യുക്മ ദേശീയ കായികമേള സമാപിച്ചു
ബർമിംഗ്ഹാം: ബർമിംഗ്ഹാം സട്ടൻ കോൾഡ്ഫീൽഡ് വിൻഡ്ലെ ലെഷർ സെന്റർ സ്റ്റേഡിയത്തിൽ നടന്ന യുക്മ ദേശീയ കായികമേള സമാപിച്ചു. കായിക മത്സരങ്ങളിൽ 168 പോയിന്റുമായി മിഡ്ലാൻഡ്സ് റീജൻ തുടർച്ചയായ നാലാം തവണയും ഓവറോൾ ചാന്പ്യന്മാരായി. 128 പോയിന്റുമായി സൗത്ത് വെസ്റ്റ് റീജൻ റണ്ണറപ്പ് സ്ഥാനവും 79 പോയിന്റോടെ ഈസ്റ്റ് ആംഗ്ലിയ റീജൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അസോസിയേഷൻ തലത്തിൽ 103 പോയിന്റുമായി വാർവിക്ക് ആന്റ് ലമിംഗ്ടൺ മലയാളി അസോസിയേഷൻ (WALMA) ചാന്പ്യൻ അസോസിയേഷൻ ആയപ്പോൾ 93 പോയിന്റുമായി സൊമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ റണ്ണറപ്പും 39 പോയിന്റുമായി ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചങ്ങനാശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിളാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ സെക്രട്ടറി ജയകുമാർ നായർ, വൈസ് പ്രസിഡന്റുമാരായ വർഗീസ് ഡാനിയേൽ, സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറി റെയ്മോൾ നിഥിരി, സ്പോർട്സ് കോഓർഡിനേറ്റർ സെലീന സജീവ്, റീജനൽ പ്രസിഡന്റുമാരും , നാഷനൽ കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.
നാഷനൽ സ്പോർട്സ് കോഓർഡിനേറ്ററും മുൻ ചാന്പ്യന്മാർ ചേർന്ന് ദീപശിഖ തെളിയിച്ചു കൊണ്ട് ആരംഭിച്ച വർണശബളമാ മാർച്ചു പാസ്റ്റിനുശേഷം ദീപശിഖ നാഷനൽ പ്രസിഡന്റ് ഏറ്റുവാങ്ങി.
യുക്മ ന്യൂസ് എഡിറ്റർ സുജു ജോസഫ്, ദേവലാൽ സഹദേവൻ, സൗത്ത് ഈസ്റ്റ് റീജണിന്റെ ട്രഷറർ തേജു മാത്യൂസ് എന്നിവർ ഓഫിസ് കാര്യങ്ങൾ നിർവഹിച്ചു. കിഡ്സ് ആൺകുട്ടികളുടെ വിഭാഗത്തിൽ സ്റ്റെഫിൻ ടിന്റു തമ്പി (SMCA സോമർസെറ്റ്), പെൺകുട്ടികളുടെ വിഭാഗത്തിൽ ഇവ്ലിൻ മേരി ജെയിംസ് (WALMA വാർവിക്ക്), സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ അഹ്സാൻ സജു (CMA കാർഡിഫ്), പെൺകുട്ടികളുടെ വിഭാഗത്തിൽ ചിന്മയി പ്രശാന്ത് (WALMA വാർവിക്ക്), ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ചേതൻ ദേവരാജ് (CMA ക്രൂവ്), പെൺകുട്ടികളുടെ വിഭാഗത്തിൽ റിയാനാ ജോസഫ് (WALMA, വാർവിക്ക്), സീനിയർ പുരുഷവിഭാഗത്തിൽ ജോ പോൾ സച്ചിൽ (BMA ബാത്ത്), സാവിയോ സിജോ (സർഗ്ഗം സ്റ്റീവനേജ്), വനിതാ വിഭാഗത്തിൽ മീനാക്ഷി രാജേഷ് (LUKA ലൂട്ടൻ), അഡൽറ്റ് പുരുഷ വിഭാഗത്തിൽ സോബിൻ സണ്ണി (CMC ക്രോളി), വനിതാ വിഭാഗത്തിൽ ടിന്റു മെൽവിൻ (സർഗ്ഗം സ്റ്റീവനേജ്), സീനിയർ അഡൽറ്റ് പുരുഷവിഭാഗത്തിൽ അരുൺ തോമസ് (SMCA സോമർസെറ്റ്), വനിതാ വിഭാഗത്തിൽ വിദ്യ സുമേഷ് (WALMA വാർവിക്ക്), സൂപ്പർ സീനിയർ പുരുഷ വിഭാഗത്തിൽ അജിത് മഠത്തിൽ (BMA ബോൾട്ടൻ), വനിതാ വിഭാഗത്തിൽ ബിൻസി ലിനു (KCA റെഡ്ഡിച്ച്), സിന്ധു ജോസഫ് (LUKA ലൂട്ടൻ) എന്നിവർ വ്യക്തിഗത ചാന്പ്യന്മാരായി.
വിജയികൾക്ക് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, മുൻ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി ജയകുമാർ നായർ എന്നിവരുടെ നേതൃത്വത്തിൽ ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
യുക്മ വെയിൽസ് റീജണൽ കായികമേളയിൽ കാർഡിഫ് മലയാളി അസോസിയേഷൻ ഓവറോൾ ചാന്പ്യന്മാർ
കാർഡിഫ്: യുക്മ വെയിൽസ് റീജണൽ കായികമേള കാർഡിഫിലെ സെന്റ് ഫിലിപ്പ് ഇവാൻസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു. കാർഡിഫ് മലയാളി അസോസിയേഷൻ 174 പോയിന്റോടെ ഓവറോൾ ചാന്പ്യൻഷിപ് കരസ്ഥമാക്കി.
മലയാളി വെൽഫെയർ അസോസിയേഷൻ ബാരി 98 പോയിന്റുമായി രണ്ടാം സ്ഥാനവും ബ്രിഡ്ജ്ണ്ട് മലയാളി അസോസിയേഷൻ 96 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി. ന്യൂപോർട് കേരള കമ്യൂണിറ്റി 22 പോയിന്റ് നേടി നാലാം സ്ഥാനത്തെത്തി.
മാർച്ചു ഫാസ്റ്റിന് ശേഷം നടന്ന യോഗത്തിൽ യുക്മയുടെ ദേശീയ ജോയിന്റ് ട്രഷററും ദേശീയ കായികമേള ജനറൽ കൺവീനറുമായ പീറ്റർ താണോലിൽ വെയിൽസ് റീജണൽ കായികമേള ഉദ്ഘാടനം ചെയ്തു.
യുക്മ വെയിൽസ് റീജണൽ പ്രസിഡന്റ് ജോഷി തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. യുക്മ ദേശീയ കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിൻ കായികമേളക്ക് ആശംസകൾ അറിയിച്ചു. യുക്മ സാംസ്കാരികവേദി കൺവീനർ ബിനോ ആന്റണി യോഗത്തിൽ സന്നിഹിതനായിരുന്നു. ഗീവർഗീസ് മാത്യു സ്വാഗതം പറഞ്ഞു.
റീജണൽ സ്പോർട്സ് സെക്രട്ടറി സാജു സലിംകുട്ടി, ട്രഷറർ റ്റോമ്പിൽ കണ്ണത്ത്, വെയിൽസ് റീജണൽ കമ്മിറ്റി അംഗങ്ങളായ മാമൻ കടവിൽ, ബെർലി തുടങ്ങിയവർ കായികമേളയ്ക്ക് നേതൃത്വം നൽകി.
വ്യക്തിഗത ചാന്പ്യൻഷിപ്പിൽ കിഡ്സ് ആൺകുട്ടികളുടെ വിഭാഗത്തിൽ ഐഡൻ പോളി (ബ്രിഡ്ജ്ണ്ട്), അഹൻ പ്രിൻസ് (ബാരി) എന്നിവരും കിഡ്സ് പെൺകുട്ടികളുടെ വിഭാഗത്തിൽ ആഞ്ജലീന റോസ് ലാലിൻ (ബ്രിഡ്ജ്ണ്ട്) എന്നിവരും വിജയികളായി.
സബ് ജൂണിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ അഹ്സൻ സാജുവും (കാർഡിഫ്), സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഐറീൻ ബൈജുവും (ബ്രിഡ്ജ്ണ്ട്), ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ജോഷ് ജോബിയും (കാർഡിഫ്), ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഫിയ പോളും (കാർഡിഫ്) ചാന്പ്യന്മാരായി.
സീനിയർ പുരുഷ വിഭാഗത്തിൽ ഡിലൻ ജോസഫും (ന്യൂപോർട്), സീനിയർ സ്ത്രീ വിഭാഗത്തിൽ ഇവാന പോളും (കാർഡിഫ്), അഡൽട്സ് പുരുഷ വിഭാഗത്തിൽ ജോബ് ജോണും (കാർഡിഫ്), അഡൽട്സ് സ്ത്രീ വിഭാഗത്തിൽ റിയയും (ബ്രിഡ്ജ്ണ്ട്), സീനിയർ അഡൽട്സ് പുരുഷ വിഭാഗത്തിൽ ഗീവർഗീസ് മാത്യുവും (ബാരി), സൂപ്പർ സീനിയർ പുരുഷ വിഭാഗത്തിൽ ബിജു പോളും (കാർഡിഫ്) വ്യക്തിഗത ചാന്പ്യഷിപ്പ് കരസ്ഥമാക്കി.
വെയിൽസ് റീജണൽ കായിക മേള വൻ വിജയമാക്കാൻ സഹകരിച്ച കാർഡിഫ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിജു പോൾ, ബ്രിഡ്ജ്ണ്ട് മലയാളി അസോസിയേഷൻ പ്രസിഡന്റ് രതീഷ് രവി, ബാരി മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ടോംബിൾ കണ്ണത്ത്, ന്യൂപോർട് കേരള കമ്യൂണിറ്റി പ്രസിഡന്റ് തോമസുകുട്ടി ജോസഫ്, മെർത്യർ മലയാളി അസോസിയേഷൻ പ്രസിഡന്റ് അലൻ പോൾ എന്നിവർക്കും കായികമേള ഉദ്ഘാടനം ചെയ്ത പീറ്റർ താണോലിലിനും എല്ലാവിധ സഹായങ്ങളും നൽകിയ കമ്മിറ്റി അംഗങ്ങൾക്കും കായികമേളയിൽ പങ്കെടുത്ത എല്ലാ കായികതാരങ്ങൾക്കും യുക്മ വെയിൽസ് റീജണൽ വൈസ് പ്രസിഡന്റ് പോളി പുതുശേരി നന്ദി അറിയിച്ചു.
മാഞ്ചസ്റ്റർ തിരുനാൾ: ഫാ. സുനി പടിഞ്ഞാറേക്കര നൊവേന അർപ്പിക്കും
മാഞ്ചസ്റ്റർ: യുകെയിലെ മലയാറ്റൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മാഞ്ചസ്റ്റർ സെന്റ് തോമസ് ദ അപ്പോസ്തൽ മിഷനിൽ മാർ തോമാശ്ലീഹായുടേയും വിശുദ്ധ അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാളാഘോഷങ്ങളുടെ മൂന്നാം ദിവസമായ ചൊവ്വാഴ്ച വൈകുന്നേരം 5.30ന് റവ. ഫാ. സുനി പടിഞ്ഞാറേക്കര (ഡയറക്ടർ സെന്റ് മേരീസ് ക്നാനായ മിഷൻ, മാഞ്ചസ്റ്റർ) ദിവ്യബലിയും നൊവേനയും അർപ്പിക്കും.
ഇന്നത്തെ ദിവ്യബലിയിലെയും നൊവേനയിലെയും പ്രാർഥനകളിലെ പ്രത്യേക നിയോഗം കാറ്റിക്കിസം, എസ്എംവെെഎം, സിഎംഎൽ & സാവിയോ ഫ്രണ്ട്സ്, സെന്റ് ഫ്രാൻസീസ് അസീസി യൂണിറ്റ്, സെന്റ് ജോസഫ് & സെന്റ് ഹ്യൂഗ്സ് യൂണിറ്റ് എന്നീ സംഘടനകളിലെ പ്രവർത്തകർക്കും കുടുംബ കൂട്ടായ്മകളിലെ കുടുംബങ്ങൾക്കും വേണ്ടിയാണ്.
തിങ്കളാഴ്ച വൈകുന്നേരം നടന്ന ദിവ്യബലിക്കും നൊവേനയ്ക്കും മാഞ്ചസ്റ്റർ ഹോളി ഫാമിലി മിഷൻ ഡയറക്ടർ റവ.ഫാ. വിൻസെന്റ് ചിറ്റിലപ്പിള്ളി മുഖ്യകാർമികനായിരുന്നു.
ബുധനാഴ്ച സാൽഫോർഡ് സെന്റ് എവുപ്രാസ്യാ മിഷൻ ഡയറക്ടർ ഫാ. സാന്റോ വാഴേപറമ്പിൽ മുഖ്യ കാർമികനാവും. വ്യാഴാഴ്ച ഷ്രൂഷ്ബറി രൂപത വികാരി ജനറൽ ഫാ. മൈക്കിൾ ഗാനൻ കാർമികനാവുമ്പോൾ വെള്ളിയാഴ്ച നോട്ടിംഗ്ഹാം സെന്റ് ജോൺ മിഷൻ ഡയറക്ടർ ഫാ.ജോബി ജോൺ ഇടവഴിക്കലായിരിക്കും ദിവ്യബലി അർപ്പിക്കുക
പ്രധാന തിരുന്നാൾ ദിനമായ ശനിയാഴ്ച രാവിലെ 9.30 മുതൽ അത്യാഘോഷപൂർവ്വമായ തിരുനാൾ കുർബാനയ്ക്ക് തുടക്കമാകും. ആഷ്ഫോർഡ് മാർ സ്ലീവാ മിഷൻ ഡയറക്ടർ ഫാ. ജോസ് അഞ്ചാനിക്കൽ തിരുന്നാൾ കുർബാനയിൽ മുഖ്യ കാർമികനാവുമ്പോൾ ഒട്ടേറെ വൈദീകർ സഹകാർമികരാകും.
തുടർന്ന് തിരുനാൾ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും. ഞായറാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.
തുടർന്ന് നേർച്ചവിതരണവും ഉണ്ടായിരിക്കും. തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്റ്റർ ഫാ. ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യൻ, ജയൻ ജോൺ, ദീപു ജോസഫ് എന്നിവരുടെയും പാരീഷ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നു.
മാഞ്ചസ്റ്റർ തിരുന്നാളിൽ സംബന്ധിച്ച് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരേയും ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ റവ.ഫാ. ജോസ് കുന്നുംപുറം അറിയിച്ചു.
ലെസ്റ്ററിൽ ക്നാനായ സംഗമം സമാപിച്ചു
ലെസ്റ്റർ: യൂറോപ്പിലെ ക്നാനായ മക്കളുടെ ഒത്തുചേരലിന് ആവേശോജ്വല കൊടിയിറക്കം. ലെസ്റ്റർ നഗരത്തിലെ മെഹർ സെന്റർ കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത് മഹാ കൂട്ടായ്മയ്ക്ക്.
ക്നാനായ സഭയുടെ വലിയ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന കുർബാനയിൽ ഫാ. സജി എബ്രഹാം, കോച്ചേത്ത്, ഫാ. ബിനോയ് തട്ടാൻ കുന്നേൽ, ഫാ. ജോമോൻ പുന്നൂസ് എന്നിവർ സഹകാർമികത്വം വഹിച്ചു.
തുടർന്ന് സന്നിഹിതരായ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ പൊതുസമ്മേളനവും കലാപരിപാടികളും വേദിയിൽ അരങ്ങേറി.
തിരുനാളിനൊരുങ്ങി മാള്‍ട്ട സെന്റ് തോമസ് സീറോമലബാര്‍ ഇടവക
മാള്‍ട്ട: യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയില്‍ തിരുനാളിനൊരുങ്ങി സെന്റ് തോമസ് സീറോമലബാര്‍ ഇടവക. ഇടവക മധ്യസ്ഥനായ തോമാശ്ലീഹായുടെ തിരുനാളിന് ദുക്റാന തിരുനാള്‍ ദിനമായ വ്യാഴാഴ്ച (ജൂലൈ മൂന്ന്) ഇടവക വികാരി ഫാ. മാത്യു വാരുവേലില്‍ കൊടിയേറ്റുന്നതോടുകൂടി തുടക്കമാകും.
വെള്ളിയാഴ്ച ഫാ. വര്‍ഗീസ് പുത്തന്‍പുരയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വി. കുര്ബാനയോടനുബന്ധിച്ച് പ്രസുദേന്തി വാഴ്ച നടക്കും. ശനിയാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വാര്‍ഷികസമ്മേളനവും സ്നേഹവിരുന്നും നടക്കും.
പ്രധാനതിരുനാള് ദിനമായ ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാള്‍ പ്രദിക്ഷിണം നടക്കും. തുടര്‍ന്ന് 6.30ന് ചരിത്ര പ്രസിദ്ധമായ വല്ലേറ്റ സെന്റ് ജോണ്‍സ് കോ കത്തീഡ്രലില്‍ ചരിത്രത്തിലാദ്യമായി മലയാളം റാസ കുര്‍ബാന അര്‍പ്പിക്കും.
മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മികത്വം വഹിക്കുന്ന കുര്‍ബാനയില്‍ ഇടവകയിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും നടക്കും.
യുക്മ യോർക്ഷയർ ആൻഡ് ഹംബർ റിജിയൺ കായിക മത്സരങ്ങൾക്ക് ഉജ്വല പരിസമാപ്തി
ബാൺസ്ലി: ബാൺസ്ലി കേരള കൾചറൽ അസോസിയേഷന്റെ ആതിഥേയത്വത്തിൽ ബാൺസ്ലിയിലെ ഗൊറോത്തി ഹയ്മെൻ സ്റ്റേഡിയത്തിൽ നടന്ന 2025 യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയൺ കായിക മത്സരങ്ങളിൽ ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ(ഹിമ) 143 പോയിന്റുമായി ഓവർ ഓൾ ചാമ്പ്യന്മാരായി.
90 പോയിന്റുമായി ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ രണ്ടാം സ്ഥാനം നേടിയപ്പോൾ 78 പോയിന്റുമായി ഗ്രിംസ്ബി കേരളൈറ്റ്സ് അസോസിയേഷനും 57 പോയിന്റുമായി കീത്ലി മലയാളി അസോസിയേഷനും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.
രാവിലെ എട്ട് മുതൽ രജിസ്റ്റർ ചെയ്തവർക്ക് ചെസ്റ്റ് നമ്പറുകൾ വിതരണം ചെയ്തു. 8.45നു യുക്മ നാഷണൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ യുക്മ പതാക ഉയർത്തിക്കൊണ്ടു തുടങ്ങിയ കായിക മാമാങ്കം രാത്രി 8.30 വരെ നീണ്ടുനിന്നു.
യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയൺ പ്രസിഡന്റ് അമ്പിളി എസ്. മാത്യൂസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാൺസ്ലി മേയർ കൗൺസിലർ ഡേവിഡ് ലീച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മേയറസ് ആലിസൺ ലീച്ച് കൗൺസിലേഴ്സ് ഹെയ് വാർഡ്, ചെറിഹോം, റേയ്ചൽ പേയ്ലിംഗ് - ഹെഡ് ഓഫ് സ്ട്രോംഗർ കമ്യൂണിറ്റീസ് പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റീസ് ഫ്രം ബാർൺസ്സി, നാഷണൽ വൈസ് പ്രസിഡന്റ് വർഗീസ് ഡാനിയേൽ,
നാഷണൽ എക്സിക്യൂട്ടീവ് അംഗം ജോസ് വർഗീസ്, റീജിയൺ സെക്രട്ടറി അജു തോമസ്, ട്രഷർ ഡോ. ശീതൾ മാർക്ക്, വൈസ് പ്രസിഡന്റുമാരായ ഡോ. അഞ്ജു ഡാനിയൽ, ജിജോ ചുമ്മാർ, ജോയിന്റ് സെക്രട്ടറിമാരായ വിമൽ ജോയ്, ബിജിമോൾ രാജു, ജോയിന്റ് ട്രഷറർ അരുൺ ഡൊമിനിക്,
സ്പോർട്സ് കോഓർഡിനേറ്റർ സുജീഷ് പിള്ള, ആർട്സ് കോഓർഡിനേറ്റർ ആതിര മജ്നു, പിആർഒ ജേക്കബ് കളപ്പുരക്കൽ, വള്ളംകളി കോഓർഡിനേറ്റർ എൽദോ എബ്രഹാം, യുക്മ ന്യൂസ് കോഓർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, യുക്മ ചാരിറ്റി കോർഡിനേറ്റർ റൂബിച്ചൻ എന്നിവരും സന്നിഹിതരായിരുന്നു.
നാഷണൽ കൗൺസിൽ അംഗം ജോസ് വർഗീസ് ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിച്ച വർണശബളമായ മാർച്ചു പാസ്റ്റിന്റെ സല്യൂട്ട് മേയറും റീജിയണൽ പ്രസിഡന്റും ഏറ്റുവാങ്ങി. 13 അസോസിയേഷനുകളിൽ നിന്നും മുന്നൂറിൽപരം കായിക താരങ്ങൾ പങ്കെടുത്ത കായികമത്സരങ്ങളിൽ റീജിയണിൽ നിന്നുള്ള അനേകം കായിക പ്രേമികളുടെ പങ്കാളിത്തം എടുത്ത് പറയേണ്ടതാണ്.
