വിദ്യാർഥികളേ, ഞങ്ങളെയും ശുദ്ധീകരിക്കൂ
Monday, June 2, 2025 12:00 AM IST
ഭൂമിയിൽ ഏറ്റവും കൂടുതൽ മസ്തിഷ്കവികാസം പ്രാപിച്ച ജീവിയാണ് മനുഷ്യൻ. ഇന്നത്തെ മനുഷ്യന്റെ ഉത്ഭവത്തിന് മൂന്നു ലക്ഷം വർഷങ്ങളുടെയെങ്കിലും പഴക്കമുണ്ട്. എന്നിട്ടും പകയും യുദ്ധങ്ങളും നിർത്താൻ പഠിച്ചില്ല. ഏക പരിഹാരമായ വിദ്യാഭ്യാസത്തിന്റെ പുതിയ വർഷത്തിൽ മഹത്തായ സ്വപ്നങ്ങളെ ഒരു പ്രതിജ്ഞപോലെ ഉരുവിടാം.
ഭാവിയുടെ ഫാക്ടറികൾ വീണ്ടും പ്രവർത്തനനിരതമാകുകയാണ്. യന്ത്രങ്ങളുടെ മുരൾച്ചയോ വാണിജ്യോത്പാദനമോ ലാഭേച്ഛയുടെ കണക്കുകൂട്ടലുകളോ ഇല്ലാത്ത വിദ്യാലയങ്ങളിൽ പുതിയൊരു അധ്യയനവർഷത്തിന്റെ മണി മുഴങ്ങുന്നു.
അവർ വരികയായി... ഭൂമിയുടെ, പ്രപഞ്ചത്തിന്റെ, മനുഷ്യത്വത്തിന്റെ, നവമൂല്യങ്ങളുടെ കാവൽക്കാരാകേണ്ടവർ. ഉച്ചനീചത്വങ്ങളുടെ, മതഭ്രാന്തുകളുടെ, യുദ്ധങ്ങളുടെ, കപട ദേശീയവാദത്തിന്റെ, അക്രമോത്സുക രാഷ്ട്രീയത്തിന്റെ പരന്പരാഗതവും ആർജിതവുമായ സ്വത്തുക്കളൊന്നും അവർക്കു കൈമാറാതിരിക്കുക. പിറക്കട്ടെ ഒരു നല്ലകാലം.
സമൂഹത്തിൽ എന്തൊക്കെയോ അരുതായ്കകൾ പ്രത്യക്ഷമാകുന്പോഴാണ് വിദ്യാഭ്യാസത്തിൽ പിഴവ് പറ്റിയോയെന്നു പരിശോധിക്കേണ്ടത്. അതുകൊണ്ടാണ്, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ലഹരിവിരുദ്ധത മുതൽ റോഡ് നിയമങ്ങൾ വരെ പഠിപ്പിക്കുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി ഇത്തവണ ലക്ഷ്യമിട്ടത്.
അതിനായി മാറ്റിവച്ച സമയം തുലോം പരിമിതമായിപ്പോയെങ്കിലും നല്ലൊരു തുടക്കമാകട്ടെ. രാഷ്ട്രീയം, തങ്ങളുടെ ആശയപ്രചാരണത്തിനും അധികാരത്തിനുമുള്ള ധ്രുവീകരണോപാധിയാക്കി കരിക്കുലത്തെയും മാറ്റുകയാണ്.
ചരിത്രത്തെ ഏറെ വികലമാക്കി. സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രനിർമിതിയിലും എതിരാളികളുടെ പങ്ക് ഇല്ലാതാക്കാനും തങ്ങൾക്ക് ഇല്ലാത്തതു കൂട്ടിച്ചേർക്കാനും ന്യൂനപക്ഷങ്ങളെയും ദളിതരെയും തമസ്കരിക്കാനും എൻസിഇആർടിയിലൂടെ നടത്തിയ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. സഹിഷ്ണുതയുടെയും ദേശീയോദ്ഗ്രഥനത്തിന്റെയും മതേതര-ജനാധിപത്യ കാഴ്ചപ്പാടുകളുടെയും തുല്യതയുടെയും വേരുകൾ പൊട്ടിമുളയ്ക്കേണ്ടത് വിദ്യാലയങ്ങളിലാണ്.
