരിശീലന പരിപാടിയിലേക്ക് രൂപതയിലെ ഇടവക/മിഷൻ/പ്രൊപ്പോസഡ് മിഷൻ തലങ്ങളിൽ നേതൃനിരയിൽ പ്രവർത്തിക്കുന്ന എല്ലാ വനിതകളെയും സ്വാഗതം ചെയ്യുന്നതായി കമ്മീഷൻ ചെയർമാൻ ഫാ. ജോസ് അഞ്ചാനിക്കൽ, വിമൻസ് ഫോറം ഡയറക്ടർ റവ. ഡോ. സി. ജീൻ മാത്യു എസ്എച്ച്, വിമൻസ് ഫോറം പ്രസിഡന്റ് ട്വിങ്കിൾ റെയ്സൺ സെക്രട്ടറി അൽഫോൻസാ കുര്യൻ എന്നിവർ അറിയിച്ചു.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെക്കാണുന്ന ലിങ്കിൽ പേരുകൾ എത്രയും പെട്ടന്ന് രജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികൾ അറിയിച്ചു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും. സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നോക്ക് ദേവാലയത്തിലെ തിരുകർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും.
യൂറോപ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്തിനൊപ്പം അയർലൻഡിലെ വൈദികർ സഹകാർമികരാകും. പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ റിപ്പബ്ലിക് ഓഫ് അയര്‍ലൻഡിലെയും നോർത്തേൺ അയർലൻഡിലെയും സീറോമലബാർ വിശ്വാസികൾ ഒത്തുചേരും.
അയർലൻഡിലെ സീറോമലബാർ സഭയുടെ 37 വി. കുർബാന സെന്ററുകളിലും മരിയൻ തീർഥാടനത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മെയ് 11 രാവിലെ 10ന് നോക്ക് ബസലിക്കയിൽ ആരാധനയും ജപമാലയും തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും. അയർലൻഡിലെ മുഴുവൻ സീറോമലബാർ വൈദീകരും തീർഥാടനത്തിൽ പങ്കെടുക്കും.
കാറ്റിക്കിസം സ്കോളർഷിപ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളേയും ബൈബിൾ ക്വിസ് മത്സരത്തിൽ നാഷണൽ തലത്തിൽ വിജയം നേടിയവരേയും അയർലൻഡിലെ ലിവിംഗ് സെർട്ട് പരീക്ഷയിലും ജൂനിയർ സെർട്ട് (A Level /GCSE -Northern Ireland) പരീക്ഷയിലും 2023 വർഷത്തിൽ ഉന്നതവിജയം നേടിയ കുട്ടികളേയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലൻഡിലെ വലിയ കുടുംബങ്ങളേയും തീർഥാടനത്തിൽ ആദരിക്കും.
മേയോയിലെ നോക്ക് ഗ്രാമത്തിലെ സ്നാപക യോഹന്നാന്റെ പേരിലുള്ള ദേവാലയത്തിന്റെ പുറകിൽ നടന്ന മരിയൻ പ്രത്യക്ഷീകരണത്തിന് പതിനഞ്ചിലേറെ ആളുകൾ സാക്ഷികളായിരുന്നു. പരിശുദ്ധ കന്യകാ മാതാവിനൊപ്പം സെന്റ് ജോസഫും യോഹന്നാൻ ശ്ലീഹായും പ്രത്യക്ഷപ്പെട്ടതായി ദൃക്സാക്ഷ്യകൾ സാക്ഷ്യപ്പെടുത്തുന്നു.
ഇവരോടോപ്പം ഒരു ബലിപീഠവും ഒരു കുരിശും ആട്ടിൻകുട്ടിയും ദൂതന്മാരും ഉണ്ടായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം ഈ ദർശനം നീണ്ടുനിന്നു. സഭ നിയോഗിച്ച രണ്ട് കമ്മീഷനുകളും ഈ ഗ്രാമത്തിൽ നടന്ന സംഭവങ്ങൾ വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തി.
വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയും ഫ്രാൻസീസ് മാർപാപ്പയും നോക്ക് ദേവാലയം സന്ദർശിച്ചിട്ടുണ്ട്. വി. മദർ തെരേസായും നോക്ക് സന്ദർശിച്ച് പ്രാർഥിച്ചിരുന്നു. കഴിഞ്ഞവർഷം അയർലൻഡ് സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഈ പുണ്യസ്ഥലത്ത് ഏതാനും മണിക്കൂറുകൾ ചെലവഴിച്ചു.
വർഷംതോറും ആയിരക്കണക്കിന് അന്താരാഷ്ട്ര തീർഥാടകരാണ് നോക്ക് ദേവാലയത്തിൽ എത്തുന്നത്. അയർലൻഡിലെത്തുന്ന മലയാളികുടുംബങ്ങൾ പതിവായി നോക്ക് സന്ദർശിച്ചു പ്രാർഥിച്ച് അനുഗ്രഹം പ്രാപിക്കാറുണ്ട്.
എല്ലാ രണ്ടാം ശനിയാഴ്ചയും ഉച്ചയ്ക്ക് 10 മുതൽ മലയാളത്തിൽ കുമ്പസാരത്തിനുള്ള സൗകര്യമുണ്ട്. തുടർന്ന് 12 മുതൽ ആരാധനയും സീറോമലബാർ വിശുദ്ധ കുർബാനയും നടന്നുവരുന്നു. സീറോമലബാർ സഭയുടെ വൈദീകൻ ഈ തീർഥാടനകേന്ദ്രത്തിൽ സേവനം ചെയ്യുന്നുണ്ട്.