വോളന്റിയേഴ്സിന്റെ ആത്മാർഥമായ സഹകരണം കൊണ്ട് ഒരേ സമയം ട്രാക്കിലും ഫീൽഡിലുമായി വിവിധ ഇനങ്ങൾ നടത്തികൊണ്ട് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ മുൻ നാഷണൽ ജോയിന്റ് സെക്രട്ടറി സാജൻ സത്യൻ ഓഫീസ് കാര്യങ്ങൾ നിർവഹിച്ചു.
പുരുഷ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി വിനീഷ് പി. വിജയനും വനിതാ വിഭാഗത്തിൽ നിരഞ്ജന വിനീഷും ഗാബിൻ ഗ്രൈജോയും ചാമ്പ്യന്മാരായി. സ്പോർട്സ് ഡേയോട് അനുബന്ധിച്ച് നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ സ്കൻതോർപ് മലയാളി അസോസിയഷൻ(എസ്എംഎ) ചാമ്പ്യന്മാരായപ്പോൾ ലീഡ്സ്(ലിമ) രണ്ടാം സ്ഥാനം നേടി.
13 ടീമുകൾ പങ്കെടുത്ത ശക്തമായ മത്സരങ്ങൾക്കൊടുവിൽ സമയം അതിക്രമിച്ചതിനാൽ നറുക്കെടുപ്പിലൂടെയാണ് ഫുട്ബോൾ ചാമ്പ്യനെ തെരഞ്ഞെടുത്തത്. കാണികളിൽ ആവേശം ഉണർത്തിയ വടംവലി മത്സരവും നടന്നു.
ഏഴ് ടീമുകൾ പങ്കെടുത്ത കനത്ത മത്സരത്തിനൊടുവിൽ ഷെഫീൽഡ് ജേതാക്കളും ചെസ്റ്റർഫീൽഡ് റണ്ണർ അപ്പുമായി. വിജയികൾക്ക് റീജിയണൽ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
റീജിയണിൽ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വർക്കായിരിക്കും ജൂൺ 28നു ബർമിംഗ്ഹാമിൽ നാഷണൽ സ്പോർട്സിൽ മത്സരിക്കുവാൻ അവസരമുള്ളത്.
ഈ കായിക മാമാങ്കം ഒരു അത്യുജ്വല വിജയമാക്കി തന്ന എല്ലാവരെയും കമ്മിറ്റി അംഗങ്ങൾ നന്ദി അറിയിച്ചു. കമ്മിറ്റി അംഗങ്ങൾ ഒരേ യൂണിഫോമിലുള്ള സ്പോർട്സ് ഗിയറിൽ വന്നതും ഒരുമയുടെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകങ്ങളായി. റീജിയണിലുള്ളവർക്ക് പരസ്പരം കാണുവാനും സംസാരിക്കുവാനും സൗഹൃദം പുതുക്കുവാനും കഴിഞ്ഞു.
റീജിയണൽ കായിക മത്സരങ്ങളിൽ അന്റോണിയോ ഗ്രോസറീസ്, സെനിത്ത് സോളിസിറ്റേഴ്സ്, ജിയ ട്രാവൽസ്, ജെഎംപി സോഫ്റ്റ്വെയർ, തക്കോലം റസ്റ്റോറന്റ് ഷെഫീൽഡ് എന്നിവർ സ്പോൺസേഴ്സായിരുന്നു.
യുക്മ യോർക് ഷെയർ & ഹംമ്പർ റീജിയൺ കായികമേള മികച്ച വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും റീജിയൺ കമ്മിറ്റിക്കു വേണ്ടി ദേശീയ സമിതിയംഗം, ദേശീയ സമിതിയംഗം ജോസ് വർഗീസ്, പ്രസിഡന്റ് അമ്പിളി മാത്യൂസ്, സെക്രട്ടറി അജു തോമസ് എന്നിവർ നന്ദി അറിയിച്ചു.
ചൂടിൽ വെന്ത് യൂറോപ്പ്; സ്പെയിനിൽ രേഖപ്പെടുത്തിയത് 46 ഡിഗ്രി സെൽഷസ്
മാഡ്രിഡ്: ഉഷ്ണതരംഗം ശക്തമായതോടെ യൂറോപ്യൻ രാജ്യങ്ങൾ വെന്തുരുകുന്നു. ശനിയാഴ്ച സ്പെയിനിലെ സെവിയ്യ മേഖലയിൽ 40 ഡിഗ്രി സെൽഷസിനു മുകളിൽ ചൂടാണ് അനുഭവപ്പെട്ടത്. എൽ ഗ്രനഡോ പട്ടണത്തിൽ 46 ഡിഗ്രി ചൂട് രേഖപ്പെടുത്തി.
പോർച്ചുഗൽ, ഇറ്റലി, ക്രൊയേഷ്യ, ഫ്രാൻസ്, ഓസ്ട്രിയ, ബെൽജിയം, ബോസ്നിയ ആൻഡ് ഹെർസിഗോവിന, ഹംഗറി, സെർബിയ, സ്ലൊവേനിയ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ ഉഷ്ണതരംഗത്തിനെതിരേ ജാഗ്രത പുലർത്തണമെന്ന് ജനങ്ങളോടു നിർദേശിച്ചിരിക്കുകയാണ്.
സ്പെയിനിലെ ബാഴ്സലോണ നഗരത്തിൽ നിരത്തുകൾ തൂത്തു വൃത്തിയാക്കുന്ന ഒരു വനിതാ തൊഴിലാളി മരിച്ചത് ഉഷ്ണതരംഗം മൂലമാണോ എന്ന് സ്ഥിരീകരിക്കാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇറ്റലിയിൽ ഒട്ടേറെപ്പേർക്കു സൂര്യാഘാതം ഏറ്റെന്നും ഇതിൽ ഭൂരിഭാഗവും വയോധികർ, കാൻസർ രോഗികൾ, ഭവനരഹിതർ എന്നിവരാണെന്നും അധികൃതർ പറഞ്ഞു. പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലും ജനങ്ങൾക്കു സൂര്യാഘാതം ഏറ്റുവെന്നാണു റിപ്പോർട്ട്.
സാധാരണ തണുപ്പുനിറഞ്ഞ കാലാവസ്ഥയുള്ള ബാൾക്കൻ രാജ്യങ്ങളിലടക്കം 40 ഡിഗ്രി സെൽഷസിനടുത്തേക്കു താപനില ഉർന്നിട്ടുണ്ട്. ഗ്രീസിന്റെ അയൽരാജ്യമായ നോർത്ത് മാസിഡോണിയയിൽ വെള്ളിയാഴ്ച 42 ഡിഗ്രി ചൂട് രേഖപ്പെടുത്തി.
ലണ്ടനിൽ ഈയാഴ്ച 35 ഡിഗ്രിയിലേക്കു ചൂട് ഉയരുമെന്നാണു മുന്നറിയിപ്പ്.
യുകെയുടെ മലയാറ്റൂർ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം; പ്രധാന തിരുനാൾ ശനിയാഴ്ച
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം. പ്രാർഥനാ മന്ത്രങ്ങളാൽ മുഖരിതമായി പരിശുദ്ധമായ അന്തരീക്ഷത്തിൽ ഇടവക വികാരി ഫാ. ജോസ് കുന്നുംപുറം കൊടിയേറ്റിയതോടെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി.
തിരുനാളിനോട് അനുബന്ധിച്ചു വിഥിൻഷോ ഫോറം സെന്ററിൽ നടന്ന ഇടവകദിനം "ഗ്രെഷ്യസ് 2025' ജനപങ്കാളിത്വം കൊണ്ടും പരിപാടികളുടെ മികവിനാലും ശ്രദ്ദേയമായി. ഇടവകയിലെ വിവിധ കുടുംബകൂട്ടായ്മകൾ വിവിധങ്ങളായ പരിപാടികളുമായി വേദിയിൽ നിറഞ്ഞതോടെ ഏവർക്കും ഓർത്തിരിക്കാൻ സാധിക്കുന്ന നല്ലൊരു സായാഹ്നത്തിനാണ് മാഞ്ചസ്റ്റർ സാക്ഷ്യം വഹിച്ചത്.
ഇതിനൊപ്പം വില്യം ഐസക്കും ഡെൽസി നൈനാനും ചേർന്ന് അവതരിപ്പിച്ച മ്യൂസിക്കൽ ഷോ ഏവർക്കും വിസ്മയ വിരുന്നായി മാറുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം മൂന്നോടെ തിരുനാൾ പ്രസുദേന്തിമാരും ഇടവക ജനവും പ്രദക്ഷിണമായി കൊടിമരച്ചുവട്ടിൽ എത്തിയതോടെ നടന്ന പ്രാർഥനകളെ തുടർന്ന് വികാരി ഫാ. ജോസ് കുന്നുംപുറം കൊടിയേറ്റ് നിർവഹിച്ചു.
തുടർന്ന് പ്രദക്ഷിണമായി ഏവരും പള്ളിയിൽ പ്രവേശിച്ചതോടെ പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും വിശുദ്ധ കുർബാനയും നടന്നു. ഇതേതുടർന്ന് കുടുംബയൂണിറ്റുകൾ വഴിയുള്ള കഴുന്ന് പ്രദക്ഷിണങ്ങൾക്ക് തുടക്കമായി.
ദിവ്യബലിയേ തുടർന്ന് 25-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന അലക്സ് വർഗീസ്, സാജുകാവുങ്ങ, ഡോ.ബെൻഡൻ എന്നീ കുടുംബങ്ങളെ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.
ദിവ്യബലിയെത്തുടർന്ന് നടന്ന ഉത്പന്ന ലേലത്തിൽ ഏവരും സജീവ പങ്കാളിത്തം വഹിച്ചു. ഇന്നുമുതൽ അടുത്ത വെള്ളിയാഴ്ചവരെ ദിവസവും വൈകുന്നേരം 5.30ന് ദിവ്യബലിയും നൊവേനയും നടക്കും.
തിരുനാളിനോട് അനുബന്ധിച്ചു ഫോറം സെന്ററിൽ നടന്ന കലാസന്ധ്യ ഒത്തൊരുമയുടെയും കൂട്ടായ്മയുടെയും മികച്ച ഉദാഹരണമായി. ഫാ. ജോസ് കുന്നുംപുറം പരിപാടികൾ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 20 വർഷകാലം ഇടവകയിൽ സേവനം ചെയ്ത കൈക്കാരൻമാരെയും സുത്യർഹ സേവനം കാഴ്ചവച്ചവരേയും ചടങ്ങിൽ ആദരിച്ചു. കലാസന്ധ്യയെ തുടർന്ന് വിഭവ സമൃദ്ധമായ ഡിന്നറോടെയാണ് പരിപാടികൾ സമാപിച്ചത്.
വിവിധ സന്നദ്ധ സംഘടനകളുടെ സ്റ്റാളുകൾ ഫോറം സെന്ററിൽ പ്രവർത്തിച്ചിരുന്നു. ഇക്കുറി തിരുനാളിന്റെ ഇരുപതാം വാർഷികം കൂടി എത്തിയതോടെ തിരുന്നാൾ ആഘോഷങ്ങൾ കൂടുതൽ മികവുറ്റതാക്കുവാൻ വേണ്ട ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
ഭാരത അപ്പസ്തോലൻ മാർ തോമാസ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങളാണ് മാഞ്ചസ്റ്ററിൽ നടക്കുക. പ്രധാന തിരുനാൾ ജൂലൈ അഞ്ചിന് നടക്കും.
ഇന്നുമുതൽ വെള്ളിയാഴ്ച വരെ ദിവസവും വൈകുന്നേരം 5.30ന് വിശുദ്ധ കുർബാനയും നൊവേനയും നടക്കും. ഈ ദിവസങ്ങളിൽ ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ എന്നിവക്കുള്ള നിയോഗങ്ങൾ സമർപ്പിച്ചാവും തിരുക്കർമങ്ങൾ നടക്കുക.
ഇന്ന് മാഞ്ചസ്റ്റർ ഹോളിഫാമിലി മിഷൻ ഡയറക്ടർ ഫാ.വിൻസെന്റ് ചിറ്റിലപ്പള്ളി മുഖ്യ കാർമികനാവുമ്പോൾ ചൊവ്വാഴ്ച മാഞ്ചസ്റ്റർ ക്നാനായ മിഷൻ ഡയറക്ടർ ഫാ.സുനി പടിഞ്ഞാറേക്കരയും ബുധനാഴ്ച സാൽഫോർഡ് സെന്റ് എവുപ്രാസ്യാമിഷൻ ഡയറക്ടർ ഫാ.സാന്റോ വാഴേപറമ്പിലും മുഖ്യ കാർമികനാവും.
വ്യാഴാഴ്ച ഷ്രൂഷ്ബറി രൂപതാ വികാരി ജനറൽ ഫാ.മൈക്കിൾ ഗാനൻ കാർമികനാവുമ്പോൾ വെള്ളിയാഴ്ച നോട്ടിംഗ്ഹാം സെന്റ് ജോൺ മിഷൻ ഡയറക്ടർ ഫാ. ജോബി ജോൺ ഇടവഴിക്കലും കാർമികരാവും.
പ്രധാന തിരുന്നാൾ ദിനമായ ജൂലൈ അഞ്ചിന് രാവിലെ 9.30 മുതൽ അത്യാഘോഷപൂർവമായ തിരുനാൾ കുർബാനയ്ക്ക് തുടക്കമാകും. ആഷ്ഫോർഡ് മാർസ്ലീവാ മിഷൻ ഡയറക്ടർ ഫാ. ജോസ് അഞ്ചാനിക്കൽ തിരുനാൾ കുർബാനയിൽ മുഖ്യ കാർമികനാവുമ്പോൾ ഒട്ടേറെ വൈദീകർ സഹകാർമികരാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും.
ജൂലൈ ആറിന് വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും. തുടർന്ന് നേർച്ചവിതരണവും ഉണ്ടായിരിക്കും.
യുകെയിൽ ആദ്യമായി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിൽ ആയിരുന്നു. പിന്നീട് എല്ലാവർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച മാഞ്ചസ്റ്റർ ദുക്റാന തിരുനാളായി ആഘോഷിച്ചുവരികയാണ്.
ഒരു പ്രവാസിയായി എത്തിയപ്പോൾ നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്ന നാട്ടിലെ പള്ളിപ്പെരുന്നാൽ ആഘോഷങ്ങൾ എല്ലാം പിന്നീട് മാഞ്ചസ്റ്ററിൽ എത്തുന്ന കാഴ്ചയാണ് മലയാളി സമൂഹം കണ്ടത്.
മുത്തുക്കുടകളും പോൻ-വെള്ളി കുരിശുകളുമെല്ലാം നാട്ടിൽനിന്നും എത്തിച്ചാണ് തിരുനാൾ ആഘോഷകൾക്ക് തുടക്കം കുറിക്കുകയും പിന്നീട്ട് കേമമായി തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത് മാഞ്ചസ്റ്ററിലാണെന്ന് പഴമക്കാർ പറയുന്നു.
മാഞ്ചസ്റ്ററിനു തിലകക്കുറിയായി വിഥിൻഷോയിൽ ഉയർന്നുനിൽക്കുന്ന സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുക. മാഞ്ചസ്റ്റർ മലയാളികൾക്കൊപ്പം തദ്ദേശീയരായ ഇംഗ്ലീഷ് ജനതയ്ക്കും തിരുനാൾ ആഘോഷമാണ്.
കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിക്കുന്ന സെന്റ് ആന്റണീസ് ദേവാലയവും മുത്തുക്കുടകളും ബാൻഡ് മേളവും എല്ലാം കാണുവാൻ ഒട്ടേറെ തദ്ദേശീയരും എത്താറുണ്ട്. പ്രധാന തിരുനാൾ ദിനത്തിൽ പൗരാണികതയും പ്രൗഢിയും വിളിച്ചോതുന്ന തിരുനാൾ പ്രദക്ഷിണം ഏറെ അനുഗ്രഹപ്രദമാണ്.
പൊൻ-വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു നടക്കുന്ന തിരുനാൾ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമാണ്.
തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്ചർ ഫാ. ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യൻ, ജയൻ ജോൺ, ദീപു ജോസഫ് എന്നിവരുടെയും പാരീഷ്കമ്മിറ്റിയുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
ജര്‍മനിയിലെ കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ നിലവാരം പുതിയ ഉയരത്തിലെത്തി
ബര്‍ലിന്‍: ജർമനിയിലേക്കും യൂറോപ്യൻ യൂണിയനിലേക്കും കുടിയേറുന്നവരിൽ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ എണ്ണം റിക്കാർഡ് തലത്തിലെത്തിയതായി പുതിയ പഠനം.
റോക്ക്വൂൾ ഫൗണ്ടേഷൻ ബെർലിൻ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 2024ൽ യൂറോപ്യന്‍ യൂണിയന് ഇതര രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരിൽ 32.1 ശതമാനം പേർക്ക് യൂണിവേഴ്സിറ്റി ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരുന്നു.
2023ൽ ഇത് 30.9 ശതമാനം ആയിരുന്നു. കഴിഞ്ഞ ദശകത്തിലെ തുടർച്ചയായ വർധനയുടെ ഭാഗമായാണ് ഈ റിക്കാർഡ് എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജർമനിയിൽ, ഇതേ കാലയളവിൽ ഉന്നതവിദ്യാഭ്യാസമുള്ള യൂറോപ്യൻ യൂണിയൻ ഇതര കുടിയേറ്റക്കാരുടെ എണ്ണം 29.4 ശതമാനത്തിൽ നിന്ന് 31.1 ശതമാനമായി ഉയർന്നു.
മറ്റ് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരിൽ, ഉന്നത വിദ്യാഭ്യാസ യോഗ്യത കൈവശമുള്ളവരുടെ ശതമാനം യൂറോപ്യൻ യൂണിയനിലുടനീളം 33.8 ശതമാനത്തിൽ നിന്ന് 35.2 ശതമാനമായും ജർമനിയിൽ 28.6 ശതമാനത്തിൽ നിന്ന് 30.1 ശതമാനമായും വർധിച്ചു.
വിദ്യാഭ്യാസ നിലവാരത്തിലെ ഈ തുടർച്ചയായ വർധനവ്, കുടിയേറ്റക്കാർ യൂറോപ്യൻ യൂണിയൻ തൊഴിൽ വിപണികളിലേക്ക് കൊണ്ടുവരുന്ന സാധ്യതകളെ എടുത്തു കാണിക്കുന്നതായി
ആർഎഫ് ബർലിനിലെ സെന്റർ ഫോർ റിസർച്ച് ആൻഡ് അനാലിസിസ് ഓഫ് മൈഗ്രേഷന്റെ സഹ-ഡയറക്ടറും മിലാൻ സർവകലാശാലയിലെ പ്രഫസറുമായ ടോമാസോ ഫ്രാറ്റിനി അഭിപ്രായപ്പെട്ടു.
കുടിയേറ്റക്കാരുടെ കഴിവുകൾ പൂർണമായി ഉപയോഗപ്പെടുത്തിയാൽ അവർക്ക് യൂറോപ്യൻ യൂണിയനിലുടനീളമുള്ള സാമ്പത്തിക വളർച്ചയുടെ ഒരു പ്രധാന ചാലകമാവാൻ കഴിയും എന്ന് അദ്ദേഹം പറഞ്ഞു.
കൂടുതൽ കുടിയേറ്റക്കാർ ജോലിക്കായി ജർമനിയിലേക്ക് വരുന്നതും ശ്രദ്ധേയമാണ്. 2024ൽ, വിദേശ ജീവനക്കാരുടെ അനുപാതം 16 ശതമാനത്തിൽ കൂടുതലായിരുന്നു. 2010 മുതൽ ഇത് ഇരട്ടിയിലധികമാണ്.
മെഡിക്കൽ പ്രഫഷനുകളിലെ തൊഴിൽ അനുപാതം ഉയർന്ന നിലയിലാണ്. അതായത്, ആറ് ഡോക്ടർമാരിൽ ഒരാൾ വിദേശ പൗരനാണ്.
നൈപുണ്യ കുടിയേറ്റത്തിലെ വെല്ലുവിളികളും ആശങ്കകളും
അതേസമയം, ജർമനിയിലേക്കുള്ള നൈപുണ്യ കുടിയേറ്റം ചില വെല്ലുവിളികളും നേരിടുന്നുണ്ട്. ജർമൻ ഭാഷാ പരിജ്ഞാനം പല കുടിയേറ്റക്കാർക്കും ഒരു കടമ്പയാണ്. ഇത് കാരണം, നിരവധി നൈപുണ്യ തൊഴിലാളികൾ ജർമനി വിട്ടുപോകുന്ന പ്രവണതയും കാണുന്നുണ്ട്.
കഴിഞ്ഞയാഴ്ച ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപ്ലോയ്മെന്റ് റിസർച്ച് (ഐഎബി) നടത്തിയ പഠനം ആശങ്കാജനകമായ ചില വിവരങ്ങൾ പുറത്തുവിട്ടിരുന്നു.
മറ്റ് രാജ്യങ്ങൾ സാമ്പത്തികമായി വിജയിച്ച വിദേശികൾക്ക് കൂടുതൽ ആകർഷകമാണെന്നും, നാലിൽ ഒരാൾ ജർമനി വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഈ പഠനം പറയുന്നു.
ജർമനിയിൽ ഏകദേശം 16.8 ദശലക്ഷം വിദേശികള്‍ താമസിക്കുന്നുണ്ട്. ഇവരെ ഒന്നാം തലമുറ കുടിയേറ്റക്കാരായി കണക്കാക്കുന്നു, ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏകദേശം 20 ശതമാനം ആണ്.
