വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കണ്ടെയ്നർ കപ്പലടുത്തിട്ട് ഒരു വർഷം
1575332
Sunday, July 13, 2025 7:08 AM IST
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചരക്കുമായി ആദ്യ കണ്ടെയ്നർ കപ്പൽ അടുത്തിട്ട് ഒരു വർഷം പൂർത്തിയായി. മെസ്കിന്റെ സാൻഫെർണാണ്ടോയിൽ തുടങ്ങിയ ചരക്ക് ഗതാഗതം ഒരുവർഷം പൂർത്തിയാക്കി എംഎസ്സിയുടെ മോനിക്കയിൽ എത്തിനിൽക്കുന്നു..!
ഏറ്റവും വലിയ കപ്പൽ അടുപ്പിച്ച് വിഴിഞ്ഞം ലോക മാരിടൈം ഭൂപടത്തിന്റെ ഏടുകളിൽ ഇടം നേടിയതിന്റെ വാർഷികം കൂടിയായിരുന്നു വെള്ളിയാഴ്ച. വാർ ഷിക ആഘോഷങ്ങളില്ലാത്ത തുറമുഖത്ത് 395 എന്ന നമ്പർ പൂർത്തിയാക്കിയാക്കിയാണ് മോനിക്കയുടെ വരവ്. തുടക്കം മെസ്കിന്റേതാണെങ്കിലും അധികം വൈകാതെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി എന്ന എംഎസ്സി വിഴിഞ്ഞത്തെ കൈയ്യടക്കി.
800 മീറ്റർ നീളമുള്ള ബർത്തിൽ വമ്പൻ മദർഷിപ്പുകളാണെങ്കിൽ രണ്ടും ഫീഡർഷിപ്പുകളാ ണെങ്കിൽ മൂന്നും എണ്ണത്തെ ഒരേ സമയം കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. നിലവിലെ ഷെഡ്യൂൾ പ്രകാരം എംഎസ് സിയുടെ കപ്പലുകൾ മാത്രമാണ് വന്നു മടങ്ങുന്നത്. കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായ വിഴിഞ്ഞം തുറമുഖത്തെ വാർഫിൽ മോനിക്ക ഉൾപ്പെടെ ഇന്നലെയും മൂന്നു ചരക്ക് കപ്പലുകൾ നങ്കുരമിട്ടു. ലോകത്തെ തന്നെ വിസ്മയിപ്പിക്കുന്ന കുതിപ്പാണ് ഈ കാലയളവിൽ വിഴിഞ്ഞം നടത്തിയത്.
2024 ജൂലൈ 11 -നാണു സാൻ ഫെർണാണ്ടോ എന്ന കപ്പൽ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്ത് അടുത്തത്. 2024 ഡിസംബറിൽ കൊമേഴ്സ്യൽ ഓപ്പറേഷൻ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളായ എംഎസ്സി ഐറിന ഉൾപ്പെടെ 23 അൾട്രാ ലാർജ് കണ്ടെയ്നറുകളും എത്തി ദൗത്യം പൂർത്തിയാക്കി മടങ്ങി . ഐറിന ഉൾപ്പെടെ പല കപ്പലുകളും ഇന്ത്യയിൽ തന്നെ ആദ്യമായാണ് ബെർത് ചെയ്തത്.
വികസനക്കുതിപ്പിലായ അന്താരാഷ്ട്ര തുറമുഖം വഴി ഇതുവരെ 8.3 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തും കഴിവു തെളിയിച്ചു. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി ആദ്യ മാസങ്ങളിൽ തന്നെ പൂർണ ശേഷിയിൽ പ്രവർത്തനം നടത്തിയ ലോകത്തെ അപൂർവം പോർട്ടുകളിലൊന്നായി വിഴിഞ്ഞം മാറി. ഓട്ടമേഷൻ, എഐ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തുറമുഖം പ്രവർത്തിപ്പിക്കാൻ ഇന്ത്യയ്ക്കു ശേഷിയുണ്ടെന്നു ലോകത്തിനു മുന്നിൽ തെളിയിക്കാൻ വിഴിഞ്ഞം വഴിയൊരുക്കി.
കഴിഞ്ഞ നാലു മാസങ്ങളായി ഇന്ത്യയിലെ തെക്ക്-കിഴക്കൻ തീരത്തെ തുറമുഖങ്ങളിൽ ഒന്നാമതെത്താനും വിഴിഞ്ഞത്തിനു കഴിഞ്ഞു. പ്രദേശത്തെ വനിതകളെ പരിശീലിപ്പിച്ചു ഇന്ത്യയിലെ ആദ്യ വനിതാ ഓട്ടമേറ്റഡ് ക്രെയിൻ ഓപ്പറേറ്റർമാരാക്കിയത് രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധ നേടി. ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വകസനം ഉൾപ്പെടെയുള്ള മേഖലകളിലെ സമൂഹിക ഉത്തരവാദിത്ത പദ്ധതികളിലൂടെ ഒരു ലക്ഷത്തിലേറെ പേരെ പിന്തുണയ്ക്കാനും പദ്ധതിയിലൂടെ കഴിഞ്ഞു.
ഒന്നാം വർഷം അഭിമാനത്തോടെ ആഘോഷിക്കുന്നതിനൊപ്പം ഏതാണ്ട് 10,000 കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുന്ന രണ്ടാം ഘട്ട നിർമാണപ്രവർത്തനങ്ങളും ഉടൻ തുടങ്ങും. ഇതോടെഇന്ത്യയുടെ മാരിടൈം മേധാവിത്വത്തിലേക്കുള്ള പടിവാതിലായി വിഴിഞ്ഞം വളരും.