തിരുവനന്തപുരം: ഇടുക്കിയിലെ ഭൂപ്രശ്നത്തിനു പരിഹാരം കാണാൻ കഴിയുന്ന ഭൂപതിവു നിയമ ഭേദഗതി ബിൽ അടക്കം നിയമസഭ പാസാക്കിയ അഞ്ചു ബില്ലുകൾക്കുകൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. ഇതോടെ നിയമസഭ പാസാക്കിയ മുഴുവൻ ബില്ലുകളിലും ഗവർണർ ഒപ്പിട്ടു. ഭൂപതിവു നിയമ ഭേദഗതി, നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി ബിൽ എന്നിവ കഴിഞ്ഞ സെപ്റ്റംബറിലാണ് നിയമസഭ പാസാക്കിയത്.
ഭൂപതിവു നിയമ ഭേദഗതി
പതിച്ചുകൊടുത്ത ഭൂമി ആവശ്യത്തിനല്ലാതെ വിനിയോഗിക്കാൻ പട്ടയം ലഭിച്ചയാളിന് അനുവാദം നൽകുന്ന വ്യവസ്ഥയാണ് ഭൂപതിവു നിയമ ഭേദഗതിയിലുള്ളത്. ഇടുക്കിയിലെ കർഷകർക്ക് അടക്കം ഇത് ഏറെ പ്രയോജനം ചെയ്യും. 1960ലെ ഭൂപതിവു ചട്ടം അനുസരിച്ച് കൃഷിക്കും താമസത്തിനുമായാണ് ഭൂമി പതിച്ചു നൽകിയത്. എന്നാൽ, ഇത് മറ്റു ജീവിതാവശ്യത്തിനുകൂടി വിനിയോഗിച്ചവർക്ക് ഭൂമി ക്രമപ്പെടുത്താൻ അനുമതി നൽകിയിരുന്നില്ല. പുതിയ നിയമം നിലവിൽ വരുന്നതോടെ മറ്റാവശ്യങ്ങൾക്കു വിനിയോഗിച്ച ഭൂമിയും ക്രമപ്പെടുത്താനാകും.
കൈയേറ്റങ്ങൾക്ക് കുട പിടിക്കാനാണ് ബിൽ പാസാക്കിയത് എന്ന പരാതിയെത്തുടർന്നായിരുന്നു ഗവർണർ വിശദീകരണം തേടിയത്. പൊതുതാൽപര്യം മുൻ നിർത്തിയാണ് നിയമത്തിൽ ഭേദഗതി വരുത്തുന്നതെന്ന് ചീഫ് സെക്രട്ടറി ഗവർണറെ അറിയിച്ചു. തുടർന്നാണ് ഗവർണർ അനുമതി നൽകിയത്.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി
ഭൂമി തരംമാറ്റത്തിനുള്ള അധികാരം 27 ആർഡിഒമാർക്കു പുറമേ 78 താലൂക്കുകളിലെയും ഓരോ ഡെപ്യൂട്ടി കളക്ടർക്കുകൂടി നൽകാനുള്ള വ്യവസ്ഥ ഉൾപ്പെടുന്നതാണ് നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി. ഇതു സംബന്ധിച്ച ചില സംശയങ്ങൾ കാരണമാണ് അംഗീകാരം വൈകിയത്.
അബ്കാരി ചട്ട നിയമ ഭേദഗതി
സിനിമകളിലും പരസ്യങ്ങളിലും മദ്യപാനരംഗങ്ങൾ കാണിക്കുന്പോൾ മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് നല്കിയില്ലെങ്കിൽ ആറ് മാസം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം കേസ് എടുക്കാമെന്നാണ് നിലവിലുള്ള വ്യവസ്ഥ. തടവ് ശിക്ഷ ഒഴിവാക്കി 50,000 രൂപവരെ പിഴ ഈടാക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുന്നതാണ് അബ്കാരി ചട്ട നിയമ ഭേദഗതി ബിൽ. അനധികൃതമായി കള്ളു ചെത്തിയാൽ 10,000 രൂപയാണ് പിഴ.
