കോടികിലുക്കത്തിലെ സിദ്ദിഖ് ചിരികൾ
ജോർജ് സഖറിയ
Tuesday, August 8, 2023 10:03 PM IST
കോട്ടയം: കോൺട്രാക്ടർ നേസമണിയുടെ തലയിൽ വീണ "സുത്തിയലും'(ചുറ്റിക) കിംഗ് ഖാനെ മറികടന്ന് 100 കോടി ക്ലബിന്റെ തിളക്കം നേടിയ സൽമാൻ ഖാന്റെ "ബോഡിഗാർഡ്' വിളയാട്ടവും ഇന്ത്യയൊട്ടാകെ ഡയറക്ടർ സിദ്ദിഖ് എന്ന പേര് പ്രശസ്തമാക്കി.
എന്നാൽ ഇതിനും എത്രയോ വർഷങ്ങൾ മുമ്പ്, റീമേക്ക് ചിത്രങ്ങളിലൂടെ പ്രിയദർശൻ ഹിന്ദിയിൽ ചിരിപടർത്തിയ കാലത്തുതന്നെ, അവയിലെ സിദ്ദിഖ് - ലാൽ ചിരിനമ്പറുകളിലൂടെ അദ്ദേഹം കോടിക്കണക്കിന് പേരെ ചിരിപ്പിച്ചു.
ഇതല്ല... ഇതിനപ്പുറം ചാടിക്കടക്കാൻ കെൽപ്പുള്ള കെ.കെ. ജോസഫിനെയും എസ്പിയോട് മുന്നൂറ് രൂപ താളത്തിൽ ചോദിക്കുന്ന കുരുവിയെയും സൃഷ്ടിച്ച സിദ്ദിഖ് എക്കാലവും പ്രേക്ഷകരുടെ ഹൃദയത്തെ കൊത്തിവലിക്കാൻ പാകത്തിലുള്ള തിരക്കഥകൾ മെനയാൻ കെൽപ്പുള്ള വ്യക്തിയായിരുന്നു. അതുകൊണ്ടാകാം കന്നാസും കടലാസും നൊമ്പരച്ചിരിയായി ഇന്നും പ്രേക്ഷകമനസിൽ നിലനിൽക്കുന്നത്.
കൊച്ചയിലെ സാധാരണ കുടുംബത്തിൽ ജനിച്ച സിദ്ദിഖിന് നാട്ടിലെ ചെറുകിട അടിപിടിക്കിടെ കിട്ടിയ കൂട്ടാണ് പുല്ലേപ്പടിക്കാരൻ ലാൽ. കൊച്ചിൻ കലാഭവനിലെ മിമിക്രി സംഘത്തോടൊപ്പം ഇരുവരും ചേർന്ന് സൃഷ്ടിച്ച ചിരിസംസ്കാരത്തിന്റെ അലയൊലികളാണ് കോമഡി സ്കിറ്റുകളും സ്റ്റാൻഡ്അപ്പ് ഷോകളുമായി ഇന്നും മലയാള എന്റർടെയ്ൻമെന്റ് ലോകത്ത് വിടർന്നുനിൽക്കുന്നത്.
സ്റ്റേജിൽ ചിരിപ്പിച്ച് ജീവിച്ച് പണക്കാരനാകാം എന്ന അവസ്ഥ ഇന്ത്യയിലെ മറ്റൊരു ഭാഷയിലും നിലവിൽ വരുന്നതിന് മുമ്പുതന്നെ സിദ്ദിഖിന്റെ പിന്തുടർച്ചക്കാർ നടന്മാരെന്ന നിലയിൽ പ്രശസ്തരായിരുന്നു. ബന്ധുക്കളായ റാഫിയെയും ഷാഫിയെയും "ചിരിസംവിധാന'ത്തിന്റെ പിന്തുടർച്ചക്കാരാക്കിയും മെക്കാർട്ടിനെയും ബെന്നി പി. നായരമ്പലത്തെയും കൈപിടിച്ചുയർത്തിയും സിദ്ദിഖ് പാത തെളിയിക്കുകയായിരുന്നു.