ഭരണകൂടങ്ങളിൽനിന്ന് ഏറെയൊന്നും പ്രതീക്ഷിക്കാനില്ലെന്നായി. രാഷ്ട്രീയബോധവും ബോധ്യങ്ങളും പ്രതികരണശേഷിയുമൊക്കെ വളർത്തിയെടുക്കേണ്ടിയിരുന്ന കലാലയങ്ങളെ പാർട്ടിക്കൊടികളുമായെത്തിയ സാമൂഹികവിരുദ്ധർ കലാപഭൂമികളാക്കി. കലാലയ രാഷ്ട്രീയം വെറുക്കപ്പെട്ട ചരക്കോ എതിർക്കപ്പെടേണ്ട മുന്നേറ്റമോ ആയി മാറി. വിദ്യാഭ്യാസത്തെ വീണ്ടെടുക്കേണ്ടതുണ്ട്.
കൂടുതൽ മാർക്ക് വാങ്ങുന്നതിനൊപ്പം, നല്ല മനുഷ്യരാകാനും പഠിപ്പിക്കേണ്ടിയിരിക്കുന്നു. മത-രാഷ്ട്രീയ കരിക്കുലങ്ങളിൽ തളച്ചിടപ്പെട്ട വിദ്യാർഥികൾ പുതിയൊരു പ്രതിജ്ഞയെടുക്കുവോളം ഒരു വസന്തത്തെയും പ്രതീക്ഷിക്കാനാവില്ല. ഒരു പ്രതിജ്ഞയുടെ വാക്കുകളാൽ ആ പൂന്തോപ്പിന്റെ വാതിലൊന്നു തുറക്കാൻ ശ്രമിക്കട്ടെ.
“ഞങ്ങൾ വിദ്യാർഥികളാണ്; ഭൂമിയെ കൂടുതൽ വാസയോഗ്യമാക്കാൻ പ്രതിജ്ഞാബദ്ധർ. രാഷ്ട്രപൗരർ എങ്കിലും വിശ്വസാഹോദര്യത്തിന്റെ പതാക അവസാന ശ്വാസംവരെ താഴെ വയ്ക്കില്ല. കക്ഷിരാഷ്ട്രീയവും അപരനെ ശത്രുവായി കാണുന്ന മതഭ്രാന്തുകളും ഇടുങ്ങിയ ദേശീയവാദങ്ങളുമല്ല, എല്ലാവരെയും ഒന്നായി കാണുന്ന വസുധൈവ കുടുംബകമാണ് ഞങ്ങളുടെ ലക്ഷ്യം.
ഞങ്ങളെപ്പോലെ ഞങ്ങളുടെ അയൽക്കാരെയും സ്നേഹിക്കും. സാഹോദര്യത്തിന്റെയും പരസ്പരബഹുമാനത്തിന്റെയും തുല്യതയുടെയും പരീക്ഷണങ്ങൾക്ക് ക്ലാസ് മുറികളിൽ ഞങ്ങൾ തുടക്കമിടും. ജാതി-മത-വർണ-സാന്പത്തിക വിവേചനങ്ങളെ പ്രവൃത്തിയിൽനിന്നും ചിന്തയിൽനിന്നും ബഹിഷ്കരിക്കും. സഹപാഠിയോട് മതമേതെന്നോ ജാതിയേതെന്നോ അല്ല, വിശക്കുന്നുണ്ടോയെന്നേ ചോദിക്കൂ. സ്ത്രീകളെ തുല്യരായി കാണും.
പരിസ്ഥിതിയെ സംരക്ഷിക്കും. ശുചിത്വം ജീവിതശൈലിയാക്കും. രാജ്യത്തിന്റെ നിയമങ്ങൾ പാലിക്കും. ശാസ്ത്രനേട്ടങ്ങളെ തിന്മകൾക്കല്ല, മനുഷ്യത്വത്തിലൂന്നിയ സുസ്ഥിര വികസനത്തിനായി ഞങ്ങൾ പ്രയോഗത്തിലെത്തിക്കും. അഭിപ്രായവ്യത്യാസങ്ങളെ അസഹിഷ്ണുതകൊണ്ടല്ല, ജ്ഞാനത്തിലൂന്നിയുള്ള സംവാദങ്ങളാൽ ആശയപരിണാമങ്ങളിലെത്തിക്കും.
