ഫ്രാങ്ക്ഫര്‍ട്ടിൽ ഇന്ത്യക്കാര്‍ക്ക് വിസയെടുക്കാനുള്ള സൗകര്യമൊരുക്കി യുഎസ് കോണ്‍സുലേറ്റ്
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിൽ ഇന്ത്യക്കാര്‍ക്ക് വിസയെടുക്കാനുള്ള സൗകര്യമൊരുക്കി യുഎസ് കോണ്‍സുലേറ്റ്. വിസയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് കാലാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
നിലവില്‍ യുഎസ് വിസയ്ക്ക് അപേക്ഷിച്ച ശേഷം ഇന്ത്യയിലെ വിവിധ സെന്ററുകളില്‍ ഇന്‍ര്‍വ്യു തീയതിക്കായി ഒരു വര്‍ഷത്തിലേറെ കാത്തിരിക്കേണ്ടി സാഹചര്യമാണുള്ളത്.
ബിസിനസ് (ബി1), ടൂറിസ്റ്റ് (ബി2) വിസകള്‍ക്കുള്ള അപേക്ഷകളുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയും ഇനിമുതല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നടത്താനാവും. വിസയ്ക്ക് അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞാല്‍ 441 ദിവസത്തിന് ശേഷമാണ് ഹൈദരബാദില്‍ ഇന്റര്‍വ്യുവിന് തീയതി ലഭിക്കുക.
ചെന്നെെയില്‍ ഇത് 486 ദിവസവും ഡല്‍ഹിയില്‍ 521 ദിവസവും മുംബൈയില്‍ 571 ദിവസവും കെോല്ക്കത്തയില് 607 ദിവസവുമാണ് കാത്തിരിപ്പ് കാലാവധി.
എന്നാല്‍, അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം ഫ്രാങ്ക്ഫര്‍ട്ടില്‍ മൂന്ന് ദിവസത്തിനുള്ളില്‍ യുഎസ് വിസക്കുള്ള ഇന്റര്‍വ്യുവിന് തീയതി ലഭിക്കും.
ബ്രിസ്കയുടെ ഓണാഘോഷം ശനിയാഴ്ച; അവേശം പകരാൻ മ്യൂസിക്കല്‍ ആന്‍ഡ് കോമഡി നൈറ്റ്
ബ്രിസ്റ്റോൾ: ബ്രിസ്കയുടെ 11-ാമത് ഓണാഘോഷം ശനിയാഴ്ച ബ്രിസ്റ്റോള്‍ സിറ്റി ഹാളില്‍ നടക്കും. ഓണാഘോഷത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ആവേശത്തിലാണ് ബ്രിസ്റ്റോള്‍ കേരളൈറ്റ്സ് അസോസിയേഷന്.
1000-ൽ അധികം പേര്‍ക്ക് ഒരുമിച്ച് ഒത്തുകൂടാനാകുന്ന വലിയ വേദിയാണ് ഇക്കുറി ഓണാഘോഷത്തിനായി ഒരുക്കിയിരിക്കുന്നത്. ബ്രിസ്കയുടെ ഓണാഘോഷ ചരിത്രത്തില്‍ ആദ്യമായാണ് ബ്രിസ്റ്റോള്‍ സിറ്റി ഹാളില്‍ ആഘോഷം നടക്കുന്നത്.
ആദ്യം തീരുമാനിച്ച വേദി ചില അസൗകര്യങ്ങള്‍ കൊണ്ട് ലഭിക്കാതെ വന്നപ്പോള്‍ ബ്രിസ്റ്റോള്‍ മേയര്‍ തന്നെയാണ് പുതിയ വേദി അനുവദിച്ചു കൊടുത്തത്. ബ്രിസ്കയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യ ഓണാഘോഷമാണ് ഇത്.
കൊല്ലം അഭിജിത്തും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ആന്‍ഡ് കോമഡി നൈറ്റാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. പ്രസിഡന്റ് സാജന് സെബാസ്റ്റ്യനും സെക്രട്ടറി ഡെന്നിസ് സെബാസ്റ്റിയനും ട്രഷറര്‍ ഷാജി സ്കറിയയും മറ്റ് അസോസിയേഷന് അംഗങ്ങളും ഓണാഘോഷ ഒരുക്കങ്ങള്‍ക്കായി വലിയ തയാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്.
രുചികരമായ ഓണസദ്യയും ഓണക്കളികളും കലാപരിപാടികളുമായി മികച്ചൊരു ഓണാഘോഷമാണ് നടക്കുന്നത്. ഷേക്സ്പിയര് നാടകം മാക്ബെത്തിന്റെ മലയാള അവതരണം വേദിയില്‍ അവതരിപ്പിക്കുന്നുണ്ട്.
എല്ലാവരേയും ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സാജന് സെബാസ്റ്റ്യനും സെക്രട്ടറി ഡെന്നിസ് സെബാസ്റ്റിയനും ട്രഷറര്‍ ഷാജി സ്കറിയയും അറിയിച്ചു.
യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജാണ് ഇത്തവണയും ബ്രിസ്കയുടെ ഓണാഘോഷത്തിന്റെ മുഖ്യ സ്പോണ്‍സേഴ്സ്.
മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ മിഷനിൽ അമലോത്ഭവ മാതാവിന്റെ തിരുനാൾ 29 മുതൽ
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനിൽ ഇടവക മധ്യസ്ഥയായ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഒക്ടോബർ എട്ടിന് ഭക്തിപൂർവം ആഘോഷിക്കും.
തിരുനാളിന് ഒരുക്കമായി 29 മുതൽ ഒക്ടോബർ ഏഴ് വരെ മിഷനിലെ വിവിധ കൂടാരയോഗങ്ങളുടെയും വിവിധ ഭക്തസംഘടനകൾ, മതബോധന വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സെന്റ് എലിസബത്ത് ദേവാലയത്തിൽ വച്ച് വൈകുന്നേരം 6.30ന് കുർബാനയും ദിവ്യകാരുണ്യ ആരാധനയും ജപമാലയും ഉണ്ടായിരിക്കും.
പ്രധാന തിരുനാൾ ദിവസമായ ഒക്ടോബർ എട്ടിന് നോർത്തേൻഡൻ സെന്റ് ഹിൽഡാസ് ദേവാലയത്തിൽ വച്ച് രാവിലെ പത്തിന് തിരുനാൾ കൊടിയേറ്റം നടക്കും.
തുടർന്ന് 10.30 ന് ആഘോഷമായ തിരുനാൾ റാസകുർബാനയും സ്നേഹവിരുന്നും നടത്തപ്പെടും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന തിരുനാളാഘോഷങ്ങൾക്ക് യുകെയിൽ വിവിധ മിഷനുകളിൽ സേവനമനുഷ്ടിക്കുന്ന വൈദികർ കാർമികരാക്കും.
തിരുനാളിൽ പങ്കെടുത്ത് മാതാവിന്റെ മധ്യസ്ഥത വഴിയായി അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി തിരുനാൾ കമ്മിറ്റിക്കു വേണ്ടി ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറാളും മിഷൻ ഡയറക്ടറുമായ മോൺസിഞ്ഞോർ റവ. ഫാ. സജി മലയിൽ പുത്തൻപുരയിൽ, അസിസ്റ്റന്റ് വികാരി റവ.ഫാ. അയ്യൂബ് എന്നിവർ അറിയിച്ചു.
തിരുനാൾ തിരുകർമങ്ങൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം: St. Hildas Church, 66 Kenworthy La, Northenden, Manchester, M22 4EF.
സാധാരണ ദിവസങ്ങളിലെ തിരുകർമങ്ങൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം: St. Elizabeth Church, 48 Lomond Rd, Wythenshawe, Manchester, M22 5JD.
ജര്‍മനിയില്‍ അണുബാധ വര്‍ധന; പുതിയ കോവിഡ് ജാബിന് ശുപാര്‍ശ
ബര്‍ലിന്‍: ജര്‍മനിയില്‍ അണുബാധകള്‍ വർധിക്കുന്നതിനാല്‍ ആരോഗ്യമന്ത്രി ഡോ. കാള്‍ ലൗട്ടര്‍ബാഹ് പുതിയ കൊവിഡ് ജാബ് ശുപാര്‍ശ ചെയ്തു. ഇതിന്റെ ഭാഗമായി 60 കാരനായ കാള്‍ ലോട്ടര്ബാഹ് തിങ്കളാഴ്ച കോവിഡ് ബൂസ്റ്റര്‍ വാക്സിന് എടുത്തു.
ശരത്കാലത്തിന് മുമ്പായി എല്ലാവരും ബൂസ്റ്റര്‍ വാക്സിനേഷന് എടുക്കണമെന്ന് ലൗട്ടര്‍ബാഹ് ആവശ്യപ്പെട്ടു. അണുബാധ നിരക്ക് ഉയരുന്നതിനനുസരിച്ച് കൂടുതല്‍ ആളുകള്‍ മാസ്ക് ധരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
60 വയസിന് മുകളിലുള്ളവരും അപകടസാധ്യത ഘടകങ്ങളുള്ളവരും വാക്സിനേഷന് എടുക്കുന്നതിലൂടെ ലോംഗ് കോവിഡ് പോലുള്ള സ്ഥിരമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലെ വൈറസ് വേരിയന്റുകള്‍ക്ക് അനുയോജ്യമായ ബയോണ്‍ടെക് തയാറെടുപ്പ് ജര്‍മനിക്ക് സഹായകമാവുമെന്നും മന്ത്രി അറിയിച്ചു.
ഈ വാക്സിനേഷന് സീസണില്‍ മൊത്തം 14 ദശലക്ഷം ഡോസുകളിലൂടെ ഒമിര്കോണ് സബ്ലൈന് വൈറസ് XBB.1.5ന് അനുയോജ്യമായ ജാബ്, സര്‍ക്കുലേറ്റിംഗ് വേരിയന്റുകളില്‍ നിന്ന് മികച്ച രീതിയില്‍ പരിരക്ഷിക്കുമെന്ന് കരുതപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തും.
ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച
ആഷ്ഫോർഡ്: കെന്റെ കൗണ്ടിയിലെ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ (AMA) 19-ാമത് ഓണാഘോഷം (ആരവം –2023) ശനിയാഴ്ച രാവിലെ 9.30 മുതൽ ആഷ്ഫോർഡ് ജോൺ വാലീസ് (The John Wallis Academy) സ്കൂൾ ഓഡിറ്റോറിയത്തിൽ ആഘോഷിക്കുന്നു.
രാവിലെ 9.30ന് അത്തപ്പൂക്കള ഇടുന്നതോടെ പരിപാടികൾക്ക് ആരംഭം കുറിക്കും. തുടർന്ന് കുട്ടികൾ മുതൽ നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളെയും അംഗങ്ങളായ പുരുഷന്മാരെയും സ്ത്രീകളെയും ഉൾപ്പെടുത്തി മൂന്ന് തലമുറയെ ഒരേ വേദിയിൽ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫ്ലാഷ് മോബ് അരങ്ങേറും.
ശേഷം കുട്ടികളുടെയും പുരുഷന്മാരുടെയും സ്ത്രീകളുടെയും വാശിയേറിയ വടംവലി മത്സരവും തൂശനിലയിൽ വിളമ്പി കൊണ്ടുള്ള വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.
ഉച്ചകഴിഞ്ഞ് 2.30ന് നൂറോളം യുവതികൾ പങ്കെടുക്കുന്ന മെഗാതിരുവാതിര നടക്കും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ആഷോഫോർഡ് ബോറോ കൗൺസിൽ ഡപ്യൂട്ടി മേയർ ലിൻ സുഡാർഡ്സ് മുഖ്യാതിഥി ആയിരിക്കും.
വെെകുന്നേരം നാലിന് അസോസിയേഷൻ മുൻ പ്രസിഡന്റും സെക്രട്ടറിയുമായ സജികുമാർ ഗോപാലൻ രചിച്ച് ബിജു കൊച്ചുതെള്ളിയിൽ സംഗീതം നൽകിയ അവതരണ ഗാനം, അലീഷ സാം, എലന ട്വിങ്കിൾ എന്നിവർ ചിട്ടപ്പെടുത്തി ഇരുപതോളം കലാകാരികൾ ചുവടുകൾ വയ്ക്കുന്ന രംഗപമ്രള എന്നിവയോട് ആരവം 2023ന് തിരശീല വീഴും.
മെഗാതിരുവാതിര, കപ്പിൾ ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഡിജെ, സ്കിറ്റുകൾ എന്നിവ കോർത്തിണക്കി വ്യത്യസ്ത കലാവിരുന്നകളാൽ പരിപാടി കലാസ്വാദകർക്ക് സമ്പന്നമായ ഓർമയായി മാറുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൻ മാത്യൂസ് അറിയിച്ചു.
പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അറിയിച്ചു.
പരിപാടി നടക്കുന്ന വേദിയുടെ വിലാസം: THE JOHN WALLIS ACADEMY, MILLBANK ROAD, ASHFORD KENT, TN23 3HG.
മാർപാപ്പ ഇന്ന് മാഴ്സെയിൽ
വത്തിക്കാൻ സിറ്റി: മെഡിറ്ററേനിയൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പ ഇന്നു തെക്കൻ ഫ്രാൻസിലെ മാഴ്സെ നഗരത്തിലെത്തും. ശനിയാഴ്ച സമ്മേളനത്തിന്റെ അന്തിമസെഷനിൽ പങ്കെടുത്തശേഷമായിരിക്കും മടക്കം.
കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ 17ന് ആരംഭിച്ച മെഡിറ്ററേനിയൻ സമ്മേളനത്തിൽ വടക്കനാഫ്രിക്ക, പശ്ചിമേഷ്യ, തെക്കൻ യൂറോപ്പ് എന്നീ പ്രദേശങ്ങളിൽനിന്നുള്ള ബിഷപ്പുമാരും യുവജനതയും പങ്കെടുക്കുന്നുണ്ട്. മെഡിറ്ററേനിയൻ കടലിനു സമീപമുള്ള രാജ്യങ്ങളിലെ മത, സാംസ്കാരിക കൂട്ടായ്മകൂടിയായ സമ്മേളനം ഞായറാഴ്ചയാണ് അവസാനിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് റോമിൽനിന്നു വിമാനം കയറുന്ന മാർപാപ്പ നാലേകാലിന് മാഴ്സെയിലെത്തും. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ മാർപാപ്പയെ സ്വീകരിക്കും. ശനിയാഴ്ച രാവിലെ മെഡിറ്ററേനിയൻ സമ്മേളനത്തിന്റെ അന്തിമസെഷനിൽ പങ്കെടുത്തശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തും.
ഉച്ചയ്ക്കുശേഷം മാഴ്സെയിലെ വെലോഡ്രോം സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷം രാത്രി ഒന്പതിനു റോമിലേക്കു മടങ്ങും. ഫ്രാൻസിസ് മാർപാപ്പയുടെ 44-ാമത് അപ്പസ്തോലിക പര്യടനമായിരിക്കും ഇത്.
ടാംസൈഡ് മലയാളി അസോസിയേഷന് രൂപീകരിച്ചു
ടാംസൈഡ്: യുകെയിലെ ടാംസൈഡ് കൗൺസിൽ താമസിക്കുന്ന 200 മലയാളി കുടുംബങ്ങൾ സംഘടിച്ച് ടാംസൈഡ് മലയാളി അസോസിയേഷന് എന്ന പേരില്‍ സംഘടന രൂപീകരിച്ചു.
കൗൺസിൽ അംഗങ്ങൾക്കിടയിൽ പരസ്പര സഹകരണം ഉറപ്പുവരുത്തുന്നതിനും കലാ കായിക സാമൂഹിക സാംസ്കാരിക ഉന്നമനത്തിനും ആരോഗ്യ ബോധവത്കരണം, കുട്ടികളുടെ വിദ്യാഭ്യാസ പ്രോല്‍സാഹനം, വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടത്തുന്നതിനുമാണ് സംഘടന രൂപീകരിച്ചത്.
നൂറില്‍പരം വീടുകളിലെ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. അരുൺ ബേബി സ്വാഗതവും മാർട്ടീന മിൽടൺ നന്ദിയും പറഞ്ഞു. യോഗത്തിൽ അസോസിയേഷൻ ലോഗോ പ്രകാശനവും സോഷ്യൽ മീഡിയ സൈറ്റുകളുടെ ഉദ്ഘാടനവും നടത്തി.
2023/2025 കാല എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തദവസരത്തിൽ തെരഞ്ഞെടുത്തു. അനീഷ് ചാക്കോ പ്രസിഡന്റായും, സിനി സാബു വൈസ് പ്രസിഡന്റായും ബ്രിട്ടോ പരപ്പിൽ ജനറൽ സെക്രട്ടറിയായും റീജോയ്സ് മുല്ലശേരി, ചിക്കു ബെന്നി എന്നിവർ ജോയിന്റ് സെക്രട്ടറിയായും സുജാദ് കരീം ട്രഷററായും
നിതിൻ ഷാജു സ്പോർട്സ് സെക്രട്ടറിയായും മാർട്ടീന മിൽടൺ ആർട്സ് സെക്രട്ടറിയായും സുധീവ് എബ്രഹാം, സ്വീറ്റി ഡേവിസ്, ആക്ഷിത ബ്ലെസ്സൺ, നോബി വിജയൻ, നിതിൻ ഫ്രാൻസിസ്, പ്രിൻസ് ജോസഫ്, ജിബിൻ പോൾ, അരുൺ രാജ്, അരുൺ ബേബി എന്നിവര്‍ രക്ഷാധികാരികളായും ബിനോയ് സെബാസ്റ്റ്യൻ ഉപദേഷ്ട അംഗമായും തെരഞ്ഞെടുത്തു.
ഡബ്ലിൻ തപസ്യയുടെ നാടകം "ഇസബെൽ' നവംബർ 26ന്
ഡബ്ലിൻ: അയർലൻഡിലെ നാടകാസ്വാദകർക്ക് ഒരു ദൃശ്യ വിരുന്നായി ബ്ലാഞ്ചസ്ടൗൺ സീറോ മലബാർ കത്തോലിക്കാ പള്ളിയുടെ ആഭിമുഖ്യത്തിൽ നവംബർ 26ന് സെന്റോളജി കമ്യൂണിറ്റി സെന്ററിൽ ഡബ്ലിൻ തപസ്യയുടെ ഏറ്റവും പുതിയ നാടകം "ഇസബെൽ' അരങ്ങേറുന്നു.
ആനുകാലിക സാമൂഹിക പ്രസക്തിയുള്ള വിഷയം കഥാതന്തുവായ "ഇസബെൽ' സലിൻ ശ്രീനിവാസിന്റെ രചനയിൽ ബിനു ആന്റണിയും തോമസ് അന്തോണിയും സംവിധാനം നിർവഹിക്കുന്നു.