ജർമനിയിൽ 2023-ൽ 1,933,000 പേർ കുടിയേറുകയും 12,70,000 പേർ തിരികെ പോകുകയും ചെയ്തതിലൂടെ 663,000 പേരുടെ മൊത്തം കുടിയേറ്റമുണ്ടായി. ജോലി, കുടുംബ പുനരേകീകരണം, പലായനം എന്നിവയാണ് കുടിയേറ്റത്തിനുള്ള പ്രധാന കാരണങ്ങൾ.
എന്നിരുന്നാലും, മുൻ വർഷങ്ങളെ അപേക്ഷിച്ച് ജർമനിയിലേക്കുള്ള മൊത്തം കുടിയേറ്റം കുത്തനെ കുറഞ്ഞു. 2022-ൽ ഇത് 9,81,552 ആയിരുന്നു, എന്നാൽ 2024-ൽ 36,954 ആളുകളുടെ കുറവുണ്ടായി.
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാളിന് കൊടിയേറി
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിനും വി. തോമാശ്ലീഹായുടെ തിരുനാളിനും ശനിയാഴ്ച വൈകുന്നേരം നാലിന് നടന്ന കൊടിയേറ്റത്തോടെ തുടക്കം കുറിച്ചു.
ദേവാലയത്തിലെ കര്‍മങ്ങള്‍ക്ക് ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ലെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കാര്‍മികത്വം വഹിച്ചു.
ലദീഞ്ഞ്, നൊവേന തുടങ്ങിയ ശുശ്രൂഷകളെ തുടര്‍ന്നു നടപ്പുവര്‍ഷത്തെ പ്രസുദേന്തി പിന്റോ, ലീബ ചിറയത്ത് കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍ പ്രസുദേന്തിമാരുടെ അകമ്പടിയില്‍ ആഘോഷമായ പ്രദക്ഷിണത്തോടുകൂടി എത്തിയാണ് ഫാ. ഇഗ്നേഷ്യസ് കൊടിയേറ്റിയത്.
യൂത്ത് കൊയറിന്റെ ഗാനാലാപനം ഭക്തിനിര്‍ഭരമായി. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്.
ഐഒസി യുകെ സ്കോട്ട്ലൻഡ് യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു
എഡിൻബോറോ: ഐഒസി യുകെ - ഒഐസിസി യുകെ സംഘടനകളുടെ ലയന ശേഷം നടന്ന ആദ്യ ഔദ്യോഗിക യൂണിറ്റ് പ്രഖ്യാപനം സ്കോട്ട്ലൻഡിലെ എഡിൻബോറോയിൽ നടന്നു. നേരത്തെ ഒഐസിസിയുടെ ബാനറിൽ പ്രവർത്തിച്ചിരുന്ന സ്കോട്ട്ലൻഡ് യൂണിറ്റ് ഔദ്യോഗിക പ്രഖ്യാപനത്തോടെ ഐഒസി യൂണിറ്റായി മാറ്റപ്പെട്ടു.
കേരള ചാപ്റ്റർ മിഡ്ലൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും സ്കോട്ട്ലൻഡ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ. എഡിൻബോറോയിലെ സെന്റ് കാതറിൻ ചർച്ച് ഹാളിൽ വിപുലമായി സംഘടിപ്പിക്കപ്പെട്ട ചടങ്ങ് ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷോബിൻ സാം തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. സ്കോട്ട്ലൻഡ് യൂണിറ്റ് പ്രസിഡന്റ് മിഥുൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി സുനിൽ കെ. ബേബി, ഭാരവാഹികളായ ഡയാന പോളി, ഡോ. ഡാനി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഐഒസി യൂണിറ്റായി മാറ്റിക്കൊണ്ടുള്ള പ്രഖ്യാപനം അറിയിച്ചുകൊണ്ടും ഭാരവാഹികൾക്ക് ചുമതല ഏൽപ്പിച്ചുകൊണ്ടുമുള്ള ഔദ്യോഗിക കത്ത് ഷൈനു ക്ലെയർ മാത്യൂസ് യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി.
ചടങ്ങിനോടനുബന്ധിച്ചു "ഇന്ത്യ' എന്ന ആശയത്തെ ആസ്പദമാക്കി കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം രചനകളുടെ വൈവിധ്യം കൊണ്ടും മത്സരാർഥികളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
23 കുട്ടികൾ മാറ്റുരച്ച മത്സരത്തിൽ വിജയികളായ ആദ്യ മൂന്ന് സ്ഥാനക്കാർക്കുള്ള സമ്മാനദാനം ഷൈനു ക്ലെയർ മാത്യൂസ്, റോമി കുര്യാക്കോസ്, മിഥുൻ എന്നിവർ ചേർന്ന് നിർവഹിച്ചു. പങ്കെടുത്ത എല്ലാവർക്കുമുള്ള സ്പെഷ്യൽ അപ്രീസിയേഷൻ സർട്ടിഫിക്കറ്റുകളും മെഡലുകളും ചടങ്ങിൽ നല്കപ്പെട്ടു.
ഇന്ത്യയുടെ സംസ്കാരവും വൈവിദ്യങ്ങളിലെ ഏകത്വം പോലുള്ള ആശയങ്ങളുടെ മഹത്വങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുക എന്ന ഉദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിനൊപ്പം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് നേടിയ വിജയം കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും പ്രവർത്തകർ ആഘോഷിച്ചു.
അദ്ദേഹത്തിന്റെ വിജയത്തിനായി പ്രചരണ രംഗത്ത് ഐഒസി യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബൂത്ത് - മണ്ഡല തലത്തിൽ നടത്തിയ പ്രവർത്തനങ്ങളും അതിന് ചുക്കാൻ പിടിച്ച ഷൈനു ക്ലെയർ മാത്യൂസ്, റോമി കുര്യാക്കോസ്, ഷിജോ മാത്യു എന്നിവരെ പ്രവർത്തകർ അഭിനന്ദിച്ചു.
സംഘത്തിന്റെ നേതൃത്വത്തിൽ വിവിധ മണ്ഡലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളും അതിന് നന്ദി അറിയിച്ചുകൊണ്ട് ആര്യാടൻ ഷൗക്കത്ത് നൽകിയ അഭിനന്ദന സന്ദേശം എന്നിവ കൂട്ടിച്ചേർത്തു കൊണ്ട് സ്കോട്ട്ലൻഡ് യൂണിറ്റ് തയാറാക്കിയ ഹ്രസ്വ വിഡിയോ സദസിന് മുൻപാകെ പ്രദർശിപ്പിച്ചു.
സ്കോട്ട്ലൻഡ് യൂണിറ്റ് പ്രസിഡന്റ് മിഥുൻ, ജനറൽ സെക്രട്ടറി സുനിൽ കെ ബേബി, ഭാരവാഹികളായ ഡയാന പോളി, ഡോ. ഡാനി, നാഷണൽ കമ്മിറ്റി അംഗംഷോബിൻ സാം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതിന് വിലക്ക്
പാരീസ്: ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നതിന് വിലക്ക്. സിഗരറ്റ് പുകയിൽ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം നടപ്പിലാക്കുന്നത്.
ഇനി മുതൽ ഫ്രാൻസിലെ ബീച്ചുകൾ, പൊതു പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ, ലൈബ്രറികൾ, നീന്തൽ കുളങ്ങൾ, സ്കൂൾ പരിസരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പുകവലിക്കുന്നത് ശിക്ഷാർഹമാണ്. നിയമം ലംഘിക്കുന്നവർ 700 യൂറോ പിഴയൊടുക്കണം.
സിഗരറ്റ് പുകയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഫ്രാൻസിൽ സ്കൂൾ അവധിക്കാലം ആരംഭിക്കുന്നതിന് ഒരു ആഴ്ച മുമ്പ് ഈ നിയമം ഏർപ്പെടുത്തുന്നത്.
എന്നിരുന്നാലും ബാറുകളുടെയും റസ്റ്റോറന്റുകളുടെയും ടെറസുകളിലും മറ്റും പുകവലിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
വൈദികർ സമാധാനത്തിന്റെയും ഐക്യത്തിന്റെയും വക്താക്കളാകണം: മാർപാപ്പ
വത്തിക്കാൻ സിറ്റി: വൈദികർ സമാധാനത്തിന്റെയും ഐക്യത്തിന്റെയും വക്താക്കളാകണമെന്നും സാഹോദര്യത്തിലുറച്ച സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ശ്രമിക്കണമെന്നും ഇവയൊക്കെയാണ് യഥാർഥ അജപാലകരുടെ ലക്ഷണങ്ങളെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
യേശുവിന്റെ തിരുഹൃദയ തിരുനാളിനോടും പൗരോഹിത്യ വിശുദ്ധീകരണ ദിനത്തോടുമനുബന്ധിച്ച് ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനമധ്യേ ലോകമെമ്പാടുമുള്ള വൈദികരെ അഭിസംബോധന ചെയ്ത് അവർക്കു പ്രാർഥനകളും ആശംസകളും നേർന്നു പ്രസംഗിക്കുകയായിരുന്നു മാർപാപ്പ.
ഈ ജൂബിലിവർഷത്തിൽ പ്രത്യാശയുടെ തീർഥാടകരാകുവാനും പ്രാർഥനയിലും ക്ഷമയിലും പാവങ്ങളോടും കുടുംബങ്ങളോടുള്ള സാമീപ്യത്തിലും സത്യമന്വേഷിക്കുന്ന യുവജനങ്ങളോടുള്ള അടുപ്പത്തിലും ആയിരിക്കുവാൻ വൈദികർക്കു സാധിക്കട്ടെയെന്ന് ആശംസിച്ച മാർപാപ്പ, വിശുദ്ധനായ ഒരു വൈദികൻ തനിക്കുചുറ്റുമുള്ളവയെയെല്ലാം വിശുദ്ധമാക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
സ്നേഹത്താൽ മുറിയപ്പെട്ട യേശുവിന്റെ ഹൃദയത്തിലാണ് പൗരോഹിത്യത്തിന്റെ ഏകത മനസിലാക്കുവാൻ സാധിക്കുകയെന്നു പറഞ്ഞ മാർപാപ്പ, നല്ല ഇടയന്റെ മാതൃകയിലേക്ക് നമ്മെ പരിവർത്തനം ചെയ്യുന്നതും കാരുണ്യത്താൽ ജ്വലിക്കുന്ന യേശുവിന്റെ ഹൃദയം തന്നെയാണെന്നും കൂട്ടിച്ചേർത്തു.
നൈമിഷികമായ വികാരങ്ങൾക്കപ്പുറം യാഥാർഥ്യങ്ങളെ ഉൾക്കൊള്ളാൻ വൈദികർക്കാകണം. “വിശാലവും അടിത്തട്ടില്ലാത്തതുമായ ഒരു വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെയാണ് പൗരോഹിത്യമെന്ന കൃപയുടെ സ്വീകരണത്തെ അനുസ്മരിക്കേണ്ടത്” എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും മാർപാപ്പ പ്രത്യേകം അനുസ്മരിച്ചു.
വൈദികർ വിശ്വാസം സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ഇടയനിർദേശങ്ങൾ നൽകണം. കർത്താവ് നമുക്കു നൽകിയ ഈ കൃപയെ എപ്പോഴും ഓർക്കണം. അപ്രകാരം മാത്രമേ ക്രിസ്തുവിന്റെ ഹൃദയത്തിലും ക്രിസ്തുവിന്റെ ജീവിതത്തിലും നമ്മുടെ ഹൃദയങ്ങളെ ഏകീകരിക്കുവാൻ സാധിക്കുകയുള്ളൂ. കുടുംബങ്ങളിലും സഭാസമൂഹങ്ങളിലും പോലും പിരിമുറുക്കങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അനുരഞ്ജനം പ്രോത്സാഹിപ്പിക്കുന്നതിനും കൂട്ടായ്മ സൃഷ്ടിക്കുന്നതിനും വൈദികർക്ക് വലിയ കടമയുണ്ട്.
പൗരോഹിത്യ സാഹോദര്യം പുരോഹിതന്മാരുടെ പൊതുവായ യാത്രയുടെ സവിശേഷതയാകുമ്പോൾ അത് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ അടയാളമാണ്. അതിനാൽ കർത്താവ് തേടുന്നത് എല്ലാം തികഞ്ഞ പുരോഹിതരെയല്ല; മറിച്ച്, പരിവർത്തനത്തിനായി തുറവിയുള്ളതും നമ്മെ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ തയാറുള്ളതുമായ താഴ്മയുള്ള ഹൃദയങ്ങളെയാണെന്നും മാർപാപ്പ പറഞ്ഞു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ 32 ഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണത്തിലും മാർപാപ്പ മുഖ്യകാർമികത്വം വഹിച്ചു. ദൈവത്തോട് അനുദിനം കൂടുതൽ അടുക്കണമെന്നും ദൈവസ്നേഹത്താൽ രൂപാന്തരപ്പെടണമെന്നും നവവൈദികരെ മാർപാപ്പ ഓർമിപ്പിച്ചു.
സലീന സജീവ് യുക്മ നാഷണൽ സ്പോർട്സ് കോഓർഡിനേറ്റർ
ലണ്ടൻ: യുക്മ ദേശീയ കായികമേള കോഓർഡിനേറ്ററായി സലീന സജീവിനെ യുക്മ ദേശീയ അധ്യക്ഷൻ എബി സെബാസ്റ്റ്യൻ നിയോഗിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു.
2022 - 2025 കാലയളവിൽ ദേശീയ കായികമേള കോഓർഡിനേറ്ററുടെ ചുമതല വഹിച്ചിരുന്ന സലീന തന്റെ ഉത്തരവാദിത്വം വളരെ ഭംഗിയായി നിർവഹിച്ചതിനുള്ള അംഗീകാരം കൂടിയാണ് ഈ തുടർനിയമനം.
സാമൂഹിക, സാംസ്കാരിക, കലാകായിക രംഗങ്ങളിലെ തന്റെ ശ്രദ്ധേയമായ ഇടപെടലുകളിലൂടെ യുകെ മലയാളികൾക്ക് സുപരിചിതയാണ് സലീന. മനോജ് കുമാർ പിള്ള പ്രസിഡന്റായിരുന്ന 2019 - 2022 കാലയളവിൽ യുക്മ ദേശീയ ജോയിന്റ് സെക്രട്ടറിയായിരുന്ന സലീന ഒരു കായികതാരമെന്ന നിലയിലും ഏറെ പ്രശസ്തയാണ്.
യുക്മ കായികമേള ആരംഭിച്ച കാലം മുതൽ റീജിയണൽ, ദേശീയ തലങ്ങളിൽ വനിത വിഭാഗത്തിലെ സ്ഥിരം ചാമ്പ്യൻ കൂടിയാണ് സലീന. സ്കൂൾ, കോളജ് പഠനകാലത്ത് ഒരു മികച്ച കായികതാരമെന്ന് പേരെടുത്ത സലീന വോളിബോൾ, ബാസ്കറ്റ്ബോൾ, ക്രിക്കറ്റ് എന്നിവയിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
യുക്മയെ ഒരു കുടുംബം പോലെ കാണുന്ന സലീന യുക്മ പ്രോഗ്രാമുകളിലെ ഒരു നിറ സാന്നിദ്ധ്യമാണ്. യുകെ കെസിഎയുടെ വനിത വിഭാഗമായ യുകെകെസിഡബ്ല്യുഎഫ് പ്രസിഡന്റ് കൂടിയാണ് സലീന.
ലണ്ടനിലെ എഡ്മണ്ടൺ മലയാളി അസോസിയേഷനിലെ സജീവാംഗമാണ് സലീന. നോർത്ത് മിഡിൽസെക്സ് എൻഎച്ച്എസ് ട്രസ്റ്റ് ഹോസ്പിറ്റൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ സീനിയർ നഴ്സായി ജോലി ചെയ്യുകയാണ് സലീന.
ഭർത്താവ് സജീവ് തോമസ്, വിദ്യാർഥികളായ മക്കൾ ശ്രേയ, ടോണി എന്നിവരുടെ ഉറച്ച പിന്തുണയും സഹായവും സലീനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജമേകുമെന്ന് യുക്മ ദേശീയ സമിതി വിലയിരുത്തി.
ബിജു പെരിങ്ങത്തറ യുക്മ യൂത്ത് എംപവർമെന്റ് ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ടർ
ലണ്ടൻ: യുക്മ യൂത്ത് എംപവർമെന്റ് ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ടറായി യുക്മ മുൻ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയെ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ നിയമിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു.
2019 മുതൽ യുക്മ യൂത്തിന്റെ ഭാഗമായുള്ള ട്രെയിനിംഗ് സെഷനുകൾ, വർക്ക് ഷോപ്പുകൾ, വിദ്യാഭ്യാസ അവബോധ സെമിനാറുകൾ എന്നിവയ്ക്ക് നേതൃത്വം നൽകി വരുന്ന ബിജുവിന്റെ പരിചയ സമ്പത്തും സംഘാടക മികവും പുതിയ ചുമതലയിൽ കൂടുതൽ മികവുറ്റ പ്രവർത്തനം കാഴ്ചവയ്ക്കുവാൻ അദ്ദേഹത്തിനെ പ്രാപ്തനാക്കുമെന്ന് യുക്മ ദേശീയ സമിതി വിലയിരുത്തി.
2022 - 2025 കാലയളവിൽ യുക്മ ദേശീയ പ്രസിഡന്റായി തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച ഡോ. ബിജു യുക്മയെ യുകെ മലയാളികൾക്കിടയിൽ കൂടുതൽ സ്വീകാര്യതയുള്ള ഒരു സംഘടനയാക്കി മാറ്റി. യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ്, റീജിയണിൽ നിന്നുള്ള ദേശീയ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ബിജു യുക്മയുടെ തുടക്കം മുതൽ സന്തതസഹചാരിയാണ്.
ഗ്ലോസ്റ്റർഷയർ മലയാളി അസോസിയേഷനിലെ (ജിഎംഎ) സജീവാംഗമായ ബിജു അസോസിയേഷൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബർമിംഗ്ഹാം എൻഎച്ച്എസിൽ കൺസട്ടന്റ് അനസ്ത്തിറ്റിസ്റ്റ് ആൻഡ് ഡയറക്ടർ ഓഫ് ക്രിട്ടിക്കൽ കെയറായി വളരെ തിരക്കേറിയ ഔദ്യോഗിക ജീവിതം നയിക്കുന്ന ഡോ. ബിജു, സാമൂഹിക സേവന രംഗത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ നിസ്തുലമാണ്.
2022ൽ ലണ്ടനിൽ നടന്ന ലോക കേരളസഭ യൂറോപ്പ് റീജിയണൽ സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാനായി കേരള ഗവൺമെന്റ് അദ്ദേഹത്തെ നിയമിച്ചു. 2024 ജൂണിൽ തിരുവനന്തപുരത്ത് നടന്ന നാലാമത് ലോക കേരളസഭയിൽ പങ്കെടുക്കുവാൻ കേരള ഗവൺമെന്റ് അദ്ദേഹത്തെ തെരഞ്ഞെടുത്തു.
യുക്മ ചാരിറ്റി ഫൌണ്ടേഷൻ ട്രസ്റ്റിയായി പ്രവർത്തിക്കുന്ന ഡോ. ബിജു, യുകെയിലും കേരളത്തിലുമായി നിരവധി ചാരിറ്റി പ്രോജക്ടുകളിൽ നേതൃത്വം വഹിക്കുകയും സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു.
2018 ലെ പ്രളയ ദുരന്തത്തിന് ഇരയായി വീട് നഷ്ടപ്പെട്ടവർക്ക് യുക്മ ജിഎംഎയുടെ സഹകരണത്തോടെ നിർമിച്ച് നൽകിയ വീടുകളുടെ നിർമ്മാണത്തിന് നേതൃത്വം നൽകിയതുൾപ്പടെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയായിട്ടുണ്ട്.
ശ്രീനാരായണ ധർമ പരിപാലന സംഘത്തിന്റെ ആശയങ്ങൾക്ക് അനുസൃതമായി രൂപം കൊണ്ട ‘സേവനം യുകെ’ യുടെ സ്ഥാപകാംഗങ്ങളിൽ ഒരാളായ ഡോ. ബിജു, സംഘടനയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളുടെ പ്രചരണാർഥം വൂൾവർഹാംപ്റ്റണിൽ ആരംഭിച്ച ശിവഗിരി ആശ്രമം സ്ഥാപിക്കുന്നതിന് നേതൃപരമായ പങ്ക് ഡോ. ബിജു വഹിച്ചിട്ടുണ്ട്.
സൗത്ത് വെസ്റ്റിലെ ഗ്ളോസ്റ്റർഷയറിൽ താമസിക്കുന്ന ഡോ. ബിജുവിന്റെ ഭാര്യ ഡോ. മായ, മക്കൾ ഡോ. അപർണ, മെഡിക്കൽ വിദ്യാർഥികളായ ലക്ഷ്മി, ഹൃഷികേശ് എന്നിവർ അദ്ദേഹത്തിന്റെ പൊതുപ്രവർത്തനങ്ങൾക്ക് പൂർണപിന്തുണ നൽകി അദ്ദേഹത്തോടൊപ്പമുണ്ട്.
ചങ്ങനാശേരി സംഗമം ശനിയാഴ്ച കെറ്ററിംഗിൽ; ജോബ് മൈക്കിൾ ഉദ്ഘാടകൻ
ലണ്ടൻ: പിറന്ന നാടിന്റെ ഓർമകളുമായി യുകെയിലേക്ക് കുടിയേറിയ ചങ്ങനാശേരി നിവാസികൾ ശനിയാഴ്ച കെറ്ററിംഗിൽ ഒത്തുചേരുന്നു. ചങ്ങനാശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിൾ പരിപാടി ഉദ്ഘാടനം ചെയ്യും.
