Back to Home |
ചരക്കുകൾക്കു വില കുറയും, സേവനങ്ങൾക്കു കൂടും
|
|
രാജ്യത്ത് ഏകീകൃത ചരക്കുസേവന നികുതി(ജിഎസ്ടി) പ്രാബല്യത്തിൽ വരുന്നതോടെ ചരക്കുകൾക്ക് വില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രനികുതി കൊച്ചി സോൺ ചീഫ് കമ്മീഷണർ പുല്ലേല നാഗേശ്വര റാവു.
ജിഎസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നികുതി കൊച്ചി സോൺ ചീഫ് കമ്മീഷണർ ഓഫീസിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചരക്കുകൾക്ക് വില കുറയുമെങ്കിലും സേവനങ്ങൾക്ക് നികുതി വർധിക്കും. ബാങ്കിംഗ് സേവനങ്ങളെയുൾപ്പടെ ഇതു ബാധിക്കുമെന്നും അദ്ദേഹം പരോക്ഷമായി സൂചന നൽകി. സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജിഎസ്ടി കമ്മീഷണറേറ്റുകളിലായി ഇതിനകം പുതുതായി രജിസ്റ്റർ ചെയ്തത് 20 പേർ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, നിലവിലുള്ള സെൻട്രൽ എക്സൈസ്, വാറ്റ് എന്നിവയിലെ 90 ശതമാനം പേരും ഇതിനോടകം തന്നെ ജിഎസ്ടിയിലേക്കു മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത രണ്ടു മാസത്തിൽ രണ്ടു ലക്ഷത്തിലധികം പുതിയ രജിസ്ട്രേഷനുകൾ ജിഎസ്ടിയിൽ നടക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഉപഭോഗത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമെന്ന രീതിയിൽ സംസ്ഥാനത്തിനു ജിഎസ്ടി നേട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടിയിൽ ഉപഭോഗം നടക്കുന്നിടത്താണ് നികുതിയൊടുക്കേണ്ടി വരിക. കേരളത്തിന്റെ നികുതി വരുമാനത്തിൽ ഇതോടെ ഗണ്യമായ വർധനവുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രജിസ്ട്രേഷൻ നടത്താത്ത വ്യാപാരികൾക്ക് ഉപഭോക്താക്കളിൽ നിന്ന് നികുതിത്തുക ഈടാക്കാനാകില്ല. ഇത്തരം വ്യാപാരികൾക്ക് തങ്ങൾ ഒടുക്കിയ നികുതിക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അവകാശപ്പെടാനുമാകില്ല. 20 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള വ്യാപാരികൾ ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമില്ല. എന്നാൽ, വിതരണ ശൃംഖലയിലെ ഒരാൾക്കെങ്കിലും ടാക്സ് ക്രെഡിറ്റ് അവകാശപ്പെടണമെങ്കിൽ ആ ശൃംഖലയിലുള്ള എല്ലാവരും തന്നെ ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്യേണ്ടിവരും, അല്ലാത്തപക്ഷം ആർക്കും ടാക്സ് ക്രെഡിറ്റ് അവകാശപ്പെടാനാവില്ല.
ജിഎസ്ടി രജിസ്ട്രേഷൻ സംബന്ധിച്ച ആശങ്കകളും പരാതികളും പരിഹരിക്കാൻ രാജ്യത്ത് 18 മേഖലകളായി തിരിച്ച് സേവാകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ഇതിനു പുറമേ സംസ്ഥാനത്തെ മൂന്ന് ജിഎസ്ടി കമ്മീഷണറേറ്റുകളിലും വിദഗ്ധരുടെ സംഘമടങ്ങുന്ന പാനൽ രൂപീകരിച്ച് സെൻട്രൽ പ്രോസസിംഗ് സെല്ലും രൂപീകരിച്ചിട്ടുണ്ട്. പരാതികൾ അപ്പോൾ പരിഹരിക്കാൻ കഴിയുന്ന തരത്തിലാണ് ഇവയുടെ സജ്ജീകരണം. നികുതി അടയ്ക്കാതെയുള്ള കച്ചവടം, നികുതിവെട്ടിപ്പ്, പൂഴ്ത്തിവയ്പ്, കൊള്ളലാഭം എടുക്കൽ തുടങ്ങിയവ കണ്ടെത്താനുള്ള കമ്മിറ്റിക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട്. ഉപയോക്താക്കൾക്കും വ്യാപാരികൾക്കുമായി കേന്ദ്ര നികുതിവകുപ്പ് ഹെൽപ്ലൈനുകളും ഏർപ്പെടുത്തിയിട്ടുണ്ട്. നികുതിവകുപ്പിന്റെ വെബ്സൈറ്റിൽ മലയാളത്തിലും ഇംഗ്ലീഷിലും ജിഎസ്ടി സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുമെന്നും നാഗേശ്വര റാവു പറഞ്ഞു. സെൻട്രൽ എക്സൈസ് അഡീഷണൽ ഡയറക്ടർ ജനറൽ മാത്യു ജോളി, ഓഡിറ്റ് കമ്മീഷണർ മുഹമ്മദ് യൂസഫ്, അപ്പീൽ കമ്മീഷണർ വീരന്ദ്രകുമാർ, കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമീത് കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
|
|
|
|
ജിഎസ്ടി നിരക്കുകൾ
|
|
|
|
|
|