ജെസി ജേക്കബിന്റെ തൂലികയിൽ പ്രശസ്ത സംഗീതജ്ഞൻ സിംസൺ ജോൺ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ആലപിക്കുന്നത് അനുഗ്രഹീത ഗായകരായ സാബു ജോസഫ്, മരീറ്റ ഫിലിപ് എന്നിവരാണ്.
പ്രളയം, ഒരു ദേശം നുണപറയുന്നു, പ്രണയാർദ്രം, നീതിമാന്റെ രക്തം, ലോസ്റ്റ് വില്ല എന്നീ ജനപ്രിയ നാടകൾക്ക് ശേഷം ഡബ്ലിൻ തപസ്യ അവതരിപ്പിക്കുന്ന "ഇസബെൽ' സംഗീതത്തിനും നൃത്തത്തിനും പ്രാമുഖ്യമുള്ള വർണാഭമായ അവതരണമാകും ആസ്വാദകർക്ക് സമ്മാനിക്കുക.
തപസ്യയുടെ കലാകാരന്മാർ വേഷമിടുന്ന "ഇസബെൽ' ബ്ലാഞ്ചസ്ടൗൺ സീറോ മലബാർ പള്ളിയുടെ ചാരിറ്റി ഫണ്ട് ശേഖരണാർഥമാണ് അവതരിപ്പിക്കുന്നത്.
കൈരളി നികേതനില്‍ ക്ലാസുകള്‍ ശനിയാഴ്ച ആരംഭിക്കും
വിയന്ന: മലയാളി കുട്ടികളുടെ പാഠശാലയായ വിയന്നയിലെ കൈരളി നികേതനില്‍ പുതിയ അധ്യായന വര്‍ഷത്തെ ക്ലാസുകൾ ക്ലാസുകൾ ആരംഭിക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ട് മുതല്‍ കുട്ടികള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.
ഓസ്ട്രിയയിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ഈ മാസം 30 വരെ പ്രവേശനാനുമതിക്ക് അപേക്ഷകള്‍ നല്കാന് അവരസരം ഉണ്ടായിരിക്കും.
ആറ് വയസ് മുതല്‍ പ്രായമുളള കുട്ടികള്‍ക്ക് ജാതിമത ഭേദമന്യേ കോഴ്സുകള്‍ക്ക് ചേരാം. 12 വയസിനു മുകളിലുള്ളവര്‍ക്കായി ഈ വര്‍ഷം പുതുതായി കോഡിംഗ് കോഴ്സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളം, പെയിന്റിംഗ്, ബോളിവുഡ് ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ് ഉള്‍പ്പെടെ ചെസ്, ബാസ്കറ്റ്ബോള്‍ ട്രെയ്നിംഗിലും കുട്ടികള്‍ക്ക് പങ്കെടുക്കാം.
വിയന്നയിലെ 21-ാമത്തെ ജില്ലയിലുള്ള ഫ്രാങ്ക്ളിന്‍സ്ട്രാസെ 26ല്‍ (ബുണ്ടസ് ഗിംനാസ്യും) എല്ലാ ശനിയാഴ്ചയും ഉച്ചകഴിഞ്ഞു രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ കൈരളി നികേതന്‍ പ്രവര്‍ത്തിക്കും.
കൈരളി നികേതനില്‍ ചേര്‍ത്ത് കുട്ടികളെ മലയാളം പഠിപ്പിക്കാനും അവരുടെ കലാകായികപരമായ കഴിവുകളെ വികസിപ്പിക്കാനും താത്പര്യമുള്ളവര്‍ ശനിയാഴ്ച നേരിട്ട് വരേണ്ടതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0660 520 41 81, മെയിൽ:
[email protected].
ധാന്യത്തര്ക്കം; യുക്രെയ്ന് ആയുധങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ച് പോളണ്ട്
വാഴ്സോ: റഷ്യ-യുക്രെയ്ന് യുദ്ധത്തിന്റെ തുടക്കം മുതല്‍ യുക്രെയ്നൊപ്പം നിലയുറപ്പിച്ച പോളണ്ട് ചുവടു മാറ്റുന്നതായി സൂചന. ഇതിന്റെ ഭാഗമായി യുക്രെയ്ന് ആയുധങ്ങള്‍ നല്‍കുന്നത് പോളണ്ട് അവസാനിപ്പിച്ചു.
രാജ്യത്തിന് കൂടുതല്‍ അത്യാധുനിക ആയുധങ്ങള്‍ സംഭരിക്കേണ്ടതുണ്ടെന്നായിരുന്നു ഇതേക്കുറിച്ച് പോളിഷ് പ്രധാനമന്ത്രി മത്തേവൂസ് മൊറാവിസ്കിയുടെ പ്രതികരണം.
പോളണ്ടിന്റെ ഈ നടപടി ഇരുരാജ്യങ്ങളും തമ്മിലുടലെടുത്തിരിക്കുന്ന വിള്ളല്‍ വ്യക്തമാക്കുന്നതാണ്. യുഎന്നില്‍ യുക്രെയ്ന് പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്കി നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്ന് പോളണ്ട് യുക്രെയ്ന് അംബാസിഡറെ വിളിച്ചു വരുത്തിയിരുന്നു.
യുദ്ധത്തിന്റെ തുടക്കനാള്‍ മുതല്‍ യുക്രെയ്നൊപ്പം നിന്ന പോളണ്ടിനെ സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ് സെലന്‍സ്കിയുടെ പരാമര്‍ശമെന്ന് പോളിഷ് പ്രധാനമന്ത്രി പറഞ്ഞു.
റഷ്യയുടെ യുക്രൈന് അധിനിവേശത്തോടെ ആരംഭിച്ച ധാന്യത്തര്ക്കമാണ് ഇപ്പോള്‍ ഈ നിലയില്‍ എത്തിനില്‍ക്കുന്നതെന്നാണ് വിവരം.
യുദ്ധം ആരംഭിച്ചതോടെ യുക്രെയ്നില്‍ നിന്നും ബള്‍ഗേറിയ, ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്ക് ധാന്യങ്ങള്‍ കയറ്റുമതി ചെയ്യുന്നത് യൂറോപ്യന്‍ യൂണിയന് നിരോധിച്ചിരുന്നു.
യുദ്ധം മുതലാക്കി ചുളുവിലയ്ക്ക് ഈ രാജ്യങ്ങള്‍ ധാന്യം ഇറക്കുമതി ചെയ്യുമെന്ന ഭയത്തെത്തുടര്‍ന്നായിരുന്നു ഈ നീക്കം. ഈ മാസം 15ന് നിരോധനം നീക്കിയെങ്കിലും തല്‍സ്ഥിതി തുടരാന്‍ പോളണ്ട്, സ്ലൊവാക്യ, ഹംഗറി എന്നീ രാജ്യങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
ധാന്യത്തര്ക്കം രൂക്ഷമായാല്‍ യുക്രൈനില്‍ നിന്നുള്ള കൂടുതല്‍ വസ്തുക്കള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്നും മൊറാവിസ്കി വ്യക്തമാക്കി. അന്താരാഷ്ട്ര കോടതികളിലടക്കം പോയി പോളണ്ടിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുതകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെഡ്ഫോർഡ് മാസ്റ്റൻ കേരള അസോസിയേഷൻ ഓണാഘോഷവും വാർഷികവും ശനിയാഴ്ച
ബെഡ്ഫോർഡ്: ബെഡ്ഫോർഡിലെ പ്രമുഖ അസോസിയേഷനായ ബെഡ്ഫോർഡ് മാസ്റ്റൻ കേരള അസോസിയേഷന്റെ 12-ാം വാർഷികവും തിരുവോണവും ശനിയാഴ്ച്ച അതിവിപുലമായി ആഘോഷിക്കുന്നു.
മാസ്റ്റൻ "ഓണം പൊന്നോണം 2023'ത്തിന് ബെഡ്ഫോർഡിലെ അഡിസൺ സെന്റർ വേദിയാവും. അത്തപ്പൂക്കളം ഇട്ട ശേഷം ഉച്ചയ്ക്ക് 12ന് ബിഎംകെഎ കിച്ചൺ തയാറാക്കുന്ന 30 ഓളം വിഭവങ്ങൾ അടങ്ങിയ വിഭവ സമൃദ്ധമായ ഗംഭീര ഓണസദ്യ തൂശനിലയിൽ വിളമ്പും.
മാസ്റ്റൻ ഓണാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ബെഡ്ഫോർഡ് ബോറോ കൌൺസിൽ ന്യൂ മേയർ ടോം വൂട്ടൻ, ബെഡ്ഫോർഡ് ആൻഡ് കെംപ്സ്റ്റാൻ മെമ്പർ ഓഫ് പാർലമെന്റ് മുഹമ്മദ് യാസിൻ, യുക്മ നാഷണൽ പ്രസിഡന്റ് ഡോക്ടർ ബിജു പെരിങ്ങത്തറ എന്നിവർ ഭദ്രദീപം തെളിയിച്ചു ഓണോത്സവം ഉദ്ഘാടനം ചെയ്യും.
ബിഎംകെഎ അംഗങ്ങളും കുട്ടികളും ചേർന്നവതരിപ്പിക്കുന്ന കലാമാസ്മരിക വിരുന്നിൽ വെൽക്കം ഡാൻസ്, തിരുവാതിര, ചെണ്ടമേളം, വള്ളംകളി,വടം വലി, കഥകളി, പുലികളി, ഫാഷൻ ഷോ, സിനിമാറ്റിക് ക്ലാസിക്കൽ നൃത്തങ്ങൾ എന്നിവ അരങ്ങേറും. ആന്റോ ബാബു, ടീന ആശിഷ്, ജ്യോതി ജോസ് എന്നിവർ അവതാരകരാവും.
ഓണാഘോഷവും വാർഷികവും വർണ്ണാഭവമാക്കുവാൻ എച്ച്ഡി, എൽഇഡി വാളും, ആധുനിക ശബ്ദ ദൃശ്യ സാങ്കേതിക വിദ്യയും, ലൈവ് ടെലികാസ്റ്റും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ലൈവ് ഫോട്ടോസ് ഫ്രെയിം ചെയ്തു നൽകുന്ന ഫോട്ടോ സ്റ്റുഡിയോയും വേദിയോട് ചേർന്ന് പ്രവർത്തിക്കും.
പരിപാടിയിലേക്ക് എല്ലാ അംഗങ്ങളെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി ബിഎംകെഎ എക്സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു. ഈവനിംഗ് ഡിന്നറിനു ശേഷം ക്രമീകരിച്ചിരിക്കുന്ന ഡിജെയോടുകൂടി ഓണാഘോഷങ്ങൾ സമാപിക്കും.
വേദിയുടെ വിലാസം: Addison Centre, Kempston, Bedford MK42 8PN.
കേരളീയ കലാരൂപങ്ങൾ വേദിയില്‍ അണിനിരത്തി ഓണം ആഘോഷിച്ച് ജിഎംഎ
ലണ്ടൻ: വടംവലിയും ഓണസദ്യയും പൂക്കളവും മാത്രമല്ല, ജിഎംഎയുടെ ഓണത്തിന് വേദി നിറഞ്ഞത് കേരളീയ കലാരൂപങ്ങളെ കൊണ്ടാണ്. പുതു തലമുറകളെ മാത്രമല്ല എല്ലാവരേയും പ്രചോദിപ്പിക്കുന്ന മലയാള തനിമയുള്ള കലാരൂപങ്ങള്‍ വേദിയില്‍ നിറഞ്ഞാടി. പുത്തന്‍ അനുഭവമായിരുന്നു എല്ലാവര്ക്കും ഈ ഓണക്കാഴ്ചകള്‍.
കലാകാരി ബിന്ദു സോമന് തെയ്യവേഷത്തില്‍ വേദിയെ ധന്യമാക്കി. പലര്‍ക്കും ഇതു പുതുമയുള്ള അനുഭവം കൂടിയായിരുന്നു. പരശുരാമനും മഹാബലിയും മാത്രമല്ല നൃത്ത രൂപങ്ങളായ ഭരതനാട്യ വേഷത്തിലും മോഹിനിയാട്ട വേഷത്തിലും നാടന്‍ പാട്ടുകാരായും തിരുവാതിര കളി, മാര്‍ഗംകളി, ഒപ്പന എന്നിങ്ങനെ വിവിധ രൂപത്തിലും കലാകാരികള്‍ വേദിയിലെത്തി.
ഒപ്പം തുഴക്കാരും കൂടിയായതോടെ കൊച്ചുകേരളത്തിന്റെ വലിയ അവതരണമായി ജിഎംഎയുടെ ഓണാഘോഷ വേദി മാറി. രാവിലെ വാശിയേറിയ വടംവലി മത്സരം നടന്നു. ജിഎംഎ ചെല്‍റ്റന്‍ഹാം യൂണിറ്റ് വടംവലിയില്‍ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം സിന്റര്‍ ഫോര്‍ഡ് യൂണിറ്റും മൂന്നാം സമ്മാനം ജിഎംഎ ഗ്ലോസ്റ്റര്‍ യൂണിറ്റും നേടി. അതിന് ശേഷമായിരുന്നു രുചികരമായ സദ്യ ഏവരും ആസ്വദിച്ചത്.
പിന്നീട് വേദിയില്‍ ഓണ പരിപാടികള്‍ നടന്നു. പുലികളിയും താലപൊലിയുടെ അകമ്പടിയോടെയുമായിരുന്നു മാവേലിയെ വേദിയിലേക്ക് വരവേറ്റത്. ജിഎംഎ സെക്രട്ടറി ബിസ്പോള്‍ മണവാളന് പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്തു.
ജിഎംഎ പ്രസിഡന്റ് അനില്‍ തോമസ് ഏവര്‍ക്കും ഓണാശംകള്‍ നേര്‍ന്ന ശേഷം ഓണഓര്‍മകള്‍ പങ്കുവച്ചു. പിന്നീട് മാവേലി ഏവര്‍ക്കും ആശംസകള്‍ അറിയിച്ചു. മാവേലിയും അസോസിയേഷന് അംഗങ്ങളും ചേര്‍ന്ന് നിലവിളക്കു കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ എത്തിച്ചേര്‍ന്ന എല്ലാവര്ക്കും ട്രഷറര്‍ അരുണ്‍കുമാര്‍ പിള്ള നന്ദി അറിയിച്ചു. മുത്തുകുടയും തെയ്യവും ഉള്‍പ്പെട്ട കണ്ണിനെ വിസ്മയിക്കുന്ന കാഴ്ചയായിരുന്നു വേദിയില്‍. നാല്‍പ്പത്തിയഞ്ചിലേറെ കലാകാരന്മാര് വേദിയില്‍ അണിനിരന്ന ആദ്യ പരിപാടി തന്നെയായിരുന്നു ഓണം പരിപാടിയിലെ ഏറ്റവും ശ്രദ്ധേയമായത്.
ഓണപ്പാട്ടുകളും നൃത്തവും ഫ്യൂഷന്‍ ഡാന്‍സും ഇടക്ക പെര്‍ഫോമന്‍സും ഒക്കെയായി ഒരുപിടി മികവാര്‍ന്ന പരിപാടികള്‍ വേദിയില്‍ അണിനിരന്നു. എല്ലാ പരിപാടികള്‍ക്കും ശേഷം ഡിജെയും വേദിയെ പിടിച്ചുകുലുക്കി.
യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് പരിപാടിയുടെ മുഖ്യ സ്പോണ്‍സേഴ്സായിരുന്നു. ജിഎംഎയുടെ ഓണാഘോഷങ്ങള്‍ അക്ഷരാര്‍ഥത്തില്‍ മലയാളത്തിന്റെ, കേരളനാടിന്റെ തനത് ആഘോഷമായി മാറുകയാണ് ചെയ്തത്.
അന്യദേശത്തും തനതായ രീതിയില്‍, ഒത്തുചേര്‍ന്ന് നാടിന്റെ ആഘോഷം ഏത് വിധത്തില്‍ നടത്താമെന്ന ഉത്തമ മാതൃകയാണ് ജിഎംഎ പകര്ന്നുനല്കുന്നത്. മനസുകളില്‍ നാടിന്റെ സ്മരണകളും ഐശ്വര്യവും നിറച്ച് മടങ്ങുമ്പോള്‍ ഇനിയൊരു കാത്തിരിപ്പാണ്, അടുത്ത ഓണക്കാലം വരെയുള്ള കാത്തിരിപ്പ്.
ലിസ്ബണിൽ യൂണിറ്റ് തുടങ്ങി സമീക്ഷ യുകെ
ലിസ്ബൺ: യുകെയലെ മലയാളികൾക്കിടയിൽ മതനിരപേക്ഷ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഐക്യബോധം വളർത്തുന്നതിനുമുള്ള മുന്നേറ്റത്തിൽ പുരോഗമന സംഘടനയായ സമീക്ഷ അതിന്റെ ലിസ്ബൺ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ബെൽഫാസ്റ്റിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന നോർത്തേൺ അയർലൻഡിലെ പ്രമുഖ നഗരങ്ങളിൽ ഒന്നാണ് ലിസ്ബൺ.
കേരള സമൂഹം അഭിമുഖീകരിക്കുന്ന വിവിധ സാമൂഹികവും സാംസ്കാരികവുമായ വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിട്ടുള്ള യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ദേശിയ സെക്രട്ടറി ദിനേശൻ വെള്ളാപ്പള്ളി നിർവഹിച്ചു.
ഉദ്ഘാടന യോഗത്തിൽ മതേതരത്വത്തിന്റെയും സാംസ്കാരിക സമന്വയത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് യോഗത്തിൽ ദിനേശൻ വെള്ളാപ്പള്ളി വിശദീകരിച്ചു. ലിസ്ബൺ യൂണിറ്റ് യാഥാർഥ്യമാക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ച നോർത്തേൺ അയർലൻഡിലെ സമീക്ഷ ഏരിയാ കമ്മിറ്റിയുടെ കോഓർഡിനേറ്റർ ബൈജു നാരായണൻ സംഘടനയുടെ ഭരണഘടനയെ കുറിച്ചും പരിപാടികളെ കുറിച്ചും വിശദീകരിച്ചു.