സീറോമലബാര്‍ സഭ നാഷണല്‍ പാസ്റ്ററൽ കൗൺസിലിന്റെ നേതൃത്വത്തില്‍ നോക്ക് മരിയൻ തീര്‍ഥാടനത്തിന് വേണ്ട ക്രമീകരണങ്ങൾ നടന്നുവരുന്നു. നോക്ക് മരിയന്‍ തീര്‍ഥാടനത്തിൽ പങ്കെടുക്കുവാൻ അയര്‍ലൻഡിലെ മുഴുവന്‍ വിശ്വാസികളേയും പ്രാര്‍ഥനാപൂര്‍വം സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു. തളർച്ച അനുഭവപ്പെട്ടതിനെത്തുടർന്നു ഉടനെ നോർത്തേൺ അയർലൻഡിലെ ഡെറി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംസ്കാരം പിന്നീട്. ഭാര്യ: സൗമ്യ. മക്കൾ: അൽഫോൻസാ ജോസഫൈൻ.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം. ഐറിഷ് ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 16 വിഭാഗത്തിൽ മലയാളിയായ റോഹൻ സലിന് കിരീടം.
ഡബ്ലിനിൽ നടന്ന മത്സരത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള മത്സരാർഥികളെ പിന്തള്ളിയാണ് ഡബ്ലിനിലെ മാലഹൈഡ് ക്ലോൺഗ്രിഫിനിൽ നിന്നുള്ള റോഹൻ ചാമ്പ്യനായത്.
അയർലൻഡിന്റെ ഒഫിഷ്യൽ ചെസ് ഗവേർണിംഗ് ബോഡിയായ ഐറിഷ് ചെസ് യൂണിയന്റെ ആഭിമുഖ്യത്തിലായിരുന്നു മത്സരം. റോഹന്റെ നേട്ടം ഐറിഷ് ചെസ് ചരിത്രത്തിൽ മലയാളി സാന്നിധ്യം അടയാളപ്പെടുത്തി.
റോഹൻ അയർലൻഡിലെ പ്രമുഖ കലാസാംസ്കാരിക പ്രവർത്തകരായ സലിൻ ശ്രീനിവാസിന്റെയും ജെസി ജേക്കബിന്റെയും (ഇരുവരും നഴ്സ്, സെന്റ് വിൻസെന്റ്സ് ഹോസ്പിറ്റൽ സൈക്യാട്രി വിഭാഗം, ഡബ്ലിൻ) മകനാണ്. ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി വിദ്യാർഥി ഡോണൽ സഹോദരനാണ്.
ഡബ്ലിൻ പോർട്മനോക് കമ്യുണിറ്റി സ്കൂൾ സെക്കന്റ് ഇയർ വിദ്യാർഥിയാണ് റോഹൻ. വിവിധ ക്ലബ് മത്സരങ്ങളിൽ ചാമ്പ്യനായ റോഹൻ കഴിഞ്ഞ രണ്ടു വർഷം തുടർച്ചയായി പോർട്ട് മനോക് സ്കൂൾ ചെസ് ചാമ്പ്യനാണ്.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങളിലും കോൺഗ്രസ് നേതാവും കരുനാഗപ്പള്ളി എംഎൽഎയുമായ സി.ആർ. മഹേഷിനെ അതിക്രമിച്ചു പരിക്കേൽപ്പിച്ചതിലും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ ശക്തമായി അപലപിച്ചു.
പൊതുതെരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലും അലയടിക്കുന്ന യുഡിഎഫ് തരംഗത്തിൽ വിളറിപൂണ്ടും സമ്പൂർണ തോൽവി ഭയന്നും എൽഡിഎഫ് കാട്ടിക്കൂട്ടുന്ന അക്രമപരമ്പരകൾ കേരളത്തിലെ പൊതു സമൂഹം മനസിലാക്കികഴിഞ്ഞതായും ഇടതുപക്ഷ നേതാക്കന്മാരുടെ അറിവോടെയും ഒത്താശയോടെയും കൂടെ അരങ്ങേറുന്ന ഇത്തരം അക്രമസംഭവങ്ങൾ ഒരിക്കലും നീതികരിക്കാവുന്നതല്ലെന്നും ഐഒസി യുകെ കേരള ചാപ്റ്റർ നേതാക്കൾ പറഞ്ഞു.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയൽ, ഐഒസി യുകെ വക്താവ് അജിത് മുതയിൽ, ഐഒസി യുകെ കേരള ചാപ്റ്റർ മീഡിയ കോഓർഡിനേറ്റർ റോമി കുര്യാക്കോസ്, സീനിയർ ലീഡർ അപ്പച്ചൻ കണ്ണഞ്ചിറ, സീനിയർ ലീഡർ ബോബിൻ ഫിലിപ്പ്, സുരാജ് കൃഷ്ണൻ, ഐഒസി യുകെ വനിത വിഭാഗം ലീഡർ അശ്വതി നായർ, ഐഒസി യുകെ യൂത്ത് വിംഗ് പ്രസിഡന്റ് എഫ്രേം സാം, സാം ജോസഫ്, നിസാർ അലിയാർ തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു.
വടകരയിൽ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനവും കേരളത്തിന്റെ പല സ്ഥലങ്ങളിലും എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട അക്രമപരമ്പരകളും പൊതുതെരഞ്ഞെടുപ്പിൽ യുഡിഎഫ് - നിക്ഷ്പക്ഷ വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ നിന്നും അകറ്റിനിർത്തുവാനും തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനുമായി നടത്തുന്ന ഗൂഢശ്രമങ്ങളുടെ ഭാഗമാണോ എന്ന് സംശയിക്കുന്നതായും യോഗം അഭിപ്രായപ്പെട്ടു.
ജനാധിപത്യം കാശാപ്പു ചെയ്യുന്ന ഇത്തരം അക്രമങ്ങൾക്കെതിയുള്ള പ്രതിഷേധങ്ങളിൽ ഐഒസി എന്നും മുൻപന്തിയിൽ തന്നെ നിലനിൽക്കും. നാടിനു തന്നെ ആപത്തും അപമാനകരവുമായ ഇത്തരം അക്രമങ്ങൾക്ക് കുടപിടിക്കുന്ന ഇടതുപക്ഷത്തിന് ശക്തമായ താക്കീത് ബാലറ്റിലൂടെ നൽകാൻ പൊതുജനം തയാറാകണമെന്നും ഐഒസി യുകെ കേരള ചാപ്റ്റർ ഭാരവാഹികൾ പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി. ചാന്‍സലര്‍ ഒലാഫ് ഷോള്‍സും സുനക്കും തമ്മിലാണ് കൂടിക്കാഴ്ച നടത്തിയത്. ജര്‍മനിയും ഗ്രേറ്റ് ബ്രിട്ടനും ഭാവിയില്‍ ആയുധ പദ്ധതികളില്‍ കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കുമെന്ന് ഇരുവരും തമ്മില്‍ കൂടിക്കാഴ്ചയില്‍ അറിയിച്ചു.
