തൊടുപുഴ: ഇടുക്കി പ്രസ്ക്ലബ്ബും വയലറ്റ് ഫ്രെയിംസും സംയുക്തമായി ഇടുക്കി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഷോർട്ട്ഫിലിം ഫെസ്റ്റിവൽ, റീൽസ് കോന്പറ്റീഷൻ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം.
മികച്ച ഷോർട്ട്ഫിലിമിന് 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും രണ്ടാമത്തെ മികച്ച ഷോർട്ട്ഫിലിമിന് 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും മൂന്നാമത്തെ മികച്ച ഷോർട്ട്ഫിലിമിനു 5,000 രൂപയും ഫലകവും പ്രശസ്തിപത്രവും സമ്മാനിക്കും.
റീൽസ് കോന്പറ്റീഷനിൽ യഥാക്രമം 3,000, 2,000, 1,000 എന്നീ ക്രമത്തിൽ തുകയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മികച്ച സംവിധായകൻ, മികച്ച സ്ക്രിപ്റ്റ് റൈറ്റർ, മികച്ച നടൻ, മികച്ച നടി, മികച്ച കാമറാമാൻ, മികച്ച എഡിറ്റർ, മികച്ച പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രത്യേക പുരസ്കാരങ്ങളും തെരഞ്ഞടുക്കപ്പെടുന്ന ചിത്രത്തിന് സ്പെഷൽ ജൂറി പുരസ്കാരവും നൽകും.
ഷോർട്ട്ഫിലിമിന് 1,000 രൂപയും റീൽസിന് 500 രൂപയുമാണ് എൻട്രിഫീ. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയമാവണം റീൽസിനായി തെരഞ്ഞെടുക്കേണ്ടത്. 30 സെക്കന്‍ഡ് മുതൽ 90 സെക്കന്‍ഡ് വരെയാണ് സമയദൈർഘ്യം. സിനിമ, ടെലിവിഷൻ മേഖലയിലെ വിദഗ്ധർ അടങ്ങിയ ജൂറി പാനൽ ജേതാക്കളെ തെരഞ്ഞെടുക്കും.
ഫെസ്റ്റിവലിന്റെ സുഗമമായ നടത്തിപ്പിനു സോജൻ സ്വരാജ് -ചെയർമാൻ, ജെയ്സ് വാട്ടപ്പിളളിൽ-ജനറൽകണ്‍വീനർ, ലിന്റോ തോമസ്-കണ്‍വീനർ, ഉണ്ണി രാമപുരം-കോ-ഓർഡിനേറ്റർ, അഖിൽസഹായി-പബ്ലിസിറ്റി കണ്‍വീനർ എന്നിവരടങ്ങുന്ന കമ്മിറ്റിയും പ്രവർത്തിച്ചുവരുന്നു.
കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമും www.idukkifilmfestival.com എന്ന വെബ്സൈറ്റിൽനിന്നു ലഭിക്കും. ഫെസ്റ്റിവലിലേക്കുള്ള എൻട്രികൾ ഈ മാസം 25നുമുൻപ് ലഭിക്കണം. എൻട്രികൾ പോസ്റ്റലായോ wetransfer, SendGb, Googledrive തുടങ്ങിയ വെബ്സൈറ്റിലോ അപ്ലോഡ് ചെയ്യാം.
പത്ര സമ്മേളനത്തിൽ പ്രസ്ക്ലബ് സെക്രട്ടറി ജെയ്സ് വാട്ടപ്പിള്ളിൽ, ജോയിന്റ് സെക്രട്ടറി പി.കെ. ലത്തീഫ്, ഫെസ്റ്റിവൽ കണ്‍വീനർ ലിന്റൊ തോമസ്, കോ-ഓർഡിനേറ്റർ ഉണ്ണി രാമപുരം എന്നിവർ പങ്കെടുത്തു.