നിലവിലുള്ളതും വരാനിരിക്കുന്നതുമായ തലമുറകൾക്ക് ശോഭനമായ ഭാവി ഉറപ്പാക്കിക്കൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനുള്ള പ്രശംസനീയമായ ശ്രമങ്ങൾ നടത്തികൊണ്ടിരിക്കുന്ന കേരള സർക്കാരിനോട് സമീക്ഷയുടെ ലിസ്ബൺ യൂണിറ്റ് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
കേരളീയ പ്രവാസികളെ അവരുടെ മാതൃരാജ്യവുമായി ബന്ധിപ്പിക്കുന്ന ശക്തമായ ബന്ധത്തിന് ഊന്നൽ നൽകി ഈ സംരംഭങ്ങളെ സാധ്യമായ വിധത്തിൽ പിന്തുണയ്ക്കുമെന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
സമീക്ഷ ലിസ്ബേൺ യൂണിറ്റിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന് ഈ മേഖലയിലെ മലയാളികൾക്കുള്ള മതേതര വേദി വിശാലമാക്കുക എന്നതാണ്. വൈവിധ്യമാർന്നതും തുറന്ന മനസുള്ളതുമായ കാഴ്ചപ്പാട് സ്വീകരിക്കുമ്പോൾ അംഗങ്ങൾക്ക് അവരുടെ വിശ്വാസം സ്വതന്ത്രമായി ശീലിക്കാൻ കഴിയുന്ന ഒരു ഇടം സൃഷ്ടിക്കുക എന്നതാണ് സംഘടന ലക്ഷ്യമിടുന്നത്.
അങ്ങനെ ചെയ്യുന്നതിലൂടെ, കേരളത്തിലെ കുടിയേറ്റക്കാർക്കും വടക്കൻ അയർലൻഡിലെയും യുകെയിലെയും മറ്റ് കമ്യൂണിറ്റികൾക്കിടയിൽ യോജിപ്പുള്ള സഹവർത്തിത്വം വളർത്തിയെടുക്കാൻ കഴിയുമെന്ന് സമീക്ഷ പ്രതീക്ഷിക്കുന്നു.
കൂടാതെ, വംശത്തിന്റെ പേരിൽ കേരളത്തിലെ കുടിയേറ്റക്കാർ നേരിടുന്ന തൊഴിൽ സ്ഥലങ്ങളിലെ അസമത്വങ്ങൾ പരിഹരിക്കാൻ സംഘടന പ്രതിജ്ഞാബദ്ധമായിരിക്കും. സമീക്ഷ ലിസ്ബൺ യൂണിറ്റ് 2010 ലെ തുല്യതാ നിയമത്തിന്റെ തത്ത്വങ്ങൾ ജോലിസ്ഥലങ്ങളിൽ ഉയർത്തിപ്പിടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സജീവമായി പ്രവർത്തിക്കും എന്ന് സംഘാടകർ അറിയിച്ചു.
നീതി, തുല്യ അവസരങ്ങൾ, വിവേചനരഹിതത എന്നിവയ്ക്കായി പൊളിറ്റിക്കൽ നെഗോസിയേഷൻ നടത്താൻ മുൻകൈ എടുക്കും എന്ന് ലിസ്ബൺ സമീക്ഷ അറിയിച്ചു. ഇത് മറ്റ് മലയാളി സംഘടനകളും മാതൃകയാക്കണം എന്ന് ലിസ്ബണിലെ മലയാളി സമൂഹത്തോട് അഭ്യർഥിച്ചു
സാംസ്കാരിക സമന്വയം പ്രവാസ ജീവിത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നാണ്. മലയാളി സമൂഹവും പ്രാദേശിക സംസ്കാരങ്ങളും, മേഖലയിലെ മറ്റ് കുടിയേറ്റ സമൂഹങ്ങളും തമ്മിലുള്ള വിടവ് നികത്താൻ സമീക്ഷ ലിസ്ബേൺ യൂണിറ്റ് ശ്രമങ്ങൾ നടത്തും.
സാംസ്കാരിക വിനിമയ പരിപാടികൾ, വർക്ക്ഷോപ്പുകൾ, ഔട്ട്റീച്ച് പ്രോഗ്രാമുകൾ എന്നിവ സംഘടിപ്പിക്കുന്നതിലൂടെ, എല്ലാവർക്കും അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന വൈവിധ്യപൂർണ്ണവുമായ ഒരു സമൂഹം സൃഷ്ടിക്കാൻ സംഘടന ലക്ഷ്യമിടുന്നു.
കൂടാതെ ലിസ്ബണിലെയും വിശാലമായ വടക്കൻ അയർലൻഡ് മേഖലയിലേയും കേരള കുടിയേറ്റ സമൂഹത്തിനുള്ളിൽ മതനിരപേക്ഷ മൂല്യങ്ങൾ, സാംസ്കാരിക സമന്വയം, സമത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ സുപ്രധാനമായ ഒരു ചുവടുവയ്പ്പ് അടയാളപ്പെടുത്തും.
സംഘടന വേരുറപ്പിക്കുന്നതോടെ, വടക്കൻ അയർലൻഡിന്റെ സാംസ്കാരിക വൈവിധ്യത്തിന്റെ സമ്പന്നമായ സംഭാവന നൽകിക്കൊണ്ട്, കേരള കുടിയേറ്റക്കാർക്കിടയിൽ ഐക്യവും അവരുടേതായ ഒരു മതനിരപേക്ഷ ബോധവും വളർത്തിയെടുക്കാൻ ശ്രമിക്കുമെന്നും സമീക്ഷ ലിസ്ബൺ യുണിറ്റ് അറിയിച്ചു.
ഉദ്ഘാടന യോഗത്തിൽ സമീക്ഷ ലിസ്ബൺ യൂണിറ്റിന്റെ പ്രഥമ ഭാരവാഹികളെ ദിനേശൻ വെള്ളാപ്പള്ളി ഔദ്യോഗികമായി പ്രഖ്യാപിച്ചു. യുണിറ്റ് സെക്രട്ടറിയായി വൈശാഖ്, പ്രസിഡന്റ് - സ്മിതേഷ് ശശിധരൻ, വൈസ് പ്രസിഡന്റ് - ആതിര ബിജോയ്, ജോയിൻ സെക്രട്ടറി - പ്രതീപ് വാസുദേവൻ, ട്രഷർ മനു മംഗലം എന്നിവരെ തെരഞ്ഞെടുത്തു.
ഒഡെപെക് മുഖേന ജര്‍മനിയിലെത്തിയ ആദ്യബാച്ച് നഴ്സുമാര്‍ ക്വാറന്റീനിൽ
ഫ്രാങ്ക്ഫര്‍ട്ട്: കേരളത്തിൽ നിപ വൈറസ് സ്ഥീകരിച്ചതോടെ ഒഡെപെക് വഴി ജര്‍മനിയിൽ ജോലിക്കായി എത്തിയ എട്ട് നഴ്സുമാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.
ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെത്തിയ എട്ടു നഴ്സുമാർ ആണ് വിമാനത്താവള അധികൃതരുടെ നിർദേശം അനുസരിച്ച് ക്വാറന്റീനിൽ കഴിയുന്നത്.
കേരള സർക്കാരിന്റെ തൊഴിൽ വകുപ്പിനു കീഴിലുള്ള ഒഡെപെക് മുഖേന നടത്തുന്ന സൗജന്യ ജർമൻ റിക്രൂട്ട്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ആണ് ഇവർ ജർമനിയിൽ എത്തിയത്. സാര്‍ലന്‍ഡ് സംസ്ഥാനത്ത് ആണ് ഇവർക്ക് ജോലി ലഭിച്ചിരിക്കുന്നത്.
നേരത്തെ, നിപയെ തുടര്‍ന്ന് കേരളത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചുവെന്ന തരത്തിൽ ജർമനിയിലെ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ബിയര്‍ ഫെസ്റ്റിന് ജര്‍മനിയില്‍ തുടക്കം
മ്യൂണിക്ക്: ലോകത്തിലെ ഏറ്റവും വലിയ ബിയര്‍ ഫെസ്റ്റിവലായ ജമനിയിലെ പ്രശസ്തമായ ഒക്ടോബർ ഫെസ്റ്റ് ശനിയാഴ്ച ബവേറിയന്‍ തലസ്ഥാനമായ മ്യൂണിക്കില്‍ ആരംഭിച്ചു.
മ്യൂണിക്ക് മേയര്‍ ഡീറ്റര്‍ റെയ്റ്റര്‍ ആണ് പരമ്പരാഗത ആഹ്വാനത്തോടെ ആദ്യത്തെ ബീയര്‍ ബാരല്‍ പൊട്ടിച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് അദ്ദേഹം ആദ്യ ടാങ്കര്‍ഡ് ബവേറിയന്‍ മുഖ്യമന്ത്രി മാര്‍ക്കൂസ് സോഡറിന് കൈമാറി.
ബിയര്‍ കാര്‍ണിവലില്‍ പങ്കുചേരുന്നതിന് വിവിധ രാജ്യങ്ങളിൽ നിന്നും സന്ദര്‍ശകരാണ് എത്തിചേർന്നിരിക്കുന്നത്. ഈ വര്‍ഷം കുറഞ്ഞത് ആറ് ദശലക്ഷം സന്ദര്‍ശകരെ ആണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ഫെസ്റ്റ് ഈ വര്‍ഷം പതിവിലും രണ്ട് ദിവസം കൂടുതല്‍ നീണ്ടുനിൽക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അടുത്ത മാസം മൂന്നിന് ഫെസ്റ്റ് അവസാനിക്കും.
നെതര്‍ലന്‍ഡ്സിലെ "ഹമ്മ' മലയാളികളുടെ ഓണാഘോഷം വർണാഭമായി
ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്സിലെ നോര്‍ത്തില്‍ സ്ഥിതിചെയ്യുന്ന ഹാര്‍ലെമ്മേര്‍മീര്‍ മുനിസിപ്പാലിറ്റിയിലെ മലയാളി അസോസിയേഷന് "ഹമ്മ'യുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണാഘോഷ പരിപാടികള്‍ പ്രൗഢഗംഭീരമായി.
200-ല്‍ അധികം ആളുകള്‍ ഹമ്മയുടെ പ്രഥമ ഓണാഘോഷത്തില്‍ പങ്കെടുത്തത് മലയാളി കൂട്ടായ്മയുടെ വലിയ വിജയമായി. ഹാര്‍ലെമ്മേര്‍മീര്‍ എന്നതിനര്‍ഥം ഹാര്‍ലത്തിലെ തടാകം എന്നാണ്.
മലയാളി ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ച അവസരത്തില്‍ നെതര്‍ലന്‍ഡ്സില്‍ മൊത്തമായി നടന്നുവന്നിരുന്ന പൊതുഓണാഘോഷം എന്നതില്‍ നിന്ന് വ്യത്യസ്തമായി ഓരോ റീജിയണുകള്‍ കേന്ദ്രീകരിച്ചാണ് മലയാളികള്‍ ഇത്തവണ ഓണം ആഘോഷിച്ചത്.
ഹോഫ്ഡോര്പ്, ന്യൂവെനാപ്പ്, ബാഡ്ഹോഫെഡോര്പ് എന്നിങ്ങനെയുള്ള ചെറുമേഖലകള്‍ ചേര്‍ന്ന ഹാര്‍ലെമ്മേര്‍മീര്‍ മുനിസിപ്പാലിറ്റി, ആംസ്റ്റ്ര് വിമാനത്താവളം ഉള്‍പ്പെടുന്ന, ലോകപ്രശസ്തമായ തുലിപ്സ് പൂക്കള്‍ ഫെസ്റ്റിവല്‍ നടക്കുന്ന കോയക്കന്ഹോഫിന് സമീപത്ത് ഒന്നര ലക്ഷത്തിലധികം ആളുകള്‍ നിവസിക്കുന്ന ഒരു പ്രധാന പ്രദേശവുമാണ്.
മുനിസിപ്പാലിറ്റി മേയര്‍ മറിയാന്‍ ഷുര്‍മാന്‍സ്, ഇന്ത്യന്‍ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനും മലയാളിയുമായ ജിന്‍സ് മറ്റം, കൗണ്‍സിലര്‍ പ്രാചി വാന്‍ ബ്രാണ്ടെന്‍ബര്‍ഗ് കുല്‍ക്കര്‍ണി, ഹമ്മയുടെ പ്രതിനിധി മണിക്കുട്ടന് എന്നിവര്‍ ചേര്‍ന്ന് ആഘോഷം ഉദ്ഘാടനം ചെയ്തു.
മുനിസിപ്പാലിറ്റിയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിദേശവിഭാഗമായ ഇന്ത്യന്‍ ജനതയുടെ അവിഭാജ്യ സംസ്ഥാനമായ കേരളത്തിന്റെ സ്വന്തം ഓണാഘോഷത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ മേയര്‍ ഷുര്‍മാന്‍സ് സന്തോഷം രേഖപ്പെടുത്തി.
കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ പങ്കെടുത്ത ആഘോഷത്തിലെ വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങ് താന്‍ മനസുകൊണ്ട് ആസ്വദിച്ചുവെന്നും അവര്‍ പിന്നീട് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ഇന്ത്യന്‍ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് ജിന്‍സ് മറ്റം വിദേശ മണ്ണില്‍ ഇത്രയും കെങ്കേമമായി നടന്ന ഓണാഘോഷത്തില്‍ പങ്കെടുത്തതില്‍ തന്റെ സന്തോഷം രേഖപ്പെടുത്തുന്നതിനോടൊപ്പം ഹമ്മയുടെ ഭാരവാഹികളെയും അഭിനന്ദിച്ചു. അദ്ദേഹം കുടുംബസമേതമാണ് ചടങ്ങില്‍ പങ്കെടുത്തത്.
മാവേലിയുടെ എഴുന്നെള്ളത്ത്, തിരുവാതിരയും സിനിമാറ്റിക് ഡാന്‍സും ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍, കുട്ടികളുടെ കലാസാംസ്കാരിക പ്രകടനങ്ങള്‍, വടംവലി, നാരങ്ങ സ്പൂണ്‍ നടത്തം, കസേരകളി സുന്ദരിക്ക് പൊട്ടുകുത്തല്‍ തുടങ്ങിയ വൈവിധ്യങ്ങളായ ഇനങ്ങളാല്‍ ഓണാഘോഷം അവിസ്മരണീയമായി.
പായസം ഉള്‍പ്പെടെ 22 ലധികം സ്വാദിഷ്ടമായ വിഭവങ്ങളോടെ വിപുലമായ ഓണസദ്യ ആഘോഷത്തിന്റെ ഹൈലൈറ്റായി. ഹമ്മയുടെ ആദ്യത്തെ ഓണാഘോഷമായിരുന്നിട്ടും മാസങ്ങള്‍ക്കു മുമ്പേ തുടങ്ങിയ കൃത്യമായ തയാറെടുപ്പുകള്‍ കമ്മിറ്റിയുടെ നേതൃപാടവത്തിന്റെ മികവിനെ എടുത്തുകാട്ടി. വൈകുന്നേരം അഞ്ചിന് നടന്ന കലാശക്കൊട്ടോടെ ആഘോഷങ്ങള്‍ക്ക് കൊടിയിറങ്ങി.
യുക്മ നോർത്ത് വെസ്റ്റ് കലാമേള: ലോഗോ ഡിസൈൻ മത്സരം ഒരുക്കുന്നു
ബോൾട്ടൺ: ഒക്ടോബർ 14ന് ബോൾട്ടണിൽ നടക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്കായി ലോഗോ ഡിസൈൻ മത്സരം ഒരുക്കുന്നു.
മികച്ച ലോഗോ ഡിസെെൻ ചെയ്തു അയക്കുന്നവർക്ക് മാഞ്ചസ്റ്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്ലിക്ക് ടു ബ്രിംഗ് ഗ്രോസറീസ് മാഞ്ചസ്റ്റർ നൽകുന്ന സമ്മാനം ലഭിക്കും.
നോർത്ത് വെസ്റ്റ് റീജിയണിന്റെ പരിധിയിൽ നിന്ന് ഏതൊരു വ്യക്തിക്കും മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും. പങ്കെടുക്കുന്നവർ പേര്, ഇമെയിൽ അഡ്രസ്, മൊബൈൽ ഫോൺ നമ്പർ, തങ്ങളുടെ അംഗ അസോസിയേഷന്റെ പേരും ഉൾപ്പെടുത്തി എൻട്രികൾ
[email protected] എന്ന ഇമെയിലിലേക്ക് അയക്കണമെന്ന് സംഘാടകർ അറിയിച്ചു.
ഏറ്റവും അനുയോജ്യമായ ലോഗോ ഡിസൈൻ ചെയ്ത വ്യക്തിക്കുള്ള പ്രത്യേക സമ്മാനം കലാമേള വേദിയിൽ വച്ച് നൽകും. വിദഗ്ധ പാനൽ നടത്തുന്ന വിധി നിർണയം അന്തിമമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 22.
മാഞ്ചസ്റ്റർ നഴ്സിംഗ് ഹോമുകളിൽ സംയുക്ത ഓണഘോഷം; തദ്ദേശീയരും പങ്കെടുത്തു
മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ എയ്ഞ്ചൽ മൗണ്ട്, ക്ലയർ മൗണ്ട് കെയർ ഹോം ജീവനക്കാര്‍ സംയുക്തമായി ഓണാഘോഷം കൊണ്ടാടി. അക്രിംഗ്റ്റനിലെ എയ്ഞ്ചൽ മൗണ്ട് നഴ്സിംഗ് ഹോമിൽ സംഘടിപ്പിച്ച "ഡൈവേഴ്സിറ്റി പ്രോഗ്രാം' കേരളീയത വിളിച്ചോതുന്ന ഓണാഘോഷത്തിന്റെ ഭാഗമാകുകയായിരുന്നു.
ആഘോഷ പരിപാടികളുടെ ഭാഗമായി ഏഞ്ചൽ മൗണ്ട്, ക്ലെയര്‍ മൗണ്ട് കെയര്‍ ഹോമുകൾ തമ്മിൽ നടന്ന വാശിയേറിയ വടം വലി മത്സരങ്ങളിൽ എയ്ഞ്ചൽ മൗണ്ട് ടീം വനിത വിഭാഗത്തിലും ക്ലയർ മൗണ്ട് ടീം പുരുഷ വിഭാഗത്തിലും ജേതാക്കളായി. 300 പൗണ്ടും ട്രോഫിയും വിജയികൾ കരസ്ഥമാക്കി.
യുകെയിൽ നഴ്സിംഗ് ഹോമുകളിൽ കേരളീയ തനിമ തുളുമ്പുന്ന ഓണക്കളികളും ഓണസദ്യയും കലാപരിപാടികളും ജീവനക്കാരുടെ കുടുംബങ്ങൾക്കായി സംഘടിപ്പിക്കുന്നത് ഇത് ആദ്യമായി ആണെന്ന് സംഘാടകർ അറിയിച്ചു.
നഴ്സിംഗ് ഹോമുകളിലെ തിരക്കേറിയതും ഉത്തരവാദിത്വം കൂടുതലുള്ളതുമായ ജോലി തിരക്കുകൾക്കിടയിൽ ഗൃഹാതുരുത്വം ഉണർത്തുന്ന ഇത്തരത്തിലുള്ള പരിപാടികൾ ഒരുക്കുന്നതും ജീവനക്കാർക്ക് സ്വന്തം കുടുംബാംഗങ്ങളോടൊത്ത് ആഘോഷിക്കുവാനുള്ള അവസരം ലഭിക്കുന്നതും ഒരു പുത്തൻ അനുഭവവും മാനസിക ഉല്ലാസവേളയും ആകട്ടെയെന്നും ക്ലയർ മൗണ്ട്, എയ്ഞ്ചല്‍ മൗണ്ട് നഴ്സിംഗ് ഹോം ഉടമയും ജീവകാരുണ്യ പ്രവർത്തകയും ഒഐസിസി വനിത വിംഗ് യൂറോപ്പ് കോർഡിനേറ്ററുമായ ഷൈനു മാത്യൂസ് ആഘോഷ പരിപാടികൾ ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.
