അധ്യക്ഷന്റെ മതമല്ല മതേതരത്വമാണ് മുഖ്യം
Tuesday, May 6, 2025 12:00 AM IST
അടുത്ത തവണ ഭരണത്തിലെത്തുമെന്നു തോന്നിയപ്പോൾ കോൺഗ്രസിൽ തുടങ്ങിയ ആഭ്യന്തരകലാപമാണ് ഇപ്പോൾ കെപിസിസി അധ്യക്ഷസ്ഥാനത്തിലെത്തിയിരിക്കുന്നത്. അധ്യക്ഷന്റെ മതമല്ല, പാർട്ടിയുടെ മതേതരത്വമാണ് പ്രധാനം. മുഖ്യമന്ത്രിയുടെ പാർട്ടിമേധാവിത്വമല്ല, ഭരണഘടനാ വിധേയത്വമാണ് പ്രധാനം.
കെപിസിസി പ്രസിഡന്റുമായി ബന്ധപ്പെട്ട് ഓരോ മാധ്യമവും ഓരോ വാർത്തയാണു കൊടുക്കുന്നത്. ഇതിനിടെ ആധികാരികതയുടെ ഒരു പിൻബലവുമില്ലാതെ, മതനേതാക്കളുടെ ഇടപെടലുകൾ ചിലർ ചൂണ്ടിക്കാണിക്കുകയും മറ്റു ചിലർ ഏറ്റുപിടിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ കുറേയൊക്കെ നേരന്പോക്കാണെന്നു കരുതി തള്ളിക്കളയാം. ഒരു കാര്യം കോൺഗ്രസിനോടു പറയട്ടെ, നിങ്ങളുടെ പാർട്ടിയിലെ അന്തഃഛിദ്രങ്ങളും തീരാവ്യാധിയായ അധികാരക്കൊതിയും പരിഹരിക്കാൻ പ്രാപ്തിയുള്ള ആരെയെങ്കിലും പ്രസിഡന്റാക്കിയാൽ നിങ്ങൾക്കു കൊള്ളാം.
ഒരു മതത്തിനുവേണ്ടിയുമല്ലാതെ ജാതി-മത ഭേദമെന്യേ എല്ലാവർക്കുംവേണ്ടി നിലകൊള്ളുക. ഏതായാലും, ഞങ്ങൾക്കിത്ര മന്ത്രി വേണം, കെപിസിസി പ്രസിഡന്റ് വേണം എന്നൊന്നും പറയാൻ കത്തോലിക്കാസഭ ഉദ്ദേശിക്കുന്നുണ്ടാവില്ല. സ്ഥാനമാനങ്ങളുടെ വീതംവയ്പിനേക്കാൾ, വിവേചനം കൂടാതെ നീതി വിതരണം ചെയ്യുന്നതിലാണ് കാര്യം. അതൊന്ന് ഉറപ്പാക്കിയാൽ മതി. അധ്യക്ഷന്റെ മതമല്ല, പാർട്ടിയുടെ മതേതരത്വമാണ് പ്രധാനം. മുഖ്യമന്ത്രിയുടെ പാർട്ടിമേധാവിത്വമല്ല, ഭരണഘടനാ വിധേയത്വമാണ് പ്രധാനം.
മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ് സ്ഥാനങ്ങൾ മാത്രമല്ല, ചെറിയ സ്ഥാനമാനങ്ങൾക്കും സ്റ്റേജിലൊരു ഇരിപ്പിടത്തിനുപോലും കോൺഗ്രസിലുണ്ടാകുന്ന തിക്കിത്തിരക്ക് എക്കാലവും പാർട്ടിയുടെ വില കെടുത്തിയിട്ടുള്ളതാണ്. അതിൽ പാർട്ടിക്ക് ഏറ്റവും ക്ഷീണമുണ്ടാക്കുന്നത് മുതിർന്ന നേതാക്കളാണെന്നതും കൗതുകകരമാണ്. കെപിസിസി നേതൃമാറ്റത്തിനുള്ള നീക്കങ്ങൾ ഹൈക്കമാൻഡ് വീണ്ടും സജീവമാക്കിയതോടെയാണ് ഇപ്പോഴത്തെ പൊട്ടിത്തെറികൾ.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ചർച്ചകളിൽ നേതൃമാറ്റവുമായി ബന്ധപ്പെട്ട നേരിയ സൂചനകൾപോലും നൽകിയിരുന്നില്ലെന്നു പറഞ്ഞ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചിലർ തന്നെ മൂലയ്ക്കിരുത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. അടുത്ത തവണ ഭരണത്തിലെത്തുമെന്നു തോന്നിയപ്പോൾ കോൺഗ്രസിൽ തുടങ്ങിയ ആഭ്യന്തരകലാപമാണ് ഇപ്പോൾ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിലെത്തിയിരിക്കുന്നത്.
വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകൾ നേരിടാൻ പുതിയ പ്രസിഡന്റ് ആവശ്യമാണെന്നു കേരളത്തിലെ മിക്ക നേതാക്കളും ഹൈക്കമാൻഡ് പ്രതിനിധിയായ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ അറിയിച്ചതായാണ് റിപ്പോർട്ട്. ദീപാദാസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെ. സുധാകരനെ മാറ്റാനുള്ള ചർച്ചകൾ ദേശീയതലത്തിൽ തുടങ്ങിയതെന്നും പറയപ്പെടുന്നു. ഒന്നും വിജയത്തിലെത്തിയില്ല. സുധാകരനു പകരം ക്രൈസ്തവ വിഭാഗത്തിൽനിന്നു കെപിസിസി അധ്യക്ഷനെ നിയമിക്കണമെന്ന അഭിപ്രായം പാർട്ടിയിൽ ഉണ്ടായി എന്ന വാർത്ത ആദ്യമേ പുറത്തുവന്നു. കോൺഗ്രസിന്റെ പല നിലപാടുകളിലും ക്രൈസ്തവർക്കുള്ള വിയോജിപ്പ് പരിഹരിക്കാൻ അത്തരമൊരു നീക്കം സഹായിക്കുമെന്ന് പാർട്ടിയിൽ അഭിപ്രായം ഉണ്ടായിരിക്കാം. ഇതിന്റെ മറപിടിച്ചാണ്, കത്തോലിക്കാസഭ നേതൃസ്ഥാനത്തേക്ക് ആളെ നിർദേശിച്ചെന്ന കിംവദന്തി പരന്നത്.
അതേസമയം, കെ. സുധാകരൻ തന്നെയാണ്, തന്നെ മാറ്റിയാൽ കണ്ണൂരിലെ മുൻ ഡിസിസി പ്രസിഡന്റ് കൂടിയായ സണ്ണി ജോസഫിന്റെ പേര് കെപിസിസി അധ്യക്ഷസ്ഥാനത്തേക്കു നിർദേശിച്ചതെന്നാണു വിവരം. എന്നാൽ, വയനാട് എംപി കൂടിയായ പ്രിയങ്ക ഗാന്ധിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അടക്കമുള്ളവർ പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ പേര് നിർദേശിച്ചതോടെയാണ് കെ. സുധാകരൻ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയതെന്നും സൂചനയുണ്ട്. അതെന്തായാലും, ഈ പാർട്ടി തർക്കത്തിൽ മതനേതാക്കൾക്ക് എന്തു പങ്കാണുള്ളതെന്നറിയില്ല. വീണ്ടും പറയട്ടെ, മറ്റുള്ളവർക്കെന്നപോലെ ക്രൈസ്തവർക്കും ഏതെങ്കിലും പാർട്ടിയിലെ സ്ഥാനങ്ങളല്ല, ജനാധിപത്യ സംവിധാനത്തിൽ ഭരണഘടനാനുസൃതമായ അവകാശങ്ങളും പ്രാതിനിധ്യവുമാണു വേണ്ടത്.
കോൺഗ്രസ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ്. അതിന്റെ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ അടിസ്ഥാന കാരണം സംഘടനാ ദൗർബല്യമാണെങ്കിൽ ശത്രു പുറത്തല്ല, അകത്താണ്. ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തർക്കം അതിന്റെ ചെറിയൊരു ഉദാഹരണം മാത്രമാണ്. സമകാലിക രാഷ്ട്രീയത്തിൽ അധികാരം വോട്ടിനെ മാത്രം ആശ്രയിച്ചിരിക്കുന്ന കാര്യമല്ല. കോൺഗ്രസോ സിപിഎമ്മോ ബിജെപിയോ ഉൾപ്പെടെ ഏതൊരു പാർട്ടി ഭരിക്കണമെന്നു ജനം തീരുമാനിച്ചാലും സാധ്യമാകണമെന്നില്ല.
ഉൾപ്പാർട്ടി ശത്രുത, അതിന്റെ ഭാഗമായ കാലുവാരൽ, തെരഞ്ഞെടുപ്പിനു മുന്പും ശേഷവും മറ്റു പാർട്ടികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുകൾ, കാലുമാറ്റം, കുതിരക്കച്ചവടം തുടങ്ങിയവയെല്ലാം യഥാർഥ വിജയത്തെ അട്ടിമറിക്കുകയും ജനങ്ങൾ ആഗ്രഹിക്കാത്ത സർക്കാർ അധികാരത്തിൽ വരാൻ ഇടയാക്കുകയും ചെയ്യും. കോൺഗ്രസ് ഇതു മറക്കരുത്. കാരണം, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നു കരുതുന്ന പാർട്ടി അണികളെ പാർട്ടി നേതാക്കൾതന്നെ പരാജയപ്പെടുത്തരുത്.
കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഒരു പാർട്ടിയും അധികാരത്തിലെത്തുന്നത് അവരുടെ കഴിവുകൊണ്ടു മാത്രമല്ല, എതിരാളിയുടെ കഴിവുകേടുകൊണ്ടുമാണ്. ബിജെപി രാജ്യമൊട്ടാകെ ആ സാധ്യത ഉപയോഗിച്ചു. കേരളത്തിൽ അടുത്ത തവണയും തങ്ങൾക്ക് അത് ഉപയോഗിക്കാനാകുമെന്ന് സിപിഎം ചിന്തിക്കുന്നുണ്ട്. കോൺഗ്രസിലെ ചിന്തയാകട്ടെ പാർട്ടിയെന്ന നിലയിലല്ല, നേതാക്കളെന്ന നിലയിലാണ്.