ഹാതുരത്വം ഉണർത്തുന്ന നിരവധി പരിപാടികൾ ആണ് ഒരുക്കിയിരിക്കുന്നത്. ചങ്ങനാശേരിയുമായി ബന്ധമുള്ള രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചിരിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കും.
മിതമായ നിരക്കിൽ ഭക്ഷണങ്ങൾ ലഭിക്കുന്ന നാടൻ തനിമയാർന്ന കേരള വിഭവങ്ങളടങ്ങിയ "Pappaya Restaurant Kettering' കേരള ഫുഡ് സ്റ്റാൾ ഇവന്റിൽ തുറന്ന് പ്രവർത്തിക്കും.
ഈ സ്നേഹ സംഗമത്തിൽ ഇനിയും പങ്കെടുക്കാനാഗ്രഹിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
രജിസ്ട്രേഷൻ ഫോം: https://forms.gle/3yWxGhtEBaEcYmCt7
മാര്‍ റാഫേല്‍ തട്ടില്‍ ജര്‍മനിയില്‍
കൊളോൺ: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ജർമനിയിലെത്തി. ഡ്യൂസൽഡോർഫ് വിമാനത്താവളത്തിൽ എത്തിയ മാർ റാഫേൽ തട്ടിലിനെ കൊളോണിലെ സീറോമലബാർ റീത്ത് കമ്യൂണിറ്റി വികാരി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ ബൊക്കെ നൽകി സ്വീകരിച്ചു.
മാർ റാഫേൽ തട്ടിലിനൊപ്പം സെക്രട്ടറി ഫാ. മാത്യു തുരുത്തിപ്പള്ളിയും ഉണ്ടായിരുന്നു. കൊളോണിലെ സീറോമലബാർ സമൂഹത്തിന്റെ മധ്യസ്ഥയായ ദൈവമാതാവിന്റെയും തോമാ ശ്ലീഹായുടെയും തിരുനാളിന് മുഖ്യകാർമികത്വം വഹിക്കാനാണ് അദ്ദേഹമെത്തിയത്. 28, 29 തീയതികളിൽ കൊളോൺ മ്യൂൾഹൈമിലെ ലീബ് ഫ്രൗവൻ ദേവാലയത്തിലാണ് തിരുനാൾ നടക്കുന്നത്.
ഇത്തവണത്തെ തിരുനാൾ പ്രസുദേന്തി പിന്റോ ചിറയത്ത്, കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ ആന്റു സഖറിയ, കമ്മിറ്റി സെക്രട്ടറി ഹാനോ തോമസ് മൂർ എന്നിവരും മാർ റാഫേൽ തട്ടിലിനെ സ്വീകരിക്കാൻ എത്തിയിരുന്നു.
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ റീത്ത് കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ നാല്‍പ്പത്തിമൂന്നാമത്തെ തിരുനാളിനും വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
55 വര്‍ഷം പിന്നിടുന്ന കമ്യൂണിറ്റിയുടെ ഇത്തവണത്തെ തിരുനാള്‍ ആഘോഷ പരിപാടികള്‍ ശനി, ഞായർ ദിവസങ്ങളിൽ (ജൂണ്‍ 28, 29) കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിൽ നടക്കും.
തിരുനാളിന്റെ നടത്തിപ്പിനുവേണ്ടിയുള്ള വിവിധ കമ്മിറ്റി കണ്‍വീനര്‍മാരുടെ യോഗം 22ന് കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ അധ്യക്ഷതയില്‍കൂടി കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തുകയും തിരുനാള്‍ ദിനങ്ങളില്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് തീരുമാനിച്ചു.
ശനിയാഴ്ച വൈകുന്നേരം നാലിന് തിരുനാളിന് കൊടിയേറും. ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന ദിവ്യബലിയില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്ച്ച്ബഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തത്ത് സഹകാര്മികനാവും. തിരുനാളില്‍ കൊളോണ്‍ അതിരൂപത സഹായമെത്രാന്‍ ഡൊമിനിക്കൂസ് ഷ്വാഡര്‍ലാപ്പ് പങ്കെടുക്കും. കുര്‍ബാനയെ തുടര്‍ന്ന് പ്രദക്ഷിണവും ഉച്ചഭക്ഷണവും സാംസ്കാരിക പരിപാടികളും ലോട്ടറിയുടെ നറുക്കെടുപ്പും നടക്കും.
കൊളോണ്‍ ലെവര്‍കുസനില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി പിന്റോ, ലീബ ചിറയത്ത് കുടുംബമാണ് ഇത്തവണത്തെ പ്രസുദേന്തി. തിരുനാളില്‍ പങ്കെടുക്കാന്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലും സെക്രട്ടറി ഫാ. മാത്യു തുരുത്തിപ്പള്ളിലും വ്യാഴാഴ്ച ജര്‍മനിയില്‍ എത്തി.
ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസന്, ആഹന്‍, എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ മലയാളി സമൂഹം.
കൊളോണ്‍ കര്‍ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള സീറോമലബാര്‍ സമൂഹത്തിന്റെ ചാപ്ളെയിനായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കഴിഞ്ഞ 24 വര്‍ഷമായി സേവനം അനുഷ്ഠിക്കുന്നു.
യുക്മ ദേശീയ കായികമേള ശനിയാഴ്ച; ജോബ് മൈക്കിൾ ഉദ്ഘാടകൻ
ബർമിംഗ്ഹാം: യുക്മ ദേശീയ കായികമേള ശനിയാഴ്ച രാവിലെ ബർമിംഗ്ഹാമിലെ സട്ടൻ കോൾഡ്ഫീൽഡ് വിൻഡ്ലെ ലെഷർ സെന്ററിൽ ദീപശിഖ തെളിയും. ചങ്ങനാശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിൾ യുക്മ ദേശീയ കായികമേള ഉദ്ഘാടനം ചെയ്യും.
യുക്മ ദേശീയ അധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ സ്വാഗതം ആശംസിക്കും. യുക്മ ദേശീയ ഭാരവാഹികളായ ഷീജോ വർഗീസ്, വർഗീസ് ഡാനിയൽ, സ്മിത തോട്ടം, സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, പീറ്റർ താണോലിൽ, ഡോ. ബിജു പെരിങ്ങത്തറ,
സ്പോർട്സ് കോഓർഡിനേറ്റർ സലീന സജീവ്, യുക്മ ദേശീയ സമിതി അംഗങ്ങളായ ബിജു പീറ്റർ, ജോസ് വർഗീസ്, ജോർജ് തോമസ്, രാജേഷ് രാജ്, സുരേന്ദ്രൻ ആരക്കോട്ട്, ജയ്സൺ ചാക്കോച്ചൻ, ബെന്നി അഗസ്റ്റിൻ റീജിയണൽ പ്രസിസന്റുമാരായ ഷാജി വരാക്കുടി, അമ്പിളി സെബാസ്റ്റ്യൻ, അഡ്വ. ജോബി പുതുക്കുളങ്ങര, സുനിൽ ജോർജ്, ജിപ്സൺ തോമസ്, ജോബിൻ ജോർജ്ജ്, ജോഷി തോമസ് എന്നിവരും മറ്റ് റീജിയണൽ ഭാരവാഹികളും പങ്കെടുക്കും.
യുക്മ നേതാക്കളായ മനോജ് കുമാർ പിള്ള, അലക്സ് വർഗ്ഗീസ്, ടിറ്റോ തോമസ്, ഡിക്സ് ജോർജ്, സാജൻ സത്യൻ, സുജു ജോസഫ്, അബ്രാഹം പൊന്നുംപുരയിടം, ലീനുമോൾ ചാക്കോ, ലിറ്റി ജിജോ തുടങ്ങിയവർ ദേശീയ കായികമേളയ്ക്ക് നേതൃത്വം നൽകും.
റീജിയണൽ കായികമേളകളിൽ വിജയികളായ മുഴുവൻ കായികതാരങ്ങളും ദേശീയ കായികമേളയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. യുകെയിലെ മുഴുവൻ മലയാളി കായിക പ്രേമികളെയും കായികമേളയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു.
കായികമേള വേദിയുടെ വിലാസം: Windley Leisure Centre Clifton Road Sutton Coldfield Birmingham. B73 6EB.
രഞ്ജിത നായരെ അനുസ്മരിച്ച് യുക്മ
പോർട്സ്മൗത്ത്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പോർട്സ്മൗത്ത് ക്യൂൻ അലക്സാണ്ട്ര ആശുപത്രിയിൽ നഴ്സും പോർട്സ്മൗത്ത് മലയാളി കമ്യൂണിറ്റി അംഗവുമായിരുന്ന രഞ്ജിത നായരെ യുക്മ അനുസ്മരിച്ചു.
യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ കായികമേളയോടനുബന്ധിച്ച് പോർട്സ്മൗത്ത് മൗണ്ട്ബാറ്റൺ സെന്ററിൽ നടന്ന അനുസ്മരണ യോഗത്തിൽ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, ദേശീയ സമിതി അംഗം സുരേന്ദ്രൻ ആരക്കോട്ട്, സ്ഥാപക പ്രസിഡന്റ് വർഗീസ് ജോൺ,
റീജിയണൽ പ്രസിഡന്റ് ജിപ്സൺ തോമസ്, സെക്രട്ടറി സാംസൺ പോൾ, ട്രഷറർ തേജു മാത്യൂസ്, വൈസ് പ്രസിഡന്റ് സനോജ് ജോസ്, ശാരിക അമ്പിളി, ജോയിന്റ് സെക്രട്ടറി ഡാഫ്നി എൽദോസ്, പിആർഒ എറിക്സൺ ജോസഫ്,
കോഓർഡിനേറ്റർമാരായ ലിറ്റോ കോരുത്, റെനോൾഡ് മാനുവൽ, അലൻ അക്കര, ബെർവിൻ ബാബു, മുൻ ദേശീയ ജോയിന്റ് ട്രെഷറർ എബ്രഹാം പൊന്നുംപുരയിടം, മുൻ റീജിയണൽ പ്രസിഡന്റ് ആന്റണി എബ്രഹാം തുടങ്ങിയവരും പോർട്സ്മൗത്ത് മലയാളീ അസോസിയേഷൻ ഭാരവാഹികളായ ഡെനീസ് വറീദ്, ജി. ആനന്ദവിലാസ്, എൽദോസ് മാത്യു, മധു മാമ്മൻ, റിച്ചാർഡ് തുടങ്ങിയവരും നേതൃത്വം നൽകി.
യുക്മ ദേശീയ സമിതിക്കുവേണ്ടി ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം അനുശോചനപ്രമേയം വായിച്ചു. ചുരുങ്ങിയ കാലങ്ങൾക്കൊണ്ട് പോര്ടസ്മൗത്ത് മലയാളി സമൂഹത്തിൽ വളരെയേറെ ഹൃദയബന്ധങ്ങൾ സമ്പാദിച്ച രഞ്ജിതയുടെ അപ്രതീക്ഷിത വേർപാട് പോര്ടസ്മൗത്ത് മലയാളി സമൂഹത്തിനു തീരാനഷ്ടമാണെന്ന് അനുസ്മരിച്ചു.
സൗത്ത് ഈസ്റ്റ് റീജണൽ കായികമേള: മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് ചാമ്പ്യന്മാർ
പോർട്സ്മൗത്ത്: പോർട്സ്മൗത്ത് മൗണ്ട് ബാറ്റൻ സെന്ററിൽ നടന്ന യുക്മ സൗത്ത് ഈസ്റ്റ് റീജണൽ സ്പോർട്സ് മീറ്റിൽ ആതിഥേയരായ മാപ്പ് പോർട്സ്മൗത്ത് 287 പോയിന്റ് നേടി ചാമ്പ്യൻപട്ടം കരസ്ഥമാക്കിയപ്പോൾ 106 പോയിന്റോടുകൂടി ക്രോളി മലയാളി കമ്യൂണിറ്റി റണേഴ്സ് അപ് ട്രോഫിയും സ്വന്തമാക്കി.
54 പോയിന്റ് നേടിയ ഹേവാർഡ്സ് ഹീത് യുണൈറ്റഡ് കൾച്ചറൽ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനത്ത് എത്തി. രാവിലെ ഒന്‍പതിന് രജിസ്ട്രേഷനോടുകൂടി കായിക മാമാങ്കം ആരംഭിക്കുകയും തുടർന്ന് കായിക താരങ്ങളുടെ മാർച്ച്പാസ്റ്റ് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.
സൗത്ത് ഈസ്റ്റ് റീജണൽ പ്രസിഡന്റ് ജിപ്സൺ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ദേശീയ പ്രസിഡന്റ് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തപ്പോൾ ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം മുഖ്യാതിഥിയായി. ആതിഥേയ അസോസിയേഷനായ മാപ്പ് അണിയിച്ചൊരുക്കിയ ഫ്ലാഷ് മോബ് കായികമേളയുടെ ശ്രദ്ധ കേന്ദ്രമായി മാറുകയുണ്ടായി.
റീജിയണിലെ അംഗ അസോസിയേഷനുകളിൽ നിന്നായി 200ൽപരം കായിക താരങ്ങൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചപ്പോൾ കിഡ്സ് വിഭാഗത്തിൽ അലോണ ജോസഫ്, പ്രാണിത് പ്രശാന്ത് എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായപ്പോൾ സബ്ജൂനിയർ വിഭാഗത്തിൽ സാറ പുന്നൂസ്, ഓസ്റ്റിൻ മാർട്ടിൻ എന്നിവരും ജൂനിയർ വിഭാഗത്തിൽ പാർവതി ആർ നായർ, ഷോൺ സെജേൽ എന്നിവരും ചാമ്പ്യന്മാരായി.
വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ സീനിയർ വിഭാഗത്തിൽ സാന്ദ്ര ഡെന്നിസും നോയൽ സജീയും അഡൽസിൽ സുമിമോൾ മാത്യു, സംഗീത് സജി എന്നിവരുംചാമ്പ്യൻഷിപ്പ് ട്രോഫി സ്വന്തമാക്കി. പ്രായം എന്നത് വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു സീനിയർ അഡൽറ്റ് വിഭാഗത്തിൽ മേൽ ബൈജുവും റോബിൻ സെബാസ്റ്റിനും സൂപ്പർ സീനിയർ വിഭാഗത്തിൽ മിനി സിബിയും സജി തോമസും ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയത്
വൈകിട്ട് നടന്ന സമ്മാനദാന ചടങ്ങിൽ യുക്മ ദേശീയ പ്രസിഡന്റ് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യൻ ചാമ്പ്യൻഷിപ്പ് ട്രോഫിയും റീജിയണൽ പ്രസിഡൻറ് ജിപ്സൺ തോമസ് റണേഴ്സ് അപ് ട്രോഫിയും സമ്മാനിച്ചപ്പോൾ ദേശീയ സമിതി അംഗം സുരേന്ദ്രൻ ആരക്കോട്ട് റീജണൽ സെക്രട്ടറി സാംസൺ പോൾ, ട്രഷറർ തേജു മാത്യൂസ്, വൈസ് പ്രസിഡന്റ് സനോജ് ജോസ്, ജോയിൻ സെക്രട്ടറി ഡാഫ്നി എൽദോസ്, സ്പോർട്സ് കോഡിനേറ്റർ ബെർവിൻ ബാബു തുടങ്ങിയവരും വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു
ദേശീയ സമിതി അംഗം സുരേന്ദ്രൻ ആരക്കോട്ട്, റീജിയണൽ പ്രസിഡന്റ് ജിപ്സൺ തോമസ്, റീജിണൽ സെക്രട്ടറി സാംസൺ പോൾ, ട്രഷറർ തേജു മാത്യൂസ്, വൈസ് പ്രസിഡന്റുമാരായ സനോജ് ജോസ്, ശാരിക അമ്പിളി ജോയിൻ സെക്രട്ടറി ഡാഫ്നി എൽദോസ്, സ്പോർട്സ് കോഓർഡിനേറ്റർ ബെർവിൻ ബാബു റീജിയണൽ കോഓർഡിനേറ്റർമാരായ ലിറ്റോ കോരുത്, റെനോൾഡ് മാനുവൽ, അലൻ അക്കര പിആർഒ എറിക്സൺ ജോസഫ് തുടങ്ങിയവരും വിവിധ അസോസിയേഷൻ ഭാരവാഹികളായ ഡെനീസ് വറീദ്, ജി. ആനന്ദവിലാസ്, എൽദോസ് മാത്യു, മധു മാമ്മൻ, റിച്ചാർഡ്, മാൽകം പുന്നൂസ്, ലീന റോണി, ശൈലജ സെബാസ്റ്റ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന കായികമേള എല്ലാ അർഥത്തിലും മികവുറ്റതായിരുന്നു.
യുക്മ സൗത്ത് ഈസ്റ്റ് റീജിയൺ കായിക വൻപിച്ച വിജയമാക്കിത്തീർത്ത കായിക താരങ്ങൾക്കും മറ്റെല്ലാവർക്കു റീജിയൺ കമ്മിറ്റിക്കു വേണ്ടി ദേശീയ സമിതിയംഗം സുരേന്ദ്രൻ ആരക്കോട്ട്, പ്രസിഡന്റ് ജിപ്സൻ തോമസ്, സെക്രട്ടറി സാംസൺ പോൾ എന്നിവർ നന്ദി അറിയിച്ചു.
പ്രവാസി കേരള കോൺഗ്രസ് എം യുകെ പ്രതിനിധി സമ്മേളനം ഇന്ന്
ലണ്ടൻ: പ്രവാസി കേരള കോൺഗ്രസ് എം യുകെ ഭാരവാഹികളുടെ പ്രതിനിധി സമ്മേളനം വെള്ളിയാഴ്ച രാത്രി ഏഴ് മുതൽ ബെഡ്ഫോർഡിലെ മാർസ്റ്റോൺ മോർഡൻ ഹാളിൽ നടക്കും. പ്രവാസി കേരള കോൺഗ്രസ് എം യുകെ ഓഫീസ് ചാർജ് സെക്രട്ടറി ജിജോ അരയത്ത് സ്വാഗതം ആശംസിക്കും.
യുകെ ഘടകം പ്രസിഡന്റ് മാനുവൽ മാത്യു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രതിനിധി സമ്മേളനം ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും.
യുകെ മുൻ ഘടകം പ്രസിഡന്റും ലോക കേരള സഭാംഗവുമായ ഷൈമോൻ തോട്ടുങ്കൽ, മുൻ ഓഫീസ് ചാർജ് സെക്രട്ടറി ടോമിച്ചൻ കൊഴുവനാൽ, സീനിയർ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ സി.എ. ജോസഫ് തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികളാവും.
യൂത്ത് ഫ്രണ്ട് എം മുൻ സംസ്ഥാന സെക്രട്ടറി ആൽബിൻ പേണ്ടാനം, പ്രവാസി കേരള കോൺഗ്രസ് എം യുകെ നാഷനൽ ഭാരവാഹികളും സീനിയർ നേതാക്കന്മാരുമായ തോമസ് വെട്ടിക്കാട്ട്, ജോസ് ചെങ്ങളം, ജോജി വർഗീസ്, ഡാന്റോ പോൾ, അനീഷ് ജോർജ്, റീജണൽ പ്രസിഡന്റുമാരും നാഷണൽ ഭാരവാഹികളുമായ റോബിൻ വർഗീസ് ചിറത്തലക്കൽ, ജോഷി സിറിയക്, ജോമോൻ ചക്കുംകുഴിയിൽ,
നാഷണൽ ഭാരവാഹികളായ പി. കെ. രാജുമോൻ പാല കുഴുപ്പിൽ, ജോമോൻ കുന്നേൽ, മാത്യു പുല്ലന്താനി, സോണി ചങ്ങൻക്കേരി, ജിസിൻ വർഗീസ്, ആകാശ് ഫിലിപ്പ് കൈതാരം, അജോ സിബി ഒറ്റലാങ്കൽ, ഷിന്റോജ് ചേലത്തടം ടോണി സെബാസ്റ്റ്യൻ, ജീത്തു പൂഴികുന്നേൽ, എബി കുന്നത്ത്, സോജി തോമസ്, മൈക്കിൾ ജോബ് തുടങ്ങിയവർ പ്രസംഗിക്കും.
പ്രോഗ്രാം കോഓർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ കൃതജ്ഞത രേഖപ്പെടുത്തും. ദേശീയ ഗാനത്തോടെ പ്രതിനിധി സമ്മേളനം അവസാനിക്കും.
നേരത്തെ, യുകെയിലെ ചങ്ങനാശേരി സംഗമത്തിൽ പങ്കെടുക്കുവാൻ ലണ്ടനിൽ എത്തിയ ജോബ് മൈക്കിളിന് യുകെയിലെ ചങ്ങനാശേരി സംഗമം കോഓർഡിനേറ്റഴ്സും പ്രവാസി കേരള കോൺഗ്രസ് എം പ്രതിനിധികളും ചേർന്ന് ഹീത്രൂ വിമാനത്താവളത്തിൽ സ്വീകരണം നൽകി.
അയർലൻഡിൽ സീറോമലബാർ സഭ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 26ന്
ഡബ്ലിൻ: സീറോമലബാർ സഭ അയർലൻഡ് നാഷണൽ പിതൃവേദിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 26ന് നടക്കും. അയർലൻഡിന്റെ സ്വർഗീയ മധ്യസ്ഥനായ സെന്റ് പാട്രിക്കിന്റെ പാദസ്പർശമേറ്റ ക്രോഗ് പാട്രിക് മലമുകളിലേക്ക് അയർലൻഡിലെ എല്ലാ കൗണ്ടികളിൽ നിന്നും ബെൽഫാസ്റ്റിൽ നിന്നുമുള്ള വിശ്വാസികൾ ഒത്തുചേരുന്ന തീർഥാടനം ജൂലൈ 26ന് രാവിലെ ഒന്‍പതിന് അടിവാരത്ത് ആരംഭിക്കും.