നഴ്സിംഗ് ഹോം ജീവനക്കാരുടെ മെഗാ തിരുവാതിരയോടുകൂടി ആരംഭിച്ച ഓണാഘോഷത്തിൽ വൈവിധ്യമാർന്ന കലാപരിപാടികളും വിവിധയിനം മത്സരങ്ങളും സംഘാടകർ ഒരുക്കിയിരുന്നു. കലാവിരുന്നുകളിലും മത്സരങ്ങളിലും പങ്കെടുത്തവർക്കെല്ലാം ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.
കലാവിരുന്നുകൾ ആസ്വദിക്കുവാനും കേരളത്തിന്റെ തനതായ ഓണസദ്യയുടെ രുചി നുകരാനും പരിപാടികളും മത്സരങ്ങളും കാണുവാനും പരിസരവാസികളായ തദ്ദേശീയരും ഹോമിലെ നിവാസികളുടെ കുടുംബാംഗങ്ങളും കേട്ടറിഞ്ഞു എത്തിയിരുന്നു.
കലാവിരുന്നുകൾക്കിടയിൽ സദസിലേക്ക് മാവേലിയായി എത്തിയ നഴ്സിംഗ് ഹോം സീനിയർ സ്റ്റാഫ് ബേബി ലൂക്കോസ് എല്ലാവർക്കും ഓണം ആശംസിക്കുകയും ഓണ സന്ദേശവും നൽകുകയും ചെയ്തു.
നേഴ്സിംഗ് ഹോം മാനേജ്മെന്റ് ജീവനക്കാരെ ജോലിക്കാരെക്കാൾ ഉപരി നൽകുന്ന പരിഗണനയും പരിപാലനവും പിന്തുണയും സ്നേഹവും ഏറെ ആദരവോടെ നോക്കിക്കാണുന്നുവെന്ന് ബേബി ലൂക്കോസ് പറഞ്ഞു.
വടംവലി മത്സരങ്ങളോടെ ആരംഭിച്ച ആഘോഷ പരിപാടികൾ തൂശനിലയിൽ വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യയോടെ സമാപിച്ചു.
വ്യോമസേനാ വിമാനം കാറിനുമേൽ വീണ് ഇറ്റലിയിൽ ബാലികയ്ക്ക് ദാരുണാന്ത്യം
റോം: വ്യോമാഭ്യാസ പരിശീലനത്തിനിടെ ഇറ്റാലിയന്‍ മിലിട്ടറി യുദ്ധവിമാനം തകര്‍ന്ന് വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. മരിച്ച കുട്ടി ഉള്‍പ്പെടെയുള്ള കുടുംബം സഞ്ചരിച്ചിരുന്ന കാറിനുമുകളിലേക്ക് വിമാനം വീഴുകയായിരുന്നു. ലോറ ഒറിഗലിയാസ്സോ ആണ് അപകടത്തില്‍ മരിച്ചത്.
ഈ കുട്ടിയുടെ ഒമ്പതുവയസുള്ള സഹോദരനു ഗുരുതരമായ പരിക്കേറ്റു. കാറിലുണ്ടായിരുന്ന ഇരുവരുടെയും മാതാപിതാക്കളുടെ പരിക്ക് ഗുരുതരമല്ല. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് പാരച്യൂട്ടില്‍ രക്ഷപ്പെട്ടു. ഇറ്റലിയിലെ ടുറിനിലെ കാസല്ലെ എയര്‍പോര്‍ട്ടിന് സമീപമായിരുന്നു സംഭവം.
ഇറ്റാലിയന്‍ വ്യോമസേനയുടെ നൂറാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായുള്ള വ്യോമാഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കുന്ന യുദ്ധ വിമാനങ്ങളിലൊന്നാണ് തകര്‍ന്നുവീണത്. വിമാനത്താവളത്തിന്റെ അതിര്‍ത്തിക്ക് പുറത്ത് സമാന്തരമായുള്ള റോഡിലൂടെ പോകുകയായിരുന്ന കാറിലിടിച്ചശേഷം വിമാനം സമീപത്തെ കൃഷിയിടത്തിൽ പതിച്ചു.
നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം തീഗോളമായി. ഇടിയുടെ ആഘാതത്തില്‍ കാർ തെറിച്ചുപോയി. കാറിലേക്കും തീപടര്‍ന്നു. പരിശീലന പറക്കലിനിടെ ആകാശത്തുവച്ച് പക്ഷികൂട്ടങ്ങള്‍ ഇടിച്ചതിനെതുടര്‍ന്ന് എഞ്ചിന് കേടുപാടു സംഭവിച്ചതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഹേവാർഡ്സ് ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽ ആരോഗ്യ മാതാവിന്റെ തിരുന്നാളിന് കൊടിയേറി
ഹേവാര്‍ഡ്സ്ഹീത്ത്: ഹേവാര്‍ഡ്സ്ഹീത്ത് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് മിഷനില്‍ ഇടവക മധ്യസ്ഥയായ ആരോഗ്യമാതാവിന്റെ ഒരാഴ്ച നീണ്ടു നില്ക്കുന്ന തിരുന്നാൾ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ശനിയാഴ്ച വൈകുന്നേരം നാലിന് പരിശുദ്ധ അമ്മയുടെ തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ഇടവക വികാരി റവ.ഫാ. ബിനോയ് നിലയാറ്റിംഗല്‍ കൊടിയേറ്റി. റവ. ഫാ. ജോസ് അഞ്ചാനിക്കൽ സഹകാർമികനായിരുന്നു.
തുടർന്ന് കാഴ്ചസമർപ്പണം നടന്നു. അതേത്തുടർന്ന് ആഘോഷപൂർവകമായ റാസകുർബാന റവ.ഫാ. ജോസ് അഞ്ചാനിക്കല്‍ മുഖ്യകാർമികത്വം വഹിച്ചു.
തുടര്‍ന്ന് ഇന്ന് മുതൽ അഞ്ച് ദിവസങ്ങളിൽ തിരുന്നാളാഘോഷങ്ങളുടെ ഭാഗമായി വിവിധ ഭവനങ്ങളില്‍ ദിവസങ്ങളില്‍ ജപമാലയും നിത്യസഹായമാതാവിന്റെ നൊവേനയും വൈകുന്നേരം അഞ്ചിന് നടത്തപ്പെടും.
ഞായറാഴ്ച - ഡാന്റിസ് & ദീപ്തി, തിങ്കളാഴ്ച -ജിജോ & നിഷ, ചൊവ്വാഴ്ച -ജെയിംസ് & സിബിൻ, വ്യാഴാഴ്ച - ജോജോ & സുനി, വെള്ളിയാഴ്ച - അരുൺ & ആശ തുങ്ങിയവരുടെ ഭവനങ്ങളിലാണ് യഥാക്രമം ദൈവമാതാവിന്റെ നൊവേനയും ജപമാലയും വൈകുന്നേരം നടത്തപ്പെടുന്നത്.
ബുധനാഴ്ച മാത്രം ജപമാലയും നിത്യസഹായ മാതാവിന്റെ നൊവേനയും രാവിലെ ഒന്‍പതിന് സെന്റ് പോള്‍സ് പള്ളിയില്‍ വച്ച് വുമണ്ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടും. പ്രധാന തിരുന്നാള്‍ ദിനമായ 23ന് രാവിലെ ഒന്‍പതിന് സെന്റ് പോള്‍സ് പള്ളിയില്‍ കഴുന്ന് നേര്‍ച്ച ആരംഭിക്കും.
പിന്നീട് കാഴ്ചസമർപ്പണവും അതേ തുടര്‍ന്ന് ആഘോഷപൂർവമായ തിരുന്നാള്‍ പാട്ടു കുര്‍ബാന നടത്തും. കുര്‍ബാനയ്ക്ക് റവ.ഫാ. മാത്യു മുളയോലിൽ മുഖ്യ കാര്‍മികത്വം വഹിക്കും. റവ. ഫാ. ജോസ് കുന്നുംപുറം വചന സന്ദേശം നല്‍കും.
തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്ന് മുതല്‍ വിവില്‍സ് ഫീല്‍ഡ് വില്ലേജ് ഗ്രൗണ്ടില്‍ വച്ച് തിരുന്നാള്‍ പ്രദക്ഷിണവും ചെണ്ടമേളവും സ്നേഹവിരുന്നും തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
ബൈബിള്‍ നാടകം, കഥാപ്രസംഗം, ഗ്രൂപ്പ് ഡാന്‍സുകള്‍, ഗ്രൂപ്പ് സോംഗ്സ്, സ്കിറ്റുകള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ തിരുന്നാളാഘോഷം വര്ണശബളമാക്കും. തിരുന്നാള്‍ ഭക്തി സാന്ദ്രവും മനോഹരവുമാക്കി പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ ബിനോയ് നിലയാറ്റിംഗല്‍ അറിയിച്ചു.
തിരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി മിറ്റി ടിറ്റോ, സില്‍വി ലൂക്കോസ്, അനു ജിബി, മിനു ജിജോ, സിബി തോമസ്, ഡെന്‍സില്‍ ഡേവിഡ്, ജെയിംസ് പി ജാന്‍സ്, ഷിജി ജേക്കബ്, ബിജു സെബാസ്റ്റ്യന്‍, സണ്ണി മാത്യു,
ജെയിസണ്‍ വടക്കന്‍, ജിമ്മി പോള്‍, ഷാജു ജോസ്, സന്തോഷ് ജോസ്, ഡോണ്‍ ജോസ്, മാത്യു പി. ജോയ്, പോളച്ചന് യോഹന്നാന്, ജിജോ അരയത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു.
തിരുന്നാളിന്റെ ഭാഗമായി വിവില്‍ഡ്ഫീല്‍ഡ് വില്ലേജ് ഗ്രൗണ്ടില്‍ വനിതകളുടെയും മിഷന്‍ലീഗ് കുട്ടികളുടെയും സ്റ്റാളുകള്‍ പ്രധാന തിരുന്നാൾ ദിനത്തിൽ പ്രവര്‍ത്തിക്കും. കുട്ടികളുടെ സ്റ്റാളില്‍ നിന്ന് റാഫിള്‍ ടിക്കറ്റുകളും വനിതകളുടെ സ്റ്റാളില്‍ നിന്ന് കൊന്ത, ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, മധുരപലഹാരങ്ങള്‍, കോസ്മറ്റിക് ഐറ്റംസ്, ഐസ്ക്രീം തുടങ്ങിയവ മിതമായ നിരക്കില്‍ ലഭ്യമാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.
ഹേവാർഡ്സ് ഹീത്ത് കമ്യൂണിറ്റിയിൽ നിന്ന് 133 പ്രസുദേന്തിമാരും എട്ട് സ്പോൺസേഴ്സും ചേർന്നാണ് ദൈവമാതാവിന്റെ തിരുന്നാൾ ഏറ്റെടുത്തു നടത്തി ഭക്തിസാന്ദ്രവും മനോഹരവുമാക്കാൻ മുമ്പോട്ടു വന്നിരിക്കുന്നത്.
ചിയാം സെന്റ് ജോൺ മരിയ വിയാനി മിഷനിൽ "ഫമിലിയ' കുടുംബ സംഗമം നടന്നു
ചിയാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ചിയാം സെന്റ് ജോൺ മരിയ മിഷന്റ് നേതൃത്വത്തിൽ "ഫമിലിയ' കുടുംബ സംഗമം നടന്നു. മുന്നൂറ്റി അന്‍പതോളം പേർ പങ്കെടുത്ത സട്ടനിലെ തോമസ് വാൾ സെന്റ്റിൽ നടന്ന കുടുംബ സംഗമം അക്ഷരാർഥത്തിൽ സെന്റ് മരിയ ജോൺ വിയാനി മിഷന്റെ സംഘാടക മികവിന്റെയും ഐക്യത്തിന്റെയും ഉദാഹരണമായി മാറി.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസും സീറോ മലബാർ സഭയിലെ അറിയപ്പെടുന്ന കുടുംബ ദൈവശാസ്ത്ര പണ്ഡിതനുമായ റവ. ഡോ. ആന്റ്ണി ചുണ്ടെലിക്കാട്ടിന്റെ നേതൃത്വത്തിൽ ടെസിൻ, നൈസി, ഷിബി, റോയി, ഐഷ് എന്നിവരുടെ നേതൃത്വത്തിൽ ആണ് സംഗമം നടന്നത്.
കുട്ടികളുടെയും യുവജനങ്ങളുടെയും വൈകാരിക വളർച്ചയും കുടുംബങ്ങളുടെ കെട്ടുറപ്പിനും ഉതകുന്ന പരിശീലന പരിപാടികളും അറിവ് നേടുന്നതിനൊപ്പം കുട്ടികളുടെയും യുവജനങ്ങളുടെയും സ്വഭാവ രൂപീകരണം, അതിൽ കുടുംബങ്ങളുടെ പങ്ക് എന്നിവയെ കുറിച്ചൊക്കെയുള്ള പരിശീലന പരിപാടികൾ ഫമിലിയയോടൊപ്പം സംഘടിപ്പിച്ചിരുന്നു.
ലണ്ടനിലെ ഇന്ത്യ ക്ലബ് ഇനി ഓർമ
ലണ്ടൻ: ഇന്ത്യൻ ദേശീയതയുമായി ഏറെ ബന്ധമുള്ള ലണ്ടനിലെ ഇന്ത്യ ക്ലബ് ഇന്ന് അടച്ചുപൂട്ടും. ക്ലബ് സ്ഥിതി ചെയ്യുന്ന സ്ട്രാൻഡ് കോണ്ടിനെന്റൽ ഹോട്ടൽ നവീകരണത്തിനായി പൊളിക്കുന്നത് തടയാനുള്ള നീക്കങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണിത്.
സ്വാതന്ത്ര്യത്തിനായി ലണ്ടനിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യ ലീഗ് ആണ് പിന്നീട് ഇന്ത്യ ക്ലബായി മാറിയത്. സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് ഹൈക്കീഷണറായ വി.കെ. കൃഷ്ണമേനോന്റെ നേതൃത്വത്തിൽ 1951ൽ ലീഗിനെ ഇന്ത്യ ക്ലബായി മാറ്റുകയായിരുന്നു.
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം. ആദ്യകാലത്ത് ബ്രിട്ടനിലേക്കു കുടിയേറിയ ഇന്ത്യക്കാരുടെ സ്ഥിരം ഒത്തുചേരൽ താവളമായിരുന്നു ക്ലബ്.
ബ്രിട്ടനിലെ ആദ്യകാല ഇന്ത്യൻ റസ്റ്ററന്റ് കൂടിയായ ക്ലബിൽ ദോശയടക്കമുള്ള ഭക്ഷണങ്ങൾ ലഭ്യമായിരുന്നു. ചുവരുകൾ ഇന്ത്യൻ നേതാക്കളുടെ ചിത്രങ്ങളാൽ അലംകൃതമാണ്.
പാഴ്സി വംശജനായ യദ്ഗർ മർക്കെറാണ് നിലവിൽ ക്ലബിന്റെ ഉടമ. അദ്ദേഹത്തിന്റെ മകൾ ഫിറോസ മർക്കറാണ് മാനേജർ.
പൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചശേഷം ഇവിടെ തിരക്കൊഴിഞ്ഞിട്ടു നേരമില്ലെന്നാണ് ഫിറോസ പറയുന്നത്. ക്ലബ് മാറ്റി സ്ഥാപിക്കാനുള്ള ശ്രമം നടത്തുന്നതായും അവർ കൂട്ടിച്ചേർത്തു.
ഹേവാർഡ്സ്ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽ ആരോഗ്യ മാതാവിന്റെ തിരുനാളിന് ഇന്ന് തുടക്കം
ഹേവാർഡ്സ്ഹീത്ത്: ഹേവാര്‍ഡ്സ്ഹീത്ത് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് മിഷനില്‍ ഇടവക മധ്യസ്ഥയായ ആരോഗ്യമാതാവിന്റെ ഒരാഴ്ച നീണ്ടു നില്ക്കുന്ന തിരുനാളാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും.
വൈകുന്നേരം നാലിന് അമ്മയുടെ തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ഇടവക വികാരി റവ.ഫാ. ബിനോയ് നിലയാറ്റിംഗല്‍ കൊടിയേറ്റും തുടര്‍ന്ന് കാഴ്ച സമർപ്പണവും പിന്നീട് ആഘോഷപൂര്‍വകമായ റാസ കുര്‍ബാന, റവ.ഫാ. ജോസ് അഞ്ചാനിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും.
റാസ കുര്‍ബാനയെ തുടര്‍ന്ന് കഴുന്ന് എടുക്കുന്നതിന് സൗകര്യമുണ്ടായിരിക്കും. തുടര്‍ന്ന് ഞായറാഴ്ച മുതല്‍ തിരുനാളാഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ വിവിധ ഭവനങ്ങളില്‍. ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജപമാലയും നിത്യസഹായമാതാവിന്റെ നൊവേനയും വൈകുന്നേരം അഞ്ചിന് നടത്തപ്പെടും.
ബുധനാഴ്ച മാത്രം ജപമാലയും നിത്യസഹായ മാതാവിന്റെ നൊവേനയും രാവിലെ ഒന്‍പതിന് സെന്റ് പോള്‍സ് പള്ളിയില്‍ വച്ച് ഇടവകയിലെ വുമണ്ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നതാണ്.
പ്രധാന തിരുനാള്‍ ദിനമായ 23ന് രാവിലെ ഒന്‍പത് മുതൽ സെന്റ് പോള്‍സ് പള്ളിയില്‍ കഴുന്ന് നേര്‍ച്ച ആരംഭിക്കുന്നതാണ്. തുടർന്ന് കാഴ്ച സമർപ്പണവും ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയും നടക്കും.
