രണ്ടാം ക്വാളിഫയറില്‍ മുംബൈ x പഞ്ചാബ് രാത്രി 7.30ന്
Saturday, May 31, 2025 11:17 PM IST
അഹമ്മദാബാദ്: രണ്ടു ടീം, ഒരു ലക്ഷ്യം; ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് 2025 സീസണ് ഫൈനല്‍. അതെ, ഇന്നറിയാം ഐപിഎല്‍ 18-ാം സീസണ് ഫൈനലില്‍ ആരൊക്കെ ഏറ്റുമുട്ടും എന്ന്. ഇന്നു നടക്കുന്ന രണ്ടാം ക്വാളിഫയറില്‍, അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ഇതുവരെ ഒരു പ്രാവശ്യംപോലും കപ്പില്‍ തൊടാന്‍ സാധിക്കാത്ത പഞ്ചാബ് കിംഗ്സും തമ്മില്‍ ഏറ്റുമുട്ടും.
ജയിക്കുന്ന ടീം മൂന്നാം തീയതി നടക്കുന്ന ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. ചുരുക്കത്തില്‍ 18-ാം സീസണ് ഐപിഎല്ലില്‍ ഇനിയുള്ളത് ഇന്നത്തേത് ഉള്‍പ്പെടെ രണ്ടു മത്സരങ്ങള്‍ മാത്രം.
ക്വാളിഫയര്‍ ഒന്നില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് പരാജയപ്പെട്ടവരാണ് ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റന്‍സിയിലുള്ള പഞ്ചാബ് കിംഗ്സ്. എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കിയാണ് മുംബൈ ഇന്ത്യന്‍സ് ക്വാളിഫയര്‍ രണ്ടിനു യോഗ്യത സ്വന്തമാക്കിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്നു രാത്രി 7.30നാണ് പഞ്ചാബ് x മുംബൈ പോരാട്ടം.
അഹമ്മദാബാദിന്റെ അഹം
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലേത് ബാറ്റര്‍മാര്‍ക്ക് അനുകൂലമായ പിച്ചായാണ് പൊതുവായ വിലയിരുത്തല്‍. എന്നാല്‍, പേസര്‍മാര്‍ക്കും പിച്ചില്‍നിന്നു പിന്തുണ ലഭിക്കാറുണ്ട്. 175 ആണ് ശരാശരി ഒന്നാം ഇന്നിംഗ്സ് സ്കോര്‍. 2025 ഐപിഎല്ലില്‍ ഇവിടെ നടന്ന ഏഴു മത്സരങ്ങളില്‍ ആറിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്.
ഈ സീസണ് പ്രകടനം
ഈ സീസണിലെ ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരാണ് പഞ്ചാബ് കിംഗ്സ്. 14 മത്സരങ്ങളില്‍നിന്ന് 19 പോയിന്റ്. നെറ്റ് റണ്‍ റേറ്റ് +0.372. എങ്കിലും ക്വാളിഫയര്‍ ഒന്നില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, 101 റണ്‍സിന് പഞ്ചാബ് കിംഗ്സിനെ എറിഞ്ഞിട്ടു. 10 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ജയം സ്വന്തമാക്കുകയും ചെയ്തു.
ലീഗ് റൗണ്ടില്‍ 14 മത്സരങ്ങളില്‍നിന്ന് 16 പോയിന്റുമായി നാലാം സ്ഥാനത്തു ഫിനിഷ് ചെയ്താണ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് എലിമിനേറ്ററിലേക്ക് എത്തിയത്.
നെറ്റ് റണ്‍ റേറ്റ് +1.142. ഈ ഐപിഎല്‍ സീസണില്‍ ഏറ്റവും മികച്ച റണ്‍ റേറ്റുള്ള ടീമാണ് മുംബൈ. പ്ലസ് വണ്‍ റണ്‍ റേറ്റ് മറ്റൊരു ടീമിനും ഇല്ല. എലിമിനേറ്ററില്‍ 228/5 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സിനെ 20 റണ്‍സിനു കീഴടക്കിയാണ് ഇന്നത്തെ പോരാട്ടത്തിലേക്ക് എത്തിയിരിക്കുന്നത്.
മുംബൈ Vs പഞ്ചാബ്; കഥ ഇതുവരെ
ഐപിഎല്‍ ചരിത്രത്തില്‍ ഇരുടീമും ഇതുവരെ 33 തവണ ഏറ്റുമുട്ടി. 16 ജയം പഞ്ചാബ് സ്വന്തമാക്കിയപ്പോള്‍ 17 എണ്ണത്തില്‍ മുംബൈ വെന്നിക്കൊടി പാറിച്ചു. ഈ സീസണില്‍ മുഖാമുഖം വന്നപ്പോള്‍ പഞ്ചാബിനായിരുന്നു ജയം. ഇരുടീമും അഹമ്മദാബാദില്‍ നേര്‍ക്കുനേര്‍ ഇറങ്ങുന്നത് ഇതാദ്യം.
ഈ സീസണില്‍ പഞ്ചാബിന്റെ ടോപ് സ്കോറര്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യറാണ്. 15 ഇന്നിംഗ്സില്‍ 170.86 സ്ട്രൈക്ക് റേറ്റില്‍ 516. 18 വിക്കറ്റ് നേടിയ അര്‍ഷദീപ് സിംഗ് ആണ് പഞ്ചാബിന്റെ വിക്കറ്റ് വേട്ടക്കാരന്.
167.83 സ്ട്രൈക്ക് റേറ്റില്‍ 673 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് മുംബൈ ഇന്ത്യന്‍സിന്റെ റണ്‍ വേട്ടയില്‍ ഒന്നാമന്. ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സില്‍ രണ്ടാമനാണ് എസ്കെവൈ. 21 വിക്കറ്റ് നേടിയ ട്രെന്റ് ബോള്ക്കും 18 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുമാണ് മുംബൈയുടെ ബൗളിംഗ് ആക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നത്. 6.36 ആണ് ബുംറയുടെ ഇക്കോണമി എന്നതും ശ്രദ്ധേയം.
ഗതി നിർണയിക്കുന്ന പോരാട്ടങ്ങൾ
പവര്‍പ്ലേയില്‍ രോഹിത് ശര്‍മ Vs അര്‍ഷദീപ് സിംഗ്, പ്രഭ്സിമ്രന് സിംഗ് Vs ട്രെന്റ് ബോള്‍ട്ട്, മധ്യഓവറുകളില്‍ സൂര്യകുമാര്‍ Vs ഹര്‍പ്രീത് ബ്രര്‍, ശ്രേയസ് അയ്യര്‍ Vs ഹാര്‍ദിക് പാണ്ഡ്യ, ഡെത്ത് ഓവറുകളില്‍ മാര്‍ക്കസ് സ്റ്റോയിന്‍സ് Vs ജസ്പ്രീത് ബുംറ പോരാട്ടങ്ങളാണ് ഇന്നത്തെ മത്സരത്തിന്റെ വിവിധഘട്ടങ്ങളില്‍ ആരാധകരുടെ ആവേശത്തിനു വഴിതെളിക്കുക.