അയർലൻഡ് സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ .ജോസഫ് മാത്യു ഒലിയക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ അടിവാരത്തിൽ നടക്കുന്ന കുർബാനയ്ക്ക് ശേഷമാണ് മലകയറ്റം ആരംഭിക്കുന്നത്.
പിതൃവേദി നാഷണൽ ഡയറക്ടർ ഫാ. അനീഷ് വഞ്ചിപ്പാറയിൽ, ഡബ്ലിൻ റീജണൽ പിതൃവേദി ഡയറക്ടർ ഫാ. സിജോ ജോൺ വെങ്കിട്ടക്കൽ, കോർക്ക് റീജണൽ പിതൃവേദി ഡയറക്ടർ ഫാ. സന്തോഷ് തോമസ്, ഗോൽവേ റീജണൽ പിതൃവേദി ഡയറക്ടർ ഫാ. റജി കുര്യൻ, അയർലൻഡ് സീറോമലബാർ സഭയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബഹുമാനപ്പെട്ട മറ്റ് വൈദികരും കുർബാനയ്ക്കും തിരുകർമങ്ങൾക്കും സഹകാർമികരായിരിക്കും.
ക്രോഗ് പാട്രിക് തീർഥാടനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഓരോ റീജിയണിലും ബസ് സൗകര്യങ്ങൾ ഒരുക്കുന്നതാണ്. തീർഥാടനത്തിൽ പങ്കെടുക്കാനും വാഹന ക്രമീകരണങ്ങൾ അറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും അതാത് റീജണില്‍ കമ്മിറ്റി നേതൃത്വത്തെ ബന്ധപ്പെടേണ്ടതാണ്.
ഡോ. സനൽ ജോർജ് +447425066511 ( ബെൽഫാസ്റ്റ് റീജണൽ കമ്മിറ്റി), റോണി ജോർജ് -0894090600 (ഗോൾവെ റീജിണൽ കമ്മിറ്റി ), പുന്നമട ജോർജുകുട്ടി - 0870566531 (കോർക്ക് റീജണൽ കമ്മിറ്റി), സിബി സെബാസ്റ്റ്യൻ +353894433676 (ഡബ്ലിൻ റീജണൽ കമ്മിറ്റി) എന്നിവരെയോ പാരീഷ്/പിതൃവേദി/സെൻട്രൽ/സഭായോഗം കമ്മിറ്റി നേതൃത്വത്തെയോ തീർഥാടനത്തിന്റെ വിവരങ്ങൾ അറിയുവാൻ ബന്ധപ്പെടാവുന്നതാണ്.
എരിയുന്ന തീക്ഷ്ണതയോടെ ദൈവവിശ്വാസം പ്രചരിപ്പിച്ച് അനേകായിരങ്ങളെ മാനസാന്തരപ്പെടുത്തി ക്രിസ്തുവിലേക്ക് അടുപ്പിച്ച വിശുദ്ധ പാട്രിക് 40 ദിവസം ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്ത ക്രോഗ് പാട്രിക്ക് മലമുകളിലേക്കുള്ള ത്യാഗപൂർണവും ഭക്തിനിർഭരവുമായ തീർഥാടനത്തിൽ പങ്കെടുത്തു കൊണ്ട് പുണ്യവാളന്റെ പ്രത്യേക അനുഗ്രഹം തേടുവാനായി എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സഭാനേതൃത്വം അറിയിച്ചു.
അയർലൻഡിൽ "മലയാള’ത്തിന് മേയർ അവാർഡ്
ഡബ്ലിൻ: സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ ആദ്യമായി ഏർപ്പെടുത്തിയ മേയർ അവാർഡിന് അയർലൻഡിലെ പ്രമുഖ സാംസ്കാരിക സംഘടനയായ "മലയാളം’ അർഹമായി.
കൗൺസിലിന്റെ കീഴിലുള്ള സംഘടനകളിൽ കഴിഞ്ഞ ഒരു വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് ഈ അവാർഡ് കരസ്ഥമാക്കിയത്.
കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ മലയാളിയായ മേയർ ബേബി പേരെപ്പാടനിൽ നിന്നും സംഘടനാ ഭാരവാഹികൾ അവാർഡ് സ്വീകരിച്ചു.
മലയാളത്തിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളിൽ ഒപ്പം ചേർന്ന എല്ലാവർക്കുമായി ഈ അവാർഡ് സമർപ്പിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
വ്യക്തിഗത വിഭാഗത്തിൽ മലയാളത്തിന്റെ ഭാരവാഹി കൂടിയായ അജിത്ത് കേശവൻ അവാർഡ് കരസ്ഥമാക്കി.
യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് കായിക മത്സരം: വാൽമ ചാമ്പ്യൻമാർ
റെഡിച്ച്: യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജയണിന്റെ മത്സരം റെഡിച്ചിൽ സംഘടിപ്പിച്ചു. രാവിലെ നടന്ന കായിക മേളയുടെ ഫ്ലാഗ് ഓഫ് റെഡിച്ച് മേയർ ജോആൻ കെയ്നും യുക്മ നാഷണൽ വൈസ് പ്രസിഡന്റ് സ്മിത തോട്ടവും ചേർന്ന് നിർവഹിച്ചു.
കായിക മേളയുടെ ഔപചാരികമായ ഉദ്ഘാടനം യുക്മ ദേശീയ അധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റ്യൻ നിർവഹിച്ചു. യോഗത്തിൽ റീജയണൽ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര അധ്യക്ഷനായിരുന്നു.
നാഷണൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ, വൈസ് പ്രസിഡന്റ് സ്മിത തോട്ടം, വള്ളം കളി കോഓർഡിനേറ്റർ ഡിക്സ് ജോർജ്, മിഡ്ലാൻഡ്സിൽ നിന്നുള്ള നാഷണൽ കമ്മിറ്റിയംഗം ജോർജ് തോമസ്, സ്പോർട്സ് കോഓർഡിനേറ്റർ സജീവ് സെബാസ്റ്റ്യൻ എന്നിവർ കായിക താരങ്ങൾക്ക് വിജയാശംസകൾ നേർന്നു.
റീജിയണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ രാജപ്പൻ വർഗീസ്, അരുൺ ജോർജ്, രേവതി അഭിഷേക്, രാജീവ് ജോൺ, സനൽ ജോസ്, ബെറ്റ്സ്, അരുൺ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
രാവിലത്തെ സെഷൻ കഴിഞ്ഞപ്പോൾ വാൽമ വാർവിക്ക് കെസിഎ റെഡിച്ചിനേക്കാൾ പോയിന്റ് നിലയിൽ പിന്നിലായിരുന്നു. എന്നാൽ റിലേ ഫലങ്ങൾ വന്നപ്പോൾ വാൽമ വാർവിക് പോയിന്റ് നിലയിൽ മുന്നിലെത്തുകയായിരുന്നു.
ഒടുവിൽ അവസാന ഇനമായ ലോംഗ് ജംപിൽ വാൽമയുടെ സെക്രട്ടറി ജോസ് പാറയ്ക്കൽ നടത്തിയ മിന്നും പ്രകടനമായിരുന്നു വാൽമയ്ക്ക് ഒന്നാം സ്ഥാനം ഉറപ്പിക്കാനുള്ള നിർണായക നിമിഷത്തിലേക്ക് നയിച്ചത്.
വാർവിക് & ലെമിംഗ്ടൺ അസോസിയേഷൻ(വാൽമ) വാർവിക് 211 പോയിന്റോടെ ഒന്നാം സ്ഥാനവും കേരള കൾച്ചറൽ അസോസിയേഷൻ (കെസിഎ) റെഡിച്ച് 193 പോയിന്റോടെ രണ്ടാം സ്ഥാനവും അമ്മ മലയാളം മാൻസ് ഫീൽഡ് 80 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കായികമേളയിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വാൽമ വാർവിക് കെസിഎ റെഡിച്ച് അമ്മ മലയാളം മാൻസ് ഫീൽഡ് എന്നിവർക്കുള്ള ട്രോഫിയും മത്സര വിജയികൾക്കുള്ള സമ്മാനദാനവും യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവഹിച്ചു.
കായിക മേള വിജയമാക്കിയതിന് എല്ലാവർക്കും ദേശീയ സമിതിയംഗം ജോർജ് തോമസ്, പ്രസിഡന്റ് ജോബി പുതുകുളങ്ങര, സെക്രട്ടറി ലൂയിസ് മേനാച്ചേരി എന്നിവർ നന്ദി അറിയിച്ചു.
യുകെയിൽ മലയാളി ബാലൻ പനി ബാധിച്ച് മരിച്ചു
കവന്‍ട്രി: യുകെയിൽ മലയാളി ബാലൻ റൂഫസ് കുര്യന് പനി ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച സ്കൂളില്‍ പോയി മടങ്ങി വന്ന റൂഫസ് പനിയെ തുടർന്ന് മരുന്ന് കഴിച്ചിരുന്നു.
തുടർന്ന് ശരീരത്തില്‍ തടിപ്പും അസ്വസ്ഥതയും തോന്നിയതോടെ പുലര്‍ച്ചെ 2.30ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പത്ത് മിനിറ്റിനകം മരണം സംഭവിക്കുകയായിരുന്നു.
ആലപ്പുഴ സ്വദേശികളായ കുര്യന് വര്‍ഗീസും സിസ്റ്റർ ഷിജി തോമസുമാണ് മാതാപിതാക്കൾ. ഏക സഹോദരന് സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ്.
ഗള്‍ഫില്‍ നിന്നും ഒന്നര വര്‍ഷം മുന്‍പാണ് കുര്യനും കുടുംബവും യുകെയിൽ എത്തിയത്. കവന്‍ട്രി വര്‍ഷിപ്പ് സെന്ററിലെ അംഗങ്ങളും ബന്ധുക്കളും ഉടനെത്തും. സംസ്കാരം പിന്നീട്.
ജർമനിയിൽ മരിച്ച മലയാളി വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു
ബർലിൻ: ജർമനിയിൽ മരിച്ച മലയാളി നഴ്സിംഗ് വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഏറ്റുമാനൂർ കാണക്കാരി കാട്ടാത്തിയേൽ റോയിയുടെ മകൻ അമൽ റോയിയുടെ (ജോപ്പൻ - 22) മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മ്യൂണിക് ഇന്ത്യൻ കോൺസുലേറ്റ്, കേന്ദ്ര കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോർജ് കുര്യൻ,
കേരള സഹകരണമന്ത്രി വി.എൻ. വാസവൻ, കോട്ടയം എംപി അഡ്വ. ഫ്രാൻസിസ് ജോർജ്, രാജ്യസഭ എംപി ജോസ് കെ.മാണി, നോർക്ക റൂട്ട്സ്, ജർമനിയിൽ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിൽ എന്നിവരുടെ ഇടപ്പെടൽ സംഭവത്തിൽ ഉണ്ടായിട്ടുണ്ട്.
ബാഡൻ വ്യുർട്ടംബർഗ് സംസ്ഥാനത്തിലെ ഉൾമ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സിംഗ് ഒന്നാം വർഷ വിദ്യാർഥിയായിരുന്നു അമൽ റോയി. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അമൽ ജർമനിയിലെത്തിയത്.
മരണ കാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല. ജീവനൊടുക്കിയതാണെന്നാണ് സൂചന. മാതാവ് ബിന്ദു റോയി. ഒരു സഹോദരിയുണ്ട്.
ബർലിനിൽ മലയാളി വിദ്യാർഥി മുങ്ങിമരിച്ചു
ബര്‍ലിന്‍: മലയാളി വിദ്യാർഥി ബർലിനിൽ മുങ്ങിമരിച്ചു. ആഷിന് ജിന്സണ്(21) ആണ് മരിച്ചത്. എറണാകുളം അങ്കമാലി മഞ്ഞപ്ര കാടമംഗലം സ്വദേശിയായ കെ.ടി. ജിൻസണിന്റെയും ക്രമീന ബ്രിജിത്തിന്റെയും മകനാണ്.
ബര്‍ലിനിലെ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈയിഡ് സയൻസിൽ സൈബർ സെക്യൂരിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ആഷിന് ജർമനിയിലേക്കുള്ള പഠനവിസ ലഭിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 6.30ന് മലയാളി വിദ്യാർഥികളുടെ സംഘത്തോടൊപ്പം ബർലിനിലെ വൈസൻസീയിൽ കുളിക്കാൻ ഇറങ്ങിയ ആഷിൻ നീന്തുന്നതിനിടെ കുഴഞ്ഞുപോയി വെള്ളത്തിൽ മുങ്ങിപോവുകയായിരുന്നു.
ഉടൻതന്നെ കൂടെയുണ്ടായിരുന്ന ജർമൻകാരും മലയാളികളും കരയ്ക്കെത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു. തുടർന്ന് രക്ഷാപ്രവർത്തകരെത്തി പ്രഥമശുശ്രൂഷയും സിപിആറും നൽകി. ഗുരുതരാവസ്ഥയിലായിരുന്ന ആഷിനെ എയർ ആംബുലൻസിൽ ബർലിനിലെ ചാരിറ്റ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ ആഷിൻ മരണത്തിന് കീഴടങ്ങി. ഒരു സഹോദരിയുണ്ട്. ബർലിനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോർജ് കുര്യൻ, കേരള വ്യവസായ മന്ത്രി പി. രാജീവ്, നോർക്ക റൂട്ട്സ്, ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിൽ തുടങ്ങിയവർ സംഭവത്തിൽ ഇടപ്പെട്ടു.
മലയാളി വിദ്യാർഥി ജർമനിയിൽ മരിച്ചനിലയിൽ
കോട്ടയം: മലയാളി വിദ്യാർഥിയെ ജർമനിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ കാണക്കാരി കാട്ടാത്തിയേൽ റോയിയുടെ മകൻ അമൽ റോയിയാണ് (ജോപ്പൻ - 22) മരിച്ചത്.
തിങ്കളാഴ്ച അർധരാത്രിയാണ് അമൽ മരിച്ചെന്ന് വിവരം ഏജൻസി അധികൃതർ വീട്ടുകാരെ അറിയിച്ചത്. വീട്ടുകാർ കോളജ് അധികൃതരെയും ഏജൻസിയെയും ബന്ധപ്പെട്ടെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല.
തുടർന്ന് വീട്ടുകാർ ഏറ്റുമാനൂർ പോലീസിനെ സമീപിച്ചു. ഇവർ ജർമൻ പോലീസിനെ ബന്ധപ്പെട്ടപ്പോൾ അമൽ ജീവനൊടുക്കിയതായിയാണ് പ്രാഥമിക നിഗമനമെന്നും തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്നുമാണ് അറിയാൻ സാധിച്ചത്.
അന്താരാഷ്ട്ര നൃത്തമത്സത്തിൽ വിസ്മയമായി ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ആൻഡ്രിയ അബി
പാരീസ്: ഫ്രാൻസിലെ 83600 ഫ്രെജസിലെ തീയറ്റർ ലെ ഫോറത്തിൽ, 83 ബിഡി ഡി ലാ മെറിൽ, 83 ബിഡി ഡി ലാ മെറിൽ നടന്ന അന്താരാഷ്ട്ര നൃത്തമത്സത്തിൽ വിസ്മയമായി ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ആൻഡ്രിയ അബി.
"ഡാൻസ മുണ്ടിയൽ ഇന്റർനാഷണൽ ഡാൻസ് കോമ്പറ്റീഷൻ' എന്ന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന അഭിമാനകരമായ പരിപാടിയിലാണ് ആൻഡ്രിയ അബി അത്ഭുത ബാലികയായി മാറിയത്. ലോകമെമ്പാടുമുള്ള യുവനർത്തകരെ ഒരുമിച്ചുകൂട്ടി പ്രകടനത്തിലും കലാപരമായും മികവ് ആഘോഷിക്കുന്ന മത്സരമാണിത്.
2017 മാർച്ച് 27ന് ജനിച്ച് ചെക്ക് റിപ്പബ്ലിക്കിലെ ഒലോമൗക്കിൽ താമസിക്കുന്ന ആൻഡ്രിയ അബി 7-9 വയസ് പ്രായമുള്ള വിഭാഗത്തിൽ "ഐലൻഡ്', "കുംഗ് ഫു പ്രാക്ടീസ്' എന്നീ രണ്ട് ബാലെ അധിഷ്ഠിത ഗ്രൂപ്പ് നൃത്തങ്ങളിൽ തന്റെ ഗ്രൂപ്പിലെ മറ്റ് ഒമ്പത്കുട്ടികൾക്കൊപ്പമാണ് ആൻഡ്രിയ അബി എല്ലാവരുടെയും പ്രശംസ നേടിയെടുത്തത്.
2025 മാർച്ച് ഏഴിന് ജർമനിയിലെ സെൽബിലെ റോസെന്താൽ തിയറ്ററിൽ നടന്ന അന്താരാഷ്ട്ര നൃത്ത മത്സരത്തിൽ മത്സരിച്ചതിനും ചെക്ക് റിപ്പബ്ലിക്കിലുടനീളം നിരവധി മത്സരങ്ങളിൽ വിജയിച്ചതിനും ശേഷമാണ് അവർ ഈ അന്താരാഷ്ട്ര വേദിയിലേക്ക് യോഗ്യത നേടിയത്.
3.5 വയസുമുതൽ ആൻഡ്രിയ ബാലെ പഠിക്കുന്നുണ്ട്. ഇപ്പോൾ zus-zerotin എന്ന സ്ഥാപനത്തിന്റെ കീഴിൽ എസ്കെ ഡാൻസിൽ പരിശീലനം നടത്തുന്നു. ഒലോമൗക്കിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കേരളത്തിൽ നിന്നുള്ള ഡോ. എബി ചെറുവത്തൂർ പൗലോസിന്റെയും ഗിഫ്റ്റി ജേക്കബിന്റെയും മകളാണ് അവർ.
ക്നാനായ കുടുംബ നവീകരണ ധ്യാനം സമാപിച്ചു
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ ക്നാഫയഫിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ധ്യാനത്തിന് തിരുവനന്തപുരം മൗണ്ട് കാർമൽ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ഡാനിയേൽ പൂവണത്തിൽ നേതൃത്വം നൽകി.
നാല് ദിവസങ്ങളിലായി താമസിച്ചു നടത്തപ്പെട്ട ധ്യാനത്തിൽ 450 ക്നാനായ കത്തോലിക്ക വിശ്വാസികൾ പങ്കെടുത്തു. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തിരിതെളിയിച്ച് ധ്യാനം ഉദ്ഘാടനം ചെയ്തു.
എല്ലാ ദിവസവും നടത്തപ്പെട്ട ആരാധനയിൽ ക്നാനായ കത്തോലിക്കാ വൈദികർ നേതൃത്വം നൽകുകയും കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷയും നടത്തപ്പെട്ടു.
യുകെയിലെ മുട്ടുചിറ നിവാസികളുടെ സംഗമം 27 മുതൽ ഡെവണിൽ
ലണ്ടൻ: യുകെയിലെ മുട്ടുചിറ നിവാസികളുടെ പതിനാറാമത് സംഗമം ഈ മാസം 27, 28, 29 (വെള്ളി മുതൽ ഞായർ വരെ) തീയതികളിൽ ഇംഗ്ലണ്ടിലെ ഡെവണിലുള്ള ഹീറ്റ് ട്രീ ആക്ടിവിറ്റി സെന്ററിൽ നടക്കും.
ഈ സംഗമത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള നൂറ്റമ്പതിലധികം കുടുംബങ്ങൾ ഒത്തുചേരും. എല്ലാ കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
സ്വിറ്റ്സർലൻഡിലെ ഇടവക വികാരിയും മുട്ടുചിറ വാലച്ചിറ നടയ്ക്കൽ കുടുംബാംഗവുമായ റവ. ഫാ. വർഗീസ് നടക്കലാണ് ഈ സംഗമത്തിന്റെ രക്ഷാധികാരി. എല്ലാ വർഷത്തിലെയും പോലെ ഇത്തവണയും അദ്ദേഹമർപ്പിക്കുന്ന കുർബാനയോടെ പരിപാടികൾക്ക് തുടക്കമാകും.
ജോണി കണിവേലിൽ കൺവീനറായും വിൻസെന്റ് പാണകുഴി, ജോബി മാളിയേക്കൽ, സേവ്യർ കുഴിവേലിൽ, ഷാജു പാലയിൽ, ബേബി കക്കാട്ടിൽ, ഷെറിൻ പന്തല്ലൂർ, ജോമി കുരിശിങ്കൽ എന്നിവർ നേതൃത്വം നൽകുന്ന സംഘാടക സമിതിയാണ് ഈ വർഷത്തെ സംഗമത്തിന് ചുക്കാൻ പിടിക്കുന്നത്.
ജൂൺ 27ന് ഉച്ചയ്ക്ക് നാല് മണിക്ക് ആരംഭിക്കുന്ന സംഗമം 29ന് രണ്ട് മണിയോടെ അവസാനിക്കും.സംഗമത്തിൽ വിവിധ തരത്തിലുള്ള കലാകായിക പരിപാടികളും മത്സരങ്ങളും അരങ്ങേറും. നാട്ടിൽ നിന്നെത്തുന്ന മാതാപിതാക്കളെ ആദരിക്കും.