കുര്‍ബാനയ്ക്ക് റവ.ഫാ. മാത്യു മുളയോലിന്‍ മുഖ്യ കാര്‍മികത്വം വഹിക്കും. റവ. ഫാ. ജോസ് കുന്നുംപുറം വചന സന്ദേശം നല്‍കും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്ന് മുതല്‍ വിവില്‍സ് ഫീല്‍ഡ് വില്ലേജ് ഗ്രൗണ്ടില്‍ വച്ച് തിരുനാള്‍ പ്രദക്ഷിണവും ചെണ്ടമേളവും കൂടാതെ സ്നേഹവിരുന്നും അവസാനമായി കുട്ടികളുടെയും മുതിർന്നവുരുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
ബൈബിള്‍ നാടകം, കഥാപ്രസംഗം, ഗ്രൂപ്പ് ഡാന്‍സുകള്‍, ഗ്രൂപ്പ് സോംഗ്സ്, സ്കിറ്റുകള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ തുടങ്ങിയവ തിരുനാളാഘോഷം വര്ണശബളമാക്കും. തിരുനാള്‍ ഭക്തി സാന്ദ്രവും മനോഹരവുമാക്കി പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഫാ. ബിനോയ് നിലയാറ്റിംഗല്‍ അറിയിച്ചു.
തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി മിറ്റി ടിറ്റോ, സില്‍വി ലൂക്കോസ്, അനു ജിബി, മിനു ജിജോ, സിബി തോമസ്, ഡെന്‍സില്‍ ഡേവിഡ്, ജെയിംസ് പി. ജാന്‍സ്, ഷിജി ജേക്കബ്ബ്, ബിജു സെബാസ്റ്റ്യന്‍, സണ്ണി മാത്യു, ജെയിസണ്‍ വടക്കന്‍ , ജിമ്മി പോള്‍, ഷാജു ജോസ്, സന്തോഷ് ജോസ്, ഡോണ്‍ ജോസ്, മാത്യു പി ജോയ്, പോളച്ചന് യോഹന്നാന്, ജിജോ അരയത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു.
തിരുനാളിന്റെ ഭാഗമായി വിവില്‍ഡ്ഫീല്‍ഡ് വില്ലേജ് ഗ്രൗണ്ടില്‍ വനിതകളുടെയും മിഷന്‍ലീഗ് കുട്ടികളുടെയും സ്റ്റാളുകള്‍ പ്രധാന തിരുന്നാൾ ദിനത്തിൽ പ്രവര്‍ത്തിക്കുന്നതാണ്.
കുട്ടികളുടെ സ്റ്റാളില്‍ നിന്ന് റാഫിള്‍ ടിക്കറ്റുകളും വനിതകളുടെ സ്റ്റാളില്‍ നിന്ന് കൊന്ത, ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, മധുരപലഹാരങ്ങള്‍, കോസ്മറ്റിക് ഐറ്റംസ്, സ്നാക്ക്സ് ഐസ്ക്രീം തുടങ്ങിയവ മിതമായ നിരക്കില്‍ ലഭ്യമാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.
റോമിൽ അന്തരിച്ച സജി തട്ടിലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
റോം: ഇറ്റലിയിലെ റോമിൽ അന്തരിച്ച ഇരിങ്ങാലക്കുട ചെമ്മണ്ട സ്വദേശി സജി തട്ടിലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
റോമിലെ സാന്താ അനസ്താസിയ ബസിലിക്കയിൽ വച്ച് ഫാ. സ്റ്റീഫന്റെ മുഖ്യ കാർമികത്വത്തിൽ കുർബാന അർപ്പിച്ച ശേഷമാണ് സജി തട്ടിലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. വികാരി ഫാ. ബാബു പാണാട്ടുപറമ്പിൽ കുർബാന മധ്യേ സന്ദേശം നൽകി.
കുർബാനയ്ക്ക് ശേഷം വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേർ അനുശോചനം അറിയിച്ചു. സജിയുടെ അകാലത്തിലുള്ള വേർപാട് റോമിലെ വിശ്വാസ സമൂഹത്തിനും സുഹൃത്തുകൾക്കും വലിയ നഷ്ടമാണെന്ന് എല്ലാവരും ഒരുപോലെ അനുസ്മരിച്ചു.
മൃതസംസ്കാര ശുശ്രൂഷ ഇരിങ്ങാലക്കുട രൂപതയിലെ പൊറത്തിശേരി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വച്ച് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ഭാര്യ: സോജ. മക്കൾ: റിത റോസ്, ആഞ്ചലോ റോം.
വാർത്ത: ജെജി മാന്നാർ
ജർമനിയിലേക്കുള്ള ആദ്യബാച്ച് നഴ്സുമാരുടെ വീസ വിതരണം ചെയ്തു
തിരുവനന്തപുരം: കേരള സർക്കാരിന്റെ തൊഴിൽ വകുപ്പിനു കീഴിലുള്ള ഒഡെപെക് മുഖേന നടത്തുന്ന സൗജന്യ ജർമൻ റിക്രൂട്ട്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായ ആദ്യ ബാച്ചിന്റെ വീസ വിതരണം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
ഒഡെപെകിന്റെ മാനേജിംഗ് ഡയറക്ടർ കെ.എ. അനൂപ്, കെഎഎസ്ഇ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി.വി. വിനോദ്, ഒഡെപെകിന്റെ റിക്രൂട്ട്മെന്റ് വിഭാഗം മേധാവി സ്വപ്ന അനിൽദാസ്, ട്രെയിനിംഗ് വിഭാഗം മേധാവി വി.എൽ. രശ്മി എന്നിവർ പങ്കെടുത്തു.
നഴ്സുമാർക്കായി ഒഡെപെക് നടത്തുന്ന സൗജന്യ റിക്രൂട്ട്മെന്റ് പദ്ധതിയായ "വർക്ക് ഇൻ ഹെൽത്ത്, ജർമനി'യുടെ ആദ്യ ബാച്ചിലെ എട്ട് നഴ്സുമാരാണ് ജർമനിയിലേക്ക് യാത്ര തിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി സൗജന്യമായി നടത്തുന്ന ജർമൻ ഭാഷ പരിശീലനത്തിൽ പങ്കെടുക്കുന്ന നഴ്സുമാർക്ക് മാസം തോറും 10,000 രൂപ വീതം സ്റ്റൈപെൻഡും ഒഡെപെക് നൽകുന്നുണ്ട്.
ജർമൻ ഭാഷയുടെ ബി1 ലെവൽ വിജയിക്കുന്ന നഴ്സുമാർക്ക് അസിസ്റ്റന്റ് നഴ്സായി ജോലി ചെയ്യുന്നതിനോടൊപ്പം ബി 2 ലെവൽ പാസാക്കുന്നതിന് അനുസ രിച്ച് രജിസ്റ്റേർഡ് നേഴ്സ് ആയി മാറുന്നതിനും അവസരമുണ്ട്.
ജർമനിയിലെ ഗവൺമെന്റ് ഏജൻസിയായ ഡിഇഎഫ്എയുമായി ചേർന്നാണ് ഈ റിക്രൂട്ട്മെന്റ് നടത്തുന്നത്. പരിശീലനം നൽകുന്നത് കേരള യൂണിവേഴ്സിറ്റിയിലെ ജർമൻ ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെയാണ്.
അലിക് ഇറ്റലിയുടെ ഓണാഘോഷം റോമിൽ സംഘടിപ്പിച്ചു
റോം: ഇറ്റലിയിലെ ആദ്യ മലയാളി സംഘടനയും ഏക തൊഴിലാളി സംഘടനയുമായ അലിക് ഇറ്റലിയുടെ നേതൃത്വത്തിൽ റോമിൽ ഓണാഘോഷം സംഘടിപ്പിച്ചു.
പ്രസിഡന്റ് ബെന്നി വെട്ടിയാടന്റെ അധ്യക്ഷതയിൽ ഫാ. ബാബു പാണാട്ട് പറമ്പിൽ, ഫാ. പോൾ സണ്ണി, റോമ മുനിസിപ്പൽ കൗൺസിലർ മലയാളിയായ തെരേസ പുത്തരും ചേർന്ന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടെൻസ് ജോസ് സ്വാഗതം പറഞ്ഞു
തിരുവനന്തപുരം അതിരൂപത ആർച്ച്ബിഷപ് തോമസ് നെറ്റോ ചടങ്ങിൽ ഓണസന്ദേശം നൽകി. മുൻ പ്രസിഡന്റുമാരായ തോമസ് ഇരുമ്പൻ. രാജു കള്ളിക്കാടൻ, ഫാ. ഷെറിൻ മൂലയിൽ, ഫാ. ജിന്റോ പടയാട്ടിൽ, ജോർജ് റപ്പായി എന്നിവർ ആശംസ അറിയിച്ചു. വൈസ് പ്രസിഡന്റ് ബിന്റോ വെട്ടിക്കാലയിൽ നന്ദി അർപ്പിച്ചു.
ബെന്നി വെട്ടിയാടൻ, ടെൻസ് ജോസ്, ഗോപകുമാർ, ബിന്റോ വെട്ടിക്കാലയിൽ, മനു യമഹ, ബിജു ചിറയത്ത്, ജിസ്മോൻ, സിജോ, ബേബി കോഴിക്കാടൻ മാത്യൂസ് കുന്നത്താനിയിൽ എന്നിവരുടെ നേതൃത്വത്തിൽ റോമിലെ വിവിധ സംഘടനകളുടെ ഭാരവാഹികൾ ഉൾപ്പെട്ട മെഗാ കമ്മിറ്റിയാണ് അലിക് ഇറ്റലിയുടെ 33-ാമത് ഓണാഘോഷത്തിന് നേതൃത്വം കൊടുത്തത്.
1991-ൽ റോമിൽ രജിസ്റ്റർ ചെയ്യപ്പെട്ട അലികിന്റെ 33-ാമത് ഓണാഘോഷത്തിൽ 1500-ൽ അധികം പ്രവാസി മലയാളികളുടെ സാന്നിധ്യം കൊണ്ട് വേദിയും സദസും ശ്രദ്ധേയമായി.
വേദിയിലെ കേരള തനിമയാർന്ന അവതരണങ്ങളും 30-ൽ അധികമുള്ള കേരള മങ്കമാർ ചേർന്ന് അവതരിപ്പിച്ച തിരുവാതിരയും പങ്കെടുത്ത ആളുകളുടെ കേരള വേഷവിധാനങ്ങളും പ്രവാസി മലയാളികൾക്ക് വലിയ അനുഭവവും നല്ല ഓർമയായി മാറി.
ഇറ്റലിയിലെ സാംസ്കാരിക, രാഷ്ട്രീയ, മത സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കാനഡ-ഇന്ത്യ സ്വതന്ത്രവ്യാപാരകരാർ ചർച്ചകൾ നിർത്തിവച്ചു
ന്യൂഡൽഹി: ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നതിനെ തുടർന്ന് സ്വതന്ത്രവ്യാപാരകരാറിലുള്ള ചർച്ചകൾ നിർത്തിവച്ചു. ഇരു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം മോശമാകുന്നതിനെ തുടർന്നാണ് നടപടി.
രാഷ്ട്രീയ വിഷയങ്ങളിലെ ഭിന്നത പരിഹരിച്ച ശേഷം ചർച്ചകൾ തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ചര്‍ച്ചകള്‍ നിര്‍ത്തിയതായി കാനഡ അറിയിച്ചിരുന്നു.
ഈ വർഷം ഉഭയകക്ഷി കരാർ ഒപ്പുവയ്ക്കാൻ ഒരുങ്ങുന്നുവെന്ന് ഇരു രാജ്യങ്ങളും അറിയിച്ച് മൂന്നു മാസത്തിന് ശേഷമാണ് കാനഡയുടെ അപ്രതീക്ഷിത നീക്കം.
ഇപ്സ്വിച്ച് കെസിഎയുടെ ഓണാഘോഷം ഗംഭീരമായി
ഇപ്സ്വിച്ച്: ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ മലയാളി സംഘടനയായ കേരള കൾച്ചറൽ അസോസിയേഷനും കേരള കമ്യൂണിറ്റി സപ്ലിമെന്ററി സ്കൂളും (കെസിഎ & കെസിഎസ്എസ്) സംയുക്തമായി ഇപ്സ്വിച്ചിൽ സംഘടിപ്പിച്ച ഓണാഘോഷം പ്രൗഢഗംഭീരമായി.
സെന്റ് ആൽബൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ഓണാഷോഷത്തിൽ പൂക്കളവും പുലിക്കളിയും ഓണപ്പാട്ടുകളും സ്കിറ്റുകളും തിരുവാതിരയും വർണവിസ്മയം തീർത്തു.
താരനിബിഢമായ സ്റ്റേജ് ഷോയും കുട്ടികളുടെ സിനിമാറ്റിക് - ബ്രേക്ക് ഡാൻസുകളും ചേർന്ന കലാപരിപാടികൾ ഏറെ ആകർഷകമായി. തൂശനിലയിൽ വിളമ്പിയ 24 ഇനം വിഭവങ്ങൾ അടങ്ങിയ ഓണസദ്യ ആഘോഷത്തിലെ ഏറ്റവും ഹൈലൈറ്റായി.
വാദ്യമേളങ്ങളുടേയും താലപ്പൊലിയുടേയും പുലികളിയുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ എഴുന്നള്ളിയെത്തിയ മാവേലിയും കേരളീയ വേഷം ധരിച്ചെത്തിയ നൂറ് കണക്കിന് മലയാളികൾ അണിനിരന്ന ഘോഷയാത്രയും ഇപ്സ്വിച്ച് മലയാളികൾക്ക് വേറിട്ട അനുഭവമായി.
മലയാളി മങ്കമാരുടെ തിരുവാതിരയും 34 കുട്ടികൾ ചേർന്നൊരുക്കിയ പൊന്നോണ നൃത്തവും ആഘോഷത്തിന് മാറ്റേകി.
കലാഭവൻ ജോഷിയുടെ നേതൃത്വത്തിൽ മിനി സ്ക്രീൻ താരങ്ങളും സിനി ആർട്ടിസ്റ്റുകളും മലയാള പിന്നണി ഗായകരും അരങ്ങുവാണ മെഗാ സ്റ്റേജ് ഷോ ഇപ്സ്വിച്ച് മലയാളികൾക്ക് അവിസ്മരണീയമായ ഓണാഘോഷമാണ് സമ്മാനിച്ചത്.
കെസിഎയുടെ രക്ഷാധികാരി ഡോ. അനൂപ് മാത്യു ഓണസന്ദേശം നൽകി, വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു.
കെസിഎയുടെ കായിക ദിനത്തിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികളായ ക്രൈസ്റ്റ് ചർച്ച് വാരിയേഴ്സിനും വടംവലിയിൽ ജേതാക്കളായ റെഡ് ഡ്രാഗൺസ് ഇപ്സ്വിച്ചിനും ഉള്ള ട്രോഫികളും തദവസരത്തിൽ സമ്മാനിച്ചു.
ഓണാഘോഷത്തോട് അനുബന്ധിച്ച് പൂക്കള, പായസ പാചക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. പ്രസിഡന്റ് ജോബി ജേക്കബ്, സെക്രട്ടറി ജുനോ ജോൺ, കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ജര്‍മനിയില്‍ ചാവറ ബാഡ്മിന്റൺ കപ്പ് യൂറോപ് ടൂണമെന്റ് 23ന്
ഡ്യൂസല്‍ഡോര്‍ഫ്: ചാവറ ബാഡ്മിന്റൺ കപ്പ് യൂറോപ് ജര്‍മനിയിലെ ഡ്യൂസല്‍ഡോര്‍ഫിനടുത്തുള്ള കാർസ്റ്റിൽ 23ന് അരങ്ങേറും. വിജയികള്‍ക്ക് സമ്മാനമായി പണവും ട്രോഫിയും മെഡലും നല്‍കും.
മികച്ച താരം, മികച്ച ടീം, മികച്ച ഫെയര്‍ പ്ലെയര്‍ എന്നിവര്‍ക്ക് അവാര്‍ഡ് നല്‍കും. എ ക്ലാസിലെ ഒന്നാം സ്ഥാന വിജയികള്‍ക്ക് 500 യൂറോ, രണ്ടാം സ്ഥാനക്കാര്‍ക്ക് 200 യൂറോ, മൂന്നാം സ്ഥാനക്കാര്‍ക്ക് 100 യൂറോ വീതമാണ് സമ്മാനത്തുക.
ഷട്ടില്‍ ബാഡ്മിന്റൺ ബി ക്ലാസ് വിജയികള്‍ക്ക് ഒന്നാം സ്ഥാനക്കാര്‍ക്ക് 100 യൂറോ, രണ്ടാം സ്ഥാനക്കാര്‍ക്ക് 50 യൂറോ, മൂന്നാം സ്ഥാനക്കാര്‍ക്ക് 25 യൂറോ വീതമാണ് സമ്മാനമായി ലഭിക്കുന്നത്.
ഡ്യൂസല്‍ഡോര്‍ഫ്, കാര്‍സ്റ്റ് ടെസ്പോ സ്പോര്‍ട്ടില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഓരോ ടീമിനും രജിസ്ട്രേഷന് ഫീ 25 യൂറോയാണ്.
വിവരങ്ങള്‍ക്ക്: ഫാ.ലോയിസ് നീലന്‍കാവില്‍ സിഎംഐ - 0049 1516 3114 937(കോഓര്‍ഡിനേറ്റര്‍), ഫാ.ജോസഫ് കണ്ണനായിക്കല്‍ സിഎംഐ - 0041 764 406359 (സെക്രട്ടറി). Email:
[email protected].
പോളണ്ടിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു
വാർസോ: പോളണ്ടിൽ ബസും കാറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. ഇടുക്കി കോടിക്കുളം സ്വദേശി ജോളിയുടെ മകൻ പ്രവീൺ(24) ആണ് മരിച്ചത്.
തിങ്കളാഴ്ച ജോലിക്ക് പോകുന്പോഴാണ് അപകടമുണ്ടായത്. എട്ട് മാസം മുൻപാണ് പ്രവീൺ പോളണ്ടിൽ എത്തിയത്.
അമ്മ: ജിബി. സഹോദരങ്ങൾ: പ്രിയ, അലീന.
പെൺകുട്ടിയുടെ സ്വകാര്യദൃശ്യങ്ങൾ പങ്കുവച്ചു; റയൽ മാഡ്രിഡ് താരങ്ങൾ അറസ്റ്റിൽ
മാഡ്രിഡ്: 16 വയസുള്ള പെൺകുട്ടിയുടെ സ്വകാര്യദൃശ്യങ്ങൾ വാട്സ്ആപ്പിലൂടെ പങ്കുവച്ച കേസിൽ സ്പാനിഷ് ഫുട്ബോൾ ഭീമന്മാരായ റയൽ മാഡ്രിഡിലെ മൂന്നു യുവതാരങ്ങൾ അറസ്റ്റിൽ.
റയൽ യൂത്ത് ടീമിലെ അംഗങ്ങളായ കൗമാരക്കാരെ ക്ലബ് മൈതാന പരിസരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ക്ലബിലെ നാലാമതൊരു അംഗത്തെ കൂടി ചോദ്യംചെയ്യലിനായി വിളിപ്പിക്കുമെന്ന് സ്പാനിഷ് പോലീസ് അറിയിച്ചിട്ടുണ്ട്.
