പഞ്ചാബ് കിംഗ്സിന് ഏഴു വിക്കറ്റ് ജയം
Tuesday, May 27, 2025 1:01 AM IST
ജയ്പുര്‍: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണ് പ്ലേ ഓഫ് ടിക്കറ്റ് കരസ്ഥമാക്കിയ പഞ്ചാബ് കിംഗ്സും മുംബൈ ഇന്ത്യൻസും ലീഗ് റൗണ്ടിൽ തങ്ങളുടെ അവസാന മത്സരത്തിൽ ഏറ്റമുട്ടിയപ്പോൾ, പഞ്ചാബ് കിംഗ്സിന് ഏഴു വിക്കറ്റ് ജയം.
മുംബൈ മുന്നോട്ടുവച്ച 185 റണ്‍സ് എന്ന ലക്ഷ്യം 18.3 ഓവറിൽ പഞ്ചാബ് മറികടന്നു. ജയത്തോടെ പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പിച്ച് പഞ്ചാബ് ക്വാളിഫയർ ഒന്നിന് യോഗ്യത നേടി. 2014നു ശേഷം ആദ്യമായാണ് പഞ്ചാബ് ക്വാട്ടിഫയർ ഒന്നിന് യോഗ്യത നേടുന്നത്.
പ്രിയാൻഷ് ആര്യ, ജോഷ് ഇംഗ്ലിസ് എന്നിവരാണ് പഞ്ചാബിന്റെ പ്രത്യാക്രമണം നയിച്ചത്. ഓപ്പണർ പ്രിയാൻഷ് ആര്യ 35 പന്തിൽ രണ്ട് സിക്സും ഒന്‍പത് ഫോറും അടക്കം 62 റണ്‍സ് നേടി. 14.1 ഓവറിൽ സ്കോർ 143ൽവച്ച് പ്രിയാൻഷ് ആര്യ മടങ്ങി. ജോഷ് ഇംഗ്ലീസ് 42 പന്തിൽ മൂന്നു സിക്സും ഒന്‍പത് ഫോറും അടക്കം 73 റണ്‍സ് നേടി. ശ്രേയസ് അയ്യർ 16 പന്തിൽ 26 റണ്‍സുമായി പുറത്താകാതെ നിന്നു.
സൂപ്പര്‍ സൂര്യകുമാർ
ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണര്‍മാരായ റയാന് റിക്കല്‍ടണും (20 പന്തില്‍ 27) രോഹിത് ശര്‍മയും (21 പന്തില്‍ 24) ചേര്‍ന്ന് 5.1 ഓവറില്‍ 45 റണ്‍സ് നേടിയശേഷമാണ് പിരിഞ്ഞത്.
മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ക്രീസിലെത്തി. എന്നാല്‍, നാലാം നമ്പറായെത്തിയ തിലക് വര്‍മ (1) വേഗത്തില്‍ മടങ്ങി. വില്‍ ജാക്സ് (8 പന്തില്‍ 17) തകര്‍ത്തടിച്ചെങ്കിലും അധികനേരം ക്രീസില്‍ തുടരാനായില്ല. തിലകിനെയും വില്‍ ജാക്സിനെയും വൈശാഖ് വിജയ് കുമാറാണ് മടക്കിയത്.
39 പന്തില്‍ രണ്ടു സിക്സും ആറ് ഫോറും അടക്കം 57 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് മുംബൈ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. തുടരെ വിക്കറ്റ് നഷ്ടപ്പെട്ടത് സൂര്യകുമാറിനെ പ്രതിരോധത്തിലേക്കു വലിച്ചു. ഈ സീസണില്‍ ലീഗ് റൗണ്ടിലെ 14 ഇന്നിംഗ്സിലും 25+ സ്കോര്‍ നേടാന്‍ സൂര്യകുമാറിനു സാധിച്ചു. ഐപിഎല്‍ ചരിത്രത്തിലെ റിക്കാര്‍ഡാണിത്.
ഹാര്‍ദിക് പാണ്ഡ്യ (15 പന്തില്‍ 26), നമാന്‍ ധിന് (12 പന്തില്‍ 20) എന്നിവരും മുംബൈയുടെ സ്കോര്‍ബോര്‍ഡിലേക്കു സംഭാവന ചെയ്തു. പഞ്ചാബിന്റെ അര്‍ഷദീപ് സിംഗ്, മാര്‍ക്കോ യാന്സണ്, വൈശാഖ് വിജയ് കുമാര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.