കഥ-തിരക്കഥ-സംഭാഷണം-സംവിധാനം-സിദ്ദിഖ്; ഇനിയില്ല
Tuesday, August 8, 2023 9:43 PM IST
കോട്ടയം: സംവിധായകൻ ഫാസിലിന്റെ സഹായിയായി സിനിമ ജീവിതം ആരംഭിച്ചയാളാണ് സിദ്ദിഖ്. കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചിരുന്ന സമയത്താണ് ഫാസിൽ, സിദ്ദിഖിനെ കൂടെകൂട്ടുന്നത്. സിനിമയെന്ന മായിക പ്രപഞ്ചം എന്താണെന്ന് അങ്ങനെയാണ് സിദ്ദിഖ് അറിഞ്ഞു തുടങ്ങിയത്. പിന്നീട് ശുദ്ധഹാസ്യം കൃത്യമായി ചേർത്ത് പാകത്തിൽ രൂപപ്പെടുത്തി ആ മനുഷ്യൻ മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു.
അതിഭാവുകങ്ങളൊന്നുമില്ലെങ്കിലും ഏറ്റവും ശാന്തമായി ഓരോ ചിത്രങ്ങൾക്കും ജൻമം നൽകാൻ ഈ കലാകാരന് സാധിച്ചു. കലാഭവനിൽ നിന്നും ഒപ്പം കൂടിയ നടൻ ലാലുമായി കൈകോർത്ത് സൃഷ്ടിച്ചെടുത്ത ചിത്രങ്ങളാണ് ആദ്യമായി ഇവരെ മലയാളികൾക്ക് മുന്നിൽ പരിചയപ്പെടുത്തയത്.
സംവിധാനം-സിദ്ദിഖ്-ലാൽ
സിദ്ദിഖ് ലാല്‍ എന്ന കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളത്രയും പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. ചിന്തിപ്പിച്ചിട്ടുണ്ട്. ആസ്വാദനത്തിന്റെ അതിര്വരമ്പുകള്ക്കപ്പുറത്തു നിന്നും എന്തെക്കെയോ വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചിട്ടുണ്ട്. വീണ്ടും കാണാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. കണ്ടാലും മടുപ്പുതോന്നാത്ത കഥാപാത്രങ്ങളും നിമിഷങ്ങളും എത്രയോ മനോഹരമായി നമുക്ക് മുന്നില്‍ ദൃശ്യവത്കരിച്ചു.
മൂന്ന് പതിറ്റാണ്ടു നീണ്ടുനില്‍ക്കുന്ന സിനിമ ജീവിതത്തെ തനിച്ചാക്കി അയാള്‍ യാത്രയായപ്പോള്‍ ഒറ്റപ്പെട്ടത് എത്രയത്ര കഥകളായിരിക്കും. സിദ്ദിഖ്-ലാല്‍ എന്നത് രണ്ടല്ല ഒന്നാണ് എന്ന് വിശ്വസിച്ചിരുന്നവര്‍ ആയിരുന്നു ഏറെയും. ഇരുവരും ഒന്നിച്ചപ്പോള്‍ പിറന്നതാകട്ടെ സൂപ്പര്‍ഹിറ്റ് സിനിമകളും. സ്വതന്ത്ര സംവിധായകനായപ്പോഴും ഹിറ്റ്മേക്കര് തന്നെയായിരുന്നു സിദ്ദീഖ്.
കലാഭവനില്‍ ഒന്നിച്ചത്തിയ സുഹൃത്തുക്കളായിരുന്നു ലാലും സിദ്ദിഖും. തമാശകള്‍ക്ക് മേമ്പൊടി ചാര്‍ത്തി ഇരുവരും കോര്‍ത്തെഴുതിയ ആ താമശകള്‍ ഇന്നും മലയാളികള്‍ ആസ്വദിക്കുന്നു. തമാശകള്‍ ഏറ്റവും കൃത്യമായി ചേരേണ്ട സ്ഥലത്ത് തന്നെ ചേര്‍ക്കാന്‍ ഇരുവര്‍ക്കുമായി.
ഇന്‍ ഹരിഹര്‍ നഗറും ഗോഡ്ഫാദറും റാംജീറാവു സ്പീക്കിംഗുമൊക്കെ കണ്ട് നമ്മള് എത്ര തവണ ചിരിച്ചിരിക്കുന്നു. ആ സന്ദര്‍ഭങ്ങള്‍ എത്രയോ തവണ ഓര്‍ത്തോര്‍ത്ത് നമ്മള് വീണ്ടും ചിരിക്കുന്നു.
ആര്‍ത്തലച്ചു ചിരിക്കാനും തീയറ്റര്‍ ഇളക്കി മറിക്കാനും ആ കൂട്ടുകെട്ടില്‍ പിറവിയെടുത്ത എല്ലാ ചിത്രങ്ങള്‍ക്കുമായി.