മുഴുവൻ ദിവസവും പങ്കെടുക്കാൻ സാധിക്കാത്തവർക്കായി, പ്രധാന ദിവസമായ ജൂൺ 28ന് മാത്രം എത്തിച്ചേർന്ന് പഴയകാല ഓർമകൾ പങ്കുവയ്ക്കാനും സംഘാടകർ അവസരമൊരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: ജോണി കണിവേലിൽ 07889 800292, വിൻസെന്റ് പാണക്കുഴി 07885612487, ജോബി മാളിയേക്കൽ 07710984045, സേവിയർ കുഴിവേലിൽ 07886495600, ഷാജു പാലയിൽ 07932083622, ബേബി കക്കാട്ടിൽ 07737404280, ഷെറിൻ പന്തല്ലൂർ 07776361415, ജോമി കുരിശിങ്കൽ 07365686464
മനോഭാവങ്ങളിൽ മാറ്റം ഉണ്ടാകണം: മാർ ജോസഫ് സ്രാമ്പിക്കൽ .
ബർമിംഗ്ഹാം: നഷ്ടപ്പെട്ട ആടിനെ അന്വേഷിച്ചു കണ്ടെത്തിയ ഇടയന്റെയും നഷ്ടപ്പെട്ട നാണയം അന്വേഷിച്ച സ്ത്രീയുടെയും നഷ്ടപ്പെട്ട മകന്റെ തിരിച്ചു വരവിനായി കാത്തിരുന്ന പിതാവിന്റെയും മനോഭാവം നമുക്കുണ്ടാവണമെന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത കുടുംബ കൂട്ടായ്മ വാർഷിക പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാന മധ്യേ നൽകിയ വചന സന്ദേശത്തിൽനൽകിയ വചന സന്ദേശത്തിൽ അദ്ദേഹം വിശ്വാസികളെ ഉത്ബോധിപ്പിച്ചു.
കുടുംബ കൂട്ടായ്മ ലീഡേഴ്സ് എന്ന നിലയിൽ നാം അംഗമായിരുന്ന കൂട്ടായ്മയെക്കുറിച്ച് നമുക്ക് ചിന്ത ഉണ്ടായിരിക്കണം അതുപോലെ ഈശോ മിശിഹായുടെ തിരുനാമത്തിൽ മാത്രമേ നമുക്ക് ഒരുമിച്ച് കൂടാൻ സാധിക്കൂ, നാം അർപ്പിക്കുന്നത് കൂട്ടായ്മയുടെ ബലിയാണ് നമ്മെ ഏല്പിച്ചിരിക്കുന്ന ഏരിയയിൽ ഉള്ള മുഴുവൻ വിശ്വാസികളെയും ഈശോയിലിലേക്ക് പ്രവേശിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്വവും നമുക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
12 റീജിയണുകളിലെ 101ൽപരം ഇടവക - മിഷൻ - പ്രൊപ്പോസ്ഡ് മിഷനിൽപ്പെട്ട 350തോളം പ്രതിനിധികൾ പങ്കെടുത്ത രൂപത തല കുടുംബ കൂട്ടായ്മ പ്രതിനിധികളുടെ വാർഷിക സമ്മേളനം ബിർമിംഗ്ഹാം മേരിവെയിലെ രൂപതാ പാസ്റ്ററൽ സെന്ററും അതിന്റെ സമീപത്തുള്ള ഔർ ലേഡി ഓഫ് അസപ്ഷൻ ദേവാലയത്തിലും ആണ് നടന്നത്.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആറ് വർഷത്തോളമായി പ്രവർത്തിച്ചു വന്ന രൂപതാ കുടുംബക്കൂട്ടായ്മ കമ്മീഷന്റെ അവസാന കൂട്ടായ്മയും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 2025-27 കാലയളവിലെ രൂപത കുടുംബക്കൂട്ടായ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിനും സമ്മേളനം സാക്ഷ്യം വഹിച്ചു.
രാവിലെ ഒൻപതരയ്ക്ക് പ്രെയിസ് ആൻഡ് വർഷിപ്പോടെആരംഭിച്ച സമ്മേളനത്തിൽ തുടർന്ന് ഖുത്താ പ്രാർഥനയും പത്തിന് അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണവും നടന്നു.
ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട് , രൂപത ഫിനാൻസ് ഓഫീസർ റവ. ഫാ. ജോ മൂലശേരി വിസി, കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ റവ. ഫാ. ജിബിൻ വാമറ്റത്തിൽ, മറ്റു വൈദികർ എന്നിവർ സഹകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാ. ജിബിൻ വമാറ്റത്തിൽകുടുംബ കൂട്ടായ്മയുടെ കടമകളും കർത്തവ്യങ്ങളും സംബന്ധിച്ച ക്ലാസ്സ് നയിച്ചു.
കഴിഞ്ഞ ആറ് വർഷക്കാലം കുടുംബ കൂട്ടായ്മ കമ്മീഷന് നേതൃത്വം നൽകിയ കുടുംബ കൂട്ടായ്മ കമ്മീഷൻ കോഓjർഡിനേറ്റർ ഷാജി തോമസ്, സെക്രട്ടറി റെനി സിജു, പിആർഒ വിനോദ് തോമസ്, പുതിയ ഭാരവാഹികളായ ഡോ. മനോ തോമസ്, ജെയ്നി ചാക്കോച്ചൻ, ജിനു പോൾ, ഷീബ ബാബു, സീനു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മീഷൻ അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
ജർമനിയിൽ വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിച്ചു
ബർലിൻ: ജർമനിയിൽ വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിച്ചു. ജർമനിയിലെ ആറ് സംസ്ഥാനങ്ങളിലാണ് പ്രധാനമായും ആഘോഷം നടന്നത്. കൊളോൺ ഡോമിൽ (കത്തീഡ്രലിൽ) രാവിലെ 10ന് അതിരൂപതാധ്യക്ഷൻ റൈനർ മരിയ വോൾക്കിയുടെ മുഖ്യകാർമികത്വത്തിൽ ഡോമിന്റെ പുറത്ത് റോൺകാലപ്ലാറ്റ്സിലാണ് തിരുക്കർമങ്ങൾ നടന്നത്.
ഈ തിരുക്കർമങ്ങളിൽ അതിരൂപത സഹായമെത്രാന്മാരും അതിരൂപതയിൽ ജോലി ചെയ്യുന്ന തദ്ദേശീയരും വിദേശികളുമായ വൈദികരും ഉൾപ്പെടെ വലിയൊരു സംഘം സഹകാർമികരായി പങ്കെടുത്തു. മലയാളിയായ സീറോമലങ്കര റീത്തിലെ ബോൺ മിഷനിൽ ചുമതലയുള്ള റവ.ഡോ. ജോസഫ് ചേലംപറമ്പത്ത് സഹകാർമികനായി.
തിരുക്കർമങ്ങളിൽ നാലു ഭാഷകളിൽ ബൈബിൾ വായിച്ചു. മലയാളത്തിലുള്ള കാറോസൂസ പ്രാർഥന ചൊല്ലിയത് കൊളോണിൽ താമസിക്കുന്ന മലങ്കര റീത്തിലെ ജെനീഫർ കർണാശേരിൽ ആണ്. കുർബാനയ്ക്ക് ശേഷം നഗരംചുറ്റിയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണവും നടത്തി.
കൊളോൺ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ കിർഷെ ഗെമെയിൻഡേയുടെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷങ്ങളിൽ ഇന്ത്യൻ കമ്യൂണിറ്റി ഉൾപ്പെടെ ഒട്ടറെ കമ്യൂണിറ്റികളിലെ അംഗങ്ങൾ പങ്കെടുത്തു.
രാവിലെ ഒന്‍പതിന് ദിവ്യബലിയിലും തുടർന്ന് നടന്ന നഗരം ചുറ്റിയുള്ള പ്രദക്ഷിണത്തിലും റൈൻ നദിയിലൂടെയുള്ള കപ്പൽ ഘോഷയാത്രയിലും വിശ്വാസികൾ പങ്കെടുത്താണ് കുർബാനയുടെ തിരുനാൾ ആഘോഷിച്ചത്.
ജൂൺ 19നാണ് കുർബാനയുടെ തിരുനാൾ ആചരണം. കോർപ്പസ് ക്രിസ്റ്റി ഫെസ്റ്റ് (ജർമൻ ഭാഷയിൽ ഫ്രോൺലൈഷ്നാം) ദിവസം ജർമനിയിലെ ആറ് സംസ്ഥാനങ്ങളിൽ പൊതുഅവധിയാണ്. ഈസ്റ്റർ ഞായറാഴ്ച കഴിഞ്ഞ് 60 ദിവസങ്ങൾക്ക് ശേഷമുള്ള വ്യാഴാഴ്ചയാണ് ഈ ദിനം ആഘോഷിക്കുന്നത്.
ബാഡൻ-വുർട്ടംബർഗ്, ബവേറിയ, ഹെസ്സെൻ, നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ, റൈൻലാൻഡ്-പാലറ്റിനേറ്റ്, സാർലാൻഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ ദിവസം പൊതു അവധിയുള്ളത്. കൂടാതെ, സാക്സോണിയിലെയും തുരിംഗിയയിലെയും ചില ഭാഗങ്ങളിലും ഇത് ഒരു അവധി ദിവസമായി ആചരിക്കുന്നു.
മിഡിൽ ഈസ്റ്റിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജർമനി
ബെർലിൻ: ഇസ്രയേൽ - ഇറാൻ സംഘർഷം പരിഗണിച്ച് യുഎഇ, ജോർദാൻ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹറിൻ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജർമൻ വിദേശകാര്യമന്ത്രാലയം.
വ്യോമമേഖല എപ്പോൾ വേണമെങ്കിലും അടച്ചുപൂട്ടാനോ മേഖലയിലേക്കുള്ള വിമാനഗതാഗതം തടസ്സപ്പെടാനോ സാധ്യതയുണ്ട്. നിരവധി വിമാനക്കമ്പനികൾ ഈ മേഖലയിലേക്കുള്ള വിമാന സർവീസുകൾ താത്കലികമായി നിർത്തിവച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
നിലവിൽ യുഎഇയിൽ ഉള്ളവർ ജർമൻ ഫെഡറൽ ഫോറിൻ ഓഫീസിന്റെ പ്രതിസന്ധി തയാറെടുപ്പ് പട്ടികയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫെഡറൽ ഫോറിൻ ഓഫീസ് നിലവിൽ ഇസ്രയേൽ യാത്രയ്ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഫാ. ജോസഫ് പുത്തൻപുര നയിക്കുന്ന ധ്യാനം വിയന്നയിൽ
വിയന്ന: സെന്റ് ജോസഫ് സീറോമലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ ഫാ. ജോസഫ് പുത്തൻപുര നയിക്കുന്ന വാർഷിക ധ്യാനം ഈ മാസം 27, 28, 29 ദിവസങ്ങളിലായി വിയന്നയിൽ സംഘടിപ്പിക്കുന്നു.
പങ്കെടുക്കാൻ താത്പര്യമുള്ളവർ പേരുകൾ ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കില്ല.
അതേസമയം ഉച്ചഭക്ഷണവും മറ്റും ക്രമീകരിക്കുന്നതിനായി ചെറിയ ഫീസ് ഉണ്ടാകുന്നതാണ്.
വിശദവിവരങ്ങൾക്ക്: നെൽസൺ - (+43 699 11006244).
ഫ്രാൻസിൽ ലോക സംഗീതദിന പരിപാടിക്കിടെ സിറിഞ്ച് ആക്രമണം: 145 പേർക്കു പരിക്ക്
പാരീസ്: ഫ്രാൻസിൽ സംഗീതപരിപാടിക്കിടെ വ്യാപകമായി സിറിഞ്ച് ആക്രമണം. പാരീസ് അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പാതയോരങ്ങളിൽ ശനിയാഴ്ച രാത്രിയിൽ നടന്ന പ്രസിദ്ധമായ ലോക സംഗീതദിന (ഫെത് ദെ ലാ മ്യൂസിക്ക്) പരിപാടിക്കിടെയായിരുന്നു ആക്രമണം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൗമാരക്കാരായ പെൺകുട്ടികളുൾപ്പെടെ 145 പേർക്കുനേരേയാണ് അക്രമികൾ സിറിഞ്ചുകൊണ്ട് കുത്തിവച്ചത്. കുത്തിവച്ചത് മയക്കുമരുന്നാണോ അതോ ഭയപ്പെടുത്താൻ ആക്രമണം നടത്തിയതാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
സംഭവത്തിൽ 12 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കുത്തേറ്റവരിൽ പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 13 പേർക്ക് കാര്യമായ അസ്വസ്ഥതയുണ്ടെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
പാരീസിൽ നടന്ന സംഗീതപരിപാടിക്കിടെ 13 പേർക്കുനേരേ സിറിഞ്ച് ആക്രമണം ഉണ്ടായതായി പോലീസ് അറിയിച്ചു. അക്രമികളെത്തി കൈകളിൽ സിറിഞ്ചുകൊണ്ട് കുത്തി രക്ഷപ്പെടുകയായിരുന്നു.
ഐഎസ്എഫ്വി ഫ്രാങ്ക്ഫര്‍ട്ടില്‍ ബാഡ്മിന്റൺ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലി ഫെറെയ്ന്‍ (ഐഎസ്എഫ്വി) സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂര്‍ണമെന്റ് ഫ്രാങ്ക്ഫര്‍ട്ടിലെ ഏണ്സ്ററ് റോയിറ്റര്‍ സ്കൂളിന്റെ സ്പോര്‍ട്സ് ഹാളില്‍ വിജയകരമായി നടത്തി.
സീനിയര്‍ വിഭാഗത്തില്‍ എ, ബി, മിക്സഡ് മത്സരങ്ങളിലായി വിവിധ മത്സരങ്ങള്‍ നടന്നപ്പോള്‍, ജൂണിയര്‍ വിഭാഗത്തില്‍ വ്യക്തിഗതവും ഡബിള്സുമായും അരങ്ങേറി. ഓരോ മത്സരങ്ങളും കടുത്തതും മികച്ച പ്രകടനങ്ങളും കൊണ്ട് ശ്രദ്ധേയമായി.
ടൂര്‍ണമെന്റിന്റെ ഭാഗമായി, കാര്‍ഡ്സ് ടൂര്‍ണമെന്റിന് സാല്‍ബൗ ടൈറ്റസ് ഫോറം വേദിയായി. റമ്മി, ഇരുപത്തിയെട്ട് എന്നീ വിഭാഗങ്ങളിലായി നിരവധി ടീമുകള്‍ പങ്കെടുത്തു.
ബാഡ്മിന്റൺ എ ടീം ഡോപ്പൽ വിജയികൾ: ഒന്നാം സമ്മാനം ജിമ്മി തോമസ് & മനോജ് തോമസ്, രണ്ടാം സമ്മാനം നെബു ജോൺ & അരുൺകുമാർ എ. നായർ.
ബി ടീം ഐൻസെൽ വിജയികൾ: ഒന്നാം സമ്മാനം ആകർഷ്, രണ്ടാം സമ്മാനം ദിൽജീത് ഷൈൻ. ബി ടീം ഡോപ്പൽ വിജയികൾ: ഒന്നാം സമ്മാനം ടോം തോമസ് & അകർഷ്, രണ്ടാം സമ്മാനം ബോണി മാത്യു & ഹാപ്പി പോൾ.
ബി ടീം മിക്സഡ് വിജയികൾ: ഒന്നാം സമ്മാനം അന്ന ജോൺസൺ & മെൽവിൻ വാതല്ലൂർ, രണ്ടാം സമ്മാനം ദേവനന്ദിനി സലിൽ & ദിൽജീത് ഷൈൻ. ജൂനിയർ ഐൻസെൽ വിജയികൾ: ഒന്നാം സമ്മാനം റോബിൻ ജോസഫ്, രണ്ടാം സമ്മാനം റയാൻ ആന്റണി.
ജൂണിയർ ഡോപ്പൽ വിജയികൾ: ഒന്നാം സമ്മാനം റയാൻ ആന്റണി & റോബിൻ ജോസഫ്, രണ്ടാം സമ്മാനം ജോയൽ പാലക്കാട്ട് & ജെറോം പാലക്കാട്ട്
കാർഡ്സ് റമ്മി വിജയികൾ: ഒന്നാം സമ്മാനം ഭരണിരാജ കന്ദസാമി, രണ്ടാം സമ്മാനം അരുൺകുമാർ എ. നായർ. ട്വന്റി എയ്റ്റ് വിജയികൾ: ഒന്നാം സമ്മാനം തോമസ് നീരക്കൽ & ഡെന്നിസ്, രണ്ടാം സമ്മാനം അനൂപ് നീലിയാര & ബെന്നി ജോസഫ്.
വാര്‍ഷിക ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ഐഎസ്എഫ്വി സീനിയര്‍ അംഗങ്ങള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രധാന ജൂറിയായി ആന്‍ഡ്രൂസ് ഓടത്തുപറമ്പില്‍ പ്രവര്‍ത്തിച്ചു.
മത്സരങ്ങള്‍ക്ക് ശേഷം നടന്ന ബാര്‍ബിക്യൂവിന് ജോസഫ് ഫിലിപ്പോസ്, പ്രദീപ് തുണ്ടിയില്‍, നിഖില്‍ സാംബശിവന്, ജോണി ദേവസ്യ എന്നിവര്‍ നേതൃത്വം നല്കി.
നിലവില്‍ ക്ലബിന്റെ നേതൃത്വം അരുണ്‍കുമാര്‍ എ. നായര്‍, ജോര്‍ജ് ജോസഫ് ചൂരപ്പൊയ്കയില്‍, സേവ്യര്‍ പള്ളിവാതുക്കല്‍ എന്നിവരോടൊപ്പം പുതുതലമുറയെ പ്രതിനിധീകരിച്ച് സന്തോഷ് കോറോത്ത്, അനൂപ് നീലിയറ, ബോണി ബാബു എന്നിവരും പങ്കുവഹിക്കുന്നു.
മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും അതിഥികള്‍ക്കും ഭക്ഷണം ഒരുക്കിയവര്‍ക്കും ഫെറെയ്ന്‍ ഭാരവാഹികള്‍ നന്ദി അറിയിച്ചു.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള: ലിമ കിരീടം നേടി
ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) തിളക്കമാർന്ന വിജയം നേടി ചാമ്പ്യൻപട്ടം കരസ്ഥമാക്കി. ആവേശകരമായ പ്രകടനങ്ങളിലൂടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ലിമ ഉജ്വല നേട്ടം കൈവരിച്ചത്.
ലിമയുടെ ആഭിമുഖ്യത്തിൽ ലിവർപൂളിലെ ലിതർലാൻഡ് സ്പോർട്സ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന ഈ കായികമാമാങ്കം അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ച് വൻ വിജയമായി മാറി.
രാവിലെ പത്തു മുതൽ രാത്രി എട്ട് വരെ നടന്ന കായികമേളയിൽ യുകെയിലെ നോർത്ത് വെസ്റ്റ് റീജിയണിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നായി നൂറുകണക്കിന് കായികതാരങ്ങളും കാണികളും പങ്കെടുത്തു.
രാവിലെ 9.30ന് ലിമയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് പാസ്റ്റോടെയാണ് മത്സരങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. യുക്മ നാഷണൽ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ ഉദ്ഘാടന വേളയിൽ സന്നിഹിതനായിരുന്നു.
ട്രാക്കിലും ഫീൽഡിലുമായി ഒരേ സമയം ഇടവേളകളില്ലാതെ നടന്ന മത്സരങ്ങൾ കായികപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.
റീജിയണൽ ഓവറോൾ ചാമ്പ്യൻ പട്ടം ആതിഥേയ അസോസിയേഷനായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) കരസ്ഥമാക്കിയപ്പോൾ വിഗൻ മലയാളി അസോസിഷേൻ രണ്ടാം സ്ഥാനവും ബേർൻലി മലയാളി അസോസിഷേൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഓരോ മത്സരവും നിറഞ്ഞ കൈയടികളോടെയാണ് കാണികൾ സ്വീകരിച്ചത്. താരങ്ങൾ കാഴ്ചവെച്ച മികച്ച പ്രകടനങ്ങൾ കായികമേളയ്ക്ക് മാറ്റുകൂട്ടി. ലിമയുടെ സംഘാടനമികവ് പരിപാടിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
സമയബന്ധിതമായ മത്സരക്രമീകരണങ്ങളും മികച്ച സൗകര്യങ്ങളും പങ്കെടുത്തവരുടെയെല്ലാം പ്രശംസ പിടിച്ചുപറ്റി. ഇത് ഒരു കായികമേള എന്നതിലുപരി മലയാളി സമൂഹത്തിന്റെ ഒത്തുചേരലിന്റെയും സൗഹൃദത്തിന്റെയും വേദിയായി മാറി.
കായികമേളയുടെ ഹൈലൈറ്റുകളിലൊന്നായ ആവേശകരമായ വടംവലി മത്സരത്തിൽ വിജയികളായ ടീമിന് "ലൗ റ്റു കെയർ' സ്പോൺസർ ചെയ്ത ഉജ്വലമായ കാഷ് അവാർഡും യുക്മ എവർ റോളിംഗ് ട്രോഫിയും സമ്മാനിച്ചു.