യുകെ പ്രധാനമന്ത്രിയായി ചുമതലയേറ്റ 18 മാസങ്ങള്‍ക്ക് ശേഷംമാണ് ജര്‍മനിയുമായി ഇവു സൗഹൃദ കൂടിക്കാഴ്ച സുനാക് നടത്തുന്നത്. റഷ്യ - യുക്രൈയൻ യുദ്ധത്തില്‍ വീല്‍ഡ് ടാങ്കുകള്‍, യുദ്ധവിമാനങ്ങള്‍, പുതിയ പീരങ്കി സംവിധാനവും ബോക്സര്‍ വീലുള്ള കവചിത വാഹനവും മുതലായവ ഇരുരാജ്യങ്ങളും യുക്രൈയൻ കൂടുതലായി നല്കാന് പദ്ധതിയിട്ടിട്ടുണ്ടെന്നും ബെര്‍ലിനിലെ ചാന്‍സലറിയില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജര്‍മനി ആരംഭിച്ച യൂറോപ്യന്‍ സ്കൈ ഷീല്‍ഡ് ഇനിഷ്യേറ്റീവ് എയര്‍ ഡിഫന്‍സ് സിസ്റ്റത്തില്‍ ഗ്രേറ്റ് ബ്രിട്ടനും പങ്കെടുക്കണമെന്ന് ഷോള്‍സ് ഊന്നിപ്പറഞ്ഞു. കയറ്റുമതി നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഫ്രാങ്കോ~ജര്‍മ്മന്‍~സ്പാനിഷ് കരാറില്‍ ഗ്രേറ്റ് ബ്രിട്ടന് ചേരുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പുലര്‍ത്തി.
കൂടാതെ, ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത ഉടമ്പടി പ്രകാരം ഇരു സായുധ സേനയുടെ പരസ്പര പ്രവര്‍ത്തനക്ഷമതയെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകണമെന്നും അഭ്യര്‍ഥിച്ചു.
യുഡിഎഫിന് വോട്ട് നല്കാന് പ്രവാസി കുടുംബങ്ങളോട് ഒഐസിസിയുടെ ആഹ്വാനം
ബര്‍ലിന്‍: രാജ്യം അതി നിര്‍ണായകമായ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍, പ്രവാസികള്‍ അടക്കമുള്ള ജനാധിപത്യ വിശ്വാസികള്‍ ഇന്ത്യയില്‍ ഒരു മതേതര സര്‍ക്കാര്‍ രൂപം കൊള്ളുന്നതിനായി കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു നല്കി ബുഹുഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് പാര്‍ലമെന്റില്‍ അയക്കണമെന്ന് ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി ജിന്സണ് എഫ് കല്ലുമാടിക്കല്‍ പത്രക്കുറിപ്പിലൂടെ ആഹ്വാനം ചെയ്തു.
കേരളത്തിലെ 20 മണ്ഡലങ്ങളിലെയും യുഡിഫ് സ്ഥാനര്‍ഥികളുടെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ ശ്രമങ്ങള്‍ ഏറെ പ്രശംസനിയമാണ്. ഇതിന്റെ ഫലമെന്നോണം പ്രവാസികള്‍ നാട്ടിലുള്ള കുടുംബാംഗങ്ങളോട് യുഡിഎഫിനായി വോട്ട് ചെയ്യണമെന്ന് ഒഐസിസി അഭ്യര്‍ഥിച്ചു.
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന് അറസ്റ്റിൽ
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പാര്‍ട്ടി ജീവനക്കാരനായ ജിയാന്‍ ജി, യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എഎഫ്ഡിയുടെ മുന്‍നിര സ്ഥാനാര്‍ഥിയുടെ സഹായിയായി പ്രവര്‍ത്തിച്ചു എന്നാണ് ആരോപണം.
2024 ജനുവരിയില്‍, യൂറോപ്യന്‍ പാര്‍ലമെന്റിലെ ചര്‍ച്ചകളെയും തീരുമാനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ കുറ്റാരോപിതന് തന്റെ രഹസ്യാന്വേഷണ ക്ലയറിന് ആവര്‍ത്തിച്ച് കൈമാറിയതായി പറയപ്പെടുന്നു.
രഹസ്യാന്വേഷണ വിഭാഗത്തിനായി ജര്‍മനിയിലെ ചൈനീസ് പ്രതിപക്ഷ നേതാക്കളെയും ഇയാള്‍ ചാരപ്പണി ചെയ്തു.എഎഫ്ഡിയുടെ മുന്‍നിര സ്ഥാനാര്‍ത്ഥിയായ മാക്സിമിലിയന്‍ ക്രായുടെ സഹായിയാണ്.
പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈനയുടെ സ്റേററ്റ് സെക്യൂരിറ്റി മന്ത്രാലയത്തിന് (എംഎസ്എസ്) കൈമാറിയതായി സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.
പ്രത്യേകിച്ച് ഗുരുതരമായ ഒരു കേസില്‍ വിദേശ രഹസ്യ സേവനത്തിന്റെ ഏജന്റായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെ ഡ്രെസ്ഡനിലെ സാക്സണി സ്റേററ്റ് ക്രിമിനല്‍ പോലീസ് ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
പ്രതിയുമായി ബന്ധമുള്ള അപ്പാര്‍ട്ടുമെന്റുകളിൽ പോലീസ് പരിശോധന നടത്തിയതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ഒരു വിദേശ രഹസ്യ സേവനത്തിനായി ജോലി ചെയ്തതിന് പ്രത്യേകിച്ച് ഗുരുതരമായ കേസിലാണ് അദ്ദേഹം കുറ്റാരോപിതനായിരിക്കുന്നത്. ചാരന്മാരെന്ന് സംശയിക്കുന്ന 3 പേരെ കൂടി ജര്‍മ്മനി തിങ്കളാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്.