1989-ല്‍ പുറത്തിറങ്ങിയ റാംജിറാവു എന്ന ചിത്രമായിരുന്നു സിദ്ദിഖ്-ലാല്‍ കോംബോ ആദ്യമായി ജന്മം കൊടുത്ത ചിത്രം. ഓരോ വര്‍ഷത്തിന്റെ ഇടവേളകളില്‍ ബാക്കി ചിത്രങ്ങള്‍. 1990ല്‍ ഇന്‍ഹരിഹര്‍ നഗറും 91ല്‍ ഗോഡ്ഫാദറും 92ല്‍ വിയറ്റനാംകോളനിയും 1994ല്‍ കാബൂളിവാലയും പുറത്തിറങ്ങി.
റാംജിറാവുവില്‍ തുടങ്ങിയ പൊട്ടിച്ചിരി ഇന്‍ഹരിഹര്‍ നഗറെത്തിയപ്പോള് ആവേശം കൂടി. പിന്നീടിറങ്ങിയ ഗോഡ്ഫാദറിലും വിയറ്റ്നാം കോളനിയുമെല്ലാം അത് ആര്‍ത്തലച്ചു. കാബൂളിവാല സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടിലെ അവസാനചിത്രമെങ്കിലും പ്രേക്ഷകരെ ആര്ദ്രമാക്കാന് ആ ചിത്രത്തിനുമായി.
സംവിധാനം-സിദ്ദിഖ്
മമ്മൂട്ടിയുടെ മാധവന്‍കുട്ടിക്ക് ഒറ്റക്ക് പിറവി നല്‍കിയാണ് ഹിറ്റ്ലര്‍ എന്ന ചിത്രം സിദ്ദിഖ് സംവിധാനം ചെയ്തത്. സിദ്ദിഖ് എന്ന സംവിധായകന്റെ ഒറ്റയ്ക്കുള്ള യാത്ര തുടങ്ങിയത് ഹിറ്റലര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു.
പൊട്ടിച്ചിരിക്ക് പിന്നെയും ആക്കം കൂട്ടി ജയറാം, ശ്രീനിവാസന്, മുകേഷ് എന്നിവര്‍ അഭിനയിച്ച ഫ്രണ്ട്സ് എന്ന ചിത്രം പുറത്തിറങ്ങി. പിന്നീട് വന്ന ക്രോണിക് ബാച്ചിലറും സൂപ്പര്‍ഹിറ്റായി.
ദിലീപിനെ നായകനാക്കി ഒരുക്കിയ ബോഡിഗാര്‍ഡും തിയറ്ററില്‍ ചിരിപ്പൂരം തീര്‍ത്തു. ലേഡീസ് ആന്‍ഡ് ജെന്റില്മാന് എന്ന ചിത്രത്തിന് പക്ഷേ തീയറ്ററില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ല. ഭാസ്ക്കര്‍ ദ റാസ്ക്കല്‍, ഫുക്രി, ബിഗ് ബ്രദര്‍ എന്നി അവസാനകാല ചിത്രങ്ങളില്‍ സിദ്ധിഖ് എന്ന സംവിധായകന്റെ ഭാവമാറ്റങ്ങളും കാണാം.
സിനിമയിലെ പുതുസങ്കേതങ്ങള്‍ക്കൊപ്പം നിന്ന് സിദ്ധിഖ് മാറുന്ന സിനിമകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ശ്രമിച്ചു.അന്യഭാഷകളിലേക്ക് എത്തിയപ്പോഴും സിദ്ധിഖ് സിനിമകള്‍ പിഴച്ചില്ല. ഫ്രണ്ട്സ്, എങ്കള്‍ അണ്ണ, ബോഡി ഗാര്‍ഡ്, കാവലന്,ബോഡിഗാർഡ് (ഹിന്ദി) എന്നീ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായി.
ഇനി ഓര്‍മകളില്‍
പതിഞ്ഞ താളത്തിലും സ്വരത്തിലുമായിരുന്നു സിദ്ദിഖിന്റെ സംസാരം. ബഹളങ്ങളില്ലാതെ സ്വതസിദ്ധമായ തന്റെ ശൈലിയില്‍ സംസാരിച്ച് അയാള്‍ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറി. മികവാര്‍ന്ന ചാരുതയില്‍ മനോഹര കഥകള്‍ അയാള്‍ കോര്‍ത്തെടുത്തു.
സിദ്ദിഖിന്റെ തിരക്കഥയുടെ ഭംഗി പോലും പലപ്പോഴും ആ തുന്നിചേര്ക്കലുകളായിരുന്നു. പതിയെ പതിയെ കോര്‍ത്ത് കോര്‍ത്ത് കഥകളില്‍ നിന്നും കാര്യങ്ങളിലേക്ക് സഞ്ചരിക്കുന്ന മനോഹരമായ സിനിമകളായി അവ രൂപപ്പെടും.
മലയാളത്തിലല്‍ മാത്രമല്ല, തമിഴിലും ഹിന്ദിയിലും അയാള്‍ തിളങ്ങി. ചെയ്ത ചിത്രങ്ങളെല്ലാം തന്നെ മികച്ച നിലവാരം പുലര്‍ത്തി.