ക്ഷീരകർഷക ക്ഷേമനിധി ഭേദഗതി
ക്ഷീരകർഷകർ നൽകുന്ന പ്രതിമാസ അംശാദായം ക്ഷീരകർഷക ക്ഷേമനിധി ബോർഡിൽ അടയ്ക്കാത്ത സംഘം സെക്രട്ടറിമാർക്കു പിഴപ്പലിശ ചുമത്തുന്ന വ്യവസ്ഥയാണ് ക്ഷീരകർഷക ക്ഷേമനിധി ഭേദഗതി ബില്ലിലുള്ളത്. വർഷം 500 ലിറ്റർ പാൽ കൊടുക്കുന്ന കർഷകർക്കു മാത്രം ക്ഷേമനിധി അംഗത്വമെന്ന വ്യവസ്ഥ ഒഴിവാക്കി. ഒരിക്കലെങ്കിലും പാൽ നൽകുന്നവർക്ക് അംഗത്വത്തിന് അപേക്ഷിക്കാം. ഭരണസമിതിയിൽ 12 അംഗങ്ങൾ എന്നത് 16 ആക്കി. കാലിത്തീറ്റ ഉത്പാദന സ്ഥാപനങ്ങളും സ്വകാര്യ ഡെയറികളും ഉൾപ്പെടെ സർക്കാർ നിശ്ചയിക്കുന്ന തുക ക്ഷേമനിധി വിഹിതമായി നൽകണം.
സഹകരണ നിയമ ഭേദഗതി
വായ്പാ സഹകരണ സംഘങ്ങളുടെ ഭാരവാഹികൾ തുടർച്ചയായി മൂന്നു തവണയിൽ അധികം ഭരണസമിതി അംഗങ്ങളായി തുടരാൻ പാടില്ല എന്ന വ്യവസ്ഥ അടങ്ങുന്നതാണ് സഹകരണ നിയമ ഭേദഗതി ബിൽ. വായ്പാ സംഘങ്ങളിൽ ഭരണസമിതി അംഗങ്ങൾക്ക് മൂന്ന് ടേം, പ്രാഥമിക വായ്പാ സംഘങ്ങൾ, മറ്റ് വായ്പാ സംഘങ്ങൾ, പ്രാഥമിക സംഘങ്ങൾ എന്നിവയുടെ നിർവചനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ, യുവസംഘങ്ങൾ രൂപീകരിക്കാനുള്ള വ്യവസ്ഥ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ തുടങ്ങിയവർക്കായി സോഷ്യൽ സഹകരണ സംഘങ്ങൾ രൂപീകരിക്കാനുള്ള വ്യവസ്ഥ, അഡ്മിനിസ്ട്രേറ്റീവ് ഓഡിറ്റ്, സംഘങ്ങൾക്ക് പൊതുസോഫ്റ്റ് വെയർ, സംഘങ്ങളിൽ കന്പ്യൂട്ടർ അധിഷ്ഠിത അക്കൗണ്ടിംഗും ഓഡിറ്റും, ടീം ഓഡിറ്റ് തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. വനിതാ ഫെഡ്, ലേബർഫെഡ്, ടൂർഫെഡ്, ഹോസ്പിറ്റൽ ഫെഡ് തുടങ്ങിയവയിലെ നിയമനങ്ങൾ പിഎസ്സിക്ക് വിടും.
പാസാക്കിയ ബില്ലുകൾ
ഭൂപതിവ് നിയമ ഭേദഗതി നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതി ക്ഷീരകർഷക ക്ഷേമനിധി ഭേദഗതി സഹകരണ സംഘം നിയമ ഭേദഗതി അബ്കാരി നിയമ ഭേദഗതി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.