2019 മുതല്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ ജര്‍മ്മന്‍ അംഗമായ ക്രാഹിന് വേണ്ടി വ്യക്തി ജോലി ചെയ്യുന്നുണ്ടെന്ന് ആരോപിക്കപ്പെടുന്നു. കുറ്റാരോപിതന് ബ്രസല്‍സിലും ഡ്രെസ്ഡനിലും താമസിക്കുന്നയാളാണ്.
ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ഉക്രെയ്ന് യുദ്ധത്തിന്റെ വിഷയത്തില്‍ അയല്‍രാജ്യമായ റഷ്യക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ബെയ്ജിംഗിനെ പ്രേരിപ്പിക്കാന്‍ ചൈനയിലേക്ക് പോയതിന്റെ ഒരാഴ്ചയ്ക്ക് ശേഷമാണ് അറസ്റ്റ്.
സൈനിക ഉപയോഗങ്ങളുള്ള സാങ്കേതികവിദ്യ കൈമാറാന്‍ എംഎസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്ന സംശയത്തില്‍ മൂന്ന് ജര്‍മ്മന്‍ പൗരന്മാരെ കസ്ററഡിയിലെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് തിങ്കളാഴ്ച രാത്രി പോലീസ് എഎഫ്ഡിക്കാരനെ അറസ്റ്റ് ചെയ്തത്.
അതേസമയം ചൈനയ്ക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയതിന് രണ്ടുപേർക്കെതിരെ യുകെ പോലീസ് കേസെടുത്തു.
മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു. റാത്ന്യു കമ്യൂണിറ്റി സെന്ററിൽ എല്ലാ ഞായറാഴ്ചയും വൈകുന്നേരം നാലിനാണ് സർവീസ്.
വിക്ലോ കൗണ്ടിയിലും പരിസര കൗണ്ടിയിൽ നിന്നുമുള്ളവർക്കു വാഹനസൗകര്യം ഉണ്ടായിരിക്കും. വിക്ലോ കൗണ്ടിയിൽ കൂടാതെ വാട്ടർഫോർഡ്, വെക്സ്ഫോർഡ്, കിൽക്കെന്നി കൗണ്ടിയിലുള്ളവർക്ക് ന്യൂറോസിൽ വച്ചു സൺഡേ മോർണിംഗ് സർവീസും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 089 226 2175, 087 387 6551.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞെടുപ്പു കൺവൻഷൻ "ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം ഓൺലൈനായി സംഘടിപ്പിച്ച കൺവൻഷൻ കെപിസിസി ജനറൽ സെക്രട്ടറിയും എംഎൽഎയുമായ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യ നിർണായകമായ ഒരു തെരഞ്ഞെടുപ്പിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും പ്രവാസികൾ അടക്കമുള്ള ജനാധിപത്യ വിശ്വാസികൾ ഒരു മതേതര സർക്കാർ വരുന്നതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനർഥികളുടെ വിജയത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന പ്രവാസികളുടെ ശ്രമങ്ങൾ പ്രശംസനീയമാണെന്നും രാജ്യത്തിന്റെ ആത്മാവും പൈതൃകവും സംരക്ഷിക്കാൻ "ഇന്ത്യ' മുന്നണിയുടെ നേതൃത്വത്തിൽ ഒരു മതേതര സർക്കാർ തീർച്ചയായും രൂപം കൊള്ളുമെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
ഒഐസിസി യുകെ പ്രസിഡന്റ് കെ.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. യുഡിഎഫിന്റെ യുകെയിലെ മുതിർന്ന നേതാവും കെഎംസിസി ബ്രിട്ടൻ ചെയർമാനുമായ കരീം മാസ്റ്റർ സ്വാഗതം ആശംസിച്ചു.
നാട്ടിൽ തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന പ്രവാസികൾ, യുഡിഎഫ് നേതാക്കൾ ഉൾപ്പടെ നിരവധി പ്രതിനിധികളും പ്രവർത്തകരും പങ്കെടുത്ത കൺവൻഷനിൽ വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ഷൈനു മാത്യൂസ് ചാമക്കാല (ഒഐസിസി - യു കെ വർക്കിംഗ് പ്രസിഡന്റ്), അർഷാദ് കണ്ണൂർ (കെഎംസിസി - ബ്രിട്ടൻ ഓർഗനൈസിംഗ് സെക്രട്ടറി),
അപ്പച്ചൻ കണ്ണഞ്ചിറ (ഐഒസി - യുകെ സീനിയർ ലീഡർ), അപ്പ ഗഫൂർ (ഒഐസിസി - യുകെ വർക്കിംഗ് പ്രസിഡന്റ്), ജോവ്ഹർ (കെഎംസിസി), ബോബ്ബിൻ ഫിലിപ്പ് (ഐഒസി), തോമസ് ഫിലിപ്പ് (ഒഐസിസി), മുഹ്സിൻ തോട്ടുങ്കൽ (കെഎംസിസി), റോമി കുര്യാക്കോസ് (ഐഒസി - യുകെ കേരള ചാപ്റ്റർ മീഡിയ കോഓർഡിനേറ്റർ), നുജൂം എരീലോട് (കെഎംസിസി) തുടങ്ങിയവർ പ്രസംഗിച്ചു.