കായിക മത്സരങ്ങൾക്ക് പുറമെ ഒരു ദിവസത്തെ ദിനചര്യകളിൽ നിന്ന് മാറിനിൽക്കാനും പ്രിയപ്പെട്ടവരുമായി ഒത്തുചേർന്ന് ആഘോഷിക്കാനുമുള്ള അവസരം ലഭിച്ചതിൽ പങ്കെടുത്തവരെല്ലാം നിറഞ്ഞ സംതൃപ്തി രേഖപ്പെടുത്തി.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള വൻ വിജയമാക്കിത്തീർത്തതിന് പങ്കെടുത്ത കായികതാരങ്ങൾക്കും കാണികൾക്കും നിസ്വാർഥമായി പ്രവർത്തിച്ച യുക്മ സംഘാടകർക്കും എല്ലാ പിന്തുണയും നൽകിയ സ്പോൺസർമാർക്കും ലിമ ഭാരവാഹികൾ ഹൃദയപൂർവം നന്ദി രേഖപ്പെടുത്തി.
ഐഒസി യുകെ കേരള ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെയുടെ കേരള ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഐഎസിസി പോഷക സംഘടനായ ഐഒസിയിൽ (ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്) കെപിസിസി പോഷക സംഘടനായ ഒഐസിസി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) ലയിച്ച ശേഷം നടക്കുന്ന ആദ്യ പുന:സംഘടനയാണ്.
ലയനത്തിന് മുൻപ് ഇരു സംഘടനകളുടെയും പ്രസിഡന്റുമാരായിരുന്ന സുജു കെ. ഡാനിയേൽ (ഐഒസി), ഷൈനു മാത്യൂസ് (ഒഐസിസി) എന്നിവരെ യഥാക്രമം ലണ്ടൻ റീജിയൺ, മിഡ്ലാൻഡ്സ് റീജിയൺ എന്നിവയുടെ ചുമതലകലുള്ള ഐഒസി പ്രസിഡന്റുമാരായി ഐഒസിയുടെ ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ പ്രഖ്യാപിച്ചിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസമാണ് കേരള ചാപ്റ്റർ ഭാരവാഹികളെ നാഷണൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ പ്രഖ്യാപിച്ചത്. നാഷണൽ കമ്മിറ്റിയിൽ നിന്നും കേരള ചാപ്റ്ററിന്റെ ഇൻ ചാർജ് ചുമതല ജനറൽ സെക്രട്ടറി വിക്രം ദുഹാനും സഹചുമതല യൂത്ത് വിംഗ് പ്രസിഡന്റ് ഇമാം ഹക്കിനുമാണ്.
ഐഒസി യുകെ കേരള ചാപ്റ്ററിന്റെ യൂറോപ്പ് കോഓർഡിനേറ്ററായി ഡോ. ജോഷി ജോസ്, ഇന്ത്യ കോഓർഡിനേറ്ററായി അഷീർ റഹ്മാൻ എന്നിവരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇൻസൺ ജോസ്, അശ്വതി നായർ, ബേബിക്കുട്ടി ജോർജ്, അപ്പാ ഗഫൂർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
അഷ്റഫ് അബ്ദുള്ള, സുരാജ് കൃഷ്ണൻ, അജിത് വെൺമണി, ബിനോ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവരാണ് ജനറൽ സെക്രെട്ടറിമാർ. ബോബിൻ ഫിലിപ്പ്, സന്തോഷ് ബെഞ്ചമിൻ, വിഷ്ണു പ്രതാപ്, ബിജു കുളങ്ങര (മീഡിയ ഇൻചാർജ്), മെബിൻ ബേബി എന്നിവരാണ് സെക്രട്ടറിമാർ.
സുനിൽ രവീന്ദ്രൻ, അരുൺ പൗലോസ്, റോണി ജേക്കബ്, ഷോബിൻ സാം, ലിജോ കെ. ജോഷ്വ എന്നിവരാണ് നിർവഹക സമിതി അംഗങ്ങൾ. ബിജു ജോർജ് ആണ് ട്രഷറർ. മണികണ്ഠൻ ഐക്കാട് ആണ് ജോയിന്റ് ട്രഷറർ.
ജെന്നിഫർ ജോയി വിമൻസ് വിംഗ് കോഓർഡിനേറ്ററായും അജി ജോർജ് പിആർഒയായും പ്രഖ്യാപിക്കപ്പെട്ടു. യൂത്ത് വിംഗ് കോഓർഡിനേറ്റർ എഫ്രേം സാം മറ്റപ്പള്ളിൽ ആണ്. അജിത് മുതയിൽ, ബൈജു തിട്ടാല എന്നിവരാണ് പ്രത്യേക ക്ഷണിതാക്കൾ.
ഗൾഫ് ഒഴികെയുള്ള രാജ്യങ്ങളിൽ ഒഐസിസി പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്ന എഐസിസി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുകെ ഉൾപ്പടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലും യുഎസ് ഉൾപ്പടെയുള്ള പശ്ചാത്യ രാജ്യങ്ങളിലും ഒഐസിസി ഘടകങ്ങൾ ഐഒസിയിൽ ലയിച്ചത്.
പ്രവാസികളായ കോൺഗ്രസ് അനുഭാവികൾക്കിടയിൽ ഒരൊറ്റ സംഘടന എന്ന ലക്ഷ്യം പൂർത്തീകരിക്കാനാണ് ഇത്തരമൊരു നീക്കം. ഗൾഫ് രാജ്യങ്ങളിൽ കെപിസിസിയുടെ മേൽനോട്ടത്തിലാണ് ഒഐസിസി യൂണിറ്റുകൾ മലയാളികൾക്കിടയിൽ വ്യാപകമായുള്ളത്.
എന്നാൽ യുഎസ്, യുകെ, ജർമനി, അയർലൻഡ് ഉൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ഐഒസിക്കാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ പേരിൽ ചാപ്റ്റർ യൂണിറ്റുകൾ ഉള്ളത്. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള ദേശീയ നേതാക്കൾ ഇവിടങ്ങളിൽ സന്ദർശനത്തിന് എത്തുന്നതും ഐഒസിയുടെ ക്ഷണം സ്വീകരിച്ചാണ്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അനുമതിയോടെ ഐഒസിയുടെ ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ, ഐഒസിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ആരതി കൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ലയന പ്രവർത്തനങ്ങൾ പുരോഗമിച്ചത്.
ഏകോപന സമിതി അംഗങ്ങളായ ജോർജ് എബ്രഹാം, മഹാദേവൻ വാഴശേരിൽ, ജോയി കൊച്ചാട്ട് എന്നിവർ ലയനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മാനവരാശി സമാധാനത്തിനായി കേഴുന്നു: മാർപാപ്പ
വത്തിക്കാൻ സിറ്റി: യുദ്ധത്തിന്റെ ദുരന്തം പരിഹരിക്കാനാകാത്ത വിപത്തായി മാറുന്നതിനുമുന്പ് അത് അവസാനിപ്പിക്കാൻ രാജ്യാന്തരസമൂഹത്തോട് അഭ്യർഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
ഇന്ന് എക്കാലത്തേക്കാളും കൂടുതലായി മാനവരാശി സമാധാനത്തിനായി കേഴുകയും യാചിക്കുകയും ചെയ്യുന്നുവെന്നും ത്രികാലജപ പ്രാർഥനയ്ക്കുശേഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തു മാർപാപ്പ പറഞ്ഞു.
ആയുധങ്ങളുടെ ഗർജനത്താലോ സംഘർഷത്തിനു പ്രേരിപ്പിക്കുന്ന പ്രസ്താവനകളാലോ ഈ ആഹ്വാനത്തെ മുക്കിക്കളയരുതെന്ന് അഭ്യർഥിച്ച മാർപാപ്പ, ഇറാനിലെ ആണവകേന്ദ്രങ്ങൾക്കു നേരേ അമേരിക്ക നടത്തിയ ആക്രമണം ആശങ്കപ്പെടുത്തുന്നതാണെന്നും പറഞ്ഞു.
യുദ്ധം പ്രശ്നങ്ങൾക്കു പരിഹാരമല്ല. ഒരു സായുധ വിജയത്തിനും ഒരു അമ്മയുടെ ദുഃഖത്തെയോ ഒരു കുട്ടിയുടെ ഭയത്തെയോ അല്ലെങ്കിൽ തകർക്കപ്പെട്ട ഭാവിയെയോ നികത്താൻ കഴിയില്ല.
നയതന്ത്രം ആയുധങ്ങളെ നിശബ്ദമാക്കട്ടെ. രാഷ്ട്രങ്ങൾ അവരുടെ ഭാവി രൂപപ്പെടുത്തുന്നത് അക്രമത്തിലൂടെയും രക്തരൂഷിത സംഘർഷങ്ങളിലൂടെയുമാകാതെ സമാധാന പ്രവർത്തനങ്ങളിലൂടെയാകട്ടെ - മാർപാപ്പ പറഞ്ഞു.
മഴവിൽ സംഗീതം അവിസ്മരണീയമായി
ലണ്ടൻ: യുകെ മലയാളികളെ ആനന്ദ സാഗരത്തിൽ ആറാടിച്ച സംഗീത-നൃത്ത കലകളുടെ മാന്ത്രിക സ്പർശം കാണികളെ വിസ്മയിപ്പിച്ച മഴവിൽ സംഗീതത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷം പ്രൗഢഗംഭീരമായി.
ബോൺമൗത്തിലെ ബാറിംഗ്ടൺ തിയറ്ററിൽ തിങ്ങിനിറഞ്ഞ കലാസ്വാദകർക്ക് സംഗീത നൃത്ത ദൃശ്യ ആവിഷ്കാരത്തിന്റെ അപൂർവ നിമിഷങ്ങളും,അനുഭവവുമാണ് സമ്മാനിച്ചത്.
എട്ടുമണിക്കൂറിലധികം നീണ്ടുനിന്ന പരിപാടികളും കണ്ണഞ്ചിപ്പിക്കുന്ന നൃത്ത വിസ്മയങ്ങളും പ്രൗഡോജ്വലമായ വേദിയിൽ സമന്വയിച്ചപ്പോൾ ഓരോ പരിപാടികളും നിറകൈയടിയോടെയാണ് കാണികൾ വരവേറ്റത്.
യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ബാറിംഗ്ടൺ തീയേറ്റർ ഹാളിലേക്ക് ആളുകൾ ഒഴുകിയെത്തി. കഴിഞ്ഞ 11 വർഷവും മികച്ച സംഗീത-നൃത്ത കലാപരിപാടികളുടെ ഉത്സവച്ഛായ തീർത്ത മഴവിൽ സംഗീത നിശയിൽ ഇത്തവണ ആകർഷകമായ ബോളിവുഡ്, ഇന്ത്യൻ സെമി-ക്ലാസിക്കൽ ഡാൻസും ഉൾപ്പെടുത്തിയിരുന്നു.
ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ പ്രശസ്തരായ ഗായകരും വാദ്യ കലാകാരന്മാരും നർത്തകരുമായ കലാപ്രതിഭകൾ വേദിയിൽ ചേർന്ന് ഏറ്റവും വർണാഭമായ കലാവിരുന്നാണ് ഒരുക്കിയത്.
മഴവിൽ സംഗീതത്തിന്റെ പന്ത്രണ്ടാം വാർഷിക ആ ഘോഷത്തോട് അനുബന്ധിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തിയവർക്ക് അനീഷ് ജോർജ് സ്വാഗതം ആശംസിച്ചു.
ലോക കേരളസഭാംഗവും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റുമായ സി.എ. ജോസഫ് ഭദ്രദീപം തെളിച്ച് വാർഷികാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.
അഹമ്മദാബാദ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പോർട്സ്മൗത്ത് ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിത നായർ ഉൾപ്പെടെയുള്ള മുഴുവൻ ആളുകൾക്കും ഹൃദയത്തിൽ ചാലിച്ച ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് മഴവിൽ സംഗീതത്തിന്റെ യവനിക ഉയർന്നത്.
യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, രാജ കൃഷ്ണൻ (ജോസ്കോ), ബിജേഷ് കുടിലിൽ ഫിലിപ്പ് (ലൈഫ് ലൈൻ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
വിശിഷ്ടാതിഥികൾക്ക് മഴവിൽ സംഗീതത്തിന്റെ മുഖ്യ സംഘാടകനായ അനീഷ് ജോർജ് ഉപഹാരങ്ങൾ നൽകിയും പൊന്നാടയണിയിച്ചും ആദരിച്ചു. 12 വർഷമായി മഴവിൽ സംഗീതത്തിന്റെ വളർച്ചയ്ക്ക് സുത്യർഹമായ പങ്കുവഹിച്ച സില്‍വി ജോസ്, ജിജി ജോൺസൻ, നിമിഷ മോഹൻ എന്നിവർക്ക് മഴവിൽ സംഗീതത്തിന്റെ ഉപഹാരം നൽകി ആദരിച്ചു.
സന്തോഷ് കുമാർ നയിക്കുന്ന യുകെയിലെ പ്രശസ്തമായ വോക്സ് അഞ്ചേല മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടും എൽഇഡി സ്ക്രീനിന്റെ മികവിൽ അനുഗ്രഹീതരായ ഗായകാരുടെ ആലാപനം സംഗീതാസ്വാദകർക്ക് നവ്യാനുഭവം പകർന്നു.
മഴവിൽ സംഗീതത്തിന്റെ അമരക്കാരും യുകെയിലെ അറിയപ്പെടുന്ന ഗായകരുമായ അനീഷ് ജോർജിനോടും ടെസ ജോർജിനോടുമൊപ്പം ചേർന്ന് നിന്ന ഷിനു സിറിയക്, സിജു ജോസഫ്, സുനിൽ രവീന്ദ്രൻ, റോബിൻസ് തോമസ്, സാവൻ കുമാർ, ആൻസൺ ഡേവിസ്, റോബിൻ പീറ്റർ, പത്മരാജ്, ജിജി ജോൺസൻ, സിൽവി ജോസ്, നിമിഷ മോഹൻ തുടങ്ങിയ സംഘാടകർ മാസങ്ങളായി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു മഴവിൽ സംഗീതത്തിന്റെ വിജയം.
സ്റ്റേജ് നിയന്ത്രണത്തിന് പുതിയ മാനങ്ങൾ നൽകി അവതാരകരായി എത്തിയ അനുശ്രീ, പത്മരാജ്, ബ്രൈറ്റ്, സിൽവി ജോസ്, ആൻസൺ ഡേവിസ് എന്നിവർ വേദി കീഴടക്കി. യുകെയിലെ നിരവധി അതുല്യരായ നൃത്ത സംഗീത പ്രതിഭകൾക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവിൽ സംഗീതത്തിന് തുടക്കം കുറിച്ചത് 2012ലാണ്.
അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോർജും പത്നി ടെസ ജോർജുമാണ് മഴവിൽ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ പ്രവർത്തിച്ചുവരുന്നത്. ഇക്കഴിഞ്ഞ 11 വർഷങ്ങളിൽ നടത്തിയ മികവാർന്ന പരിപാടികൾ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മഴവിൽ സംഗീതം മാറിക്കഴിഞ്ഞു.
ബിനു നോർത്താംപ്ടൻ (ബീറ്റ്സ് ഡിജിറ്റൽ) ശബ്ദവും വെളിച്ചവും നൽകി. സന്തോഷ് ബെഞ്ചമിൻ (ഫോട്ടോ ഗ്രാഫിയും) ജിസ്മോൻ പോൾ വീഡിയോയും ജെയിൻ ജോസഫ്, ഡെസിഗ്നേജ്, റോബിൻസ് ആർട്ടിസ്റ്ററി ഗ്രാഫിക്സും മികവാർന്ന രീതിയിൽ കൈകാര്യം ചെയ്തു പരിപാടിയെ സമ്പന്നമാക്കി.
മഴവിൽ സംഗീതത്തിന്റെ അനീഷ് ജോർജ്, ടെസ ജോർജ് എന്നിവരോടൊപ്പം യുകെയിലെ ഏറ്റവും മികച്ച ഗായകരും നർത്തകരും ചേർന്ന് സംഗീതവും നൃത്തവും സമന്വയിപ്പിച്ച അതുല്യ കലാവൈഭവങ്ങൾ സൃഷ്ടിച്ച മാസ്മരിക സായാഹ്നമായിരുന്നു പന്ത്രണ്ടാം വാർഷീകാഘോഷം യുകെ മലയാളികൾക്ക് സമ്മാനിച്ചത്.
പ്രോസി എക്സോട്ടിക്ക് ഫെസ്റ്റിവലിന് സമാപനം
വിയന്ന: വിവിധ സംസ്കാരങ്ങളുടെ സമ്മേളനവേദിയായി മാറിയ പ്രോസി എക്സോട്ടിക്ക് ഫെസ്റ്റിവലിന് ഉജ്വല സമാപനം. എല്ലാ വര്‍ഷവും രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ 25-ാമത്തെ വാര്‍ഷികം കൂടിയായിരുന്നു ഈ വര്‍ഷത്തെ സംഗമം.
നിരവധി രാജ്യങ്ങളില്‍ നിന്നുമായി മൂന്നുറിലധികം കലാകാരന്മാരുടെ പ്രകടനങ്ങളും ലൈവ് സംഗീതവുമായി സമാപിച്ച ഫെസ്റ്റിവല്‍ ബഹുസ്വരതയുടെ പ്രകടമായ സമ്മേളന വേദിയായി മാറിയപ്പോള്‍ ഏകദേശം പതിയാരത്തോളം പേര് രണ്ടു ദിവസങ്ങളിലായി ഫെസ്റ്റിവലില്‍ പങ്കെടുത്തു. കഴിഞ്ഞ 25 വര്‍ഷമായി വിയന്നയുടെ വീഥിയില്‍ നടന്നുവരുന്ന ആദ്യത്തെ എക്സോട്ടിക്ക് ഫെസ്റ്റിവല്‍ കൂടിയാണിത്.
വിയന്നയുടെ ഹൃദയഭാഗത്തായി തെരുവില്‍ നടന്ന ഫെസ്റ്റിവലില്‍ ആഫ്രിക്കന്‍ കലാകാരന്മാരുടെ പ്രകടനങ്ങള്‍, ഇന്ത്യന്‍ ക്ലാസിക്കല്‍ ബോളിവുഡ് നൃത്തനൃത്യങ്ങള്‍, ഈജിപ്ത്, പെറു, കൊളംബിയ, ടിബറ്റ്, സെനഗല്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പരമ്പരാഗത നൃത്തനൃത്യങ്ങള്‍, ബംഗാളി ഡാന്‍സ്, ചൈനീസ് ഡാന്‍സ്, ബെല്ലി ഡാന്‍സ്, പഞ്ചാബികളുടെ ബങ്കാര ഡാന്‍സ് തുടങ്ങിയ കലാപ്രകടനങ്ങള്‍ ഫെസ്റ്റിവല്‍ വേദിയെ പ്രകമ്പനം കൊള്ളിച്ചു.
പ്രോസി വിഗ് ഫാഷന്‍ ഷോ, ആഫ്രോ ലാറ്റിനോ മ്യൂസിക്, ഇന്ത്യന്‍ മ്യൂസിക് തുടങ്ങിയ ഇനങ്ങള്‍ വേദിയെ വിസ്മയിപ്പിച്ചു. അതേസമയം തെക്കേ അമേരിക്കന്‍ ബാന്‍ഡായ ഹാരോള്‍ഡ് ടെയ്ലറിന്റെയും അയര്‍ലൻഡില്‍ നിന്നുള്ള സോള്ബീസ് ലൈവ് സംഗീത ഷോയും ഏറെ ശ്രദ്ധേയമായി.
സമ്മേളനത്തിന്റെ സമാപന ദിവസം നടന്ന പൊതുസമ്മേളനം ഘാന അംബാസിഡർ മെറ്റിൽഡ ആകു അലോമറ്റുവും ശ്രീലങ്കൻ അംബാസിഡർ എം.ആർ.കെ. ലെനാഗാലാലും ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.
വലേരി റുജുനെ (ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്, കെനിയ എംബസി), തന്തിദാ ഹെല്‍ബര്‍ട്ട് (കൗണ്‍സിലര്‍, തായ് എംബസി), സോയിലോ വെലാസ്കോ (ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന് ആന്‍ഡ് കോണ്‍സുലാര്‍ ജനറല്‍ ഫിലിപ്പൈന്‍സ് എംബസി), സീജിഫ്രിഡ് ഷനൈഡര്‍ (കൊമേര്‍ഷ്യല്‍ മാനേജര്‍ എയര്‍ അറേബ്യ, ഡോ. തോമസ് താണ്ടപ്പിള്ളി (ചാപ്ലയിന്‍ സെന്റ് തോമസ് എസ്എംസി വിയന്ന), നോര്‍ബെര്‍ട് സൗണര് (വൈസ് പ്രസിഡന്റ്, എസ്ഡബ്ല്യുവി വിയന്ന) തുടങ്ങിയ വിശിഷ്ട അതിഥികളും സമ്മേളനത്തില്‍ പങ്കെടുത്തു.
തനതായ മേഖലയില്‍ മികവു പുലര്‍ത്തുന്നവരെ ആദരിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രോസി എക്സലന്‍സ് അവാര്‍ഡ് പ്രമുഖ പിയാനിസ്റ്റും എഡ്യൂക്കേറ്ററും കള്‍ച്ചറല്‍ അംബാസിഡറുമായ ഡോ. മരിയാലെന ഫെര്‍ണാണ്ടസ് കരസ്ഥമാക്കി.
ഓസ്ട്രയയില്‍ നിന്നും ഭാരതിയ സമ്മാന്‍ പുരസ്കാരം നേടുന്ന ഏക വനിതയുമാണ് മരിയാലെന. പ്രോസി എംപ്ലോയീ അച്ചീവ്മെന്റ് അവാര്‍ഡ് രണ്ടു പതിറ്റാണ്ടിലേറെയായി ജോലിചെയ്യുന്ന ഇമ്രാന് ഹൊസൈനു സമ്മാനിച്ചു. ഇന്ത്യന്‍ ഭക്ഷണ ശാലകള്‍ക്ക് പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷണ പാനീയങ്ങളും ഫെസ്റ്റിവലിന്റെ വേദിയെ ജനപ്രിയമാക്കി.
