സൂംബ നൃത്തത്തെ കല്ലെറിഞ്ഞു കൊല്ലരുത്
Tuesday, July 1, 2025 12:00 AM IST
വിദ്യാലയങ്ങളിൽ എന്തു നടത്തണമെന്നു സർക്കാർ തീരുമാനിക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് ധീരമാണ്. പക്ഷേ, എന്തു നടത്തരുതെന്നു ചില മതസംഘടനകൾ തീരുമാനിക്കുമോയെന്നറിയില്ല.
വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യത്തിനു ഗുണകരമെന്ന് ഉറപ്പുള്ള സൂംബ എന്ന വ്യായാമനൃത്തത്തിന്റെ ചുവടുകളിലും മതം ചവിട്ടിയിരിക്കുന്നു. അതിനു പല ന്യായങ്ങളും നിരത്തുന്നുണ്ടെങ്കിലും വേരുകൾ കിടക്കുന്നത് പൊതു ഇടങ്ങളിലെ സ്ത്രീ-പുരുഷ സാമീപ്യത്തിലും ആരോഗ്യകരമായ ഇടപഴകലിലുംപോലും സദാചാരവിരുദ്ധത തപ്പുന്ന മൗലികവാദത്തിലാണ്.
ആ വാദത്തിന്റെ തുടർച്ചക്കാരാണ് തങ്ങളെന്നു തെളിയിക്കുകയാണ് മതവിദ്യാർഥി സംഘടനകൾ. വിദ്യാലയങ്ങളിൽ എന്തു നടത്തണമെന്നു സർക്കാർ തീരുമാനിക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് ധീരമാണ്. പക്ഷേ, എന്തു നടത്തരുതെന്നു ചില മതസംഘടനകൾ തീരുമാനിക്കുമോയെന്നറിയില്ല.
ഏതൊരു നൃത്തവും വ്യായാമമാണെങ്കിലും സൂംബയുടേത് കൂടുതൽ ലളിതവും ഊർജസ്വലവുമായ നൃത്തച്ചുവടുകളാണ്. ലോകമെങ്ങും 30 വർഷത്തിലേറെയായി ജനകീയാരോഗ്യത്തിന്റെ ഭാഗമായി സൂംബ മാറിക്കഴിഞ്ഞു. ക്യൂബന്‍ സംഗീതമായ റൂംബയുമായി സാമ്യമുള്ളതുകൊണ്ടാണ് സൂംബ എന്ന പേരു വന്നത്. ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലുമായി കോടിക്കണക്കിനാളുകൾ ഈ നൃത്തവ്യായാമം പിന്തുടരുന്നുണ്ട്. കേരളത്തിൽ ലഹരിവിരുദ്ധതയുടെ ഭാഗമായിട്ടാണ് വിദ്യാഭ്യാസവകുപ്പ് ഇതു നടപ്പാക്കാനിറങ്ങിയത്.
ചില മുസ്ലിം സംഘടനകൾ എതിർപ്പുയർത്തി. വിദ്യാലയങ്ങളിൽ സൂംബ ഡാൻസ് നടത്തുന്നതിൽ മതവിരുദ്ധതയോ ന്യൂനപക്ഷ വിരുദ്ധതയോ ഗവേഷണം നടത്തിയാൽ പോലും കണ്ടെത്താനാകില്ലെങ്കിലും അവരിതിൽ അൽപ്പവസ്ത്രവും സദാചാരവുമൊക്കെ കൂട്ടിക്കലർത്തി. ആഭാസങ്ങൾക്കു നിര്‍ബന്ധിക്കരുതെന്നും മേനിയഴക് പ്രകടിപ്പിക്കാനും ഇടകലര്‍ന്ന് ആടിപ്പാടാനും ധാര്‍മികബോധം അനുവദിക്കാത്ത വിദ്യാര്‍ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശത്തിന്റെയും ലംഘനമാണിത് എന്നുമാണ് ഒരു ‘പണ്ഡിതൻ’ പറഞ്ഞത്. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിടപഴകുന്നത് ആഭാസമാണെന്നു കരുതുന്ന അദ്ദേഹത്തിന്റെ ചെറിയ മനസ്, നൃത്തം ചെയ്യുന്ന മറ്റെല്ലാവരെയും അപമാനിക്കുകയാണ്.