കേരളത്തിലെ 20 മണ്ഡലങ്ങളിലെയും യുഡിഎഫ് പ്രവർത്തനങ്ങളും പ്രചാരണങ്ങളും കൂടി വിലയിരുത്തിയ യോഗത്തിന് ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റും ഒഐസിസി യുകെ വർക്കിംഗ് പ്രസിഡന്റുമായ സുജു ഡാനിയേൽ നന്ദി അർപ്പിച്ചു. കെഎംസിസി ബ്രിട്ടൻ പ്രതിനിധി എൻ.കെ. സഫീറായിരുന്നു ചടങ്ങിന്റെ കോഓർഡിനേറ്റർ.
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന് ഫെറൈന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.
ഏപ്രില്‍ 21 ന് നോര്ഡ്വെസ്റ്റ് സെന്റർ സാല്‍ബൗവില്‍ പ്രസിഡന്റ് ജോസഫ് ഫിലിപ്പോസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ റിപ്പോര്‍ട്ടും കണക്കും ജോര്‍ജ് ജോസഫും, സേവ്യര്‍ പള്ളിവാതുക്കലും യഥാക്രമം അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തുകയും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ചില പുതിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയും ചെയ്തു.
എല്ലാ വര്‍ഷവും നടത്തിവരുന്ന ബാഡ്മിന്റൺ ടൂര്‍ണമെന്റ് ഈ വര്‍ഷം ജൂണ്‍ 22 നും, കൂടാതെ 2025 ല്‍ എല്ലാ രണ്ടു വര്‍ഷം കൂടുമ്പോഴും നടത്തി വരുന്ന ഫാമിലി മീറ്റ് പരിപാടിയും നടത്തുവാന്‍ തീരുമാനിച്ചു.
പുതിയ ഭാരവാഹികളായി അരുണ്‍കുമാര്‍ അരവിന്ദാക്ഷന് നായര്‍ (പ്രസിഡന്റ്), ജോര്‍ജ് ജോസഫ് (വൈസ് പ്രസിഡന്റ് ), സേവ്യര്‍ പള്ളിവാതുക്കല്‍ (ട്രഷറര്‍), യൂത്ത് പ്രധിനിധികളായി സന്തോഷ് കോറോത്ത്, അനൂപ് നീലിയറ, ബോണി ബാബു മാമ്പ്രയില്‍ എന്നിവരേയും, ഓഡിറ്ററായി മൈക്കിള്‍ പാലക്കാട്ടിനെയും ഐക്യ കണ്ഠേന തെരഞ്ഞെടുത്തു. ആന്റണി തേവര്‍പാടം, ജോണ്‍ മാത്യു എന്നിവര്‍ വരണാധികാരികളായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ക്ലബിനെ വളരെ നന്നായി നയിച്ചിരുന്ന മുന്‍ പ്രസിഡന്റ് ജോസഫ് ഫിലിപ്പോസിന് നന്ദി അറിയിച്ചു.
ജര്‍മനിയില്‍ 52 വര്‍ഷം പൂര്‍ത്തിയാക്കുകയും ഇന്നും സജീവമായി നിലനില്ക്കുകയും ചെയുന്ന ഏക മലയാളി സ്പോര്‍ട്സ് ക്ളബ് ആണ് ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലി ഫെറൈന് ഫ്രാങ്ക്ഫര്‍ട്ട്. ക്ളബ് അംഗങ്ങള്‍ എല്ലാ ശനിയാഴ്ചയും ബാഡ്മിന്റണ്‍, വോളീബോള്‍ ഇനങ്ങളില്‍ പരിശീലിച്ചു വരുന്നു. ക്ളബ് പതിവായി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ഫാമിലി മീറ്റ്, പുതുവത്സര ആഘോഷം എന്നിവ നടത്തിവരുന്നു. ഫ്രാങ്ക്ഫര്‍ട്ടില്‍ പുതിയതായി കുടിയേറുന്ന കായിക പ്രേമികളായ ഇന്ത്യന്‍ കുടംബങ്ങള്‍ക്ക് പ്രത്യേകിച്ചു മലയാളികളുടെ ഗൃഹാതുരത്വത്തിന് ഒരറുതിവരെ മാറ്റം വരുത്താന്‍ ക്ലബ് ഒരു നല്ല പങ്കു വഹിച്ചു വരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്റെ പ്രവർത്തകരും അനുഭാവികളും പ്രചരണത്തിന് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, ജിജോ കുര്യാക്കോസ്, ഡെന്നി ജേക്കബ് (ഒഐസിസി വാട്ടർഫോർഡ്) തുടങ്ങിയവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. കേരളത്തിൽ 20 സീറ്റിലും യുഡിഫ് വിജയിക്കുമെന്ന് ഒഐസിസി ഭാരവാഹികൾ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു. ആർഡബ്ല്യുഇയുടെ Niederaussem ബ്രൗണ്‍ കല്‍ക്കരി പവര്‍ പ്ലാന്റിൽ നിന്നുള്ള ബഹിര്‍ഗമനം വ്യതിയാനത്തിന്റെ ഒരു ഉദാഹരമാണ്.
പശ്ചിമ ജര്‍മനിയിലെ ആർഡബ്ല്യുഇയുടെ ലിഗ്നൈറ്റ് കല്‍ക്കരി ഖനികള്‍ യൂറോപ്പിലെ ഏറ്റവും വലിയ കാര്‍ബണ്‍, മീഥെയ്ന്‍ മലിനീകരണ സ്രോതസുകളില്‍ ഒന്നാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ക്ക് കാര്യമായ സംഭാവന നല്കുന്നു.
ജര്‍മനി കഴിഞ്ഞ വര്‍ഷം തീവ്രമായ കാലാവസ്ഥയും അതിന്റെ അനന്തരഫലങ്ങളും നേരിട്ടു. ഈ വേനല്‍ വീണ്ടും റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍, ഒരു പുതിയ റിപ്പോര്‍ട്ട് കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന ആഘാതം കാണിക്കുന്നു.
2023 ല്‍ റിക്കാര്‍ഡുകള്‍ ആരംഭിച്ചതിന് ശേഷം എപ്പോഴത്തേക്കാളും വളരെ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയതെന്ന് യൂറോപ്യന്‍ കാലാവസ്ഥാ വ്യതിയാന സേവനമായ കോപ്പര്‍നിക്കസും വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷനും തിങ്കളാഴ്ച പ്രസിദ്ധീകരിച്ച സംയുക്ത റിപ്പോര്‍ട്ടില്‍ എഴുതി.