ഇതിനിടെ, തന്റെ സമ്മതപ്രകാരമാണ് ക്ലബിന്റെ മൂന്നാം ഡിവിഷൻ ടീമിലെ അംഗവുമായി ബന്ധത്തിൽ ഏർപ്പെട്ടതെന്ന് പെൺകുട്ടി പോലീസിൽ മൊഴി നൽകി. എന്നാൽ വീഡിയോ പകർത്തിയത് തന്റെ അനുവാദമില്ലാതെയാണെന്നാണു പെൺകുട്ടി ആരോപിക്കുന്നത്.
വനിതാ ലോകകപ്പ് വിജയിച്ച താരത്തിനു നിർബന്ധിത ചുംബനം നൽകി വിവാദത്തിലായ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയി റൂബിയാലസ് രാജിവച്ചതിനു പിന്നാലെയാണ് രാജ്യത്തുനിന്നു സമാനമായ മറ്റൊരു പരാതി ഉയർന്നത്.
സമീക്ഷ സൗത്ത് ബെൽഫാസ്റ്റ് യൂണിറ്റ് രൂപികരിച്ചു
ബെൽഫാസ്റ്റ്: സമീക്ഷ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി നോർത്തേൺ ഐർലൻഡ് തലസ്ഥാനമായ ബെൽഫാസ്റ്റ് നഗരത്തിന്റെ തെക്കൻ മേഖലയിൽ പുതിയ യൂണിറ്റ് രുപീകരിച്ചു.
യൂണിറ്റിന്റെ ഉദ്ഘടാനം ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി നിർവഹിച്ചു. പുരോഗമന ആശയങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സമീക്ഷ എന്ന കലാസാംസ്കാരിക സംഘനയുടെ നാൾവഴികൾ വിശദീകരിച്ചു.
നോർത്തേൺ അയർലൻഡിലെ മലയാളി സമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവും തൊഴിൽപരവും വംശീയവുമായ വിഷയങ്ങളിൽ സമത്വം ഉറപ്പ് വരുത്താൻ ഉള്ള പ്രവർത്തനങ്ങളിൽ ഓരോ സമീക്ഷ അംഗങ്ങൾക്കും ഉത്തരവാദിത്തമുണ്ട് എന്ന് ദിനേശ് വെള്ളാപ്പള്ളിൽ അഭിപ്രായപ്പെട്ടു.
നോർത്തേൺ അയർലൻഡ് ഏരിയ കോഓർഡിനേറ്റർ ബൈജു നാരായണൻ സംഘനാ കാര്യങ്ങൾ വിശദീകരിച്ചു. ക്യുഎൻസ് യൂണിവേഴ്സിറ്റി, സിറ്റി ആശുപത്രി തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങൾ അടങ്ങുന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന കമ്മിറ്റി എന്ന നിലയിൽ സമീക്ഷ ബെൽഫാസ്റ്റ് സൗത്ത് ഘടകം കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടത് ഉണ്ട് എന്ന് ബൈജു നാരായണൻ അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന ചർച്ചയിൽ ബെൽഫാസ്റ്റിൽ ഏറ്റവും കൂടുതൽ മൾട്ടികൾച്ചറൽ ജീവിത ശൈലി ഉള്ള പ്രദേശമാണ് നഗരത്തിന്റെ തെക്കൻ പ്രദേശം. അത് കൊണ്ട് തന്നെ ഇതര സമൂഹങ്ങളുമായി പൊതു വിഷയങ്ങളിൽ സഹകരണം ഉറപ്പ് വരുത്തണം എന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
ബെൽഫാസ്റ്റ് സൗത്ത് സോൺ കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറിയായി മഹേഷ് കുമാർ, പ്രസിഡന്റായി ജയൻ മലയിൽ എന്നിവരെ തെരഞ്ഞെടുത്തു. ട്രെഷറർ അഭിലാഷ്, ജോയിന്റ് സെക്രട്ടറി കെവിൻ കോശി, വൈസ് പ്രസിഡന്റ് റജി സാമുവൽ എന്നിവരാണ് മറ്റു ഭാരവാഹികൾ.
യുക്മ ദേശിയ കലാമേള മാനുവൽ പ്രകാശനം ചെയ്തു; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ലണ്ടൻ: യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ റീജിയണൽ, ദേശിയ കലാമേളകൾക്കുള്ള ഒരുക്കങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുകയാണ് എന്ന് സംഘാടകർ അറിയിച്ചു.
കലാമേള മത്സരങ്ങൾക്കുള്ള നിയമാവലി അടങ്ങിയ കലാമേള മാനുവലിന്റെ ആദ്യ കോപ്പി വ്ലോഗർ സുജിത് ഭക്തൻ, യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് നൽകി പ്രകാശനം ചെയ്തു.
യുക്മ കേരളപൂരം വള്ളംകളിയുടെ സമാപന സമ്മേളന വേദിയിൽ വച്ച് നടന്ന പ്രകാശന ചടങ്ങിൽ, വിശിഷ്ടാതിഥി കേംബ്രിഡ്ജ് ഡപ്യൂട്ടി മേയർ ബൈജു വർക്കി തിട്ടാല, കലാമേള മാനുവൽ തയാറാക്കിയ സമിതിയിലെ അംഗങ്ങളായ ജയകുമാർ നായർ, സണ്ണിമോൻ മത്തായി, ലിറ്റി ജിജോ എന്നിവരും സന്നിഹിതരായിരുന്നു.
കാലോചിതമായി പരിഷ്കരിച്ച കലാമേള മാനുവലിലെ മാർഗരേഖകളെ മുൻനിർത്തിയായിരിക്കും യുക്മ റീജിയണൽ, ദേശിയ കലാമേളകൾ നടത്തപ്പെടുക.
യുക്മ കലാമേള മാനുവൽ റീജിയണുകൾ വഴി അംഗ അസോസിയേഷനുകളിലേക്ക് ഇതിനോടകം എത്തിച്ച് കഴിഞ്ഞതായി യുക്മ ദേശിയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ് എന്നിവർ അറിയിച്ചു.
മലയാളി പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ കലാ മാമാങ്കമായി മാറിക്കഴിഞ്ഞിരിക്കുന്ന യുക്മ ദേശിയ കലാമേളയിൽ 136 അംഗ അസോസിയേഷനുകളിൽ നിന്നുള്ള കലാപ്രതിഭകളാണ് പങ്കെടുക്കുന്നത്.
ഒന്‍പത് റീജിയണുകളിലായി നടക്കുന്ന മേഖലാ കലാമേളകളിൽ പങ്കെടുത്ത് യോഗ്യത നേടിയവരാണ് ദേശിയ കലാമേളയിൽ മികവ് തെളിയിക്കുവാൻ എത്തുന്നത്.
കലാകാരന്റെ ആശയാവിഷ്ക്കാര സ്വാതന്ത്ര്യത്തിനും ക്രിയാപരമായ കഴിവുകൾക്കും മുൻതൂക്കം നൽകുകയെന്ന ആഗ്രഹത്തോടെ, കലാമേളയിൽ പങ്കെടുക്കുന്ന മത്സരാർഥികളുടെ കലാപരമായ ഉന്നമനത്തിന് വേദിയൊരുക്കുകയെന്ന ലക്ഷ്യവും മുൻനിർത്തിയാണ് കലാമേള മാനുവൽ തയാറാക്കിയതെന്ന് കലാമേള മാനുവൽ സമിതിയിലെ അംഗങ്ങളായ ജയകുമാർ നായർ, സണ്ണിമോൻ മത്തായി, ലിറ്റി ജിജോ എന്നിവർ പറഞ്ഞു.
ലോക പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ സാംസ്കാരിക വേദിയായി മാറിക്കഴിഞ്ഞിരിക്കുന്ന യുക്മ ദേശിയ കലാമേള ഏറ്റവും ഭംഗിയായി നടത്തുവാനുള്ള തയാറെടുപ്പുകളിലാണ് യുക്മ ദേശിയ നേതൃത്വം.
അഭിഷേകാഗ്നി ലണ്ടന്‍ കണ്വെന്ഷന് ശനിയാഴ്ച; ഫാ. സാജു ഇലഞ്ഞിയില്‍ നയിക്കും
ലണ്ടന്‍: എല്ലാ മാസവും മൂന്നാം ശനിയാഴ്ച നടത്തുന്ന എവേയ്ക്ക് ലണ്ടന്‍ കണ്വെന്ഷന് ശനിയാഴ്ച രണ്ട് മുതല്‍ അഞ്ച് വരെ ചിംഗ്ഫോഡ് ദേവാലയത്തില്‍ നടക്കും.
അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ആത്മീയ വചന പ്രഘോഷകനുമായ ഫാ. സാജു ഇലഞ്ഞിയില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും.
ജപമാലയോട് ആരംഭിക്കുന്ന ശുശ്രൂഷയില്‍ കുര്‍ബാന, കുമ്പസാരം, ദൈവവചന പ്രഘോഷണം, സ്പിച്ചല് ഷെയറിംഗ്, ദിവ്യകാരുണ്യ ആരാധനയും രോഗസൗഖ്യ പ്രാര്‍ഥനയും ഉണ്ടായിരിക്കും.
ക്രിസ്തീയ വിശ്വാസത്തിന്റെ ഈ ആത്മീയ ആഘോഷത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
വിലാസം: Christ The King Catholic Parish 455, Chingford road, london EA 8SP
സൗജന്യ കാർ പാർക്കിംഗ് സൗകര്യമുണ്ടായിരിക്കും. അടുത്ത പട്ടണങ്ങളിൽ നിന്നുള്ള ബസുകളുടെ നന്പർ: 34,92,215,357.
കൂടുതൽ വിവരങ്ങൾക്ക്: Jose - 07886 460571, Angelica - 07468 680150
ഡയാന രാജകുമാരിയുടെ സ്വെറ്റർ 9.48 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റു
ലണ്ടൻ: ഡയാന രാജകുമാരിയുടെ "ബ്ലാക്ക് ഷീപ്' സ്വെറ്ററിന് ലേലത്തിൽ ലഭിച്ചത് 9,20,000 പൗണ്ട് (ഏകദേശേം 9.48 കോടി രൂപ). ന്യൂയോർക്കിലെ സോത്ത്ബൈസിൽ നടന്ന ലേലത്തിലാണ് സ്വെറ്റർ വിറ്റുപോയത്. ലേലം വിളിച്ചയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
1981ലാണ് ഡയാന രാജകുമാരി ഈ സ്വെറ്റർ ആദ്യമായി അണിയുന്നത്. 19-ാം വയസിൽ വിവാഹത്തിന് ഒരു മാസം മുമ്പ് ചാൾസ് രാജകുമാരനൊപ്പം ഒരു പോളോ മത്സരത്തിന് വന്നപ്പോഴായിരുന്നു അത്.
ചുവപ്പ് സ്വെറ്ററിൽ നിറയെ വെളുത്ത ആട്ടിൻ കുട്ടികളാണ് ഉള്ളത്. ഇതിൽ ഒരു ആട്ടിൻ കുട്ടി കറുത്ത നിറത്തിലാണ്.
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ഓണാഘോഷം 30ന്
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ കേരള സമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണം ഫ്രാങ്ക്ഫര്‍ട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള സമാജം അംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിക്കുന്നു.
30ന് ഫ്രാങ്ക്ഫര്‍ട്ട് സാല്‍ബൗ ബോണ്‍ഹൈമില്‍ ഉച്ചകഴിഞ്ഞ് മൂന്നരയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കമാവും.
സമാജം മലയാളം സ്കൂളിലെ കുട്ടികളും പ്രതിഭാശാലിയായ കലാകാരികളും കലാകാരന്മാരും ഒത്തുചേര്‍ന്നു കേരളത്തിന്റെ തനതു കലകളായ തിരുവാതിരകളി, കൈകൊട്ടിക്കളി, പുലികളി, വള്ളംകളി, സംഘനൃത്തങ്ങള്‍, ശാസ്ത്രീയനൃത്തങ്ങള്‍ തുടങ്ങിയവ അവതരിപ്പിക്കപ്പെടുന്നതോടൊപ്പം ഓണപ്പാട്ടുകളും വിഭവസമൃദ്ധമായ ഓണസദ്യയും തുടര്‍ന്ന് തംബോലയും ഉണ്ടായിരിക്കും.
പുതിയ തലമുറയും പഴയ തലമുറയും കൈകോര്‍ത്തു നടത്തുന്ന ആഘോഷ വേളയില്‍ എല്ലാവരും കേരളീയ വേഷമണിഞ്ഞ് പങ്കുചേരുവാന്‍ സ്നേഹപൂര്‍വം ക്ഷണിക്കുന്നതായി കേരള സമാജം ഭാരവാഹികള്‍ അറിയിച്ചു.
പരിപാടിയിലേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലാണ് ലഭ്യമാക്കിയിരിക്കുന്നത്. പരിപാടികള്‍ നടക്കുന്ന ഹാളില്‍ ടിക്കറ്റ് വിൽപന ഉണ്ടായിരിക്കുന്നതല്ല എന്ന് പ്രത്യേകം അറിയിക്കുന്നു. ടിക്കറ്റുകള്‍ വാങ്ങുന്നതിനായി താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക.
Link: https://connfair.events/hfot3n
അബി മാങ്കുളം (പ്രസിഡന്റ്), ഹരീഷ് പിള്ള (സെക്രട്ടറി), ഡിപിന് പോള്‍ (ട്രഷറര്‍), കമ്മറ്റിയംഗങ്ങളായ മറിയാമ്മ ടോണിസണ്‍, ബോബി ജോസഫ് വാടപ്പറമ്പില്‍, ജിബിന്‍ എം. ജോണ്‍, കോശി മാത്യു എന്നിവരാണ് സമാജത്തിന്റെ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.
വിവരങ്ങള്‍ക്ക്: Email:
[email protected], Facebook: https://www.facebook.com/keralasamajam.frankfurt.1/, Website: https://keralasamajamfrankfurt.com/
ജമാദ് ഉസ്മാന് യുകെ പാര്‍ലമെന്റിന്റെ എക്സലന്‍സ് പുരസ്കാരം
ലണ്ടൻ: യുകെ ബിസിനസ് അനാലിസിസിന്റെ ഭാഗമായി യുകെ സര്‍ക്കാര്‍ എമിറേറ്റ്സ് ഫസ്റ്റ് എംഡി ജമാദ് ഉസ്മാന് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു. യുകെ പാര്‍ലമെന്റിലെ ലോഡ്സ് ഹൗസില്‍ നടന്ന പുരസ്കാര ചടങ്ങില്‍ വീരേന്ദ്ര ശര്‍മ എംപി ജമാദ് ഉസ്മാന് പുരസ്കാരം നല്കി.
എംപിമാരായ ക്രിസ് ഫിലിപ്, മാര്‍ക്ക് പൗസി, സാറാ ആതർട്ടൺ, മാര്ട്ടിന് ഡേ എന്നിവര്‍ പുരസ്കാരദാന ചടങ്ങില്‍ പങ്കെടുത്തു. എമിറേറ്റ്സ് ഫസ്റ്റ് ഇതുവരെ 4,500 ഓളം കമ്പനികളാണ് യുഎഇയില്‍ ആരംഭിച്ചത്.
യുകെയില്‍ രണ്ട് മില്യൺ പൗണ്ടിന്റെ പദ്ധതിയാണ് 2024-ല്‍ എമിറേറ്റ്സ് ഫസ്റ്റ് നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്.
വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷം നടത്തി
വിൽഷെയർ: വിൽഷെയർ മലയാളികളായിട്ടുള്ള തദേശീയരും യുകെയുടെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളുമായ നിരവധി മലയാളികൾ ഓണാഘോഷ പരിപാടിയിൽ സന്നിഹിതരായി.
ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാകാരന്മാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംഗീത നൃത്ത,നാട്യ കലാമേളകളും ഓണാഘോഷത്തോട് അനുബന്ധിച്ച് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത നിരവധി ഓണക്കളികളും അത്യന്തം വാശിയേറിയ വടംവലി മത്സരവും വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിന് മിഴിവേകി.
ശനിയാഴ്ച രാവിലെ ഒന്‍പതിന് പൂക്കള മത്സരത്തോടെ ആരംഭിച്ച ഓണാഘോഷ പരിപാടികളിൽ അസോസിയേഷന്റെ വിവിധ ഏരിയകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. ഉച്ചയ്ക്ക് കൃത്യം 12ന് മമ്മൂസ് കാറ്ററിംഗ് ഒരുക്കിയ ഓണസദ്യയും പിന്നീട് 2.30ന് പൊതുസമ്മേളനവും ഉദ്ഘാടനവും തുടർന്ന് സാംസ്കാരിക കലാമേളയും അരങ്ങേറി.
അസോസിയേഷൻ സെക്രട്ടറി പ്രദീഷ് ഫിലിപ് സ്വാഗതം ആശംസിച്ചുകൊണ്ട് സംസാരിച്ചു. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഐക്യത്തിന്റെയും സ്ഫുരിക്കുന്ന ദീപ്തമയ ചിന്തകൾ എന്നും മനസിലും പ്രവർത്തിയിലും ഉണ്ടാകട്ടെയെന്നും എല്ലാവർക്കും ഓണത്തിന്റെ ആശംസകൾ നേർന്നുകൊണ്ടും പ്രദീഷ് ഫിലിപ്പ് എല്ലാവരെയും ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.
ഡബ്ല്യുഎംഎ കമ്മിറ്റി അംഗങ്ങളുടെ കൂട്ടായ പ്രവർത്തനമാണ് ഈ ഓണാഘോഷപരിപാടിയുടെ നടത്തിപ്പിന് പിന്നിലെന്നും സെക്രട്ടറി സംസാരിച്ചു. തുടർന്ന് മഹാബലി തമ്പുരാനെ സ്വിൻഡൻ സ്റ്റാർ ചെണ്ടമേളത്തിന്റെയും പുലികളുയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു.
വിൽഷെയർ മലയാളി അസോസിയയേഷൻ യുകെയിലെ തന്നെ ഏറ്റവും വലിയ സംഘടനയിൽ ഒന്നാണെന്നും മലയാളികളുടെ ഹൃദയ സ്പന്ദനങ്ങളറിഞ്ഞു സമൂഹ്യമായ ഏകീകരണത്തിന് ജാതി - മത - വർണ - വർഗ - രാഷ്ട്രീയ ഭേദമില്ലാതെ പ്രവർത്തിക്കുന്ന ഈ സംഘടനയുടെ ജന പിന്തുണയും സ്വീകാര്യതയും വിളിച്ചറിയിക്കുന്നതായിരുന്നു പരിപാടി.
ഈ ഓണാഘോഷ പരിപാടി ആസ്വദിക്കാൻ ഇവിടെ എത്തിയ വലിയ ജനസഞ്ചയം എന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് വിൽഷെയർ മലയാളി അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ്മോൻ മാത്യു സംസാരിച്ചു.