"പപ്പൻ പ്രിയപ്പെട്ട പപ്പൻ' വഴി 1986-ൽ സിനിമാലോകത്ത് കഥാകാരന്മാരായ എത്തിയ സിദ്ദിഖും ലാലും, മദ്രാസിലെത്തുന്ന ദാസന്റെയും വിജയന്റെയും നൊമ്പരച്ചിരികൾ തങ്ങളുടെ പക്കൽ നിന്ന് വഴുതിപ്പോകുന്നത് നിരാശയോടെയാണ് നോക്കിനിന്നത്. എന്നാൽ അഞ്ച് വർഷത്തിനുള്ളിൽ തങ്ങൾ മലയാളസിനിമയിൽ വേരുറപ്പിക്കുമെന്ന് കലാഭവനിലെ മിമിക്രി സുഹൃത്തുക്കളോട് വച്ചിരുന്ന പന്തയം, 1989-ൽ തന്നെ ഇരുവരും പൂർത്തിയാക്കി.
ചിരിപ്പിക്കുന്ന നായകനായി മോഹൻലാൽ തിളങ്ങിനിന്ന കാലത്ത്, ഒരു സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ചിരിയുണർത്തുന്നവരാകുന്ന "റാംജിറാവ് സ്പീക്കിംഗ് ' വലിയ വിപ്ലവമായി. ഈ ചിത്രത്തിന്റെ കഥാതന്തു ഹിന്ദി ചിത്രങ്ങളിൽ പ്രിയദർശൻ മാറ്റിയും മറിച്ചും ഉപയോഗിച്ചതിനാൽ കോടിക്കണക്കിന് പേരാണ് ഉർവശി തിയറ്റേഴ്സിന്റെ മോഹവലയത്തിൽ പെട്ടുപോയത്.
മോഹൻലാൽ ഏറ്റവും ശാരീരിക ഫ്ലെക്സിബിലിറ്റി കാണിച്ച ഗാനരംഗമായി പ്രേക്ഷകർ വിലയിരുത്തുന്ന "താളമേള തപ്പും കൊട്ടും...' എന്ന വിയറ്റ്നാം കോളനിയിലെ ഗാനരംഗം സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിന്റെ സംവിധാനതികവ് വെളിപ്പെടുത്തുന്നതാണ്. പശുവിന്റെ കയറിൽതട്ടി പോസ്റ്റിൽ തലകുത്തി കയറുന്ന മോഹൻലാലിനെ കണ്ടതോടെ, ഈ താരത്തെ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ തങ്ങൾ ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന് പല സംവിധായകർക്കും മനസിലായി.
ഉറ്റചങ്ങാതി ലാൽ നിർമിച്ച "ഹിറ്റ്ലർ' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ സിദ്ദിഖ്, തനിക്ക് ഒറ്റയ്ക്കും പ്രേക്ഷകരിൽ ചിരിയുണർത്താമെന്ന് തെളിയിച്ചു. ടെലഫോൺസ് വകുപ്പിലെ സാധാരണ ജീവനക്കാരനിൽ നിന്ന് "സന്ധ്യാവ്' എന്ന ഈണമുള്ള പേരിലൂടെ സിനിമാലോകത്ത് പ്രശസ്തനായ ഹരിശ്രീ അശോകന്റെ ഈയടുത്ത കാലത്ത് ചിരിയുണർത്തിയ നല്ല കഥാപാത്രം സിദ്ദിഖിന്റെ "ഭാസ്കർ ദ റാസ്കൽ' എന്ന ചിത്രത്തിലെ സ്റ്റാൻസിലാവൂസ് ആയിരുന്നു.
കൺഫ്യൂഷൻ കോമഡിയുടെ കാലം അവസാനിച്ചപ്പോൾ എത്തിയ ഈ ചിത്രവും ലാലിന് സംവിധാനം ചെയ്യാനായി ഒന്നിച്ച് കഥയെഴുതിയ "കിംഗ് ലയറും' ടിവിയിൽ വൻ റിപ്പീറ്റ് വാല്യുവുള്ള ചിത്രങ്ങളായി ആണ് അറിയപ്പെടുന്നത്.
ഒരേ ചിത്രം മൂന്ന് ഭാഷകളിൽ സംവിധാനം ചെയ്ത് പെരുമ ഉയർത്തിയ സിദ്ദിഖ് പണകിലുക്കത്തിന്റെ പേരിലല്ല, അദ്ദേഹം ചിരിയുണർത്തിയ നിറമനസുകളിലെ നിത്യസ്മരണകളിലാണ് വസിക്കുന്നത്.