യൂറോപ്പിലെ കാലാവസ്ഥാ അപകടങ്ങളുടെ കാര്യത്തില്‍ 2023 സങ്കീര്‍ണവും ബഹുമുഖവുമായ വര്‍ഷമാണ്, കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന സേവന ഡയറക്ടര്‍ കാര്‍ലോ ബ്യൂണ്ടെംപോ പറഞ്ഞു. വ്യാപകമായ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്, മാത്രമല്ല ഉയര്‍ന്ന താപനിലയും കടുത്ത വരള്‍ച്ചയും ഉള്ള തീവ്ര കാട്ടുതീയും.
ഈ സംഭവങ്ങള്‍ പ്രകൃതി ആവാസവ്യവസ്ഥയെ സമ്മര്‍ദ്ദത്തിലാക്കുകയും കൃഷി, ജല മാനേജ്മെന്റ്, പൊതുജനാരോഗ്യം എന്നിവയെ വെല്ലുവിളിക്കുകയും ചെയ്തു.
റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ വര്‍ഷം ഏകദേശം 1.6 ദശലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു, അര ദശലക്ഷത്തിലധികം ആളുകള്‍ കൊടുങ്കാറ്റ് ബാധിച്ചു. കാലാവസ്ഥയും കാലാവസ്ഥയുമായി ബന്ധപ്പെട്ട നാശനഷ്ടം ഏകദേശം 10 ബില്യണ്‍ യൂറോയിലധികം വരും.
നിര്‍ഭാഗ്യവശാല്‍, സമീപഭാവിയില്‍ ഈ സംഖ്യകള്‍ കുറയാന്‍ സാധ്യതയില്ല,ന്ധ മനുഷ്യന് മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തെ പരാമര്‍ശിച്ച് ബ്യൂണ്ടെംപോ പറഞ്ഞു.
ജര്‍മനിയില്‍ പോലും ചൂട് മാരകമായി മാറുന്നു
യൂറോപ്പിലുടനീളം ശരാശരി, 11 മാസത്തെ ശരാശരിക്ക് മുകളിലുള്ള ചൂട് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. 1940ല്‍ റെക്കോര്‍ഡുകള്‍ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ചൂട് സെപ്റ്റംബറിലാണ്.
തീവ്രമായ താപ സമ്മര്‍ദ്ദം എന്ന് വിളിക്കപ്പെടുന്ന ദിവസങ്ങളുടെ റെക്കോര്‍ഡ് എണ്ണം, അതായത് 46 സെല്‍ഷ്യസില്‍ കൂടുതലുള്ള താപനിലയും രേഖപ്പെടുത്തിയിട്ടുണ്ട്.
ഉയര്‍ന്ന താപനിലയുടെ ഫലമായി, കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ചൂടുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം ശരാശരി 30 ശതമാനം വര്‍ദ്ധിച്ചു.
റോബര്‍ട്ട് കോഹ് ഇന്‍സ്ററിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, 2023 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ജര്‍മനിയില്‍ കുറഞ്ഞത് 3,100 മരണങ്ങള് ചൂടുമായി ബന്ധപ്പെട്ടിരിക്കുന്നു.
ജര്‍മ്മനിയില്‍ 30 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള താപനില ഹീറ്റ് വേവ് ആയി കണക്കാക്കപ്പെടുന്നു. മനുഷ്യനുണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനം മൂലം കാലാവസ്ഥാ രീതികള്‍ മാറുന്നതിനാല്‍, താപ തരംഗങ്ങള്‍ എണ്ണത്തിലും നീളത്തിലും വര്‍ധിച്ചു.
ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്വ് 2024ന് സമാപനം
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് "കുടുംബ സംഗമം വാഴ്വ് 2024 ന് ' ഗംഭീര പരിസമാപ്തി. ഏപ്രിൽ 20 ശനിയാഴ്ച ബർമിംഗ്മാമിലെ ബഥേൽ കൺവൻഷൻ സെന്ററിലാണ് യുകെയിലെ 15 ക്നാനായ മിഷനിലെ വിശ്വാസികൾ ഒന്നു ചേർന്നത്.
ക്നാനായ സമുദായത്തിന്റെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെയും, ബിഷപ്പ് മാർ കുര്യൻ വയലുങ്കൽ പിതാവിന്റെയും സാന്നിധ്യം വാഴ്വ് 2024ന് ആവേശമായി. അഭിവന്ദ്യ പിതാക്കന്മാരെ ചെണ്ടമേളത്തിന്റെയും, സ്കോടിഷ് ബാന്റിന്റെയും, വെഞ്ചാമരത്തിന്റെയും അകമ്പടിയോടെ നടവിളിച്ചാണ് ക്നാനായ ജനം വരവേറ്റത്.
പരിശുദ്ധ കുർബാനയുടെ ആരാധനയെ തുടർന്നുള്ള വി. കുർബാനയിൽ പിതാക്കന്മാരോടൊപ്പം യുകെയിലെ മുഴുവൻ ക്നാനായ വൈദികരും, ബെൽജിയത്തിൽ നിന്നും വന്ന ഫാ. ബിബിൻ കണ്ടോത്ത്, ജർമനിയിൽ നിന്നും വന്ന ഫാ. സുനോജ് കുടിലിൽ എന്നിവരും സഹകാർമ്മികരായിരുന്നു.
തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ യുകെയിലെ ക്നാനായ വികാരി ജനറാൾ ഫാ. സജി മലയിൽ പുത്തൻപുരയിൽ അധ്യക്ഷനായിരുന്നു. ജനറൾ കൺവീനർ എബി നെടുവാമ്പുഴ ഏവർക്കും സ്വാഗതം ആശംസിച്ചു. അഭിവന്ദ്യ മൂലക്കാട്ട് പിതാവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, അപ്പൊസ്തോലിക് ന്യൂൺഷ്യോ ആയി അൾജീരിയ, ടുണീഷ്യ എന്നിവിടങ്ങളിൽ സേവനം ചെയ്യുന്ന ബിഷപ്പ് മാർ കുര്യൻ വയലുങ്കൽ, കോട്ടയം അതിരൂപത ഗ ഇ ഥ ഘ പ്രസിഡൻറ് ജോണീസ് സ്റ്റീഫൻ എന്നിവർ കൂടാതെ മിഷൻ പ്രതിനിധികളും വേദിയിൽ സന്നിഹിതരായിരുന്നു.
ക്നാനായ സിംഫണി, ഭക്തി സാന്ദ്രമായ കെയർ, ക്നാനായ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ, അഭിവന്ദ്യ മൂലക്കാട്ട് പിതാവിനോടും വൈദികരോടും ഒപ്പമുള്ള ബറുമറിയം ആലാപനം തുടങ്ങിയവ ബർമിംഗ്മാമിലെ ബഥേൽ കൺവൻഷൻ സെന്റർ ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് ക്നാനായ ജനങ്ങൾക്ക് സന്തോഷ വിരുന്നൊരുക്കി.
നാളുകൾക്ക് ശേഷം കണ്ടുമുട്ടുന്ന പരിചയക്കാരെ കാണുവാനും സൗഹൃദം പങ്കു വയ്ക്കുവാനും സാധിച്ചത് ഏവർക്കും സന്തോഷേമേകി.
വളരെ കൃത്യമായ അച്ചടക്കത്തോടും സാഹോദര്യത്തോടും മികവോടും കണ്ണിന് കുളിർമയും കാതിന് ഇമ്പവും ഏകികൊണ്ട് പരിപാടികളും മറ്റ് കാര്യങ്ങളും ചെയ്യാൻ സാധിച്ചത് സംഘാടക നേതൃത്വത്തിന്റെയും വിവിധ കമ്മിറ്റികളുടേയും കഴിവിന്റെ മകുടോദാഹരണങ്ങളാണ്.
ആത്മീയവും മാനസികവുമായ നിറവിനൊപ്പം പ്രഭാതം മുതൽ പ്രദോഷം വരെ വിവിധ തരത്തിലുള്ള രുചികരമായ ഭക്ഷണ പാനീയങ്ങൾ യാതൊരു തടസ്സമോ താമസമോ ഇല്ലാതെ നിർല്ലോഭം ഏവർക്കും യഥാസമയം ലഭ്യമാക്കുവാൻ സാധിച്ചു.
സംഘാടക മികവുകൊണ്ടും, വിവിധ കമ്മറ്റികളുടെ അശ്രാന്ത പരിശ്രമം കൊണ്ടും വൻ വിജയമായിത്തീർന്ന വാഴ്വ് 2024 ൽ പങ്കെടുത്തവരെല്ലാം നിറഞ്ഞ ഹൃദയത്തോടെയും വരും വർഷങ്ങളിലെ വാഴ് വിൽ പങ്കെടുക്കുമെന്ന തീരുമാനത്തോടെയുമാണ് സമ്മേളന നഗരിയിൽ നിന്നും യാത്രയായത്.
ലണ്ടൻ ടിസിഎസ് മിനി മാരത്തോണിൽ തുടർച്ചയായി മൂന്നാമതും മെഡൽ നേട്ടവുമായി മലയാളി സഹോദരിമാർ
ലണ്ടൻ: 2024ലെ ലണ്ടൻ ടി സി എസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡൽ കരസ്ഥമാക്കിയ സഹോദരിമാരായ ആൻ മേരി മൽപ്പാനും, ക്രിസ്റ്റൽ മേരി മൽപ്പാനും.
ആയിരങ്ങൾ പങ്കെടുത്ത ഈ വർഷത്തെ ലണ്ടൻ മിനി മാരാത്തോണിലെ മലയാളികളായ മിന്നും താരങ്ങളാണ് ഈ സഹോദരിമാർ. സ്പോർട്സിൽ തത്പരരായ ഇവരുടെ തുടർച്ചയായ മൂന്നാമത്തെ മാരാത്തോൺ ആണിത്.
ലണ്ടണിലെ മെയിൻ ലാൻഡ് മാർക്കായ ലണ്ടൻ ഐ, ബിങ്കു ബെൻ, പാർലമെന്റ്, ബക്കിംഗ്ഹാം പാലസ് എന്നിവ സ്ഥിതി ചെയ്യുന്ന വെസ്റ്റ് മിനിസ്റ്ററിലാണ് എല്ലവർഷവും ഈ മാരാത്തോൺ നടക്കുന്നത്.
ലണ്ടണിലെ ആദ്യകാല കുടിയേറ്റക്കാരായ ഇവരുടെ മതാപിതാക്കൾ ആരോഗ്യ മേഖലയിൽ ജീവനക്കാരായ ചാലക്കുടി സ്വദേശികളായ ഷീജോ മൽപ്പാനും സിനി ഷീജോയും ആണ്.
ഷീജോ മൽപ്പാൻ യുകെയിലെ ചാലക്കുടി നിവാസികളുടെ കൂട്ടായ്മയായ ചാലക്കുടി ചങ്ങാത്തം മുൻ പ്രസിഡന്റും സിനി ലണ്ടൻ ബാർട്ട്സിവെ ട്രസ്റ്റ് ലെ ഡയബടീസ് ക്ലിനിക്കൽ നഴ്സ് സ്പെഷ്യലിസ്റ്റ് ആണ്.
ജര്‍മനിയില്‍ അന്തരിച്ച ലോറന്സ്യ സെബാസ്റ്റ്യൻ പുതുവല്വിളയുടെ സംസ്കാരം വ്യാഴാഴ്ച
ഹാനോവര്‍: കഴിഞ്ഞയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ജര്‍മനിയിലെ ഹാനോവറില്‍ അന്തരിച്ച ലോറന്സ്യ സെബാസ്റ്റ്യന്‍ പുതുവല്വിളയുടെ(69) സംസ്കാരം വ്യാഴാഴ്ച കൊല്ലത്ത് നടക്കും.