സമൂഹമാധ്യമങ്ങളെ അധികവിദ്യാഭ്യാസത്തിന്റെ ഉപശാലകളാക്കും. മയക്കുമരുന്നടിമകളല്ല, മയക്കം വിട്ടുണർന്ന തലമുറയാകും ഞങ്ങൾ. മാതാപിതാക്കളെയും അധ്യാപകരെയും എല്ലാ സഹജീവികളെയും ബഹുമാനിക്കും. എല്ലാ ആശയങ്ങളെയും വിശ്വാസങ്ങളെയും വൈവിധ്യങ്ങളെയും ആദരിക്കുന്ന മതേതര-ജനാധിപത്യവിശ്വാസികളായിരിക്കും.
പക്ഷേ, ഞങ്ങൾ ചോദ്യം ചോദിക്കും; ഭിന്നിപ്പിക്കുന്ന മതഭാഷ്യങ്ങൾക്കും രാഷ്ട്രീയ തത്വശാസ്ത്രങ്ങൾക്കും വിധേയരല്ല ഞങ്ങൾ. ഞങ്ങളുടെ മൗനം ഇനിമേൽ തിന്മകൾക്കുള്ള സമ്മതമാകില്ല. വിദ്യാഭ്യാസത്തെ പാഠ്യപദ്ധതികളിൽ ഒതുക്കാതെ അധികവായനയിലൂടെയും യാത്രകളിലൂടെയും മനുഷ്യബന്ധങ്ങളിലൂടെയും സംവാദങ്ങളിലൂടെയും വിപുലീകരിക്കും.
ഞങ്ങളുടെ അഭിരുചിക്കനുസരിച്ചു മാത്രമേ ഇനിമേൽ തൊഴിലുകളും ലക്ഷ്യങ്ങളും തെരഞ്ഞെടുക്കൂ. ഞങ്ങൾ മികച്ച ശാസ്ത്രജ്ഞരോ ഉദ്യോഗസ്ഥരോ ദിവസക്കൂലിക്കാരോ വ്യാപാരികളോ രാഷ്ട്രീയക്കാരോ മതനേതാക്കളോ ആയിത്തീരും. അതിനൊരുക്കമായി ഞങ്ങളാദ്യം മനുഷ്യരാകും.
മനുഷ്യൻ ഒരു കുലമായിട്ടും, തുല്യരല്ലാതെ ജീവിക്കേണ്ടിവരുന്ന ഹതഭാഗ്യരുടെ ശിരസിൽ കൈവച്ച്, കണ്ണീരുണങ്ങിയ കവിളുകളിൽ ചുംബിച്ച് ഭൂമിയെ കൂടുതൽ വാസയോഗ്യമാക്കുമെന്ന് ഞങ്ങളിതാ പ്രതിജ്ഞ ചെയ്യുന്നു. ഈ ഞങ്ങൾപോലും ‘നമ്മൾ’ എന്ന മഹാസാഗരത്തിലേക്കുള്ള നീർച്ചാലുകൾ മാത്രം. നമ്മളൊന്നാണെന്ന് ഇന്നിതാ പ്രതിജ്ഞ ചെയ്യുന്നു. ജ്ഞാനത്തിന്റെ കവാടങ്ങളേ, ഞങ്ങളെ സ്വീകരിച്ചാലും.”
ഏതാനും വിദ്യാർഥികളിൽനിന്നെങ്കിലും ഇത്തരമൊരു പ്രതിജ്ഞ ഉയരുന്നുണ്ടോയെന്നു കാതോർക്കുക. ഉണ്ടെങ്കിൽ നാം അത്രയങ്ങു പരാജിതരല്ല. നമുക്കും അതേറ്റു ചൊല്ലാം. സ്വായത്തമാക്കിയ സകല നന്മകളെയും മനസിലോർത്ത് വിദ്യാർഥികൾക്കു നേർവഴിയും അനന്തവിഹായസും കാണിച്ചുകൊടുക്കാം.
ചിറകു വിടർത്താൻ പ്രോത്സാഹിപ്പിക്കുക. അതേ, ഈ ഭൂമിയെ കൂടുതൽ വാസയോഗ്യമാക്കേണ്ടിയിരിക്കുന്നു. വിദ്യാർഥികളേ, ഭൂമിയെ വെടിപ്പാക്കൂ; ഞങ്ങളെയും ശുദ്ധീകരിക്കൂ.