സൂംബ വിദ്യാലയങ്ങളിൽ കൊണ്ടുവരുന്നതു ഗൂഢാലോചനയാണെന്നും ഇക്കാര്യത്തിൽ ഒരു പഠനവും നടത്തിയിട്ടില്ലെന്നും സ്കൂളുകളിൽ കായികാധ്യാപകരുടെ ഒഴിവുകൾ നികത്തുകയാണ് കായികരംഗത്തെ മെച്ചപ്പെടുത്താൻ വേണ്ടതെന്നുമൊക്കെ മുസ്ലിം വിദ്യാർഥി സംഘടന എംഎസ്എഫിന്റെ പ്രസിഡന്റ് പറഞ്ഞു. ഗൂഢാലോചന എന്താണെന്ന് അദ്ദേഹത്തിനേ അറിയൂ. മൂന്നു പതിറ്റാണ്ടിലേറെയായി കോടിക്കണക്കിനു മനുഷ്യർ ആരോഗ്യത്തിനുവേണ്ടി ചെയ്യുന്ന ഈ നൃത്തം കേരളത്തിലെ കുറച്ചു കുട്ടികൾക്കു പ്രത്യേകിച്ചു വല്ല ദോഷവുമുണ്ടാക്കുന്നുണ്ടോയെന്ന് പഠനം നടത്തണമെന്നാണെങ്കിൽ, ആരോഗ്യരംഗത്ത് ഉൾപ്പെടെ ലോകം അംഗീകരിച്ചതും കേരളം നടപ്പാക്കിയിട്ടുള്ളതുമായ പലതിനെക്കുറിച്ചും ‘നാട്ടു പണ്ഡിതർ’ പഠനം നടത്തേണ്ടിവരും.
പ്രതിരോധ വാക്സിൻ വിരുദ്ധതയും ആധുനിക വൈദ്യശാസ്ത്രത്തെ നിരാകരിക്കുന്ന വീട്ടിലെ പ്രസവങ്ങളും സ്വയം ചികിത്സയുമൊക്കെ മനുഷ്യർക്കു ദോഷമേ വരുത്തിയിട്ടുള്ളൂ എന്നും മറക്കരുത്. കായികാധ്യാപകരുടെ ഒഴിവ് നികത്തിയിട്ടില്ലെന്ന് ഈയവസരത്തിൽ പറഞ്ഞത്, ഒഴിവുകൾ നികത്തിയാൽ സൂംബ ഡാൻസ് നടത്താമെന്ന അർഥത്തിലല്ലല്ലോ. ഈ ന്യായീകരണങ്ങളെല്ലാം ഇടുങ്ങിയ മതതാത്പര്യങ്ങളെ മറയ്ക്കാനുള്ള മുഖാവരണങ്ങളാണ്.
ഹൃദയാരോഗ്യത്തിനുൾപ്പെടെ ഗുണകരമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ സമ്മതിച്ചിട്ടുള്ള സൂംബ ഡാൻസിൽ ഒരു മണിക്കൂറിൽ 500 കലോറി ഊർജമെങ്കിലും കത്തിച്ചുകളയുന്നെന്നാണ് റിപ്പോർട്ടുകൾ. സൂംബ ഡാൻസ് കളിക്കുന്നതുകൊണ്ടുമാത്രം കേരളം ലഹരിമുക്തമാകുമെന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷേ, ശാരീരിക-മാനസിക ആരോഗ്യമുള്ളവർ ലഹരിപോലുള്ള ഉന്മാദങ്ങളിലേക്കു പോകാനുള്ള സാധ്യത കുറവാണെന്നതും വിദ്യാർഥികളെ അവർക്കിഷ്ടപ്പെട്ട ഉല്ലാസത്തിന്റെ വഴികളിലൂടെ പലതും പഠിപ്പിക്കാനാകുമെന്നതുമാണ് ഇതിന്റെയൊക്കെ സാധ്യത. അതുപോലെ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചുകണ്ടാൽ സദാചാരമിളകുന്നത് അത്ര നല്ല കാര്യമല്ല. അതു നല്ലതാണെങ്കിൽ ഏറ്റവും നല്ല രാജ്യങ്ങളായി പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പോലുള്ള രാജ്യങ്ങളെ അംഗീകരിക്കേണ്ടിവരും.
സൂംബ നൃത്തത്തോടു വിരുദ്ധാഭിപ്രായമുള്ളവരെ ആരും മതമൗലികവാദികളാക്കിയിട്ടില്ല. പിന്തിരിപ്പൻ വാദങ്ങളുമായെത്തി അത് അവർ അവകാശപ്പെട്ടതാണ്. വ്യത്യസ്ത അഭിപ്രായമുള്ളവരുമായി ചർച്ച നടത്തുന്നതിൽ തെറ്റില്ല. പക്ഷേ, വിദ്യാഭ്യാസ വകുപ്പ് മതനേതാക്കളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നതിനുപകരം, അവർ വിദ്യാഭ്യാസവകുപ്പിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി എന്നു വരരുത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ആരോഗ്യപരമായ ഇടപെടലുകളെ ആഭാസമായി കാണാത്ത മഹാഭൂരിപക്ഷം വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും താത്പര്യങ്ങൾക്കും വിലയുണ്ടെന്നുകൂടി സർക്കാർ അറിഞ്ഞിരിക്കണം.