ക്ലാസി ക്ലാസന് 105
Monday, May 26, 2025 3:54 AM IST
ന്യൂഡല്‍ഹി: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെൻറിച്ച് ക്ലാസന്റെ (39 പന്തില്‍ 105 നോട്ടൗട്ട്) സെഞ്ചുറി മികവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 110 റണ്‍സിന് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കീഴടക്കി.
പ്ലേ ഓഫ് കാണാതെ പുറത്തായ ഇരുടീമിന്റെയും 2025 സീസണിലെ അവസാന മത്സരമായിരുന്നു. 18 ദിവസത്തെ ഇടവേളയക്കുശേഷമായിരുന്നു കെകെആര്‍ ഐപിഎല്‍ മത്സരത്തിന് ഇറങ്ങിയതെന്നതും ശ്രദ്ധേയം. സ്കോര്‍: സണ്‍റൈസേഴ്സ് ഹൈദരാബാദ് 278/3 (20). കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 168 (18.4).
ക്ലാസന് സ്റ്റാര്‍
സണ്‍റൈസേഴ്സ് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും (16 പന്തില്‍ 32) ട്രാവിസ് ഹെഡും (40 പന്തില്‍ 70) തുടങ്ങിവച്ച ആക്രമണം ക്ലാസന് ഏറ്റെടുത്തു. നേരിട്ട 17-ാം പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ക്ലാസന്, 37-ാം പന്തില്‍ സെഞ്ചുറിയിലെത്തി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാമത് സെഞ്ചുറി എന്ന റിക്കാര്ഡിനൊപ്പവും ക്ലാസന് എത്തി. 2010ല്‍ യൂസഫ് പഠാനും 37 പന്തില്‍ സെഞ്ചുറി നേടിയിട്ടുണ്ട്.
2025 സീസണില്‍ ഹൈദരാബാദിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് 278/3. രാജസ്ഥാനെതിരേ 286/6ഉം ഈ സീസണില്‍ സണ്‍റൈസേഴ്സ് നേടിയിരുന്നു. 2024ല്‍ സണ്‍റൈസേഴ്സ് കുറിച്ച 287/3 ആണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍.
കെകെആറിനുവേണ്ടി 23 പന്തില്‍ 37 റണ്‍സ് എടുത്ത് മനീഷ് പാണ്ഡെ ടോപ് സ്കോററായി. സണ്‍റൈസേഴ്സിന്റെ ജയദേവ് ഉനദ്കഡും ഇഷാന് മലിംഗയും ഹര്‍ഷ് ദുബെയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.