സിനിമാ ചിത്രീകരണത്തിനിടെ കാർ അപകടം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
Monday, July 29, 2024 7:14 PM IST
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ കൊച്ചിയില്‍ കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കലാകാരൻമാർ അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണതയാണ്. അപകടത്തെ കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിര്‍ദേശം നല്കി.
സംഭവത്തില്‍ കാറിന്റെ അമിത വേഗത്തിനു പോലീസ് കേസെടുത്തിരുന്നു. അപകടത്തില്‍ നടന്മാരായ അര്ജുന് അശോകന്, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവരുള്‍പ്പെടെ അഞ്ചുപേര്‍ക്കു പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന സ്റ്റണ്ട് ടീമിലെ ഡ്രൈവറും റോഡരികില്‍ ബൈക്കില്‍ നില്‍ക്കുകയായിരുന്നു ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ജീവനക്കാരനുമാണ് പരിക്കേറ്റ മറ്റു രണ്ടുപേര്‍.
നടന്മാരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ഫുഡ് ഡെലിവറി ജീവനക്കാരനെ എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെ എറണാകുളം എംജി റോഡില്‍ പത്മാ തിയേറ്ററിനു സമീപമായിരുന്നു അപകടം. ‘ബ്രോമാന്‍സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നായിക മഹിമ നമ്പ്യാരുടെ ഒരു റാഷ് ഡ്രൈവിംഗ് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടം.
പല ടേക്കുകളിലായി ചിത്രീകരിച്ച സീനിന്റെ ഡ്രോണ്‍ ഷോട്ട് എടുക്കുകയായിരുന്നു. അര്ജുന് അശോകന് മുന്‍ സീറ്റിലും സംഗീത് പിന്‍സീറ്റിലുമായിരുന്നു. ഓവര്‍ടേക് ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ഇരുവാഹനങ്ങളും കൂട്ടിയിടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ ബൈക്കില്‍ ഇടിച്ച് തലകീഴായി മറിയുകയുമായിരുന്നു. പ്രദേശത്തുണ്ടായിരുന്നവരും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണു പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
സംഗീത് പ്രതാപിന്റെ കഴുത്തിലെ എല്ലിന് പൊട്ടലുണ്ട്. അര്ജുന് അശോകനും മാത്യു തോമസിനും ബൈക്ക് യാത്രികര്‍ക്കും സാരമായ പരിക്കില്ല. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന സ്റ്റണ്ട് ടീമിലെ ഡ്രൈവര്‍ക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. സിനിമ ചിത്രീകരണത്തിന് അനുമതി ഇല്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.