റിയാദ്: ശാസ്ത്രീയമായ പ്രതിരോധ നടപടികളും പരിശോധനകളും പുരോഗമിക്കുന്പോൾ സൗദി അറേബ്യയിൽ നിന്നും കൊറോണ വൈറസ്ബാധ കുറയുന്നതിന്റെ ശുഭ സൂചനകൾ.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7718 പേർക്ക് രോഗമുക്തിയായി. 40 പേർ മരണപ്പെട്ടതോടെ സൗദിയിലെ ആകെ കോവിഡ് മരണം 2283 ആയി. 2692 പേർക്ക് മാത്രമാണ് ചൊവ്വാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,37,803 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരിൽ 1,77,560 പേർ രോഗമുക്തിയായതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 57,960 ആയി ചുരുങ്ങി. 2,230 പേരാണ് ഇപ്പോഴും ഗുരുതരാവസ്ഥയിലുള്ളത്.
ചൊവ്വാഴ്ച സൗദിയിലെ ഏറ്റവും വലിയ രോഗമുക്തി നിരക്കാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിലും 40799 രോഗലക്ഷണങ്ങളുള്ളവരുടെ സ്രവ സാന്പിളുകളാണ് പരിശോധനക്കായി എടുത്തത്. 201 വിവിധ പ്രദേശങ്ങളിൽ രോഗം ഇതുവരെ പടർന്നു പിടിച്ചു.
പുതിയ രോഗികളുടെ എണ്ണം വിവിധ പ്രദേശങ്ങളിൽ ഇപ്രകാരമാണ്. ജിദ്ദ 263, ഹൊഫൂഫ് 220, റിയാദ് 211, മുബറസ് 189, അബഹ 141, ദമ്മാം 134, ഹായിൽ 112, തായിഫ് 97, മക്ക 81, മദീന 75, ഹഫർ അൽ ബാത്തിൻ 55, ദഹ്റാൻ 54, ഖമീസ് മുശൈത് 53, തബൂക് 48, ജുബൈൽ 44, ഖോബാർ 43, യാന്പു 33, ബുറൈദ 31, വാദി ദവാസിർ 30, ജീസാൻ 29, ഉനൈസ 28, നാരിയ 28, നജ്റാൻ 28 ഖതീഫ് 26.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് രാജ്യത്തിന്റെ പുറത്തു അകപ്പെട്ടു പോയ വിദേശികളുടെ എക്സിറ്റ് റീ എൻട്രി വിസകൾ ഓട്ടോമാറ്റിക്കായി പുതുക്കുന്ന നടപടികൾ പാസ്പോര്ട്ട് വിഭാഗം ആരംഭിച്ചു. സൽമാൻ രാജാവിന്റെ ഉത്തരവിനെ തുടർന്നാണ് വിസ പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. ഇതിനായി പ്രത്യേക അപേക്ഷ നൽകേണ്ട ആവശ്യമില്ല. സൗദിയിലെ 3.4 കോടി ജനസംഖ്യയിൽ ഏകദേശം ഒരു കോടിയിലധികം വിദേശികളാണ്.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