കാഴ്ചയുടെ പൂരം ഒരുക്കി അരങ്ങേറിയ മേളയിൽ ഓരോ രാജ്യക്കാര്‍ക്കും അവരവരുടെ കഴിവുകള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരൊടൊപ്പം പ്രകടിപ്പിക്കാൻ ലഭിക്കുന്ന അസുലഭ വേദിയായി എക്സോട്ടിക്ക് ഫെസ്റ്റിവല്‍ മാറിയെന്നതിൽ അഭിമാനമുണ്ടെന്നു അഭിപ്രായപ്പെട്ട പ്രോസി ഗ്രൂപ്പ് സ്ഥാനപങ്ങളുടെ ചെയര്മാന് പ്രിന്‍സ് പള്ളിക്കുന്നേല്‍, ഓരോ വര്‍ഷം കഴിയുംതോറും പ്രോസി ഫെസ്റ്റിവല്‍ സ്വദേശിയരും വിദേശിയരുമായി കൂടുതല്‍ ആളുകളെ ആകര്ഷിച്ചുവരുന്നതായി പറഞ്ഞു.
പ്രോസി ഡയറക്ടര്‍മാറായ സിജി, സിറോഷ് ജോര്‍ജ്, ഷാജി കിഴക്കേടത്ത്, ഗ്രേഷ്മ തുടങ്ങിയവര്‍ ഫെസ്റ്റിന് മേല്‍നോട്ടം വഹിച്ചു.
മാഞ്ചസ്റ്ററിൽ തിരുനാൾ ആഘോഷ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
മാഞ്ചസ്റ്റർ: യുകെയിലെ മാഞ്ചസ്റ്റർ വീണ്ടും തിരുനാൾ ലഹരിയിലേക്ക്. ഇക്കുറി തിരുന്നാളിന്റെ 20-ാം വാർഷികം കൂടി എത്തിയതോടെ തിരുനാൾ ആഘോഷങ്ങൾ കൂടുതൽ മികവുറ്റതാക്കുവാൻ വേണ്ട ഒരുക്കങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണ്.
തോമാശ്ലീഹായുടെയും അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങളാണ് മാഞ്ചസ്റ്ററിൽ നടക്കുക. ഈ മാസം 29ന് കൊടിയേറി ജൂലൈ ആറ് വരെയാണ് തിരുന്നാൾ ആഘോഷങ്ങൾ. പ്രധാന തിരുനാൾ ജൂലൈ അഞ്ചിന് നടക്കും.
28ന് വിഥിൻഷോ ഫോറം സെന്ററിൽ "ഗ്രെഷ്യസ് 2025' എന്ന പേരിൽ വില്യം ഐസ്ക്കും ഡെൽസി നൈനാനും ചേർന്ന് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഷോയും പാരിഷ് ഡേ ആഘോഷങ്ങളും നടക്കും. അന്നേദിവസം ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകളുടെ കലാപരിപാടികളും നടക്കും.
എല്ലാവർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ ആയി ആഘോഷിച്ചുവരികയാണ്. വിഥിൻഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുക. മാഞ്ചസ്റ്റർ മലയാളികൾക്കൊപ്പം തദ്ദേശീയരായ ഇംഗ്ലിഷ് ജനതയ്ക്കും തിരുനാൾ ആഘോഷമാണ്.
29ന് വൈകുന്നേരം മൂന്നിന് മിഷൻ ഡയറക്ടർ ഫാ. ജോസ് കുന്നുംപുറം കൊടിയേറ്റുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും കുർബാനയും നടക്കും.
ഇതേ തുടർന്ന് വീടുകളിലേക്കുള്ള അമ്പ് എഴുന്നള്ളിക്കലും ഉത്പന്ന ലേലവും നടക്കും. തിങ്കളാഴ്ചമുതൽ വെള്ളിയാഴ്ച വരെ ദിവസവും വൈകുന്നേരം 5.30 ന് കുർബാനയും നൊവേനയും നടക്കും.
ഈ ദിവസങ്ങളിൽ ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ എന്നിവക്കുള്ള നിയോഗങ്ങൾ സമർപ്പിച്ചാവും തിരുക്കർമങ്ങൾ നടക്കുക.
തിങ്കളാഴ്ച മാഞ്ചസ്റ്റർ ഹോളിഫാമിലി മിഷൻ ഡയറക്ടർ ഫാ.വിൻസെന്റ് ചിറ്റിലപ്പള്ളി മുഖ്യ കാർമ്മികവുമ്പോൾ ചൊവ്വാഴ്ച മാഞ്ചസ്റ്റർ ക്നാനായ മിഷൻ ഡയറക്ടർ ഫാ.സുനി പടിഞ്ഞാറേക്കരയും ബുധനാഴ്ച സാൽഫോർഡ് സെന്റ് എവുപ്രാസ്യാമിഷൻ ഡയറക്ടർ ഫാ.സാന്റോ വാഴേപറമ്പിലും മുഖ്യ കാർമികനാവും.
വ്യാഴാഴ്ച ഷ്രൂഷ്ബറി രൂപതാ വികാരി ജനറൽ ഫാ.മൈക്കിൾ ഗാനൻ കാർമ്മികനാവുമ്പോൾ വെള്ളിയാഴ്ച നോട്ടിംഗ്ഹാം സെന്റ് ജോൺ മിഷൻ ഡയറക്ടർ ഫാ.ജോബി ജോൺ ഇടവഴിക്കലും കാർമികരാവും.
പ്രധാന തിരുനാൾ ദിനമായ ജൂലൈ അഞ്ചിന് രാവിലെ 9.30 മുതൽ തിരുനാൾ കുർബാനയ്ക്ക് തുടക്കമാകും. ആഷ്ഫോർഡ് മാർസ്ലീവാ മിഷൻ ഡയറക്ടർ ഫാ. ജോസ് അഞ്ചാനിക്കൽ തിരുന്നാൾ കുർബാനയിൽ മുഖ്യ കാർമികനാവുമ്പോൾ ഒട്ടേറെ വൈദീകർ സഹകാർമികരാകും. തുടർന്ന് തിരുന്നാൾ പ്രദക്ഷിണവും, സ്നേഹവിരുന്നും നടക്കും.
ജൂലൈ ആറിന് വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.
തുടർന്ന് നേർച്ചവിതരണവും ഉണ്ടായിരിക്കും. തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്ടർ ഫാ. ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യൻ, ജയൻ ജോൺ, ദീപു ജോസഫ് എന്നിവരുടെയും പരിഷ്കമ്മിറ്റിയുടെയും നേതൃത്വത്തിൽ 101 അംഗ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു.
മീറ്റ് & ഗ്രോ ഇന്ന് ബ്രിസ്റ്റോളിൽ
ബ്രിസ്റ്റോൾ: കോസ്മോപോളിറ്റൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച നടക്കുന്ന മീറ്റ് & ഗ്രോ പരിപാടിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ആമ്പിൾ മോർട്ടഗേജ് കമ്പനിയും പങ്കെടുക്കുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എൻആർഐ, യുകെ ബാങ്ക് അക്കൗണ്ടുകൾ, ഫിക്സഡ് ഡെപ്പോസിറ്റുകൾ, ഐഎസ്എ അക്കൗണ്ടുകൾ, ബെെ ടു ലെറ്റ് കൊമേർഷ്യൽ ലോണുകൾ എന്നിവ ആരംഭിക്കാൻ ഒരു അവസരം ലഭിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതിനിധികൾ ബ്രിസ്റ്റോൾ ഗ്രീൻവേ സെന്ററിൽ രാവിലെ 10 മുതൽ മൂന്നു വരെ ഉണ്ടാകും. ഉപഭോക്താക്കൾ പാസ്പോർട്ട്, ബിആർപി കാർഡ്, ഒസിഐ, പാൻ, ഡ്രൈവിംഗ് ലൈസൻസ്, നാഷണൽ ഇൻഷുറൻസ് നമ്പർ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് തുടങ്ങാൻ കൊണ്ടുവരേണ്ടതാണ്.
മോർട്ടഗേജ്/റീ മോർട്ടഗേജ് ആവശ്യങ്ങൾക്കായി യുകെയിലെ പ്രമുഖ മോർട്ടഗേജ് കമ്പനി യായ ആമ്പിൾ മോർട്ടഗേജിന്റെ പവലിയനും ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്.
വിലാസം: Cabot Room, Greenway Centre Doncaster Road ,Southmead Bristol BS 10 5PY.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - 074327 32986, ആമ്പിൾ മോർട്ടഗേജ് - 079 36 831 339, കോസ്മോപോളിറ്റൻ ക്ലബ് - 07754 724 879.
ചേർത്തല സംഗമം ഇന്ന് സ്റ്റോക് ഓൺ ട്രെന്റിൽ
സ്റ്റോക് ഓൺ ട്രെന്റ്: ചേർത്തല സ്വദേശികളുടെ സംഗമം ഇന്ന് സ്റ്റോക്ക് ഓൺ ട്രെന്റിൽ നടക്കും. സ്കൂൾ കോളേജ് കാലഘട്ടങ്ങളിലെ ഓർമകളും നാട്ടു വിശേഷങ്ങളും പങ്കുവച്ച് ആട്ടവും പാട്ടുമായി ചേർത്തലക്കാർ ഒരു ദിവസം മനസ് തുറന്നു ആഘോഷിക്കുവാൻ ഒത്തു കൂടുന്നത് സ്റ്റോക്കിലെ ചെസ്സ്ടെർട്ടൻ കമ്യൂണിറ്റി സെന്ററിലാണ് .
ചേർത്തല സംഗമം രൂപീകൃതമായതിനു ശേഷം എല്ലാ സംഗമ വേളകളിലും പ്രത്യേകിച്ചു പ്രളയകാലത്തും, കൂടാതെ കഴിഞ്ഞ വർഷം വയനാട് ദുരന്തത്തിനായും പണം സമാഹരിക്കുകയുണ്ടായി. കഴിഞ്ഞ ഏഴു വർഷക്കാലമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് സംഗമം നടത്തിയിട്ടുള്ളത്.
കലാപരിപാടികളും വേദിയിൽ അരങ്ങേറും. മിസ്റ്റർ ആൻഡ് മിസിസ് ചേർത്തല യു കെ മത്സരവും ക്വിസ് മത്സരവും ഒപ്പം ഗാനമേളയും നൃത്തവുമൊക്കെ പരിപാടിയിലെ മുഖ്യ ആകർഷണങ്ങളാണ്.
ദയാവധം നിയമവിധേയമാക്കുന്ന ബില്ല് പാസാക്കി യുകെ പാർലമെന്റ്
ലണ്ടൻ: ഗർഭഛിദ്രത്തിൽ കിരാത വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള ബില്ല് പാസാക്കിയതിനു പിന്നാലെ ദയാവധം നിയമവിധേയമാക്കുന്ന ബില്ലും പാസാക്കി യുകെ പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസ്. ദയാവധം നിയമവിധേയമാക്കുന്ന ബില്ല് 291നെതിരേ 314 വോട്ടുകൾക്കാണ് ഇന്നലെ പാർലമെന്റ് പാസാക്കിയത്.
‘ടെർമിനലി ഇൽ അഡൾട്ട്സ് നിയമ’പ്രകാരം മാനസിക വെല്ലുവിളി നേരിടുന്നവർക്കും, ആറു മാസമോ അതിൽ കുറവോ മാത്രം ആയുസ് പ്രവചിക്കപ്പെട്ടിട്ടുള്ള ഗുരുതര രോഗം ബാധിച്ചവരായ മുതിർന്നവർക്കും വൈദ്യസഹായം ഉപയോഗിച്ച് ജീവിതം അവസാനിപ്പിക്കാൻ അവകാശം നൽകുന്നു.
പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്സിലെത്തുന്ന ബിൽ മാസങ്ങൾ നീളുന്ന വിശകലനത്തിനും ചർച്ചകൾക്കും വിധേയമാകും. കൂടുതൽ ഭേദഗതികളും ഉണ്ടായേക്കാം. എന്നിരുന്നാലും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സഭയായ ഹൗസ് ഓഫ് കോമൺസ് പാസാക്കുന്ന ബില്ലുകൾ സാധാരണഗതിയിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ സഭയായ ഹൗസ് ഓഫ് ലോർഡ്സ് തള്ളിക്കളയാറില്ല.
അതിനാൽത്തന്നെ ഇതു നിയമമാകുമെന്നാണ് കരുതപ്പെടുന്നത്. ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളും അമേരിക്കയിലെ ചില സംസ്ഥാനങ്ങളും നിബന്ധനകളോടെ ദയാവധത്തിന് അനുമതി നൽകിയിട്ടുണ്ട്.
ദുരിതമനുഭവിക്കുന്ന ആളുകളോട് അനുകന്പ കാട്ടുന്നതും അവരുടെ അന്തസ് ഉയർത്തിപ്പിടിക്കുന്നതുമാണു ബില്ലെന്ന് ബില്ലിനെ പിന്തുണയ്ക്കുന്നവർ പറയുന്പോൾ ദുർബലരായ ആളുകൾ ജീവിതം അവസാനിപ്പിക്കാൻ നിർബന്ധിതരാക്കപ്പെടുന്നതാണു ബില്ലെന്നാണ് എതിർക്കുന്നവർ ആശങ്കപ്പെടുന്നത്.
ഏതു സാഹചര്യത്തിലും സ്ത്രീകൾക്ക് ഗർഭം അലസിപ്പിക്കാവുന്ന തരത്തിലുള്ള ഭേദഗതി 137നെതിരേ 379 വോട്ടുകളോടെയാണ് കഴിഞ്ഞ ദിവസം പ്രാരംഭ അംഗീകാരം നേടിയത്. 24 ആഴ്ചകൾ വരെ ഗർഭച്ഛിദ്രം നടത്താമെന്നതായിരുന്നു കഴിഞ്ഞ 60 വർഷങ്ങളായി ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിയമം.
ഇതിന് രണ്ട് ഡോക്ടർമാരുടെ അനുമതിയും ആവശ്യമായിരുന്നു. 24 ആഴ്ചകൾക്കുശേഷം ഗർഭച്ഛിദ്രം നടത്തുന്നത് ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റകൃത്യമായാണു കണക്കാക്കിയിരുന്നത്. ഈ വ്യവസ്ഥകൾ എടുത്തുകളഞ്ഞാണ് ഏതു സാഹചര്യത്തിലും ഗർഭഛിദ്രം നടത്താൻ അനുമതി നൽകുന്ന ബില്ല് പാസായിരിക്കുന്നത്.
നിലമ്പൂർ തെരഞ്ഞെടുപ്പ്: പ്രവർത്തകർക്ക് ആവേശമായി ഐഒസി
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് ശക്തമായ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധ നേടുകയാണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ.
ഇംഗ്ലണ്ടിൽ നിന്നെത്തിയ അഷീർ റഹ്മാൻ, അബ്ദുൽ റഹ്മാൻ, അർഷാദ് ഇഫ്തിക്കറുദീൻ, അസ്ദാഫ്, അജ്ജാസ് തുടങ്ങിയവർ നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഐഒസി യുകെ കേരള ചാപ്റ്ററിന്റെ ദേശീയ അധ്യക്ഷൻ സുജു കെ.ഡാനിയലാണ്.
മാസ് കാമ്പയിനിംഗിന്റെ ഭാഗമായി മണ്ഡലത്തിൽ വിതരണം ചെയ്ത സ്ഥാനാർഥിയുടെയും ഐഒസിയുടെ ലോഗോയും ആലേഖനം ചെയ്ത ടി ഷർട്ടിന്റെ വിതരണോദ്ഘാടനം കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ നിർവഹിച്ചു.
തുടർന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്ത കാമ്പയിനിംഗ് വഴിക്കടവ് കേന്ദ്രീകരിച്ച് അഞ്ച് യൂണിറ്റുകളായി തിരിഞ്ഞ് 34 അംഗ സംഘം പ്രവർത്തനം തുടങ്ങി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിർദേശ പ്രകാരം ചിട്ടയായ പ്രവർത്തനമാണ് വഴിക്കടവ് പഞ്ചായത്തിൽ കാഴ്ചവച്ചത്. മണ്ഡലത്തിൽ ഫ്ലക്സ് ബോഡുകളും ബാനറുകളും സ്ഥാപിച്ചു നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾ പ്രവർത്തകർക്ക് വലിയ ആവേശമാണ് നൽകിയത്.
നേതാക്കളായ രമേശ് ചെന്നിത്തല, മാത്യു കുഴൽനാടൻ, സന്ദീപ് വാര്യർ, ജ്യോതികുമാർ ചാമക്കാല തുടങ്ങിയ നേതാക്കൾ ആശംസ നേർന്നു.
ഐഒസി നേതാക്കളായ ഇൻസൺ ജോസ്, അശ്വതി നായർ, സൂരജ് കൃഷ്ണൻ, ബോബിൻ ഫിലിപ്പ്, അരുൺ പൗലോസ്, എഫ്രേം സാം, ബിജു കുളങ്ങര, ജെന്നിഫർ ജോയ്, അജി ജോർജ് തുടങ്ങിയവർ യുകെയിൽ നിന്നും വിവിധ യൂണിറ്റുകളെ ഏകോപിച്ചിച്ചു പ്രചരണ സംഘത്തിന് വേണ്ട നിർദേശങ്ങൾ നൽകി കൊണ്ടിരുന്നു.
റോമിൽ കോട്ടപ്പുറം രൂപത പ്രവാസി കൂട്ടായ്മ വാർഷിക സംഗമം നടത്തി
റോം: കോട്ടപ്പുറം രൂപത പ്രവാസി കൂട്ടായ്മ റോം ഇറ്റലി വാർഷിക സംഗമം നടത്തി. പുനലൂർ രൂപത ബിഷപ് റൈറ്റ് റവ.ഡോ. സെൽവസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ റവ.ഫാ. ജംലാൽ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
സിൻഡ്രല്ല മിൽട്ടൻ ഈശ്വര പ്രാർഥന നടത്തി. ജോബ് സ്രാബിക്കൽ എല്ലാവരെയും സ്വാഗതം ചെയ്തു. റവ.ഫാ. സണ്ണി പോൾ അനുഗ്രഹ പ്രഭാഷണം നടത്തി. റവ.ഫാ.ഡോ. പ്രവീൺ കുരിശിങ്കൽ, റവ.ഫാ. നീൽ ചടയമുറി, റവ.സി. ടെസി വഴക്കൂട്ടത്തിൽ എന്നിവരെ യോഗത്തിൽ ആദരിച്ചു.
റവ.ഫാ. ബെനഡിക്ട്, ആന്റണി ബ്രൗൺ എന്നിവർ ആശംസകൾ അറിയിച്ചു. സസ്മി കോണത്ത് കൂട്ടായ്മയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. രൂപ മൈക്കിൽ എല്ലാവർക്കും നന്ദി അറിയിച്ചു.
എല്ലാവർക്കും കേരളീയ രീതിയിലുള്ള ഉച്ചഭക്ഷണം നൽകി. കൂട്ടായ്മയുടെ കലാപരിപാടികൾ, ലൈവ് ഗാനമേള എന്നിവ അവതരിപ്പിക്കുകയും ചെയ്തു.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു
വത്തിക്കാൻ സിറ്റി: ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച് സ്നേഹോപഹാരങ്ങള്‍ സമര്‍പ്പിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടും സന്നിഹിതനായിരുന്നു.
ചങ്ങനാശേരി അതിരൂപതാ വൈദികനായ ഫാ. ജേക്കബ് കൂരോത്ത് വരച്ച മാര്‍ത്തോമ്മാ ശ്ലീഹായുടെ ഐക്കണും പ്രശസ്ത ശില്പിയായ കോട്ടയം വയലാ സ്വദേശി തോമസ് വെള്ളാരത്തുങ്കല്‍ രൂപകല്പന ചെയ്ത ശില്പവുമാണ് കൈമാറിയത്.
വിശുദ്ധരുടെ ചിത്രം ആലേഖനം ചെയ്ത ദാരുശില്പമാണ് തോമസ് വെള്ളാരത്തുങ്കല്‍ തയാറാക്കിയത്. നാളുകളുടെ അധ്വാനത്തില്‍ പൂര്‍ണമായും കരവിരുതില്‍ കൊത്തിയെടുത്ത ശില്പത്തില് മിശിഹായുടെ ശരീരരക്തങ്ങളുടെ പ്രതീകമായ ഗോതമ്പുകതിരും മുന്തിരിവള്ളിയും പശ്ചാത്തലമാക്കി പ്രാര്‍ഥനയുടെ അടയാളമായ യാചനാകരങ്ങളുടെ നടുവില്‍ ഗോളവും ഗോളത്തില്‍ ഇന്ത്യയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു.
ഗോളത്തിനു മുകളില്‍ സ്ഥാപിച്ച കേരളത്തിന്റെ മാതൃകയില്‍ സുറിയാനി കത്തോലിക്കാ സഭയില്‍നിന്ന് ആദ്യമായി വിശുദ്ധ പദവി ലഭിച്ച അല്‍ഫോന്‍സാമ്മയുടെ ചിത്രം കൊത്തിയിരിക്കുന്നു.
മുന്തിരിക്കുലകളോടു ചേര്‍ന്നിരിക്കുന്ന നാലിലകളിലായി രണ്ടുവശത്തും വിശുദ്ധരായ ഏലിയാസച്ചന്, എവുപ്രാസ്യാമ്മ, മറിയം ത്രേസ്യ, ദേവസഹായം പിള്ള എന്നിവരുടെയും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.