മണ്ണാർക്കാട്ടെ ഗതാഗതക്കുരുക്ക് അഴിക്കാൻ നിയന്ത്രണങ്ങൾക്കു തീരുമാനം
1563474
Friday, May 30, 2025 2:32 AM IST
മണ്ണാർക്കാട്: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്താൻ മണ്ണാർക്കാട് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു.
പ്രധാനമായും കോടതിപ്പടിയിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണു ഗതാഗത നിയന്ത്രണമേർപ്പെടുത്താൻ കാരണം. കോടതിപ്പടി കടന്നുകിട്ടാൻ മണിക്കൂറുകൾവേണ്ട സാഹചര്യത്തിലാണ് നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ ട്രാഫിക് റെഗുലേറ്ററികമ്മിറ്റി യോഗം വിളിച്ചത്.
കോടതിപ്പടി ജംഗ്ഷനിലേക്ക് ഞെട്ടക്കടവുനിന്നും വരുന്ന നാലുചക്ര വാഹനങ്ങൾ അൽമ ആശുപത്രി ജംഗ്ഷനിൽ നിന്നും നമ്പ്യാൻപടി ഭാഗത്തുകൂടി തിരിച്ചുവിടാനാണ് പ്രധാന തീരുമാനം. ഇതിനു പോലീസിനെ നിയോഗിക്കാനും യോഗം തീരുമാനിച്ചു.
കുന്തിപ്പുഴ പാലംമുതൽ നെല്ലിപ്പുഴ പാലംവരെ ദേശീയപാതയുടെ ഇരു ഭാഗത്തുമുള്ള അനധികൃത പാർക്കിംഗ് കർശനമായി നിയന്ത്രിക്കാനും യോഗം തീരുമാനിച്ചു.
കോടതിപ്പടിയിലെ ടെലിഫോൺ തൂണും ബോക്സും മാറ്റാൻ ബിഎസ്എൻഎല്ലിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
സ്കൂൾ തുറന്നാൽ എംഇഎസ് കല്ലടി കോളജുമുതൽ നെല്ലിപ്പുഴ ഡിഎച്ച്എസ് വരെ രാവിലെയും വൈകുന്നേരവും പോലീസും എക്സൈസും സ്കൂൾ പരിസരങ്ങളിലുണ്ടാവണം. ഓരോ ഓട്ടോസ്റ്റാൻഡിലും നിശ്ചയിച്ച ഓട്ടോറിക്ഷകൾ മാത്രമാണ് നിർത്തുന്നതെന്നു ഉറപ്പുവരുത്തണം.
നഗരത്തിൽ സ്വകാര്യവ്യക്തികളുടെ സഹകരണത്തോടെ കൂടുതൽ പേ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുന്ന കാര്യം പരിഗണിക്കും. ഇത്തരത്തിൽ പേപാർക്കിൽ നൽകുന്ന പണം സാധനങ്ങൾ വാങ്ങുന്ന ബില്ലിൽ കുറവ് വരുത്തുന്നതു ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആലോചിക്കും.
യോഗത്തിലെ നിർദേശങ്ങൾ വ്യാപാരികൾ, ബസ് ഉടമകൾ, തൊഴിലാളി സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവരെ അറിയിച്ചശേഷം നടപ്പാക്കുമെന്നും നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ യോഗത്തിൽ പറഞ്ഞു.
നഗരത്തിൽ ദേശീയപാത നവീകരിച്ചതോടെ ഗതാഗതക്കുരുക്ക് കുറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടുമാസത്തിലധികമായി കോടതിപ്പടി മുതൽ മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ വരെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതുപരിഹരിക്കാൻ എല്ലാവരും സഹകരിക്കണമെന്നും ചെയർമാൻ പറഞ്ഞു.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ കെ. ഹംസ, ഡെപ്യൂട്ടി തഹസിൽദാർ പി. എം. അസ്മാബി, എഎംവി ഐ കെ.യു. ലൈജു, ട്രാഫിക് എസ്ഐ അൻവർ സാദത്ത്, എൻഎച്ച് ഓവർസിയർ കെ. ശ്രീദേവി, പൊതുമരാമത്ത് ഓവർസിയർ സ്റ്റെഫി സി. ജോസ്, വില്ലേജ് ഓഫീസർ പി.എസ്. രാജേഷ്, എഎസ്ഐ കെ. പ്രശോഭ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.