അസോസിയേഷന്റെ ഇരുപത് വർഷത്തെ ആഘോഷങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് ഒരു സുവനീർ പുറത്തിറക്കാനുള്ള അണിയറപ്രവർത്തനത്തിന്റെ ഭാഗമായി സുവനീർ കമ്മിറ്റി രൂപീകരിച്ചെന്നും അതിന്റെ ചീഫ് എഡിറ്റർ ആയി ജെയ്മോൻ ചാക്കോയെ ഡബ്ല്യുഎംഎ കമ്മിറ്റി നിയമിച്ചതായും ട്രഷറർ സജി മാത്യു ഓണാഘോഷ ആശംസ അറിയിച്ചുകൊണ്ട് സംസാരിച്ചു.
തുടർന്ന് സുവനീറിന്റെ പ്രവർത്തനത്തെക്കുറിച്ചും സുവനീർ കമ്മിറ്റിയിലെ ആളുകളെ പരിചയപ്പെടുത്തിയും 2024 ഓണാഘോഷത്തോടൊപ്പം സുവനീർ പ്രകാശനം ചെയ്യപ്പെടുമെന്നും ചീഫ് എഡിറ്റർ ജെയ്മോൻ ചാക്കോ സംസാരിച്ചു.
അതിനുശേഷം ഈവർഷത്തെ സ്പോർട്സ് എവറോളിംഗ് ട്രോഫികൾ വിതരണം ചെയ്തു. തുടർന്ന് വിധയിനം കലാപരിപാടികൾ അരങ്ങേറി.
ഓണപ്പാട്ട് പാടിക്കൊണ്ടും രംഗപൂജ ചെയ്തുകൊണ്ടും ഓണാഘോഷ കലാമേളയ്ക്ക് തുടക്കം കുറിച്ചു. മഹത്തായ ഒരു പാരമ്പര്യവും സാംസ്കാരിക പൈതൃകവും ഇഴകലർത്തി നൂറോളം കലാകാരന്മാരും കലാകാരികളും ചേർന്നവതരിപ്പിച്ച "കേരളീയം' എന്ന പരിപാടി വേദിയിൽ നിറകൈയടികളോടെയാണ് ജനം വരവേറ്റത്.
അതിനെ തുടർന്ന് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത 20 ഓളം സംഘനൃത്തങ്ങളും തിരുവതിര, കൈകൊട്ടിക്കളി തുടങ്ങിയ സാംസ്കാരികതയെ വിളിച്ചോതുന്ന തനത് നൃത്ത ശില്പങ്ങളും സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് നയിച്ച നിരവധി ഗായകരും ബാൻഡുകാരും കവിതകളും പരിപാടികളെ ഉന്നത നിലവാരം പുലർത്തുന്നതാക്കിമാറ്റി.
ശ്രാവണം 2023നെ ഏറ്റവും മികവുറ്റതാക്കാൻ പ്രവർത്തിച്ച പ്രോഗ്രാം കോഓർഡിനേറ്റർസ്, മെൽവിൻ മാത്യു, ഷൈൻ അരുൺ, ജെസ്ലിൻ മാത്യു, അഞ്ജന സുജിത് എന്നിവർ ഏറെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. പ്രോഗ്രാമിന്റെ അവതാരകർ ജയേഷ് കുമാറും ഡോൽജി പോളും മികവുറ്റ അവതരണ ശൈലി കാഴ്ചവച്ചു.
സോണി കാച്ചപ്പിള്ളിയുടെ ശബ്ദവും വെളിച്ചവും കൃത്യതയും സമയനിഷ്ഠയും ഇത്തവണത്തെ ഓണാഘോഷത്തെ വ്യത്യസ്ത അനുഭവമുള്ളതാക്കി തീർത്തു. ഡബ്ല്യുഎംഎയുടെ മുഖ്യ സ്പോൺസർ ആയ ഇൻഫിനിറ്റി ഫിനാനിഷൽസ് ലിമിറ്റഡ് നറുക്കെടുപ്പിലൂടെ സ്വർണനാണയം സമ്മാനമായി നൽകി.
ഡബ്ല്യുഎംഎ ഒരുക്കിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലൂടെ നിരവധി പേർ സമ്മാനാർഹരായി. ഡബ്ല്യുഎംഎ ഓണാഘോഷത്തോട് അനുബന്ധിച്ചു ബെറ്റർ ഫ്രെയിംസ് ഫോട്ടോഗ്രാഫി പരിപാടിയിൽ പങ്കെടുത്ത ആളുകളുടെ സുന്ദര നിമിഷങ്ങൾ ഒപ്പിയെടുത്തു ഫ്രെയിം ചെയ്ത് മിതമായനിരക്കിൽ നൽകപ്പെടുകയുണ്ടായി.
പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് ജോയിന്റ് ട്രഷറർ ജെയ്മോൻ ചാക്കോ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
വിൻസ്റ്റൺ ചർച്ചിൽ ഓള്‍ഡ് വാര് ഓഫിസ് ആഡംബര ഹോട്ടലാക്കി മാറ്റുന്നു
ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ആഗോള പ്രശസ്ത റാഫിള്‍സ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്സുമായി സഹകരിച്ച് രണ്ടാം ലോകമഹായുദ്ധക്കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചര്‍ച്ചിലിന്റെ ഓള്‍ഡ് വാര് ഓഫിസ് പുനരുദ്ധരിച്ച് ആഡംബര ഹോട്ടലാക്കി മാറ്റുന്നു.
ലണ്ടന്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ ആഡംബര ഹോട്ടല്‍ ഈ മാസം 26നാണ് ഉദ്ഘാടനം ചെയ്യുക. വൈറ്റ്ഹാളിലെ ഈ രാജകീയ മന്ദിരത്തിന്റെ വലുപ്പവും സൗന്ദര്യവും തങ്ങളുടെ ടീമിനെ അത്യാകര്‍ഷിച്ചതായി ഈ പദ്ധതിക്കു മേല്‍നോട്ടം വഹിച്ച സഞ്ജയ് ഹിന്ദുജ പറഞ്ഞു.
ഇതിനു പുതിയ ജീവിതത്തിന്റെ ശ്വാസം നല്കുമ്പോള് ഈ കെട്ടിടത്തിന്റെ പുരാതന മഹത്വം തിരികെ കൊണ്ടു വരാനും അതിന്റെ പാരമ്പര്യത്തെ മാനിക്കാനും വേണ്ട ചെലവുകളൊന്നും ഒഴിവാക്കിയിട്ടില്ല.
റാഫിള്‍സുമായി ചേര്‍ന്ന് ഓള്‍ഡ് വാര് ഓഫിസിന് കാലാതീതവും അതിരുകളില്ലാത്തതുമായ പാരമ്പര്യം നല്‍കാനാവും എന്നാണു തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈറ്റിഹാളില്‍ ഡൗണിംഗ് സ്ട്രീറ്റിന് എതിര്‍വശത്തുള്ള ഈ കെട്ടിടം എട്ടു വര്‍ഷം മുന്‍പാണ് ഹിന്ദുജ കുടുംബം കരസ്ഥമാക്കിയത്. തുടര്‍ന്ന് ഇത് ആഡംബര വസതികളും റസ്റ്റോറന്റുകളും സ്പാകളും ഉള്‍പ്പെടുന്ന ഒരു ഹബ് ആക്കി മാറ്റുവാന്‍ റാഫിള്‍സ് ഹോട്ടല്‍സുമായി സഹകരണമുണ്ടാക്കി.
ബ്രിട്ടീഷ് വാസ്തുശില്പിയായ വില്യം യംഗ് രൂപകല്പന ചെയ്ത ഓള്‍ഡ് വാര് ഓഫിസ് 1906-ലാണ് പൂര്‍ത്തിയാക്കിയത്. അതിനു മുന്‍പ് ഈ സൈറ്റ് വൈറ്റ്ഹാള്‍ ഒറിജിനല്‍ പാലസ് ആയിരുന്നു.
വിന്സ്റ്റന് ചര്‍ച്ചിലും ഡേവിഡ് ലോയ്ഡ് ജോര്‍ജ്ജും പോലുള്ള രാഷ്ട്രീയ, സൈനിക നേതാക്കള്‍ ഇവിടെയുള്ള ഓഫിസില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ വാസ്തുശില്പ സൗന്ദര്യം പിന്നീട് ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ക്കും വളരെ അടുത്ത കാലത്ത് ദി ക്രൗണ്‍ നെറ്റ്ഫ്ളിക്സ് പരമ്പരയ്ക്കും പശ്ചാത്തലമായിരുന്നു.
പ്രതീക്ഷകളെ മറികടന്ന മികവുമായെത്തിയ ഈ ചരിത്രപരമായ പദ്ധതിയുടെ ഭാഗമായ ഓരോരുത്തര്‍ക്കും അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്ത പ്രതീതിയാണുള്ളതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആസര്‍ ചെയര്‍മാനും സിഇഒയുമായ സെബാസ്റ്റ്യന്‍ ബാസിന് പറഞ്ഞു.
സമാനതകളില്ലാത്ത ഈ ഹോട്ടല്‍ അനുഭവിക്കാന്‍ ഹിന്ദുജ കുടുംബത്തോടു ചേര്‍ന്ന് തങ്ങളും യാത്രികരെ ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നൂറുകണക്കിന് കരകൗശല വിദഗ്ധരുടെ സഹായത്തോടെയുള്ള നവീകരണത്തിന്റെ ഭാഗമായി, അതിലോലമായ മൊസൈക് ഫ്ലോറുകള്‍, ഓക്ക് പാനലിംഗ്, തിളങ്ങുന്ന ഷാന്‍ഡിലിയറുകള്‍, ഗംഭീരമായ മാര്‍ബിള്‍ ഗോവണി എന്നിവ ഉള്‍പ്പെടെയുള്ള ചരിത്രപരമായ ഇന്റീരിയര്‍ ഘടകങ്ങള്‍ പുനഃസ്ഥാപിച്ചു.
120 മുറികളും സ്യൂട്ടുകളും ഷെഫ് മൗറോ കൊളാഗ്രെക്കോയുടെ സിഗ്നേച്ചര്‍ ഡൈനിംഗ് അനുഭവങ്ങള്‍, ഗ്രാന്‍ഡ് ബാള്‍റൂം ഉള്‍പ്പെടെയുള്ള വിനോദ സ്ഥലങ്ങള്‍ തുടങ്ങിയവ ഓള്‍ഡ് വാര് ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്.
വിമാന ടോയ്ലറ്റിൽ സെക്സിൽ ഏർപ്പെട്ട ദമ്പതികൾ പിടിയിൽ
ലണ്ടൻ: വിമാനത്തിന്റെ ശുചിമുറിയിൽ ലൈംഗികബന്ധത്തിലേർപ്പെട്ട ദമ്പതികളെ കൈയോടെ പിടികൂടി. യുകെയിലെ ലൂട്ടണിൽനിന്ന് ഐബിസയിലേക്കുള്ള ഈസിജെറ്റ് വിമാനത്തിലായിരുന്നു സംഭവം.
ശുചിമുറിയിൽ സെക്സ് ചെയ്യുന്നതായി മനസിലാക്കിയ ഫ്ലൈറ്റ് അറ്റൻഡന്റ് വാതിൽ തുറന്നു നോക്കുകയായിരുന്നു. സെപ്റ്റംബർ എട്ടിന് നടന്ന സംഭവത്തിന്റെ 37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്.
വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ, ഈസിജെറ്റിന്റെ വക്താവ് സംഭവം സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വിമാനം ലൂട്ടണിൽനിന്ന് ഐബിസയിലെത്തിയപ്പോൾ ദന്പതികളുടെ മോശം പെരുമാറ്റത്തിൽ പോലീസിൽ പരാതി നൽകിയെന്നും ഈസിജെറ്റ് സ്ഥിരീകരിച്ചു.
അതേസമയം, ദമ്പതികൾക്കെതിരേ എന്തെങ്കിലും നിയമനടപടി സ്വീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് വിവരമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 14ന് ബോൾട്ടണിലെ തോൺലിയിൽ
ലണ്ടൻ: യുക്മ കലാമേള 2023ന് ആരവം ഉയർത്തിക്കൊണ്ട് നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 14ന് ബോൾട്ടണിലെ തോൺലി സലേഷ്യൻ കോളജിൽ കേളി കൊട്ടുണരാൻ തയാറെടുപ്പുകൾ നടത്തി വരുന്നു.
നോർത്ത് വെസ്റ്റ് റീജിയണിലെ എല്ലാ അംഗ അസ്സോസിയേഷനുകളുടെയും പൂർണപങ്കാളിത്തത്തോടെ നടക്കുന്ന കലാമേള അത്യന്തം ആവേശം നിറഞ്ഞതായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.
മാതൃഭാഷയുടെയും ലോകം അറിയുന്ന കേരളീയ, ഇന്ത്യൻ കലകളുടെയും അരങ്ങായി മാറാൻ ഏതാനും ആഴ്ചകൾ മാത്രം അവശേഷിക്കേ മത്സരാർഥികൾ അംഗ അസോസിയേഷനുകളിൽ നിന്നും പ്രാതിനിധ്യം ഉറപ്പിക്കാൻ സ്കൂൾ അവധിക്കാലത്ത് തന്നെ പരിശീലനം തുടങ്ങിക്കഴിഞ്ഞുവെന്നത് ഇപ്രാവശ്യം മത്സരങ്ങളുടെ നിലവാരം വർധിപ്പിക്കും.
അംഗ അസോസിയേഷനുകൾ മുഖാന്തിരം മാത്രമായിരിക്കും മൽസരാർഥികൾക്ക് ഇപ്രാവശ്യവും രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. കലാമേളയുടെ പരിഷ്കരിച്ച നിയമാവലിയും ഓൺലൈൻ രജിസ്ട്രേഷൻ ഫോമും ഉടൻ തന്നെ നാഷണൽ കലാമേള കമ്മിറ്റി പ്രസിദ്ധപ്പെടുത്തുന്നതായിരിക്കുമെന്ന് റീജിയണൽ ഭാരവാഹികൾ അറിയിച്ചു.
കലാമേള വേദിയുടെ വിലാസം: Thornleigh Salesian College, Sharples Park, Bolton BL1 6PQ.
കുറിച്ചി - നീലംപേരൂർ കുടുംബ സംഗമം 30ന് മാഞ്ചസ്റ്ററിൽ
മാഞ്ചസ്റ്റർ: യുകെയിലുള്ള കുറിച്ചി - നീലംപേരൂർ നിവാസികളുടെ പത്താമത് കുടുംബ സംഗമം മാഞ്ചസ്റ്ററിലെ സെയിൽമൂർ കമ്മ്യൂണിറ്റി ഹാളിൽ വച്ച് 30ന് വിവിധ കലാപരിപാടികളോട് കൂടി നടത്തപ്പെടുന്നു.
സൗഹൃദം പുതുക്കുന്നതിനും കുട്ടികളുടെയും മുതിർന്നവരുടെയും കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ഉള്ള വേദിയായും എപ്പോഴും സംഗമം മാറാറുണ്ട്.
രാവിലെ 11 മുതൽ വൈകുന്നേരം ആറ് വരെയാണ് സംഗമം നടക്കുന്നത്. പത്താമത് കുടുംബ സംഗമം വൻ വിജയമാക്കി തീർക്കുവാൻ എല്ലാ കുറിച്ചി-നീലംപേരൂർ നിവാസികളെയും ഹാർദ്ദമായി ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സജീവ് പുന്നൂസ് - 07789701412, ലിജോ പുന്നൂസ് - 07791175973, ജോജി ജേക്കബ് - 07956199063, ബിനു ജേക്കബ് - 07872182127, Resbin Pathil: 07872986143.
സ്റ്റേജ് പ്രോഗ്രാം കോഓർഡിനേറ്റർ സീന സക്കറിയ - 07903369610
പ്രോഗ്രാം നടക്കുന്ന ഹാളിന്റെ അഡ്രസ്: SALE MOOR COMMUNITY CENTRE, NORRIS ROAD, SALE, MANCHESTER M33 2TN.
സാൽഫോർഡ് മലയാളി അസോസിയേഷന് പുതിയ സാരഥികൾ
നോർത്ത് വെസ്റ്റ്: നോർത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനായ സാൽഫോർഡ് മലയാളി അസോസിയേഷന് പുതിയ സാരഥികൾ.
നോർത്ത് വെസ്റ്റ് റീജിയൺ മുൻ പ്രസിഡന്റും യുക്മ ദേശിയ നിർവഹക സമിതി അംഗവുമായ അഡ്വ. ജാക്സൺ തോമസ് ആണ് പ്രസിഡന്റ്.
വിദ്യാഭ്യാസ കാലം മുതൽ സംഘടനാ പാടവം തെളിയിച്ച, ബിസിനസ് മാനേജ്മെന്റ് ബിരുദധാരി കൂടിയായ ഇദ്ദേഹം എസ്എംഎയുടെ മുൻ പ്രസിഡന്റും ക്രിസ്ത്യൻ യൂണിയൻ ഫെയ്ത്ത് ആൻഡ് ജസ്റ്റിസ് കമ്മീഷൻ അംഗവും നിരവധി സംഘടനകളിൽ ഭാരവാഹിയുമാണ്.
സെക്രട്ടറിയായി തെരങ്ങെടുക്കപ്പെട്ട ലജു പാറക്കൻ അറിയിപ്പെടുന്ന നാടക സംവിധായകനും കലാകാരനുമൊക്കെയാണ്. ട്രഷറർ ടോം സക്കറിയ സംഘടനാ രംഗത്ത് മികവ് തെളിയിച്ച വ്യക്തി ത്വമാണ്.
വൈസ് പ്രസിഡന്റായി ആൻസി തങ്കച്ചനും ജോയിന്റ് സെക്രട്ടറിയായി ഷേർലി മാത്യുവും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സ്പോർട്സ് സെക്രട്ടറിയായി ജോസഫ് ജോർജും പ്രോഗ്രാം കോഓർഡിനേറ്റർസ് ആയി യുവനിരയിൽ നിന്നും ഡിനോ ബാബുവും അന്നാ മരിയ ഷിജോയും തെര ഞ്ഞെടുക്കപ്പെട്ടു.
ജിൻസ് ജോയിയും ബിനു ജോസഫും ഷിജോ സെബാസ്റ്റ്യനും വിവീഷ് ജേക്കബും അജീഷ് തോമസും വിവിധ സോണൽ കോഓർഡിനേറ്റർസ് ആയതു എസ്എംഎയ്ക്ക് കൂടുതൽ കരുത്തു പകരുമെന്നതിൽ സംശയമില്ല.
പുതിയ ഭാരവാഹികളെ യുക്മ നാഷണൽ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങതറ, സെക്രട്ടറി കുര്യൻ ജോർജ്, പിആർഒ അലക്സ് വർഗീസ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ് എന്നിവർ അഭിനന്ദിച്ചു.