ലോറന്സ്യയുടെ മൃതദേഹം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ന്യൂഡല്‍ഹി വഴി ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. തുടര്‍ന്ന് കൊല്ലത്തേക്ക് കൊണ്ടുപോയി.
സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് സ്വന്തം ഇടവകയായ കൊല്ലം പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ നടക്കും. ഭര്‍ത്താവ് പരേതനായ ആന്റണി ജോസഫ്. മക്കള്‍: വിനോദ് കുമാർ, ബീന, സീന. മരുമക്കള്‍: പ്രജിതാ പീറ്റര്‍, വില്യംസ് ആല്‍ബര്‍ട്ട്, സന്തോഷ് കുമാര്‍.
ഹാനോവറില്‍ താമസിക്കുന്ന മകന് വിനോദ്കുമാര്‍ ആന്റണിയെയും കുടുംബത്തെയും സന്ദര്‍ശിക്കാനെത്തിയ ലോറന്സ്യയുടെ മരണം പെട്ടെന്നായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ രേഖകളും മറ്റു നടപടിക്രമങ്ങളും ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി നല്‍കിയത് ഹാംബുര്‍ഗിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ്.
ജിസ് പോള്‍, ഹാനോവര്‍ മലയാളി അസോസിയേഷന്, പ്രവാസിഓണ്ലൈന് (ജോസ് കുമ്പിളുവേലില്‍) എന്നിവരാണ് മറ്റു സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കിയത്. വിഷമഘട്ടത്തിൽ സഹായിച്ച എല്ലാവർക്കും വിനോദ്കുമാർ നന്ദി അറിയിച്ചു.
റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് ജർമനി
ബെര്‍ലിന്‍: ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയെങ്കിലും റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് റെയിൽവേ കമ്പനിയായ ഡോയ്ച്ച് ബാൻ. ഈ മാസം ഒന്നാം തീയതി മുതലാണ് ജർമനി പ്രായപൂർത്തിയാവർക്ക് കഞ്ചാവ് വാങ്ങാനും ഉപയോഗിക്കാനും നിയമപ്രകാരം അനുമതി നൽകിയത്.
അതേസമയം, യാത്രക്കാരെ പ്രത്യേകിച്ച് കുട്ടികളെയും യുവാക്കളെയും സംരക്ഷിക്കുന്നതിനാണ് റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിക്കുന്നത് ഡോയ്ച്ച് ബാൻ അറിയിച്ചു. അടുത്ത നാലാഴ്ചയ്ക്കുള്ളിൽ നിയന്ത്രണം നിലവിൽ വരും.
ജൂൺ മുതൽ ലംഘിക്കുന്നവർക്കെതിരേ ഡോയ്ച്ച് ബാൻ നടപടി സ്വീകരിക്കും. ചില സ്റ്റേഷനുകളിലുള്ള നിയുക്ത പുകവലി പ്രദേശങ്ങൾ ഒഴികെ മറ്റെല്ലായിടത്തും കഞ്ചാവ് നിരോധം ബാധകമായിരിക്കും.
കഞ്ചാവ് നിയമവിധേയമാക്കിയതിന്റെ ആഘോഷമായി ബെര്‍ലിനിൽ "സ്മോക്ക്-ഇൻ' പരിപാടി സംഘടിപ്പിച്ചിരുന്നു. ബ്രാൻഡൻബുർഗ് ഗേറ്റിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
ഈ മാസം ആദ്യമാണ് ജർമനിയിൽ പ്രായപൂർത്തിയായവർക്ക് 25 ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കാനും വീട്ടിൽ മൂന്ന് കഞ്ചാവ് ചെടികൾ വരെ വളർത്താനും അനുവാദം നൽകിയത്.
ഗ്രേറ്റ് ബ്രിട്ടൻ രൂപത സംയുക്ത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ശനിയാഴ്ച ലെസ്റ്ററിൽ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ മുൻപുണ്ടായിരുന്ന അഡ്ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പുതുതായി നിലവിൽ വരുന്ന രൂപത തല പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും സംയുക്ത സമ്മേളനം ശനിയാഴ്ച ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളിയിൽ നടക്കും.
രാവിലെ 10.45ന് യാമ പ്രാർഥനയോടെ ആരംഭിക്കുന്ന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും. പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലികാട്ട് സ്വാഗതം ആശംസിക്കുന്ന സമ്മേളനത്തിൽ റവ.ഡോ. ടോം ഓലിക്കരോട്ട് മുഖ്യപ്രഭാഷണം നടത്തും.
രൂപത ചാൻസിലർ റവ.ഡോ. മാത്യു പിണക്കാട്ട്, ഫിനാൻസ് ഓഫീസർ റവ.ഫാ. ജോ മൂലച്ചേരി, ട്രസ്റ്റീ സേവ്യർ എബ്രഹാം എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിക്കും. തുടർന്ന് നടക്കുന്ന ഗ്രൂപ് ചർച്ചകൾക്കായുള്ള വിഷയങ്ങൾ അഡ്ഹോക് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു അവതരിപ്പിക്കും.
ജോയിന്റ് സെക്രട്ടറി ജോളി മാത്യു സമ്മേളനത്തിലെ പരിപാടികളുടെ ഏകോപനം നിർവഹിക്കും. ചർച്ചകൾക്ക് ശേഷം വിവിധ ഗ്രൂപ്പുകളുടെ അവതരണങ്ങൾക്ക് ട്രസ്റ്റി ആൻസി ജാക്സൺ മോഡറേറ്റർ ആയിരിക്കും.
ഡോ. മാർട്ടിൻ ആന്റണി സമ്മേളനത്തിന് നന്ദി അർപ്പിക്കും. തുടർന്ന് 3.30ന് അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെയാണ് സമ്മേളനം അവസാനിക്കുക.