സ്പെയിനിൽ മാധ്യമപ്രവർത്തകയ്ക്ക് നേരേ തത്സമയ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
മാഡ്രിഡ്: തത്സമയ റിപ്പോർട്ടിംഗിനിടെ മാധ്യമപ്രവർത്തകയ്ക്കുനേരേ ലൈംഗികാതിക്രമം. സ്പാനിഷ് ചാനലിലെ മാധ്യമപ്രവർത്തകയെയാണ് യുവാവ് അപമാനിച്ചത്.
ഇയാളെ അറസ്റ്റ് ചെയ്തതായി സ്പാനിഷ് പോലീസ് അറിയിച്ചു. ഇസ ബലാഡോ എന്ന റിപ്പോർട്ടർക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
മാഡ്രിഡിലെ ഒരു തെരുവിൽനിന്ന് തത്സമയം വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒരു യുവാവ് മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ മോശമായി സ്പർശിക്കുകയായിരുന്നു.
ബലാഡോ റിപ്പോർട്ടിംഗ് തുടർന്നെങ്കിലും പ്രോഗ്രാം അവതാരകൻ നാച്ചോ അബാദ് അത് തടസപ്പെടുത്തി. തന്റെ പുറകിൽ സ്പർശിച്ചെന്ന് ബലാഡോ സ്ഥിരീകരിച്ചതോടെ ആ "ഇഡിയറ്റിനെ' കൂടി കാമറയിൽ കാണിക്കാൻ അബാദ് ആവശ്യപ്പെട്ടു.
മോശമായി സ്പർശിച്ചതിനെക്കുറിച്ച് ബലാഡോ യുവാവിനോടു ചോദിച്ചെങ്കിലും തമാശയോടു കൂടി അയാൾ അതു നിഷേധിച്ചു. പിന്നീട് തിരിച്ചുനടക്കുമ്പോൾ അയാൾ മാധ്യമപ്രവർത്തകയുടെ തലയിൽ തൊടുന്നതും വീഡിയോയിൽ കാണാം.
യുവാവ് ശിക്ഷിക്കപ്പെടാതെപോകരുതെന്ന് സ്പെയിനിലെ തൊഴിൽ മന്ത്രി യോലാൻഡ ഡയസ് പ്രതികരിച്ചു.
റോമിലെ സാന്ത അനസ്താസിയ ബസിലിക്കയിൽ ദൈവമാതാവിന്റെ ജനനതിരുനാൾ ആഘോഷിച്ചു
റോം: സീറോ മലബാർ സഭയുടെ റോമിലെ സാന്തോം ഇടവകയുടെ നേതൃത്വത്തിൽ സാന്ത അനസ്താസിയ ബസിലിക്കയിൽ വിശുദ്ധരായ ജോവാക്കിമിന്റെയും അന്നയുടെയും മകളായ കന്യക മറിയത്തിന്റെ ജനന തിരുനാൾ വിപുലമായി ആഘോഷിച്ചു.
മാർ അലക്സ് താരമംഗലം, മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ ജോൺ പനന്തോട്ടം എന്നി പിതാക്കന്മാരുടെ മുഖ്യ കാർമികത്വത്തിലും. വികാരി റവ. ഫാ. ബാബു പണാട്ടുപറമ്പിൽ, സഹവികാരിമാരായ ഫാ. ഷെറിൻ മൂലയിൽ, ഫാ. ജിന്റോ പടയാട്ടിലിന്റെയും സഹകാർമികരായും തിരുനാൾ ദിവ്യബലി അർപ്പിച്ചു.
200-ൽ പരം പ്രസുദേന്തിമാരുടെയും ആയിരത്തിൽപരം വിശ്വാസി സമൂഹം ചേർന്ന് ഭക്തിനിര്‍ഭരമായ തിരുനാൾ നടന്നു തുടർന്ന് നഗരപ്രദക്ഷണവും അതിന് ശേഷം മാതൃജ്യോതിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച 101 മാതൃഭക്തകളുടെ മാതാവിന്റെ സ്തുതി കീർത്തന ദൃശ്യവിഷ്കാരം എല്ലാവരുടെയും മനം കവരുന്നതും റോമിലെ മലയാളി സമൂഹത്തിന്റെ വിശ്വസാ പ്രഘോഷണവും കൂടിയായിരുന്നു.
അമ്മമാർ വീടുകളിൽ നിന്നും ഉണ്ടാക്കികൊണ്ടുവന്ന നേർച്ച ഭക്ഷണവും കൈകാരന്മാരുടെയും സാന്തോം പാരിഷ് കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിൽ തയാറാക്കിയ ഉച്ചഭക്ഷണം കഴിച്ച് സ്നേഹവും സൗഹൃദവും പങ്കുവച്ചുമാണ് എല്ലാവരും പിരിഞ്ഞത്.
ജിപിഎൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ടൂർണമെന്റ് ഞായറാഴ്ച ഓവർസ്റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബിൽ
നോർത്താംപ്ടൺ: കഴിഞ്ഞ മാസം നടന്ന ആദ്യ ജിപിഎൽ ക്രിക്കറ്റിന്റെ ഗംഭീര വിജയത്തിനുശേഷം 35 വയസിന് മുകളിൽ പ്രായമുള്ള യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്കായി മാസ്റ്റേഴ്സ് ക്രിക്കറ്റ് ടൂർണമെന്റ് ഒരുങ്ങുന്നു.
ഗ്ലോബൽ പ്രീമിയർ ലീഗും ഫെനിക്സ് നോർത്താംപ്ടണും ചേർന്നാണ് ഈ ക്രിക്കറ്റ് മാമാങ്കം ഞായറാഴ്ച നോർത്താംപ്ടണിലെ ഓവർസ്റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബിൽ ഒരുക്കുന്നത്.
വേറിട്ട ആശയങ്ങൾ നടപ്പിലാക്കി പരിചയ സമ്പന്നരായ നോർത്താംപ്ടണിലെ മലയാളികളാണ് ജിപിഎൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ടൂർണമെന്റ് എന്ന പുതിയ ആശയം നടപ്പിലാക്കുന്നത്.
യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 12 പ്രമുഖ ക്രിക്കറ്റ് ടീമുകളാണ് ജിപിഎൽ മാസ്റ്റേർസ് ക്രിക്കറ്റ് മാമാങ്കത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള പുതിയൊരു അവസരമായി ഈ ക്രിക്കറ്റ് മാമാങ്കം മാറുകയാണ്.
വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ ജിപിഎൽ എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിന്റെ തുടക്കമാണ് ഞായറാഴ്ച നടക്കുന്ന ക്രിക്കറ്റ് മത്സരം.
അഡ്വ. സുബാഷ് മാനുവൽ ജോർജും ബേസിൽ തമ്പിയും ശ്രീകുമാർ ഉള്ളപ്പിള്ളീലും പ്രബിൻ ബാഹുലേയനും മറ്റ് പ്രമുഖരും അടങ്ങുന്ന ഒരു ഗ്ലോബൽ ഗ്രൂപ്പാണ് ജിപിഎൽ മാസ്റ്റേഴ്സ് ക്രിക്കറ്റിന്റെ പ്രധാന സംഘാടകർ.
ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത് എം.എസ് ധോണിയും സഞ്ജു സാംസണും ബേസിൽ തമ്പിയും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും ടെക് ബാങ്കുമാണ്.
സെബാസ്റ്റ്യൻ എബ്രഹാം ഡയറക്ടറായ യുകെ മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡ് ഡെയിലി ഡിലൈറ്റ് ഫുഡ്സാണ് ജിപിഎല്ലിന്റെ ഇന്റർനാഷണൽ സ്പോൺസർ.
യുകെ മലയാളികൾക്കിടയിലെ പ്രമുഖ വ്യക്തിത്വമായ ജെഗി ജോസഫിന്റെ ഇൻഫിനിറ്റി മോർട്ട്ഗേജ് ആണ് ജിപിഎൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ടൂർണമെന്റിന്റെ യുകെയിലെ പ്രധാന സ്പോൺസർ.
അതോടൊപ്പം യുകെ മലയാളികൾക്കിടയിലെ പ്രമുഖ സോളിസിറ്ററായ അഡ്വ. അരവിന്ദ് ശ്രീവത്സലൻ ഡയറക്ടറായിട്ടുള്ള ലെജൻഡ് സോളിസിറ്റേഴ്സാണ് ഒന്നാം സമ്മാനം നൽകുന്നത്. യുകെയിലെ പ്രധാന എഡ്യൂക്കേഷൻ കൺസൾട്ടൺസിയായ ഗ്ലോബൽ സ്റ്റഡി ലിങ്ക്സാണ് രണ്ടാം സമ്മാനം നൽകുന്നത്.
യുകെയിലെ അറിയപ്പെടുന്ന മലയാളി ഷെഫായ റോബിൻ ജോർജിന്റെ നേതൃത്വത്തിൽ ഷാപ്പിലെ കറികളും ഫ്രീ സ്നാക്സും ചായയും അടങ്ങുന്ന സ്വാദിഷ്ട വിഭവങ്ങളുമായി മലയാളി ഹോട്ടലായ കേരള ഹട്ടിന്റെ ഫുഡ് ഫെസ്റ്റിവലും ഉണ്ടായിരിക്കും.
നോർത്താംപ്ടണിലെ ഓവർസ്റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബിലാണ് മാസ്റ്റേഴ്സ് ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് വേദി ഒരുക്കിയിരിക്കുന്നത്. വിജയികളായ നാല് ടീമുകൾക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട്.
ഒന്നാം സമ്മാനമായി 1000 പൗണ്ടും രണ്ടാം സമ്മാനമായി 501 പൗണ്ടും മൂന്നാം സമ്മാനമായി 101 പൗണ്ടും നാലാം സമ്മാനമായി 101 പൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയാളികളുടെ ഇഷ്ട ക്രിക്കറ്റ് താരങ്ങളായ ബേസിൽ തമ്പിയും വിഷ്ണു വിനോദും സച്ചിൻ ബേബിയും ഇതിനോടകം ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് ആശംസകളുമായി എത്തി കഴിഞ്ഞു.
ജര്‍മനിയില്‍ മാതാവിന്റെ ജനനതിരുനാള്‍ ആഘോഷിച്ചു
ലുഡ്വിഗ്സ്ഹാഫന്‍: ജർമനിയിലെ ഹൈഡല്‍ബര്‍ഗ്, മാന്‍ഹൈം, ലുഡ്വിഗ്സ്ഹാഫന്‍ എന്നീ ഇടവകകള്‍ സംയുക്തമായി പരിശുദ്ധ ദൈവമാതാവിന്റ ജനനതിരുനാള്‍ ആഘോഷിച്ചു.
ഞായറാഴ്ച രാവിലെ ഒന്‍പതിന് ലുഡ്വിഗ്സ്ഹാഫനിലെ ഇവാജലിക്കല്‍ മാര്‍ക്കുസ് ചര്‍ച്ചിന്റെ ചാപ്പലില്‍ കുര്‍ബാന നടത്തി. തുടര്‍ന്നു പള്ളിഹാളില്‍ ഓണാഘോഷവും നടത്തി.
രെന്‍ജു കൊച്ചുണ്ണി, ക്രുബിന് എബ്രഹാം, നവീന്‍ മാത്യു എന്നിവര്‍ ആഘോഷള്‍ക്ക് നേതൃത്വം നല്കി. പരിപാടികളില്‍ ഇടവകാംഗങ്ങള്‍ എല്ലാവരും കുടുംബസമേതം പങ്കെടുത്തു.
ചരിത്രം കുറിച്ച് അഡ്ലഴ്സ് ലൊംബാര്‍ഡ് എഫ്സി
മിലാന്: ഇറ്റാലിയന്‍ മലയാളി ക്ലബ് അഡ്ലഴ്സ് ലൊംബാര്‍ഡ് എഫ്സിയെ അറിയാത്ത യൂറോപ്യന്‍ മലയാളികള്‍ ഉണ്ടാവില്ല. ഇറ്റാലിയന്‍ ലീഗില്‍ പന്തുതട്ടിയ ആദ്യ ഇന്ത്യന്‍ ക്ലബ് ആണ് അഡ്ലഴ്സ്.
ഇറ്റലിയില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ ഒരുപറ്റം ആളുകള്‍ ചേര്‍ന്ന് തുടങ്ങിയ ക്ലബ് ഇന്ന് വളര്‍ച്ചയുടെ പാതയിലാണ്. ഇറ്റലിക്ക് അകത്തും പുറത്തുമായി ഒരുപാട് ടൂര്‍ണമെന്റുകളില്‍ പങ്കെടുത്ത ടീമിനെ ഇറ്റാലിയന്‍ സ്പോര്‍ട്സ് അസോസിയേഷന് അവരുടെ ടൂര്ണമെന്റിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ക്ഷണം ലഭിച്ചു.
ഇറ്റാലിയന്‍ ഒളിമ്പിക് കമ്മിറ്റിയുമായി സഹകരിച്ചു ഇറ്റാലിയന്‍ സ്പോര്‍ട്സ് അസോസിയേഷന് നടത്തുന്ന മിനി സെവന്‍സ് ഫുട്ബോള്‍ വേള്‍ഡ് കപ്പിലേക്കാണ് ഇന്ത്യന്‍ ക്ലബിന് ക്ഷണം കിട്ടിയിരിക്കുന്നത്.
23ന് ഇറ്റലിയിലെ മിലാനില്‍ വച്ചാണ് 32 രാജ്യങ്ങള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ് നടത്തുന്നത്. ക്ലബിന് വേണ്ടി എല്ലാ സഹായസഹകരങ്ങളും വാഗ്ദാനം ചെയ്ത് മിലാനിലെ ഇന്ത്യന്‍ കോൺസുലേറ്റും കൂടെയുണ്ട്.
നിരവധി ഐപിഎല്‍ ടീമുകളുടെ സ്പോൺസര്‍മാരായ ബാലകൃഷ്ണ ടയേഴ്സ് (BKT) ആണ് ടീമിന്റെ ജഴ്സി സ്പോൺസര് ചെയ്തിരിക്കുന്നത്.
യൂറോപ് പ്രവാസി ബിസ്നസ് പുരസ്കാരം ഡോ. പ്രിന്‍സ് പള്ളിക്കുന്നേലിന് സമ്മാനിച്ചു
സൂറിച്ച്: സ്വിറ്റ്സര്‍ലൻഡിലെ ഇന്ത്യന്‍ സംഘടനയായ കേളിയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച യൂറോപ് പ്രവാസി ബിസ്നസ് പുരസ്കാരം ഓസ്ട്രിയയില്‍ നിന്നുള്ള വ്യവസായി ഡോ. പ്രിന്‍സ് പള്ളിക്കുന്നേലിന് ലഭിച്ചു.
സൂറിച്ചില്‍ സംഘടിപ്പിച്ച വര്‍ണാഭമായ ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ എച്ച്.ഇ. മൃദുല്‍ കുമാര്‍ പുരസ്കാരം സമ്മാനിച്ചു.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഓസ്ട്രിയയില്‍ നിവസിക്കുന്ന ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ ഓസ്ട്രിയയിലെ ആദ്യത്തെ എക്സോട്ടിക്ക് സൂപ്പര്‍മാര്‍ക്കറ്റായ പ്രോസി ആരംഭിച്ചു.
തുടര്‍ന്ന് രാജ്യത്തെ ആദ്യത്തെ എക്സോട്ടിക്ക് കാര്‍ണിവലിന് തുടക്കമിടുകയും ഇന്റര്‍നാഷണല്‍ കുക്കിംഗ് കോഴ്സും ഷോയും വര്‍ഷാവര്‍ഷങ്ങളായി സംഘടിപ്പിച്ചു വരികയും ചെയ്യുന്നു.
ഇന്റര്‍നാഷണല്‍ കോസ്മെറ്റിക്സ് ഷോപ്പ്, റസ്റ്റോറന്റ്, സര്‍വീസ് അപ്പാര്‍ട്ട്മെന്റ്സ്, കേരളത്തിലെ വിവിധ ബിസ്നസുകള്‍, പ്രോസി ഗ്ലോബല്‍ ചാരിറ്റി തുടങ്ങിയ പല പ്രസ്ഥാനങ്ങളും നയിക്കുന്ന അദ്ദേഹം നിലവില്‍ 165 രാജ്യങ്ങളിലായി ഉണ്ടാക്കിയിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി നെറ്റ്വര്ക്കായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ സ്ഥാപകനും ഗ്ലോബല്‍ ചെയര്‍മാനുമാണ്.
സില്‍വര്‍ ജൂബിലിയും ഓണാഘോഷവും സംയുക്തമായി ആഘോഷിച്ച സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള മിനി സ്ക്രീന്‍-സിനിമ താരങ്ങളായ രമേശ് പിഷാരടി, വിജയ് യേശുദാസ്, മിഥുന് രമേശ്, ഡോ. ഹരിശങ്കര്‍, സയനോര ഉള്‍പ്പെടെ 1700-ല്‍ അധികം പേര് പങ്കെടുത്തു.
ഓണസദ്യക്കുശേഷം സ്വിസിലെ രണ്ടാം തലമുറ യുവജനങ്ങള്‍ ഉള്‍പ്പെട്ട മലയാളി കലാകാരന്മാരുടെ പ്രത്യേക സ്റ്റേജ് പ്രോഗ്രാമും ഉണ്ടായിരുന്നു.
യൂറോപ്യൻ യൂണിയൻ അംഗസംഖ്യ വർധിപ്പിക്കാൻ തയാറാകണം: ഉർസുല വോൺ ദേർ ലെയ്ൻ
ബ്രസൽസ്: യൂറോപ്യൻ യൂണിയന്റെ അംഗസംഖ്യ വർധിപ്പിക്കണമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ദേർ ലെയ്ൻ. യൂറോപ്യൻ യൂണിയൻ മുപ്പതിലധികം അംഗങ്ങളുമായി വളരാൻ തയാറാകണമെന്ന് ലെയ്ൻ ആവശ്യപ്പെട്ടു.
ഇയു അംഗത്വത്തിനായി കാത്തിരിക്കുന്ന യുക്രെയ്ൻ, മോൾഡോവ, പശ്ചിമ ബാൽക്കൻ രാജ്യങ്ങൾ എന്നിവരെ പരിഗണിക്കണം. ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മയ്ക്ക് ഏകകണ്ഠമായ ചില തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ലെയ്ൻ കൂട്ടിച്ചേർത്തു.
നിലവിൽ യൂറോപ്യൻ യൂണിയനിൽ 27 അംഗങ്ങളാണുള്ളത്. യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ അപേക്ഷിച്ചു കാത്തിരിക്കുന്ന അഞ്ചു രാജ്യങ്ങളുണ്ട്.